Monday, 10 November 2008

ബാഹുബലി ചരിതം

ജൈനക്ഷേത്രങ്ങളിലേക്ക് എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.

ശ്രീ ചന്ദ്രനാഥ ബസദി ക്ഷേത്രത്തില്‍ ഇനിയും ഞങ്ങള്‍ എത്തിയിട്ടില്ല. അവിടെക്കൂടെ പോകാനുള്ള സമയമേ ബാക്കിയുള്ളൂ. അതുകൂടെ കഴിയുമ്പോഴേക്കും ഇരുട്ടുവീണുതുടങ്ങും. ഹരി കാറ് തിരിച്ചു.

--------------------------------------------------------------

ഴിക്ക് രമേഷ് ബാബുവിന്റെ സഹോദരീ ഭര്‍ത്താവിനെ കണ്ടു. അദ്ദേഹത്തിന്റെ വീട് തൊട്ടടുത്ത് തന്നെയാണ്. അവിടന്ന് ഒരു ചായ കുടിച്ചിട്ടല്ലാതെ പോകാന്‍ പറ്റില്ലെന്ന് അദ്ദേഹത്തിന് നിര്‍ബദ്ധം. വൈകീട്ടത്തെ ചായയുടെ സമയത്ത് വയനാടന്‍ കാടുകളിലും കാപ്പിത്തോട്ടങ്ങളിലും കറങ്ങിനടക്കുമ്പോള്‍ സ്നേഹത്തോടെ കിട്ടിയ ഒരു ചായ എന്തിന് വേണ്ടെന്ന് വെക്കണം ?


ചായകുടികഴിഞ്ഞ് രണ്ട് പുരയിടത്തിനപ്പുറമുള്ള ചന്ദ്രനാഥ ബസദി ക്ഷേത്രത്തിലേക്ക് തിരിച്ചു. ക്ഷേത്രത്തിന്റെ വലത്തുവശത്ത് ഒരു വീട് കാണുന്നുണ്ട്. ഇടത്ത് വശത്ത് കാണുന്ന ഓടിട്ട കെട്ടിടം ക്ഷേത്രത്തിന്റെ ഓഫീസോ മറ്റോ ആകാനാണ് സാദ്ധ്യത.അവിടെ ആള്‍ത്താമസം ഉള്ളതുപോലെ തോ‍ന്നിയില്ല. കാറില്‍ നിന്നിറങ്ങിയപ്പോഴേക്കും തലവഴി കമ്പളിത്തൊപ്പിയിട്ട 60 വയസ്സിന് മുകളില്‍ പ്രായമുള്ളൊരാള്‍ വലത്തുവശത്തെ വീട്ടില്‍ നിന്നിറങ്ങി വന്നു. അടുത്തെത്തിയപ്പോള്‍ രമേഷ് ബാബുവിനെ അദ്ദേഹം തിരിച്ചറിഞ്ഞു, കുശലം ചോദിച്ചു. ക്ഷേത്രത്തിലെ പൂജാരിയായ അജിത് സ്വാമികളാണ് അദ്ദേഹം. കന്നടകലര്‍ന്ന മലയാളത്തിലുള്ള സംസാരത്തിന് ഒരു പ്രത്യേകതയുണ്ട്. പരിചയമില്ലാത്ത ഒരു ഭാഷ പുതുതായി പഠിച്ചതിനുശേഷം കേട്ട് മനസ്സിലാക്കുമ്പോള്‍ കിട്ടുന്നതുപോലുള്ള ഒരു സുഖം.

ക്ഷേത്രത്തിന് മുന്നില്‍ 15 അടിയോളം ഉയരമുള്ള കറുത്ത മാര്‍ബിളില്‍ തീര്‍ത്ത, ഒരു നഗ്ന പ്രതിമ കുറച്ച് ഉയരമുള്ള തറയില്‍ സ്ഥാപിച്ചിരിക്കുന്നു. അതിന്റെ കാലിലൂടെയും കൈയ്യിലൂടെയും വള്ളികള്‍ പടര്‍ന്ന് കയറിയിരിക്കുന്നു. പാമ്പിന്റെ പുറ്റില്‍ നില്‍ക്കുന്നരീതിയിലുള്ള ശില്‍‍പ്പമായതുകൊണ്ട് ഒന്നുരണ്ട് ചെറിയ പാമ്പുകളും പ്രതിമയുടെ കാല്‍ഭാഗത്തെ കൊത്തുപണിയില്‍ കണ്ടു. മുന്‍പ് എവിടെയൊക്കെയോ ചിത്രങ്ങളിലും പ്രതിമയായിട്ടുതന്നെയും കണ്ടിട്ടുള്ള ആ മൂര്‍ത്തിയുടെ പേരെനിക്കറിയില്ലായിരുന്നു. ജൈനപുരാണത്തെപ്പറ്റിയുള്ള അജ്ഞതയെന്ന് തന്നെ പറയണമല്ലോ ! എന്തായാലും ആ അജ്ഞത അജിത് സ്വാമികള്‍ തീര്‍ത്തുതന്നു. പ്രതിമയുടെ മുന്നിലുള്ള ചെറിയ ഗേറ്റ് തുറന്ന് അദ്ദേഹം ആ മൂര്‍ത്തിയുടെ മുന്നിലേക്ക് ക്ഷണിച്ചു, ജൈനപുരാണത്തിന്റെ ഉറുക്കഴിച്ചു.

ജൈനമതസ്തരുടെ പുരാണപ്രകാരമുള്ള ആദ്യത്തെ മോക്ഷഗാമിയായ ബാഹുബലിയുടെ പ്രതിമയാണത്. മോക്ഷഗാമിയെന്തെന്നും തീര്‍ത്ഥങ്കരെന്തെന്നും കേട്ടിട്ടുപോലുമില്ലാത്ത എന്നെ കുറഞ്ഞ സമയംകൊണ്ട് അജിത് സ്വാമികള്‍ കൂട്ടിക്കൊണ്ടുപോയത് പുത്തനറിവിന്റെ ആഴങ്ങളിലേക്കാണ്. ജൈനമതത്തില്‍ ദിംഗംബരെന്നും, ശ്വേതാംബരെന്നും രണ്ട് വിഭാഗമുണ്ടെന്ന് പഴയ ചരിത്രപാഠങ്ങളിള്‍ പഠിച്ചിട്ടുണ്ടെന്നതൊഴിച്ചാല്‍ ജൈനമതത്തെപ്പറ്റി വേറൊന്നും എന്റെ അറിവിലില്ലായിരുന്നു അതുവരെ.

നാഭിരാജാവിന്റെ മകനായ വൃഷഭതീര്‍ത്ഥങ്കരന് യശസ്വതി,സുനന്ദ എന്ന് രണ്ട് ഭാര്യമാര്‍.ഇതില്‍ യശസ്വതിക്ക് ഭരതന്‍ തുടങ്ങി 100 പുത്രന്മാരും ബ്രാഹ്മി എന്ന ഏക പുത്രിയും, സുനന്ദാദേവിക്ക് ബാഹുബലി എന്ന ഏകപുത്രനും സൌന്ദരി എന്ന പുത്രിയും ഉണ്ടായിരുന്നു.
പ്രജകള്‍ക്ക് അസി,കൃഷി,മഷി,വാണിജ്യം,പശുപാലനം,ശില്‍പ്പകല എന്നിങ്ങനെ 6 ജീവിതമാര്‍ഗ്ഗങ്ങള്‍ ഉപദേശിക്കുകയും അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും സഹായസഹകരണങ്ങളും ചെയ്തുകൊടുത്ത് ഉത്തമരീതിയില്‍ രാജ്യഭരണം ചെയ്തുപോന്നു വൃഷഭരാജന്‍. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി വന്നതോടുകൂടി അവര്‍ക്ക് വിവാഹം മുതലായ മംഗളകര്‍മ്മങ്ങളൊക്കെ ചെയ്തുകൊടുക്കുകയും, തനിക്ക് ഈ ഐശ്വര്യങ്ങളും രാജപദവിയും മറ്റും കഴിഞ്ഞകാല പുണ്യപ്രഭാവമാണെന്നും, ഇവയൊന്നും ശാശ്വതമല്ലെന്ന്‍ ചിന്തിക്കുകയും ഒടുവില്‍ രാജ്യമെല്ലാം ഭാഗിച്ച് മക്കള്‍ക്ക് കൊടുക്കുകയും ചെയ്തു. മൂത്തമകനായ ഭരതന് അയോദ്ധ്യയും, ബാഹുബലി എന്ന പുത്രന് പൌദനാപുരവുമായിരുന്നു ഭാഗിച്ചുകൊടുത്തത്.രാജ്യഭാരമെല്ലാം മക്കളെ ഏല്‍പ്പിച്ച വൃഷഭരാജാവ് സന്യാസം സ്വീകരിച്ചു.

ഭരതരാജാവ് പിന്നീട് ദ്വിഗ് വിജയത്തിനിറങ്ങുകയും വര്‍ഷങ്ങളോളം നീണ്ട ദ്വിഗ് വിജയത്തില്‍ സാമന്തരാജാക്കന്മാരെല്ലാം യുദ്ധം ചെയ്യാതെ തന്നെ കീഴടങ്ങുകയും ചെയ്തു. ചില സാമന്തരാജാക്കന്മാര്‍ ഭരതരാജാവിനോടുള്ള ബഹുമാനാര്‍ത്ഥം തങ്ങളുടെ പുത്രിമാരെ അദ്ദേഹത്തിന് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു. ദ്വിഗ് വിജയത്തില്‍ യാതൊരുവിധ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുകയോ,ഉണ്ടാക്കുകയോ ചോരപൊടിയുകപോലുമോ ചെയ്യാതെ ഭരതരാജന്‍ രാജധാനിക്ക് സമീപമെത്തിയെങ്കിലും, തന്റെ സഹോദരന്മാര്‍ ആരും കീഴടങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കി. അനുജന്മാര്‍ ആരും കീഴടങ്ങിയില്ലെന്ന് മാത്രമല്ല ബാഹുബലി ഒഴികെയുള്ളവര്‍ എല്ലാവരും ദീക്ഷ സ്വീകരിച്ച് സന്യാസത്തിന് പോകുകയും ചെയ്തു. ഇത് അദ്ദേഹത്തിന് വളരെ വിഷമമുണ്ടാക്കി. എന്തായാലും, മര്‍ക്കടമുഷ്ടിക്കാരനും ആജാനബാഹുവുമായ ബാഹുബലിയോട് യുദ്ധം ചെയ്യാതെ ദ്വിഗ് വിജയം അസാദ്ധ്യമായതുകൊണ്ട് യുദ്ധത്തിന് ഭരതരാജാവ് തയ്യാറെടുത്തു.

താരതമ്യേന ചെറിയ സൈന്യമാണ് തനിക്കുള്ളതെങ്കിലും, ബാഹുബലി തെല്ലും കുലുങ്ങാതെ തോറ്റാലും ജയിച്ചാലും അഭിമാനം എന്ന മട്ടില്‍ പോര്‍ക്കളത്തിലെത്തി. പക്ഷെ മരിച്ചുവീഴാന്‍ പോകുന്നത് നിരപരാധികളായ പടയാളികളാണെന്ന് മനസ്സിലാക്കിയ ഇരുപക്ഷത്തേയും മന്ത്രിമാര്‍ ഭരതചക്രവര്‍ത്തിയോട് ഇത്തരം ഹിംസാത്മകമായ യുദ്ധം ചെയ്യരുതെന്നും പകരം വൃഷഭരാജാവ് പിന്‍‌തുടര്‍ന്ന പാതയിലൂടെ അഹിംസാത്മകമായ ധര്‍മ്മയുദ്ധം ചെയ്യണമെന്നും അപേക്ഷിക്കുന്നു. ഭരതരാജാവും, ബാഹുബലിയും ആ നിര്‍ദ്ദേശം സ്വീകരിക്കുകയും ദൃഷ്ടിയുദ്ധം,ജലയുദ്ധം,മല്ലയുദ്ധം മൂന്ന് യുദ്ധമുറകളിലൂടെ വിജയിയെ തീരുമാനിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

ഉയരത്തിലും ശരീരപ്രകൃതിയിലും ഭരതനേക്കാള്‍ മികച്ചവനായ ബാഹുബലി ഈ മൂന്ന് യുദ്ധമുറകളിലും ജയം കൈവരിച്ചെങ്കിലും ജേഷ്ഠനോട് യുദ്ധം ചെയ്യേണ്ടിവന്നതില്‍ ബാഹുബലിയ്ക്ക് വല്ലാത്ത ഖേദം തോന്നുകയും, കുറ്റബോധം കാരണം അദ്ദേഹം ദീക്ഷയെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു.ബാഹുബലിയുടെ ഈ തീരുമാനം ഭരതനെ വല്ലാതെ ദുഃഖിപ്പിച്ചു. അനുജനെ പിന്തിരിപ്പിക്കാന്‍ ആവുന്നതും അദ്ദേഹം ശ്രമിച്ചെങ്കിലും ബാഹുബലി വഴങ്ങിയില്ല.

പക്ഷെ അദ്ദേഹത്തിന്റെ തപോവനത്തിലേക്കുള്ള യാത്രയില്‍ എവിടെച്ചെന്നാലും അത് ഭരത രാജ്യമാണെന്നാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. അത് കേള്‍ക്കുന്തോറും ബാഹുബലിയ്ക്ക് വീണ്ടും ദുരഭിമാനം തലപൊക്കാന്‍ തുടങ്ങി. അങ്ങനെ ബാഹുബലി അവസാനം ഒരു പാമ്പിന്റെ ചിതല്‍പ്പുറ്റിനടുത്തെത്തി. ഇതാരുടെ രാജ്യമാണ് എന്ന് പാമ്പിനോട് ചോദിച്ചപ്പോള്‍, ഇതെന്റെ രാജ്യമാണെന്ന് മറുപടി കിട്ടി. പാമ്പിന്റെ അനുവാദത്തോടെ ആ ചിതല്‍പ്പുറ്റില്‍ നിന്ന് ബാഹുബലി തപസ്സാരംഭിച്ചു. തപസ്സ് നീണ്ടുനീണ്ട് പോകുകയും വള്ളിയും പടര്‍പ്പുകളുമൊക്കെ ബാഹുബലിയുടെ ശരീരത്തിലൂ‍ടെ ചുറ്റിപ്പിടിക്കാനുമൊക്കെ തുടങ്ങി. പക്ഷെ ഒരുപാട് കാലം കഴിഞ്ഞിട്ടും ബാഹുബലിയ്ക്ക് മോക്ഷം കിട്ടാതെ വരുകയും സര്‍വ്വജ്ഞപദവി അലങ്കരിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യുന്നത് കണ്ട് ഭരതചക്രവര്‍ത്തി‍ ചിന്താധീനനായി. ഭരതന്‍ ഉടനെപോയി പിതാവായ വൃഷഭ സ്വാമിയുടെ അടുത്തുചെന്ന് ഇക്കാര്യം അറിയിച്ചു.

“ബാഹുബലിയുടെ ഉള്ളില്‍ ഒരു മിഥ്യാഭിമാനം ഇന്നും നിലനില്‍ക്കുന്നു. താന്‍ തന്റെ ജേഷ്ഠന്റെ ഭൂമിയിലാണല്ലോ എന്നവിചാരം. ഉടനെ നീ പോയി അവന്റെ അഭിമാന പ്രശ്നം ഉന്മൂലനം ചെയ്യൂ. എന്നാല്‍ അവന്‍ സര്‍വ്വജ്ഞപദവി അലങ്കരിക്കുന്നതാണ്.” എന്ന് വൃഷഭ സ്വാമി അരുളിച്ചെയ്‌തതുപ്രകാരം ഭരതന്‍ ബാഹുബലിയുടെ അടുക്കല്‍ച്ചെന്ന്

“പുണ്യാത്മാവായ യോഗിവര്യാ ക്ഷമിക്കണം. ഇപ്പോള്‍ താങ്കള്‍ എന്റെ അനുജനല്ല, താപസശ്രേഷ്ടനാണ്. ഞാന്‍ ചക്രവര്‍ത്തിയുമാണ്. എങ്കിലും എനിക്ക് മനഃശ്ശാന്തിയില്ല. എല്ലാം ത്യജിച്ച താങ്കള്‍ക്ക് എന്ത് ചിന്തയും വ്യസനവുമാണുള്ളത്. അങ്ങനെ വല്ല സംശയവും ഉണ്ടെങ്കില്‍ അത് ത്യജിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇവിടെ ഭരത ചക്രവര്‍ത്തി തന്റെ അനുജനെയല്ല നമസ്ക്കരിക്കുന്നത്. പൂര്‍വ്വാജിത പുണ്യസമ്പത്താല്‍ തന്നേക്കാള്‍ മഹാനായ പുണ്യാത്മാവിനെയാണ് നമസ്ക്കരിച്ച് വന്ദിച്ചതെന്ന് ഓര്‍ക്കുമല്ലോ ?” എന്ന് പറയുകയും അതോടെ ബാഹുബലിയുടെ സംശയം നീങ്ങി സര്‍വ്വജ്ഞത്വം സമ്പാദിച്ച് ശാന്തിയുണ്ടാകുകയും, ലോകമെങ്ങും കീര്‍ത്തിയുണ്ടാകുകയും ചെയ്തു. പിന്നീട് ബാഹുബലി സ്വാമി, വൃഷഭ സ്വാമിയുടെ മുന്നില്‍ ധ്യാനാരൂഢനായി മുക്തിപദം പ്രാപിക്കുകയും ചെയ്തു.

ഭരതചക്രവര്‍ത്തി ബാഹുബലി സ്വാമിയുടെ സ്മാരകമായി പൌദനാപുരത്ത് ഒരു പ്രതിമ സ്ഥാപിച്ചു. ബാഹുബലിയുടെ ധര്‍മ്മതത്വത്തേക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കി.ബാഹുബലിയുടെ കീര്‍ത്തി വര്‍ദ്ധിപ്പിച്ചു.ബാഹുബലിയാണ് ജൈനരുടെ ആദ്യത്തെ മോക്ഷഗാമിയായി അറിയപ്പെടുന്നത്.

അജിത് സ്വാമികള്‍ ഇക്കഥയൊക്കെ പറഞ്ഞുതരുന്നതിനോടൊപ്പം ലക്ഷക്കണക്കിന് രൂപാ ചിലവാക്കി രാജസ്ഥാനില്‍നിന്നുണ്ടാക്കി റോഡുമാര്‍ഗ്ഗം കൊണ്ടുവന്ന ഒറ്റക്കല്ലിലുള്ള ബാഹുബലി പ്രതിമയെ ചുറ്റിനടന്ന് കാണാനും തൊട്ടുനോക്കാനുമെല്ലാം അനുവദിച്ചു. രമേഷ് ബാബു ആ മോക്ഷഗാമിക്കു മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത്, എങ്ങിനെയാണ് ആ മൂര്‍ത്തിക്ക് മുന്നില്‍ വണങ്ങേണ്ടതെന്നറിയാതെ അതുവരെ കേട്ട പുരാണകഥയുടെ മായാപ്രപഞ്ചത്തില്‍ മിഴിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍.

ഇന്ത്യാമഹാരാജ്യത്തിന് ഭാരതം എന്ന പേരുവരാനുള്ള കാരണം വൃഷഭരാജന്റെ മകനായ ഭരതന്‍ എന്ന രാജാവ് കാരണമാണെന്നുള്ള ഒരു പുതിയ ഭാഷ്യവും എനിക്കവിടന്ന് കിട്ടി. ദുഷ്യന്തന്റെ മകനായ ഭരതനാണ് ഭാരതം എന്ന പേരിന് പിന്നിലെന്നുള്ള എന്റെ അറിവിന് മറ്റൊരു വ്യാഖ്യാനമുണ്ടെന്നറിഞ്ഞപ്പോള്‍ അതിനുപുറകിലുള്ള ചരിത്രം അല്ലെങ്കില്‍ പുരാണം മനസ്സിലാക്കണമെന്ന് കലശലായ ആഗ്രഹം തോന്നാതിരുന്നില്ല.

ബാഹുബലിയുടെ മുന്നില്‍ നിന്നിറങ്ങി വലത്തുവശത്തുള്ള പ്രധാന ക്ഷേത്രത്തിനകത്തേക്ക് കയറി. മുറയ്ക്ക് പൂജയും കാര്യങ്ങളുമൊക്കെ നടത്തി സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രം അത്ര പഴക്കമുള്ളതൊന്നുമല്ല. അകത്ത് പരിചയമില്ലാത്ത ഒന്നിലധികം വിഗ്രഹങ്ങളുണ്ട്. കൂടെക്കൊണ്ടുവന്ന തേങ്ങയും പൂക്കളും നടയില്‍ വെച്ച് രമേഷ് ബാബു തൊഴുതു നിന്നപ്പോള്‍ എന്റെ മനസ്സും പ്രാര്‍ത്ഥനാ നിരതമായി.

ക്ഷേത്രത്തിലെ ചില സര്‍പ്പവിഗ്രഹമൊക്കെ കാണിച്ചുതന്ന് ആ വിഗ്രഹങ്ങളും ഹിന്ദുക്കളുടെ സര്‍പ്പവിഗ്രഹങ്ങളുമായുള്ള വ്യത്യാസമൊക്കെ അജിത് സ്വാമികള്‍ വിശദീകരിച്ച് തരുകയും എല്ലായിടത്തും യഥേഷ്ടം പടങ്ങള്‍ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. ജൈനക്ഷേത്രങ്ങളിലെ സര്‍പ്പപ്രതിഷ്ഠയില്‍ സര്‍പ്പത്തിനെക്കൂടാതെ ദേവന്മാരുടെ കൊത്തുപണികളും ഉണ്ടാകുമത്രേ !

ക്ഷേത്രത്തിന് ഒരു വലം വെച്ച് വെളിയില്‍ കടന്നപ്പോള്‍ ഒരു ചായ കുടിച്ച് മടങ്ങിയാല്‍ മതിയെന്ന് അജിത് സ്വാമികളുടെ ക്ഷണം. അദ്ദേഹത്തിന്റെ വീട്ടിലെ വരാന്തയിലിരുന്ന് ഓരോ ചാ‍യ മൊത്തിക്കുടിക്കുന്നതിനിടയില്‍ ബാഹുബലി പ്രതിഷ്ഠാകര്‍മ്മം നടന്നപ്പോള്‍ എടുത്ത ഫോട്ടോകളുടെ ആല്‍ബം ഞങ്ങള്‍ മറിച്ചുകണ്ടു. വയനാട്ടിലെ ഒരുവിധം എല്ലാ ജൈനമതസ്ഥരും ആ ആല്‍ബത്തിന്റെ താളുകളിലുണ്ട്.

പതുക്കെപ്പതുക്കെ എല്ലാവരുടേയും സംസാരം വയനാട്ടിലെ കൃഷിയെപ്പറ്റിയും,കൃഷിജോലിക്ക് ആളെക്കിട്ടാനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും, വിളവെടുപ്പിനെപ്പറ്റിയുമൊക്കെയായി. ഇരുട്ടാന്‍ തുടങ്ങിയിരിക്കുന്നു. രമേഷ് ബാബുവിനെ തിരിച്ച് പുതിയിടത്ത് വീട്ടിലാക്കിയതിനുശേഷം എനിക്കും ഹരിക്കും മാനന്തവാടിയില്‍ എത്താനുള്ളതാണ്. അജിത് സ്വാമികളോട് നന്ദി പറഞ്ഞിറങ്ങി.

ജൈനമതത്തെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയുമൊക്കെ കൂടുതല്‍ മനസ്സിലാക്കാനുതകുന്ന ചില പുസ്തകങ്ങളും ബാഹുബലി പ്രതിഷ്ഠാകര്‍മ്മത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ബാഹുബലി ചരിത്ര‘വുമൊക്കെ രമേഷ് ബാബുവിന്റെ വീട്ടില്‍ നിന്ന് കിട്ടി. ജൈനമതത്തെപ്പറ്റി കൂടുതല്‍ അറിവ് പകര്‍ന്നുതരാന്‍ ആ പുസ്തകങ്ങള്‍ക്കായി.

പോരാ, ഇനിയുമുണ്ട് ഒരുപാട് മനസ്സിലാക്കാന്‍, ഇനിയുമുണ്ട് ഒരുപാട് ജൈനക്ഷേത്രങ്ങള്‍ വയനാട്ടിലും കേരളത്തിലെ മറ്റ് പല ജില്ലകളിലും‍. എല്ലായിടത്തും പോകണം, എല്ലാം മനസ്സിലാക്കണം. ബാബുവിനെ വീട്ടില്‍ തിരിച്ചാക്കി മാനന്തവാടിയിലേക്ക് മടങ്ങുമ്പോള്‍ ഞാന്‍ മനസ്സിലുറപ്പിച്ചുകഴിഞ്ഞിരുന്നു.
--------------------------------------------------------------------
ഇടയ്ക്കല്‍ ഗുഹയിലേക്കും, കല്ലില്‍ ക്ഷേത്രത്തിലേക്കും, തിരുച്ചിറാല്‍ മലയിലേക്കുമെല്ലാം ഈ യാത്ര തുടര്‍ന്നേക്കാം.

26 comments / കമന്റുകള്‍:

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിരിക്കുന്നു മനോജ്.ചിത്രങ്ങള്‍ കുറച്ച് കൂടി വേണമായിരുന്നു.ആശംസകള്‍.......
വെള്ളായണി വിജയന്‍

Vellayani Vijayan/വെള്ളായണിവിജയന്‍ said...

നന്നായിരിക്കുന്നു മനോജ്.ചിത്രങ്ങള്‍ കുറച്ച് കൂടി വേണമായിരുന്നു.ആശംസകള്‍.......
വെള്ളായണി വിജയന്‍

പ്രിയ said...

:) നിരക്ഷര്‍ ജി, ന്നാ കല്ലിലമ്പലത്തിലേക്ക് പെട്ടെന്ന് പുറപ്പെട്ടോളൂ.അതിനെ കുറിച്ചും ഇമ്മാതിരി നല്ലൊരു യാത്രാവിവരണം കേള്‍ക്കാന്‍ ഇനി ഒത്തിരി കാത്തിരിക്കാന്‍ തീരെ വയ്യ.

ചാണക്യന്‍ said...

നിരക്ഷരന്‍ മാഷെ,
യാത്രാവിവരണം ഒന്നിനൊന്ന് മെച്ചമാവുന്നുണ്ട്..
ആശംസകള്‍...
കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥല്‍ എന്ന സ്ഥലത്ത് ഇത്തരമൊരു ബാഹുബലി പ്രതിമ കണ്ടത് ഓര്‍ക്കുന്നു..

ഉപാസന || Upasana said...

യാത്രയും പുരാണവും നന്നായി വിവരിച്ചു ഭായ്
:-)
ഉപാസന

പ്രയാസി said...

ജൈനമതത്തെക്കുറിച്ചറിയാന്‍ കഴിഞ്ഞു, വിവരണവും സൂപ്പര്‍

ഓടോ: ഇപ്പൊ ജോലിയൊന്നും ഇല്ലെ..;)

keralainside.net said...

This post is being listed please categorize this post
www.keralainside.net

ബിന്ദു കെ പി said...

ജൈനമതത്തേക്കുറിച്ച് സ്ക്കൂൾ കാലഘട്ടങ്ങളിലെന്നോ ലഭിച്ചിരുന്ന പരിമിതമായ അറിവിൽ നിന്ന് ബാഹുബലി ചരിതത്തിന്റെ ആഴങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയതിന് ഒരുപാട് നന്ദി നിരക്ഷരാ. (പകുതി നന്ദി അജിത് സ്വാമികൾക്ക്)
ശ്രാവണബലഗോളയിലുള്ള, ഒറ്റക്കല്ലിൽ തീർത്ത ഭീമമായ ഗോമടേശ്വര പ്രതിമയും ജൈനമതത്തിന്റെ സംഭാവനയാണല്ലോ.

പാമരന്‍ said...

thank you!

lakshmy said...

ഇതിന്റെ ആദ്യഭാഗവും വായിക്കാനൊത്തത് ഇന്നാണ്. വെറുമൊരു യാത്രാവിവരണത്തേക്കാൾ, ഗവേഷണപരമായ ചരിത്രാവലോകനം കൊണ്ട് വളരേ ഉന്നതനിലവാരത്തിൽ നിൽക്കുന്നു ഈ പോസ്റ്റ്. അതിനായുള്ള സന്നദ്ധതയെ ‘അഭിനന്ദനം’ എന്ന ഒറ്റവാക്കിൽ കൊണ്ട് പ്രശംസിച്ചാൽ മതിയാവില്ല.

ഒരുപാടൊരുപാട് നന്ദി

MANIKANDAN [ മണികണ്ഠന്‍‌ ] said...

ബാഹുബലി സ്വാമിയെക്കുറിച്ച് ആദ്യം അറിയുന്നത് കുട്ടിക്കാലത്തു വായിച്ച ഏതോ കഥാപുസ്തകത്തിലാണ്. ആ ഓർമ്മകൾ പുതുക്കാനും, ബാഹുബലി സ്വാമിയെക്കുറിച്ച് കൂടുതൽ അറിയാനും സഹായിച്ചു ഈ വിവരണങ്ങൾ. ബാഹുബലി സ്വാമിയുടെ ഏറ്റവും വലിയ പ്രതിന ശ്രാവണബലഗോളയിലുള്ളതു (കർണ്ണാടക) തന്നെയാവും. പന്ത്രണ്ടുവർഷത്തിൽ ഒരിക്കൽ ഇവിടെ നടക്കുന്ന മഹാ‍ാസ്തകാഭിഷേകം കഴിഞ്ഞതവണ ദൂരദർശൻ തത്സമയസം‌പ്രേക്ഷണം ചെയ്തിരുന്നു. ജൈനമതത്തെപ്പറ്റി കൂടുതൽ ബ്ലോഗുകൾ പ്രതീക്ഷിക്കുന്നു.

Inji Pennu said...

മാഷേ
എന്തൊരു ഉഗ്രൻ ബ്ലോഗാണിത്. നിറയേ യാത്രകൾ.... സ്ഥലങ്ങളിൽ എങ്ങിനെ എത്തിച്ചേരാൻ പറ്റും എന്നു കൂടി എഴുതുമോ? എങ്കിൽ വളരെ ഉപകാരമായേനെ. പ്രത്യേകിച്ച് കേരളത്തിലെയൊക്കെ മാപ്പും ബസ്സ് റൂട്ടും ഒന്നും ഇന്റർനെറ്റിലോ ഒന്നും ഇല്ലാത്ത സ്ഥിതിക്ക്.

പിരിക്കുട്ടി said...

next

Ashly A K said...

Hi, I am a regular reader of ur post, good writing, Keep it up!!!

The story about Bahubli is slightly different from what I heard. Pls see the below link http://en.wikipedia.org/wiki/Bahubali This matches to what I head. There is a big statue of him at Sharavana Belogola, near Hassan. They do Maha Masthaka Abhisheka once in 12 years, which is one of the biggest event for Jains. Also, Sharava Belogala is a sacred place for Jains, as Rome for Christians.

ലതി said...

അമ്പാടീ,
നന്ദി.
"പോരാ, ഇനിയുമുണ്ട് ഒരുപാട് മനസ്സിലാക്കാന്‍, ഇനിയുമുണ്ട് ഒരുപാട് ജൈനക്ഷേത്രങ്ങള്‍ വയനാട്ടിലും കേരളത്തിലെ മറ്റ് പല ജില്ലകളിലും‍. എല്ലായിടത്തും പോകണം, എല്ലാം മനസ്സിലാക്കണം."
നല്ല കാര്യം എല്ലാം മനസ്സിലാക്കിയിട്ട് വേഗം പോസ്റ്റ് ചെയ്യൂ. കാത്തിരിക്കാം.

നിരക്ഷരന്‍ said...

വെള്ളായണി വിജയേട്ടാ - നന്ദി :)

പ്രിയാ - കല്ലില്‍ ക്ഷേത്രത്തില്‍ ഒരിക്കല്‍ പോയിരുന്നു. പക്ഷെ ഇനിയും വിവരങ്ങള്‍ അവിടന്ന് ശേഖരിക്കാനുണ്ട്. ഈ ഡിസംബറില്‍ നാട്ടില്‍ പോകുമ്പോള്‍ ആ യാത്ര പൂര്‍ത്തിയാകുമെന്ന് കരുതുന്നു.

ചാണക്യന്‍ - ധര്‍മ്മസ്ഥല എന്റെ ലിസ്റ്റിലുള്ള ഇടമാണ്.പോകും, പോയിരിക്കും.

ഉപാസന - നന്ദി :)

പ്രയാസീ - ഇപ്പോള്‍ ഇതൊക്കെത്തന്നെ പ്രധാന ജോലി. ഇതൊക്കെ ഞാന്‍ വെക്കേഷന്‍ സമയത്ത് എഴുതി ഷെഡ്യൂള്‍ ചെയ്ത് ഇടുന്ന പോസ്റ്റുകളാണ് മാഷേ. അതൊക്കെ അങ്ങിനെ ഓട്ടോമാറ്റിക്കായി വെളിച്ചം കണ്ടുകൊണ്ടിരിക്കും.

ബിന്ദു കെ.പി - ജൈനമതത്തെക്കുറിച്ച്‍ എന്നെക്കാള്‍ വിവരം എന്തായാലും ബിന്ദുവിനുണ്ടെന്ന് ഈ കമന്റോടെ മനസ്സിലായി :)

പാമരന്‍ - നന്ദി :)

ലക്ഷ്മീ - അത് ഒന്നൊന്നര കമന്റായിരുന്നു. പെരുത്ത് നന്ദി :)

മണികണ്ഠന്‍ - ഈ വിഷയത്തെക്കുറിച്ച് എന്നേക്കാള്‍ അറിവുകള്‍ മണിക്കുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.ഈ പോസ്റ്റിന്റെ തുടര്‍ച്ച ഞാന്‍ അഥവാ എഴുതുന്നുണ്ടെങ്കില്‍ അതിന് മുന്‍പ് നമുക്ക് ഒന്ന് കാണണം. ഞാന്‍ ഡിസംബറില്‍ നാട്ടില്‍ വരുന്നുണ്ട്.

ഇഞ്ചിപ്പെണ്ണ് - ഇഞ്ചി ആദ്യമായാണ് എന്റെ ഏതെങ്കിലും ഒരു ബ്ലോഗില്‍ വരുന്നത്. വന്നപ്പോളതാ ഒന്നൊന്നര കമന്റ് ഒരെണ്ണം തന്നിരിക്കുന്നു. പെരുത്ത് നന്ദി:)‘ചില യാത്രയിലെ‘ മിക്കവാറും പോസ്റ്റുകളില്‍ അതത് സ്ഥലങ്ങളിലേക്ക് പോകുന്ന വഴി വിവരിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എന്നിരുന്നാലും ഇനി മുതല്‍ ഒറ്റ നോട്ടത്തില്‍ വഴി മനസ്സിലാക്കാന്‍ വേണ്ടി പോസ്റ്റിന്റെ അന്ത്യത്തില്‍ വഴിയെപ്പറ്റിയുള്ള വിവരം പ്രത്യേകമായിട്ട് കൊടുക്കുന്നതാണ്. സമയം കിട്ടുന്നതിനനുസരിച്ച് പഴയ പോസ്റ്റുകളിലും വഴികള്‍ എഴുതിയിടാം. നിര്‍ദ്ദേശത്തിന് നന്ദി.

പിരിക്കുട്ടീ - അടുത്തത് എഴുതണമോ എന്ന സംശയത്തിലാണ് ഞാന്‍. കുറേക്കൂടി വിവരങ്ങള്‍ സംഘടിപ്പിക്കാനുണ്ട്. അത് കിട്ടുന്ന മുറയ്ക്ക് എഴുതിയിടാം.

ashly a k - സ്ഥിരമായി എന്റെ പോസ്റ്റുകള്‍ വായിക്കാറുണ്ടെന്ന് പറഞ്ഞത് ഒരു അംഗീകാരമായി ഞാന്‍ കാണുന്നു. നന്ദിയുണ്ട് മാഷേ.

ജൈനമതത്തെക്കുറിച്ച് തികഞ്ഞ അജ്ഞതയോടെയാണ് ഞാന്‍ ഈ യാത്ര തുടങ്ങിയത്. ബാഹുബലിയെപ്പറ്റി എനിക്ക് അജിത് സ്വാമികള്‍ പറഞ്ഞുതന്നതുപോലെ തന്നെ വിവരിക്കുന്ന ചില പുസ്തകങ്ങളും കണ്ടു. പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കാതെ അതുതന്നെ എവിടെ എഴുതി. വിക്കിപീഡിയയുടെ ലിങ്ക് തന്നതിന് നന്ദി. ഞാന്‍ അതൊക്കെ കൂടെ ഒന്ന് വായിക്കണമായിരുന്നു എന്ന് തോന്നുന്നു. വിക്കിയില്‍ ഉള്ളതായിരിക്കും ആധികാരികമായ വസ്തുതകള്‍ എന്ന് കരുതിയേ പറ്റൂ. എന്തായാലും ഞാനിവിടെ എഴുതിയത് അജിത് സ്വാമികളില്‍ നിന്നും, രമേഷ് ബാബു എനിക്ക് നല്‍കിയ ചില പുസ്തകങ്ങളില്‍ നിന്നുമുള്ള അറിവുകളായി മാത്രം എല്ലാവരും കാണണമെന്ന് അപേക്ഷിക്കുന്നു. ആഷ്‌ലിയുടെ കമന്റിന്റെ ആധികാരികത നിലനിര്‍ത്തണമെങ്കില്‍ ഞാന്‍ ഈ പോസ്റ്റ് ഇനി എഡിറ്റ് ചെയ്യാന്‍ പാടില്ല എന്ന് തോന്നുന്നു. പോസ്റ്റും കമന്റുകളും എല്ലാം ചേര്‍ത്ത് വായിച്ച്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വിടുന്നു.

ആഷ്‌ലി..താങ്കളെപ്പോലുള്ളവരാണ് ഇതുപോലുള്ള പോസ്റ്റുകള്‍ പൂര്‍ണ്ണതയിലെത്തിക്കുന്നത്. തുടര്‍ന്നും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഉള്ളുതുറന്നുതന്നെ പ്രതീക്ഷിക്കുന്നു. നന്നായില്ലെങ്കില്‍ നന്നായില്ലെന്ന് തുറന്ന് തന്നെ പറയുന്നവരുടെ കമന്റുകള്‍ക്ക് ഞാന്‍ ഒരുപാട് വിലമതിക്കുന്നുണ്ട്. നന്ദി മാഷേ...

ലതികച്ചേച്ചീ - നന്ദി :)

ബാഹുബലി ചരിത്രം മുന്‍പേ അറിയാമായിരുന്നിട്ടും ഇതുവഴിവന്ന എല്ലാ സഞ്ചാരികള്‍ക്കും വളരെ വളരെ നന്ദി.

MANIKANDAN [ മണികണ്ഠന്‍‌ ] said...

കേരളത്തിന്റെ ചരിത്രത്തിൽ ജൈനമതത്തിനുള്ള സ്വാധീനത്തെക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നതുതന്നെ “ഒളിച്ചിരിക്കുന്ന ദൈവങ്ങൾ” എന്ന പോസ്റ്റിൽ നിന്നും ആണ്. തുടർന്നു “ജൈനക്ഷേത്രങ്ങളിലേയ്ക്ക്” എന്ന കഴിഞ്ഞ പോസ്റ്റും വളരെ വിഞ്ജാനപ്രദമായിരുന്നു. അതിലെ രണ്ടാമത്തെ ചിത്രത്തിലെ വിവരണങ്ങളിൽ നിന്നും നമ്മുടെ സമീപസ്ഥലങ്ങളായ കൊടുങ്ങല്ലൂരിനും മഹോദയപുരത്തിനും, തൃക്കണ്വാമതിലകം എന്ന മതിലകത്തിനും ജൈനമത്തോടുള്ള ബന്ധം മനസ്സിലായി. പിന്നെ ബാഹുബലിസ്വാമിയുടെ കഥയും, ശ്രാവണബലഗോളയിലെ മഹാമസ്തകാഭിഷേകവും പണ്ടെന്നോ വായിച്ച ഓർമ്മയിൽ ഉണ്ടായിരുന്നു. അങ്ങനെ ജൈനമതത്തിന്റെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് എനിക്കുള്ള അറിവുകൾ ഭൂരിഭാഗവും ഈ ബ്ലോഗിൽനിന്നും ലഭിച്ചതുതന്നെയാണ്. അതിനുള്ള നന്ദി ഞാൻ വീണ്ടും അറിയിക്കട്ടെ.

അനൂപ്‌ കോതനല്ലൂര്‍ said...

പ്രിയ പറഞ്ഞപ്പോലെ കല്ലിൻലമ്പലത്തിൽ പോയി നോക്കു വഴി അറിയില്ലെ പെരുമ്പവൂരടുത്താ
പോയാൽ നല്ല രസമായിരിക്കും അനുഭവം

ചാക്കോച്ചി said...

മനോജേട്ടാ..
കുറെ നാളുകള്‍ ആയി "ചില യാത്രകള്‍" പിന്തുടരുന്നുണ്ടായിരുന്നു , എന്നാല്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതില്‍ ഉണ്ടായിരുന്ന അറിവില്ലായ്മ ആണ് ഒരു കമന്റ് ഇടുവാന്‍ ഇത്രയും വൈകുവാന്‍ കാരണം...
യാത്രകളെ ഇഷ്ടപെടുന്നത് കൊണ്ടാവാം ഇതിലെ ഓരോ പോസ്റ്റുകളും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ എന്നെ പ്രേരിപ്പികുന്നതു.
എടുത്തു പറയട്ടെ, പണ്ടിങ്ങ് എന്ന പോസ്റ്റിന്റെ വായന ഒരു പ്രത്യേക സുഖം തന്നെ പ്രധാനം ചെയ്തു.
വെറുതെ ഒരു യാത്രയുടെ വിവരണം നല്‍കുന്നതിലും ഉപരിയായി വായനക്കാരന് അറിവുകള്‍ പകര്‍ന്നു നല്‍കാനുള്ള താങ്കളുടെ ശ്രമങ്ങള്‍ ആണ് സൃഷ്ടികളെ ഇത്രയും മികവുറ്റത് ആക്കുന്നത് എന്നാണ് എന്റെ വിശ്വാസം.
എല്ലാ അഭിനന്ദനങളും , ആശംസകളും അറിയിക്കുന്നു..
ഒപ്പം അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു..

നിരക്ഷരന്‍ said...

ചാക്കോച്ചീ...

മലയാളത്തില്‍ കമന്റ് ഇടണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല:) ‘ചില യാത്രകള്‘‍ നിശബ്ദനായി പിന്തുടരുന്നുണ്ടായിരുന്നില്ലേ ? അതു തന്നെ ധാരാളം. ഒരു അംഗീകാരമായി ഈ കമന്റിന്റെ ഞാന്‍ കാണുന്നു.

താങ്കള്‍ പറഞ്ഞതുപോലെ വെറുതെ ഒരു യാത്ര എന്നതിലുപരി കൂടുതല്‍ വിവരങ്ങള്‍ ഈ പോസ്റ്റുകളിലൂടെ നല്‍കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് എന്റെ പോസ്റ്റുകള്‍ ഓരോന്ന് പുറത്തുവരാന്‍ കാലതാമസം ഉണ്ടാകുന്നത്. പകുതിയിലധികം എഴുതിത്തീര്‍ന്ന പത്തോളം വരുന്ന ഡ്രാഫ്റ്റുകള്‍ എഴുതിത്തീര്‍ക്കാന്‍ സമയവും ഒരു വിലങ്ങുതടിയാകാറുണ്ട്. എന്തായാലും പുതിയ പോസ്റ്റ് ഉടനെ തന്നെ പ്രതീക്ഷിക്കാം.

മണികണ്ഠന്‍ - നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും നന്ദി പറഞ്ഞുകൊണ്ടിരിക്കാം. എന്താ ? :)

അനൂപ് - കല്ലില്‍ അമ്പലത്തില്‍ ഒരിക്കല്‍ ഞാന്‍ പോയിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയതിനുശേഷം മാത്രമേ ഒരു പോസ്റ്റാക്കാന്‍ പറ്റൂ‍. പിന്നെ ഈ ജൈനക്ഷേത്രങ്ങളിലേക്കുള്ള യാത്രകളില്‍ വായനക്കാര്‍ക്ക് ഒരു യാത്രാവിവരണത്തിന്റെ സുഖമൊന്നും കിട്ടുകയില്ല എന്ന തിരിച്ചറിവ് എന്നെ അസ്വസ്തനാക്കുന്നുമുണ്ട്. ഒരു പഠനം എന്ന രീതിയില്‍ കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിലേക്കാവശ്യമായ അറിവുകള്‍ ഈ പോസ്റ്റുകള്‍ വായിച്ചതിനുശേഷം ഇ-മെയില്‍ വഴി അയച്ചുതന്ന, തന്നുകൊണ്ടിരിക്കുന്ന ഒരുപാട് ബൂലോക സുഹൃത്തുക്കള്‍ക്ക് ഈയവസരത്തില്‍ ഞാനന്റെ നന്ദി രേഖപ്പടുത്തുന്നു.

Pahayan said...

മാതൃഭൂമിയിലൂടെയാണ്‌ ഈ ബ്ലോഗിനെപ്പറ്റി അറിഞ്ഞത്‌....എങ്ങനെയാണ്‌ ഈ യാത്രകള്‍ക്കുള്ള സമയം കണ്ടെത്തുന്നേ..?

ശ്രീ said...

നല്ല വിവരണം. ഇത്തവണ ചിത്രങ്ങള്‍ കുറവാണോ?
:)

Pahayan said...

മാതൃഭൂമിയിലോ മറ്റോ വന്നിട്ടുണ്ട്‌..ചേട്ടന്‍ ഒന്നന്വേഷിച്ചു നോക്കൂ..എനിക്കുറപ്പുണ്ട്‌..അങ്ങനെയാണ്‌ ഞാനറിയുന്നത്‌. അല്ലേല്‍ വേറെ ഏതിലെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഇല്ല മാതൃഭൂമി തന്നെ ഉറപ്പ്‌..

ഏകാന്ത പഥികന്‍ said...

കേവലം ഒരു വിനോദ സഞ്ചാരിയുടെ അനുഭവങ്ങൾക്കപ്പുറം, ആഴത്തിലുള്ള അറിവുപകരുന്ന പോസ്റ്റുകൾക്കു നന്ദി...

സമാന മനസ്കനായ എന്റെ അനുഭവങ്ങൾ വായിക്കുവാൻ ക്ഷണിക്കുക കൂടി ചെയ്യുന്നു.

നന്ദകുമാര്‍ said...

സാര്‍ ഇനി എവിടേക്കെങ്കിലും പോകാനുണ്ടോ? :)
വിവരണം നന്നായിട്ടുണ്ട്.

ശ്രീ ഇടശ്ശേരി. said...

നന്നായീട്ടുണ്ട് മനോജ് വിവരണം.
:)