Monday 25 May 2009

കീരിപ്പാറയില്‍ ഒരു രാത്രി

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

വാനിപ്പുഴയുടെ തീരത്തിലൂടെ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്
---------------------------------------------------------------------------

ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജന്‍സി എന്ന പേരില്‍ ഒരു എക്കോ ടൂറിസം സംവിധാനം മുക്കാളി ഫോറസ്റ്റ് ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നടക്കുന്നുണ്ട്. തദ്ദേശീയരായ ആദിവാസികളേയും, അഭ്യസ്ഥവിദ്യരായ നാട്ടുകാരേയും ഒക്കെ ചേര്‍ത്ത് നടത്തുന്ന ഈ സംരംഭത്തില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റും പ്രധാന പങ്കാളിയാണ്.


കാട് സംരക്ഷിക്കുക, കാട്ടുതീ പോലുള്ള വിപത്തുകള്‍ തടയുക, കുടിയേറ്റങ്ങള്‍ നേരിടുക, അതോടൊപ്പം തന്നെ കാടുകാണാനെത്തുന്ന പ്രകൃതിസ്നേഹികള്‍ക്ക് സുരക്ഷിതമായി കാട്ടിനകത്ത് കറങ്ങിനടന്ന് മൃഗങ്ങളേയും പക്ഷികളേയുമൊക്കെ കാണാനുമൊക്കെയുള്ള സൌകര്യമൊരുക്കുക എന്നതൊക്കെയാണ് എക്കോ ടൂറിസം മാതൃകയാക്കി മുന്നോട്ട് പോ‍കുന്ന ഏജന്‍സിയുടെ ലക്ഷ്യം. സന്ദര്‍ശകരില്‍ നിന്ന് പിരിഞ്ഞ് കിട്ടുന്ന പണം ഈ സംരംഭത്തില്‍ പങ്കാളികളാകുന്ന ആദിവാസികള്‍ക്കും, ഓഫീസ് ജീവനക്കാര്‍ക്കും, കാടിന്റെ സംരക്ഷണത്തിനായുമൊക്കെ വിനിയോഗിക്കപ്പെടുന്നു. സൈലന്റ് വാലിയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ കാടുകളിലും ഇത്തരം ഏജന്‍സികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന പക്ഷക്കാരനാണ് ഞാന്‍.


നടന്നുപോയാല്‍ 5 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കീരിപ്പാറയിലേക്ക്. പക്ഷെ സമയം സന്ധ്യയാകാന്‍ പോകുന്നതുകൊണ്ട് നടന്ന് കാട്ടിലൂടെയുള്ള യാത്ര അഭികാമ്യമല്ല. ഞങ്ങള്‍ വന്നിരിക്കുന്ന കാറിന് പോകാന്‍ പറ്റിയ വഴിയുമല്ല അങ്ങോട്ട്. അതുകൊണ്ടാണ് ജീപ്പ് ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. ജീപ്പിലാകുമ്പോള്‍ മുക്കാളി കവലയില്‍ നിന്ന് വലത്തുവശത്തേക്ക് തിരിഞ്ഞ്, മുകളിലേക്കുള്ള കാട്ടുപാതയില്‍ കടന്ന് 10 കിലോമീറ്ററോളം പോകണം. സന്ദര്‍ശകര്‍ക്കായുള്ള കീരിപ്പാറ യാത്ര 3 മണിക്ക് ശേഷം മാത്രമേ തുടങ്ങുകയുള്ളൂ. രാത്രി അവിടെ തങ്ങാനാണ് മിക്കവാറും എല്ലാവരും പോകുന്നത്.

ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഒരു ജീവനക്കാരനും കൂടെ ജീപ്പിലുണ്ട്. കുറച്ച് മുന്നോട്ട് ചെന്നാല്‍ അതിക്രമിച്ച് കടക്കുന്ന വാഹനങ്ങളെ ഒഴിവാക്കാനായി ഒരു ആളില്ലാത്തെ ചെക്ക് പോസ്റ്റ് ഉണ്ട്. അതിന്റെ ഗേറ്റ് തുറന്ന് തരാനാണ് അയാള്‍‍ കൂടെ വരുന്നത്.

ഇടുങ്ങിയ പാതയുടെ ഇടതു വശത്ത് ഇറക്കവും, വലതുവശത്ത് മലയുമാണ് മിക്കവാറുമിടങ്ങളിൽ. ഭാഗ്യമുണ്ടെങ്കില്‍ ഈ വഴിയിലും ആനയെക്കാണാന്‍ പറ്റിയെന്ന് വരും. ജീപ്പ് കാട്ടിലേക്ക് കടന്ന് വളവുതിരിവുകളിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ത്തന്നെ പടിഞ്ഞാറ് വൃക്ഷങ്ങള്‍ക്കിടയിലൂടെ താഴേക്കിറങ്ങി അസ്തമിക്കാന്‍ തയ്യാറെടുക്കുന്ന കതിരോനെ കാണാനായി.


അധികം താമസിയാതെ കാടിന് നടുവിലുള്ള ഫോറസ്റ്റ് വാച്ച് ടവറിലെത്തി. ഞങ്ങളെ അവിടെക്കൊണ്ടാക്കി ജീപ്പ് മുക്കാളിയിലേക്ക് മടങ്ങി. നാളെ ഇവിടന്നുള്ള മടക്കയാത്ര കാട്ടിനുള്ളിലെ 4 കിലോമീറ്ററോളം വരുന്ന മറ്റൊരു വഴിയിലൂടെ നടന്നായതുകൊണ്ട് ജീപ്പിന്റെ ആവശ്യമില്ല.

രണ്ടുനിലയുള്ള ഒരു കെട്ടിടമാണ് വാച്ച് ടവര്‍. മുകളിലെ നിലയില്‍ നാലോ അഞ്ചോ പേര്‍ക്ക് തറയില്‍ നിരന്നുകിടക്കാന്‍ പാകത്തില്‍ ഒരൊറ്റ മുറി. താഴെ മറ്റൊരു മുറി, അടുക്കള, കുളിമുറി, കക്കൂസ് എന്നീ സൌകര്യങ്ങളെല്ലാം കാടിനുള്ളില്‍ കിട്ടാവുന്നതില്‍ ഭേദപ്പെട്ടതു തന്നെ.


വാച്ച് ടവറിന്റെ വടക്കുഭാഗത്തുകാണുന്ന ഒരു മലയ്ക്ക് കീരിയുടെ ആകൃതിയുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് കീരിപ്പാറ എന്ന പേരുകിട്ടിയതെന്ന സോമന്റെ വിശദീകരണം മാത്രം എനിക്കത്ര സംതൃപ്തി നല്‍കിയില്ല. പാറയുടെ ആകൃതിയും കീരിയുടെ രൂപവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ ഞാന്‍ പരാജയപ്പെടുകയാണുണ്ടായത്.

ഞങ്ങള്‍ ചെല്ലുമ്പോള്‍ കാടിന്റെ മക്കള്‍ അഞ്ചുപേര്‍ അവിടുണ്ടായിരുന്നു.വെള്ളി, കക്കി, പളണി, മല്ലന്‍, കാടന്‍ എന്നിവരായിരുന്നു ആ 5 ആദിവാസി സഹോദരങ്ങള്‍. കാ‍ട്ടില്‍ ഫയര്‍ ലൈനിന്റെ ജോലി ചെയ്യുന്നവരാണ് അവര്‍. ജോലിക്ക് ശേഷം അന്തിയുറങ്ങുന്നത് വാച്ച് ടവറിലാണ്. കാട്ടിനുള്ളില്‍ വേറെ എവിടെയെങ്കിലും തങ്ങുന്നത് ആത്മഹത്യാപരമാണ്.


വാച്ച് ടവറിന് ചുറ്റും കരിങ്കല്ലുവെച്ചു കെട്ടിയ കിടങ്ങിന് വെളിയിലായി പലയിടത്തും ആനപ്പിണ്ടം കാണാം. ആനയോ മറ്റോ അധവാ കിടങ്ങ് മുറിച്ച് കടക്കാന്‍ ശ്രമിച്ചാല്‍ കിടങ്ങില്‍ നിന്ന് കരകയറാന്‍ പറ്റാത്ത തരത്തിലാണ് അതിന്റെ നിര്‍മ്മിതി. ചില ഭാഗങ്ങളൊക്കെ ഇടിച്ചുനിരത്താന്‍ കരിവീരന്മാര്‍ ശ്രമങ്ങള്‍ നടത്തിയതിന്റെ തെളിവുകള്‍ കാണാനുണ്ട്.

രാത്രിയായത് പെട്ടെന്നായിരുന്നു. പകല്‍‌സമയം ഭവാനിപ്പുഴക്കരികിലൂടെ നടത്തിയ ട്രെക്കിങ്ങ് കാരണമായിരിക്കണം നല്ല വിശപ്പുണ്ടായിരുന്നു. പാഴ്‌സല്‍ കൊണ്ടുവന്നിരുന്ന പൊറോട്ടയും ബീഫ് കറിക്കുമൊപ്പം ആദിവാസി സഹോദരങ്ങള്‍ കൊണ്ടുവന്നുതന്ന ഉണക്ക മാന്തല്‍ വറുത്തതുകൂടെയായപ്പോള്‍ കാട്ടിനുള്ളിലെ ഡിന്നര്‍ കുശാലായി.


ഇരുട്ടിന് കനം വെച്ചതിനൊപ്പം ചെറുതായി തണുപ്പടിക്കാനും തുടങ്ങി. വിറക് കൂട്ടിയിട്ട് കത്തിച്ച് അതിനുചുറ്റുമിരുന്നുള്ള വെടിവട്ടം രാവേറുവോളം നീണ്ടുപോയി. വനം കൊള്ള, കഞ്ചാവ് വേട്ട, കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ പേടിപ്പെടുത്തുന്ന വിവരണങ്ങള്‍ എന്നിങ്ങനെ കാട്ടിലെ കഥകള്‍ തന്നെയായിരുന്നു പ്രധാനവിഷയങ്ങള്‍. അതിനിടയില്‍ കാട്ടുമൃഗങ്ങളുടെ വിട്ടുവിട്ടുള്ള അലര്‍ച്ചയും വിളികളും, പക്ഷികളുടെ ചിറകടി ശബ്ദവുമൊക്കെ കേട്ടുകൊണ്ടിരുന്നു. നേരം വെളുത്താല്‍ ഏതെങ്കിലുമൊക്കെ മൃഗങ്ങളെ കാണാന്‍ പറ്റുമെന്ന് സോമന്‍ ഉറപ്പുതന്നു.

വേണുവിന്റെ കയ്യില്‍ സ്ലീപ്പിങ്ങ് ബാഗുകളുണ്ട്. മുകളിലെ മുറിയിലെ തറയില്‍ വിരിച്ച സ്ലീപ്പിങ്ങ് ബാഗില്‍ കിടന്നതും ഉറങ്ങിയതും ഒരുമിച്ചായിരുന്നു.

“ചേട്ടാ ആന, ആന, ബേഗം എഴുന്നേക്ക് “

അതിരാവിലെ ‘കിങ്ങ് ‘ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കക്കി ഒച്ചയിട്ട് വിളിച്ചപ്പോഴാണ് ഉറക്കമുണര്‍ന്നത്.


നേരം പരപരാന്ന് വെളുത്ത് വരുന്നതേയുള്ളൂ. ഉറക്കം ശരിക്ക് തീര്‍ന്നിട്ടുമുണ്ടായിരുന്നില്ല. പക്ഷെ പുലര്‍കാല സൂര്യന്റെ വെളിച്ചത്തില്‍ വാച്ച് ടവറിന് ചുറ്റുമുള്ള കാട്ടിലെ കാഴ്ച്ച കണ്ടപ്പോള്‍ ഉറക്കമെല്ലാം ഓടി മറഞ്ഞു.


പടിഞ്ഞാറുഭാഗത്തായി രണ്ടാനകള്‍. ഒന്ന് കുട്ടിയാന, മറ്റേതതിന്റെ തള്ളയാന. രണ്ടുപേരും നോക്കുന്നത് വാച്ച് ടവറിലേക്കുതന്നെയാണ്. കുറേയധികം നേരം അങ്ങനെ നോക്കി നിന്നിട്ട് ആനകള്‍ രണ്ടും കാടിനുള്ളിലേക്ക് വലിഞ്ഞു.


വടക്കുകിഴക്കുഭാഗത്തായി കൂട്ടമായി നാലഞ്ച് ആനകള്‍ വേറെയുമുണ്ട്. സുരക്ഷിതമായ ദൂരത്തിലാണ് ആനക്കൂട്ടമെല്ലാം. ക്യാമറയിലെ സൂം പരമാവധി വലിച്ചുനീട്ടി ഒന്നുരണ്ട് ചിത്രങ്ങളൊക്കെ വേണുവും ഞാനും എടുത്തുകഴിഞ്ഞപ്പോഴേക്കും, ആനകളൊക്കെ കാടിനുള്ളിലേക്ക് മടങ്ങി. രാത്രിമുഴുവന്‍ ഈ കാട്ടുമൃഗങ്ങളൊക്കെ ഞങ്ങളിട്ട ക്യാമ്പ് ഫയര്‍ കണ്ട് ആ ഭാഗത്തൊക്കെ ചുറ്റിപ്പറ്റി നിന്നിട്ടുണ്ടാകാന്‍ സാദ്ധ്യതയുണ്ട്.


പ്രഭാതകൃത്യങ്ങളൊക്കെ നടത്തി ഓരോ കട്ടന്‍ ചായയൊക്കെ കുടിച്ച് ബാഗെല്ലാമെടുത്ത് ആദിവാസി സുഹൃത്തുക്കളോട് യാത്രപറഞ്ഞ് കാട്ടിലേക്കിറങ്ങി. വാച്ച് ടവറിന് ചുറ്റും നിറയെ ആനപ്പിണ്ഡം കിടക്കുന്നുണ്ട്. ആനകള്‍ യഥേഷ്ടം വിഹരിക്കുന്ന ഇടമാണതെന്ന് ഉറപ്പ്.


ചോടപ്പുല്ലുകള്‍ നിറഞ്ഞ പരിസരത്തുനിന്ന് അല്‍പ്പം താഴേക്കിറങ്ങി ഒരു ചെറിയ ചോല കുറുകെ ചാടിക്കടന്ന് കാടിനുള്ളിലേക്ക് കടന്നു. അല്‍പ്പം മുന്‍പ് കണ്ട തള്ളയാനയും കുഞ്ഞാനയും ആ വഴിയാണ് പോയതെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ആവിപറക്കുന്ന ആനപ്പിണ്ഡം ആ ചോലയുടെ പരിസരത്തൊക്കെ കണ്ടു.

അതൊന്നും നോക്കി നിന്നിട്ട് കാര്യമില്ല. മുന്നോട്ട് നടക്കുക, ആന വന്നാല്‍ മുന്നോട്ട് ഓടുക, മുന്നിലൂടെ ആന വന്നാല്‍ പിന്നോട്ട് തിരിഞ്ഞോടുക, വല്ല മരത്തിലുമൊക്കെ വലിഞ്ഞുകയറുക. ആനയെപ്പേടിച്ച് മരത്തില്‍ കയറുകയാണെങ്കില്‍ വണ്ണമുള്ള മരത്തില്‍ കയറണമെന്നും, കരടിയെപ്പേടിച്ച് മരത്തില്‍ കയറുകയാണെങ്കില്‍ വണ്ണം കുറഞ്ഞ മരത്തില്‍ കയറണമെന്നും കേട്ടിട്ടുണ്ട്. വണ്ണമില്ലാത്ത മരമാണെങ്കില്‍ ആനയ്ക്ക് അത് പിടിച്ച് കുലുക്കി ശത്രുവിനെ താഴെ വീഴ്ത്താനാകും. കരടിയുടെ കാര്യത്തിലാണെങ്കില്‍ നേരെ മറിച്ചാണ്. വണ്ണമുള്ള മരത്തില്‍ കരടിക്ക് പൊത്തിപ്പിടിച്ച് കയറാന്‍ പറ്റും. അതുകൊണ്ട് കരടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വണ്ണം കുറഞ്ഞ മരത്തില്‍ കയറണം. ആനയും കരടിയും ഒരുമിച്ച് വന്നാലോ എന്നൊന്നും ആലോചിക്കാനേ പോകരുത്.

കാടിന്റെ ഉള്ളിലേക്ക് കടന്നതോടെ സൈലന്റ് വാലിക്ക് ആ പേര് വീഴാനുള്ള കാരണമെന്താണെന്ന് മനസ്സിലാക്കിയിരുന്നത് പരമാര്‍ത്ഥമാണെന്ന് മനസ്സിലായി. ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദമില്ലാത്ത ഏത് കാടാണുള്ളത് ? പക്ഷെ സൈലന്റ് വാലിയില്‍ ചീവീടുകള്‍ ഇല്ല. നിശബ്ദതയുടെ താഴ്വര തന്നെയാണിത്.

ഐതിഹ്യങ്ങള്‍ പറയുന്നതുപ്രകാരം സൈലന്റ് വാലിക്ക് സൈരന്ധ്രിവനം എന്നൊരു പേരുകൂടെയുണ്ട്. വനവാസകാലത്ത് പാണ്ഡവരും, പാഞ്ചാലിയുമൊക്കെ (സൈരന്ധ്രി)ഈ കാടുകളില്‍ കഴിഞ്ഞുകൂടിയിട്ടുണ്ടത്രേ ? കാടിനകത്തുള്ള കുന്തിപ്പുഴയ്ക്ക് ആ പേര്‍ വീണതും ഈ ഐതിഹ്യവുമായി ബന്ധപ്പെട്ടായിരിക്കാം. സൈരന്ധ്രിവനം എന്ന പേര് ആംഗലീകരിക്കപ്പെട്ടപ്പോള്‍ സൈലന്റ് വാലി എന്നായിപ്പോയി എന്നും പരാമര്‍ശമുണ്ട്.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന, മക്കാക സൈലെനസ്(Macaca silenus)എന്ന ശാസ്ത്രീയ നാമമുള്ള സിംഹവാലന്‍ കുരങ്ങുകള്‍ ഈ കാടുകളില്‍ ഉള്ളതുകൊണ്ട്, കുരങ്ങന്റെ പേരില്‍ നിന്നാണ് സൈലന്റ് വാലി എന്ന നാമം ഉണ്ടായതെന്നാണ് മറ്റൊരു അനുമാനം.


പേര് വീ‍ണത് എങ്ങിനെയായാലും നിശബ്ദത ഈ കാടിന്റെ ഒരു പ്രത്യേകത തന്നെയാണ്. കാട്ടിലൂടെ നടക്കുമ്പോള്‍ കരിയിലകള്‍ കാലുകള്‍ക്കടിയില്‍ ഞെരിഞ്ഞമരുന്ന ശബ്ദത്തിന് നല്ല ഒന്നാന്തരം ഡോള്‍ബി സിസ്റ്റത്തിലൂടെ കേള്‍ക്കുന്നതിന്റെ ഇഫക്‍റ്റുണ്ട്. കാടിന്റെ സൌന്ദര്യം നന്നായി ആസ്വദിച്ച്, കാട്ടുമൃഗങ്ങളെയൊക്കെ കണ്ട് നടക്കണമെങ്കില്‍, ശബ്ദമുണ്ടാക്കാതെ സംസാരിക്കാതെ കാട്ടിലൂടെ നീങ്ങണമെന്നാണ് കാട്ടുയാത്രകളിലെ (അ)ലിഖിത നിയമം.

എങ്ങനെയൊക്കെ നിശബ്ദമായി നടന്നാലും, 20 മൃഗങ്ങളെങ്കിലും നമ്മെ കണ്ടുകഴിയുമ്പോഴേ, നമ്മള്‍ ഒരു മൃഗത്തിനെയെങ്കിലും കണ്ടിട്ടുണ്ടാകൂ എന്നൊരു പറച്ചിലുമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കാടിനുള്ളിലൂടെ നടക്കുമ്പോള്‍ കണ്ണും കാതും മൂക്കുമൊക്കെ കൂര്‍പ്പിച്ച് വേണം നടക്കാന്‍.

പുള്ളിമാന്‍, സിംഹം, മയില്‍ എന്നിവയൊഴികെ മറ്റെല്ലാ മൃഗങ്ങളും പക്ഷികളും ഇവിടുണ്ടെന്നാണ് കണക്ക്. പുള്ളിമാന്‍ ഏതെങ്കിലും കാട്ടില്‍ ഉണ്ടെങ്കില്‍ ആ കാട്ടില്‍ അടിക്കാടുകള്‍ കുറവായിരിക്കും. പുള്ളിമാന് നിറയെ ശത്രുക്കളുണ്ട്. അല്‍പ്പദൂരം ഓടിയതിനുശേഷം നിന്ന് കിതയ്ക്കുന്ന കൂട്ടത്തിലാണ് പുള്ളിമാന്‍. അങ്ങനെ ഓടിക്കഴിഞ്ഞ ശേഷം, നിന്ന് കിതയ്ക്കാന്‍ പാകത്തില്‍ മരങ്ങളില്ലാത്ത ഒഴിഞ്ഞ ഇടമുള്ള കാടൊന്നുമല്ല സൈലന്റ് വാലി. ശത്രു ഏത് ഭാഗത്തും ഒളിഞ്ഞിരിപ്പുണ്ടാകാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.മയിലിന് ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ അതിന്റെ നീളമുള്ള വാല് ഒരു തടസ്സമാണ്. നിറയെ മരങ്ങളും അടിക്കാടുമൊക്കെ തിങ്ങിനിറഞ്ഞ സൈലന്റ് വാലിയില്‍ അതുകൊണ്ടുതന്നെ മയിലിനെ കാണാറില്ല.


കാടിനുള്ളിലേക്ക് കടന്നപ്പോള്‍ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പിന്നിട്ടുപോന്ന വാച്ച് ടവര്‍ കാണാനാകുന്നുണ്ട്. നല്ലൊരു ദൂരം ഇതിനകം കാട്ടിനുള്ളിലേക്ക് കടന്നിരിക്കുന്നു. ദൂരെയായി മരങ്ങള്‍ക്ക് മുകളില്‍ മഴപ്പുള്ളുകള്‍ പറന്നുനടക്കുന്നുണ്ട്. മഴപ്പുള്ളുകള്‍ വളരെ താഴ്ന്ന് പറന്നാല്‍ മഴ പെയ്യുമെന്നാണ് സോമന്‍ പറയുന്നത്. ആനപ്പിണ്ഡത്തിനു പുറമേ വഴിയില്‍ അവിടവിടെയായി പലപല മൃഗങ്ങളുടെ കാട്ടങ്ങളും കണ്ടു. അതിലൊന്ന് കടുവക്കാട്ടമാണെന്നാണ് സോമന്‍ പറഞ്ഞപ്പോള്‍ ഉള്ളൊന്ന് കിടുങ്ങാതിരുന്നില്ല.


കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെ താണ്ടി, മലയുടെ ചരുവിലൂടെ തെന്നിവീഴാതെ ചപ്പുചവറുകള്‍ ചവിട്ടിമെതിച്ച് നടന്ന്, വലിഞ്ഞ് കയറാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ നീളമുള്ള വടികള്‍ കുത്തിപ്പിടിച്ച് യാത്ര പുരോഗമിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടയ്ക്ക് കാട്ടുവള്ളികളില്‍ ഇത്തിരി വിശ്രമവും, അലപ്പസ്വല്‍പ്പം പടം പിടിക്കലുമൊക്കെ അതിനിടയില്‍ സംഭവിക്കുന്നുണ്ടായിരുന്നു.



സോമന്‍ കുറച്ച് മുന്നിലാണ് നടക്കുന്നത്. ഭവാനിപ്പുഴയുടെ തീരത്തെ കാടിലുള്ളതുപോലെ അല്‍പ്പമെങ്കിലും തെളിച്ചമുള്ള ഒരു വഴിയെന്ന് പറയാവുന്ന ഭൂപ്രകൃതി ഈ കാടിനുള്ളില്‍ ഉള്ളതായി കണ്ടില്ല. പലയിടത്തും സൂര്യപ്രകാശം നിലത്തുവീഴുന്നുപോലുമില്ല. തലങ്ങും വിലങ്ങുമൊക്കെ നടന്ന്, സോമന്‍ പോകുന്നതുകണ്ടാല്‍ കാട്ടില്‍ വഴിയറിയാതെ പെട്ടുപോയ ഒരാള്‍ പരിഭ്രാന്തനായി നടക്കുന്നതുപോലെ തോന്നും.

നിറയെ അപ്പൂപ്പന്‍ താടികള്‍ പറന്നുനടക്കുന്ന ഒരു പ്രദേശം കഴിഞ്ഞപ്പോള്‍ മൊബൈല്‍ സിഗ്നല്‍ കിട്ടിയതുകൊണ്ട് മടക്കയാത്രയ്ക്കുള്ള ജീപ്പ് അയക്കാന്‍ മുക്കാളിയിലേക്ക് വിളിച്ച് പറഞ്ഞു സോമന്‍. ഇനി ഒരു കിലോമീറ്റര്‍ കൂടെ നടന്നാല്‍ മെയിന്‍ റോഡില്‍ എത്തും. അതിനുമുന്‍പായി ചിത്രശലഭങ്ങള്‍ കൂട്ടമായി കാണാന്‍ സാദ്ധ്യതയുള്ള ഒരിടം ആ ഭാഗത്തെവിടെയോ ഉണ്ടെന്നും അങ്ങോട്ട് അല്‍പ്പം മാറി നടക്കണമെന്നും പറഞ്ഞ് സോമന്‍ മറ്റൊരു ദിശയിലേക്ക് നടന്നു.


കുറേ അലഞ്ഞുതിരിഞ്ഞപ്പോള്‍ ‘ബ്ലൂ ടൈഗര്‍‘ ഇനത്തിലുള്ള മൂന്നുനാല് ചിത്രശലഭങ്ങളെ കണ്ടു, അതിന്റെയൊക്കെ പടമെടുക്കുകയും ചെയ്തു. പക്ഷെ ഇതിലും കൂടുതല്‍ ചിത്രശലഭങ്ങള്‍ ഉള്ളയൊരിടം ഉണ്ടെന്നാണ് സോമന്‍ പറയുന്നത്.

പെട്ടെന്ന് സോമന്‍ വീണ്ടും മറ്റൊരു ദിശയിലേക്ക് അടിക്കാടിനിടയിലൂടെ നീങ്ങി. ശബ്ദമുണ്ടാക്കാതെ കടന്നുവരാന്‍ ഞങ്ങളോട് ആംഗ്യം കാണിക്കുകയും ചെയ്തു.

അവിടെക്കണ്ട കാഴ്ച്ച അതിമനോഹരം. ഉയരമുള്ള ഒരു തടിയന്‍ മരത്തിന്റെ ശാഖകളിലൊക്കെ ഇലകളെന്നപോലെ നൂറുകണക്കിന് ചിത്രശലഭങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. ഒട്ടനേകം ശലഭങ്ങള്‍ പറന്നുനടക്കുന്നുമുണ്ട്. ‘എല്ലാം ബ്ലൂ‘ ടൈഗര്‍ തന്നെ.


ശബ്ദമുണ്ടാ‍ക്കാതെ ആ കാഴ്ച്ചയും നോക്കി കണ്‍കുളിര്‍ക്കെ കുറേനേരം നിന്നു. ആവശ്യത്തിന് പടങ്ങളുമെടുത്തു. പെട്ടെന്ന് ഒരു ചെറിയ കാറ്റടിച്ചു. മരച്ചില്ലകളൊന്നുലഞ്ഞു , ശലഭങ്ങള്‍ പറന്നുപൊങ്ങി. ഒരു വസന്തം പൊട്ടിപ്പുറപ്പെട്ടപോലെ എണ്ണമറ്റ ചിത്രശലഭങ്ങള്‍ക്കിടയില്‍ ഞങ്ങള്‍. സിനിമകളിലൊക്കെ കാണുന്ന പോലത്തെ ഒരു സ്വപ്നരംഗം സൃഷ്ടിച്ചുകൊണ്ട് കുറേനേരം അവിടെയൊക്കെ പറന്നുനടന്നതിനുശേഷം അവയെല്ലാം വീണ്ടും മരച്ചില്ലകളില്‍ പറ്റിപ്പിടിച്ചിരുന്നു.


അവിടന്ന് മുന്നോട്ട് നീങ്ങാന്‍ മനസ്സനുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷെ നല്ല വിശപ്പ് തുടങ്ങിയിരിക്കുന്നു എന്നുമാത്രമല്ല ഞങ്ങളേയും കാത്ത് ജീപ്പ് വഴിയരുകില്‍ കിടക്കുന്നുമുണ്ടാകാം. അഞ്ചുമിനിറ്റ് കൂടെ നടന്നപ്പോള്‍ ടാറിട്ട റോഡില്‍ ചെന്നുകയറി. ജീപ്പ് കാത്തുകിടക്കുന്നുണ്ട്.


അതില്‍ക്കയറി മുക്കാളി ഫോറസ്റ്റ് ഓഫീസിലേക്ക് പോകുന്ന വഴിക്കുള്ള കവലയില്‍ ഇറങ്ങി. ഒന്നുരണ്ട് ചെറിയ റസ്റ്റോറന്റുകളുണ്ടവിടെ. അതിലൊന്നില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിനുശേഷം ഫോറസ്റ്റ് ഓഫീസിലെത്തി ഫോറസ്റ്റ് ഓഫീസര്‍ ശിവദാസന്‍(I.F.S.) സാറിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.

ഇതിപ്പോള്‍ സൈലന്റ് വാലി ബഫ്ഫര്‍ സോണുകളേ കണ്ടാസ്വദിക്കാന്‍ പറ്റിയിട്ടുള്ളൂ. കോര്‍ സോണിലേക്ക് പോകാന്‍ വേണ്ടി ഇനിയും രണ്ടോ മൂന്നോ പ്രാവശ്യം സൈലന്റ് വാലിയില്‍ വരേണ്ടിവരുമെന്ന് എനിക്കുറപ്പാണ്. അത്തറുപൂശി കാഞ്ചീപുരം പട്ടുസാരികള്‍ ചുറ്റിയ മലയാളിമങ്കമാരില്ലാത്ത ദിവസം നോക്കി, തിരക്കില്ലാത്ത സമയം നോക്കി വരണം. പറ്റുമെങ്കില്‍ പ്രവൃര്‍ത്തി ദിവസങ്ങളില്‍ത്തന്നെ. സോമനോട് ഇനിയും കാണുമെന്ന് പറഞ്ഞുതന്നെയാണ് പിരിഞ്ഞത്. എല്ലാ സഹായങ്ങളും സോമന്‍ വാഗ്ദാനം ചെയ്യുകയുമുണ്ടായി.

വൈകുന്നേരമാകാന്‍ ഇനിയും ഒരുപാട് സമയമുണ്ട്. മലിനപ്പെട്ടുകിടക്കുന്ന നഗരത്തിലേക്ക് ഇപ്പോള്‍ത്തന്നെ മടങ്ങിയിട്ട് എന്ത് പുണ്യം കിട്ടാനാണ് ? ഫോറസ്റ്റ് ഓഫീസിനു പിന്നിലൂടെ വീണ്ടും ഭവാനിപ്പുഴയുടെ തീരത്തേക്ക് നടന്നു. പുഴയിലെ തെളി‍വെള്ളം കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ല. ഉച്ചഭക്ഷണം കഴിഞ്ഞിട്ട് അധികസമയം ആയിട്ടില്ല. ഉണ്ട് കുളിച്ചവനെ കണ്ടാല്‍ക്കുളിക്കണമെന്നൊക്കെയാണ് വെപ്പ്. കാണുന്നവരെല്ലാം കുളിക്കട്ടെ. ഞങ്ങള്‍ക്കതൊന്നും അറിയേണ്ട കാര്യമില്ല. ഇന്നലെത്തന്നെ തോന്നിയതാണ് പുഴയിലിറങ്ങി കുറേനേരം കിടക്കണമെന്ന്. ഇന്നും അത് ചെയ്യാതെ പോയാല്‍ ഈ യാത്ര അപൂര്‍ണ്ണമായിപ്പോകും. കയ്യിലുള്ള തോര്‍ത്തുകള്‍ ചുറ്റി ഞാനും വേണുവും വെള്ളത്തിലേക്കിറങ്ങി. മുട്ടൊപ്പം കാല് വെള്ളത്തിലേക്കിട്ട് നികിത പുഴക്കരയിലിരുന്നു.

കുറേയധികം നേരം വെള്ളത്തിലങ്ങനെ നിശ്ചലമായി കിടന്നു. ഞങ്ങളുടെ മനസ്സും ശരീരവും തഴുകിത്തണുപ്പിച്ച് ശുദ്ധീകരിച്ച് കളകളാരവത്തോടെ ഭവാനിപ്പുഴ കിഴക്കോട്ട് ഒഴുകിക്കൊണ്ടേയിരുന്നു.
-------------------------------------------------------------------------
ചിത്രശലഭങ്ങളുടേതടക്കമുള്ള നല്ല ചിത്രങ്ങള്‍ക്ക് കടപ്പാട് വേണുവിനോട്.

71 comments:

  1. നിരക്ഷരാ, ഇന്ന് ഇതാദ്യം വായിക്കാന്‍ ഭാഗ്യമുണ്ടായത് എനിക്കാണല്ലോ.. :-)
    നല്ല വിവരണം. മഴയൊന്നുമില്ലാതെ ഭൂമി ഉങ്ങങ്ങിക്കിടക്കുന്നത് ചില ചിത്രങ്ങളില്‍ വളരെ വ്യക്തവും.

    ReplyDelete
  2. ഉഗ്രന്‍ ഫോട്ടോ!
    ( ആനപ്പിണ്ടത്തിന്റെ )....

    അസൂയ തോന്നുന്നുണ്ടേ....
    ഞങ്ങളെ കൊതിപ്പിക്കാന്‍ ഇതൊന്നും പോസ്ടല്ലേ...... അല്പം ദയ കാണിക്കൂ ......
    ഞാനെത്രകാലമായിട്ടാഗ്രഹിക്കുന്നതാണെന്നറിയാമോ ഒരു സൈലന്റ് വാലി യാത്ര.
    പക്ഷേ ഇന്നേവരെ അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല !
    ഇതിനാണ് ഭാഗ്യം ചെയ്യണം എന്ന് പറയുന്നത് .

    ReplyDelete
  3. കീരിപ്പര യാത്രാ വിവരണം കലക്കി മാഷെ... ചിത്രങ്ങളും നന്നായി...കാണുമ്പോള്‍ കൊതിയാവുന്നു...ഇവിടെ ഓഫീസില്‍ കുത്തി ഇരുന്നു മടുത്തു ഇരിക്കുമ്പോ ഈ ചിത്രങ്ങള്‍ ഒക്കെ കാണുമ്പോള്‍ വിഷമം ആവുന്നു

    ReplyDelete
  4. കീരിപ്പാറയിലൂടെ നടന്നപ്പോ പുതിയ കുറെ അറിവുകള്‍ കിട്ടി..എല്ലാത്തിന്നും നന്ദി.
    ആ സൂര്യോദയം പടങ്ങളില്‍ മികച്ച് നില്‍ക്കുന്നു ,കൊടുകൈ

    ReplyDelete
  5. മനോജേട്ടാ,
    വളരെ നല്ല വിവരണം, നന്ദി

    ReplyDelete
  6. ടൈറ്റില്‍ കണ്ടപ്പോള്‍ തലേ ദിവസം ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ പോയതിന്റെ വിവരണമാകും എന്ന് കരുതി :)
    മനോഹരമായ ചിത്രങ്ങളും നല്ല വിവരണങ്ങളും. ഇനിയും യാത്ര തുടരട്ടെ! ആശംസകള്‍....

    നീരൂ, ധോണിയിലും മണ്ണാര്‍ക്കാട്ടും കൂടി പൊക്കോളൂ, ധോണിയില്‍ ഒരു ഡാം ഉണ്ട്, ശിരുവാണി. അത് മിസ്സ്‌ ആക്കണ്ടാ.

    ReplyDelete
  7. വിവരണം തകര്‍പന്‍ - ഇതു സ്പെഷ്യല്‍ എഫ്ഫെക്ട്സ്
    "10 മീറ്റര്‍ ഓടിയതിനുശേഷം നിന്ന് കിതയ്ക്കുന്ന കൂട്ടത്തിലാണ് പുള്ളിമാന്‍. അങ്ങനെ ഓടിക്കഴിഞ്ഞ ശേഷം, നിന്ന് കിതയ്ക്കാന്‍ പാകത്തില്‍ മരങ്ങളില്ലാത്ത ഇടമൊന്നുമല്ല സൈലന്റ് വാലി"

    ReplyDelete
  8. .


    ഒരിക്കല്‍ ഞാനും ഇങ്ങനെ പോകുമെന്ന് ഓരോ പോസ്റ്റു വായിക്കുമ്പോഴും മനസ്സില്‍ ഉറപ്പിക്കും...
    പക്ഷെ എന്ന് എന്നതിന് ഉത്തരമില്ല...
    ലീവ് കിട്ടുമ്പോ നൂറായിരം കാര്യങ്ങള്‍ ഉണ്ടാകും..
    കല്യാണം .....ലൈബ്രറി വാര്‍ഷികം... .ആന ചേന... :(
    എന്തായാലും എന്റെ അസൂയ അതിന്റെ എല്ലാ അതിരും ലംഘിക്കുന്നുണ്ട്..

    ReplyDelete
  9. Hai,
    Nice post and wishing you more and more memorable trips.

    ReplyDelete
  10. നിരഷ്കരന്റെ ഒപ്പം നടന്നങ്ങനെ ഞാൻ‌ സൈലന്റ് വാലിയിലും എത്തി.. അഞ്ച് പൈസ ചിലവില്ലാതെ, ഇരുന്ന ഇരിപ്പിൽ നിന്ന് എഴുന്നേൽക്കാതെ.. :) വളരെ നല്ല കുറിപ്പ്, വായിക്ക്കുമ്പോൾ ത്രില്ലിംഗ്..പതിവുപോലെ. നേരിട്ട് പോകാൻ പറ്റാത്തതിലുള്ള നിരാശ മാത്രം ബാക്കി.

    ReplyDelete
  11. അല്ലെങ്കിലും ഈ കാട്ടിലേക്കുള്ള യാത്രാന്നൊക്കെ പറഞ്ഞാൽ ഒരു സുഖമില്ലാത്ത ഏർപ്പാടല്ലേ..? അതിലും എന്ത് സുഖമാണ് ബാംഗ്ലൂരെ ട്രാഫിക്കിൽ വണ്ടിയോടിച്ച് നടക്കാൻ..? നല്ല ശുദ്ധമായ പൊടിയും പുകയും ആവോളം നുകർന്ന്.. ചീവീടുകളുടെ ക്രീ.....ന്നുള്ള ശല്യത്തിനെക്കാൾ എത്ര മനസ്സുഖദായകമാണ് വണ്ടികളുടെ ഹോണടികൾ...മരങ്ങളെല്ല്ലാം പോയ എംജി റോഡിലെ വെയിലിന്റെ ഒരു സുഖം..അത് നിങ്ങടെ ഈ കാട്ടിൽ കിട്ടുമോ..? നിരക്ഷരനൊന്നും മനസ്സിലാവൂല അതിന്റെ ഒരു സുഖം.. അതുപോലെ തന്നെ കാട്ടിലെ ചോലയിലെ കുളി.. ഒരു സുഖവും ഇല്ലാത്ത സംഭവമല്ലേ..? അതൊക്കെ ഇവിടുത്തെ ബോർ‌വെൽ വാട്ടർ.. ആഹ.ഹ. ഷവർ തുറന്നാൽ ഇങ്ങനെ മനസ്സും ശരീരവും കുളിരും.. നിരക്ഷരന്റെ ആ നീണ്ട കാർ‌കൂന്തലൊക്കെ ഒക്കെ വളരെ ഈസിയായി പോയിക്കിട്ടും.

    പിന്നെ മൃഗങ്ങൾ‌.. ഇവിടെ ബ്രിഗേഡ് റോഡിലും ഫോറത്തിലും പോയാൽ കാണാത്ത ഏത് മൃഗമാണ് കാട്ടിൽ ഉള്ളത്..?

    കാടാണെത്രേ.. കാട്.. (സലിം കുമാർ ടോണിൽ വായിക്കണം )
    :P

    ReplyDelete
  12. കീരിപ്പാറ യാത്രാവിവരണം അതിമനോഹരം.ആദിവാസി സഹോദരന്മാർ തന്ന മാന്തൽ കഴിക്കാനുടായ ഭാഗ്യത്തിൽ എന്റെ വക അസൂയ ഇവിടെ രേഖപ്പെടുത്തുന്നു.വല്ലതുമൊക്കെ തിന്നുകേം കുടിക്കുകേമൊക്കെ ചെയ്തോളൂ.പക്ഷെ ഇവിടെ അതൊക്കെ എഴുതി മനുഷ്യനെ കൊതിപ്പിക്കരുത്.

    ReplyDelete
  13. മനോരമയിലും ഇയാളെക്കൊണ്ട് തോറ്റു....!ദേ..ഇപ്പ് ഇവിടേം...! കൊള്ളം....ഏതായാലും ഉദ്യമം കലക്കി...

    ReplyDelete
  14. neritu poyi kandal koodi ithrem aaswathikkan pattillato ee place..... thanx............. and best wishes........

    ReplyDelete
  15. മനോജ് ആ സൂര്യോദയം പടം നന്നായിരിക്കുന്നു. ഒറിജിനല്‍ സൈസ് ഉണ്ടോ ഒന്നെടുക്കാന്‍?

    നല്ല വിവരണം.

    ReplyDelete
  16. നിരക്ഷരാ, കീരിപ്പാറയിലെ അനുഭവങ്ങൾ ആസ്വദിച്ചു വായിച്ചു.
    ആനകളിൽ നിന്ന് രക്ഷ നേടാൻ ഇങ്ങനെ കിടങ്ങുകൾ ഒരുക്കുമെന്നുള്ളത് പുതിയൊരറിവാണ്. ഒപ്പം അൽഭുതവും തോന്നുന്നു. കാരണം കിടങ്ങിന് അത്ര വലിയ ആഴമൊന്നും തോന്നിക്കുന്നില്ല എന്നതുതന്നെ.

    നല്ല ഭംഗിയുള്ള ചിത്രങ്ങൾ. വേണുവിന് അഭിനന്ദനങ്ങൾ...

    ReplyDelete
  17. മനോജേട്ടാ...
    അയ്യോ തീര്‍ന്നോ ?
    മതിയായില്ല, കുറച്ചു കൂടി സൈലന്റ് വാലി വിശേഷങ്ങള്‍ പറയൂ.
    ചിത്രശലഭ ചിത്രങ്ങള്‍ അതീവ മനോഹരം.
    വേണുവിനും അഭിനന്തനങ്ങള്‍.
    തൊടുപുഴ ചിത്രങ്ങള്‍ എപ്പോ വരും ?
    സസ്നേഹം
    ചാക്കോച്ചീ.

    ReplyDelete
  18. nice photos....( എഴുത്തും... )

    ReplyDelete
  19. ആനയെ അല്ലാതെ വേറെ മൃഗങ്ങളൊന്നും ഇല്ലേ.... നല്ല വിവരണം ... :)

    ReplyDelete
  20. ആനയെ അല്ലാതെ വേറെ മൃഗങ്ങളൊന്നും ഇല്ലേ.... നല്ല വിവരണം ... :)

    ReplyDelete
  21. ബൂലൊകത്തെ സഞ്ചാരി ഞങ്ങളെ വീണ്ടും,വീണ്ടും കൊതിപ്പിക്കുന്നു...
    ചിത്രങ്ങള്‍ കാട്ടി അതിശയിപ്പിക്കുന്നു..
    വിവരണങ്ങളെക്കൊണ്ട് ഭാവനയെ സമ്പന്നമാക്കുന്നു..
    നഷ്ടബോധം ഉള്ളില്‍ ജനിപ്പിക്കുന്നു...
    ഇതൊന്നും കാണാനുള്ള അവസരം ഉണ്ടായില്ലല്ലോ എന്നോര്‍ത്ത്...
    എങ്കിലും,ഈ യാത്രകള്‍ മനസ്സ് കൊണ്ട് ഞങ്ങളും കാണുന്നു..കൂടെ ഇല്ലെങ്കിലും..

    പോസ്റ്റ്‌ നന്നായി എന്ന് ഒരു വാക്ക് ഞാന്‍ പറയും എന്ന് വിചാരിക്കണ്ട...

    ReplyDelete
  22. മാഷെ കലക്കി ,ഈ മഴ പുള്ള് എന്താ മനസ്സിലായില്ല

    ReplyDelete
  23. ആസ്വദിച്ചു വായിച്ചു. മനോഹരം.

    ReplyDelete
  24. എനിക്കും പോണം :( ആ ചിത്രശലഭങ്ങളെ കാണണം, ഇപ്പോ :( :(

    ReplyDelete
  25. ഒരു നാള്‍ ഞാനും പോകും ഈ..സൈലന്റ് വാലി...
    .
    നിരക്ഷരന്‍ ജി ..ഒരു സര്‍പ്രൈസ് ഡെഡിക്കേഷന്‍....ഫോര്‍ യു...
    .
    എന്റെ ലിങ്ക് ഒന്ന് സന്ദര്‍ശിക്കു...

    http://cukku.blogspot.com/

    .
    എന്നിട്ട് കമന്റ്‌ പോരെട്ടെ...
    :)

    ReplyDelete
  26. അടുത്ത വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു....

    ReplyDelete
  27. ജോലി മതിയാക്കി നാട്ടില്‍ പോകാന്‍ തോന്നുന്നു ഇങ്ങനെ കൊതിപ്പിക്കല്ലെ മാഷേ....

    ReplyDelete
  28. മലയാളത്തിൽ പറഞ്ഞാൽ ബ്യൂട്ടിഫുൾ. എനിക്ക്‌ അസൂയ തോന്നുണ്ട്‌, ഹിറ്റുകളുടെയും, കമന്റുകളുടെയും എണ്ണം കാണുമ്പോൾ.

    ReplyDelete
  29. കീരിപ്പാറ വിശേഷങ്ങള്‍ വായിച്ചു...
    ആനയും കരടിയും ഒന്നിച്ച് വന്നാലോ...ഹിഹിഹിഹിഹിഹിഹി...

    ലോകം കറങ്ങി നടക്കുന്ന താങ്കളെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് നീരു....

    ReplyDelete
  30. നിരക്ഷന്‍ ചേട്ടാ.....
    ഈ യാത്രയില്‍ ഞാനും നിങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോയി.
    ഇത് വായിച്ചപ്പോള്‍ എനിക്ക് ശരിക്കും ഒരു യാത്രയുടെ സുഖം കിട്ടി....!!!!
    എന്‍റെ എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  31. കീരിപ്പാറ കൊള്ളാമല്ലോ സ്ഥലം.ഉദയത്തിന്റെ ഫോട്ടോ കലക്കി കേട്ടോ..പിന്നെ ഈ ഉണക്ക മാന്തല്‍ എന്താണ് സാധനം..? ഇവിടെ പോകാന്‍ പറ്റിയ സമയം ഇപ്പോളാണ് ?

    ReplyDelete
  32. Shalabhangale kandappol asooya thonnunnu ...
    Athinte original kanan pattanillallo ...

    Pinne Malayalaththil commentan oru vazhi paranju tharamo nirakkshara ...
    ( ee peru theere cherilla keto )

    ReplyDelete
  33. അപ്പു - ആദ്യം വായിക്കാന്‍ എത്തിയതിന് നന്ദി.

    നാട്ടുകാരന്‍ - ഭാഗ്യവും കാത്തിരുന്നാല്‍ ഒന്നും നടക്കില്ല. ഒരു ദിവസം കാലത്ത് നല്ലപാതീനേം കൂട്ടി അങ്ങോട്ട് ഇറങ്ങുക തന്നെ.

    കണ്ണനുണ്ണി - സാരമില്ല മാഷേ. നാട്ടില്‍ വരുമ്പോള്‍ ഒരു ദിവസം സൈലന്റ് വാലിയില്‍ പോയി ആ വിഷമം തീര്‍ക്കാവുന്നതല്ലേയുള്ളൂ.

    കുഞ്ഞായി -ദാ പിടിച്ചോ കൈ :)

    riyavins - നന്ദി:)

    വാഴക്കോടന്‍ - ധോണി,മണ്ണാര്‍ക്കാട് ...ഒക്കെ പോകണം. ഒരു കേരളാ യാത്ര തന്നെ പ്ലാനുണ്ട്. എന്താ കൂടുന്നോ ?

    the man to walk with - നന്ദീ :)

    രണ്‍ജിത് ചെമ്മാട് - നന്ദി :)

    Kannapi - നന്ദി :)

    hAnLLaLaTh - അതൊക്കെ മാറ്റിവെച്ച് അങ്ങോട്ടിറങ്ങണം മാഷേ. എന്നിട്ട് ബാക്കിയുള്ളവരെ അസൂയപ്പെടുത്താന്‍ നോക്കണം.

    ശ്രീലാല്‍ - ഇരട്ടക്കമന്റും ‘പുളിക്കുന്ന മുന്തിരി’യും കലക്കി :)

    കാന്താരിക്കുട്ടീ - യാത്ര ചെയ്യുന്ന വല്യ വല്യ അണ്ണന്മാര്‍ എന്നെ കുറേയധികം കൊതിപ്പിച്ചിട്ടുണ്ട് ഇതുപോലെ. ഞാനത് നിങ്ങളിലൊക്കെ പ്രയോഗിച്ച് സമാധാനിക്കുകയാണ്. എന്നെ തല്ലല്ലേ :)

    ആലുവവാവ - മനോരമയില്‍ ശല്യം ചെയ്യാന്‍ തുടങ്ങുന്നതിന് മുന്നേ ഇവിടെ ശല്യം ചെയ്യുന്നുണ്ട് മാഷേ :)

    rasi faisal - നന്ദി :)

    പടിപ്പുര - സൂര്യോദയത്തിന്റെ പടം വേണു എടുത്തതാണ്. വേണുവിനോട് ചോദിച്ച് വാങ്ങിത്തരാം. എന്റെ കൈയ്യില്‍ ഈ സൈസേ ഉള്ളൂ. നന്ദി.

    ബിന്ദു കെ.പി. - കിടങ്ങിന്റെ ആഴക്കുറവ് തന്നെയാണ് ആനകളെ കുടുക്കുന്നത്. കിടങ്ങില്‍ വീണുപോയാല്‍ ആനയ്ക്ക് ഇടം വലം തിരിയാന്‍ പറ്റാതെ ആക്കുകയാണ് ലക്ഷ്യം. 1.5 മീറ്റര്‍ അടിയിലും 3 മീറ്റര്‍ മുകളിലും എന്നോ മറ്റോ ആണ് കിടങ്ങിന്റെ വീതിയുടെ കണക്ക്. കൃത്യമായ കണക്കൊന്നുമല്ല.

    ചാക്കോച്ചീ - ഇനിയും മൂന്നാല് പ്രാവശ്യം പോകാനുണ്ട് സൈലന്റ് വാലിയില്‍. അപ്പോള്‍ കൂടുതല്‍ വിശേഷങ്ങളുമായി വരാം. തൊടുപുഴ ചിത്രങ്ങള്‍ ഒക്കെ വന്നുകഴിഞ്ഞല്ലോ മറ്റ് പല ബ്ലോഗിലും. കണ്ടുകാണുമല്ലോ ?

    വേറിട്ട ശബ്ദം - നന്ദി :)

    നാസ് - ആനയും പിന്നെ കുറേ പക്ഷികളേം കണ്ടു. കോര്‍ സോണില്‍ കൂടുതല്‍ മൃഗങ്ങളെക്കാണാനായി ഇനിയും പോകേണ്ടതുണ്ട്. നന്ദി.

    സ്മിതാ ആ‍ദര്‍ശ് - പ്രോത്സാഹന-വരികള്‍ക്കൊക്കെ എങ്ങനാണ് നന്ദി പറയേണ്ടത് എന്നറിയില്ല. നാട്ടില്‍ പോകുമ്പോള്‍ ഇവിടൊക്കെ പോകണേ. ആദര്‍ശിനെ വിളിച്ച് ഞാന്‍ പറഞ്ഞേക്കാം. നന്ദി.

    ഞാനും എന്റെ ലോകവും - മഴപ്പുള്ള് ഒരു പക്ഷിയാണ് സജീ. അതിന് മറ്റെന്തെങ്കിലും പേരുണ്ടോന്ന് അറിയില്ല. നന്ദി.

    കുമാരന്‍ - നന്ദി :)

    കുഞ്ഞന്‍സ് - ചിത്രശലഭത്തെ കാണാന്‍ മാത്രമാക്കണ്ട ആ യാത്ര. ഇനിയും നല്ല കാഴ്ച്ചകള്‍ സൈലന്റ് വാലിയില്‍ ഉണ്ട്.

    കുക്കൂ - സന്ദര്‍ശനത്തിനും, വായനയ്ക്കും, ഭവാനിപ്പുഴയുടെ സര്‍പ്രൈസ് ഡെഡിക്കേഷനുമൊക്കെ നന്ദി പറയാന്‍ വാക്കുകളില്ലെനിക്ക് :)

    Suraj P M - ഉടനെ വരാം അടുത്ത യാത്രയുമായി.

    Thaikaden - നന്ദി :)

    Quilon Mail - അയ്യോ മാഷേ ജോലി വിട്ടുള്ള
    കളിയൊന്നും വേണ്ടാട്ടോ ? മാന്ദ്യകാലമാ :)

    തിരുവല്ലഭന്‍ - അയ്യോ എനിക്കെന്തോന്ന് കമന്റ് ? എന്ത് ഹിറ്റ് ? ബൂലോകത്തെ പുലികളുടെ ഹിറ്റും കമന്റൂകളുമൊക്കെ കണ്ട് അന്തം വിട്ടിരിക്കുന്ന ഒരാളാണ് ഞാനും :)

    ചാണക്യന്‍ - വൈകിയാണെങ്കിലും ചാണക്യന്‍ ആ ചിരിയുമായി വന്നപ്പോള്‍ സന്തോഷമായി :)

    lijeesh k - നമുക്കൊരുമിച്ചായാലോ ഒരു യാത്ര ? ലിജീഷിന്റെ നാട്ടില്‍ ഉണ്ടാകുമല്ലോ നല്ല ഏതെങ്കിലുമൊക്കെ സ്ഥലങ്ങള്‍. അതിന്റെ ഒരു ലിസ്റ്റ് തരൂ. നമുക്ക് പോകാമെന്നേ :)

    സോജന്‍ - തൊടുപുഴയില്‍ വച്ച് കണ്ടപ്പോള്‍ വലിയ സന്തോഷായി. സൂര്യോദയത്തിന്റെ പടം വേണുവാണ് എടുത്തത്. മാന്തല്‍ എന്ന് പറഞ്ഞാല്‍ ഒരു തരം പരന്ന മീനാണ്. മറ്റ് പേരുകള്‍ ഒന്നും അറിയില്ല. ഉണക്കി വറുത്ത് കഴിക്കാന്‍ തന്നെയാണ് കൂടുതല്‍ രുചി. മഴയില്ലാത്ത സമയമൊക്കെ ഇവിടെ പോകാന്‍ നന്നായിരിക്കും. മഴയത്ത് പോകുന്നതിന്റെ സുഖം വേറൊന്നാണ്. പക്ഷെ അട്ട ശല്യം ഉണ്ടാകും. എന്തായാലും മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ വിളിച്ച് ചോദിച്ചിട്ടേ പോകാവൂ.

    chechippennu - പടങ്ങള്‍ എല്ലാം സൈസ് ചെറുതാക്കിയാണ് ഇട്ടിരിക്കുന്നത്. അതുകൊണ്ടാണ് ശലഭങ്ങളെ വലുതാക്കി കാണാന്‍ പറ്റാത്തത്. http://adeign.googlepages.com/ilamozhi.html ലിങ്കില്‍ പോയാല്‍ ഇടത്ത് വശത്ത് മംഗ്ലീഷ് അടിച്ചാല്‍ വലത്തുവശത്ത് മലയാളം വരും . അതിനെ കമന്റ് ബോക്സില്‍ കോപ്പി & പേസ്റ്റ് ചെയ്താല്‍ മതി.
    നിരക്ഷരന്‍ നല്ല പേരല്ലേ ?
    അതിന്റെ അര്‍ത്ഥത്തിലെന്തിരിക്കുന്നു ? :) :)

    കീരിപ്പാറയില്‍ ഒരു രാത്രി എന്റെ കൂടെ തങ്ങാനെത്തിയ എല്ലാ സഞ്ചാരികള്‍ക്കും നന്ദി.

    ReplyDelete
  34. ആ ശലഭങ്ങള്‍ ഒരുമിച്ചു് പറന്നപ്പോള്‍ എന്തു ചന്തമായിരിക്കും കാണാന്‍.

    ഇത്രയും യാത്രകള്‍ നടത്തുന്ന നിരക്ഷരനെ കാണാനും കുറച്ചുനേരം സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ട്‌.

    ReplyDelete
  35. hi,

    not read till end, one question : U said "പുള്ളിമാനും നിറയെ ശത്രുക്കളുണ്ട്.10 മീറ്റര്‍ ഓടിയതിനുശേഷം നിന്ന് കിതയ്ക്കുന്ന കൂട്ടത്തിലാണ് പുള്ളിമാന്‍." But in NatGeo and other channels i think i saw them running more than 10 mtr, when tiger or lion chases. U mean 10 mins ?

    Will read the rest later and trouble u more... :)

    ReplyDelete
  36. "മനോഹരമായി" യാത്ര ചെയ്യാൻ അറിയുന്നത്‌ ഒരനുഗ്രഹമാണ്‌.യാത്രയുടെ മുഴുവൻ ത്രില്ലും ഞങ്ങൾക്കു കൂടി പകർന്നു തരുന്ന വിവരണത്തിനും ചിത്രങ്ങൾക്കും നന്ദി.ജീവിതകാലം മുഴുവൻ യാത്രകളാൽ സമൃദ്ധമാകട്ടെ എന്നാശംസിക്കുന്നു.
    (mail id കൾ താമസിയാതെ ലഭ്യമാക്കുന്നതാണ്‌)

    ReplyDelete
  37. സൈലന്റ്വാലി പോയിട്ടുണ്ട്.. പക്ഷേ അന്ന്‍ കീരിപ്പാറ ഒന്നും പോയില്ല..

    അതിനെന്താ ഇപ്പൊ നീരുവേട്ടന്റെ കൂടെ പോകാന്‍ സാധിച്ചല്ലോ.. :-)
    വിവരണം ഇഷ്ടപ്പെട്ടു കേട്ടോ..
    അടുത്ത യാത്രക്കായി കാത്തിരിക്കുന്നു..

    ReplyDelete
  38. കൊതിയാവുകയാണ്‌ .... ഈ യാത്രകളില്‍ ഒരു സഹയത്രികനായി... ഒരിക്കലെങ്കിലും....

    ReplyDelete
  39. oppam yathra cheytha pole thonni.

    ReplyDelete
  40. nirakshara ugran.sathyam paranjan kanan kothiyakunnunde.........

    ReplyDelete
  41. മനോജേട്ടാ സൈലന്റ് വാലി യാത്രയിൽ കൂടെചേർന്ന ഒരു പ്രതീതി. ഇത്രയിധികം ചിത്രശലഭങ്ങൾ സൂപ്പർ. കഴിഞ്ഞ പോസ്റ്റിൽ ഞാൻ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം ഇവിടെ നിന്നും കിട്ടി. കുന്തിപ്പുഴയെപ്പറ്റി. ഈ യാത്രാനുഭവങ്ങൾ പങ്കുവെച്ചതിനു നന്ദി.

    ReplyDelete
  42. വളരെ മനോഹരമായ ദൃശ്യങ്ങളും വിവരണവും.
    പിന്നെ silent valley എന്ന പേരു ലഭിക്കുവാന്‍ മറ്റൊരു കാരണം കേട്ടിട്ടുണ്ട്.അവിടെ cicada insect( ശബ്ദമുണ്ടാക്കുന്ന ചിവീട്) ഇല്ല എന്ന്.പല കഥകളും ഉണ്ടാകാം അല്ലേ?
    എന്തായലും സഞ്ചാര വിവരണം വിജ്ഞാനപ്രദവും അസ്വാദ്യവുമായിരിക്കുന്നു

    ReplyDelete
  43. എഴുത്തുകാരീ - തൊടുപുഴയില്‍ വെച്ച് കാണാന്‍ കഴിഞ്ഞതില്‍ എനിക്കും അതിയായ സന്തോഷമുണ്ട് :)

    ആഷ്‌ലീ - 10 മീറ്റര്‍ എന്നുള്ളത് അഴീക്കോട് മാഷിനെപ്പോലെ ആലങ്കാരികമായിട്ട് പറഞ്ഞതാണ് :) :) കുറച്ച് ദൂരം എന്നാണ് ഉദ്ദേശിച്ചത്. അതൊന്ന് തിരുത്തി എഴുതുന്നതായിരിക്കും നല്ലത് അല്ലേ ?

    പാവത്താന്‍ - ആ ആശംസകള്‍ക്ക് നന്ദി മാഷേ ?

    ധനേഷ് - സൈലന്റ് വാലിയില്‍ ഞാനിനീം പോയിട്ടില്ല. ഇത് ബഫ്ഫര്‍ സോണ്‍ മാത്രമാണ്.

    സന്തോഷ് പല്ലശ്ശന - അതിനെന്താ ?നമുക്ക് ഒരുമിച്ച് ഒരു യാത്രയാകാം ഒരിക്കല്‍ . ഞാനൊരു കേരളാ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ട് ഉടനെ തന്നെ. രാഷ്ടീയക്കാരു പോലുള്ള കേരളാ യാത്രയല്ല :) അതില്‍ ഇടയിലൊക്കെ കയറി വന്നോളൂ.

    ആഷ്‌ലീ - ടണ്‍ കണക്കിന് കൊണ്ടുവന്ന് തട്ടുമ്പോള്‍ ആള് തട്ടിപ്പോകാതെ നോക്കണേ ? :)

    cheppara - നന്ദി മാഷേ :)

    ഉണ്ണിമോള്‍ - നന്ദി മാഷേ :)

    വിനയ - നന്ദി. തൊടുപുഴയില്‍ വെച്ച് കാണാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്. ജോലി സ്ഥലത്തേക്ക് മടങ്ങാനുള്ള തിരക്കിലായതുകൊണ്ട് യാത്ര പോലും പറയാന്‍ പറ്റാതെ പോയതില്‍ ഖേദിക്കുന്നു.

    മണികണ്ഠന്‍ - ഉത്തരം കിട്ടിയല്ലോ ? സന്തോഷായി :)

    ജ്വാല - സൈലന്റ് വാലി എന്ന പേര് വരാനുള്ള എല്ലാ കാരണങ്ങളും (നിലവിലുള്ളത് - ചീവിടിന്റെ അടക്കം - അതാണ് പ്രധാന കാരണം) ഞാനീ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ജ്വാല കാണാന്‍ വിട്ടുപോയെന്ന് തോന്നുന്നു. നന്ദി :)

    ഗൌരീ - ഈ പരസ്യം ഒരുവിധം എല്ലാ ബ്ലോഗിലും കണ്ടല്ലോ ? ചിലര്‍ക്കത് ഇഷ്ടാകില്ലട്ടോ ? കമന്റിന്റെ എണ്ണം ഒരെണ്ണം കൂടുതലാകുമെങ്കിലും അതത്ര ശരിയായ നിലപാടല്ല. ഒരു പോസ്റ്റ് ഇട്ടാള്‍ അഗ്രഗേറ്ററുകളില്‍ വരുമല്ലോ ?

    ആദ്യത്തെ പ്രാവശ്യമായതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു. രണ്ടാമത്തേയോ മൂന്നാമത്തേയോ പ്രാവശ്യം ആയാലും ക്ഷമിക്കും :) ഏഴ് ഏഴുപത് അതായത് 7 റേയ്സ്‌ഡ് ടു 70 പ്രാവശ്യം ക്ഷമിക്കണമെന്നാണ് ദൈവപുത്രന്‍ പറഞ്ഞിരിക്കുന്നത് :) :) :)

    കീരിപ്പാറ യാത്രികള്‍ക്കെല്ലാം ഒരിക്കല്‍ക്കൂടെ നന്ദി :)

    ReplyDelete
  44. iam sorry niraksharan
    ഓഫീസിലിരുന്ന് തിരക്കില്‍ വായിച്ചപ്പോള്‍ ആ ഭാഗം വിട്ടുപോയി.താങ്കള്‍ അതു മനോഹരമായി അവതരിപ്പിച്ചു കണ്ടു.സന്തോഷം

    ReplyDelete
  45. അമ്പാടീ,
    ഈ പോസ്റ്റ് വായിച്ചപ്പോള്‍ പതിനാറു വര്‍ഷം മുന്‍പ്, ഞാനും സുഭാഷ്ചേട്ടനും കൂടി അട്ടപ്പാടിയില്‍ രണ്ടു ദിവസം തങ്ങിയതും ആദിവാസികളുടെ ആതിഥ്യം സ്വീകരിച്ചതും ഭവാനിപ്പുഴയില്‍ നീരാടിയതുമൊക്കെ ഓര്‍ത്തുപോയി.പക്ഷേ, ഒത്തിരിക്കാലമായി മനസ്സിലുള്ള സൈലന്റ് വാലിയില്‍ പൊയിട്ടില്ല. സാരമില്ല. ഇങ്ങനെയൊരു യാത്ര തരപ്പെട്ടല്ലോ.

    ReplyDelete
  46. ജ്വാലാ - ഒരിക്കല്‍ക്കൂടെ വായിക്കേണ്ടി വന്നു അല്ലേ ? നന്ദി :)

    ലതി - ചേച്ചീ അട്ടപ്പാടിക്കഥ പറഞ്ഞ് ചേച്ചി പല പ്രാവശ്യം എന്നെ കൊതിപ്പിച്ചിട്ടുള്ളതാ. അന്ന് ആദിവാസി നൃത്തം ചെയ്തതായും പറഞ്ഞതായി ഓര്‍ക്കുന്നു. അങ്ങനൊരു ദിവസം എന്റേയും സ്വപ്നമാണ്.

    ആഷ്‌ലീ - പുള്ളിമാന്റെ കാര്യം എഴുതിയത് തിരുത്തി എഴുതിയിട്ടുണ്ട്. അതിവിടെ പറഞ്ഞില്ലെങ്കില്‍ ആഷ്‌ലിയുടെ കമന്റ് എന്താണെന്ന് വായിക്കുന്നവര്‍ക്ക് മനസ്സിലാകില്ലല്ലോ ?

    എല്ലാവര്‍ക്കും വളരെ നന്ദി.

    ReplyDelete
  47. കീരിപ്പാറ ചരിതം അസ്സലായി...വംശനാശം നേരിടുന്ന സിംഹവാലനെ കാണാൻ സാധിച്ചില്ല അല്ലെ?
    ഭായി എന്തായലും 29 നു ലണ്ടനിൽ വരുമ്പോൾ തീർച്ചയായും കാണണം കേട്ടോ.......
    ഫോൺ നമ്പർ :07930134340
    :02085860312.

    ReplyDelete
  48. ഇനിപ്പോ ഞാനായിട്ട് എന്തിനാ അങ്ങട്ട് പോണേ?
    കണ്ട പോലായില്ലേ?
    നന്നായിരിക്കുന്നു

    ReplyDelete
  49. superrrrrrrrrr

    enthayyallum thanokke bhagyam cheythavarraa. Namukkokke ee nagara jeevitham mathre paranjittullooo

    ReplyDelete
  50. ബഫര്‍ സോണിത്രയ്ക്കുണ്ടെങ്കില്‍ കോര്‍ സോണെന്തായിരിക്കും! കോര്‍ സോണില്‍ പോവാന്‍ സാധാരണ ടൂറിസ്റ്റുകളെ അനുവദിക്കുമോ? സ്പെഷ്യല്‍ അനുവാദം വേണമായിരിക്കും അല്ലേ?

    പിന്നെ, “പുള്ളിമാനും മയിലും ഏതെങ്കിലും കാട്ടില്‍ ഉണ്ടെങ്കില്‍ ആ കാട് നശിപ്പിക്കപ്പെട്ട കാടായിരിക്കുമത്രേ“ എന്ന് പറയുന്നത് ശരിയാണോ? പല തരത്തിലുള്ള കാടുകളില്ലേ? ചിലത് പുള്ളിമാനിനും മയിലിനും ജീവിക്കാന്‍ പാകത്തിനുള്ളതാവും.

    :-)

    ReplyDelete
  51. വിവരണം അസ്സലായിരിക്കുന്നു. ഫോട്ടോകള്‍ മനോഹരം.. അവിടെ പോയ പ്രതീതി

    ReplyDelete
  52. Vivaranavum photoyum othuchernappol nalla oru sukhamulla yatha anubhavam tharunnundu.

    Avasaanathe aaa kuliyude sukham..!!!
    orunmeshakkuravu feel cheyyikkunnu..
    'ASOOYAkondavaam...'

    KEEP WRITING...
    WORTH TO WAIT...

    ReplyDelete
  53. bilatthipattanam - സിംഹവാലനെ കോര്‍ സോണില്‍ കാണാല്‍ പറ്റുമെന്ന് കരുതുന്നു. ആ യാത്ര ഉടനെയുണ്ടാകും. ഞാന്‍ ലണ്ടനില്‍ അല്ല പീറ്റര്‍ബറോയില്‍ ആണ്‍ താമസം . വിളിക്കാം , ലണ്ടനില്‍ വരുമ്പോള്‍ കാണാനും ശ്രമിക്കാം .

    അരുണ്‍ കായംകുളം - പെരുത്ത് നന്ദി :)

    SREENATH - അല്‍പ്പസ്വല്‍പ്പം ഭാഗ്യം എല്ലാവര്‍ക്കും ഉണ്ട് മാഷേ. ഇത്തിരി മനസ്സുവെച്ചാല്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും താങ്കള്‍ക്കും ഇങ്ങനൊരു യാത്ര പോകാവുന്നതേയുള്ളൂ :) നന്ദി.

    Bindu Unny - സാധാരണ ടൂറിസ്റ്റുകള്‍ക്കും , കോര്‍ സോണില്‍ പോകാന്‍ ബഫ്ഫര്‍ സോണില്‍ പോകുന്ന പോലെ തന്നെയുള്ള അനുവാദമൊക്കെ മതി. എല്ലാവര്‍ക്കും പോകാവുന്നതാണ്. മുക്കാലി ഫോറസ്റ്റ് ഓഫീസില്‍ വിളിച്ച് നേരത്തേ വിളിച്ചു ബുക്ക് ചെയ്തിട്ട് പോയാല്‍ നന്നായിരിക്കും .

    ആ പുള്ളിമാന്‍ വിഷയം ഞാന്‍ എഴുതി ആകെ ചളമായി :) ആഷ്‌ലി എന്റെ ചില അബദ്ധങ്ങള്‍ കണ്ടുപിടിച്ച് തരുകയും അത് ഞാന്‍ തിരുത്തുകയും ചെയ്തിരുന്നു. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ തന്ന് സഹായിക്കുന്നതിന്‍ ആദ്യമേ നന്ദി പറയട്ടെ. പുള്ളിമാനുകള്‍ ഉള്ള കാടുകളില്‍ അടിക്കാടുകള്‍ കുറവായിരിക്കും എന്ന് വീണ്ടും ഞാന്‍ തിരുത്തിയെഴുതുന്നുണ്ട്. അതിവിടെ പറയുന്നു. അല്ലെങ്കില്‍ തിരുത്തിനുശേഷം ഈ കമന്റുകള്‍ വായിക്കുന്നവര്‍ക്ക് ബിന്ദു പറഞ്ഞത് എന്താണെന്ന് മനസ്സിലാകില്ലല്ലോ ? വിശദമായ വായനയ്ക്കും തെറ്റ് കണ്ടുപിടിച്ചുതരുന്നതിനുമൊക്കെ നന്ദി ബിന്ദു :)


    അബ്‌കാരി - നന്ദി മാഷേ :)

    സൂത്രന്‍ - നന്ദി മാഷേ :)

    mustafa - നന്ദി മാഷേ ഈ യാത്രയില്‍ കൂടെ കൂടിയതിന്.

    കീരിപ്പാറയിലേക്ക് യാത്ര വന്ന എല്ലാ സന്ചാരികള്‍ക്കും ഒരുപാട് നന്ദി.

    ReplyDelete
  54. നല്ല വിവരണം

    ReplyDelete
  55. വളരെ ഉപകാരമായി മാഷേ....നല്ല മനോഹര ചിത്രങ്ങളും... നന്ദി.

    കായംകുളം സൂപ്പര്‍ഫാസ്റ്റ് അതുവഴി തിരിച്ചുവിടുന്നൂന്നു കേട്ടു.....!

    ReplyDelete
  56. inna ithellam mariadakk kanan pattiye...nannayittund tto..

    ReplyDelete
  57. അതി മനോഹരമായ ഫോട്ടോകള്‍ ...ഈ വിവരണം ഉഗ്രന്‍ !ഞാനും കീരിപ്പാറ കണ്ടു മടങ്ങി ...

    ReplyDelete
  58. സത്യമായിട്ടും നീരൂനോട് അസൂയ സഹിക്കാന്‍ വയ്യ. എല്ലാം ഇങ്ങനെ നേരില്‍ കാണാനുള്ള ഭാഗ്യം ഉണ്ടല്ലോ.
    നമ്മളും ഭാഗ്യമുള്ളോര്‍ തന്നെ. ഇങ്ങനെ ഒരു നിരക്ഷരന്‍ ഉണ്ടായതുകൊണ്ടല്ലേ ഈ കാണാക്കാഴ്ചകള്‍ ഒക്കെ നമുക്കും കാണാന്‍ പറ്റുന്നത്.

    ദീര്‍ഘ യാത്രാമംഗളം ഭവന്തു.

    നല്ലത്, ഗുഡ്, കൊള്ളാം എന്നൊക്കെ പറഞ്ഞ് ഈ പോസ്റ്റിന്റെ മേന്മയെ കുറക്കുന്നില്ല. [ ഈ വാക്കുകള്‍ ഒന്നും പോര. ]

    ReplyDelete
  59. randu postum vaayichu ...
    nannayittundu ..
    enthu rasamaa ee kaatu yaathra
    kothiyaakunnu

    ReplyDelete
  60. നീരൂ...
    എന്‍റെ യാത്ര പാമ്പിന്‍റെ പിറകെ ആയതിനാല്‍
    “കീരിപ്പാറയില്‍“ എത്താന്‍ വൈകി,
    എന്നാലും ഒമാനിലെ സ്വലാലയിലെത്തിപ്പെട്ട
    ഒരു പ്രതീതി...ഈ കുന്നിന്‍ ചെരിവുകള്‍
    എന്‍റെ മനസ്സിനെ രമിപ്പിക്കുന്നുണ്‍ട്,പ്രാചീനമായ
    അതിന്‍റെ സൌന്ദര്യം ആരേയും വിഭ്രമിപ്പിക്കും..
    താങ്കളുടെ വിവരണതിനും അതുണ്ട്.!
    ഫോട്ടോസ് വല്ലാതെ ക്ലാരിറ്റി കുറഞ്ഞതെന്തേ,
    സാര്വല്ല...തൂലികക്കതുണ്ടല്ലോ..

    ReplyDelete
  61. nannayittud valareyadikam...orikkal njanum ingane.......

    ReplyDelete
  62. ഞങ്ങള്‍ കൂട്ടുകാര്‍ നാല് പേര്‍ രണ്ടു വര്‍ഷമുന്പൊരു സൈലന്റ് വാലി യാത്ര പോയി പക്ഷെ പ്രവേശന സമയം കഴിഞ്ഞത് കൊണ്ട് കാഞ്ഞിരപ്പുഴ ഡാമും പരിസരവും കണ്ടു മടങ്ങേണ്ടി വന്നു ആ നഷ്ട്ടം ഇപ്പോള്‍ പകുതിയോളം തീര്‍ന്നു .

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.