Wednesday 21 January 2009

സ്വിസ്സര്‍‌ലാന്‍ഡ് (1)

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
രു ചെറിയ ഞെട്ടലോടെയാണ് ഞങ്ങളാ വാര്‍ത്ത കേട്ടത്.

പാസ്സ്‌പോര്‍ട്ടില്‍ യു.കെ.വിസയുള്ളവര്‍ക്ക്, ആ വിസയുടെ തന്നെ ആനുകൂല്യത്തില്‍ സ്വിസ്സര്‍ലാന്‍ഡിലേക്ക് പോകാം എന്നുള്ള നിയമം മാറാന്‍ പോകുന്നു. 2008 നവംബര്‍ മാസം മുതല്‍ സ്വിസ്സര്‍ലാന്‍ഡില്‍ പോകണമെങ്കില്‍ പ്രത്യേകം വിസ വേണ്ടി വരും.

അടുത്തപ്രാവശ്യം പോകാം അടുത്തപ്രാവശ്യം പോകാം എന്നുപറഞ്ഞ് നീട്ടി വെച്ചിരുന്ന സ്വിസ്സ് യാത്ര ഉടനെതന്നെ നടത്തിയില്ലെങ്കില്‍ ധനനഷ്ടമടക്കമുള്ള നൂലാമാലകളും ഇപ്പോഴുള്ളതിനേക്കാള്‍ അധികം കടലാസുപണികളും ചെയ്യേണ്ടി വരുമെന്നുറപ്പായതുകൊണ്ട് ആ യാത്ര ഇനി വൈകിക്കേണ്ടെന്ന് പെട്ടെന്നുതന്നെ തീരുമാനമായി.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വേണ്ടി ഹോട്ടല്‍ മുറികൾ, വിമാനടിക്കറ്റ്, സ്വിസ്സ് പാസ്സ്, തുടങ്ങിയ ബുക്കിങ്ങുകളെല്ലാം ഇന്റര്‍നെറ്റ് വഴി തന്നെ നടത്താന്‍ പറ്റുമെന്നുള്ളത് വലിയ സൗകര്യമാണ്. സ്വിസ്സര്‍ലാന്‍ഡില്‍ ചെന്നുകഴിഞ്ഞാല്‍ ആ രാജ്യത്ത് അങ്ങോളമിങ്ങോളം നടത്തുന്ന തീവണ്ടി, ബസ്സ്, ബോട്ട്, ട്രാം തുടങ്ങിയ യാത്രകള്‍ക്കുള്ള പാസ്സിനെയാണ് സ്വിസ്സ് പാസ്സ് എന്നു പറയുന്നത്. കേബിള്‍ കാറില്‍ നടത്തുന്ന ചില യാത്രകളും, ചുരുക്കം ചില പ്രത്യേക റൂട്ടുകളില്‍ നടത്തുന്ന തീവണ്ടി യാത്രകളും മാത്രമേ സ്വിസ്സ് പാസ്സിന്റെ പരിധിക്ക് വെളിയില്‍ വരുകയുള്ളൂ. ഒരാള്‍ക്ക് സ്വിസ്സര്‍ലാന്‍ഡില്‍ പോയി വരാനുള്ള വിമാനക്കൂലിയേക്കാളധികം വരും സ്വിസ്സ് പാസ്സിന്റെ ചിലവെങ്കിലും, വളരെ സൗകര്യപ്രദവും ആദായകരവുമാണ് സ്വിസ്സ് പാസ്സ് സമ്പ്രദായം.

ഒരു മാസം മുന്നേ സ്വിസ്സ് പാസ്സ് ബുക്ക് ചെയ്തില്ലെങ്കില്‍ കൊടുക്കേണ്ട അധികച്ചിലവായ 8 പൗണ്ട് അടക്കം കൊടുത്ത് സ്വിസ്സ് പാസ്സിനപേക്ഷിക്കുകയും 2 ദിവസത്തിനുള്ളില്‍ പാസ്സ് തപാല്‍ മാര്‍ഗ്ഗം വീട്ടിലെത്തുകയും ചെയ്തു. കൂട്ടത്തില്‍ ഒരു സന്തോഷവാര്‍ത്തയും. രണ്ടാം ക്ലാസ്സ് പാസ്സിനാണ് അപേക്ഷിച്ചതെങ്കിലും അധികൃതര്‍ ഞങ്ങള്‍ക്ക് അതേ നിരക്കിനുതന്നെ ഒന്നാം ക്ലാസ്സ് പാസ്സ് തന്നിരിക്കുന്നു. തീവണ്ടികളിലെല്ലാം അറിയാതെ ഒന്നാം ക്ലാസ്സ് ബോഗികളില്‍ കയറിപ്പോയാലും ഇനി കുഴപ്പമൊന്നും വരാനില്ല.

മുഴങ്ങോടിക്കാരി നല്ലപാതിക്കൊപ്പം 2008 ഒക്ടോബര്‍ 4 ശനിയാഴ്ച്ച, നാലുദിവസം നീണ്ടുനിന്ന സ്വിസ്സര്‍ലാന്‍ഡ് യാത്ര പീറ്റര്‍‌ബറോയില്‍ നിന്ന് ആ‍രംഭിച്ചു. ടാക്സി മാര്‍ഗ്ഗം ലണ്ടന്‍ ലൂട്ടണ്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ രാവിലെ 6 മണി. ലൂട്ടണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നാണ് യൂറോപ്പ് മേഖലയിലേക്കുള്ള മിക്കവാറും വിമാനങ്ങളും പുറപ്പടുന്നത്. വളരെ ചെറുതെങ്കിലും നല്ല തിരക്കുള്ള എയര്‍പ്പോര്‍ട്ടില്‍ അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കുന്നതുകൊണ്ട് കാര്യങ്ങള്‍ അലങ്കോലപ്പെടാതെ, ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ട്.

വിമാനത്തിലേക്ക് കയറാന്‍ ടെര്‍മിനലിന് പുറത്ത് നില്‍ക്കുമ്പോള്‍ ശരീരത്തില്‍ തുളച്ചുകയറിയ തണുപ്പ് ചില്ലറ ആശങ്കയുണര്‍ത്താതിരുന്നില്ല. ഇംഗ്ലണ്ടിലുള്ളതിനേക്കാള്‍ തണുപ്പുള്ളിടത്തേക്കാണ് യാത്രയെന്നറിയാം. ലൂട്ടണ്‍ വിമാനത്താവളത്തില്‍ ഇത്ര തണുപ്പുണ്ടെങ്കില്‍ നാലുദിവസത്തെ യാത്രകഴിഞ്ഞ് വരുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ ? ഇനി എന്തായാലും പിന്മാറാനാവില്ല. പണമെല്ലാം കൊടുത്തുകഴിഞ്ഞു. അത് വസൂലാക്കണമെങ്കില്‍ യാത്ര പോയേ പറ്റൂ.

യൂറോപ്പിലെ ബഡ്‌ജറ്റ് എയര്‍ലൈന്‍‌സായ ‘ഈസി ജെറ്റിൽ‘ യാത്ര മാത്രമേ തരമാകൂ. ഭക്ഷണമോ പച്ചവെള്ളം പോലുമോ കിട്ടില്ല. ഒരു മണിക്കൂര്‍ യാത്രയില്‍ അതിന്റെയൊന്നും ആവശ്യമുണ്ടെന്നും തോന്നിയില്ല. 8 മണിയോടെ സൂറിക്ക് എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുന്നതിന് മുന്‍പുള്ള മനോഹരമായ ആകാശക്കാഴ്ച്ചകളില്‍നിന്നുതന്നെ കാണാന്‍ പോകുന്ന പൂരത്തെപ്പറ്റിയുള്ള ഏകദേശരൂപം പിടികിട്ടി. മടക്കയാത്ര രാത്രിയാണ്. ആ സമയത്ത് ആകാശക്കാഴ്ച്ചകള്‍ കാണാന്‍ പറ്റില്ലെന്ന്‍ ഉറപ്പായിരുന്നതുകൊണ്ട് പ്രകൃതിമനോഹാരിതയുടെ പര്യായമായ ആ ഭൂപ്രകൃതി, വിമാനം റണ്‍‌വേയില്‍ തൊടുന്നതുവരെ കണ്ണിമവെട്ടാതെ നോക്കിയിരുന്നു.

എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്ത് കടന്ന് റോഡ് മുറിച്ച് കടന്നതും റെയില്‍‌വേ സ്റ്റേഷനിലാണ് ചെന്നുനിന്നത്. രണ്ടും പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നാത്ത രീതിയില്‍ നല്ലതുപോലെ പരിപാലിക്കപ്പടുന്ന പൊതുസ്ഥലമാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം. ഇനിയങ്ങോട്ട് കൃത്യനിഷ്ഠ ഞങ്ങള്‍ക്ക് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്. തുടര്‍ന്നുള്ള എല്ലാ യാത്രകള്‍ക്കുമുള്ള തീവണ്ടികളുടെയൊക്കെ സമയം നേരത്തേകാലത്തേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ആ സമയം ഏതെങ്കിലും തെറ്റിയാല്‍ എല്ലാ പദ്ധതികളും തകിടം മറിയും, വിചാരിച്ച പോലെ സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ കണ്ടുതീര്‍ക്കാന്‍ പറ്റിയെന്ന് വരില്ല.



ട്രെയിന്‍ വരുന്ന പ്ലാറ്റ്‌ഫോം ഡിസ്‌പ്ലേയില്‍ നോക്കി മനസ്സിലാക്കി എസ്‌ക്കലേറ്ററിലൂടെ താഴേക്കിറങ്ങി വൃത്തിയും വെടിപ്പുമുള്ള പ്ലാറ്റ്ഫോമിലെത്തി.

10-15 മിനിറ്റിനകം തീവണ്ടിയെത്തും. ഒന്നാം ക്ലാസ്സ് ബോഗികള്‍ വരുന്നയിടം മനസ്സിലാക്കി നില്‍പ്പുറപ്പിച്ചു. തൊട്ടപ്പുറത്തെ പാളങ്ങളിള്‍ ചില തീവണ്ടികള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു.



അക്കൂട്ടത്തില്‍ ജീവിതത്തിലാദ്യമായി ഒരു ഡബിള്‍ ഡക്കര്‍ തീവണ്ടിയും കണ്ടു. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ അത്തരം ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ നിരന്തരം കണ്ടുകൊണ്ടേയിരുന്നു.

വണ്ടി പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നപ്പോള്‍ അധികം തിരക്കൊന്നും കണ്ടില്ല. ആകെക്കൂടി 50ല്‍ താഴെ ജനങ്ങള്‍ മാത്രമേ അകത്തേക്ക് കയറിക്കാണൂ. തീവണ്ടിക്കകവും മിക്കവാറും ശൂന്യമാണ്. ഞങ്ങള്‍ കയറിയ ബോഗിയില്‍ യാത്രക്കാരായി ഞങ്ങള്‍ രണ്ടുപേര്‍ മാത്രം.



ചാര്‍ട്ടര്‍ ചെയ്ത ഒന്നാം ക്ലാസ് ബോഗിയില്‍ പോകുന്നതിന്റെ ആര്‍ഭാടത്തില്‍ സ്വിസ്സര്‍ലാന്‍ഡിലെ ആദ്യത്തെ തീവണ്ടിയാത്ര തുടങ്ങുകയായി.

ഒന്നരമണിക്കൂറോളം യാത്രചെയ്താല്‍ എത്തിച്ചേരുന്ന ‘ഇന്റര്‍ലേക്കണ്‍ ‘ (Interlakken) എന്ന സ്ഥലത്തേക്കാണ് പോകുന്നത്. അവിടെയാണ് താമസിക്കാനുള്ള ഹോട്ടല്‍ (ബാ‍നര്‍ഹോഫ് / Bannerhof) ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയാണ് ചെക്കിന്‍ സമയം. അപ്പോഴേക്കും ഹോട്ടലില്‍ എത്തുക,ബാഗ് ഹോട്ടലില്‍ വെച്ച് വെളിയിലിറങ്ങി പ്രോഗ്രാമിലെ അടുത്ത ഇടമായ ഹില്‍‌ത്തോണ്‍ മലയിലെ പിസ്സ് ഗ്ലോറിയ(Piz Gloria) എന്ന റിവോള്‍വിങ്ങ് റസ്റ്റോറന്റിലേക്ക് പുറപ്പെടുക. മഞ്ഞുമൂടിയ ഹില്‍ത്തോണ്‍ മലയുടെ മുകളിലെ ഈ റസ്റ്റോറന്റ് ‘ഓണ്‍ ഹേര്‍ മെജസ്റ്റീസ് സീക്രട്ട് സര്‍വീസ് ‘ എന്ന ജയിംസ് ബോണ്ട് ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

ഒട്ടും സമയം കളയാനില്ലാത്ത വിധമാണ് ഓരോരോ ഇടങ്ങളിലേക്കുമുള്ള യാത്രയും അങ്ങോട്ടുള്ള തീവണ്ടി സമയവുമൊക്കെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്ലപാതിക്കുതന്നെ.

റെയില്‍‌വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടല്‍ കണ്ടുപിടിക്കാനൊന്നും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ചെക്കിന്‍ ചെയ്ത് മുറിക്കകത്ത് കയറി ഒന്നു ഫ്രെഷായി. ഹോട്ടലില്‍ നിന്ന് വെളിയിലേക്ക് നോക്കുമ്പോള്‍ കാണുന്ന തെരുവും അതിനപ്പുറത്തായി ദൂരെ നിലയുറപ്പിച്ചിട്ടുള്ള മഞ്ഞുമൂടാന്‍ തുടങ്ങിയ മലകളുമൊക്കെ ഞങ്ങളെക്കാത്തുനില്‍ക്കുകയാണ്. ഒട്ടും സമയം കളയാതെ വെളിയിലിറങ്ങി


വാച്ചുകടകള്‍ക്ക് ഒരു ക്ഷാമവുമില്ല തെരുവുകളിലൊക്കെ. ഹോട്ടല്‍ ബാനര്‍ഹോഫിന്റെ തൊട്ടുവെളിയില്‍ക്കണ്ട വാച്ച് കടയില്‍ക്കയറി ചത്തുകിടക്കുകയായിരുന്ന എന്റെ സ്വാച്ചിന്റെ ബാറ്ററി മാറ്റി അതിന് ജീവന്‍ കൊടുത്ത് ‘ഇന്റര്‍ലേക്കണ്‍ ഓസ്റ്റ് ‘എന്ന ഞങ്ങളുടെ റെയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു.

സിസ്സര്‍ലാന്‍‌ഡില്‍ പോയിട്ടുള്ള പല സുഹൃത്തുക്കളും ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ മാര്‍ഗ്ഗത്തിലൂടെ ഹില്‍ത്തോണിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നേരത്തേ തന്നെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു മല, ഒരു ഒരു തടാകം, ഇതാണ് സ്വിസ്സ് യാത്ര പോകുന്ന എല്ലാവരും എപ്പോഴും ലക്ഷ്യമിടുക. തടാകങ്ങള്‍ക്കും മലകള്‍ക്കും യാതൊരു ക്ഷാമവുമില്ലാത്തെ ഈ രാജ്യത്ത്, ഹില്‍ത്തോണിലേക്കുള്ള മലകയറ്റം പലരും ഒഴിവാക്കുന്നതിന് കാരണം അങ്ങോട്ടുള്ള യാത്രാച്ചിലവായിരിക്കാം. സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ ഈ കേബിള്‍ യാത്ര പെടില്ല. പക്ഷെ സ്വിസ്സ് പാസ്സ് എടുത്തിരിക്കുന്നവര്‍ക്ക് പകുതി ചിലവില്‍ കേബിള്‍ കാറിന്റെ ടിക്കറ്റ് കിട്ടും. എന്നിട്ടുപോലും ആ ടിക്കറ്റൊന്നിന് 19 ഫ്രാങ്ക് കൊടുക്കേണ്ടി വന്നു. എന്നിരുന്നാലും അത്രയും ചിലവ് മുതലാക്കാന്‍ പോന്നതായിരുന്നു ആ കേബിള്‍ യാത്ര. മൂന്ന് ഘട്ടമായിട്ടാണ് ഹില്‍ത്തോണിലേക്കുള്ള ആ യാത്ര പൂര്‍ത്തിയായത്.

ഇന്റര്‍ലേക്കണ്‍ ഓസ്റ്റിൽ(Interlakken Ost) നിന്ന് ലോട്ടര്‍ബ്രണ്‍(Lotterbrunnen) എന്ന സ്റ്റേഷന്‍ വരെ ഒരു ചെറിയ തീവണ്ടിയാത്ര. അവിടന്ന് കേബിള്‍ കാറിലേക്ക് കയറാനുള്ളവരാണ് തീവണ്ടിയിലുള്ള മിക്കവാറും യാത്രക്കാരെന്ന് മനസ്സിലായത് കേബിള്‍ കാറിന്റെ അടുത്തെത്തിയപ്പോളാണ്. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുതായ കേബിള്‍ കാറില്‍ 30 പേര്‍ക്കെങ്കിലും സുഖമായി കയറാം.



സീറ്റുകള്‍ കുറവാണ്. കേബിള്‍ കാര്‍ ഒന്ന് നീങ്ങിക്കഴിഞ്ഞാല്‍ സീറ്റില്‍ത്തന്നെ ഇരുന്ന് കാഴ്ച്ചകള്‍ കാണാന്‍ ആര്‍ക്കും സാധിക്കില്ല. മുകളിലേക്കുള്ള കയറ്റം തുടങ്ങുമ്പോഴേക്കും ചാടിയെഴുന്നേറ്റ് ചുറ്റുമുള്ള കാഴ്ച്ചകള്‍ക്കായി കണ്ണുമിഴിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരൊക്കെ അന്ധരായിരിക്കും. അത്രയ്ക്ക് മനോഹരമാണ് മഞ്ഞുമൂടാന്‍ തുടങ്ങിയിരിക്കുന്ന പൈന്‍ മരങ്ങളുടേയും മലകളുടേയുമൊക്കെ ദൃശ്യം.



  


ആ യാത്ര പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നിയെങ്കിലും അത് ഹില്‍ത്തോണിലേക്കുള്ള കേബിള്‍ യാത്രയുടെ തുടക്കം മാത്രമായിരുന്നു. കേബിള്‍ കാറില്‍ നിന്നിറങ്ങുന്നത് സമുദ്രനിരപ്പില്‍ നിന്ന് 4875 അടി ഉയരത്തിലുള്ള ഒരു കൊച്ചു റെയില്‍‌‌വേ സ്റ്റേഷനിലാണ്.



അടുത്ത അഞ്ചുമിനിറ്റിനകം വണ്ടി യാത്രതിരിക്കുകയാണ്. കേബിളിലൂടെ കുത്തനേ കയറിയപ്പോള്‍ കണ്ട മനോഹരമായ പ്രകൃതിക്ക് കുറുകെ ഇനിയൊരു തീവണ്ടി യാത്ര.



തീവണ്ടിപ്പാതകള്‍‍ പലയിടത്തും മഞ്ഞുവീണ് മൂടിത്തുടങ്ങിയിരിക്കുന്നു. വണ്ടി ചെന്നുനില്‍ക്കുന്നത് മുറേ (Murre) എന്ന സ്റ്റേഷനിലാണ്.



‘മുറേ‘യില്‍ നിന്ന് 15 മിനിറ്റ് നടത്തമുണ്ട് അടുത്ത കേബിള്‍ സ്റ്റേഷനിലേക്ക്. ഒരു കേബിൾ, ഒരു തീവണ്ടി, പിന്നെ നടത്തം, വീണ്ടും കേബിൾ. കുറേ ദൂരം കുത്തനെ, കുറേ ദൂരം നെടുകെ. അങ്ങിനെ ഏതൊക്കെ തരത്തില്‍ ഒരാള്‍ക്ക് ആസ്വദിക്കാന്‍ പറ്റുമോ അത്തരത്തിലൊക്കെയാണ് ഈ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്.




നടക്കാന്‍ തുടങ്ങിയപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിയിരിക്കുന്നത് എളുപ്പം മനസ്സിലായി. സ്റ്റൈലാക്കാനായി തുറന്നിട്ടിരുന്ന ജാക്കറ്റിന്റെ കുടുക്കുകളെല്ലാം പെട്ടെന്ന് പൂട്ടിക്കെട്ടി. പോക്കറ്റില്‍ കരുതിയിരുന്ന ഗ്ലൗസ് കയ്യില്‍ വലിച്ചുകയറ്റി.




തണുപ്പത്തുള്ള നടത്തമാണെങ്കിലും സോപ്പിന്‍ പതപോലെ തോന്നിക്കുന്ന കട്ടപിടിച്ചിട്ടില്ലാത്ത മഞ്ഞുവീണുകിടക്കുന്ന വഴികളിലൂടെ, മഞ്ഞിന്‍ പാളികള്‍ വിരിച്ച വീടുകളുടെ മേല്‍ക്കൂരകളുടേയും, വെള്ളപ്പുതപ്പിട്ട മരങ്ങളുടേയുമൊക്കെ, സൗന്ദര്യമാസ്വദിച്ചുകൊണ്ടുള്ള നടത്തം ഹരം പിടിപ്പിക്കുന്നതായിരുന്നു.



റോഡിലൂടെ ഇടയ്ക്കിടയ്ക്ക് കടന്നുപോയ വാഹനങ്ങളുടെ ടയറുകള്‍ക്ക് മുകളിലൂടെ, മഞ്ഞില്‍ ഓടിക്കാനുള്ള സൗകര്യത്തിനുവേണ്ടി ചങ്ങല ചുറ്റിപ്പിടിപ്പിച്ചിരിക്കുന്നതുകൊണ്ട്, റോഡില്‍ ഈ വാഹനങ്ങള്‍ കടന്നുപോകുന്നത് സാമാന്യം നല്ല ശബ്ദമുണ്ടാക്കിക്കൊണ്ടാണ്.



ശനിയാഴ്ച്ചയായതുകൊണ്ടായിരിക്കാം വഴിയരുകിലുള്ള കടകളെല്ലാം അടഞ്ഞാണ് കിടന്നിരുന്നത്. ചില ഓപ്പണ്‍ എയര്‍ റസ്റ്റോറന്റുകളുടെ മേശപ്പുറത്തും കസേരകളിലുമെല്ലാം നല്ല കട്ടിയില്‍ ഐസ് വീണുകിടക്കുന്നുണ്ട്.



ഒക്‍ടോബര്‍ മാസത്തില്‍ ഇതാണ് ഇവിടത്തെ സ്ഥിതിയെങ്കില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ എന്തായിരിക്കും അവസ്ഥ?! ആലോചിക്കുമ്പോഴേക്ക് തന്നെ ശരീരം തണുത്ത് കട്ടിയാകുന്നതുപോലെ.



ഹില്‍‌ത്തോണ്‍ മലമുകളിലേക്കുള്ള അടുത്ത കേബിള്‍ സ്റ്റേഷന്‍ മുന്നില്‍ കാണാനായിത്തുടങ്ങിയപ്പോഴേക്കും മല മുകളിലുണ്ടാകാന്‍ സാദ്ധ്യതയുള്ള തണുപ്പിനെപ്പറ്റിയുള്ള ചിന്ത കൂടിക്കൂടിവന്നു. 9744 അടി ഉയരത്തിലേക്കാണ് ഇനിയുള്ള കയറ്റം. അതിനിടയില്‍ തണുപ്പിനെപ്പറ്റി ആലോചിച്ച് ബേജാറാകാന്‍ നിന്നാല്‍ യാത്രയുടെ സുഖം നഷ്ടപ്പെടും. പുറത്തുകാണുന്ന മഞ്ഞുകട്ടകളെപ്പോലെ തന്നെ, ബേജാറുകളെയെല്ലാം ഉള്ളിലുറഞ്ഞ് കട്ടിയാകാന്‍ വിട്ട്, സാഹസികനും ജീവനില്‍‌ക്കൊതിയില്ലാത്തവനുമായ ജെയിംസ് ബോണ്ടിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് കേബിള്‍ സ്റ്റേഷനിലേക്ക് കയറി.


രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

39 comments:

  1. പോകണം എന്ന് സ്ഥിരമായി ആഗ്രഹിച്ച ഒരു വിദേശരാജ്യം സ്വിറ്റ്സര്‍ലന്‍ഡ് ആയിരുന്നു /ആണ്. ഏതായാലും പ്രിയപ്പെട്ട യാത്രവിവരണക്കാരനില് നിന്നും ഒരു വിവരണത്തില്‍ അതിന്റെ ഒരു ചെറിയ ശതമാനം എങ്കിലും ആശ്വാസം ആകും. (പോവാനുള്ള ആഗ്രഹം ഇനി കൂടും എന്നറിയാം, എങ്കിലും)

    നിരക്ഷര്‍ ജി. അം ദ ഫസ്റ്റ് ടു കമന്റ്. നന്ദി :)

    ReplyDelete
  2. ഞാന്‍ ടികെറ്റ് എടുത്ത് വണ്ടിയില്‍ കേറി ഇരിപ്പായി ട്ടോ..
    എന്തായാലും, ഇനി സ്വിറ്റ്സര്‍ലാന്റ് വിശദമായി കാണാമല്ലോ...നിരുവിന്റെ യാത്ര വിവരണത്തിലുടെ..

    ReplyDelete
  3. മനോജ് മാഷേ..ഫ്രീയായി ഞാനും കൂടെ നടന്ന ഫീല്‍.. ഒരിക്കലെങ്കിലും ആ മഞ്ഞിന്‍ പതകള്‍ക്കിടയിലൂടെ ഒന്നു നടക്കാന്‍ പറ്റുമോ..കാര്യങ്ങളുടെ പൊക്കു കണ്ടിട്ട് മാഷിന്റെ ബ്ലോഗേ ശരണം എന്ന മട്ടാണ്

    ReplyDelete
  4. Great writing, waiting for the next part !!

    ReplyDelete
  5. ടിക്കറ്റ്...ടിക്കറ്റ്... നല്ല ചിലവകുംന്നറിഞ്ഞത് കൊണ്ട് ഞാനൊരു ടിക്കറ്റ് കൗണ്ടര്‍ തുറന്നിട്ടുണ്ട്...
    വരുവിന്‍ വങ്ങുവിന്‍...

    ReplyDelete
  6. "ഒരു കേബിള്‍, ഒരു തീവണ്ടി, പിന്നെ നടത്തം, വീണ്ടും കേബിള്‍. കുറേ ദൂരം കുത്തനെ, കുറേ ദൂരം നെടുകെ. അങ്ങിനെ ഏതൊക്കെ തരത്തില്‍ ഒരാള്‍ക്ക് ആസ്വദിക്കാന്‍ പറ്റുമോ അത്തരത്തിലൊക്കെയാണ് ഈ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്."
    അമ്പാടീ,
    പ്രത്യേകിച്ച് ചിലവൊന്നുമില്ലാത്തതിനാല്‍
    ഞാനും അങ്ങനെയൊക്കെത്തന്നെയാണു ഈ യാത്രയില്‍ പങ്കാളിയായത്.
    പെരുവഴിയിലാക്കല്ലേ.ബാക്കി വേഗം വേണം
    യാത്ര തുടരണം.

    ReplyDelete
  7. മനോഹരം മാഷേ, എത്ര റീചാര്‍‌ജ്ജ് ആകുന്നു ഓരോ യാത്രയിലും

    ReplyDelete
  8. വിവരണത്തേക്കാള്‍ കുളിരുകോരുന്ന പടങ്ങളാണ് എന്നെ ആകര്‍ഷിച്ചത്
    ഒരു ടിക്കറ്റ് ഞാനും എടുക്കുന്നു

    ReplyDelete
  9. വിവരണം നന്നായി ഇഷ്ടപ്പെട്ടു

    ReplyDelete
  10. കാശ് മുടക്കാതെ പോയി വന്നപോലെ... ... ഒള്ളത് പറയാമല്ലോ... നന്നായി .. പടങ്ങളും...

    ReplyDelete
  11. പ്രിയാ - പ്രിയപ്പെട്ട യാത്രാവിവരണക്കാരന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ..ഒരു സുഖമൊക്കെയുണ്ട് കേട്ടോ. നന്ദി :)ഇപ്രാവശ്യം ഫസ്റ്റ് അടിച്ചല്ലേ ? :)

    നിലാവ് - വിശദമായിട്ട് തന്നെ കണ്ടുകളയാം. റെഡിയായിക്കോ. നന്ദി :)

    ജി.മനൂ - മനൂജീ, യാത്ര കഴിഞ്ഞിട്ടേ എനിക്ക് പൊണ്ടാട്ടി പോലും ഉള്ളൂ എന്ന് ഒരു കമന്റടിച്ചത് എന്റടുത്ത് നേരിട്ടടിച്ചത് ഓര്‍മ്മയുണ്ടോ ? എങ്കിപ്പിന്നെ പൊണ്ടാട്ടീനേം കൂട്ടിത്തന്നെ യാത്ര പോയിട്ട് ബാക്കി കാര്യം എന്ന് തീരുമാനിച്ചു. ഈ വഴി ആദ്യായിട്ടാണല്ലേ ? പെരുത്ത് നന്ദി.

    ആഷ്‌ലീ എ.കെ. :- നന്ദി മാഷേ :)

    പ്രയാന്‍ :- ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്നുണ്ടെന്ന് ഞാനറിഞ്ഞാല്‍....(ലാഭത്തില്‍ പകുതി എനിക്ക് തന്നാല്‍ മതി) :)

    ലതികച്ചേച്ചീ :- പെരുവഴിയിലൊന്നുമാക്കില്ല. പിടിച്ചിരുന്നോ. ഇനിയുള്ളത് ഇത്തിരി കടുപ്പം യാത്രയാണ് :)

    രജ്ഞിത്ത് ചെമ്മാട് :- ഞാന്‍ ഭയങ്കരമായിട്ട് റീ ചാര്‍ജ്ജ് ആകുന്നുണ്ട്. പക്ഷെ പോക്കറ്റിന്റെ ചാര്‍ജ്ജ് ഡൌണായിപ്പോകാറാണ് പതിവ് :)

    പൈങ്ങോടന്‍ :- കുളിര് ഇനി എത്ര ബാക്കി കിടക്കുന്നു ! തയ്യാറായിട്ടിരുന്നോ :)

    പ്രിയ ഉണ്ണീകൃഷ്ണന്‍ :- നന്ദി മാഷേ :)

    പകല്‍ക്കിനാവന്‍ :- കാശ് മൊടക്കുണ്ട് കേട്ടോ. ഞാനിത് കഴിഞ്ഞിട്ട് പാട്ടപ്പിരിവിന് ഇറങ്ങുന്നുണ്ട്. ഈ യാത്ര കഴിഞ്ഞ് വന്നത് പാപ്പരായിട്ടാണ്.

    സ്വിസ്സ് യാത്രയില്‍ ടിക്കറ്റെടുത്തവര്‍ക്കെല്ലാവര്‍ക്കും നന്ദി. അടുത്തഭാഗം എഴുതിത്തീര്‍ന്നിട്ടില്ല.(തുടങ്ങിയിട്ടുപോലുമില്ല) തീര്‍ന്നാലുടന്‍ പോസ്റ്റുന്നതായിരിക്കും.

    ReplyDelete
  12. ഇങ്ങനെ ആണ് യാത്രക്കുറിപ്പ് എഴുതേണ്ടത് :-)

    താമസം ഇവിടെയാണെങ്കിലും ഇവിടൊന്നും ഇതുവരെ പോയില്ല. അടുത്ത സമ്മര്‍ പ്ലാന്‍ ഇതാണ്.:-)

    ReplyDelete
  13. ഞാൻ ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത എന്റെ സ്വപ്നഭൂമിയിലും പോയി വന്നുവല്ലേ! വിവരണം മനോഹരം. ചിത്രങ്ങൾ അതിമനോഹരം

    ReplyDelete
  14. മാഷേ.. ചിത്രങ്ങളും വിവരണവും നന്നായിരിയ്ക്കുന്നു. അടുത്തതിനായി കാത്തിരിയ്ക്കുന്നു.

    “മുഴങ്ങോടിക്കാരി നല്ലപാതിക്കൊപ്പം ..” ദേ പിന്നേം.. :)

    പിന്നെ, ഡബിൾ ഡക്കർ തീവണ്ടികൾ നമ്മുടെ നാട്ടിലും ഉണ്ട് ട്ടോ. പൂനെ-മുംബയ് റൂട്ടിൽ. ഒരിയ്ക്കൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്.

    പതിവില്ലാതെ ചില അക്ഷരപിശാചുകൾ കടന്ന് കൂടിയിട്ടുണ്ട് നിരൻ. ഒന്ന് നോക്കണേ..

    ReplyDelete
  15. നീരേട്ടാ...ഞാനൂണ്ട് കൂടെ.....

    ഓ.ടോ. പൊണ്ടാട്ടി എന്ന് മാത്രം മതി, മുഴങ്ങോടിക്കാരി എന്ന് വേണ്ട ഓകെ...

    ReplyDelete
  16. എത്താൻ വൈകിപ്പോയെങ്കിലും എന്നേക്കൂടി കയറ്റണേ..

    ജീവിതത്തിലൊരിക്കലും നടത്താൻ സാധ്യതയില്ലാത്ത പല യാത്രകളും ഈ ബ്ലോഗിലൂടെയെങ്കിലും സാധിച്ചതിന് നിരക്ഷരനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.

    ഓഫ്: “അടുത്തഭാഗം എഴുതിത്തീര്‍ന്നിട്ടില്ല.(തുടങ്ങിയിട്ടുപോലുമില്ല) തീര്‍ന്നാലുടന്‍ പോസ്റ്റുന്നതായിരിക്കും.”

    യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ വിവരണം എഴുതാനുള്ള ഗ്യാപ് കൂടി ഇടണേ.. :) :)

    ReplyDelete
  17. മനോജ്,എനിക്ക് ഇതൊന്നും ഒരിക്കലും സാധിക്കാത്ത യാത്രകളാണ്. എങ്കിലും ഈ പോസ്റ്റില്‍ കൂടെ അവിടെയൊക്കെ ഒന്നുപോകുവാന്‍ സാധിച്ചല്ലോ. നന്ദി. എന്തുനല്ല സ്ഥലമാണിത്! സുന്ദരം. നമ്മുടെ കേരളം ദൈവത്തിന്റെ സ്വന്തം നാടെങ്കില്‍, ഇതോ? !! Finest of God's creation അല്ലേ.

    ReplyDelete
  18. മുന്‍പൊരു ഫോട്ടോ കൊടുത്തിട്ട് ‘ഉടന്‍ വരുന്നു’ എന്നു പറഞ്ഞ പോസ്റ്റല്ലേ? മുഴുവനും പോരട്ടെ. :-)

    ReplyDelete
  19. Super Post.. Waiting for second part...

    ReplyDelete
  20. ശ്രീവല്ലഭന്‍ - നന്ദി മാഷേ ഈ കമന്റിന്. മാഷിന്റെ നാട്ടില്‍ വന്ന് പോസ്റ്റ് ഇറക്കിയതിന് ക്ഷമിക്കണം :) പക്ഷെ പെട്ടെന്ന് തന്നെ സ്വിസ്സ് മുഴുവന്‍ കറങ്ങിയില്ലെങ്കില്‍ ഞാന്‍ ക്ഷമിക്കില്ലട്ടോ :) :)

    ലക്ഷ്മീ - അതെന്താ ഒരിക്കലും കാണാന്‍ സാദ്ധ്യതയില്ല എന്ന് പറഞ്ഞുകളഞ്ഞത് ? ഇതാണ് കുഴപ്പം. ലക്ഷ്മിയെപ്പോലെ യു.കെ.യില്‍ ജീവിക്കുന്നവര്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ മറ്റുള്ളവരുടെ കാര്യം ഒന്നാലോചിച്ച് നോക്കൂ. അടി അടി ങാ..... :) :)

    പൊറാടത്ത് - മുഴങ്ങോടിക്കാരി എന്നുള്ളത് തുടര്‍ന്നുള്ള പോസ്റ്റുകളിലും അങ്ങനെ തന്നെ നിര്‍ത്താനാണ് ഉദ്ദേശിക്കുന്നത് :)

    ഡബിള്‍ ഡക്കര്‍ പൂനെ-മുബൈ റൂട്ടില്‍ ഉണ്ടെന്ന് മുന്നേ കേട്ടിട്ടുണ്ട്. പക്ഷെ കാണാന്‍ സാധിച്ചിട്ടില്ല. അതിന് യോഗമുണ്ടായത് മറുനാട്ടിലാണ്.

    പിന്നെ പതിവില്ലാത്ത അക്ഷരപ്പിശാചിന്റെ കാര്യം. ഞാന്‍ എഴുത്തിന്റെ ചടങ്ങ് ഒന്ന് മാറ്റി . അതുകൊണ്ട് വന്ന കുഴപ്പമാണ്. ഇവിടത്തെ നെറ്റ് പ്രശ്നം കാരണം ഇപ്പോള്‍ മൈക്രോസോഫ്റ്റ് വേഡ് ലാണ് എഴുതുന്നത്. എന്നിട്ടതിനെ നെറ്റിലേക്ക് വെട്ടി ഒട്ടിക്കും. വേഡില്‍ എഴുതുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ഒന്നും ശരിക്ക് വരില്ല. ഉദാഹരണത്തിന് ‘നിരന്‍’ എന്ന് എന്ന് എഴുതിയാല്‍ ‘നിരന് ‘ എന്നാണ് വരുക. പിന്നെ കുത്തിയിരുന്ന് ഈ ചില്ലക്ഷരങ്ങളൊക്കെ എഡിറ്റുകയാണ് പതിവ്. ഈ പ്രശ്നം ഒഴിവാക്കാന്‍ മറ്റ് വല്ല പോംവഴിയും ഉണ്ടോ എന്ന് ആരെങ്കിലും അറിവുള്ളവര്‍ പറഞ്ഞുതരണം. അല്ലെങ്കില്‍ ഞാനിങ്ങനെ നിരക്ഷരനായി തുടരും :):)
    ഇതല്ലാതെയും മറ്റ് ചില അക്ഷരപ്പിശകുകള്‍ ഉണ്ടായിരുന്നു. സ്ഥലങ്ങളുടെ പേര് എഴുതിയതിലും അക്ഷരത്തെറ്റ് ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടുപിടിച്ച് തിരുത്തിയിട്ടുണ്ട്. എന്നാലും ചിലത് ബാക്കി കിടക്കുന്നുണ്ടാകുമെന്ന് ഉറപ്പാണ്. സമയം കിട്ടുമ്പോള്‍ ഒന്നൂടെ കയറി നോക്കി പറഞ്ഞ് തരണേ. പൊറു മാത്രമാണ് ഇത് പറഞ്ഞുതരുന്നത്. അതിന് പ്രത്യേക നന്ദിയുണ്ട്.


    തോന്ന്യാസീ - നന്ദി.

    പിരിക്കുട്ടീ - നന്ദി.

    ബിന്ദു കെ.പി - നന്ദി വരവ് വെച്ചിരിക്കുന്നു. എഴുതാനുള്ള ഗ്യാപ്പ് കണ്ടുവെക്കണമെന്ന് പറഞ്ഞത് ...അതൊരു കാര്യം തന്നെയാണ്. ഗ്യാപ്പ് മാത്രം കിട്ടിയാല്‍ പോരല്ലോ ? ഗ്യാപ്പ് കിട്ടിയാലും എഴുതാനുള്ള മൂഡും ഉണ്ടാകണമല്ലോ ? :)

    അപ്പൂ - ഒരു സ്വിസ്സ് യാത്ര ഒരിക്കലും നടക്കില്ല എന്നൊക്കെ പറഞ്ഞ് അങ്ങനെ എഴുതിത്തള്ളുകയൊന്നും വേണ്ട. ഒരു യൂറോപ്യന്‍ യാത്രയ്ക്ക് അത്ര വലിയ ചിലവൊന്നും വരില്ല. ഗള്‍ഫീന്നാകുമ്പോള്‍ എളുപ്പവുമാണ്. അത് ചെയ്ത ചിലരെ ഞാന്‍ വേണമെങ്കില്‍ മുട്ടിച്ച് തരാം. എന്താ നോക്കല്ലേ ഒരു കൈ?

    ബിന്ദു ഉണ്ണി - അതുതന്നെ ഇത്. അതുപോലെ ഫോട്ടോ പോസ്റ്റ് ഇട്ട പലയാത്രകളും ബാക്കി കിടക്കുന്നുണ്ട് എഴുതാന്‍. നിയന്ത്രണം വിടുമ്പോള്‍ ഒരു ഫോട്ടോ പോസ്റ്റ് ഇട്ട് വിഷമം തീര്‍ക്കുന്നത് ഒരു സ്ഥിരം പരിപാടിയാ... :)

    ജെ.പി. - നന്ദി ചേട്ടാ. രണ്ടാം ഭാഗം അടുത്തമാസം പുറത്തിറക്കാം.

    സ്വിസ്സ് യാത്രാക്കാര്‍ക്കെല്ലാവര്‍ക്കും നന്ദി.

    ReplyDelete
  21. ഞാൻ ഇവിടെയെത്താൻ ഒത്തിരി വൈകി. യാത്രയുടെ രണ്ടാം ഭാഗം തുടങ്ങുമ്പോൾ നേരത്തെ എത്താം. ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് അറിയാൻ ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയതിന് നന്ദി. യാത്രയുടെ അടുത്ത ഘട്ടം വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

    (നോട്ട് പാഡിൽ റ്റൈപ്പ് ചെയ്താൽ വേഡിലെ അത്രയും പ്രശ്നം ഇല്ലെന്നു തോന്നുന്നു. ഞാൻ നോട്ട് പാഡിൽ റ്റൈപ്പ് ചെയ്യുകയാണ് പതിവ്.)

    ReplyDelete
  22. മണികണ്ഠന്‍ - മണി വൈകിയിട്ടൊന്നുമില്ല. ഞങ്ങള്‍ വണ്ടി വിടാന്‍ പോകുന്നതേയുള്ളൂ. കമന്റിന് നന്ദി.

    നോട്ട് പാഡില്‍ എഴുതുന്നതിന് എനിക്കൊരു പ്രശ്നമുണ്ട് മണീ. ഞാന്‍ വേഡില്‍ എഴുതുമ്പോള്‍ അതാത് ഇടങ്ങളില്‍ പടങ്ങളും ഇന്‍‌സെര്‍ട്ട് ചെയ്യാറാണ് പതിവ്. അത് നോക്കിയാണ് ബ്ലോഗില്‍ ഏത് പടങ്ങള്‍ എവിടെയൊക്കെയാണ് കയറ്റേണ്ടത് എന്ന് തീരുമാനിക്കുന്നത്.

    ഇപ്പരിപാടിയൊക്കെ നോട്ട് പാഡില്‍ നടക്കുമോ ? ഇല്ലെന്ന് തോന്നുന്നു. പിന്നെ ഒരു കാര്യം ചെയ്യാന്‍ പറ്റും. പടത്തിന് പകരം പടത്തിന്റെ പേര് മാത്രം അവിടെ (നോട്ട് പാഡില്‍)നോട്ട് ചെയ്തിട്ട് ഒന്ന് ശ്രമിച്ച് നോക്കാം. നന്ദി മണീ.

    ReplyDelete
  23. നിരൻ.. ‘വരമൊഴി‘ ഒന്ന് പരീക്ഷിച്ച് നോക്കൂ..

    ReplyDelete
  24. വേഗം വേഗം...രണ്ടാം ഭാഗത്തിലേക്ക് പോകുന്ന ട്രയിനില്‍ ഞാനും ചാടിക്കയറി. :)

    ReplyDelete
  25. രസികന്‍, തുടരട്ടെ...

    ReplyDelete
  26. എടോ സ്വിറ്റ്സര്‍ലന്‍ഡില്‍ പോയില്ലല്ലോ എന്ന സങ്കടം തീര്‍ന്ന് കിട്ടി..മനോഹരമായ ഫോട്ടോകള്‍, വിവരണം അതിലും ഗംഭീരം..ഈ കാഴ്ചകള്‍ കാണാത്ത ആര്‍ക്കും ശരിക്കും മനസ്സിലാകും പോലെ വ്രിത്തി ആയി എഴുതി..പിന്നെ തന്റെ നല്ല പാതിക്കു ഞങ്ങളുടെ വക സന്തോഷം അറിയിക്കു..

    ReplyDelete
  27. മനോജേട്ടാ...
    ഞാനും കോട്ടിന്റെ കുടുക്കുകള്‍ എല്ലാം എട്ടു കഴിഞ്ഞു , ഗ്ലൌസ് എടുക്കാന്‍ മറന്നു പോയി, സാരം ഇല്ല. പാന്റ്സിന്റെ പോക്കറ്റില്‍ കൈ ഇട്ടുകൊണ്ട്‌ ഇരുന്നു കൊള്ളാം.
    എന്നാല്‍ പിന്നെ വണ്ടി വിടുവല്ലേ ...
    ആ പോട്ടെ പോട്ടെ ...
    ടിന്‍ ടിന്‍ ...

    ഓഫ് :
    ഞാന്‍ അറക്കല്‍ കൊട്ടാരത്തില്‍ നിന്നു നേരിട്ടു ഇങ്ങോട്ട പോരുവാരുന്നു , ഒന്നും കഴിക്കാതെ ഉള്ള വരവാണ്. ആ റിവോള്‍വിംഗ് റസ്റ്റോറന്റ് ആകുമ്പോള്‍ ഒന്നു വണ്ടി ചവിട്ടണം, വല്ലതും ചൂടോടെ കിട്ടുമോ എന്ന് നോക്കാം .

    ReplyDelete
  28. @ നിരക്ഷരന്‍

    സത്യത്തില്‍ ചിലയാത്രകള്‍ എന്ന ബ്ലോഗ് ഞാന്‍ സ്ഥിരം ആയി വായിക്കാറുണ്ട്..ഒരു സ്വിസ് യാത്രയെപറ്റി എഴുതിയ പോസ്റ്റ് ഞാന്‍ പ്രിന്‍റ് എടുത്ത്‌ (പേരും ബ്ലോഗിന്‍റെ പേരും വച്ചിട്ടുണ്ട്) അടുത്ത കൂട്ടുകാര്‍ക്കെല്ലാം കൊടുത്തു. കാരണം സ്വിസ് യാത്ര ചെയ്യാത്ത അയര്‍ലണ്ട് മലയാളികള്‍ വിരലില്‍ എന്നവുന്നവരെ ഉള്ളൂ..അതുകൊണ്ട് തന്നെ അവര്‍ക്കെല്ലാം ഉപയോഗപ്പെടും..

    ഇത്രനന്നായി എഴുതിയ ബ്ലോഗും ഫോട്ടോകളും (അതി മനോഹരമാണ് ഫോട്ടോകള്‍) ആര്‍ക്കും ഇഷ്ടപ്പെടും.. അഭിപ്രായം ഇവിടെ പറഞ്ഞതില്‍ പിണങ്ങല്ലേ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    ദീപക് രാജ്

    ReplyDelete
  29. എന്റമ്മോ! പോയിട്ടില്ലാത്ത സ്ഥലങ്ങള്‍ വല്ലതും ബാക്കിയുണ്ടോ???
    അസൂയ വരുന്നേ!
    നല്ല പോസ്റ്റ് :)

    ReplyDelete
  30. “പാ‍ാണിയേലി പോരി” ലോ ചെമ്പ്ര പീക്കിലോ നിൽക്കുന്ന നിരന്റെ പിന്നത്തെ പടത്തിൽ സ്വിറ്റസറ്ലണ്ടിലെ ഒന്നാം ക്ലാസ് തീവണ്ടിയിൽ നിൽക്കുന്നതായണ് കാണുന്നത്. എന്താ ഒരു റേഞ്ച് യാത്രകളുടെ! യാത്രാഭിനിവേശങ്ങൾക്ക് വലിപ്പച്ചെറുപ്പമില്ല, നിരന്. ‘യാത്രാവിവരണം’ എന്നുവച്ചാൽ യൂറോപ്പിലോ ജപ്പാനിലോ ആഫ്രിക്കയിലോ മാത്രം പോയി വൻപ് കാട്ടുക എന്ന നിർബ്ബന്ധമില്ലായ്മ.

    സ്വിറ്റ് സർലണ്ടിലെ ഭക്ഷ്ണം, ആൾക്കാർ മുതലായ കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു.

    ReplyDelete
  31. ഹൊ.. ഇപ്പോഴാ സമാധാനമായത്. മുന്‍പ് ഒരു ഫോട്ടോ സ്വിറ്റ്സര്‍ലാന്റിന്റെ കണ്ടപ്പോള്‍ മുതല്‍ ഈ വിവരണം കാത്തിരിക്കയായിരുന്നു. നന്നായീട്ടുണ്ട് വിവരണവും,ഫോട്ടോകളും.
    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.
    :)

    ReplyDelete
  32. നീരു,
    ആദ്യ യാത്രയില്‍ കൂടെ കൂടാന്‍ സമയത്തിന് എത്താന്‍ കഴിഞ്ഞില്ല...ദാ ഇപ്പോഴെത്തി...
    സ്വിസ് വിശേഷങ്ങള്‍ക്ക് നന്ദി.....

    ReplyDelete
  33. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ എന്തായിരിക്കും അവസ്ഥ?!

    അതറിയണ്ടേ ? ഇങ്ങു പോരു...സ്വിസ്സര്‍ലാണ്ട് ഒന്നാം ഭാഗം വായിച്ചു ബാക്കികൂടി എത്തീട്ടെ കമന്റ്റ് എഴുതൂ എന്ന് വച്ചു ‘അരപ്പണി ആശാനും അഭിപ്രായം പറയരുത് എന്നാ പ്രമാണം’ ...
    രണ്ടാഴ്ച് ആയി മൈനസ് 15നും25നും പിന്നെ വിന്‍ഡ് ചില്‍ വേറെ !! ചെറിയ തണുപ്പ് !!
    നീരൂ അടുത്ത വരവ് ക്യാനഡക്ക് ആക്ക്
    ഐസ് ആയി നില്‍ക്കുന്ന നയാഗ്രായില്‍ പോകാം

    ReplyDelete
  34. ഒരു നാള്‍ ഞാനും വരും അവിടേയ്ക്ക്.....


    താങ്കള്‍ ഭാഗ്യവാനാ....എത്ര സുന്ദരം ഈ യാത്ര.....

    ReplyDelete
  35. ഞാനും അവിടൊക്കെ ഒന്ന് പോയി, അത്ര inspiring ആയല്ലേ എഴുതിയിരിക്കുന്നെ...Swiss pass ഇല്ലായിരുന്നു. അതുകൊണ്ട് 120 Swiss Frank കൊടുക്കേണ്ടിവന്നു...അപ്പൊ ഈ 19 Frank ശരിയാണോ

    ReplyDelete
  36. @Reji - 19 ഫ്രാങ്ക് തന്നെയാണ് എനിക്ക് ചിലവായത്. സ്വിസ്സ് പാസ്സ് ഉണ്ടായിരുന്നതുകൊണ്ടുള്ള ഗുണം :)

    ReplyDelete
  37. thanks for the ibnformation..we r planning to visit swiz soon

    ReplyDelete
  38. ഈ പോസ്റ്റ്‌ പൊങ്ങി വന്നത് നന്നായി ! നല്ല വിവരണം ...എന്തൊക്കെ ചെയ്യണം എന്നൊരു രൂപവും കിട്ടി ! ഏതായാലും അടുത്ത വർഷം പോകണം എന്ന് മനസ്സിലുണ്ട് !

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.