Monday 1 November 2010

ശ്രീരംഗപട്ടണം

പ്രൈമറി സ്ക്കൂളില്‍ പഠിക്കുന്ന കാലത്താണ് ആദ്യമായി ശ്രീരംഗപട്ടണത്ത് പോയത്. അന്ന് കണ്ട കാഴ്ച്ചകളില്‍, ടിപ്പു വെടിയേറ്റ് വീണസ്ഥലത്തിന്റേയും ടിപ്പുവിന്റെ കാരാഗൃഹത്തെപ്പറ്റിയുമുള്ള നേര്‍ത്ത ഓര്‍മ്മകള്‍ മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ. ബാംഗ്ലൂര്‍ നഗരത്തില്‍ ജീവിച്ചിരുന്ന കാലത്ത്, വയനാട്ടിലേക്കും മൈസൂരേക്കുമുള്ള യാത്രകള്‍ ശ്രീരംഗപട്ടണവും കടന്നായിരുന്നു.  ബാല്യകാലസ്മരണകള്‍ ഒന്ന് കൊഴുപ്പിച്ചെടുക്കാന്‍, അല്‍പ്പനേരം ശ്രീരംഗപട്ടണത്ത് ചിലവഴിക്കാന്‍ അക്കാലത്തൊന്നും എനിക്ക് കഴിഞ്ഞില്ല. പക്ഷേ, ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം കൊടകില്‍ നിന്ന് ബാംഗ്ലൂരേക്കുള്ള യാത്രയില്‍ ഞാനത് മനസ്സില്‍ ഉറപ്പിച്ചിരുന്നു. കേരളത്തിലേക്കുള്ള മടക്കയാത്ര ബാംഗ്ലൂരുനിന്ന് രാവിലെ തന്നെ പുറപ്പെടുക; വൈകുന്നേരം വരെ ശ്രീരംഗപട്ടണത്ത് പഴയ ആ പ്രൈമറി വിദ്യാര്‍ത്ഥിയായിത്തന്നെ ചിലവഴിക്കുക.

എല്ലാം പദ്ധതിയിട്ടതുപോലെ നടന്നു. ബാംഗ്ലൂരിലെ ചില പഴയ സുഹൃത്തുക്കളെയൊക്കെ കണ്ട്, രണ്ട് ദിവസം ചിലവഴിച്ച്, മടങ്ങുന്ന വഴിയില്‍ രാവിലെ തന്നെ ഞങ്ങള്‍ ശ്രീരംഗപട്ടണത്തെത്തി. മൈസൂര് നിന്ന് 19 കിലോമീറ്റര്‍ മാറി മൈസൂര്‍ ബാംഗ്ലൂര്‍ ഹൈവേയില്‍ മാണ്ട്യ ജില്ലയിലുള്ള ശ്രീരംഗപട്ടണത്തിനെച്ചുറ്റി കാവേരി ഒഴുകുന്നതുകൊണ്ട്, ഒരു ദ്വീപാണിത് എന്നത് അധികമാരും മനസ്സിലാക്കാത്ത കാര്യമാണ്.
ശ്രീരംഗപട്ടണം എന്ന ദ്വീപ് - (കടപ്പാട് :- ഗൂഗിള്‍ മാപ്പിനോട്)
ഒരു ഗൈഡ് കൂടെയുണ്ടെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനാവും, വഴികള്‍ അന്വേഷിച്ച് അലയുകയും വേണ്ട. റോഡരുകില്‍ കാറ് ഒതുക്കിനിര്‍ത്തിയ നിമിഷം തന്നെ രണ്ട് പേര്‍ കാറിനടുത്തെത്തി. കേരളത്തില്‍ നിന്നുള്ള വാഹനം ആണെന്ന് മനസ്സിലാക്കിയിട്ടാകാം അതിലൊരാള്‍ മലയാളത്തില്‍ തന്നെ സംസാരം ആരംഭിച്ചു.

“ഗൈഡ് വേണോ സാര്‍ ? ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, കന്നട... ഏത് ഭാഷ വേണമെങ്കിലും സംസാരിക്കും സാര്‍“

ഒട്ടും തേടാതെ തന്നെ വള്ളിയിതാ കാലില്‍ ചുറ്റിയിരിക്കുന്നു!

മെനു കാര്‍ഡ് ഇല്ലാത്ത റസ്റ്റോറന്റില്‍ പലഹാരങ്ങളുടെ ലിസ്റ്റ് പറയുന്നതുപോലെ ഒറ്റശ്വാസത്തില്‍ അയാള്‍ ശ്രീരംഗപട്ടണത്ത് പോകാനും കാണാനുമുള്ള സ്ഥലങ്ങളെല്ലാം അക്കമിട്ട് പറഞ്ഞു, 250 രൂപ കൂലിയും പ്രഖ്യാപിച്ചു.
ടൂര്‍ ഗൈഡ് ജയ്‌റാം.
പക്ഷെ ഗൈഡായി കൂടെ വന്നത്, മലയാളം സംസാരിച്ച ഈ വിദ്വാന് പകരം കൂടെയുള്ള രണ്ടാമനാണ്; പേര് ജയ്‌റാം. കക്ഷിക്ക് മലയാളം അറിയില്ല. കന്നട, തമിഴ്, ഹിന്ദി, പിന്നെ മരുന്നിനുള്ള ഇംഗ്ലീഷും അറിയാം. ഇക്കൂട്ടരുടെ പലരുടേയും ഇംഗ്ലീഷ് മനസ്സിലാക്കിയെടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെന്ന് മുന്‍ അനുഭവങ്ങളുള്ളതുകൊണ്ട് ഭാഷ ഹിന്ദി തന്നെ മതിയെന്ന് ഉറപ്പിച്ചു. ഹിന്ദിയിലാകുമ്പോള്‍ ഒറ്റപ്രശ്നമേ എനിക്കുള്ളൂ. ‘അഠാരഹ് സൌ തിര്‍പ്പന്‍‘ എന്നോ മറ്റോ ഇവര്‍ പറഞ്ഞാല്‍, പള്ളിപ്പുറം പള്ളിപ്പെരുന്നാളിന് പള്ളിമുറ്റത്തെ പെട്ടിക്കടകളില്‍ വാങ്ങാന്‍ കിട്ടുന്ന തിര്‍പ്പന്‍ ഓര്‍മ്മ വരുമെന്നല്ലാതെ അതേത് കൊല്ലമാണെന്ന് മനസ്സിലാകില്ല. പിന്നെ കൊല്ലക്കണക്ക് മാത്രം വീണ്ടും ഇംഗ്ലീഷില്‍ പറയിപ്പിക്കേണ്ടിവരും.

മുഴങ്ങോടിക്കാരിക്ക് പിന്‍സീറ്റിലേക്ക് സ്ഥാനഭ്രംശം സംഭവിച്ചു. ജയ്‌റാം വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുപ്പുറപ്പിച്ചു. വാഹനം എങ്ങനെയൊക്കെയാണ് പൊയ്ക്കൊണ്ടിരുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചില്ല. നഷ്ടപ്രതാപത്തിന്റെ ഇടിഞ്ഞുതകര്‍ന്ന സ്മാരകങ്ങള്‍ക്കിടയിലൂടെ ജയ്‌റാം പറഞ്ഞതുപോലൊക്കെ വളയം തിരിക്കുമ്പോള്‍ വഴികളൊന്നും ശ്രദ്ധിക്കാന്‍ എനിക്കായില്ല. കണ്ണുകള്‍ ഉടക്കിവലിക്കപ്പെട്ടത് പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മിതികളിലൊക്കെയാണ്, മനസ്സ് കടിഞ്ഞാണില്ലാതെ പാഞ്ഞുപോയത് നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ്.
ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ജാമിയ മസ്‌ജിദ്
ജാമിയ മസ്ജിദിന് മുന്നിലാണ് വണ്ടി ചെന്നെത്തിയത്. മസ്‌ജിദിന്റെ ചുറ്റുവട്ടത്തുനിന്ന് കണ്ടുതുടങ്ങുന്ന പൊട്ടിപ്പൊളിഞ്ഞ ശ്രീരംഗപട്ടണം കോട്ടയുടെ കനത്ത മതിലിന്റെ അവശിഷ്ടങ്ങള്‍ നോക്കെത്താ ദൂരത്തേക്ക് നീണ്ടുനീണ്ട് പോകുന്നുണ്ട്. ചിലയിടങ്ങളില്‍ വാച്ച് ടവറുകളും തകര്‍ന്ന നിലയില്‍ കാണാം. ഈ കൊച്ച് ദ്വീപിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി 4.5 കിലോമീറ്റര്‍ ചുറ്റളവില്‍ കോട്ട പടര്‍ന്ന് കിടക്കുകയാണ്. ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞും നശിപ്പിക്കപ്പെട്ടതുമായ നിലയിലാണെന്ന് മാത്രം. 14-)ം നൂറ്റാണ്ടില്‍ വിജയനഗര രാജാവായ തിമ്മണ്ണ ഹെബ്ബാള ആണ് കോട്ട നിര്‍മ്മിച്ചത്.  ടിപ്പുവിന്റെ കാലത്ത്, കോട്ട കീഴടക്കിയതിനുശേഷം ബ്രിട്ടീഷുകാര്‍ ഇത് വെടിമരുന്നുപയോഗിച്ച് തകര്‍ക്കുകയായിരുന്നത്രേ ! ശത്രുവിന്റെ കോട്ട പിടിച്ചടക്കിയതിനുശേഷം തകര്‍ത്തുകളഞ്ഞ കൂട്ടരുടെ ലിസ്റ്റില്‍ ടിപ്പുസുല്‍ത്താനും ഇടം പിടിച്ചിട്ടുണ്ടല്ലോ?

കോട്ടയില്‍ നിന്ന് മസ്‌ജിദിലേക്ക് കടക്കാം. മൈസൂരിന്റെ സിംഹാസനത്തിലേറിയതിന് ശേഷം ടിപ്പുതന്നെയാണ് 1787 ല്‍ ജാമിയ മസ്ജിദ് ഉണ്ടാക്കിയത്. അദ്ദേഹം ഇമാം ആയി ആദ്യമായി പ്രാര്‍ത്ഥന നടത്തിയതും ജാമിയ മസ്‌ജിദില്‍ ആണെന്ന് പറയപ്പെടുന്നു. വെളിയില്‍ നിന്ന് തന്നെ ഉയര്‍ന്ന് കാണുന്ന രണ്ട് മിനാരങ്ങളാണ് മസ്‌ജിദിന്റെ പ്രധാന ആകര്‍ഷണം. മിനാരത്തില്‍ ഒന്നിന്റെ അരികിലുള്ള പടികള്‍ കയറി മുകളില്‍ എത്തിയപ്പോള്‍ മസ്‌ജിദിന് അകത്ത് കടക്കേണ്ട എന്നായി ഗൈഡ്. അതിനെന്തെങ്കിലും പ്ര്ശനമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്ത്രീജനങ്ങളെ വെളിയില്‍ നിറുത്തി ഞാന്‍ മാത്രം അകത്തുകടക്കുന്നതില്‍ വിരോധമില്ലെന്നായി.
മസ്‌ജിദിന്റെ മേല്‍ക്കൂരയിലെ അലങ്കാരപ്പണികള്‍
ടിപ്പുവിന് പ്രിയപ്പെട്ട പാന്‍, മുന്തിരി, ചുവന്ന റോജ, എന്നീ മൂന്ന് കാര്യങ്ങളാണ് മേല്‍ക്കൂരയിലെ അലങ്കാരപ്പണികളില്‍ മുഴുവനും. പുലിയുടെ തോലിന്റെ നിറത്തോട് സാമ്യമുള്ള ചിത്രപ്പണികള്‍ക്ക് മേലെ വൈറ്റ് വാഷ് ചെയ്ത് അതിന്റെ ശരിയായ കളറുകള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത് ആരായാലും, ചരിത്രസ്മാരകങ്ങളുടെ വിലയറിയാത്തവര്‍ തന്നെ.

ടിപ്പു മസ്‌ജിദില്‍ നമസ്ക്കരിക്കുന്നുണ്ടെന്നറിഞ്ഞാല്‍ മറ്റുള്ള ജനം അകത്തേക്ക് കടക്കാതെ മടിച്ച് നില്‍ക്കുക പതിവായതുകൊണ്ട്, രഹസ്യവാതിലിലൂടെയാണ് ടിപ്പു ഉള്ളിലെത്തിയിരുന്നത്. ആ രഹസ്യവാതില്‍ ഇപ്പോള്‍ ചുമരുകെട്ടി അടച്ചിരിക്കുന്നു. നീളത്തിലുള്ള വരാന്തപോലുള്ള ഉള്‍ച്ചുമരില്‍ ടിപ്പുവിന്റെ തന്നെ പേര്‍ഷ്യന്‍ ഭാഷയിലുള്ള വരികള്‍ വലുതാക്കി എഴുതി തൂക്കിയിരിക്കുന്നു. വരാന്തയുടെ ഭാഗത്തെ ഉത്തരം താങ്ങുന്ന തേക്കിന്റെ വലിയ തടിക്കഷണങ്ങള്‍  ഇക്കാലമത്രയും കാറ്റും മഴയും വെയിലുമൊക്കെ ഏറ്റിട്ടും ഒരു നാശവും സംഭവിക്കാതെ നിലനില്‍ക്കുന്നുണ്ട്.
ടിപ്പു കടന്നുവന്നിരുന്ന വാതില്‍(ചുവന്ന വെളിച്ചമുള്ള ഭാഗം) കെട്ടിയടച്ച നിലയില്‍.
വരാന്തയ്ക്ക് വെളിയിലുള്ള ഒരാള്‍പ്പൊക്കമുള്ള തൂണില്‍ പൊത്തിപ്പിടിച്ച് കയറിയപ്പോള്‍ നിഴലിന്റെ അടയാളം നോക്കി സമയം തിട്ടപ്പെടുത്തുന്ന ഘടികാരത്തിന്റെ, കേന്ദ്രബിന്ദുവിനെ ചുറ്റിയുള്ള വൃത്തങ്ങള്‍‍ കാണാനായി. 24 മണിക്കൂറാണ് ജന്ദര്‍ മന്ദര്‍ എന്ന് വിളിക്കപ്പടുന്ന ഈ ക്ലോക്കില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. പകല്‍ മാത്രമല്ലേ നിഴല്‍ ഉണ്ടാകൂ. പിന്നെന്തിനാണ് 24 മണിക്കൂര്‍ അടയാളങ്ങള്‍ എന്നത് ന്യായമായ സംശയമായിരുന്നു. നിലാവുള്ള രാത്രികളിലും നിഴലിനെ ആശ്രയിച്ചിട്ടുണ്ടാകാം എന്ന് സ്വയം നിഗമനത്തിലെത്തി. എന്തായാലും ഗൈഡില്ലായിരുന്നെങ്കില്‍ കാണാതെ പോകുമായിരുന്ന വിസ്മയമായിരുന്നു അത്.
ആറടിക്ക് മേല്‍ ഉയരമുള്ള ജന്ദര്‍ മന്ദര്‍ തൂണ്.
ജന്ദര്‍ മന്ദര്‍ എന്ന നിഴല്‍ ഘടികാരം - മുകളില്‍ നിന്നുള്ള ദൃശ്യം.
ഇരുനൂറ് പടികള്‍ കയറിയാല്‍ രണ്ട് നിലയുള്ള മിനാരത്തിന്റെ മുകളില്‍ എത്താം. പ്രാവുകള്‍ നിറയെ കൂടുകൂട്ടിയിരിക്കുന്നു മിനാരങ്ങളില്‍‍. സമയ പരിമിതി കാരണം മിനാരത്തിലേക്ക് കയറാന്‍ നിന്നില്ല. ശ്രീരംഗപട്ടണത്തെ എല്ലാ കാഴ്ച്ചകളും ഒരു ദിവസം കൊണ്ട് കണ്ട് തീര്‍ക്കുക ബുദ്ധിമുട്ടാണ്. അത്രയ്ക്കധികം ചരിത്രമാണ് ഈ കൊച്ചുപ്രദേശത്ത് ഉറങ്ങുന്നത്.
ചുറ്റും കല്ല് കെട്ടിയ കുളം. ചുമരില്‍ വിളക്ക് തെളിയിക്കുന്ന ദ്വാരങ്ങളും കാണാം.
പള്ളിയുടെ മതില്‍ക്കെട്ടിനകത്തെ കല്ല് കെട്ടിയ ചതുരത്തിലുള്ള കുളത്തില്‍ കാവേരി നദി കയറി ഇറങ്ങിപ്പോകുന്ന സംവിധാനമാണ് ടിപ്പു ചെയ്തിരുന്നത്. മസ്ജിദിലേക്ക് പോകുന്നതിന് മുന്നേ സുല്‍ത്താന്‍  കൈകാലുകള്‍ കഴുകിയിരുന്ന കുളമാണിത്. കോട്ടമതിലുകള്‍ തകര്‍ക്കപ്പെട്ടതോടെ നദീജലം കയറിയിറങ്ങുന്ന സംവിധാനവും നശിപ്പിക്കപ്പെട്ടു. മഴക്കാലത്ത് വീഴുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ കുളത്തിലുള്ളത്. കുളത്തിന്റെ കല്‍ച്ചുമരില്‍ വിളക്കുകള്‍ തെളിച്ച് വെക്കാനുള്ള ചെറിയ പൊത്തുകള്‍ കാണാം. പള്ളി വളപ്പില്‍ ചില ശവക്കല്ലറകളുമുണ്ട്. ടിപ്പുവിന്റെ സേനയിലെ ചിലരുടെയും കുട്ടികളുടേയുമൊക്കെ കല്ലറകളാണത്.
ജാമിയ മസ്‌ജിദിന് മുന്നിലെ കല്ലറകള്‍
മസ്ജിദില്‍ നിന്നിറങ്ങി കോട്ടയ്ക്ക് ചുറ്റിലൂടെ ജയ്‌റാം പറഞ്ഞ വഴികളിലൂടെയൊക്കെ വാഹനം കറങ്ങിക്കൊണ്ടിരുന്നു. കോട്ടയുടെ പുറം ചുമരുകള്‍ പലയിടത്തും നശിച്ചെങ്കിലും ഇപ്പോഴും അവശേഷിക്കുന്ന ഒരു ഭാഗമാണ് എലിഫന്റ് ഗേറ്റ്. ആനയ്ക്ക് കടന്ന് പോകാന്‍ പാകത്തില്‍ ഉയരമുള്ള കമാനം തന്നെയാണതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം.

വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. ടിപ്പു വെടിയേറ്റ് വീണ സ്ഥലത്തേക്കുള്ള വഴിയില്‍ പഴമയുടെ ഭാരം താങ്ങാനാകാതെ നിലം പൊത്താനായ ഓടിട്ട കെട്ടിടങ്ങള്‍. ചെറുപ്പത്തില്‍ ഞാന്‍ കണ്ട ഒരു കല്ല് തന്നെയാണ് ഇപ്പോഴും വേടിയേറ്റ് വീണ സ്ഥലത്തുള്ളത്. പക്ഷെ ചുറ്റിലും മതില്‍ക്കെട്ടും ഗേറ്റും അതിനൊരു പൂട്ടുമൊക്കെ വന്നിരിക്കുന്നു.
ടിപ്പു വെടിയേറ്റ് വീണ സ്ഥലം
ഇവിടെയാണ് ടിപ്പു വീണത്. വെല്ലസ്ലി സായിപ്പ് ഒരു കല്ല് അവിടെ സ്ഥാപിക്കുകയായിരുന്നു.
സന്ദര്‍ശന സമയമല്ല, അല്ലെങ്കില്‍ കാവല്‍ക്കാരന്‍ സ്ഥലത്തില്ല. അതുകൊണ്ട് തന്നെ ഗേറ്റിനകത്തേക്ക് കടക്കാന്‍ പറ്റിയില്ലെങ്കിലും, വെടിയേറ്റ് മൈസൂര്‍പ്പുലി വീണയിടം മതില്‍ക്കെട്ടിന് വെളിയില്‍ നിന്ന് വ്യക്തമായി കാണാം.

ആ അടയാളക്കല്ലിന് ചുറ്റും കുറേ ഇംഗ്ലീഷ് പട്ടാളക്കാര്‍, മൈസൂര്‍പ്പട, കുറേപ്പേര്‍ വീണുകിടക്കുന്നു, അവിടവിടെയായി ചോര തളം കെട്ടിക്കിടക്കുന്നു. അതിനൊക്കെ നടുക്ക്, തറയില്‍ വീണുകിടക്കുന്ന തൊപ്പിക്ക് അരുകിലായി പിടികൂടപ്പെട്ട് കുതറി നില്‍ക്കുന്ന ടിപ്പു.  ഒരു പോരാളിയുടെ ചെറുത്തുനില്‍പ്പിന്റെ അവസാന നിമിഷങ്ങളാണത്. അതിന്റെ ഒപ്പമുള്ള അലര്‍ച്ചകള്‍, ഞരക്കങ്ങള്‍, ആക്രോശങ്ങള്‍, വെടിയൊച്ചകള്‍, പുകയും പൊടിപടലങ്ങളും‍. പതിനെട്ടാം നൂറ്റാണ്ടിലെ സുപ്രധാനമായ ഒരു കീഴടങ്ങലിന്റെ, ഒരന്ത്യത്തിന്റെ ഭീതിയുണര്‍ത്തുന്ന ഒരു രംഗത്തേക്ക് മനസ്സുകൊണ്ടൊന്ന് പോയി വരാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി ഞാന്‍.

വാട്ടര്‍ ഗേറ്റ് ആണ് വഴിയില്‍ കാണുന്ന മറ്റൊരു പ്രധാന സ്മാരകം. കോട്ടയ്ക്കകത്ത് താമസിച്ചിരുന്നവര്‍ കാവേരിയില്‍ നിന്ന് വെള്ളമെടുക്കാനായി പോയിരുന്ന കവാടം എന്ന നിലയ്ക്കാണ് ഇത് വാട്ടര്‍ ഗേറ്റ് എന്ന് അറിയപ്പെട്ടിരുന്നത്. 1799ല്‍, ടിപ്പുവിന്റെ വലം കൈയ്യും വളരെ വിശ്വസ്തനുമായിരുന്ന മീര്‍ സാദിക്കിനെ മൈസൂരിന്റെ കിരീടം നല്‍കാം എന്നുപറഞ്ഞ് മോഹിപ്പിക്കുന്നു ഈസ്റ്റ് ഇന്ത്യാ കമ്പനി. മീര്‍ സാദിക്കിന്റെ സഹായത്തോടെ വാട്ടര്‍ ഗേറ്റ് വഴി കോട്ടയ്ക്കകത്തേക്ക് കടന്നാണ് കമ്പനിപ്പട്ടാളം ശ്രീരംഗപട്ടണത്തേയും ടിപ്പുവിനേയും കീഴ്‌പ്പെടുത്തിയത്.
കോട്ടയ്ക്കകത്തേക്ക് ശത്രുക്കള്‍ കയറി വന്ന ‘വാട്ടര്‍ ഗേറ്റ് ’
വാട്ടര്‍ ഗേറ്റ് എന്ന പേര് പെട്ടെന്ന് നെപ്പോളിയന്റെ ‘വാട്ടര്‍ ലൂ‘ ഓര്‍മ്മപ്പെടുത്തി. രണ്ടും പരാജയത്തിന്റെ കഥകളാണല്ലോ! ശ്രീരംഗപട്ടണത്തുവെച്ചുള്ള ടിപ്പുവിന്റെ ഈ പരാജയത്തിന് ചരിത്രത്തില്‍ നെപ്പോളിയനുമായി ഒരു ചെറിയ ബന്ധം തന്നെ ഉണ്ടെന്ന് പറയാം.  ഇന്ത്യയില്‍ അക്കാലത്ത് ഫ്രഞ്ചുകാരുമായി കാര്യമായി സൌഹൃദമുണ്ടായിരുന്നത് ടിപ്പു സുല്‍ത്താന് മാത്രമായിരുന്നു. നെപ്പോളിയന്‍ ഫ്രാന്‍സില്‍ നിന്നും ടിപ്പുവിനെ സഹായിക്കാനായി കപ്പലുകള്‍ നിറയെ ഫ്രഞ്ച് പട്ടാളത്തോടൊപ്പം ആയുധങ്ങളും അയച്ചിട്ടുണ്ടെന്ന്‍ ബ്രിട്ടീഷുകാര്‍ക്ക് രഹസ്യ വിവരം കിട്ടുന്നു. അത് എത്തിക്കഴിഞ്ഞാല്‍ ടിപ്പു കൂടുതല്‍ അപകടകാരിയാകും എന്ന് മാത്രമല്ല, ഇന്ത്യയിലെ തങ്ങളുടെ ആധിപത്യത്തിന് ഫ്രാന്‍സും ഒരു ഭീഷണിയാകും എന്ന് മനസ്സിലാക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഗവര്‍ണ്ണര്‍ ജനറല്‍, റിച്ചാര്‍ഡ് വെല്ലസ്ലിയാണ് നാലാം മൈസൂര്‍ യുദ്ധമെന്ന് അറിയപ്പെടുന്ന ടിപ്പുവിന്റെ ‘വാട്ടര്‍ ലൂ‘ വിന് ധൃതഗതിയില്‍ കളമൊരുക്കുന്നത്.
വാട്ടര്‍ ഗേറ്റ് - മറുവശത്തുനിന്നുള്ള ചിത്രം.
വാട്ടര്‍ ഗേറ്റ് 15 മീറ്ററെങ്കിലും നീളത്തിലുള്ള കമാനമാണ്. കോട്ടവാതിലുകള്‍ പോലെ തന്നെ കനത്തിലുള്ള മരം കൊണ്ടുള്ള മൂന്ന് വാതിലുകള്‍ ഉണ്ടായിരുന്നതില്‍, ആദ്യത്തെ വാതില്‍ നാട്ടുകാര്‍ ഇളക്കിയെടുത്ത് കൊണ്ടുപോയിരിക്കുന്നു. അതിന്റെ കുറ്റിയും ചങ്ങലയും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നുണ്ട്. അവഗണന സമ്മാനിച്ച കേടുപാടുകളേക്കാള്‍ അധികമൊന്നും കോട്ടങ്ങള്‍, കാലത്തിന് ഉണ്ടാക്കാനായിട്ടില്ല ആ ചുമരുകളിലും വാതിലുകളിലുമൊക്കെ. വാട്ടര്‍ ഗേറ്റിന്റെ അടിയിലൂടെ ഉണ്ടായിരുന്ന തുരങ്കവും അതിന്റെ വാതിലുമൊക്കെ പൂര്‍ണ്ണമായും അടഞ്ഞുപോയിരിക്കുന്നു. അവിടമിപ്പോള്‍ അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന വീതിയുള്ള ഒരു ഓവുചാല്‍ മാത്രമാണ്. ഗേറ്റിന്റെ ഇരുവശവും കാവല്‍ക്കാര്‍ക്കായി ഉണ്ടായിരുന്ന കൊച്ചു മുറികളില്‍ ഭിക്ഷക്കാരും അവരുടെ നായ്‌ക്കളും തമ്പടിച്ചു പോരുന്നു. അവര്‍ക്കിപ്പോള്‍ അത് കൈവശാവകാശം കിട്ടാനുള്ള മുറവിളികളാണത്രേ നടക്കുന്നത് ! വേണ്ടവിധം സംരക്ഷിക്കാതെ പോയതുകൊണ്ട് കൈവിട്ട് പോയ്‌ക്കൊണ്ടിരിക്കുന്ന വിലമതിക്കാനാവാത്ത അടയാളങ്ങള്‍‍. നമ്മള്‍ക്ക് ചരിത്രത്തോടും അതിന്റെ മണം വിട്ടുമാറാത്ത ഇത്തരം സ്മാരകങ്ങളോടും ഇത്ര അവജ്ഞയും അവഗണനയും എന്തുകൊണ്ടാണ്? ഭാവിയെപ്പറ്റി മാത്രമാണോ ഒരാള്‍, അല്ലെങ്കില്‍ ഒരു ഭരണകൂടം ചിന്തിക്കുക. കടന്നുവന്ന പാതകള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലേ ?
പൊളിഞ്ഞ കോട്ട, താഴെ കിടങ്ങും കാവേരിയും
ഗേറ്റ് വഴി അകത്തേക്ക് നടന്ന് കോട്ടമതിലിന്റെ അറ്റത്ത് ചെന്ന് അല്‍പ്പനേരം നിന്നു. കോട്ടമതില്‍ കഴിഞ്ഞാല്‍ കിടങ്ങ്, പിന്നെ കാവേരി. കോട്ടയുടെ പ്രതാപകാലത്ത്, കിടങ്ങില്‍ നിറയെ ചീങ്കണ്ണികളെ വളര്‍ത്തിയിരുന്നതുകൊണ്ട് ശത്രുക്കള്‍ക്ക് കാവേരി നീന്തിക്കടന്ന് കോട്ടയില്‍ പ്രവേശിക്കാന്‍ പറ്റുമായിരുന്നില്ല. കോട്ടയ്ക്ക് താഴെ ഇപ്പോള്‍ കാവേരിയും കിടങ്ങും ഒന്നും വേര്‍‌തിരിച്ച് മനസ്സിലാക്കാനാവാത്തവണ്ണം കാടും പടലും പിടിച്ച് കിടക്കുകയാണ്. ചുറ്റുവട്ടത്തൊക്കെ ശൌചാലയമാണെന്ന് ഒറ്റനോട്ടത്തിലോ ഒറ്റശ്വാസത്തിലോ മനസ്സിലാക്കാനാവും. നോക്കി ചവിട്ടിയില്ലെങ്കില്‍ കാലുകള്‍ അമേദ്യത്തില്‍ ഊന്നിയതുതന്നെ. ഒരാഴ്ച്ച സമയം ചിലവഴിച്ചാല്‍ ഒരു സ്വകാര്യവ്യക്തിക്ക് പോലും വൃത്തിയാക്കി എടുക്കാന്‍ പറ്റുന്ന ഒരു ചരിത്രപ്രധാനമായ ഇടത്തിന്റെ ഗതികേട് എന്നല്ലാതെ എന്തുപറയാന്‍!

ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഓരോ നൂറ് മീറ്ററിലും എന്തെങ്കിലുമൊക്കെ സ്മാരകങ്ങള്‍ ഈ ഭാഗത്തുണ്ട്. ടിപ്പുവിന്റെ നശിപ്പിക്കപ്പെട്ട കൊട്ടാരമായ ലാല്‍ മഹല്‍ പാലസിന്റെ അവശിഷ്ടങ്ങള്‍ വഴിയില്‍ കാണാം. തറനിരപ്പിന് മുകളിലേക്ക് കൊട്ടാരത്തിന്റെ അസ്ഥിപഞ്ചരം പോലും അവശേഷിക്കുന്നില്ല അവിടെ. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ വാതിലുകളും ജനാലകളും അലങ്കാരപ്പണികളും എല്ലാം യുദ്ധകാലത്ത് തന്നെ നാട് കടത്തപ്പെട്ടിരിക്കുന്നു. കൊള്ളയടിച്ച ശേഷം വെടിമരുന്ന് ഉപയോഗിച്ച് കൊട്ടാരത്തെ നാമാവശേഷമാക്കി കളഞ്ഞിരിക്കുന്നു ശത്രുക്കള്‍.
വാട്ടര്‍ ജെയില്‍ - മുകളില്‍ നിന്നുള്ള ദൃശ്യം.
കുട്ടിക്കാലത്തെ സന്ദര്‍ശത്തിന്റെ ഓര്‍മ്മകളില്‍ അല്‍പ്പം ബാക്കി നില്‍ക്കുന്ന കേണല്‍ ബെയ്‌ലിയുടെ(Colonel Bailey‘s Dungeon) കാരാഗൃഹത്തിലേക്കായിരുന്നു വാഹനം ചെന്ന് നിന്നത്. ടിപ്പുവിന്റെ കാരാഗൃഹം എന്ന് പറയുന്നതാകും കൂടുതല്‍ ശരി. 1782 ല്‍ കേണല്‍ ബെയ്‌ലി ഈ കാരാഗൃഹത്തില്‍ വെച്ച് മരിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ക്യാപ്റ്റന്‍ ബെയ്‌ഡ് (Captain Baird) റൂലെ(Rulay) കേണല്‍ ബ്രിത്ത്‌വൈറ്റ്(Colonel Brithwhite) സാം‌പ്‌സണ്‍(Sampson), ഫ്രേസര്‍(Frazer) ലിന്‍‌ഡ്സേ(Lindsay) എന്നിങ്ങനെ ഒരുപാട് വിദേശപട്ടാള ഓഫീസേഴ്‌സിനെ, 30.5 മീറ്റര്‍ നീളവും 12.2 മീറ്റര്‍ വീതിയുമുള്ള ഈ തുറുങ്കില്‍ ടിപ്പു അടച്ചിട്ടിട്ടുണ്ട്.
തടവുകാരുടെ കൈകള്‍ ബന്ധിക്കുന്ന കരിങ്കല്ലുകളാണ് മുഴച്ച് നില്‍ക്കുന്നത്. 
കൈകള്‍ രണ്ടും ചുമരിലുള്ള കല്‍‌പ്പാളികളില്‍ ബന്ധിച്ച് വിരിച്ച് നിര്‍ത്തി, ഇരിക്കാനും പറ്റില്ല നിവര്‍ന്ന് നില്‍ക്കാനും പറ്റില്ല എന്ന ഒരു അവസ്ഥയില്‍, തടവുമുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരീജലം കടത്തിവിടും. വെള്ളം കുടിച്ച് ചാകാതിരിക്കാനായി തടവുപുള്ളികള്‍ യുദ്ധരഹസ്യങ്ങള്‍ തുറന്ന് പറഞ്ഞെന്ന് വരും. എന്നിരുന്നാലും ശിക്ഷ ചിലപ്പോള്‍ മരണം തന്നെ ആയെന്നും വരും.

ഒരു യുദ്ധം എപ്പോഴും സമ്മാനിക്കുന്നത് ഇത്തരം ക്രൂരതകള്‍ തന്നെയാണ്. യുദ്ധത്തിന്റെ ഭാഷയില്‍ ഇതൊക്കെ ന്യായീകരിക്കാനായെന്ന് വരും, പക്ഷെ മനുഷ്യത്വത്തിന്റെ ഭാഷയില്‍ തീര്‍ച്ചയായും ഇതൊക്കെ അനീതിയുടേയും ക്രൂരതയുടേയും മുഖമുദ്രകള്‍ മാത്രമാണ്.
ഇങ്ങനെ എത്രപേര്‍ ഈ തുറുങ്ങില്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം?
ജയിലേക്ക് ഇറങ്ങിച്ചെന്നപ്പോഴേ മുഴങ്ങോടിക്കാരി വല്ലാതെ അസ്വസ്ഥയായി. ടിപ്പുവിന്റെ അന്ത്യസ്ഥാനത്തുനിന്ന് ചിന്തിച്ചതുപോലെ ഒരു ഫ്ലാഷ്‌ബാക്ക്, ഇവിടെ എനിക്കും  ആലോചിക്കാവുന്നതിനപ്പുറമായിരുന്നു. തുറുങ്കിന്റെ ചുമരുകളില്‍ ചെവിയോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാന്‍ പറ്റുമായിരിക്കും, ശ്വാസകോശത്തിലേക്ക് വെള്ളമിറങ്ങി ചാകാന്‍ തുടങ്ങുന്നവന്റെ അവസാനത്തെ പിടച്ചിന്റേയും വായുവിന്റേയും മാറ്റൊലികള്‍. ഇത്തരം ദുഷ്ടകര്‍മ്മങ്ങള്‍ക്ക് നിമിത്തമാകേണ്ടിവന്നതിന്റെ ദുഃഖം താങ്ങാനാകാതെ ഈ ഭാഗത്തെത്തുമ്പോള്‍ കാവേരി ഇന്നും നെഞ്ചുപൊട്ടി കേഴുന്നുണ്ടാകാം.
കാരാഗൃഹത്തിലെ പീരങ്കി.
തുറുങ്കിനകത്തെ ഒരു പ്രധാന കാഴ്ച്ച വലിയൊരു പീരങ്കിയാണ്. കാരാഗൃഹത്തിന് മുകളിലാണ് ഈ പീരങ്കി സ്ഥാപിച്ചിരുന്നതെങ്കിലും ശ്രീരംഗപട്ടണം പിടിച്ചടക്കപ്പെട്ട കാലഘട്ടത്ത് ഇഷ്ടികയും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ തുറുങ്കിന്റെ മേല്‍ക്കൂര പിളര്‍ന്ന് ഈ പീരങ്കി താഴേക്ക് വീണെന്നാണ് പറയപ്പെടുന്നത്. അതിന്റെ തെളിവായി പറയുന്ന, രണ്ട് ദ്വാരങ്ങള്‍ മേല്‍ക്കൂരയില്‍ കാണാനാകുന്നുണ്ട്. കാവേരിയിലൂടെ കോട്ടയ്ക്കകത്തേക്ക് കടക്കാന്‍ ശ്രമിച്ച ശത്രുവിന്റേയും, കാവേരിയുടെ തന്നെയും മാറ് പല പ്രാവശ്യം പിളര്‍ന്ന കൂറ്റന്‍ പീരങ്കി, അതിന്റെയൊക്കെ ശിക്ഷയെന്നോണം ജീവപരന്ത്യം തടവിലാണിപ്പോള്‍.
പീരങ്കി ജയിലിനകത്തേക്ക് പതിച്ച ദ്വാരം.
കാരാഗൃഹത്തിന് വെളിയിലായി ടിപ്പുവിന്റെ ഗോള്‍ഡ് പാലസിലേക്കും മറ്റുമുള്ള രഹസ്യകവാടത്തിന്റേയും തുരങ്കത്തിന്റേയുമൊക്കെ മുന്‍വശം തകര്‍ന്ന് പോയ നിലയില്‍ കുറേനാള്‍ കിടന്നിരുന്നു. ഇപ്പോളത് കല്ല് കെട്ടി പൂര്‍ണ്ണമായും അടച്ച നിലയിടാണ്.
രഹസ്യകവാടങ്ങള്‍ കെട്ടിയടച്ച നിലയില്‍.
അടുത്ത യാത്ര ജയിലിന് തൊട്ടടുത്തുള്ള രംഗനാഥ സ്വാമി ക്ഷേത്രത്തിലേക്കായിരുന്നു. ദൂരെ നിന്ന് തന്നെ ക്ഷേത്രഗോപുരം കാണാനാകുന്നുണ്ട്. തെക്കേ ഇന്ത്യയിലെ ക്ഷേത്രഗോപുരങ്ങള്‍ക്ക് ഉയരക്കൂടുതല്‍ ഉണ്ടെങ്കില്‍ വടക്കേ ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ക്ക് തന്നെയാണ് കൂടുതല്‍ ഉയരം എന്നത് ഒരു പ്രധാന സംഗതിയാണ്. 3 കിലോമീറ്റര്‍ നീളവും 1 കിലോമീറ്റര്‍ വീതിയുമുള്ള ഈ ദ്വീപിന് ശ്രീരംഗപട്ടണം എന്ന പേര് വീഴാനുള്ള കാരണം തന്നെ രംഗനാഥസ്വാമി ക്ഷേത്രമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ? നട അടക്കാന്‍ ആയിരിക്കുന്നതുകൊണ്ട് ക്ഷേത്രം ദര്‍ശനം കഴിഞ്ഞുമതി മറ്റ് കാഴ്ച്ചകള്‍ എന്ന് ജയ്‌റാം നിര്‍ദ്ദേശിച്ചു.
ശ്രീരംഗനാഥ ക്ഷേത്രഗോപുരം.
9-)ം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ എ.ഡി. 894 ല്‍, ഗംഗാ സാമ്രാജ്യ രാജാവായ തിരുമലൈയ്യ ആണ് തെക്കേ ഇന്ത്യയിലെ തന്നെ വളരെ പ്രാധാന്യമുള്ള ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് ഹോയ്സള കാലഘട്ടത്തിലും വിജയനഗര ഭരണകാലത്തും മോടി പിടിപ്പിക്കലുകളും പൊളിച്ച് പണികളും പലതും നടന്നിട്ടുമുണ്ട്. അനന്തശയനത്തിലുള്ള വിഷ്ണുവാണ് ഇവിടത്തെ പ്രതിഷ്ഠ. കോവിലിന് അകത്തെ 4.5 മീറ്റര്‍ നീളമുള്ള കൂറ്റന്‍ പ്രതിഷ്ഠ പൂര്‍ണ്ണമായും കാണണമെങ്കില്‍ നടയുടെ മൂന്ന് ഭാഗത്തുനിന്നും മാറി മാറി വീക്ഷിക്കേണ്ടി വരും. നേരെ നിന്ന് നോക്കിയാല്‍ ഭഗവാന്റെ നാഭീപ്രദേശം മാത്രമാണ് കാണാനാകുക. നാഭീഭാഗത്തായി ഭൂദേവിയും ശ്രീദേവിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വൈകുണ്ഡത്തില്‍ ആദിശേഷന് മുകളില്‍ ശയിക്കുന്ന വിഷ്ണുവിന്റെ പാദഭാഗത്ത് മാഹാലക്ഷ്മിയാണെങ്കില്‍ പകരം ഇവിടെ കാവേരീമാതാവാണ് നിലയുറപ്പിച്ചിരിക്കുന്നത്. അപ്പോള്‍ മഹാലക്ഷ്മിക്ക് സ്ഥാനമില്ലാതാകുമല്ലോ ? അതുകൊണ്ട് മഹാലക്ഷ്മിയെ ഒരു ലോക്കറ്റിന്റെ രൂപത്തില്‍ വിഷ്ണു വിഗ്രഹത്തിന്റെ കഴുത്തിലാണ് അണിയിച്ചിരിക്കുന്നത്.
പ്രതിഷ്ഠയുടെ ഛായാചിത്രം - കടപ്പാട് ക്ഷേത്രസമിതിയോട്.
ശ്രീകോവിലിനെ ഒരു ചുറ്റിട്ട് വരുമ്പോള്‍ കോവിലിന്റെ വെളിയില്‍ വടക്ക് ഭാഗത്തായി വിഷ്ണുഭഗവാന്റെ പാദം വരുന്ന ഭാഗത്തായി ഒരു ജോഡി കാലടയാളം കല്ലില്‍ തീര്‍ത്തിട്ടുണ്ട്. അങ്ങോട്ട് തിരിഞ്ഞ് നിന്ന് കോവിലിന് അകത്തുള്ള മൂര്‍ത്തിയുടെ പാദത്തിലേക്കെന്ന പോലെ തൊഴാനുള്ള സൌകര്യമാണിത്. ശ്രീകോവിലിന്റെ വടക്കുവശത്ത്, ചുറ്റമ്പലത്തിലേക്ക് തുറക്കുന്ന വാതിലിന് പേര് വൈകുണ്ഡ ദ്വാര്‍ എന്നാണ്. ഏകാദശി നാളില്‍ മാത്രമേ ഈ വാതില്‍ തുറക്കുകയുള്ളൂ എന്നതാണ് ഇതിന്റെ പ്രത്യേകത.
തൂണുകള്‍ക്കിടയില്‍ ഗരുഢസ്തംഭവും കാണാം - ഗോപുരത്തിന് വെളിയില്‍ നിന്നെടുത്തത്.
അമ്പലത്തിനകത്തെ തൂണുകള്‍ മാത്രം നോക്കിയാല്‍ മതിയാകും ഹോയ്സള രാജാക്കന്മാര്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍. ക്ഷേത്രത്തിനകത്ത് മാത്രം ഒന്നിനൊന്ന് വ്യത്യസ്തമായ 740 തൂണുകളുണ്ട്. കര്‍ണ്ണാടകത്തിലെ ബേലൂര്‍, ഹാളേബീഡു എന്നീ ഹോയ്‌സള ക്ഷേത്രങ്ങളില്‍ അത്തരം വ്യത്യസ്തങ്ങളായ നിരവധി കരിങ്കല്‍ തൂണുകള്‍ ദര്‍ശിച്ചത് ഓര്‍മ്മയില്‍ ഇന്നും പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്.
ത്രിരംഗ ദര്‍ശനം - റൂട്ട് മാപ്പ് (കടപ്പാട് ക്ഷേത്രസമിതിയോട്)
ക്ഷേത്രദര്‍ശനം നടത്തി പുണ്യം നേടണമെങ്കില്‍ ‘ത്രിരംഗ ദര്‍ശന‘ എന്നൊരു രീതി തന്നെ അവലംബിക്കാവുന്നതാണ് ക്ഷേത്രപ്രേമികള്‍ക്കും ഭക്തജനങ്ങള്‍ക്കും. ശ്രീരംഗപട്ടണത്തുള്ള ഈ വിഷ്ണുക്ഷേത്രം ആദിരംഗയാണ്. ഇവിടന്ന് 70 കിലോമീറ്ററോളം കിഴക്ക് ദിക്കിലേക്ക് പോയാല്‍ എത്തുന്ന ശിവനസമുദ്രമാണ് മദ്ധ്യരംഗ, അവിടന്ന് 300 കിലോമീറ്ററിലധികം തെക്ക് കിഴക്ക് യാത്രചെയ്ത് എത്തുന്ന അയല്‍‌സംസ്ഥാനമായ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളിക്ക് അടുത്തുള്ള ശ്രീരംഗം ക്ഷേത്രത്തിലാണ് അന്ത്യരംഗ. ഈ മൂന്ന് ക്ഷേത്രങ്ങളും ഒരേ ദിവസം തന്നെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത് പുണ്യമായി വിശ്വാസികള്‍ കരുതിപ്പോരുന്നു.
ക്ഷേത്രഗോപുരത്തിന്റെ മറുവശം.
കോവിലിന് ഒരു ചുറ്റിട്ട് പുറത്തേക്ക് കടക്കാനൊരുങ്ങിയപ്പോള്‍ ഹനുമാന്റെ പ്രതിഷ്ഠയുള്ള കോവിലിന് മുന്നിലെ പൂജാരി പെട്ടെന്ന് അടുത്തേക്ക് വിളിച്ച് അല്‍പ്പം ലോഹ്യം കാണിച്ചു. അവിടത്തെ ഹനുമാന്‍ പ്രതിഷ്ഠ അല്‍പ്പം വ്യത്യസ്തതയുള്ളതാണ്. കൈയ്യില്‍ സഞ്ജീവിനി മല, അല്ലെങ്കില്‍ ഗദ, അതുമല്ലെങ്കില്‍ ശ്രീരാമന്റേയും സീതയുടേയും കൂടെ, ഇങ്ങനെയൊക്കെ ആണല്ലോ സാധാരണ ഹനുമാനെ കാണാന്‍ സാധിക്കുക. ഇതൊന്നുമല്ലാതെ നമസ്ക്കരിച്ച് നില്‍ക്കുന്ന ഹനുമാന്റെ അപൂര്‍വ്വമായ ഒരു പ്രതിഷ്ഠയാണ് ഇവിടെ. അയ്യായിരവും, പതിനായിരവും രൂപയൊക്കെ വിലയുള്ള പട്ടുസാരികളാണ് ഹനുമാന് വഴിപാടായി ഭക്തര്‍ കൊടുത്തുപോരുന്നത്. ആ പട്ടുകള്‍ ആറടിയില്‍ അധികം ഉയരമുള്ള ഹനുമാന്റെ ബിംബത്തില്‍ ഉടുപ്പിച്ചിട്ടുമുണ്ട്.

എവിടുന്ന് വരുന്നു, എന്തുചെയ്യുന്നു എന്നൊക്കെ ചോദിച്ച് മലയാളത്തിലൊക്കെ സംസാരിച്ച് ഒരു ദക്ഷിണ കൈക്കലാക്കുക എന്നതുതന്നെയാണ് പൂജാരിയുടെ ലക്ഷ്യം എന്ന് മനസ്സിലാക്കാഞ്ഞിട്ടല്ല, പക്ഷെ അതിനൊരു സൌഹൃദത്തിന്റെ സുഖം അനുഭവപ്പെട്ടു. കുറേ നേരം വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ സംസാരിച്ചതിനുശേഷം, എന്നോടും മുഴങ്ങോടിക്കാരിയോടും നെറ്റി കോവിലിന്റെ നടയ്ക്കല്‍ തൊടീച്ച് കുനിഞ്ഞ് നമസ്ക്കരിക്കാന്‍ ആവശ്യപ്പെട്ടു അദ്ദേഹം. കുനിഞ്ഞ് കിടന്നപ്പോള്‍ ഞങ്ങളുടെ തലകളില്‍ കൈകള്‍ ചേര്‍ത്ത് ആജ്ഞനേയന്റെ അനുഗ്രവും കൈമാറി.

“100 വര്‍ഷം സര്‍വൈശ്വര്യങ്ങളോടും കൂടെ ജീവിക്കാന്‍ സാധിക്കട്ടെ.”

100 കൊല്ലമൊന്നും ജീവിച്ചില്ലെങ്കിലും ഉള്ളകാലം അനാരോഗ്യമൊന്നും ഇല്ലാതെ പോയിക്കിട്ടിയാല്‍ മതി എന്റെ ബജരങ്ക് ബലീ.... എന്ന് മനസ്സില്‍ ഞാനും പ്രാര്‍ത്ഥിച്ചു.

പൂജാരിയോട് നന്ദി പറഞ്ഞ് ശ്രീകോവിലിന് വെളിയില്‍ പ്രസാദമായി വില്‍ക്കുന്ന ലഡ്ഡുവും വാങ്ങി കാറിനടുത്തേക്ക് നടന്നു. പതിവിന് വിപരീതമായി ഇവിടെ കൊടിമരം അല്ലെങ്കില്‍ ഗരുഢസ്തംഭം ചുറ്റുമതിലിന് അകത്താണ്. അതുകൊണ്ടുതന്നെ ക്ഷേത്രഗോപുരത്തിന് വെളിയില്‍ നിന്ന് ഭഗവാനെ തൊഴുത് മടങ്ങുന്നത് അസാദ്ധ്യമാണ്. ദര്‍ശനം വേണമെങ്കില്‍ ഗരുഢസ്തംഭത്തിന്റെ മറ ഒഴിവാക്കാനായി ചുറ്റമ്പലത്തിന് അകത്ത് കടന്നേ പറ്റൂ.

രംഗനാഥക്ഷേത്രത്തിലെ പേരുകേട്ട രഥോത്സവത്തിന് ഉപയോഗിക്കുന്ന രഥം ക്ഷേത്രമതില്‍ക്കെട്ടിന് വെളിയിലായി സൂക്ഷിച്ചിരിക്കുന്നു. അതിരിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ മൂലയില്‍ തൂങ്ങിക്കിടക്കുന്ന രണ്ട് വളയങ്ങള്‍ പൂര്‍ണ്ണമായും കല്ലില്‍ കൊത്തിയെടുത്തിട്ടുള്ളതാണ്. കല്ലില്‍ കവിതയും അത്ഭുതങ്ങളുമൊക്കെ വിരിയിച്ചിരുന്ന പഴയ കാലത്തിന്റെ സംഭാവനകളില്‍ ചെറിയതൊന്ന് മാത്രമാണിത്.
കരിങ്കല്ലില്‍ തീര്‍ത്ത വളയങ്ങള്‍
അടുത്തലക്ഷ്യം ടിപ്പുവിന്റെ സമാധിസ്ഥലമായ ഗുംബസ് ആയിരുന്നു. പിതാവായ ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തെ അടക്കം ചെയ്ത സ്ഥലത്ത് 1782-1784 കാലഘട്ടത്തില്‍ ടിപ്പു സുല്‍ത്താന്‍ തന്നെ പണികഴിപ്പിച്ചതാണ് ഗുംബസ്. ടിപ്പുവിന്റെ മാതാവിനേയും അടക്കം ചെയ്തിരിക്കുന്നത് ഇവിടത്തന്നെ. ടിപ്പുവിന്റെ മരണശേഷം 1799 മെയ് 5ന് അദ്ദേഹത്തേയും ഇവിടെ ഖബറടക്കുയായിരുന്നു.
ഗുംബസ്സിന്റെ കവാടം. ദൂരെയായി ഗുംബസും കാണാം.
ഉദ്യാനത്തിന് നടുവിലെ രാജപാതയിലൂടെ ഗുംബസിലേക്ക്.
65 അടി ഉയരമുള്ള ഗുംബസിന്റെ ചുറ്റും വരാന്തയാണ്. വരാന്തയ്ക്ക് വെളിയില്‍ ഗുംബസ്സിന് നാലുവശത്തുമായി 36 കറുത്ത ഗ്രാനൈറ്റ് തൂണുകള്‍. ഹൈദരാലിയുടെ 18 വര്‍ഷത്തെ ഭരണത്തിന്റേയും ടിപ്പുവിന്റെ 18 വര്‍ഷത്തെ ഭരണത്തിന്റേയും പ്രതീകമാണ് പേര്‍ഷ്യയില്‍ നിന്ന് കടല്‍ കടന്നുവന്ന ഈ തൂണുകള്‍. പതിനെട്ടാം നൂറ്റാണ്ടില്‍ത്തന്നെ ഓരോ തൂണിനും പതിനായിരക്കണക്കിന് രൂപ ചിലവ് വന്നിട്ടുണ്ടത്രേ! ഇന്നതിന്റെ വിലമതിക്കാനും ആവില്ല. ഇസ്ലാമിക്‍ വാസ്തുശില്പകലയുടെ രൂപസവിശേഷതകള്‍ എല്ലാം ഗുംബസില്‍ ദര്‍ശിക്കാനാവും.
ഗുംബസ് - ഒരു കോണില്‍ നിന്നുള്ള ചിത്രം.
കറുത്ത മാര്‍ബിളില്‍ തീര്‍ത്ത പേര്‍ഷ്യന്‍ തൂണുകള്‍.
ആനക്കൊമ്പുകൊണ്ട് അലങ്കാരപ്പണികള്‍ ചെയ്ത വാതില്‍.
ഗുംബസിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍ അകത്ത് പുകയ്ക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ മണമാണ് സ്വാഗതം ചെയ്യുക. ഗുംബസിന്റെ ആറ് വാതില്‍പ്പാളികളും വാതിലുകള്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതായിരുന്നു. മൈസൂര്‍പ്പുലി വീണതോടെ ബ്രിട്ടീഷുകാര്‍ അത് കൊള്ളയടിച്ചു. പിന്നീട് മൈസൂര്‍ മഹാരാജാ കൃഷ്ണരാജ വാഡിയാര്‍ നല്‍കിയ ആനക്കൊമ്പുകൊണ്ട് കൊത്തുപണികളുള്ള വാതിലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. വെങ്കലത്തില്‍ തീര്‍ത്ത വാതില്‍ക്കൊളുത്തുകള്‍ക്ക് ഒന്നിനും തേയ്‌മാനം ഇല്ലെന്ന് മാത്രമല്ല തിളക്കവും കൂടുതല്‍. ഗുംബസിന് അകത്തെ ചുമരിലും മേല്‍ക്കൂരയിലുമുള്ള 230 വര്‍ഷത്തില്‍ അധികം പഴക്കമുള്ള പെയിന്റിങ്ങിലെ ഡിസൈനുകള്‍ പുലിയുടെ ദേഹത്തെ വരകളെ അനുസ്മരിപ്പിക്കുന്നു. ഇതേ ഡിസൈനുകളാണ് വൈറ്റ് വാഷ് അടിച്ച നിലയില്‍ ജാമിയ മസ്‌ജിദിന് അകത്ത് കാണപ്പെടുന്നത്.
ചുവരിലേയും മേല്‍ക്കൂരയിലേയും ‘പുലി’ഡിസൈനുള്ള പെയിന്റിങ്ങ്.
ഖബറുകള്‍ - ഇടത്തുനിന്ന് ഫക്രുനിസ, ഹൈദര്‍ അലി, ടിപ്പു.
ഗുംബസിന് ഒത്തനടുക്ക് ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയും, ഇടതുവശത്ത് മാതാവ് ഫക്രുനിസയും, വലത്തുവശത്ത് സാക്ഷാല്‍ ടിപ്പുസുല്‍ത്താനും അന്ത്യവിശ്രമം കൊള്ളുന്നു. ടിപ്പുവിന്റെ കല്ലറയ്ക്ക് മുകളില്‍ വിരിച്ചിരിക്കുന്ന ചുവന്ന പട്ട് തുണിക്ക് അടിയില്‍ പുലിത്തോലിന്റെ ഡിസൈനുള്ള മറ്റൊരു തുണിയും വിരിച്ചിട്ടുണ്ട്. വരാന്തയില്‍ ടിപ്പു തന്നെ രചിച്ച പേര്‍ഷ്യന്‍ ലിപിയിലുള്ള വരികള്‍ എഴുതി തൂക്കിയിരിക്കുന്നു. ഗുംബസിന്റെ തൊട്ടടുത്ത് തന്നെയുള്ള മസ്‌ജിദ്-എ-അക്‍സ എന്ന പള്ളിയിലാണ്, ഉമ്മയുടേയും ബാപ്പയുടേയും കല്ലറകള്‍ സന്ദര്‍ശിക്കുമ്പോള്‍ ടിപ്പു നമസ്ക്കരിച്ചിരുന്നത്.
മസ്ജിദ്-എ-അക്‍സ
മസ്‌ജിദിന്റെ ഉള്‍ഭാഗം.
നമസ്ക്കാരസമയം ആയതിന്റെ തിരക്കൊഴിയാനായി ഞാന്‍ കാത്തുനിന്നു. നമസ്ക്കാര സമയത്ത് അവിടെ എത്തിപ്പെടാനായ സഞ്ചാരികള്‍ക്ക് ചരിത്രത്തില്‍ ഇടം പിടിച്ച ഒരു പള്ളിയില്‍ നമസ്ക്കരിക്കുന്നതിന്റെ ഭാഗ്യമാണ് കിട്ടിയിരിക്കുന്നത്. ഗുംബസിനും പള്ളിക്കും വെളിയിലായി ഇനിയുമുണ്ട് കല്ലറകള്‍ നിരവധി. പരന്ന മേല്‍ഭാഗം ഉള്ളതൊക്കെ സ്ത്രീകളുടെ കല്ലറകളാണ്, മറ്റുള്ളത് പുരുഷന്മാരുടേതും. ടിപ്പുവിന്റെ ഭാര്യ റുഖിയ ബീഗം, മകന്‍ നിസ്സാമുദ്ദീന്‍ എന്നിവരുടെ ഖബറിന് മുകളില്‍ നിറമുള്ള തുണികള്‍ വിരിച്ചിട്ടുണ്ട്. പടനായകന്മാരില്‍ ചിലര്‍, അടുത്ത ബന്ധുക്കള്‍, മറ്റ് കുട്ടികള്‍ എന്നിങ്ങനെ നിരവധി കല്ലറകള്‍ വേറെയുമുണ്ട്‍. കൂടുതലും കുട്ടികളുടേത് തന്നെ. എത്ര വലിയവനും ആറടി മണ്ണ് എന്നുള്ള തത്വശാസ്ത്രം അന്വര്‍ത്ഥമാക്കിക്കൊണ്ട്, നാടും നാട്ടാരേയും വിദേശിയേയുമൊക്കെ വിറപ്പിച്ച ഒരു രാജാവും കുടുംബവും ഈ കൊച്ചു പ്രദേശത്ത് സമാധികൊള്ളുന്നു.
മറ്റ് ഖബറുകള്‍.
യാത്രയുടെ അന്ത്യപാദത്തിലേക്ക് കടന്നതോടെ വിശപ്പിന്റെ വിളി വല്ലാതെ ആയിട്ടുണ്ട് എല്ലാവര്‍ക്കും. ഉച്ച ഭക്ഷണം ഒന്നും അകത്ത് ചെന്നിട്ടില്ല. ജയ്‌റാമിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് ദരിയ ദൌലത്ത് മഹലിന് മുന്നിലേക്ക് വാഹനം നീങ്ങിക്കൊണ്ടിരുന്നു. അങ്ങോട്ട് വരുന്നില്ലെന്ന് പറഞ്ഞ്, കൈയ്യിലുള്ള ലഘുഭക്ഷണമൊക്കെ കഴിച്ച് നേഹ കാറില്‍ത്തന്നെ ഇരിപ്പായി, കൂട്ടിന് മുഴങ്ങോടിക്കാരിയും. ഞാനും ജയ്‌റാമും കൂടെ ടിക്കറ്റെടുത്ത് ‘കടലിന്റെ സമ്പത്ത്‘ എന്നര്‍ത്ഥം വരുന്ന ദരിയ ദൌലത് മഹലിലേക്ക് നടന്നു. നല്ലൊരു ഉദ്യാനത്തിന്റെ നടുവിലാണ് മഹല്‍ നിലകൊള്ളുന്നത്.
ദരിയ ദൌലത്ത് മഹല്‍ - ഗേറ്റില്‍ നിന്നുള്ള ദൃശ്യം.
ദരിയ ദൌലത്ത് മഹലിന്റെ ഗേറ്റ് - കബൂത്തര്‍ ഖാനകളാണ് വശങ്ങളില്‍.
ടിപ്പുവിന്റെ വേനല്‍ക്കാല കൊട്ടാരം(Tippu's Summer Palace) എന്ന നിലയ്ക്കാണ് ദരിയ ദൌലത് മഹല്‍ കൂടുതലായും അറിയപ്പെടുന്നത്. 1784ല്‍ ആണ് കാവേരിയുടെ തീരത്ത് തേക്ക് കൊണ്ടുള്ള ഈ പാലസ് ടിപ്പു നിര്‍മ്മിച്ചത്. ചുറ്റുമുള്ള വരാന്തകളിലെ ചുമരുകളിലെല്ലാം ടിപ്പുവിന്റെ പടയോട്ടത്തിന്റെയും വിജയത്തിന്റേയും കഥകള്‍ വിളിച്ച് പറയുന്ന പെയിന്റിങ്ങുകളാണ്. അതില്‍ പ്രധാനമായ ഒന്ന് കേണല്‍ ബെയ്‌ലിയുമായി 1780 ല്‍ കാഞ്ചീപുരത്തിനടുത്തുള്ള പൊള്ളിലൂര്‍ എന്ന സ്ഥലത്ത് വെച്ചുണ്ടായ യുദ്ധത്തിന്റേതാണ്. ചില ചിത്രങ്ങള്‍ അവിടവിടെയായി നിറം മങ്ങിയും അടര്‍ന്നും പോയിത്തുടങ്ങിയിരിക്കുന്നു. ദരിയ മഹലിന് അകത്ത് ക്യാമറ ഉപയോഗിക്കാന്‍ പറ്റില്ല എന്നത് എന്നെ നിരാശനാക്കി.
പാലസില്‍ നിന്ന് ഗേറ്റിലേക്ക് ഒരു പീരങ്കി. ഒരാക്രമണം എവിടേയും ഉണ്ടാകാമല്ലോ ?
ചുമര്‍ ചിത്രങ്ങളില്‍ ചിലതില്‍ രംഗനാഥസ്വാമി ക്ഷേത്രത്തിന്റെ ഗോപുരവും കാണുന്നുണ്ട്. ഇസ്ലാം മതവിശ്വാസങ്ങള്‍ പ്രകാരം കാണിക്കപ്പെടാന്‍ സാദ്ധ്യതയില്ലാത്ത പന്നി എന്ന മൃഗത്തിനെ ഒരു യുദ്ധചിത്രത്തിലെ ഇംഗ്ലീഷ് പട്ടാളക്കാര്‍ക്കിടയില്‍ പ്രത്യേകം ശ്രദ്ധിച്ചു. ഹൈദരാബാദ് നിസ്സാമിനെ മോശക്കാരമായി കാണിച്ചിരിക്കുകയാണ് അതെന്നാണ് ജയ്‌റാം വിശദീകരിച്ചത്. ടിപ്പുവിനെ ആക്രമിക്കാന്‍ വെള്ളപ്പട്ടാളത്തിനൊപ്പം വന്ന നിസ്സാം, പന്നിയെപ്പോലെ മടങ്ങി എന്ന രീതിയിലുള്ള ചിത്രീകരണമാണത്.

ടിപ്പുവിന്റെ ആയുധങ്ങള്‍, രാജവസ്ത്രം, പെന്‍സില്‍ ഉപയോഗിച്ച് വരച്ച അദ്ദേഹത്തിന്റേയും സാമാജികരുടേയും ചിത്രങ്ങള്‍, ടിപ്പുവിനെ കീഴടക്കിയതിന് അംഗീകാരമായി പട്ടാളത്തലവന്മാര്‍ക്കായി ബ്രിട്ടീഷ് ഭരണകൂടം ഇറക്കിയ പിച്ചളയിലും, വെങ്കലത്തിലും, വെള്ളിയിലുമൊക്കെയുള്ള മെഡലുകള്‍ എന്നിങ്ങനെ പോകുന്നു മറ്റ് പ്രധാന പ്രദര്‍ശന വസ്തുക്കള്‍.

വല്ലാതെ ആകര്‍ഷിച്ചത് ജി.എഫ്.ചെറി (G F Cherry) എന്ന സായിപ്പ് 1792 ല്‍ വരച്ച ടിപ്പുവിന്റെ ആറടിയില്‍ അധികം ഉയരം വരുന്ന ഒരു എണ്ണച്ഛായ ചിത്രമാണ്. സര്‍വ്വാഭരണ വിഭൂഷിതനായി തന്റെ അതിപ്രശസ്തമായ വാളുമേന്തി നില്‍ക്കുന്ന ജീവസ്സുറ്റ ടിപ്പു. മൈസൂര്‍ പാലസിലും, കൊച്ചിയിലെ ഡച്ച് പാലസിലുമൊക്കെ കണ്ടിട്ടുള്ള ഇത്തരം എണ്ണച്ഛായച്ചിത്രങ്ങള്‍ക്ക് ഒരു വലിയ പ്രത്യേകതയുണ്ട്. ചിത്രത്തിന്റെ മുന്‍പില്‍ നിന്ന് നോക്കിയാല്‍ ചിത്രത്തിലെ വ്യക്തി നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ചിത്രത്തിന്റെ ഏതെങ്കിലും ഒരു വശത്തേക്ക്; അത് വളരെ വലിയ ഒരു കോണിലേക്ക് മാറി നിന്ന് നോക്കിയാലും ചിത്രത്തിലുള്ള ആള്‍ അല്‍പ്പം വശം ചരിഞ്ഞ് നമ്മെത്തന്നെ നോക്കുന്നതായി തോന്നും. ടിപ്പുവിന്റെ ഈ ചിത്രത്തില്‍, മുന്‍‌വശം കൂര്‍ത്തുനില്‍ക്കുന്ന അദ്ദേഹത്തിന്റെ പാദുകം പോലും നമ്മുടെ ദിശയിലേക്ക് തിരിഞ്ഞ് വരുന്നതായി കാണാനാകും എന്നത് ശരിക്കും അതിശയപ്പെടുത്തി. ചിത്രകലയുടെ അപാരമായ ഇത്തരം സങ്കേതങ്ങളും പ്രത്യേകതകളും ഇന്നത്തെ കാലത്ത് പ്രാവര്‍ത്തികമാക്കപ്പെടുന്നുണ്ടോ ? എണ്ണച്ഛായം ഉപയോഗിച്ച് പൂര്‍ണ്ണകായ ചിത്രങ്ങള്‍, ഇക്കാലത്ത് സമ്പന്നര്‍ പോലും വരപ്പിക്കാറുണ്ടോ ആവോ? നമ്മള്‍ പൂര്‍ണ്ണമായും ക്യാമറകളിലേക്ക് തിരിഞ്ഞതുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ശ്രീരംഗപട്ടണത്ത് കുറേ സമയം ചിലവഴിച്ചാല്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് യാത്ര ചെയ്തതുപോലെയുള്ള അനുഭവം ഉണ്ടായെന്ന് വരും. ചരിത്രത്തിലെ ഒരുപാട് അമൂല്യമായ സ്മാരകങ്ങള്‍ നിറഞ്ഞ ഈ ദ്വീപിനകം പഴമയുടെ ഒരു പവിഴപ്പുറ്റുതന്നെയാണ്. ഒരു ദിവസം കൊണ്ട് ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ. കുറേ പൊട്ടും പൊടിയും പെറുക്കാനായി ഇനിയും പല ആവര്‍ത്തി വരേണ്ടി വരും.
ദരിയ ദൌലത്ത് മഹലിന് മുന്നില്‍ - ഫോട്ടോഗ്രാഫര്‍:- ജയ്‌റാം.
സ്ക്കൂള്‍ കുട്ടികളുടെ ഒരു വലിയ പറ്റം തന്നെ വന്നുകയറി പാലസിലേക്ക്. ഇനിയങ്ങോട്ട് ഒന്നും മനസ്സമാധാനത്തോടെ കാണാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ഭാഗ്യത്തിന് അതിനകത്തെ ഒരുവിധം കാഴ്ച്ചകളൊക്കെ അപ്പോഴേക്കും ഞാന്‍ കണ്ടുതീര്‍ത്തിരുന്നു. പാലസിന്റെ വെളിയിലേക്ക് കടന്ന്‍ ഒന്നുരണ്ട് ചിത്രങ്ങളെടുത്ത്, ഞങ്ങള്‍ ഗേറ്റിന് വെളിയിലുള്ള കാറിനടുത്തേക്ക് നടന്നു. ജയ്റാമിനോട് വിടപറയാന്‍ സമയമാകുന്നു. കൊച്ചിയിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര മൈസൂര്‍ - ഗുണ്ടല്‍പ്പേട്ട് - വയനാട് - കോഴിക്കോട് വഴിയാണ്.

ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ ? ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട് ? എത്രത്തോളം പതിരുണ്ട് ? ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ?

പലപ്പോഴും മനസ്സില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ചോദ്യങ്ങളില്‍ ചിലത് മാത്രമാണ് ഇതൊക്കെ. ഓരോരോ സമയത്ത്, അതിനൊക്കെ ഉത്തരം തേടിയിറങ്ങിയപ്പോള്‍ കിട്ടിയിട്ടുള്ള പുതിയ കഥകളും, ചരിത്രസത്യങ്ങളുമൊക്കെ ഹരം പിടിപ്പിക്കുന്നതായിരുന്നു.
ടിപ്പുവിന്റെ അന്ത്യരംഗം-പ്രശസ്തമായ ഒരു പെയിന്റിങ്ങ്.(കടപ്പാട് ചിത്രകാരനും ഗൂഗിളിനും‍)
ചരിത്രം അങ്ങനെയാണ്; കിളച്ച് മറിക്കുന്തോറും പുതിയത് ഓരോന്ന് പൊന്തിവരാന്‍ തുടങ്ങും. പിന്നെ അതിന്റെ പിന്നാലെ കുറേ നാള്‍ പോകാം, വീണ്ടും കിളച്ച് മറിക്കാം. അതൊരു രസമുള്ള ഏര്‍പ്പാടാണ്. ഇത്തരം യാത്രകള്‍ ചെയ്ത് മടങ്ങുമ്പോഴും പിന്നീട് കുറേക്കാലത്തേക്കും ആ രസച്ചരടുകള്‍ തീര്‍ക്കുന്ന ചില സമസ്യകളുടെ കുടുക്കുകള്‍ ഒപ്പമുണ്ടാകും. അതഴിക്കാനൊന്നും പറ്റിയെന്ന് വരില്ല. അതിലങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്നതിനും ഒരു സുഖമുണ്ടെന്ന് പറയാതെ വയ്യ.

70 comments:

  1. ഗൂഗിള്‍ ബസ്സില്‍ നിന്നിറങ്ങാനായതുകൊണ്ട് ഇത് കുറിച്ചിടാനായി. അതുകൊണ്ടുതന്നെ ബസ്സില്‍ നിന്ന് ചെവിക്ക് പിടിച്ചിറക്കിയ ഡോക്‍ടര്‍ ജയന്‍ ഏവൂരിന് ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

    അല്‍പ്പം നീളമുണ്ട് പോസ്റ്റിന്. ബോറടിപ്പിച്ചെങ്കില്‍ മാപ്പാക്കണം.

    ചില കാര്യങ്ങള്‍ക്ക് കുറേ അന്വേഷിച്ചെങ്കിലും ഉത്തരം കിട്ടിയിട്ടില്ല. ഇവയാണ് അതൊക്കെ.

    1. ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് ?

    2. വാട്ടര്‍ ജയില്‍ എന്തുകൊണ്ട് കേണല്‍ ബെയ്‌ലിയുടെ പേരില്‍ അറിയപ്പെടുന്നു? അദ്ദേഹം അവിടെവെച്ച് മരിച്ചതുകൊണ്ട് മാത്രമാകാന്‍ വഴിയില്ല.

    ഇനിയുമുണ്ട് ചില ചോദ്യങ്ങള്‍. ഓര്‍മ്മ വരുന്നതിനനുസരിച്ച് ചോദിക്കാം. പോസ്റ്റ് എഴുതിയവന്‍ തന്നെ ചോദിക്കുന്നോ എന്ന് തോന്നുന്നുണ്ടാകാം. നിങ്ങളോടല്ലാതെ നിരക്ഷരന്‍ പിന്നാരോട് ചോദിക്കാന്‍ ? :)

    ReplyDelete
  2. {{കൊള്ളാം}}!!! ഇനി കുറച്ച് കാലം ബസ്സിൽ നിന്നും റിട്ടയർ ചെയ്താലും കുഴപ്പമില്ല. ബ്ലോഗിൽ ഇത്തരം കിടിലൻ പോസ്റ്റുകൾ വരട്ടെ...!!! ആശംസകളോടെ, ഹബീബ്

    ReplyDelete
  3. ഞാനും സൂളില്‍ പഠിച്ചപ്പോ പോയതാ. അടുത്ത യാത്ര ഇതിലാകം

    ReplyDelete
  4. ശ്രീരംഗപട്ടണം പോയി വന്ന പ്രതീതി എനിക്ക് തോന്നുന്നു.

    ReplyDelete
  5. വീണ്ടും ബ്ലോഗിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷം!.. സ്കൂൾ ജീവിത കാലത്തെ ഒരു സ്റ്റഡി ടൂർ ഓർമ്മ വരുന്നു.. കുടകും, ബാംഗ്ലൂരും, ശ്രീരംഗപട്ടണവുമെല്ലാം..

    ReplyDelete
  6. പതിവുപോലെ നല്ല വിവരണം, നല്ല ചിത്രങ്ങള്‍. ബസ്സില്‍ നിന്ന് പുറത്തു വന്നോണ്ട് ഇത് കിട്ടി :) ആശംസകള്‍!!

    ReplyDelete
  7. നല്ല വിവരണം..
    അല്ല മാഷേ, ബസ്സില്‍ കേറീയാലും മാഷിനെ ബ്ഗ്ഗോഗില്‍ മിസ്സ് ചെയ്തിട്ടേ ഇല്ല..
    എല്ലാ ആഴ്ചയും എന്തെങ്കിലും ഒരു വിവഭം ഉണ്ടാവും മാഷിന്റെ ആയി...നന്ദി..!

    ReplyDelete
  8. ഗംഭീര പോസ്റ്റ്.

    ശ്രീരംഗപട്ടണത്തു കൂടി പലതവണ പൊയിട്ടുണ്ടെങ്കിലും അതൊർ ദ്വീപാണെന്നു മനസ്സിലായതിപ്പോഴാണ്.

    നീളം കൂടിയെങ്കിലും സാരമില്ല. പടങ്ങളെല്ലാം ‘തുമ്പ ചന്നാഗിദേ!’

    പിന്നെ സമർപ്പണത്തിനു ‘അഠാരഹ് സൌ തിര്‍പ്പന്‍‘ നന്ദികൾ!

    മാറിയിരുന്ന് എണ്ണിക്കോ....
    പിന്നെ കുറഞ്ഞു പോയെന്ന് പരാതി പറയരുത്!!!

    ReplyDelete
  9. ചരിത്ര വായന ഒരനുഭവം തന്നെയാണ്. കാലത്തിനു പുറകിലേയ്ക്ക് ഒരു നടത്തം.... വിജയപരാജയങ്ങളും ചതിയും രക്തപ്പാടുകളും നിറഞ്ഞ ചരിത്രം. എഴുതപ്പെട്ട ചരിത്രം എപ്പോഴും സത്യത്തിന്റെ ഒരു വശം മാത്രമാണ്. നന്ദി, ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന ഈ യാത്രാവിവരണങ്ങള്‍ക്ക്...

    ReplyDelete
  10. ശ്രീരംഗപട്ടണത്ത് ഇത്രയധികം കാണാനും അറിയാനുമുണ്ടന്ന് ഇപ്പഴാണറിഞ്ഞത്. വിശദമായ എഴുത്തിന് നന്ദി. ഉത്തരങ്ങള്‍ തേടി വീണ്ടും അലയുവാന്‍ ആശംസകള്‍. :)

    ReplyDelete
  11. Thanks for sharing all these experiences

    ReplyDelete
  12. ഗംഭീരന്‍ നെടുനീളന്‍ പോസ്റ്റ്‌. കുറെ നേരമെടുത്തു വായിക്കാന്‍
    "കൈകള്‍ രണ്ടും ചുമരിലുള്ള കല്‍‌പ്പാളികളില്‍ ബന്ധിച്ച് വിരിച്ച് നിര്‍ത്തി, ഇരിക്കാനും പറ്റില്ല നിവര്‍ന്ന് നില്‍ക്കാനും പറ്റില്ല എന്ന ഒരു അവസ്ഥയില്‍, തടവുമുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരീജലം കടത്തിവിടും"
    ഫോട്ടോ കണ്ടപ്പോള്‍ നിവര്‍ന്നു നില്‍ക്കാന്‍ വലിയ പ്രയാസം ഉള്ളതായി തോന്നിയില്ലല്ലോ.
    കേരളപ്പിറവി ആശംസകള്‍ !

    ReplyDelete
  13. @അബ്‌കാരി - ഞാന്‍ നില്‍ക്കുന്നത് എന്റെ പൊക്കത്തിന് കണക്കായിട്ടുള്ള ഒരു സെറ്റപ്പിലാണ്. എല്ലാ ഉയരക്കാര്‍ക്കും പറ്റുന്ന തരം സെറ്റപ്പ് ഉണ്ട് അകത്ത്. എന്നേക്കാല്‍ ഉയരമുള്ള ഒരാളെ കൈകള്‍ ബന്ധിച്ച്, ഞാന്‍ നില്‍ക്കുന്നയിടത്ത് നിര്‍ത്തിയാല്‍ എന്താകും അവസ്ഥ ? ഞാന്‍ എഴുതിയത് പോലെ ആകില്ലേ ? അദ്ദാണ് :)

    കേരളപ്പിറവി ആശംസകള്‍ ഒരു ഡസന്‍ അങ്ങോട്ടും.

    ReplyDelete
  14. മുന്‍പ് ഒരിക്കല്‍ പോയിട്ടുണ്ട് ശ്രീരംഗപട്ടണത്ത്. പക്ഷെ, സത്യം പറയാന്‍ ഒന്നും ഇപ്പോള്‍ ഓര്‍മ്മയില്ല. അവിടെ അടുത്ത് നിന്നും കല്ലില്‍ കൊത്തിയ ചെറിയ രണ്ട് ആനയുടെ രൂപവും ഒരു ഗണ്‍പതിയുടെ രൂപവും വാങ്ങിയെന്ന ഒരു ഓര്‍മ്മ മാത്രം. നല്ല വിവരണം. നീളക്കൂടുതല്‍ പ്രശ്നമല്ല. വിവരണങ്ങള്‍ പോരട്ടെ.

    ReplyDelete
  15. ഗ്രേറ്റ്‌... എന്നല്ലാതെ എന്താ പറയുക......എനിക്ക് ചരിത്രം മെയിന്‍ ആയി എടുത്തു വീണ്ടും ഒന്ന് കൂടി പഠിക്കാന്‍ തോന്നണു ഇതു വായിച്ചപ്പോള്‍.....ഞാനും വളരെ കുഞ്ഞിലെ പോയിട്ടുണ്ട്... പക്ഷെ ഒന്നും ഓര്‍മയില്‍ ഇല്ല ഇപ്പോള്‍...വളരെ നന്ദി... മനോജ്‌

    ReplyDelete
  16. Informative post. Brought back the memories of college tour to Mysore.

    ReplyDelete
  17. ശ്രീരംഗപട്ടണത്തു പോയിട്ടുണ്ട്. താങ്കള്‍ വിവരിച്ച സ്ഥലങ്ങളെല്ലാം കണ്ടിട്ടുണ്ട്. ഓര്‍മ പുതുക്കാനായി. നന്ദി.

    ReplyDelete
  18. ഹലോ നിരക്ഷരന്‍
    ഇച്ചിരി നീളം ഒന്ടെങ്കിലും മുഴുവനും വായിച്ചു ശ്രീരംഗ പട്ടണത് പോയിട്ടില്ലെങ്കിലും ഇപ്പോ പോയിവന്ന ഒരുസുഗം തോന്നുന്നു
    100 കൊല്ലമൊന്നും ജീവിച്ചില്ലെങ്കിലും ഉള്ളകാലം അനാരോഗ്യമൊന്നും കുടാതെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ

    ReplyDelete
  19. ഒരു ഇടവേളയ്ക്ക് ശേഷം ചില യാത്രകളിൽ ഒരു പോസ്റ്റ് വന്നതിലും ബ്ലൊഗിൽ വീണ്ടും സജീവമാവുന്നതിലും ഉള്ള സന്തോഷം ആദ്യമേ അറിയിക്കട്ടെ. ഒപ്പം ഇത്തരം ഒരു പോസ്റ്റിലൂടെ എനിക്ക് ശ്രീരംഗപട്ടണം യാത്ര സാധ്യമാവുന്നതിന് കാരണഭൂതനായ ഡോൿടർ ജയൻ ഏവൂറിനും നന്ദി. കുറെ നാളായി ഞാനും ബ്ലോഗുവായനയും ബസ്സും എല്ലാം നിറുത്തിയിട്ട്. എന്തായാലും ഇന്ന് ശ്രീരംഗപട്ടണത്തെക്കുറിച്ചുള്ള പോസ്റ്റിന്റെ ഇമെയിൽ കിട്ടി ഇവിടെ എത്തിയത് ഒട്ടും വെറുതെയായില്ല, അല്ലെങ്കിലും ചില യാത്രകൾ എന്ന ഈ ബ്ലോഗിൽ എത്തിയിട്ട് ഒരിക്കല്‍പ്പോലും വന്നത് വെറുതെയായി എന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. ഒട്ടും വിരസതയുളവാക്കാത്ത വിവരണം. ശ്രീരംഗപട്ടണത്തെക്കുറിച്ചും, ടിപ്പുവിന്റെ കോട്ടയെയും കൊട്ടാരങ്ങളേയും, ശവകുടീരത്തെക്കുറിച്ചും എല്ലാം സംഗ്രമായി തന്നെ എഴുതിയിരിക്കുന്നു. അതിനെക്കാളും സന്തോഷിപ്പിച്ചത് ചരിത്രപരാമർശങ്ങൾ നിഷ്പക്ഷമായി നടത്തി എന്നതു തന്നെ, ടിപ്പുവിനെ മഹത്വവൽക്കരിക്കാൻ മനഃപൂർവ്വമായ ഒരു ശ്രമവും നടത്തിയില്ല എന്നതും പ്രശംസനീയം തന്നെ. ഒരു യാത്രകന്റെ കേവലമായ നിരീക്ഷണങ്ങളെക്കാൾ ഒരു ചരിത്രാന്വേഷിയുടെ കൗതുകവും ആകാംഷയും ഈ വിവരണങ്ങളിൽ ഉണ്ട്. കൊച്ചി മുതൽ ഗോവവരെയുള്ള യാത്രയിൽ നടത്തിയതിനേക്കാൾ ഗഹനമായി ചരിത്രത്തിലേയ്ക്കുള്ള ഒരു യാത്രകൂടിയായി ഈ വിവരണം. കൊട്ടാരത്തിന്റേയും മസ്‌ജിത്തിന്റേയും എല്ലാം ശില്പചാരുത വളരെ നന്നായി വിവരിച്ചിട്ടുണ്ട്. ഇത്രയും വിശദമായ വിവരണത്തിന് ഒരിക്കൽക്കൂടി നന്ദി, ഒപ്പം ആശംസകളും.

    ReplyDelete
  20. ചരിത്രത്തിൽ കേട്ടത് ഇപ്പോൾ കാണുകയും ചെയ്തു...!
    കലക്കീൻണ്ട്...ഭായ്

    പിന്നെ ആ ഗൈഡ് ജയറം നമ്മുടെ നടൻ ജയറാം വയസ്സായ പോലെ തന്നെയുണ്ട് കേട്ടോ

    ReplyDelete
  21. @MANIKANDAN [ മണികണ്ഠന്‍ ] - ചില യാത്രകളില്‍ ഒരു ഇടവേളയും വന്നിട്ടില്ല. എല്ലാ മാസവും ഒരു യാത്രാവിവരണം. അങ്ങനെ കൊല്ലത്തില്‍ 24 പോസ്റ്റുകള്‍ എന്നത് മുടങ്ങാതെ ചെയ്യുന്നുണ്ട്.ചിലയാത്രകള്‍ക്ക് പുറമെ മറ്റുള്ള ബ്ലോഗുകളിലും കൂടെ ആകുമ്പോള്‍ പോസ്റ്റുകള്‍ കൊല്ലത്തില്‍ 35 ന് മുകളിലേക്ക് കടക്കുന്നു.

    പക്ഷെ ബസ്സില്‍ കയറാന്‍ തുടങ്ങിയതിനുശേഷം ബ്ലോഗെഴുത്തിനായി സമയം കണ്ടെത്തുക എന്ന നിലയിലേക്ക് മാറി എന്നേയുള്ളൂ. ബ്ലോഗെഴുത്ത് കഴിഞ്ഞിട്ട് ബസ്സിന് സമയം കണ്ടെത്തുക എന്നതായിരിക്കും ഇനിയുള്ള എന്റെ രീതി.

    ReplyDelete
  22. എല്ലാം വളരെ രസകരമായി പറഞ്ഞിരിക്കുന്നു.നന്നായി, ഇഷ്ടപ്പെട്ടു. താങ്ക്സ്.

    ReplyDelete
  23. ശ്രീരംഗപട്ടണം ഉഷാറായി. വിവരണത്തിനിടെ പറഞ്ഞ ശ്രീരംഗത്ത് പോയിരുന്നു. ആ രണ്ടര ഏക്കറിലെ ക്ഷേത്രത്തില്‍. അവിടെ പക്ഷേ ഈ മട്ടില്‍ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഇല്ല.
    ആശംസകള്‍.

    ReplyDelete
  24. ചില യാത്രകളിൽ ചെറിയ ഇടവേള വന്നു എന്ന പരാമർശത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു.

    ReplyDelete
  25. Sunil chandran Nair3 November 2010 at 02:02

    മനോജ് മാഷെ, ശ്രീരംഗ പട്ടണം വായിച്ചു. ഞാന്‍ ആദ്യവും അവസാനവുമായി (അവസാനമാകാതിരിക്കട്ടെ, ഒന്നു കൂടി കാണാന്‍ ഇതു വായിച്ചപ്പോള്‍ ഒരു ദുരാഗ്രഹം) പോയി കണ്ടത് ഒമ്പതാം ക്ലാസില്‍ സ്കൂളില്‍ നിന്നും എസ്കര്‍ഷനു കൊണ്ടു പോയപ്പോളാണ്. ബ്ലൊഗ് വായിച്ചപ്പോള്‍ അന്ന് കണ്ടതെല്ലാം പിന്നെയും ഓര്‍മ്മ വന്നു. ഒപ്പം കൂടെ വന്നിരുന്ന സഹപാടികളേയും സാറന്മാരേയും ഓര്‍ത്തു. നന്ദി കൂട്ടുകാരാ നന്ദി. ഇരുപത്തെട്ട് വര്‍ഷങ്ങള്‍ പിറകിലേയ്ക്കു പോയി, കൂട്ടത്തില്‍ എന്റെ സ്കൂള്‍ ജീവിതം നന്നായിട്ട് ഒന്നു കൂടി ഓര്‍ക്കാനും കഴിഞ്ഞു. ശ്രീരംഗനാഥക്ഷേത്രത്തിലേതു പോലെയുള്ള പ്രതിഷ്ദയാണ് തിരുവന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേത്, അറിയുമായിരിക്കും. മഹാവിഷ്നുവിന്റെ അത്തരം പ്രതിഷ്ദകളുള്ള ക്ഷേത്രങ്ങള്‍ വളരെ കുറവാണെന്നാണ് എന്റെ അറിവ്. പണ്ട് കണ്ടതെല്ലാം ഒന്നുകൂടി കാണിച്ച് തന്നതിന് ഒരായിരം നന്ദി.

    ReplyDelete
  26. @MANIKANDAN [ മണികണ്ഠന്‍ ] - സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയില്‍ പൊലീസ് വേഷത്തിലുള്ള ശ്രീനിവാസനോട് നായിക പറയുന്നു.

    “ഒരു കാര്യം പറയാനുണ്ട് സാര്‍..അവിവേകമാണെങ്കില്‍ പൊറുക്കണം“

    ശ്രീനിവാസന്റെ മറുപടി “ഇല്ല അവിവേകം പൊറുക്കില്ല“

    ഈ രംഗം ഓര്‍മ്മ വരുന്നതുകൊണ്ട്, മണി ചോദിച്ച സാധനം(ക്ഷമ)
    തല്‍ക്കാലം ഞാന്‍ തരുന്നില്ല :)നേരിട്ട് കാണുമ്പോള്‍ വെച്ച് തരാം. ക്ഷമയല്ല, ഒരു കിഴുക്ക് :)

    ReplyDelete
  27. 1. ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര്
    The temple was built during the 9th century by kings of Vijayanagara Empire and then maintained and expanded by Hyder Ali, Ganga dynasty and Hoysala dynasty - Courtesy Internet, :)
    2. Thazhe kodutha blog onnu nokkikko niru chetta, http://booksandphotos.blogspot.com/2009/07/colonel-baileys-dungeon-srirangapatna.html

    ithre enne kondu pattathulloo, ;)

    ReplyDelete
  28. And i think Colonel Baillie William was the highly ranked officer who died in that dungeon, so may be thats the reason why they named after him.
    Captain Baird, Captain Rulay, Colonel Brithwite, Samson, Frazer and Lindsay- They returned to Madras alive on 4th May 1799. :)

    ReplyDelete
  29. "ചുറ്റും കുറേ ഇംഗ്ലീഷ് പട്ടാളക്കാര്‍, മൈസൂര്‍പ്പട, കുറേപ്പേര്‍ വീണുകിടക്കുന്നു, അവിടവിടെയായി ചോര തളം കെട്ടിക്കിടക്കുന്നു. അതിനൊക്കെ നടുക്ക്, തറയില്‍ വീണുകിടക്കുന്ന തൊപ്പിക്ക് അരുകിലായി പിടികൂടപ്പെട്ട് കുതറി നില്‍ക്കുന്ന ടിപ്പു. ഒരു പോരാളിയുടെ ചെറുത്തുനില്‍പ്പിന്റെ അവസാന നിമിഷങ്ങളാണത്. അതിന്റെ ഒപ്പമുള്ള അലര്‍ച്ചകള്‍, ഞരക്കങ്ങള്‍, ആക്രോശങ്ങള്‍, വെടിയൊച്ചകള്‍, പുകയും പൊടിപടലങ്ങലും‍...."

    മനോഹരം മനോജ്... ആ സ്ഥലത്ത്, ഈ അടുത്ത കാലത്ത് ഞാനും പോയതാണ്‌. എന്നാലും ഇത്തരം ഒരു രംഗം മനസ്സിലേയ്ക്ക് തീരെ വന്നതേയില്ല.

    നേരില്‍ കാണുന്നതിനേക്കാള്‍ സുഖമുണ്ട് മനോജിന്റെ വിവരണങ്ങള്‍ വായിക്കാന്‍. നന്ദി.

    "എല്ലാ മാസവും ഒരു യാത്രാവിവരണം. അങ്ങനെ കൊല്ലത്തില്‍ 24 പോസ്റ്റുകള്‍ എന്നത്.." :) :)

    ReplyDelete
  30. നിക്കറിടുന്ന കാലത്ത് പോയതാ അവിടെ (ഇപ്പോഴും നിക്കറിടാറുണ്ട് കേട്ടോ) ഇനി ഏതായാലും അവിടെ പോകണമെന്നില്ല. അത്രക്കും മനോഹരമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍.
    എനിക്കുമുണ്ട് ഇതുപോലെ ചില ചോദ്യങ്ങള്‍ .
    മനുഷ്യനിര്‍മ്മിത ചരിത്ര വായനയില്‍ എത്രത്തോളം വിശ്വാസ്യത അവകാശപ്പെടാനാകും?
    ടിപ്പു യഥാര്‍ത്ഥത്തില്‍ ക്രൂരന്‍ ആയിരുന്നുവെങ്കില്‍ മസ്ജിദും അമ്പലവും അടുത്തടുത്ത്‌ നിര്‍മിച്ചു മാതൃക കാണിക്കുമായിരുന്നോ?
    യഥാര്‍ഥ മാതൃകഭരണാധികാരി ആയിരുന്നെങ്കില്‍ മനുഷ്യവിഭവശേഷിയും ധനവും കൊണ്ട് ധൂര്‍ത്തിന്റെ സ്മാരകങ്ങള്‍ പണികഴിപ്പിക്കുമായിരുന്നോ?

    ReplyDelete
  31. അസ്സലായിരിക്കുന്നു സര്‍ . നല്ല വിവരണം .ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തിയുള്ള വിവരണം കലക്കി.ഞാന്‍ പ്ലസ്‌ ടു പഠിക്കുമ്പോള്‍ മൈസൂര്‍ പോയിരുന്നു.അത്രയേ ഉള്ളു സര്‍ പറഞ്ഞ സ്ഥലങ്ങള്‍ ഒന്നും കണ്ടിട്ടില്ല്യ.പിന്നെ ടിപ്പുവിന്റെ ശ്രീരംഗപട്ടണത്തുള്ള കോട്ടയില്‍ നിന്നും ഒരു തുരങ്ങത്തിലൂടെ പാലക്കാട് കോട്ടയിലേക്ക് എത്താം എന്ന് പറഞ്ഞു കേട്ടിരുന്നു അത് സത്യം ആണോ സര്‍ ?സര്‍ പാലക്കാട്‌ വന്നിട്ടുണ്ടോ സമയം കിട്ടുമ്പോള്‍ വരൂ എന്നെ അറിയിക്കണം സാറിന് വേണ്ട സഹായങ്ങള്‍ ഞാന്‍ ചെയ്തു തരാം .


    ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വന്നിരുന്നു മാത്സ് ബ്ലോഗില്‍ നിന്നും ഹരിത.പ്ലസ്‌ ടു കഴിഞ്ഞു എഞ്ചിനീയറിംഗ് ആദ്യത്തെ സെമെസ്റെര്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ പോസ്റല്‍ അസിസ്റ്റന്റ്‌ ജോലി കിട്ടി.വര്‍ഷ എന്നത് എന്റെ ഇഷ്ടപെട്ട പേര്‍ ആണ് .
    1)ശ്രീരംഗനാഥ ക്ഷേത്രം നിര്‍മ്മിച്ച രാജാവിന്റെ പേര് ?

    Chieftain Thirumalaiah in 894 AD

    ReplyDelete
  32. ബോറടിപ്പിച്ചാല്‍ മാപ്പാക്കണം എന്ന മുഖവുരയോന്നും വേണ്ടാ നിരൂ, ഇഷ്ടമുള്ളവര്‍ വായിച്ചാല്‍ മതി ( ഫെയ്സ്ബുക്കിലെ ആമുഖം ) .. ഗുംബസിലെ അലങ്കാരങ്ങളും നല്ല ഭംഗി .. ഈ പോസ്റ്റ്‌ ശരിക്കും ഇഷ്ടപ്പെട്ടു. നിരു പറഞ്ഞതു പോലെ , ചരിത്രത്തിലേക്ക് ഇറങ്ങി ചെന്നാല്‍ പലകാര്യങ്ങളും അങ്ങനെയാണ് ,പിന്നെ യുദ്ധം അതെപ്പോഴും ക്രൂരതകള്‍ മാത്രം സമ്മാനിക്കുന്നു, ക്ഷത്രിയനെ സംബന്ധിച്ചിടത്തോളം ധര്‍മ്മമെന്നു കരുതുന്നത്, ഒരു സാധാരണ മനുഷ്യന് സമ്മതിക്കാവുന്നതാവില്ല. പിന്നെ ജെയിലില്‍ അവസാന ശ്വാസമെടുക്കാന്‍ തുടങ്ങുന്നവന്റെ പിടച്ചില്‍.. അതൊന്നും ഓര്‍ക്കാതിരിക്കുകയാവും ഭേദം

    ഇനി പോസ്ടിടാതെ ബസില്‍ കറങ്ങി നടക്കുന്നത് കണ്ടാല്‍ ക്വോട്ടെഷന് ആളെ വിടും.. :)

    - സന്ധ്യ

    ReplyDelete
  33. ഓരോ ചിത്രം കാണുമ്പോഴും ചരിത്ര സ്മാരകങ്ങളോടുള്ള നമ്മുടേ അവഗണന വ്യക്തം ആകുന്നു.......

    ശരിക്കും വിഷമം തോന്നുന്നു ഇതു ഒക്കേ സംരക്ഷിക്കണം എന്ന് ആഗ്രഹം ഉള്ള ഒരു ഭരണാധികാരി പോലും നമുക്ക് ഇല്ലല്ലോ!

    ReplyDelete
  34. ഹുയ്യൊ.... ഒരു വമ്പന്‍ യാത്ര കഴിഞ്ഞു വന്ന ക്ഷീണം (എനിക്ക്)...
    ശ്രീരംഗത്ത് മൂന്നു കുരങ്ങന്മാരുടെ ശില്പം ശ്രദ്ധിച്ചിരുന്നോ?...ഒന്നിന്റെ ഒരു ചെവിയിലൂടെ ഈര്‍ക്കിലിയിട്ടാല്‍ മറ്റെ ചെവിയിലൂടെ വരും... രണ്ടാമത്തേതിന്റെ വായിലൂടെ വരും .. മൂന്നാമത്തെതിന്റെ ചെവിയില്‍ ത്തന്നെ തടഞ്ഞു നിക്കും.... മൂന്നു തരം രഹസ്യ സൂക്ഷിപ്പുകാരെ ഉള്ളുവത്രെ...

    ReplyDelete
  35. ''കണ്ണുകള്‍ ഉടക്കിവലിക്കപ്പെട്ടത് പൊട്ടിപ്പൊളിഞ്ഞ നിര്‍മ്മിതികളിലൊക്കെയാണ്, മനസ്സ് കടിഞ്ഞാണില്ലാതെ പാഞ്ഞുപോയത് നൂറ്റാണ്ടുകള്‍ പിന്നിലേക്കാണ്''.

    ഈ മനസുമായി
    നിരക്ഷരന് ഇനിയും യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ

    എല്ലാവിധ ആശംസകളും .

    ReplyDelete
  36. അങ്ങനെ ഞാനും ശ്രീരംഗപട്ടണം വരെ ഓസ്സീലൊരു യാത്ര പോയി:(

    ഇനി ബസ്സേക്കേറി പഞ്ചാരയടിച്ചു നടന്നാൽ സ്പോട്ട് ഫൈനടിക്കും സൂക്ഷിച്ചോ:(

    ReplyDelete
  37. @ശ്രീ വര്‍ഷ - വളരെ നന്ദി ശ്രീ വര്‍ഷ. ‘തിരുമല‘ എന്ന് അപൂര്‍ണ്ണമായി മാത്രമേ ഞാന്‍ കേട്ടുള്ളൂ, ഗൈഡ് പറഞ്ഞപ്പോള്‍. കൃത്യമായി ചോദിച്ച് മനസ്സിലാക്കാണ്‍ ശ്രമിക്കുന്നതിന് മുന്നേ സംസാരം മറ്റ് വഴിക്ക് നീങ്ങൂകയും ചെയ്തു.

    വര്‍ഷതന്ന വിവരങ്ങള്‍ കൃത്യമാണ്. അത് ഈ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്.


    @Sranj - ശ്രീരംഗത്ത് ഞാന്‍ പോയിട്ടില്ല. ശ്രീരംഗപട്ടണത്ത് നിന്ന് ശിവനസമുദ്രത്തിലേക്കും ശ്രീരംഗത്തേക്കും പോകണമെന്നുള്ളവര്‍ക്ക് വേണ്ടി അക്കാര്യം ഒന്ന് പരാമര്‍ശിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

    ചില കാര്യങ്ങള്‍ റഫര്‍ ചെയ്തുകൊണ്ടിരിക്കുകയാണ് ഞാന്‍. റാം, ഇസ്മായില്‍ കുറുമ്പടി എന്നിവരുമായി ഒരു ചര്‍ച്ചയ്ക്കായി അതിന് ശേഷം മടങ്ങിവരുന്നതാണ്.

    ReplyDelete
  38. manojetta thanks . avide poyi vanna pratheethi anubavapettu ...marannu poyoru sreerangapattanam yathra veendum ormipichathinu orayiram nanni.. annathe yathrayekkalum kooduthal arinjathu ee yathryilannu ......

    ReplyDelete
  39. Manoj ji, it is useful ,thank u

    ReplyDelete
  40. Shaji Raghuvaran6 November 2010 at 08:28

    “100 വര്‍ഷം സര്‍വൈശ്വര്യങ്ങളോടും കൂടെ ജീവിക്കാന്‍ സാധിക്കട്ടെ.”
    ഇനിയെന്തു വേണം ഭായ് ....നീളം കുടിയാലും നല്ല ഒരു ചരിത്രവായന

    ReplyDelete
  41. ശ്രീരംഗപട്ടണത്തേക്ക് അദ്യമായി യാത്രവന്നവര്‍ക്കും, എന്നെപ്പോലെ തന്നെ പഴയ സ്കൂള്‍,കോളേജ് സ്റ്റഡി ടൂറുകളുടെ ഓര്‍മ്മ പുതുക്കാന്‍ എത്തിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

    ഈ കമന്റ് ബോക്സില്‍ ചില ചോദ്യങ്ങള്‍ ഞാന്‍ നിരത്തിയിരുന്നു. അതിനെല്ലാം മറുപടി കിട്ടി. മറുപടി തന്നെ റാമിനും ശ്രീ വര്‍ഷയ്ക്കും പ്രത്യേകം നന്ദി.

    ReplyDelete
  42. മറ്റ് ചില ചോദ്യങ്ങള്‍ പോസ്റ്റില്‍ത്തന്നെ ഞാന്‍ ഉന്നയിച്ചിരുന്നു. അത് ഇങ്ങനെയാണ്.

    ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷുകാര്‍ക്ക് എതിരായി പോരാടിയ ഒരു ധീരയോദ്ധാവ് തന്നെയായിരുന്നു. പക്ഷെ, സുല്‍ത്താന്‍ അതിനിടയില്‍ കുറേ ക്രൂരതകളും ചെയ്തിട്ടില്ലേ? ടിപ്പുവിനെപ്പറ്റി കേള്‍ക്കുന്ന മോശം പരാമര്‍ശങ്ങളിലൊക്കെ എത്രത്തോളം നെല്ലുണ്ട്? എത്രത്തോളം പതിരുണ്ട്? ടിപ്പുവിന്റെ കേരളത്തിലേക്കുള്ള പടയോട്ടങ്ങളൊക്കെ എന്തിന് വേണ്ടിയായിരുന്നു? സാമ്രാജ്യവികസനമോ ശത്രുസംഹാരമോ അതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലുണ്ടായിരുന്നോ ?

    പ്രധാനമായും ടിപ്പുസുല്‍ത്താന്‍(പി.കെ.ബാലകൃഷ്ണന്‍), നവാബ് ടിപ്പു സുല്‍ത്താന്‍ ഒരു പഠനം(കെ.കെ.എന്‍ കുറുപ്പ്).... എന്നീ 2 ഗ്രന്ഥങ്ങളാണ് ടിപ്പുവിനെക്കുറിച്ചുള്ള മനസ്സിലാക്കാനായി ഇക്കാലത്തിനിടയില്‍ ഞാന്‍ അവലംബിച്ചിട്ടുള്ളത്. പിന്നെ ഇന്റര്‍നെറ്റില്‍ നിന്ന് കിട്ടാവുന്ന അത്രയും സൈറ്റുകളും. അതൊക്കെ എന്തായാലും, ഞാന്‍ നേരിട്ട് പോയി കണ്ട് മനസ്സിലാക്കിയ സ്ഥലങ്ങളും അവിടന്നുള്ള സ്മാരകങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും, ടിപ്പുവിനെപ്പറ്റി തര്‍ക്കമില്ലാതെ വിശ്വസിച്ച് പോരുന്നതുമായ കാര്യങ്ങളുമല്ലാതെ മറ്റൊന്നും ഈ പോസ്റ്റില്‍ ഞാന്‍ പരാമര്‍ശിച്ചിട്ടില്ല. ചോദ്യരൂപേണെ ഞാന്‍ ഉന്നയിച്ചിട്ടുള്ളത് എനിക്കിപ്പോഴും നിലനില്‍ക്കുന്ന ചില സംശയങ്ങള്‍ മാത്രമാണ്.

    എനിക്ക് കിട്ടിയ ചില ഉത്തരങ്ങളും, വിവരങ്ങളും ഈ കമന്റ് ബോക്സില്‍ ഞാന്‍ നിങ്ങള്‍ എല്ലാവരുമായി പങ്കുവെക്കുന്നു.

    ReplyDelete
  43. അന്യദേശ ചരിത്രകാരന്മാര്‍ പലരും ടിപ്പുവിനെ മതഭ്രാന്തനായും ക്രൂരനായ ഭരണാധികാരിയായും ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ, മേല്‍പ്പറഞ്ഞ 2 ഗ്രന്ഥകര്‍ത്താക്കളും അതൊക്കെ എഴുതിത്തള്ളിയിരിക്കുന്നു. ടിപ്പുവിനെപ്പറ്റി അന്യദേശ ചരിത്രകാരന്മാര്‍ പറഞ്ഞ നല്ല റഫറന്‍സുകള്‍ ഇവര്‍ രണ്ടുപേരും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ഇത് കുഴപ്പിക്കുന്നു, ഒരു തീരുമാനത്തില്‍ എത്താന്‍ ആകുന്നില്ല. വെറും 250 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രം പോലും നമുക്ക് കൃത്യമായി വിലയിരുത്താനാവുന്നില്ലല്ലോ എന്നതാണ് സങ്കടം. ഏത് വലിയ ചരിത്രകാരന്‍ പറയുന്നതും അപ്പാടെ വിഴുങ്ങാനോ, തുപ്പിക്കളയാനോ പറ്റാത്ത ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്.

    ടിപ്പു മതഭ്രാന്തനല്ല പക്ഷെ മതവിശ്വാസിയായി ജീവിച്ചിരുന്ന ആളായിട്ടാണ് മുകളിലെ പുസ്തകങ്ങളില്‍ സമര്‍ത്ഥിക്കുന്നത്. അന്യമതങ്ങളെ അദ്ദേഹം ബഹുമാനിച്ചിരുന്നതായും പരാമര്‍ശമുണ്ട്. അതിന് ലഭ്യമായ പ്രധാന തെളിവുകളില്‍ ഒന്ന് ശൃംഗേരിമഠം ക്ഷേത്രത്തിലെ കന്നട ഭാഷയിലുള്ള ചില രേഖകളാണ്. ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനായി ടിപ്പു നല്‍കിയ സംഭാവനകളെപ്പറ്റിയാണ് അതില്‍ പറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിന് ടിപ്പു നല്‍കിയ ഇളവും ദാനവും കോഴിക്കോട് കളക്‍ടറേറ്റ് രേഖകളില്‍ ഉണ്ടെന്നും കെ.കെ.എന്‍.കുറുപ്പ് പറയുന്നു. ടിപ്പു നശിപ്പിച്ചു എന്ന് പറയപ്പെടുന്ന ക്ഷേത്രങ്ങള്‍, കൃസ്ത്യന്‍ പള്ളികള്‍ എന്നതിനൊനും ഒരു രേഖയോ തെളിവോ ഇല്ലെന്ന് പി.കെ.ബാലകൃഷ്ണന്‍ സമര്‍ത്ഥിക്കുന്നുമുണ്ട്. ടിപ്പുവിന്റെ ക്രൂരതകള്‍, തന്റെ രാജ്യത്തോടും, നാട്ടുകാരോടും ക്രൂരമായ നടപടികള്‍ എടുത്തിട്ടുള്ള വിദേശ പട്ടാള ഓഫീസര്‍മാരോട് ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട് 2 പുസ്തകങ്ങളിലും. യുദ്ധത്തില്‍ കീഴടക്കപ്പെടുന്ന സ്ഥലങ്ങളിലെ സ്ത്രീകളോട് വളരെ മാന്യമായ പെരുമാറ്റം ആയിരുന്നു ടിപ്പുവിന്റേതെന്നും പുസ്തകങ്ങളില്‍ ഉണ്ട്. അതേ സമയം ഇംഗ്ലീഷുകാര്‍ പരാജിതരായ ദേശങ്ങളിലെ സ്ത്രീകളോട് മോശമായി പെരുമാറിയതായും പറയുന്നു.

    ടിപ്പു നടത്തിയ മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ തെളിവുകള്‍ ഒന്നും ഇല്ല എന്ന് ശ്രീ ബാലകൃഷ്ണന്‍ പറയുമ്പോള്‍, അല്‍പ്പം ന്യൂട്രലായിട്ടുള്ള സമീപനമാണ് കെ.കെ.എന്‍.കുറുപ്പിന്റേത്. എന്നാല്‍ ഇംഗ്ലീഷ് റഫറന്‍സുകളില്‍ ടിപ്പു ഒരു ഇംഗ്ലീഷ് പട്ടാളക്കാരനെ വരെ പരസ്യമായി സുന്നത്ത് നടത്തിയതിനെപ്പറ്റിയും, അതിന്റെ പേരില്‍ ഹൈദര്‍ ടിപ്പുവുമായി ഇടയുന്നതിനെപ്പറ്റിയും പരാമര്‍ശമുണ്ട്.

    മലബാറിലേക്ക് ടിപ്പു നടത്തിയ പടയോട്ടമൊക്കെ സാമ്രാജ്യവികസനത്തിന്റേയും പിന്നെ ഹൈദര്‍ അലി വെട്ടിപ്പിടിച്ച നാടുകള്‍ എന്ന നിലയില്‍ അത് നിലനിര്‍ത്താനും വിദേശികള്‍ക്ക് എതിരെ പോരാടാനുള്ള അര്‍ത്ഥം ഉണ്ടാക്കാനുമായിരുന്നു എന്ന പരാമര്‍ശങ്ങളാണ് ഉള്ളത്. ഹൈദര്‍ അലി ചിറയ്ക്കലില്‍ നിന്ന് പിടിച്ച് കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തി മുഹമ്മദ് അയാസ് ഖാന്‍ എന്ന് പേരിട്ട കുമാരന്‍ നമ്പ്യാര്‍ എന്ന വ്യക്തി പിന്നീട് ഹൈദറിന്റെ പ്രിയപ്പെട്ടവനാകുകയും ബെഡ്‌നോര്‍(ഹൈദര്‍ നഗര്‍) ന്റെ നവാബായി നിയമിക്കപ്പെടുകയും ചെയ്യുന്നതായി ഇംഗ്ലീഷ് പരാമര്‍ശങ്ങളുണ്ട്.

    ഇതൊക്കെ ടിപ്പുവിന് അയാസ് ഖാനോട് വൈരാഗ്യം ഉണ്ടാകുകയും, അത് മലബാറിനോട് തന്നെയുള്ള വൈരാഗ്യമായി മാറുന്നുണ്ടെന്നും, ഹൈദറിന്റെ മരണശേഷം അയാസ് ഖാന് എതിരായി ടിപ്പു മരണ വാറണ്ട് പുറപ്പെടുവിക്കുന്നതുമായ ചില കഥകളെപ്പറ്റി ഈ പുസ്തകങ്ങളില്‍ ഒന്നും പറയുന്നുമില്ല.

    പല സംശയങ്ങള്‍ക്കും, എനിക്ക് കിട്ടിയ ഉത്തരങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണമോ വേണ്ടയോ എന്നിതുവരെ തീരുമാനിക്കാനായിട്ടില്ല. അതുകൊണ്ടാണ് ആ സമസ്യകളിലൊക്കെ കെട്ടുപിണഞ്ഞ് കിടക്കുന്നതിനും ഒരു സുഖമുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഈ ലേഖനം അവസാനിപ്പിച്ചത്.

    ReplyDelete
  44. സരിജയുടെ കമന്റ് വളരെ പ്രസക്തമാണ്. എഴുതപ്പെട്ട ചരിത്രം എപ്പോഴും സത്യത്തിന്റെ ഒരു വശം മാത്രമാണ്.

    ചരിത്രം ആര് എഴുതുന്നു എന്നതും ഒരു വിഷയമാണ്. വിജയി എഴുതുന്ന ചരിത്രവും പരാജയപ്പെട്ടവന്‍ എഴുതുന്ന ചരിത്രവും ഒന്നല്ല.

    @ ഇസ്മായില്‍ കുറുമ്പടി - രാജാക്കന്മാര്‍ പലരും വിലപിടിപ്പുള്ള സ്മാരകങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരാണ്. അതൊക്കെ പല രാജവംശത്തിന്റേയും ഭാഗമാണ്. അതുകൊണ്ട് അവര്‍ മാതൃകാ ഭരണാധികാരികള്‍ ആകാതിരിക്കുന്നില്ല. മോശം ഭരണവും ധൂര്‍ത്തും ഉള്ള രാജാക്കന്മാരും ഉണ്ടായിട്ടുണ്ട്.

    @ റാം - ആ ലിങ്കുകള്‍ക്ക് നന്ദി. ആ ലിങ്കില്‍ പറയുന്ന ‘പീരങ്കി മുകളില്‍ നിന്ന് വീണതല്ല‘ എന്ന ഒരു കാര്യത്തോട് ഞാനും യോജിക്കുന്നുണ്ട്. അത് തെളിയിക്കേണ്ടത് ആര്‍ക്കിയോളജിക്കാരോ അതുപോലുള്ളവരോ ആണ്. നമുക്ക് തല്‍ക്കാലം നിലവിലുള്ള, ചോദ്യം ചെയ്യപ്പെടാത്ത ചരിത്രം പറയുന്നത് വിശ്വസിക്കാനേ മാര്‍ഗ്ഗമുള്ളൂ.

    ReplyDelete
  45. ടിപ്പു മതഭ്രാന്തനല്ല പക്ഷെ മതവിശ്വാസിയായി ജീവിച്ചിരുന്ന ആളായിട്ടാണ് മുകളിലെ പുസ്തകങ്ങളില്‍ സമര്‍ത്ഥിക്കുന്നത്. - Niru chetta, ithine kurichu njanum alochichirunnu,some times i felt it right, frankly i dont know.But there is a Mosque in front of my home at Kannur, and my grandma used to say that there is a Krishna idol inside and when there is a birth of calf in our area people used to give milk to the mosque and they accept it. And recently this was confirmed when some renovation was going on at that mosque- workers said they saw the idol(i want to confirm it, just to know). And i heard people says it is converted as a mosque by Tipu. But some of the people disagree with that, they says it happened during the invasion but converted by the effect of Arakkal Raja. I dont know abt it and am trying to get more details reg. that.And somewhere i read that when Tipu/Hyder Ali, i don't remember who, came to Malabar they didn't meant attack the temples, so the Nair armies used the temples as fortress and attack the Mysore army, this made them angry and they started to destroy each and every temples. When i went to Sri Rajarajeswara temple -Taliparmba i felt the same, bcoz you can still see that using that temple as a fort was a good idea. That means they didn't meant any harm to our religion(may be) as you said ഗുരുവായൂര്‍ ക്ഷേത്രത്തിന് ടിപ്പു നല്‍കിയ ഇളവും ദാനവും കോഴിക്കോട് കളക്‍ടറേറ്റ് രേഖകളില്‍ ഉണ്ടെന്നും കെ.കെ.എന്‍.കുറുപ്പ് പറയുന്നു. as per this book it can be correct.
    But at the same time, i found this - "In 1766 AD, Hyder Ali of Mysore captured Kozhikkode (Calicut) and then Guruvayur. He fined 10,000 fanams (a form of currency) to spare the temple. This fine was paid, but due to insecurity, pilgrims receded , the supply of rice was stopped and the tenants stopped annual dues. On the request of the Malabar Governor, Shrinivasa Rao, Hyder Ali granted a Devadaya (free gift) and the temple was saved from extinction. Again in 1789 AD Tippu Sultan invaded Zamorin's province. Apprehending the destruction, the idol was hidden underground and the Utsava vigraha was taken to Ambalapuzha by Mallisseri Namboodiri and Kakkad Othikkan. Tippu destroyed the smaller shrines and set fire to the Temple, but it was saved due to timely rain." - This is about the Guruvayur temple.It is contradictory.
    Niru chettan pranjathu pole, വെറും 250 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചരിത്രം പോലും നമുക്ക് കൃത്യമായി വിലയിരുത്താനാവുന്നില്ലല്ലോ.
    I wish if i knew the real history, but as Napoleon said, ‘History is a myth agreed upon’ so we cant confirm any thing , because both the sides are right in their own perspective and wrong in the opposite.
    Whatever i said is my own view of history and some i collect from the internet. So if there is any wrong information conveyed, plz correct me. And Niru chetta thanx for a post like this, it gives a F5 feeling. :)

    ReplyDelete
  46. @Ram - എന്താണ് ഈ F5 ?

    വിശദമായ അഭിപ്രായത്തിനും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ചരിത്രങ്ങള്‍ പങ്കുവെച്ചതിന് നന്ദി:)

    ശരിക്കുള്ള ചരിത്രം എഴുതപ്പെട്ട ചരിത്രത്തിനും, സത്യത്തിനും ഇടയില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഊരാക്കുടുക്കുകളില്‍ നമ്മളും :(

    ReplyDelete
  47. F5- It means refresh. :) hi hi - sorry.

    ശരിക്കുള്ള ചരിത്രം എഴുതപ്പെട്ട ചരിത്രത്തിനും, സത്യത്തിനും ഇടയില്‍ എവിടെയോ കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന ഊരാക്കുടുക്കുകളില്‍ നമ്മളും :(.
    Niru chettan paranjathu sariya. but still it drag us behind.
    "History never looks like history when you are living through it - John W. Gardner"

    ReplyDelete
  48. Got the link to your blog from your letter to the editor of "Mathrubhoomi YATRA" commenting on Sreepadmanaba swami temple. Congrats on your informative travel blog. I am based at Bangalore and had visited Sriranga pattanam many times. The trouble was that i couldn't spend as much time as i wished because of the females accompanying :) They do not see anything beyond the ruins. Thoroughly enjoyed reading the blog. I will make another trip all alone. Looking for anyone to join a drive to Hampi to spend a few days with krishnadevaraya. Will make it a point to search for your blog before starting my next drive. Good job..Byju

    ReplyDelete
  49. Got the link to your blog from your letter to the editor of "Mathrubhoomi YATRA" commenting on Sreepadmanaba swami temple. Congrats on your informative travel blog. I am based at Bangalore and had visited Sriranga pattanam many times. The trouble was that i couldn't spend as much time as i wished because of the females accompanying :) They do not see anything beyond the ruins. Thoroughly enjoyed reading the blog. I will make another trip all alone. Looking for anyone to join a trip to Hampi to spend a few days with krishnadevaraya. Will make it a point to search for your blog before starting my next drive. Good job

    ReplyDelete
  50. ആദ്യമേ ജയന് അഭിനന്ദനങ്ങള്‍,ഗൂഗിള്‍ ബസ്സില്‍ നിന്നും ഈ നിരക്ഷരനെ തൂക്കി എറിഞ്ഞതിന്... അതുകൊണ്ടല്ലേ ഇത്രയും സുന്ദരമായ ഒരു പോസ്റ്റ്‌ കിട്ടിയത്!

    എന്തു രസകരമായാണ് വിവരണങ്ങള്‍,അതുപോലെ മനോഹരമായ ചിത്രങ്ങളും,എങ്ങിനെ അസൂയ തോന്നാതിരിക്കും?

    ReplyDelete
  51. ജയിലിലെ പീരങ്കിയെ കുറിച്ച് ഞാന്‍ കുറച്ചു വ്യതസ്തമായ കാര്യമാണ് കേട്ടിട്ടുള്ളത്. ഏതോ യുദ്ധത്തില്‍ ഇംഗ്ളിഷ് കാരുടെ ബോംബാക്രമണത്തില്‍ (അതോ പീരങ്കി ആക്രമണത്തിലോ? കൃത്യമായി ഓര്‍മ്മിക്കുന്നില്ല) ആണ് മേല്‍ക്കുരയില്‍ ദ്വാരം ഉണ്ടായതെന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. പീരങ്കിയില്‍ ഇപ്പോള്‍ കാണുന്ന ഒരു dent അന്നത്തെ ആക്രമണത്തില്‍ ഉണ്ടായതെന്നാണ് എന്റെ അറിവ് (ഫോട്ടോ ഇവിടെ കാണാം - http://picasaweb.google.com/primejyothi/Misc?authkey=Gv1sRgCL_Jn9zqrNWu8AE#5539088112076210738 ). അടുത്ത പ്രാവശ്യം പോകുമ്പോള്‍ ഒന്ന് കൂടി നന്നായി നോക്കണം.

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. ഞാനും ശ്രീരംഗ പട്ടണത്തു പോയിട്ടുണ്ടു. ഈ പറഞ്ഞതൊന്നും അവിടെ കണ്ടില്ല.
    Good Work!

    ReplyDelete
  54. @Prime - ജയിലിലെ പീരങ്കിയെപ്പറ്റി പ്രൈം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. സത്യത്തില്‍ ആ പീരങ്കി താഴേക്ക് വീഴാനുള്ള വലിപ്പം ആ ദ്വാരത്തിനില്ല. പീരങ്കി കുത്തി നിര്‍ത്തിയാല്‍പ്പോലും അങ്ങനെ സംഭവിക്കുവാന്‍ ബുദ്ധിമുട്ടാണ്.

    മുകളില്‍ Ram തന്നിട്ട് പോയ ലിങ്ക് വഴി ഒന്ന് പോയി നോക്കിയാലും ഇക്കാര്യം മനസ്സിലാക്കാന്‍ പറ്റും. എന്നിരുന്നിട്ടും ഗൈഡുകള്‍ വഴിയും മറ്റും പ്രചരിപ്പിക്കപ്പെടുന്നത് ശരിയായ വിവരമല്ല. ഇനി ശ്രീരംഗപട്ടണം വഴി പോകുന്ന ആരെങ്കിലും കൂടുതല്‍ അന്വേഷിച്ചെങ്കില്‍ നന്നായിരുന്നു. അടുത്ത പ്രാവശ്യം എനിക്ക് പോകാന്‍ പറ്റുമ്പോള്‍ ഞാനും കൃത്യമായതും ആധികാരികമായതുമായ വിവരം ശേഖരിക്കാന്‍ ശ്രമിക്കുന്നതാണ്.

    ശ്രദ്ധാപൂര്‍വ്വമുള്ള വായനയ്ക്ക് നന്ദി.

    ReplyDelete
  55. നന്നായിട്ടുണ്ട്. നമ്മളെല്ലാം സ്കൂളില്‍ പഠിച്ച ചരിത്രം അപൂര്‍വ്വമായേ അയവിറക്കാറുള്ളൂ. ഞാന്‍ കുടുംബസമേതം കഴിഞ്ഞ ആഴ്ച ലാല്‍ബാഗില്‍ പോയിരുന്നു. ഇടക്കിടെ പോകാറുണ്ട്. പക്ഷെ കഴിഞ്ഞ തവണയാണ് ഗൈഡിനെ കിട്ടിയത്. (ലാല്‍ബാഗിലും ഗൈഡ് ഉണ്ട്) ടിപ്പു സുല്‍ത്താന്‍ നട്ടുവളര്‍ത്തിയ മാവ് ഗൈഡ് കാണിച്ചു തന്നപ്പോള്‍ ടിപ്പുവിന്റെ പിതാവ് ഹൈദര്‍ അലിയെ ഒക്കെ ഓര്‍ത്തു. ഹൈദര്‍ അലി ആണത്രെ 40 ഏക്കറില്‍ ലാല്‍ബാഗ് നിര്‍മ്മിച്ചത്. ഇപ്പോള്‍ അത് 260 ഏക്കര്‍ ഉണ്ട്. അവിടെ ഉള്ള ഗ്ലാസ് ഹൌസ് വൈസ്രോയ് പുഷ്പപ്രദര്‍ശനം കാണാന്‍ വേണ്ടി നിര്‍മ്മിച്ചതാണത്രെ. ലാല്‍ബാഗിനെ പറ്റി എനിക്കൊരു പോസ്റ്റ് എഴുതണമായിരുന്നു. പക്ഷെ ഞാന്‍ സാക്ഷരനായിപ്പോയില്ലേ . പറ്റുമോ എന്തോ:)

    ReplyDelete
  56. @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി - ചേട്ടാ... കുറച്ച് നേരത്തേക്ക് ഒരു നിരക്ഷരനാണെന്ന് മനസ്സില്‍ ധ്യാനിച്ച് അങ്ങട്ട് എഴുതുക തന്നെ. മാതൃഭൂമി യാത്രാ മാഗസിനില്‍ ഒരു യാത്രാവിവരണ മത്സരം നടക്കുന്നുണ്ട്. സംഭവം എഴുതി അവര്‍ക്ക് കൊടുക്കൂ. സമ്മാനമായി ഒരു വിദേശയാത്ര തരപ്പെട്ടന്ന് വരാം.

    നിരക്ഷരന്‍ ആയതുകൊണ്ട് ഞാന്‍ ആ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഒരു മത്സരത്തിലുള്ള ബാല്യം അവശേഷിക്കുന്നില്ല എന്നതുതന്നെ പ്രധാന കാരണം.

    ReplyDelete
  57. Nice to read your blog, i do read it at times.

    The description or imagery of the last moments of Tip seems not in correlation with the actual event.
    If still interested in reading more about Tipu..

    http://www.lib.mq.edu.au/digital/seringapatam/journal.html

    http://www.tigerandthistle.net/tipu.htm

    ReplyDelete
  58. ഇത് ശ്രീരംഗപട്ടണത്തെപ്പറ്റിയുള്ള പോസ്റ്റാണ്. വിഷയയുമായി ബന്ധമില്ലാത്ത തരത്തിലുള്ള കമന്റുകള്‍ നീക്കം ചെയ്യപ്പെടുന്നതാണ്.

    ReplyDelete
  59. @jaypee - താങ്കളുടെ വിശദമായ വായനയ്ക്കും കമന്റിനും നന്ദി. ചരിത്രത്താളുകളില്‍ വിവരിച്ചിട്ടുള്ളതുമായി ഫോട്ടോയില്‍ കാണുന്ന ടിപ്പുവിന്റെ അവസാന രംഗം പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നില്ല എന്നത് ശരിയാണ്. ചിത്രകാരന്റെ ഭാവനയിലുള്ള അന്ത്യരംഗമാണ് ഫോട്ടോയിലെ ചിത്രത്തില്‍. എന്റെ മനസ്സില്‍ കാലങ്ങളായിട്ട് പതിഞ്ഞ് കിടക്കുന്ന ഒരു ചിത്രമാണത്. അതിനെ അടിസ്ഥാനമാക്കി അന്ത്യരംഗം ഞാന്‍ അവിടെനിന്ന് മനസ്സില്‍ സങ്കല്‍പ്പിക്കുന്നതാണ് അവിടെ കാണുന്ന എന്റെ വര്‍ണ്ണന.

    ഡോ:കെ.കെ.എന്‍. കുറുപ്പിന്റെ ‘നവാബ് ടിപ്പുസുല്‍ത്താന്‍ ഒരു പഠനം എന്ന ഗ്രന്ഥത്തില്‍ പറയുന്ന അവസാന രംഗം ഇപ്രകാരമാണ്.

    ....സുല്‍ത്താന്‍ ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ വീണ്ടും ആക്രമണം നടന്നതായി വാര്‍ത്തയറിഞ്ഞു. ഭക്ഷണം പൂര്‍ത്തിയാക്കാതെ എഴുന്നേറ്റു. കൈ കഴുകി, വാള്‍ തൂക്കിയിട്ടു, തോക്കുകള്‍ നിറയ്ക്കാന്‍ കല്‍പ്പിച്ചു. വിള്ളലിന്റെ 200 വാര സമീപമെത്തിയപ്പോള്‍ ഓടിപ്പോകുന്നവരുടെ കൂട്ടവും ഇംഗ്ലീഷ് സൈന്യവുമായിരുന്നു മുന്നില്‍. മൈസൂര്‍ സൈനികരും പലേടത്തും ഓടുന്നത് അദ്ദേഹം കണ്ടു. സുല്‍ത്താന്‍ ഗംഭീരസ്വരത്തില്‍ അവരോട് ഉറച്ചുനില്‍ക്കാന്‍ കല്‍പ്പിച്ചു. തുടര്‍ച്ചയായി അദ്ദേഹം ശത്രുക്കളുടെ നേര്‍ക്ക് വെടിവെച്ചു. ചിലര്‍ മരിച്ചുവീണു. ഇംഗ്ലീഷ് സൈനികര്‍ തന്റെ മുമ്പില്‍ എത്തിയപ്പോള്‍ സുല്‍ത്താന്റെ അംഗരക്ഷകര്‍ പോലും ഓടാന്‍ തുടങ്ങി. എന്നാല്‍ ചിലര്‍ ഉറച്ചുനിന്നു. അദ്ദേഹം ഗെയിറ്റിനടുത്ത് എത്തുമ്പോഴേക്ക് അവിടെ പാലായനം ചെയ്യുന്നവരുടെ കൂട്ടത്തിലൂടെ അദ്ദേഹത്തിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. സുല്‍ത്താന് മാറിന്റെ ഇടത്തുഭാഗത്ത് വെട്ടേറ്റു. രണ്ടാമത് വലത്തുഭാഗത്തും. അദ്ദേഹം കയറിയ കുതിയ വെടിയേറ്റ് താഴത്ത് വീണു. കൂടെ സുല്‍ത്താന്റെ തലപ്പാവും. അനുയായികള്‍ അദ്ദേഹത്തെ ഒരു പല്ലക്കിലേക്ക് എടുത്തുമാറ്റി. ഒരനുയായി രാജാഖാന്‍ പേരുപറഞ്ഞ് അദ്ദേഹം അഭയം തേടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുല്‍ത്താന്‍ അതിനൊരുങ്ങിയില്ല. ഈ അവസരം ഒരു യൂറോപന്‍ സിപ്പാഹി അദ്ദേഹത്തിന്റെ അരപ്പട്ടയില്‍ കൈവെച്ചു. സുല്‍ത്താന്‍ അയാളെ മുട്ടിനു വെട്ടി. ഈ അന്ത്യയുദ്ധത്തില്‍ സുല്‍ത്താന്‍ പിന്നില്‍നിന്നുള്ള ഒരജ്ഞാത ഇംഗ്ലീഷ് പീരങ്കിപ്പടയാളിയുടെ വെടിയേറ്റ് നിലം‌പതിച്ചു. സമയം ഉച്ചയ്ക്ക് ശേഷം 2.30 ആയിരിക്കണം. കോട്ട ഇംഗ്ലീഷുകാര്‍ പൂര്‍ണ്ണമായും കീഴടക്കി. ജനറല്‍ ബയര്‍ഡിന്റെ സൈന്യം അന്നു വൈകുന്നേരവും സുല്‍ത്താനെ അന്വേഷിച്ചുനടന്നു. കമാന്‍ഡര്‍മാര്‍ മുയിസുദ്ദീനേയും മറ്റൊരു പുത്രനേയും തടവുകാരാക്കി. സുല്‍ത്താന്റെ സ്വകാര്യപരിചാരകന്‍ നദീര്‍ ഖാന്റെ ശവം ആ ശവക്കൂമ്പാരത്തില്‍ നിന്നും വഴികാട്ടികള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അതിനടുത്തുതന്നെ തലപ്പാവും അരപ്പട്ടയും നഷ്ടപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു.

    ആ ശരീരത്തെപ്പറ്റി മേജര്‍ അല്ലന്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

    ‘കവാടത്തില്‍ നിന്നും പുറത്തേക്ക് നീക്കപ്പെട്ടപ്പോള്‍ ടിപ്പുവൊന്റെ കണ്ണുകള്‍ ശരിക്കും തുറന്നാണിരുന്നത്. ശരീരത്തിന് അപ്പോഴുമുണ്ടായിരുന്ന ചൂടുകൊണ്ട് ജീവനില്ലേ എന്നുപോലും ഞാനും കേണല്‍ വെല്ലസ്ലിയും അല്‍പ്പം സംശയിച്ചു. ശരീരത്തില്‍ നാല് മുറിവുകളുണ്ടായിരുന്നു. മൂന്നെണ്ണം ശരീരത്തിലും ഒന്ന് വലതുചെവിയുടെ മുകള്‍ഭാഗത്തുകൂടി തുളഞ്ഞു കവിളിലും എത്തിയിരുന്നു. അഭിജാതമായ ഒരു ദര്‍ശനീയത അദ്ദേഹത്തില്‍ കാണാം. മുഖഭാവത്തില്‍ ഒരു നിശ്ചഞ്ചലത. ആ ഭാവം സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന ഒരാളാണെന്നു സ്വയം വ്യക്തമാക്കി.‘

    ReplyDelete
  60. @ Niraksharan,
    Ahtiantham gaurava poornamaaya Marupadikku nanni.

    ReplyDelete
  61. പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പോയിരുന്നു, ഒരിക്കല്‍ കൂടി പോകണം :)

    ReplyDelete
  62. ടിപ്പുവിനെയും ശ്രീരംഗപട്ടണത്തെയും കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഒരു വിവാദം നിരക്ഷരന്‍ മനസ്സിലാക്കിയിരിക്കുമല്ലോ.
    ഭാസ്കരന്‍ മാനന്തേരി തന്റെ 'കടത്തനാടന്‍ നൊമ്പരങ്ങള്‍' എന്ന പുസ്തകത്തില്‍, ടിപ്പു സുല്‍ത്താന്‍ പടയോട്ട കാലത്ത് മലബാര്‍ പ്രദേശത്ത് കടത്തനാട് എത്തുകയും അവിടെ വച്ച് ഉണ്ണിയാര്‍ച്ചയെ കണ്ടുമുട്ടുകയും , ഉണ്ണിയാര്‍ച്ചയുടെ ബന്ധുക്കളെയെല്ലാം കൊല്ലുകയും തുടര്‍ന്ന് ഉണ്ണിയാര്‍ച്ചയെ ഭാര്യയാക്കി ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി എന്നും അവിടെയുള്ള ക്ഷേത്രം ഉണ്ണിയാര്ച്ചക്ക് വേണ്ടി പണി കഴിപ്പിച്ചതാനെന്നും ഒക്കെ അതില്‍ പറയുന്നു .
    പക്ഷെ ഇതിനെ വികലമായ ചരിത്ര പുനരാഖ്യാനം ആയിട്ടാണ് പലരും കാണുന്നത് .
    കേരളശബ്ദം വാരികയില്‍ ഇതിനെതിരെ ലേഖനങ്ങള്‍ വരുന്നുണ്ട് .

    ReplyDelete
  63. നന്നായിരിക്കുന്നു. സമഗ്രമായ വിവരണം സുന്ദരമായ ചിത്രങ്ങള്‍...

    ReplyDelete
  64. ഇപ്പോഴാണ്‌ മുഴുവന്‍ വായിച്ചത്..

    വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയും ടിപ്പുവുമായി ബന്ധപ്പെട്ടിരിക്കുന്നു.
    ബത്തേരിയുടെ പഴയ പേര് ഗണപതിവട്ടം എന്നായിരുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത്, അദ്ധേഹത്തിന്റെ ആയുധങ്ങള്‍ സൂക്ഷിക്കാന്‍
    ബത്തേരിയിലെ ഒരു ജൈന ക്ഷേത്രം ഉപയോഗിച്ചിരുന്നു. അതില്‍ നിന്നാണ് ടിപ്പുവിന്റെ ആയുധപുര എന്നര്‍ത്ഥം വരുന്ന "sultan 's battery "
    ഉണ്ടായതും ക്രമേണ അത് സുല്‍ത്താന്‍ ബത്തേരി ആയി മാറിയതും.
    ബത്തേരിയിലെ ആ ജൈന ക്ഷേത്രം ഇപ്പോള്‍ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു.
    ക്ഷേത്രത്തില്‍, ബത്തേരിയെ മൈസൂര് ഉം ആയി ബന്ധിപ്പിക്കുന്ന ഒരു തുരങ്കം ഉണ്ടായിരുന്നത്രേ.
    വളരെ പണ്ട് അതും സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തിരിക്കുന്നു. ഒരിക്കല്‍ അത് വഴി ഇറങ്ങിപ്പോയ കുറച്ചു വിദേശികള്‍ തിരിച്ചു വന്നിലത്രെ!(സത്യം ഇതാണോ എന്നറിയില്ല.. )
    എന്തായാലും ഇപ്പോള്‍ തുരങ്കം സീല്‍ ചെയ്തിരിക്കുകയാണ്... രസകരമായ ഒന്ന്, ബത്തേരിയിലെ ഒരു ക്ഷേത്രത്തിന്റെ ബോര്‍ഡില്‍ ഇപ്പോഴും സ്ഥലപേരു ഗണപതിവട്ടം തന്നെയാണ്..

    നല്ല പോസ്റ്റ്‌! നന്ദി നിരക്ഷരന്‍.

    ReplyDelete
  65. @ശാലിനി - ശാലിനി പറയുന്ന ടിപ്പു ചരിതം അല്‍പ്പസ്വല്‍പ്പം ഞാൻ ദാ ഇവിടെ എഴുതിയിട്ടിട്ടുണ്ട്.

    ReplyDelete
  66. ഒന്‍പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ക്ഷേത്രം നിര്‍മിച്ചത് എന്ന് വായിച്ചൊരോര്‍മ. പിന്നെ ഹോയ്സാലരും വിജയനഗര രാജാക്കന്മാരും അതില്‍ വീണ്ടും പണിയെടുത്തിട്ടുണ്ട് എന്നും.

    ReplyDelete
  67. ഒന്‍പതാം നൂറ്റാണ്ടില്‍ ഗംഗന്മാരാണ് ക്ഷേത്രം നിര്‍മിച്ചത് എന്ന് വായിച്ചൊരോര്‍മ. പിന്നെ ഹോയ്സാലരും വിജയനഗര രാജാക്കന്മാരും അതില്‍ വീണ്ടും പണിയെടുത്തിട്ടുണ്ട് എന്നും.

    ReplyDelete
  68. വളരെ നന്ദിയുണ്ട് നിരക്ഷരന്‍ സാര്‍. ഞങ്ങള്‍ ഇത്തവണ സ്കൂള്‍ ടൂര്‍ പോയത് മൈസൂരിലേക്കായിരുന്നു. ചരിത്രാന്വേഷണം താത്പര്യമില്ലാത്ത ചിലര്‍ കൂട്ടത്തിലുണ്ടായിരുന്നത് കാരണം പല സ്ഥലങ്ങളും കാണാന്‍ സാധിച്ചില്ല. ശ്രീരംഗപട്ടണം കോട്ടയും അതിനോടനുബന്ധിച്ച ചരിത്ര സ്മാരകങ്ങളും കാണാന്‍ കഴിഞ്ഞില്ല. ഗുംബസിലെ ചരിത്ര സ്മാരകങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ല എന്നൊരു തോന്നല്‍ മനസ്സിലുണ്ട്.

    വളരെ നല്ല നിലയില്‍ ചരിത്രാവബോധം നല്‍കിയ നിരക്ഷരന്‍ സാറിന് ഒരായിരം അഭിനന്ദനങ്ങള്‍.

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.