Monday 25 January 2010

കോട്ടപ്പുറം കോട്ട

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ മൂന്നാം ഭാഗമാണിത്.
മുന്‍ ഭാഗങ്ങള്‍
വായിക്കാന്‍ നമ്പറുകളില്‍ ക്ലിക്ക് ചെയ്യുക 1, 2
------------------------------------------------------

യക്കോട്ടയില്‍ നിന്നിറങ്ങി മാല്യങ്കര പാലം, മൂത്തകുന്നം കോട്ടപ്പുറം വഴി പാലം വഴി, കൊടുങ്ങല്ലൂര്‍ കോട്ടയെന്നുകൂടി അറിയപ്പെടുന്ന കോട്ടപ്പുറം കോട്ടയിലേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. ഈ കോട്ടയിലേക്കാണ് ആയക്കോട്ടയില്‍ നിന്നും ജലാന്തര്‍ഭാഗത്തുകൂടെ തുരങ്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്.

തകര്‍ന്ന കോട്ടയുടെ ഒരു ദൃശ്യം

കോട്ടപ്പുറം പാലമിറങ്ങി പാലത്തിന്റെ ചുങ്കം കൊടുത്തതിനുശേഷം, കോട്ടപ്പുറം ചന്ത വഴി തുരുത്തിപ്പുറം കരയിലേക്കുള്ള പാലത്തിന്റെ ജോലികള്‍ നടക്കുന്ന കായല്‍ത്തീരത്തിലൂടെ വണ്ടിയോടിച്ച് ചെന്നെത്തുന്നത് കോട്ടപ്പുറം കോട്ടയിലേക്കാണ്.

ഒരുപാട് കഥകളുറങ്ങുന്ന കോട്ടപ്പുറം കോട്ട പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണിന്ന്. പോര്‍ച്ചുഗീസുകാരുമായി പടവെട്ടി ഡച്ചുകാരും, കേരളം വിടുന്നതിന് മുന്നേ ടിപ്പുസുല്‍ത്താനുമൊക്കെ വളരെ വിസ്താരമുണ്ടായിരുന്ന ഈ കോട്ടയെ പീരങ്കി ഉപയോഗിച്ചുതന്നെയായിരിക്കണം, അക്ഷരാര്‍ത്ഥത്തില്‍ നിലം‌പരിശാക്കിയിരിക്കുന്നു.

കോട്ടയുടെ കായലോരത്തുനിന്നുള്ള കാഴ്ച്ച

മുസരീസ് പദ്ധതിയുടെ ഭാഗമായിട്ട് ആര്‍ക്കിയോളജിക്കാരുടെ ഉദ്ഖനനം നടക്കുന്നുണ്ട് കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ . അതുകൊണ്ടുതന്നെയാകാം കമ്പിവേലിക്കകത്തേക്ക് അനുവാദമില്ലാതെ പ്രവേശിക്കരുത് എന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരില്‍ ഒരാളോട് സംസാരിച്ചപ്പോള്‍ ശല്യമുണ്ടാക്കാത്ത രീതിയില്‍ കായലിനരുകിലൂടെ കോട്ടയെ വലം വെച്ചുകൊള്ളാന്‍ ഉത്തരവായി. കോട്ടയുടെ മുകള്‍ഭാഗത്തേക്ക് പ്രവേശിക്കാന്‍ അനുവാദം കിട്ടിയില്ല.

തിരുവിതാംകൂര്‍ രാജമുദ്രയുള്ള ഫലകം - 1909ലേതാണ്.

1503 ലാണ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട നിര്‍മ്മിച്ചത്. കൊച്ചിയിലെ ഇമ്മാനുവല്‍ ഫോര്‍ട്ട് , പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട എന്നീ കോട്ടകളായിരുന്നു പോര്‍ച്ചുഗീസുകാരുടെ കൊച്ചിയിലെ ശക്തിപ്രഭാവത്തിന്റെ മൂന്ന് മുഖമുദ്രകള്‍ .

പള്ളിപ്പുറം കോട്ടയെപ്പോലെ തന്നെ പോര്‍ച്ചുഗീസുകാരുടെ കൈയ്യില്‍ നിന്ന് ഈ കോട്ടയും ഡച്ചുകാര്‍ പിടിച്ചടക്കി. അന്നിവിടെ മരിച്ചുവീണത് നൂറ് കണക്കിന് നായര്‍ പടയാളികളും പോര്‍ച്ചുഗീസുകാരുമാണ്. കാലചക്രം ആ യുദ്ധക്കാലം വരെ പിന്നോട്ട് തിരിച്ച് നോക്കിയാല്‍ , കൊച്ചീരാജാവിന്റെ മുഖ്യസവിചനായിരുന്ന പാലിയത്തച്ചന്റെ ചിത്രവും കോട്ടയ്ക്കകത്ത് തെളിഞ്ഞുവരും. കോട്ട പിടിച്ചടക്കാന്‍ ഡച്ചുകാര്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ , കോട്ടയ്ക്കകത്ത് പോര്‍ച്ചുഗീസുകാര്‍ക്കൊപ്പം ഉണ്ടായിരുന്ന പാലിയത്തച്ചന്‍ , സാമൂതിരിയുടെ സൈന്യസഹായത്തോടെ വന്ന ഡച്ചുകാരുടെ താവളത്തിലേക്ക് കൂറുമാറുകയും, കോട്ടയില്‍ കടക്കാനുള്ള എളുപ്പവഴി അവര്‍ക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തു. അതുവരെ പോര്‍ച്ചുഗീസ് പീരങ്കികള്‍ക്ക് മുന്നില്‍ പതറിനിന്നിരുന്ന ഡച്ച് പട്ടാളം പാലിയത്തച്ഛന്റെ സഹായത്താല്‍ കോട്ടയില്‍ വിള്ളലുണ്ടാക്കി പോര്‍ച്ചുഗീസുകാരെ തുരത്തുകയാണുണ്ടായത്.

നശിപ്പിക്കപ്പെട്ട കോട്ട - വീണ്ടുമൊരു ദൃശ്യം

എന്നിരുന്നാലും, കോട്ടയുടെ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അത്രയും പരിതാപകരമായ നാശത്തിന് ഹേതുവായത് ടിപ്പു സുല്‍ത്താന്‍ തന്നെയാണെന്നാണ് ചരിത്രം പറയുന്നത്. സുല്‍ത്താന്റെ കേരളത്തിലെ പടയോട്ടം പുരോഗമിച്ചുകൊണ്ടിരുന്നെങ്കിലും, അതിനിടയ്ക്ക് മൈസൂരിലെ സ്വന്തം സാമ്രാജ്യത്തിന് ബ്രിട്ടീഷുകാര്‍ വന്‍‌ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം കേരളം വിടുകയാണുണ്ടായത്. പക്ഷെ പോകുന്നതിന് മുന്നേ കോട്ടപ്പുറം കോട്ടയെ ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയിട്ടാണ് ടിപ്പു സ്ഥലം വിട്ടത്.

തകര്‍ന്ന കോട്ടയുടെ കാഴ്ച്ചകള്‍ വീണ്ടും

തുരുത്തിപ്പുറം , ഗോതുരുത്ത് , കോട്ടയില്‍ കോവിലകം , എന്നീ കൊച്ചുകൊച്ചു കരകളുടെ അതിമനോഹരമായ കാഴ്ച്ചയാണ് കോട്ടയില്‍ നിന്ന് കിട്ടുന്നത് . കരമാര്‍ഗ്ഗമോ , ജലമാര്‍ഗ്ഗമോ ശത്രുക്കളുടെ ഏത് നീക്കങ്ങളേയും വീക്ഷിക്കാനും ചെറുക്കാനുമായി വളരെയധികം ആലോചിച്ചുറച്ച് കോട്ടയുണ്ടാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ കണ്ടുപിടിച്ച കായല്‍ത്തീരമാണിതെന്ന് സംശയമില്ല.

ഈ മനോഹര തീരത്ത് തരുമോ, ഇനിയൊരു ജന്മം കൂടി ?
കോട്ടയിലെ വെടിക്കോപ്പ് സംഭരണ ശാലയടക്കമുള്ള ബാക്കി കാഴ്ച്ചകള്‍ക്കായി, ആര്‍ക്കിയോളജിക്കാര്‍ പൊതുജനത്തിനായി കോട്ട വിട്ടുകൊടുക്കുന്ന കാലത്ത് ഒരിക്കല്‍ , കായല്‍ മാര്‍ഗ്ഗം അവിടെ പോകുമെന്നുറപ്പിച്ച് ഞങ്ങള്‍ കോട്ടയില്‍ നിന്ന് മടങ്ങി.

ചേരമാന്‍ പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലത്ത്, അതായത് 9 -)0 നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിന് മഹോദയപുരം എന്ന ഒരു പേര് കൂടെ ഉണ്ടായിരുന്നു. 21 പെരുമാക്കന്മാര്‍ കേരളം ഭരിച്ചിരുന്നെന്നും, രാജശേഖര വര്‍മ്മന്‍ എന്ന് പേരുള്ള ചേരവംശിയായ രാജാവ് കര്‍ണ്ണാടകത്തിലെ ആനഗുന്ദിയില്‍ നിന്നും വന്നയാളാണെന്നും, ചേരമാന്‍ പെരുമാള്‍ എന്ന പേരില്‍ കേരളത്തിലെ അവസാനത്തെ ചേരരാജാവായിരുന്നത് അദ്ദേഹമായിരുന്നെന്നും ചരിത്രം പറയുന്നു.

കോട്ടയില്‍ നിന്ന് കൊടുങ്ങലൂരേക്ക് പോകുന്ന വഴിയില്‍ ചേരമാന്‍ പറമ്പ് എന്ന പേരില്‍ ഒരു ചെറിയ മൈതാനം കാണാം. കുട്ടികളവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ട്. പിച്ചില്‍ നിന്ന് അല്‍പ്പം മാറി ഒരു സ്മാരക ശിലയുണ്ട്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്താണെന്നറിയാന്‍ ഞാന്‍ വാഹനത്തില്‍ നിന്നിറങ്ങി റോഡ് മുറിച്ചുകടന്നു. ചേരമാന്‍ പെരുമാളിന്റെ കൊട്ടാരം ഇരുന്ന സ്ഥലമാണിതെന്ന് കരുതപ്പെടുന്നു.

ചേരമാന്‍ പറമ്പും സ്മാരക ശിലയും

മൈതാനത്തിന്റെ റോഡിന് എതിര്‍വശത്തുള്ള കുറ്റിക്കാടുകള്‍ വെട്ടിനിരത്തി ആര്‍ക്കിയോളജിക്കാര്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാണ്ട് 2000 കൊല്ലങ്ങള്‍ പഴക്കമുള്ള ചില നന്നങ്ങാടികള്‍ , ഈയടുത്ത് മുസരീസിന്റെ പരിധിക്കകത്ത് വരുന്ന പട്ടണം (പഷ്‌ണം എന്നും പറയാറുണ്ട്) എന്ന സ്ഥലത്തുനിന്ന് കുഴിച്ചെടുത്ത കണക്കുവെച്ച് നോക്കിയാല്‍ ചേരമാന്‍ ചരിത്രത്തിന്റെ പൊട്ടും പൊടിയും എന്തെങ്കിലുമൊക്കെ ചേരമാന്‍ പറമ്പില്‍ നിന്നും കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ‍

കേരള ചരിത്രത്തില്‍ അതിപ്രാധാന്യമുണ്ടായിരുന്ന ഒരു രാജവംശത്തിന്റെ കൊട്ടാരപരിസരത്തെവിടെയോ ആണ് തങ്ങളിപ്പോള്‍ ക്രിക്കറ്റ് കളിക്കുന്നതെന്ന് നാട്ടുകാരായ കുട്ടികള്‍ അറിയുന്നുണ്ടോ ആവോ ?

ചേരമാന്‍ സ്മാരക ശില - ഒരു സമീപക്കാഴ്ച്ച

ചേരമാന്‍ പറമ്പില്‍ നിന്ന് ഹൈവേയിലേക്ക് (N.H. 17) കടന്ന് കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് കടക്കുന്നതോടെ അതിപ്രശസ്തമായ മൂന്ന് ദേവാലയങ്ങളുടെ ചരിത്രത്തിനൊപ്പം, അവിടത്തെ ഐതിഹ്യങ്ങളും വിശ്വാസങ്ങളുമൊക്കെ ഒരോരോ സഞ്ചാരികളേയും അനുഗമിക്കാന്‍ തുടങ്ങിയിരിക്കും.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 18 January 2010

ആയക്കോട്ട

കൊച്ചി മുതല്‍ ഗോവ വരെ യാത്രയുടെ രണ്ടാം ഭാഗമാണിത്.
ഒന്നാം ഭാഗം ‍
വായിക്കാന്‍ നമ്പറില്‍ ക്ലിക്ക് ചെയ്യുക 1
------------------------------------------------------------------------

റണാകുളം ജില്ലയിലെ മുനമ്പം , പള്ളിപ്പുറം, മൂത്തകുന്നം , കോട്ടയില്‍ കോവിലകം , ചേന്ദമംഗലം, തൃശൂര്‍ ജില്ലയിലെ ആഴീക്കോട്, കൊടുങ്ങല്ലൂര്‍ , കോട്ടപ്പുറം എന്നിവിടങ്ങളിലെയൊക്കെ ചരിത്രാവശിഷ്ടങ്ങളും, കോട്ടകളും, സ്മാരകങ്ങളും ആരാധനാലയങ്ങളുമൊക്കെ കൂട്ടിയിണക്കി ‘മുസരീസ് ഹെറിറ്റേജ് ‘ എന്ന പേരില്‍ ഒരു ടൂറിസം പദ്ധതി ആരംഭിച്ചതായി പത്രവാര്‍ത്തകളിലൂടെയാണ് അറിയാനിടയായത്. സത്യം പറഞ്ഞാല്‍ ആ വാര്‍ത്തകള്‍ കണ്ടപ്പോള്‍ മുതലാണ് ജനിച്ചുവളര്‍ന്ന നാടിന്റേയും പരിസരപ്രദേശങ്ങളുടേയും ചരിത്രപ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്കായത്.

വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്തുള്ള മുനമ്പത്തിനും തൃശൂര്‍ ജില്ലയിലെ അഴീക്കോടിന്റേയും ഇടയിലായിട്ടാണ് മുസരീസിന്റെ തുറമുഖ കവാടം. ഭാരതത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു തുറമുഖ വ്യാപാര കേന്ദ്രമായിരുന്നു 13-)0 നൂറ്റാണ്ടിലെ മുസരീസ്. കാലക്രമത്തില്‍ കടല്‍ ഈ ഭാഗത്ത് പിന്‍വലിയുകയും വൈപ്പിന്‍ ദ്വീപിന്റെ തെക്കേ അറ്റത്ത് വൈപ്പിനേയും ഫോര്‍ട്ട് കൊച്ചിയേയും വേര്‍തിരിക്കുന്ന അഴിമുഖം വികസിച്ച് ഫോര്‍ട്ടുകൊച്ചി എന്ന തുറമുഖമായി മാറുകയുമാണു്‌ ഉണ്ടായത്. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ 1341ല്‍ ഉണ്ടായ മഹാപ്രളയത്തിനുശേഷമാണ് മുസരീസ് ഇല്ലാതായതെന്ന് കരുതപ്പെടുന്നത്.
ഒരു ഫോര്‍ട്ട് കൊച്ചി തുറമുഖ ദൃശ്യം
തുറമുഖം ആയതുകൊണ്ട് ഫോര്‍ട്ട് കൊച്ചി (Fort Kochi) എന്ന പേരിനുപകരം പോര്‍ട്ട് കൊച്ചി(Port Kochi) എന്നല്ലേ പേര് വരേണ്ടത് എന്നുള്ളത് എന്റെയൊരു വലിയ സംശയമായിരുന്നു. ആ സംശയത്തിനു്‌ അറുതി വന്നത് ഈ യാത്ര കാരണമാണ്. ഫോര്‍ട്ട് കൊച്ചി എന്ന പേര് വരാനുള്ള കാരണം കൊച്ചി കടപ്പുറത്തുള്ള ഫോര്‍ട്ട് ഇമ്മാനുവല്‍ ആണ്. ഇപ്പോള്‍ ഇടിഞ്ഞുപൊളിഞ്ഞ് നാമാവശേഷമായി കിടക്കുന്ന ഈ കോട്ട 1503 ല്‍ പോര്‍ച്ചുഗീസുകാരാണ്‌ നിര്‍മ്മിച്ചത്. ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും വരവോടെയുണ്ടായ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ട കോട്ടയുടെ ചില ഭാഗങ്ങള്‍ , കടല്‍വെള്ളം ഇറങ്ങുമ്പോള്‍ ഫോര്‍ട്ടുകൊച്ചി തീരത്ത് നിന്ന് തലയുയര്‍ത്തിനോക്കുന്നുണ്ട് ഇപ്പോഴും.
മുനമ്പം പുലിമുട്ടില്‍ നിന്നൊരു പഴയ അസ്തമയക്കാഴ്ച്ച
മുസരീസ് തുറമുഖം കാലക്രമേണെ ശോഷിച്ച് ശോഷിച്ച് മത്സ്യബന്ധന ബോട്ടുകള്‍ക്ക് പോലും അപകടഭീഷണിയില്ലാതെ കരയിലേക്ക് കടക്കാന്‍ പറ്റില്ല എന്ന അവസ്ഥയിലായി. 1970 -80 കാലഘട്ടത്തില്‍ തുറമുഖത്തെ മണ്‍തിട്ടയില്‍ ഇടിച്ചുകയറി അപകടത്തില്‍പ്പെട്ടിട്ടുള്ള ബോട്ടുകളും അങ്ങനെ നഷ്ടപ്പെട്ടിട്ടുള്ള ജീവനുകളും നിരവധിയാണ്. ഏകദേശം 20 കൊല്ലങ്ങള്‍ക്ക് മുന്‍പ് അഴിയുടെ ഇരുകരയിലും, അതായത് മുനമ്പത്തും അഴീക്കോടും പുലിമുട്ടുകള്‍ അഥവാ Break Water Wall‍ സ്ഥാപിച്ചതോടെയാണു്‌ ഈ അപകടങ്ങള്‍ക്ക് ഒരു അറുതി വന്നത്.
പുലിമുട്ടിന്റെ ഗൂഗിള്‍ ചിത്രം - കടപ്പാട് ഗൂഗിളിനോട് തന്നെ
ഇരുകരയില്‍ നിന്നും കടലിലേക്ക് ഏകദേശം 250 മീറ്ററോളം ദൂരത്തേക്ക് കല്ലുകളിട്ട് ഉണ്ടാക്കിയിട്ടുള്ള ഒരു വലിയ വരമ്പിനെയാണ് പുലിമുട്ടുകള്‍ എന്നുവിളിക്കുന്നത്. ഏതായാലും ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയതോടെ തുറമുഖത്തിന്റെ ആഴം കൂടുകയും മണ്ണടിയുന്നത് പുലിമുട്ടുകള്‍ക്കും കരയ്ക്കും ഇടയിലായി മാറുകയും ചെയ്തു. ഇങ്ങനെ മണ്ണടിഞ്ഞുണ്ടായ കര ഇരുവശത്തും മനോഹരമായ കടല്‍ത്തീരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
അഴീക്കോട് ബീച്ച് പുലിമുട്ടില്‍ നിന്ന് നോക്കുമ്പോള്‍
സര്‍ക്കാരിപ്പോള്‍ ഈ രണ്ടു ബീച്ചുകളിലും വിപുലമായ ടൂറിസം പരിപാടികള്‍ നടപ്പിലാക്കുകയും കടലിലേക്ക് നീണ്ടുകിടക്കുന്ന പുലിമുട്ടില്‍ തറയോടുകള്‍ വിരിച്ച് മനോഹരമാക്കുകയും ചെയ്തിരിക്കുന്നതുകൊണ്ട് വൈപ്പിന്‍ കരയിലെ പേരുകേട്ട ഒരു കടല്‍ക്കരയായ ചെറായി ബീച്ചില്‍ വരുന്ന സഞ്ചാരികളില്‍ ഭൂരിഭാഗത്തിനേയും മുനമ്പം ബീച്ചും അഴീക്കോട് ബീച്ചും ആകര്‍ഷിക്കുന്നുണ്ട്. അഴീക്കോട് കടല്‍ത്തീരത്തിന്റെ ഇപ്പോഴത്തെ പേര് മുസരീസ്-അഴീക്കോട്-മുനയ്ക്കല്‍ ബീച്ച് എന്നാണ്.
മുനമ്പം ബീച്ചും പുലിമുട്ടും ചീനവലകളും
മുസരീസിലെ ചരിത്രപ്രാധാന്യമുള്ള ഇടങ്ങളിലൊക്കെ ഒന്ന് ചുറ്റിയടിക്കാനായിരുന്നു ആദ്യദിവസത്തെ പരിപാടി. മുനമ്പത്തുള്ള എന്റെ തറവാട്ടുവീട്ടില്‍ നിന്ന് ഒരു മൈല്‍ ദൂരെയായിട്ടാണ് അലിക്കോട്ട, ആയക്കോട്ട എന്നൊക്കെ അറിയപ്പെടുന്ന പള്ളിപ്പുറം കോട്ട സ്ഥിതിചെയ്യുന്നത്. പക്ഷെ ചെറുപ്പം മുതല്‍ക്കേ ഞാനൊക്കെ കേട്ടിട്ടുള്ള പേര് ‘ടിപ്പുവിന്റെ കോട്ട‘ എന്നാണ്. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ്‌ പള്ളിപ്പുറം പോലീസ് സ്റ്റേഷനോടും സര്‍ക്കാര്‍ ആശുപത്രിയോടും ചേര്‍ന്നുനില്‍ക്കുന്ന കോട്ട കാണാന്‍ ആദ്യമായിട്ട് ഞാന്‍ പോകുന്നത്.
ആയക്കോട്ട അഥവാ പള്ളിപ്പുറം കോട്ട
റോഡിലൂടെ പോകുന്ന ബസ്സിലിരുന്ന് മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ 3 നിലക്കെട്ടിടത്തിന്റെ ഉയരമുള്ള 6 വശങ്ങളോടുകൂടിയ കോട്ടയുടെ അവ്യക്തമായ ഒരു കാഴ്ച്ച ഇന്നും ലഭിക്കും. കോട്ടയുടെ താക്കോല്‍ കുറേക്കാലം മുന്‍പ് വരെ സൂക്ഷിച്ചിരുന്നത് മുനമ്പം പൊലീസ് സ്റ്റേഷനിലായിരുന്നു. അപൂര്‍വ്വമായി വന്നുപോയിരുന്ന സ്ക്കൂള്‍ കുട്ടികള്‍ക്കോ മറ്റ് ടൂറിസ്റ്റുകള്‍ക്കോ വേണ്ടി കോട്ട തുറന്നുകൊടുത്തിരുന്നതും പൊലീസുകാരായിരുന്നു.

ഇന്നിപ്പോള്‍ കാര്യങ്ങളൊക്കെ അല്‍പ്പം വ്യത്യാസപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റ് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റ് കോട്ടയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നു. റോഡിന്റെ ഒരു വശത്ത് പള്ളിപ്പുറം കോട്ട എന്ന ചൂണ്ടുപലകയും സ്ഥാപിച്ചിട്ടുണ്ട്. തുറന്ന് കിടക്കുന്ന കോട്ടയിലേക്ക് ആര്‍ക്കുവേണമെങ്കിലും ഇപ്പോള്‍ ചെന്നുകയറാം. ഞങ്ങളവിടെയെത്തുമ്പോള്‍ ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരി കോട്ടയിലേക്കുള്ള വഴിയൊക്കെ തൂത്ത് വൃത്തിയാക്കുകയായിരുന്നു.
കോട്ടയ്ക്ക് മുന്നിലെ തിരുവിതാംകൂര്‍ രാജമുദ്രയുള്ള ഫലകം
യൂറോപ്യന്മാരാന്‍ നിര്‍മ്മിതമായ ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള കെട്ടിടം, 1507ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഈ കോട്ടയാണ് . പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമായി നടന്ന നിരവധി ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കോട്ടയാണിതെങ്കിലും ഇതിന് അവരാരും കാരണം നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. 1661 ല്‍ ഡച്ചുകാര്‍ കോട്ട പിടിച്ചടക്കിയെങ്കിലും, 1789ല്‍ കോട്ട അന്നത്തെ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് വില്‍ക്കുകയും ചെയ്തു.
കോട്ടയുടെ കവാടം
ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിരുന്നത്, കോട്ടയിലേക്ക് കയറിച്ചെല്ലുമ്പോള്‍ത്തന്നെയുള്ള പടികള്‍ക്കടിയില്‍ കാണുന്ന ഗുഹപോലുള്ള ഇരുട്ടുമുറി ഒരു തുരങ്കമാണെന്നും, അതിലൂടെ പോയാല്‍ മൈലുകള്‍ക്കപ്പുറമുള്ള കോട്ടപ്പുറം കോട്ടയിലേക്ക് കായലിന്റെ അടിയിലൂടെ എത്തിച്ചേരാമെന്നുമൊക്കെ ആയിരുന്നു. തൊട്ടടുത്തുള്ള പ്രസിദ്ധമായ പള്ളിപ്പുറം മഞ്ഞുമാതാവിന്റെ പള്ളിക്ക് നേരെ കോട്ടയില്‍ നിന്നും ടിപ്പു ആക്രമിച്ചപ്പോള്‍ പള്ളിയെ മഞ്ഞുകൊണ്ട് മാതാവ് സംരക്ഷിച്ചു എന്നും അതുകൊണ്ടാണ് Lady Of Snow എന്ന് ഈ പള്ളി അറിയപ്പെടുന്നതെന്നും സ്ഥിരീകരിക്കപ്പെടാത്ത ഒരു നാട്ടുകഥയുമുണ്ടിവിടെ.
കോട്ടയ്ക്കകത്തെ ഒരു ദൃശ്യം
മുന്‍‌വാതിലിലൂടെ അകത്തേക്ക് കടന്നാല്‍ കാണുന്ന നാലഞ്ച് പടികള്‍ കയറിച്ചെല്ലുന്ന ഉള്‍ഭാഗത്ത് ചെറിയൊരു കിണറിന്റെ ദ്വാരം പോലുള്ളത് കമ്പിയിട്ട് അടച്ചിരിക്കുന്നു. പിന്നെയുള്ള ഒരു കാഴ്ച്ച കോട്ടമതിലിന്റെ ചുറ്റുമുള്ള ദ്വാരങ്ങളാണ്. പീരങ്കികളേക്കാളുപരി ദൂരദര്‍ശിനികള്‍ സ്ഥാപിക്കാനാണ് അവയെല്ലാം ഉപയോഗിച്ചിരുന്നത്. 200പ്പരം പടയാളികള്‍ക്ക് നിലയുറപ്പിക്കാവുന്ന തരത്തിലുള്ള ഒരു കാവല്‍നിലയം എന്നതായിരുന്നു കോട്ടയുടെ പ്രധാന ഉപയോഗം.
കോട്ടയ്ക്കകത്തെ ഒരു ദൃശ്യം
ശ്രീരംഗപട്ടണം പിടിച്ചടക്കാന്‍ ബ്രിട്ടീഷുകാര്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ കേരളം വിട്ട് മൈസൂരിലേക്ക് മടങ്ങുന്നതുവരെ, ഈ കോട്ട ടിപ്പു സുല്‍ത്താന്റെ കൈവശമിരുന്നതായിട്ടും പരാമര്‍ശമുണ്ട്. അങ്ങനെ നോക്കിയാല്‍ പറങ്കികളും , ഡച്ചുകാരും , തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മയും, ടിപ്പു സുല്‍ത്താനുമൊക്കെ കൈയ്യടക്കി വെച്ചിരുന്ന ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ടയ്ക്കുള്ള പ്രാധാന്യം തെല്ലൊന്നുമല്ല.
കോട്ടയ്ക്ക് മുന്നിലെ കായലും മാല്യങ്കര എന്ന മറുകരയും
കോട്ടയുടെ കിഴക്കുഭാഗത്തേക്ക് നടന്നാല്‍ കായലിന്റെ ഓരത്ത് ചെല്ലാം. മുസരീസ് പദ്ധതി വഴി ഇത്തരം സ്മാരകങ്ങളെയെല്ലാം ജലപാതയിലൂടെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കായല്‍ക്കരയില്‍ പോയി നിന്ന് കുറേ നേരം കോട്ടയെ വീക്ഷിക്കുന്നതിനിടയില്‍ കോട്ടയിലെ തുരങ്കത്തെപ്പറ്റി ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഗോപി സാറിനോട് ഫോണിലൂടെ ഞങ്ങളൊരു അന്വേഷണം നടത്തി. അങ്ങനെയൊരു തുരങ്കത്തെപ്പറ്റി പറയുന്നതൊന്നും സത്യമല്ലെന്നാണ് ഗോപി സാര്‍ പറയുന്നത്. കോട്ടയുടെ പടികള്‍ക്കടിയില്‍ കാണുന്നത് ഉയരം കുറഞ്ഞതും ഇടുങ്ങിയതുമായ ഒരു നിലവറ മാത്രമാണ്. വെടിമരുന്ന് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഇടമായിരുന്നു എന്നതൊഴിച്ചാല്‍ തുരങ്കമൊന്നും അതിലൂടെ ഉള്ളതായിട്ട് തെളിവില്ലെന്നാണ് അദ്ദേഹം പറയുന്നത്. വെള്ളത്തിനടിയിലൂടെ ഏറ്റവും കുറഞ്ഞത് 2 കിലോമീറ്ററെങ്കിലും തുരങ്കമുണ്ടാക്കാതെ കോട്ടപ്പുറം കോട്ടയിലേക്ക് എത്താനാകില്ല. അന്നത്തെ കാലത്ത് അഥവാ അങ്ങനെയൊരു തുരങ്കം ഉണ്ടായിരുന്നിട്ടുണ്ടെങ്കില്‍ അതിന്റെ അവശിഷ്ടങ്ങളെങ്കിലും കണ്ടെടുക്കാന്‍ ഇപ്പോഴുള്ള സാങ്കേതികവിദ്യയുപയോഗിച്ച് നമുക്ക് പറ്റുമെന്നിരിക്കേ, ഗോപി സാറിന്റെ വാക്കുകള്‍ തന്നെയാണ് ആധികാരികമായിട്ട് എനിക്ക് തോന്നിയത്.‍

സമയാസമയത്ത് ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ട കാര്യങ്ങള്‍ അപ്രകാരം ചെയ്യാതിരുന്നതുകൊണ്ടും, സ്മാരകങ്ങള്‍ നേരാംവണ്ണം സംരക്ഷിക്കാതിരുന്നതുകൊണ്ടും നമ്മളിന്ന് അതേ ചരിത്രത്തിന്റെ ഇടനാഴികളിലെ ഇരുട്ടില്‍ തപ്പിത്തടയുകയും, ഊഹാപോഹങ്ങള്‍ക്ക് പിന്നാലെ പോകുകയും ചെയ്യുന്നു എന്നതാണ് സങ്കടകരമായ സത്യം.

---------തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക---------

Friday 15 January 2010

കൊച്ചി മുതല്‍ ഗോവ വരെ

മിസ്തുബിഷി കഴിഞ്ഞ വര്‍ഷം നടത്തിയ ഡ്രൈവിങ്ങ് ചാലഞ്ചില്‍ ബൂലോകത്തിന്റെ പ്രിയപ്പെട്ട വനിതാ സഞ്ചാരി ബിന്ദു ഉണ്ണിയും, ഭര്‍ത്താവ് ഉണ്ണിയും പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയത് എല്ലാ വായനക്കാരും സഞ്ചാരപ്രേമികളും അറിഞ്ഞിട്ടുള്ള വിഷയമാണല്ലോ.

മിസ്തുബിഷിയുടെ ചിലവില്‍ , ആയിരക്കണക്കിന് കിലോമീറ്ററുകളോളം ഒരു ലാന്‍സര്‍ കാര്‍ ഡ്രൈവ് ചെയ്ത് ഇന്ത്യ ചുറ്റാനായ ബിന്ദുവിന്റെ ഭാഗ്യത്തെ തെല്ല് അസൂയയോടെ തന്നെയാണ് ഞാന്‍ വീക്ഷിച്ചത്. അസൂയ ഉണ്ടാകാന്‍ വേറൊരു കാരണം കൂടെ ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ബിന്ദു ഉണ്ണിയില്‍ നിന്ന് തന്നെ അതറിഞ്ഞ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാനും ഒരു ശ്രമം നടത്തുകയുണ്ടായി. യാത്രയുടെ റൂട്ട് മിസ്തുബിഷിക്ക് അയച്ച് കൊടുത്ത് അപ്രൂവല്‍ വാങ്ങേണ്ടത് ആവശ്യമാണ്. മുഴങ്ങോടിക്കാരിയുമായി കുത്തിയിരുന്ന് യാത്ര പോകേണ്ട റൂട്ട് തയ്യാറാക്കി. ഒക്കെ ഒരുവിധം തീര്‍ന്ന് കഴിഞ്ഞപ്പോള്‍ ടേംസ് & കണ്ടീഷന്‍സ് എടുത്ത് വായിക്കാന്‍ തുടങ്ങി. അപ്പോഴാണ് അബദ്ധം മനസ്സിലായത്. അപേക്ഷ നല്‍കേണ്ട തീയതി കഴിഞ്ഞുപോയിരിക്കുന്നു. നിരാശയും അസൂയയും ഒറ്റയടിക്ക് തലപൊക്കി. പിന്നെ അതിന്റെ വിഷമം തീര്‍ക്കാന്‍ നേരേ പോയി ഡ്രൈവിങ്ങ് ചാലഞ്ചില്‍ ബിന്ദു ഉണ്ണിയുടെ ഫോളോവര്‍ ആയി.

അന്നേ തീരുമാനിച്ചിരുന്നതാണ് ഒറ്റയ്ക്ക് ഒരു ഡ്രൈവിങ്ങ് ചാലഞ്ച് നടത്തി അതില്‍ ഒന്നാം സ്ഥാനം തന്നെ നേടണമെന്ന് ! അതിന് അവസരം ഉണ്ടായത് 2009 ഡിസംബര്‍ മാസം അവസാനത്തോടെയാണ്.

എട്ടുവയസ്സുകാരി നേഹയ്ക്ക് കൃസ്തുമസ്സ്-ന്യൂ ഇയര്‍ അവധിദിനങ്ങളാണ് 2009 ഡിസംബര്‍ 22 മുതല്‍ 2010 ജനുവരി 2 വരെ. മുഴങ്ങോടിക്കാരി നാലഞ്ച് ദിവസം ലീവ് എടുത്തു. യാത്ര പോകാനുള്ള റൂട്ട് റെഡിയാക്കലും ഹോട്ടല്‍ ബുക്കിങ്ങ് നടത്തുന്നതുമൊക്കെ മുഴങ്ങോടിക്കാരിക്ക് ഈയിടെയായി നല്ല താല്‍പ്പര്യമുള്ള കാര്യങ്ങളാണ്. അത് ഞാന്‍ മുതലെടുത്തു.

4 ദിവസം വരെയൊക്കെ വണ്ടിയോടിച്ച് നടന്നിട്ടുണ്ട് ചോരത്തിളപ്പുള്ള കാലത്ത്. പക്ഷെ ഇപ്പോള്‍ അത്രയ്ക്കൊക്കെ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ട് യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ജോലി കഴിഞ്ഞ് വന്നാല്‍ ട്രെഡ് മില്ലില്‍ ഓടലും ചാടലും മറിച്ചിലുമൊക്കെയായി ശരീരം പാകപ്പെടുത്തിയെടുക്കാന്‍ ഒരു ശ്രമം ഞാന്‍ നടത്തിയിരുന്നു. അത്തരത്തില്‍ ഒരു തയ്യാറെടുപ്പും ഇല്ലാതെ 2009ല്‍ ഒരു യൂറോപ്പ് പര്യടനം നടത്തിയപ്പോള്‍ , യാത്രയുടെ അവസാന ദിവസങ്ങളില്‍ ശരിക്കും കുഴഞ്ഞുപോയത് നല്ല ഓര്‍മ്മയുണ്ട്. അങ്ങനൊന്നും ഉണ്ടാകാതിരിക്കാനായിരുന്നു ഇത്തവണത്തെ ശ്രമം.

യാത്രയ്ക്കുള്ള മറ്റ് തയ്യാറെടുപ്പുകള്‍ എന്ന നിലയ്ക്ക് പോകുന്ന സ്ഥലങ്ങളില്‍ കാണാനുള്ള സ്ഥലങ്ങളെപ്പറ്റി കിട്ടാവുന്നത്രയും വിവരങ്ങള്‍ ശേഖരിച്ചു. അതില്‍ എല്ലായിടത്തുമൊക്കെ പോകാന്‍ പറ്റില്ലെന്ന് അറിയാവുന്നതുകൊണ്ട് സ്ഥലങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത് യാത്രയ്ക്കിടയില്‍ ആകാമെന്ന് വെച്ചു. അല്ലെങ്കിലും ഈ യാത്രയുടെ തലക്കെട്ടില്‍ പറയുന്നതുപോലെ കൊച്ചി മുതല്‍ ഗോവ വരെയുള്ള സ്ഥലങ്ങളൊക്കെ വള്ളിപുള്ളി വിടാതെ കയറിയിറങ്ങിക്കൊണ്ടുള്ള ഒരു സഞ്ചാരമല്ല ഇത്. ഞങ്ങള്‍ കണ്ട കുറേ സ്ഥലങ്ങള്‍ , ചില വ്യത്യസ്ഥ മുഖങ്ങള്‍ , ഇതേ റൂട്ടില്‍ ചില മുന്‍ യാത്രകളില്‍ മനസ്സില്‍ ഇടം പിടിച്ചിട്ടുള്ള കാര്യങ്ങള്‍ , ഒക്കെ ഒന്നുകുറിച്ചുവെക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളൂ. ചില സ്ഥലങ്ങള്‍ സമയപരിമിതി മൂലം വ്യസനത്തോടെയാണെങ്കിലും വിട്ടുകളഞ്ഞിട്ടുണ്ട്. കാമുകിയെക്കാണാന്‍ പോയപ്പോള്‍ അവളുടെ അടുത്ത് ഒരു പുസ്തകമോ , കുടയോ മറന്നുവെച്ചിട്ട് പോന്നതുപോലുള്ള ഒരു തന്ത്രമായിട്ടും വേണമെങ്കില്‍ ഈ വിട്ടുകളയലുകളെ വിലയിരുത്താം. മറന്നുവെച്ച കുട അല്ലെങ്കില്‍ പുസ്തകം എടുക്കാനെന്ന പേരില്‍ വീണ്ടും കാമുകിയുടെ അടുത്തേക്ക് പോകാമല്ലോ ?!

ഒരു ദീര്‍ഘയാത്രയ്ക്ക് പോകുന്ന സമയത്ത് കരുതേണ്ട കാര്യങ്ങളെപ്പറ്റിയൊക്കെ നെറ്റായ നെറ്റിലൊക്കെ പരതി. അപ്പോഴതാ വരുന്നു ക്യാപ്റ്റന്‍ ഹാഡോക്കിന്റെ ഒരു പോസ്റ്റ്. കാറിലോ മറ്റോ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും കരുതേണ്ടതുമായ കാര്യങ്ങളൊക്കെ ആ പോസ്റ്റില്‍ മനോഹരമായി അക്കമിട്ട് നിരത്തുന്നുണ്ട്. അതിന്റെ ഒരു പ്രിന്റ് എടുത്തു. ക്യാപ്റ്റന്‍ പറഞ്ഞതിനപ്പുറമുള്ള മറ്റ് ചില സ്വകാര്യ വസ്തുക്കള്‍ അതില്‍ എഴുതിക്കയറ്റി. കഷ്ടകാലത്തിനെങ്ങാനും റോഡില്‍ കിടക്കേണ്ടി വന്നാല്‍ ഉപകാരപ്പെടട്ടെ എന്ന് കരുതി നാലാള്‍ക്ക് കിടക്കാന്‍ പാകത്തിനൊരു ടെന്റും, ഒരു സ്ലീപ്പിങ്ങ് ബാഗും കൂടെ വണ്ടിയില്‍ കരുതി.
എഫ്.എം.ട്രാന്‍സ്മിറ്ററും USB സ്റ്റിക്കും
ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങള്‍ നിരത്തിവെച്ചപ്പോള്‍ എന്റെ തന്നെ കണ്ണ് തള്ളി. റേഡിയോ പ്രസരണം ഇല്ലാത്തയിടങ്ങളിലും പാട്ടുകള്‍ ഇടതടവില്ലാതെ കേള്‍ക്കാനായി കാറിലെ 12 വോള്‍ട്ട് ജാക്കില്‍ ഘടിപ്പിച്ച് സ്വന്തം മെമ്മറി സ്റ്റിക്കിലെ MP3 ഗാനങ്ങള്‍ കേള്‍ക്കാന്‍ ഉപയോഗിക്കുന്ന എഫ്.എം. ട്രാന്‍സ്മിറ്റര്‍ , അതിലേക്ക് ഉപയോഗിക്കാനുള്ള മെമ്മറി സ്റ്റിക്കുകള്‍ , ഐ.പോഡ്, ഫോട്ടോഗ്രാഫി സാമഗ്രികളായ ക്യാമറ, ട്രൈപ്പോഡ്, എന്നിവയ്ക്ക് പുറമേ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ചാര്‍ജ്ജറുകളും ഒക്കെയായി ഒരുപാട് സാധനങ്ങളുണ്ട്. അതിനൊക്കെ മാത്രമായി ഒരു ബാഗ് വേറെ കരുതേണ്ടി വന്നു.

അങ്ങനിരിക്കുമ്പോളാണ് പെട്ടെന്ന് 'മാപ്പ് മൈ ഇന്ത്യ'യുടെ നേവിഗേറ്ററിനെപ്പറ്റി അറിയാനിടയായത്. ഇംഗ്ലണ്ടില്‍ നടത്തിയിട്ടുള്ള പല യാത്രകളിലും വഴികാട്ടിയിട്ടുള്ളത് നേവിഗേറ്ററാണ്. അല്ലെങ്കിലും ആ രാജ്യത്ത് ആരോടെങ്കിലുമൊക്കെ വഴിചോദിച്ച് പോകുക ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, ആ നാട്ടില്‍ അങ്ങനൊരു സംസ്ക്കാരം തന്നെയില്ല. ആരോടെങ്കിലും വഴി ചോദിച്ചാല്‍ ചോദിച്ചവന്‍ കുടുങ്ങിയതുതന്നെ. എല്ലാവരും ആശ്രയിക്കുന്നത് നേവിഗേറ്ററിനെത്തന്നെയാണ്.
മാപ്പ് മൈ ഇന്ത്യയുടെ നേവിഗേറ്റര്‍
ഇന്ത്യാമഹാരാജ്യത്ത് നേവിഗേറ്റര്‍ സംവിധാനം വന്നിരുന്നെങ്കില്‍ എത്രനന്നായേനെ എന്ന് അക്കാലത്ത് ഒരുപാട് കൊതിച്ചിട്ടുണ്ട്. കൃത്യമായി റോഡുകളും അതിനൊക്കെ പേരുകളും ഇല്ലാത്തിടത്ത് നേവിഗേറ്ററൊന്നും വരാന്‍ പോകുന്നില്ല എന്ന തെറ്റിദ്ധാരണയാണ് മാപ്പ് മൈ ഇന്ത്യ തിരുത്തിത്തന്നത്. ഉല്‍പ്പന്നം ഒരെണ്ണം വാങ്ങുന്നതിന് മുന്നേ അവനെ കാറില്‍ ഫിറ്റ് ചെയ്ത് എറണാകുളം നഗരത്തില്‍ ഞാനൊരു ടെസ്റ്റ് റണ്‍ നടത്തി.
നേവിഗേറ്റര്‍ കാറില്‍ ഘടിപ്പിച്ച നിലയില്‍
നാവിഗേറ്റര്‍ വഴികളൊക്കെ ശരിക്ക് കാണിക്കുന്നുണ്ടോ ?
വഴി തെറ്റിച്ചോടിച്ചാല്‍ റൂട്ട് റീ കാല്‍ക്കുലേറ്റ് ചെയ്യാന്‍ എത്ര സമയം എടുക്കുന്നു ?
വണ്‍ വേ മുതലായ സംഭവങ്ങളൊക്കെ ശരിക്ക് കാണിക്കുന്നുണ്ടോ ?
മാപ്പിന്റെ ആക്കുറസ്സി എത്രത്തോളം വരും ?
ബാറ്ററി ചാര്‍ജ്ജ് എത്ര സമയം നില്‍ക്കുന്നു ?
നേവിഗേറ്ററിന്റെ ഭാഷ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ ?
പോകുന്ന സ്ഥലത്തെപ്പറ്റിയുള്ള ഡാറ്റ ഫീഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ ?

തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു ആ ടെസ്റ്റ് ഡ്രൈവിന്റെ ലക്ഷ്യം. മോശം പറയരുതല്ലോ. സംഭവം എനിക്കിഷ്ടമായി. അതൊരെണ്ണം വാങ്ങുകയും, യാത്രയ്ക്ക് മുന്നുള്ള ദിവസങ്ങളില്‍ അതിന്റെ ഫീച്ചേഴ്സ് ഓരോന്നോരോന്നായി പഠിച്ചെടുക്കുകയും ചെയ്തു. ദൂഷ്യഫലങ്ങള്‍ എന്ന് എടുത്ത് പറയാനുള്ളത് ഈ നേവിഗേറ്റര്‍ വണ്‍ വേ കളെപ്പറ്റി ഒരു സൂചനയും നല്‍കുന്നില്ല എന്നത് മാത്രമാണ്. ഓട്ടം പുരോഗമിക്കുന്നതിനിടയില്‍ ഡ്രൈവര്‍ തന്നെ റോഡ് അടയാളങ്ങള്‍ നോക്കി ‘വണ്‍ വേ‘ കണ്ടുപിടിച്ചോളണമെന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള കാര്യമായിട്ട് എനിക്ക് തോന്നിയതുമില്ല. അതൊഴിച്ച് നോക്കിയാല്‍ ഈ യാത്രയില്‍ ഞങ്ങളെ വളരെയധികം സഹായിച്ചത് ഈ നേവിഗേറ്ററാണ്. 10 ദിവസത്തെ യാത്രയില്‍ ഏറ്റവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും നേവിഗേറ്റര്‍ കാരണം ലാഭിച്ചിട്ടുണ്ടെന്ന് എടുത്ത് പറയാതെ വയ്യ. നേവിഗേറ്റര്‍ കൊണ്ടുണ്ടായ മറ്റ് ഉപകാരങ്ങള്‍ യാത്രയിലെ അതാത് സന്ദര്‍ഭങ്ങളില്‍ വര്‍ണ്ണിക്കുന്നതായിരിക്കും ഭംഗിയെന്നുള്ളതുകൊണ്ട് കൂടുതലായി അതിനെപ്പറ്റി ഇപ്പോളൊന്നും പറയുന്നില്ല.

കൊച്ചി മുതല്‍ ഗോവ വരെ 10 ദിവസം കൊണ്ട് പോയി വരാനാണ് ഉദ്ദേശിച്ചിരുന്നത്. പോകുന്ന വഴിക്ക് കണ്ണൂര്‍ , മംഗലാപുരം, കൊല്ലൂര്‍ , കാര്‍വാര്‍ എന്നിവിടങ്ങളില്‍ തങ്ങുക. അതുവരെയുള്ള കാഴ്ച്ചകളും സ്ഥലങ്ങളും സമയത്തിന്റെ ലഭ്യതയ്ക്കനുസരിച്ച് ആസ്വദിക്കുക. അതിനുശേഷം ഗോവയിലെത്തി തെരുവായ തെരുവുകള്‍ മുഴുവന്‍ വണ്ടിയില്‍ കറങ്ങി നടക്കുക, പോര്‍ച്ചുഗീസ് വാസ്തുശില്‍പ്പഭംഗിയുള്ള വീടുകളുടെ ഭംഗി ആസ്വദിക്കുക, പരമാവധി പള്ളികളില്‍ കയറി ഇറങ്ങുക, ബീച്ചുകളില്‍പ്പോയി അല്‍പ്പവസ്ത്രധാരിയായി കടലില്‍ നനഞ്ഞ് , കടല്‍ക്കരയിലെ പഞ്ചാരമണല്‍ത്തരികള്‍ പുരണ്ട്, സ്വതവേയുള്ള ഇരുണ്ടനിറം ഒന്നുകൂടെ ഷാര്‍പ്പാക്കിയെടുത്ത്, അര്‍മ്മാദിച്ച് നടക്കുക എന്നതൊക്കെയായിരുന്നു പദ്ധതികളും ആഗ്രഹങ്ങളും.

യാത്രയില്‍ വളരെ കൃത്യമായി പാലിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടെ മനസ്സില്‍ പറഞ്ഞുറപ്പിച്ചിട്ടുണ്ടായിരുന്നു. അതില്‍ ചിലത് ഇപ്രകാരമാണ്.

1. യാത്രകള്‍ അതിരാവിലെ ആരംഭിക്കുക.
2. ഇരുട്ടായിക്കഴിഞ്ഞാല്‍ വണ്ടി ഓടിക്കാതിരിക്കുക.
3. ഉറക്കം വരുന്നുണ്ടെന്ന് തോന്നിയാല്‍ വണ്ടി ഓടിക്കാതിരിക്കുക.
4. ഓരോ ദിവസവും നല്ല വിശ്രമം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
5. ഓടിപ്പിടഞ്ഞ് തിരക്കിട്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോകാതിരിക്കുക.
6. പോകുന്ന വഴിക്കൊക്കെ ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചകളും ചെയ്യാതിരിക്കുക. വിട്ടുവീഴ്ച്ചയില്ല എന്നുവെച്ചാല്‍ അകത്താക്കുന്ന അളവിന്റെ കാര്യത്തില്‍ മാത്രമല്ല, അതിന്റെ ഗുണനിലവാരത്തില്‍ കൂടെയാണ്. അസുഖമെന്തെങ്കിലും പിടിച്ചാല്‍ മൊത്തം യാത്ര അതോടെ അവതാളത്തിലാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എറണാകുളത്ത് ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ (ഫ്ലാറ്റ്) നിന്ന്‍ 2009 ഡിസംബര്‍ 22ന്, ദീര്‍ഘദൂരയാത്രകള്‍ മുന്നില്‍ക്കണ്ടുകൊണ്ട് തന്നെ വാങ്ങിയ ഞങ്ങളുടെ ടാറ്റാ ഇന്‍ഡിഗോ സി.എസ് ഡീസല്‍ കാറില്‍ തുടങ്ങിയ യാത്ര, ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലൂടെയാണ് ആദ്യ ദിവസം പിന്നിട്ടത്.

ജനിച്ചുവളര്‍ന്ന നാടെന്ന് പറയുമ്പോള്‍ , മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ഇത്രയും നാള്‍ ഞാന്‍ അവഗണിച്ചിട്ടിരുന്ന ചരിത്രപ്രധാന്യമുള്ള ഒരുപാട് സ്ഥലങ്ങളും സ്മാരകങ്ങളും ദേവാലയങ്ങളുമൊക്കെയുള്ള എന്റെ കടലോരഗ്രാമത്തില്‍ നിന്നാണ് , അഥവാ മുസരീസ് എന്ന ഒരു പഴയ തുറമുഖത്തുനിന്നാണ് ഈ യാത്ര തുടങ്ങുന്നത് .

................തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..............

Thursday 7 January 2010

ഗ്ലോബ് തീയറ്ററിലേക്ക്

സാങ്കല്‍പ്പികരേഖ ‘കണ്ടതിനു‘ശേഷം ഒബ്സര്‍വേറ്ററി ഹില്‍ ഇറങ്ങിയ എന്റെ അടുത്ത ലക്ഷ്യം ഗ്ലോബ് തീയറ്ററായിരുന്നു. ഷേക്‍സ്പിയര്‍ നാടകങ്ങള്‍ അദ്ദേഹം ജീവിച്ചിരുന്ന കാലം മുതലേ അവതരിപ്പിച്ച് പോരുന്ന ലണ്ടനിലെ പ്രശസ്തമായ നാടകശാലയാണ് ഗ്ലോബ് തീയറ്റര്‍ .

‍തീയറ്ററില്‍ വൈകീട്ട് 07:15നുള്ള ‘ആസ് യു ലൈക്ക് ഇറ്റ് ‘ എന്ന ഷേക്‍സ്പിയര്‍ നാടകത്തിന്റെ ടിക്കറ്റ് വളരെ മുന്നേ തന്നെ റിസര്‍വ്വ് ചെയ്തിട്ടുള്ളതാണ്. ടിക്കറ്റുമായി മുഴങ്ങോടിക്കാരിയും , സഹപ്രവര്‍ത്തക ദീപ്തിയും ഓഫീസ് ജോലികള്‍ക്ക് ശേഷം ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനില്‍ കാത്തുനില്‍ക്കാമെന്നാണ് ഏറ്റിരിക്കുന്നത്.

7 മണിയാകാന്‍ കുറച്ചുകൂടെ സമയം ബാക്കിയുണ്ട്. പോകുന്ന വഴിയില്‍ D.L.R. തീവണ്ടി ശൃംഖലയില്‍ ഇരുന്ന് കണ്ട കാനറി വാര്‍ഫ് സ്റ്റേഷനും പരിസരവുമൊക്കെ എന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അല്‍പ്പസമയം അവിടെ ഇറങ്ങി തെരുവിലൊക്കെ കറങ്ങി നടന്നിട്ടാകാം ഗ്ലോബ് തീയറ്ററിലേക്കെന്ന് തീരുമാനിച്ചു.

ലണ്ടന്‍ പട്ടണത്തില്‍ നിന്ന് വ്യത്യസ്തമായ മുഖമാണ് നഗരത്തിനിവിടെ. മിക്കവാറും എല്ലാം അംബരചുബികളായ ചില്ലുകൊണ്ട് ചുമരുകളുള്ള കെട്ടിടങ്ങള്‍ . യു.കെ.യിലെ തന്നെ ഏറ്റവും ഉയരമുള്ള 3 കെട്ടിടങ്ങള്‍ നിലകൊള്ളുന്ന കാനറി വാര്‍ഫില്‍ വലിയ ഓഫീസ് സമുച്ചയങ്ങളും ഷോപ്പിങ്ങ് മാളുകളുമൊക്കെ ധാരാളമുണ്ട്. മുട്ടിമുട്ടി നില്‍ക്കുകയാണെന്ന് തോന്നുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്ന തീവണ്ടികള്‍ . അതിലിരുന്ന് വെളിയിലേക്ക് നോക്കിയാല്‍ കൈത്തോടുകള്‍ പോലെയുള്ള തേംസിന്റെ ശാഖകള്‍ കാണാം. നദിയെ പലപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും മുറിച്ച് കടന്ന് തീവണ്ടികള്‍ മുന്നോട്ട് നീങ്ങുന്നു. ലണ്ടനില്‍ ട്യൂബ് ട്രെയിനുകള്‍ ഭൂരിഭാഗവും ഭൂഗര്‍ഭപാതകളിലൂടെ യാത്രചെയ്യുമ്പോള്‍ , ഈ ഭാഗത്ത് ഡി.എസ്.എല്‍ . തീവണ്ടികള്‍ തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് ഫ്ലൈ ഓഫറുകള്‍ പോലുള്ള പാലങ്ങളിലൂടെയാണ് സഞ്ചാരം. പച്ചപ്പരിഷ്ക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ഭാവവാഹാദികളാണ് കാനറി വാര്‍ഫിന്.

നദിക്കരയിലെ ഭോജനശാലകളിലെ മേശയ്ക്ക് ചുറ്റും സായാഹ്നത്തിലെ ഇളം കാറ്റേറ്റ് ലഘുഭക്ഷണമൊക്കെ കഴിച്ചിരിക്കുന്ന ജനങ്ങള്‍ . കടലും കായലും സൂര്യപ്രകാശവും പോലുള്ള പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ ഇത്ര മനോഹരമായി ആസ്വദിക്കുന്ന ജനത പാശ്ചാത്യര്‍ തന്നെയാണെന്ന് വേണം കരുതാന്‍. തീവണ്ടി സ്റ്റേഷനില്‍ നിന്നിറങ്ങി ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍ക്കുള്ളിലൂടെ കയറിയിറങ്ങി തിരക്കിട്ട് മുന്നോട്ടുനീങ്ങുന്ന കാല്‍നടക്കാര്‍ക്കിടയിലൂടെ അല്‍പ്പസമയം നടന്നതിനുശേഷം ഞാന്‍ വീണ്ടും കാനറി വാര്‍ഫ് സ്റ്റേഷനിലെത്തി. ഓഫീസുകള്‍ വിട്ട് ഷോപ്പിങ്ങൊക്കെ കഴിഞ്ഞ് വീടണയാന്‍ നില്‍ക്കുന്ന ജനങ്ങളുടെ തിരക്കുണ്ട് സ്റ്റേഷനിലെങ്കിലും മുംബൈ സബ് അര്‍ബന്‍ തീവണ്ടികളില്‍ വര്‍ഷങ്ങളോളം യാത്ര ചെയ്തിട്ടുള്ള എനിക്ക് അതൊരു തിരക്കേയല്ല. ആദ്യത്തെ വണ്ടിയില്‍ത്തന്നെ കയറി ടവര്‍ ബ്രിഡ്ജ് സ്റ്റേഷനിലിറങ്ങി. അല്‍പ്പനേരത്തിനകം മുഴങ്ങോടിക്കാരിയും, ദീപ്തിയും സ്റ്റേഷനുവെളിയില്‍ കാത്തുനില്‍ക്കുന്ന എന്നെ തേടിപ്പിടിച്ചെത്തി.

ഗ്ലോബ് തീയറ്ററിലേക്ക് നടക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. തേംസിന്റെ കരയിലൂടെയും കെട്ടിടങ്ങള്‍ക്കിടയിലൂടെയും 10 മിനിറ്റ് നടന്ന് സൌത്ത് വാര്‍ക്ക് പാലം മുറിച്ച് കടന്നാല്‍ തീയറ്ററിലേക്കെത്താം. റോഡരുകിലുള്ള ചൂണ്ടുപലകകള്‍ എല്ലാം കൈ ചൂണ്ടുന്നത് ഗ്ലോബ് തീയറ്ററിലേക്കുതന്നെയായതുകൊണ്ട് വഴി തെറ്റിപ്പോകുമെന്ന പ്രശ്നമൊന്നുമില്ല.

ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്

തീയറ്ററിലേക്ക് നടക്കുമ്പോള്‍ ഞാനെന്റെ പഴയകാല നാടകാസ്വാദന ദിനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി. ഒരു ദിവസം 2 പ്രൊഫഷണല്‍ നാടകങ്ങള്‍ വരെ കണ്ടിട്ടുണ്ട് പുഷ്ക്കര കാലത്ത്. എന്‍.എന്‍. പിള്ള, രാജന്‍ പി.ദേവ്, വിജയരാഘവന്‍ , സായികുമാര്‍ തുടങ്ങിയ പ്രമുഖരെയെല്ലാം തിരശ്ശീലയില്‍ കാണുന്നതിന് എത്രയോ മുന്‍പ്, നേരിട്ട് തന്നെ ചായം തേച്ച് കണ്ടിരിക്കുന്നു, ആസ്വദിച്ചിരിക്കുന്നു. അതിനൊക്കെയും ഒരുപാട് മുന്നേ സ്കൂള്‍ നാടകവേദികളില്‍ കുറേച്ചായം സ്വന്തം മുഖത്തും വാരിത്തേച്ചിരിക്കുന്നു.

പക്ഷെ ആദ്യായിട്ടാണ് ഒരു പ്രൊഫഷണല്‍ ഇംഗ്ലീഷ് നാടകം കാണാന്‍ പോകുന്നത്. അതും ഒരു ഷേക്‍സ്പിയര്‍ നാടകം, അദ്ദേഹം തന്നെ വേഷം കെട്ടി കഥാപാത്രമായി നിറങ്ങുനിന്നിട്ടുള്ള വിശ്വവിഖ്യാതമായ ഒരു തീയറ്ററില്‍ . കുളിര് കോരിയിടാന്‍ ആ ചിന്തയൊന്ന് മാത്രം മതിയായിരുന്നു.

സംവിധായകനും നടനുമായ സാം വാണമേക്കര്‍ എന്ന അമേരിക്കക്കാരനാണ് ഗ്ലോബ് തീയറ്ററിന്റെ ഫൌണ്ടര്‍ . ഷേക്‍സ്പിയര്‍ ആദ്യകാല തീയറ്ററിന്റെ ഒരു ചെറിയ പങ്കാളി കൂടെയായിരുന്നു. ആദ്യകാല ഗ്ലോബ് തീയറ്റര്‍ 1599ലാണ് ഉണ്ടാക്കിയത്. 1613 ജൂണ്‍ 29ന് ഉണ്ടായ തീപിടുത്തതില്‍ അത് നശിച്ചുപോകുകയും രണ്ടാമതൊന്ന് അതേ സ്ഥാനത്തുണ്ടാക്കി അടുത്തകൊല്ലം തന്നെ പ്രവര്‍ത്തനം പുനഃരാരംഭിച്ചെങ്കിലും 1642ല്‍ അത് അടച്ചുപൂട്ടുകയുണ്ടായി.
ഇപ്പോള്‍ നാ‍ടകങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ‘ഷേക്‍സ്പിയേഴ്സ് ഗ്ലോബ് ‘ എന്ന തീയറ്റര്‍ ആദ്യകാല തീയറ്ററിനെ പുതുക്കി പണിഞ്ഞതാണ്. 1997ല്‍ ആണ് ഈ പുതിയ തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യത്തെ തീയറ്റര്‍ ഇരുന്നിടത്തുനിന്ന് 230 മീറ്ററോളം മാറിയാണ് പുതിയ തീയറ്റര്‍ നിലകൊള്ളുന്നത്.

തീയറ്ററിനുമുന്നില്‍ ചെറിയൊരു ജനക്കൂട്ടമുണ്ട്. ഇന്റര്‍നെറ്റ് വഴി റിസര്‍വ്വ് ചെയ്ത സീറ്റ് ടിക്കറ്റാക്കി മാറ്റി തീയറ്ററിനകത്തേക്ക് കടന്നു.

ചിത്രത്തിന് കടപ്പാട് - http://www.shakespeares-globe.org/

പലതരം ടിക്കറ്റുകള്‍ ലഭ്യമാണ്. അപ്പര്‍ , മിഡില്‍ , ലോവര്‍ എന്നീ 3 ഗാലറികളില്‍ നിന്ന് സ്റ്റേജിലേക്ക് ഏറ്റവും നല്ല കാഴ്ച്ച കിട്ടുന്ന സീറ്റുകള്‍ക്കൊക്കെ 35 പൌണ്ടാണ്(ഏകദേശം 2500 രൂപ) ടിക്കറ്റ് വില. വശങ്ങളിലേക്ക് കടന്ന് കാഴ്ച്ചയ്ക്കും തൂണുകളുടെ മറവിനുമൊക്കെയും അനുസരിച്ച് 15 പൌണ്ട് (ഏകദേശം 1100 രൂപ) വരെ ടിക്കറ്റ് വില താഴ്ന്ന് വരുന്നു. ഇതിനൊക്കെ പുറമെ സ്റ്റേജിന്റെ മുന്‍‌വശത്തെ തുറന്ന സ്ഥലത്ത് നിന്ന് നാടകം കാണാന്‍ തയ്യാറാണെങ്കില്‍ വെറും 5 പൌണ്ടിന് (ഏകദേശം 400 രൂപ) കാര്യം സാധിക്കാം.

നില്‍ക്കുകയല്ലാതെ ഈ അകത്തളത്തില്‍ ഇരുന്ന് നാടകം കാണാന്‍ അനുവാദമില്ല. 700 പേര്‍ക്ക് ഇങ്ങനെ നിന്ന് നാടകം കാണാനുള്ള സൌകര്യമുണ്ട്. സ്റ്റേജിന്റെ ഏറ്റവും നല്ല കാഴ്ച്ച ഈ നടുമുറ്റത്തുനിന്നാണ്. നമ്മുടെ നാട്ടിലെ നാടകങ്ങളുടെ കണക്ക് പ്രകാരമാണെങ്കില്‍ സ്റ്റേജിന് തൊട്ടടുത്തുള്ള സീറ്റുകള്‍ക്കാണ് കൂടുതല്‍ പണം ഈടാക്കേണ്ടത്. എന്തായാലും 2 മണിക്കൂറിലധികം ഒരേ നില്‍പ്പ് എന്നെപ്പോലുള്ള മദ്ധ്യവയ്സ്ക്കന്മാര്‍ക്ക് ആലോചിക്കാനേ പറ്റുന്ന കാര്യമല്ല.
ചാരിയിരിക്കാന്‍ പിന്‍ഭാഗത്ത് ഒന്നുമില്ലാത്ത സീറ്റുകളൊക്കെയും മരത്തിന്റേതാണ് . ഏറ്റവും പിന്നിലുള്ള സീറ്റിലിരിക്കുന്നവര്‍ക്ക് ചുമരിലേക്ക് ചാരാം എന്ന സൌകര്യമുണ്ട്. സ്റ്റേജിന്റെ വലത്തുവശത്തായിട്ടാണ് ഞങ്ങള്‍ക്കുള്ള 15 പൌണ്ടിന്റെ ഇരിപ്പിടം. വൃത്താകൃതിയിലുള്ള തീയറ്ററിന്റെ സ്റ്റേജ് ഒഴികെയുള്ള ഭാഗം മുഴുവന്‍ ഇരിപ്പിടങ്ങളാണ്. നാടകശാലയുടെ മുകള്‍ഭാഗം അകാശസീമയിലേക്ക് തുറന്നിരിക്കുന്നു.

ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്

അധികം താമസിയാതെ സീറ്റുകളെല്ലാം നിറഞ്ഞു. വേനല്‍ക്കാലമായതുകൊണ്ട് 7 മണി കഴിഞ്ഞിട്ടും തീയറ്ററിനകത്ത് നല്ല സൂര്യപ്രകാശമുണ്ട്. നാടകം തുടങ്ങുന്നതിന് മുന്നേ വിളക്കുകള്‍ അണയ്ക്കണമെന്നും ഓഡിറ്റോറിയത്തിന്റെ വാതിലുകള്‍ തുറന്നിടണമെന്നും സംഘാടകരോടുള്ള അഭ്യര്‍ത്ഥനയും ഇല്ലാതെ ജീവിതത്തില്‍ ആദ്യമായി ഒരു നാടകം തുടങ്ങുകയായിരുന്നു.

വില്യം ഷേക്‍സ്പിയര്‍ രചിച്ച ‘ആയ് യു ലൈക്ക് ഇറ്റ് ‘ ന്റെ രൂപകല്‍പ്പന ശ്രീ.ഡിക്ക് ബേ‍ഡ്, കമ്പോസിങ്ങ് ശ്രീ. സ്റ്റീഫന്‍ വാര്‍ബെക്ക്, സംവിധാനം ശ്രീമതി തേ ഷറോക്ക്. അരങ്ങില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നവോമി ഫ്രെഡറിക്കും‍(റോസലിന്‍ഡ്), ജാക്ക് ലാസ്കിയും(ഓര്‍ലാന്‍ഡോ) മറ്റ് 20ല്‍പ്പരം അനുഗ്രഹീത കലാകാരന്മാരും വന്നുപോയ്ക്കൊണ്ടിരുന്നു.

ക്യാമറകള്‍ക്ക് വിലക്ക് ആദ്യമേ തന്നെ പ്രഖ്യാപിച്ചിരുന്നത് എന്നെ തീര്‍ത്തും നിരാശനാക്കി. ആരുടെയെങ്കിലും കണ്ണുവെട്ടിച്ച് പടം പിടിക്കുന്നത് ശരിയായ നടപടിയല്ലല്ലോ ?

ആസ് യു ലൈക്ക് ഇറ്റ് എന്ന ഷേക്‍സ്പിയര്‍ നാടകം ഞാന്‍ വായിച്ചിട്ടില്ല. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ കാരിയായ മുഴങ്ങോടിക്കാരിക്ക് സംഭവം മൊത്തം അറിയാം. വീട്ടില്‍ നിന്നിറങ്ങുന്നതിന് മുന്നേ ഇന്റര്‍നെറ്റില്‍ പരതി കിട്ടിയ കഥാസാരം മാത്രമാണ് എന്റെ നിരക്ഷരത്ത്വത്തിന് അപവാദമാകുന്നത്.

സ്റ്റേജിന്റെ മദ്ധ്യത്തില്‍ തൂങ്ങിക്കിടക്കുന്ന മൈക്കിന് മുന്നില്‍ ഡയലോഗ് പറയേണ്ട നടീനടന്മാര്‍ ഊഴത്തില്‍ വന്നുപോകുന്ന, എനിക്ക് പരിചയമുള്ള സംവിധാനമല്ല ഗ്ലോബ് തീയറ്ററിലെ നാടകാവതരണത്തില്‍‌‌ . മൈക്രോഫോണ്‍ എന്ന ഉപകരണം ഇല്ലാതെ തന്നെ ഓരോ നടീനടന്മാരുടേയും ശബ്ദം തീയറ്ററിന്റെ ഓരോ മുക്കിലും മൂലയിലും ഇരിക്കുന്നവര്‍ക്ക് കേള്‍ക്കാം. അതിനായിട്ട് നടീനടന്മാര്‍ ആരും അലറി വിളിച്ച് ഡയലോഗ് പറയുന്നുമില്ല. അതുകൊണ്ടുതന്നെ കൈക്കുഞ്ഞുങ്ങള്‍ കരയുകയോ മറ്റോ ചെയ്താല്‍ ആ നിമിഷം സ്ഥലം കാലിയാക്കാന്‍ നമ്മള്‍ ബാദ്ധ്യസ്ഥരാണെന്ന് മാത്രമല്ല കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയാലും പിന്നീട് തീയറ്ററില്‍ കയറാന്‍ അനുവാദമില്ല. 3 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കൊക്കെ ടിക്കറ്റ് എടുക്കുകയും വേണം.

നാടകം ഇടതടവില്ലാതെ പുരോഗമിച്ചുകൊണ്ടിരുന്നു. ഇടവേളയ്ക്ക് മുന്നേ തന്നെ അതിമനോഹരമായ ഒരു സ്റ്റണ്ട് രംഗം സ്റ്റേജില്‍ അവതരിക്കപ്പെട്ടു. താരതമ്യേന തടികൂടിയ ഒരു കഥാപാത്രത്തെ കഥാനായകന്‍ ഓര്‍ളന്‍ഡോ, തന്ത്രപൂര്‍വ്വം ഇടിച്ച് വീഴ്ത്തുന്ന, 3 മിനിറ്റെങ്കിലും നീണ്ടുനിന്ന സംഘട്ടനരംഗം അതീവ സ്വാഭാവികമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇടികൊണ്ട് സ്റ്റേജിലെ മരത്തട്ടില്‍ രണ്ടുപേരും വീഴുമ്പോള്‍ പലകയിളകുന്ന ശബ്ദം. പരാജിതനായ തടിമാടന്‍ സ്റ്റേജില്‍ നിന്ന് തെറിച്ച് വീഴുന്നത് മുന്‍പില്‍ 5 പൌണ്ടിന് ടിക്കറ്റെടുത്ത് നില്‍ക്കുന്ന കാണികള്‍ക്കിടയിലേക്കാണ്. ആ രംഗത്തിന് അല്‍പ്പം മുന്നേ തന്നെ കാണികള്‍ക്ക് അപകടം ഒന്നും ഉണ്ടാകാതിരിക്കാന്‍ തീയറ്ററിലെ സ്റ്റ്യുവാര്‍ഡ്സ് സേഫ്റ്റി ബാരിക്കേഡ് തീര്‍ക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്ന കാര്യമാണ്. ഓരോ നാടകത്തിനും 30 ല്‍പ്പരം സ്വയം സന്നദ്ധരായ സ്റ്റ്യുവാര്‍ഡ്സിന്റെ സേവനമാണ് ലഭ്യമാക്കപെടുന്നത്.

All the world's a stage, And all the men and women merely players. They have their exits and their entrances. ..............

എന്നുതുടങ്ങുന്ന വാചകങ്ങള്‍ ഈ നാടകത്തിന് പുറത്തേക്ക് കടന്ന് പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളതാണ്. നേരിട്ട് ആ വാചകങ്ങള്‍ കഥാപാത്രത്തിന്റെ മുഖത്തുനിന്നുതന്നെ കേള്‍ക്കാന്‍ പറ്റിയ നിമിഷം ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളിലൊന്നായി കണക്കാക്കിയേ പറ്റൂ.

ഈ ലോകം മുഴുവന്‍ ഒരു സ്റ്റേജാണ് എന്ന പറഞ്ഞ കലാകാരന്റെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഈ തീയറ്ററില്‍ നടീനടന്മാര്‍ വന്നുപോകുന്നത് സ്റ്റേജിന്റെ ഇരുവശത്തും നടുക്കുമുള്ള വാതിലുകളിലൂടെ മാത്രമല്ല. കഥാപാത്രങ്ങളില്‍ ചിലര്‍ കാണികള്‍ക്കിടയില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. അവിടെയിരുന്നുതന്നെ അവര്‍ ഡയലോഗ് ഡെലിവറി പോലും നടത്തുന്നുണ്ട്. കാണികള്‍ക്കിടയിലൂടെ തലങ്ങും വിലങ്ങും കഥാപാത്രകള്‍ വന്നുപോകുന്നുണ്ട്. ലോകം മുഴുവന്‍ ഒരു സ്റ്റേജാണെന്ന് പറഞ്ഞത് ആ തീയറ്ററിന്റെ കാര്യത്തിലെങ്കിലും ശരിയാണെന്ന് ഏതൊരാള്‍ക്കും ബോദ്ധ്യപ്പെടുന്നതരത്തിലുള്ള നാടകാവതരണം.

ഇന്റര്‍വെല്ലിന് അല്‍പ്പം മുന്നായി ഒരു സംഭവമുണ്ടായി. കാട്ടിലാണ് കഥ നടക്കുന്നത്. കഥാനായകന്‍ ഓര്‍ലാന്‍ഡോ, നായിക റോസലിന്‍ഡിന് എഴുതിയ പ്രേമലേഖനമൊക്കെ മരങ്ങളില്‍ ഒട്ടിച്ചുവെക്കുന്ന രംഗത്തില്‍ , മരങ്ങളായി സങ്കല്‍പ്പിക്കപ്പെടുന്നത് തീയറ്ററിന്റെ തൂണുകളാണ്. സ്റ്റേജിലും കാണികള്‍ക്കിടയിലുമൊക്കെയുള്ള തൂണുകളില്‍ ഓര്‍ളന്‍ഡോ തന്റെ കൈയ്യിലുള്ള പ്രേമലേഖനങ്ങള്‍ ഒട്ടിച്ചുവെക്കുന്നു. ബാക്കിയുള്ളത് സ്റ്റേജിലും കാണികള്‍ക്കിടയിലേക്കുമായി വാരി വിതറുന്നു. ആ രംഗത്തോടെ ഇന്റര്‍വെല്‍ ആയി. മരത്തില്‍ ഏതെങ്കിലും ഒന്നില്‍ ഒട്ടിച്ചുവെച്ചിട്ടുള്ള ഒരു തുണ്ട് കടലാസ് , ഒരു പ്രേമലേഖനം കൈക്കലാക്കണമെന്നായി എനിക്ക്. അതിലും വലിയ ഒരു സോവനീര്‍ ആ തീയറ്ററില്‍ നിന്ന് കിട്ടാനില്ല. കാണികള്‍ പലരും ഞാന്‍ ഉദ്ദേശിച്ച കാര്യം നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ സീറ്റില്‍ നിന്നിറങ്ങി വെളിയിലേക്കുള്ള വാതിലിലേക്ക് എത്തിയപ്പോഴേക്കും കടലാസുകള്‍ ഒക്കെയും ഓരോരുത്തര്‍ കൈക്കലാക്കിക്കഴിഞ്ഞിരുന്നു. സ്റ്റേജില്‍ വീണ കടലാസുകള്‍ എല്ലാം തീയറ്റര്‍ ജോലിക്കാര്‍ പെറുക്കിയെടുക്കുകയും ചെയ്തു. അല്‍പ്പം നിരാശനായി പുറത്തേക്കുള്ള കവാടത്തിലേക്ക് നടന്ന എന്നെ പെട്ടെന്ന് ഭാഗ്യം കടാക്ഷിച്ചു. ആരുടേയും കണ്ണില്‍പ്പെടാതെ തൂണിലൊന്നില്‍ പറ്റി നിന്നിരുന്ന പ്രേമലേഖനം ഒരെണ്ണം ഞാന്‍ ചാടിപ്പിടിച്ച് കൈക്കലാക്കി.

ഒരു പൌണ്ട് കൊടുത്താല്‍ പുറത്തുള്ള റിഫ്രഷ്മെന്റ് സ്റ്റാളില്‍ നിന്ന് മരത്തിന്റെ സീറ്റില്‍ ഇടാനുള്ള കുഷ്യന്‍ കിട്ടും. മൂന്ന് കുഷ്യന്‍ വാങ്ങി തീയറ്ററിനകത്തേക്ക് കടന്നപ്പോളേക്കും നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയായി. ഇതിനിടയില്‍ സൂര്യപ്രകാശം മങ്ങിയതുകൊണ്ട് തീയറ്ററിലെ വിളക്കുകള്‍ ചിലത് തെളിഞ്ഞുതുടങ്ങിയിരുന്നു. ഭാഷ പലപ്പോഴും അല്‍പ്പം കട്ടിയായിത്തോന്നി എന്നതൊഴിച്ചാല്‍ നാടകത്തിന്റെ മറ്റ് കാര്യങ്ങളെല്ലാം ഓരോ നിമിഷവും അത്യധികം ആസ്വദിച്ചുകൊണ്ടുതന്നെ രംഗങ്ങള്‍ ഓരോന്ന് കടന്നുപോയി. രംഗങ്ങള്‍ എന്ന് പറയുമ്പോള്‍ , ഓരോ രംഗം കഴിയുന്നതും അടുത്ത രംഗം തുടങ്ങുന്നതുമെല്ലാം തീരെ ഇടതടവില്ലാത്ത രീതിയിലാണ്. കര്‍ട്ടനില്ലാത്ത നാടക സ്റ്റേജ് ഒരെണ്ണം ഇതുതന്നെയാണ് എന്റെ ജീവിതത്തിലെന്നും എടുത്ത് പറയേണ്ടിയിരിക്കുന്നു.

ക്ലൈമാക്സ് രംഗങ്ങളിലൊന്നില്‍ നായകനും നായികയും ചുടുചുംബനങ്ങള്‍ കൈമാറുന്നത് അത്യധികം സ്വാഭാവികമായിത്തന്നെ അവതരിപ്പിക്കപ്പെടുകയുണ്ടായി. നമ്മുടെ സിനിമകളില്‍പ്പോലും കഥയ്ക്ക് അനിവാര്യമായ ഒരു ചുംബന രംഗത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക മൂര്‍ച്ച തെളിയിക്കും എന്ന അവസ്ഥാ വിശേഷമുള്ളപ്പോള്‍ ഒരു നാടകത്തില്‍ അങ്ങനൊരു ചുംബനരംഗം എനിക്ക് വളരെ പുതുമയുള്ളതായിരുന്നു.

ജീവിച്ചിരുന്ന കാലത്ത് , നാടകത്തിലെ ആഡം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പലപ്പോഴും ഷേക്‍സ്പിയര്‍ തന്നെയായിരുന്നു. കഥാപാത്രങ്ങള്‍ പാട്ടുപാടുന്ന രംഗങ്ങളില്‍ മനോഹരമായി ഗാനം ആലപിക്കുന്നത് അതാത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ തന്നെയാണ്. നാടകീയതയേയും, സാങ്കേതികത്ത്വത്തേയും അരങ്ങുതകര്‍ക്കാന്‍ വിടാതെ, കഥാപാത്രങ്ങള്‍ മാത്രം അരങ്ങുതകര്‍ക്കുന്ന ഒരു നാടകമാണ് അവതരിപ്പിക്കപ്പെടുന്നതെന്ന് എടുത്ത് പറഞ്ഞേ പറ്റൂ.

നാടകാന്ത്യമായപ്പോഴേക്കും പാട്ടും ഡാന്‍സുമൊക്കെയായി സ്റ്റേജ് ആകെയങ്ങ് കൊഴുത്തു. കാണികള്‍ക്കിടയില്‍ നിന്ന് പാട്ടിന്റെ താളത്തിനൊത്ത് കൈയ്യടി ഉയരാന്‍ തുടങ്ങി. അതോടൊപ്പം അവിടവിടെയായി ക്യാമറയുടെ ഫ്ലാഷുകള്‍ മിന്നാന്‍ തുടങ്ങി. നാടകം മൊത്തമായി ക്യാമറയില്‍ പകര്‍ത്തുന്നതിനോട് മാത്രമേ അവര്‍ക്കെതിര്‍പ്പുള്ളൂ എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒട്ടും സമയം കളയാതെ ക്യാമറ പുറത്തെടുത്ത് ഞാനും ഒന്നുരണ്ട് പടങ്ങളെടുത്തു. കുഴപ്പം ഒന്നും ഉണ്ടാകണ്ട എന്നുകരുതി ഫ്ലാഷ് ഇടാതെയാണ് പടം എടുത്തത്. വെളിച്ചക്കുറവ് മൂലവും ക്യാമറ കൈകാര്യം ചെയ്യുന്നതിലെ സ്ഥിരം അപാകതകളുമൊക്കെ കാരണം ഷേയ്ക്കായ ചില പടങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

നാടകാന്ത്യം കഥാപാത്രങ്ങള്‍ സദസ്സിനെ വണങ്ങി ഉള്‍വലിഞ്ഞു. ഒരു മായാപ്രപഞ്ചത്തിലെ വലിയൊരു സോപ്പുകുമിളപൊട്ടി പുറത്തുവന്ന ഒരുവന്റെ മാനസ്സികാവസ്ഥയായിരുന്നു എനിക്ക്. സ്ഥലജലവിഭ്രാന്തി എന്നും പറയാം. വിശ്വസിക്കാന്‍ കഴിയാത്ത എന്തോ ഒന്നിന് സാക്ഷ്യം വഹിക്കേണ്ടി വന്ന ഒരു അവസ്ഥ. നാടകം കഴിഞ്ഞെങ്കിലും തീയറ്റര്‍ വിട്ടുപോരാന്‍ തോന്നിയില്ല. സ്റ്റേജിനോട് ചേര്‍ന്ന് നിന്ന് ഒന്നുരണ്ട് പടങ്ങളൊക്കെ എടുത്ത് അവിടെയൊക്കെത്തന്നെ കുറേനേരം ചുറ്റിപ്പറ്റിനിന്നു.

തിരക്കൊഴിഞ്ഞ തീവണ്ടിയില്‍ക്കയറി പീറ്റര്‍ബറോയിലേക്ക് മടങ്ങുമ്പോള്‍ ഒന്നെനിക്കുറപ്പായിരുന്നു. ഗ്ലോബ് തീയറ്ററില്‍ ഇനിയൊരിക്കല്‍ ഒരു നാടകത്തിന് സാക്ഷിയാകുക എന്നത് നടക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യമാണ്. അഥവാ അങ്ങനൊന്ന് ഇനിയും നടന്നാല്‍ അതെന്റെ ജീവിതത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നുതന്നെയായിരിക്കും.
-----------------------------------------------------------------------
To read the English version of this travelogue - Click here.