Sunday, 18 October 2009

വല്ലാര്‍പാടം ബസിലിക്ക

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍

കുട്ടിക്കാലത്ത് എപ്പോഴോ വഞ്ചിയില്‍ക്കയറി അച്ഛന്റെയൊപ്പം വല്ലാര്‍പാടം പള്ളിപ്പെരുന്നാളിന് പോയതിന്റെ ചെറിയ ഒരു ഓര്‍മ്മ ഇപ്പോഴുമുണ്ട്. 30 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് മറ്റൊന്നും ഓര്‍മ്മയില്‍ ഇല്ലതാനും.

കോളേജ് വിദ്യാഭ്യാസകാലത്ത് പലപ്പോഴും വൈപ്പിന്‍ ദ്വീപിലെ മുരിക്കുമ്പാടം ബോട്ട് ജെട്ടിയില്‍ ചെന്ന് ജലമാര്‍ഗ്ഗം ഒരിക്കല്‍ക്കൂടെ വല്ലാര്‍പാടത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്നെന്തുകൊണ്ടോ ആ യാത്ര നടക്കാതെ പോയി.

കാലം ഒരുപാട് മുന്നോട്ട് നീങ്ങി. നാട് പുരോഗതിയുടെ പാതയിലേക്ക് കടന്നു. വൈപ്പി‍ന്‍ ദ്വീപിനേയും, വല്ലാര്‍പാടത്തിനേയും, മുളവുകാടിനേയും, ബോള്‍ഗാട്ടിയേയുമൊക്കെ ബന്ധിപ്പിച്ചുകൊണ്ട് ഗോശ്രീ പാലങ്ങള്‍ വന്നു. 50 പൈസാ ടിക്കറ്റെടുത്ത് വൈപ്പിനില്‍ നിന്ന് 20 മിനിറ്റോളം ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്തെത്തിയിരുന്ന ജനങ്ങള്‍ 3 മിനിറ്റുകൊണ്ട് പട്ടണത്തിലേക്ക് പാലം വഴി കുതിച്ചെത്താന്‍ തുടങ്ങി.

വൈപ്പിനില്‍ നിന്ന് എറണാകുളത്തേക്ക് ഗോശ്രീ പാലം വഴിയുള്ള യാത്രയില്‍ ഇടതുവശത്തായി വല്ലാര്‍പാടം പള്ളി കാണാനാകും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ഉയരമുള്ള മതില്‍ റോഡിന്റെ വലതുവശത്ത് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍ . ഏറണാകുളം നഗരത്തില്‍ ഒരു ആരാധനാലയത്തിലും സൌകര്യമായി മനഃശാന്തി കിട്ടുന്നവിധത്തില്‍ കുറച്ച് നേരം പോയി ഇരിക്കാന്‍ പറ്റുന്ന ഒരു അവസ്ഥയില്ല. പക്ഷെ പട്ടണത്തിലെ തിരക്കില്‍ നിന്നൊക്കെ മാറി നിലകൊള്ളുന്ന വല്ലാര്‍പാടം പള്ളിയില്‍ സ്വസ്ഥമായും ഏകാഗ്രമായി എത്രനേരം വേണമെങ്കിലും പോയിരിക്കാം. കുറേനേരം അവിട‍ത്തെ ബഞ്ചിലൊന്നില്‍ ഇരുന്ന് മടങ്ങുമ്പോള്‍ മനസ്സൊന്ന് ശാന്തമായിട്ടുണ്ടാകും.

വല്ലാര്‍പാടം ദേവാലയത്തെ പള്ളി എന്ന് പറയുന്നത് ശരിയാകില്ല. ഇപ്പോളത് ബസിലിക്കയാണെന്ന് മാത്രമല്ല 2004 സെപ്റ്റംബര്‍ 12 മുതല്‍ ഈ ദേവാലയത്തെ കേന്ദ്രസര്‍ക്കാര്‍ ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ദേവാലയത്തിലേക്കുള്ള വഴി ചെന്നവസാനിക്കുന്നിടത്തു തന്നെ കാണുന്ന കൊടിമരം ശ്രദ്ധിക്കപ്പെടാതെ പോകില്ല. ചരിത്രപ്രധാന്യമുള്ള ഒരു സംഭവം അരങ്ങേറിയ സ്ഥാനത്താണ് ഈ കൊടിമരം നിലകൊള്ളുന്നത്*.

1524 ല്‍ പോര്‍ച്ചുഗീസുകാരാണ് പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാന്മാവിന്റെ നാമത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ ദേവാലയമാണിത്. ഈ പള്ളിയുടെ ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ 485 വര്‍ഷങ്ങള്‍ പുറകോട്ടാണ് നമുക്ക് സഞ്ചരിക്കേണ്ടിവരുന്നത്. ചരിത്രത്തിനൊപ്പം ഐതിഹ്യവും മതസൌഹാര്‍ദ്ദവുമൊക്കെ കെട്ടുപിണഞ്ഞുകിടക്കുകയാണിവിടെ.

ദേവാലയത്തിന്റെ ചരിത്രത്തിന് പ്രശസ്ത പോര്‍ച്ചുഗീസ് നാവികന്‍ വാസ്ക്കോട ഗാമ കേരളത്തില്‍ കാലുകുത്തിയ കാലത്തോളം പഴക്കമുണ്ട്. വാസ്ക്കോട ഗാമയുടെ ആഗമനത്തോടെ പോര്‍ച്ചുഗീസ് മിഷനറിമാര്‍ കേരളത്തില്‍ വരാന്‍ തുടങ്ങി. 1524ലെ പെന്തക്കുസ്ത ദിനത്തില്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഈ ദേവാലയം സ്ഥാപിക്കുകയും പോര്‍ച്ചുഗലില്‍ നിന്ന് കൊണ്ടുവന്ന ബന്ധവിമോചക നാഥയുടെ ചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തു. 1676 ലെ വെള്ളപ്പൊക്കത്തില്‍ ഈ ദേവാലയം നാമാവശേഷമായെങ്കിലും മാതാവിന്റെ ചിത്രം കായലിലൂടെ യാത്രചെയ്യുകയായിരുന്ന കൊച്ചിരാജാവിന്റെ മുഖ്യമന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചനു ലഭിച്ചു. വല്ലാര്‍പാടത്തുകാരുടെ അഭ്യര്‍ത്ഥന പ്രകാരം പള്ളി പുനസ്ഥാപിക്കാനുള്ള സ്ഥലവും സാമ്പത്തിക സഹായവും അദ്ദേഹം നല്‍കി.

*രാമന്‍ വലിയച്ചന്‍ വിശ്വാസികള്‍ക്ക് മാതാവിന്റെ ചിത്രം തിരിച്ചുനല്‍കിയ സ്ഥാനത്ത് കൊടിമരം സ്ഥാപിക്കപ്പെടുകയുണ്ടായി. നാട്ടുകാര്‍ പുതിയ ദേവാലയം നിര്‍മ്മിച്ച് മാതാവിന്റെ ചിത്രം അതില്‍ പ്രതിഷ്ഠിച്ചു. ദേവാലയത്തിന്റെ ആശീര്‍വാദത്തില്‍ പങ്കെടുത്ത രാമന്‍ വലിയച്ചന്‍ പള്ളിയിലേക്ക് ഒരു കെടാവിളക്ക് നല്‍കുകയും അതിലുപയോഗിക്കുവാനുള്ള എണ്ണ കൊട്ടാരത്തില്‍ നിന്ന് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പതിവ് ചില കാരണങ്ങളാല്‍ ഇടയ്ക്ക് നിന്നുപോയെങ്കിലും 1994 മുതല്‍ സെപ്റ്റംബര്‍ മാസത്തില്‍ മാതാവിന്റെ തിരുനാളിന് കെടാവിളക്കില്‍ ഒഴിക്കാനുള്ള എണ്ണ വഴിപാടായി പാലിയം കുടുംബാംഗങ്ങളാണ് നല്‍കിപ്പോരുന്നത്.

1752 മെയ് 23- )ം തിയതി വല്ലാര്‍പാടത്തെ ഒരു കുലീന തറവാടായ പള്ളിയില്‍ വീട്ടിലെ ദേവു എന്നു വിളിച്ചിരുന്ന മീനാക്ഷിയമ്മ കുഞ്ഞിന് ചോറ് കൊടുക്കാനായി മട്ടാഞ്ചേരിയിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക്, രാമന്‍ തുരുത്തിനടുത്തുള്ള കപ്പല്‍ച്ചാലിലെത്തിയപ്പോള്‍ ശക്തമായ കാറ്റിലും കോളിലും വഞ്ചി മറിഞ്ഞ് കായലില്‍ താഴ്ന്നുപോയി. അന്നത്തെ വികാരിയായിരുന്ന ഫാദര്‍ മിഖുവേല്‍ കൊറയായ്ക്ക് മാതാവ് സ്വപ്നത്തില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് മീനാക്ഷിയമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായി നാട്ടുകാര്‍ കായലിന്റെ നാനാഭാഗത്തും വലയിട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. മൂന്നാം ദിവസം അവസാന ശ്രമം എന്ന നിലയ്ക്കെറിഞ്ഞ വല ഉയര്‍ത്തിയപ്പോള്‍ അതില്‍ മീനാക്ഷിയമ്മയും കുഞ്ഞും ജീവനോടെ ഇരിക്കുന്നതായി കണ്ടെന്നാണ് വിശ്വാസം. കരയ്ക്കിറങ്ങിയ മീനാക്ഷിയമ്മ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്ക് ചെന്ന് തന്നെയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത് വല്ലാര്‍പാടത്തമ്മയാണെന്ന് സാക്ഷ്യപ്പെടുത്തി തങ്ങളെത്തന്നെ മാതാവിന് അടിമകളാക്കി സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും ജ്ഞാനസ്നാനം സ്വീകരിച്ച് ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടും ദേവാലയവും പരിസരവും വൃത്തിയാക്കിക്കൊണ്ടും ജീവിച്ചുപോന്നു. ഈ ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഉദ്ധിഷ്ഠകാര്യ സാധ്യത്തിനായി തങ്ങളെത്തന്നെ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമയായി സമര്‍പ്പിച്ചുകൊണ്ട് ഈ ദേവാലയത്തിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.

ഒരു ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് മീനാക്ഷ്മിയമ്മയുടെ അപകട സംഭവം ഉണ്ടായതായി കണക്കാക്കപ്പെടുത്തത്. അതുകൊണ്ടുതന്നെ ഓശാനപ്പെരുന്നാളിന്റെ ഭാഗമായി ആവശ്യമായ കുരുത്തോലകള്‍ ഇപ്പോഴും വെഞ്ചിരിക്കുന്നത് അര കിലോമീറ്റര്‍ ദൂരെമാറിയുള്ള നായര്‍ തറവാടായ (മീനാക്ഷിയമ്മയുടെ തറവാട്) പള്ളിവീടിന്റെ മുറ്റത്തുവെച്ചാണ്. വലിയ പെരുന്നാളിന് പള്ളിയില്‍ വിളക്കു തെളിയിക്കുന്നതിനുള്ള അവകാശവും പള്ളിവീട്ടുകാര്‍ക്കാണ്. രാമന്‍ വലിയച്ചന്റെ കാലത്തു തുടങ്ങിയുള്ള മതമൈത്രി ഇന്നും തുടര്‍ന്നുപോകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണിതെല്ലാം.

അടിമ സമര്‍പ്പണമാണ് ഇവിടത്തെ പ്രധാന നേര്‍ച്ചയെങ്കിലും മത്സ്യബന്ധന പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ ബോട്ട്, വഞ്ചി, വല എന്നിവയുടെ ആശീര്‍വ്വാദത്തിനും മറ്റുമായി നാനാജാതി മതസ്ഥര്‍ എത്തുന്ന ഇടമാണിന്ന് വല്ലാര്‍പാടം ബസിലിക്ക.

ദേവാലയത്തിന്റെ പ്രധാന കവാടത്തിന് മുന്നിലായി ഒരു സ്റ്റാന്റില്‍ കുറേയധികം ചൂലുകള്‍ കൂട്ടിവെച്ചിരിക്കുന്നത് മറ്റൊരു നേര്‍ച്ചയുടെ ഭാഗമാണ്. ഭക്തജനങ്ങള്‍ ഈ ചൂലെടുത്ത് ദേവാലയത്തിന്റെ മുറ്റം വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണിവിടെ. ഇത്രയധികം ഭക്തജനങ്ങള്‍ക്ക് തൂത്ത് വൃത്തിയാക്കാനെന്നവണ്ണം മുറ്റത്ത് നില്‍ക്കുന്ന 2 ഉറക്കംതൂങ്ങി മരങ്ങള്‍ അതിന്റെ ഇലകള്‍ പൊഴിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

ദേവാലയത്തിനകത്തേക്ക് കടന്നാല്‍ കാണുന്ന വല്ലാര്‍പാടത്തമ്മയുടെ ചിത്രം കാരുണ്യമാതാവിന്റേതാണ്. ചിത്രത്തിന് താഴെ B.M.V.Mercede എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് ഭാഷയില്‍ Mercede എന്ന വാക്കിനര്‍ത്ഥം മോചനദ്രവ്യം (Ransom) എന്നാണ്. പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുവാന്‍ പരിശുദ്ധ മറിയം തന്റെ പ്രിയ പുത്രനെ മോചനദ്രവ്യമായി നല്‍കിയതുകൊണ്ടാകം മറിയത്തെ വിമോചകനാഥ (Our lady of Ransom) എന്നും വിളിക്കുന്നത്. 485 കൊല്ലം മുന്‍പ് സ്ഥാപിച്ച മാതാവിന്റെ അതേ ചിത്രമാണ് അള്‍ത്താരയില്‍ ഇന്നും കാണുന്നത്. അതില്‍ പുതിയതായി മീനാക്ഷിയമ്മയുടേയും മകന്റേയും ചിത്രം കൂടെ വരച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മാത്രം.

മതമൈത്രിയുടെ ഒരു കഥകൂടെ ഈ വരച്ചുചേര്‍ക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് വല്ലാര്‍പാടത്തിന്റെ ചരിത്രത്തില്‍ . 1760ന് ശേഷമുള്ള കാലഘട്ടത്തില്‍ വല്ലാര്‍പാടത്തെ വിശ്വാസികള്‍ , അന്നത്തെ വരാപ്പുഴ ബിഷപ്പായിരുന്ന അലോഷ്യസ്‍ മരിയാന്‍ എന്ന ഇറ്റാലിയന്‍ വൈദികന്റെ അടുത്ത് ചെന്ന് നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായിട്ടാണ് മീനാക്ഷിയമ്മ എന്ന ഹിന്ദു സ്ത്രീയുടേയും മകന്റേയും ചിത്രം മാതാവിന്റെ ചിത്രത്തോട് ചേര്‍ന്ന് വരച്ചുചേര്‍ക്കപ്പെട്ടത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ MLA ആയിരുന്ന ശ്രീ.കെ.വി. തോമസ്സിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റുകാര്‍ ഈ ചിത്രം താഴെയിറക്കി പൊട്ടിപ്പോയയും ഇളകിയതുമായ ഭാഗങ്ങള്‍ ശാസ്ത്രീയമായി ഒട്ടിച്ചുചേര്‍ത്ത് സംരക്ഷിക്കുകയുണ്ടായി.

മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടതിനുശേഷം മാതാവിന്റെ അടിമകളായി ജീവിച്ചു. ആ ഓര്‍മ്മ നില നിര്‍ത്തുന്നതാണ് ഇവിടത്തെ സമര്‍പ്പണ പ്രാര്‍ത്ഥന. ഇവിടെ വരുന്ന ഭക്ത ജനങ്ങള്‍ വൈദീകരുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നു. വൈദീകര്‍ അവരുടെ ശിരസ്സില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുകയും അമ്മയ്ക്ക് അടിമകളായി സമര്‍പ്പിക്കുകയും ചെയ്യുന്നു.

ദേവാലയമുറ്റത്ത് കൊടിമരത്തിനോട് ചേര്‍ന്നുള്ള റോസറി പാര്‍ക്കില്‍ ക്രിസ്തുവിന്റെ ജനനം മുതലുള്ളതും ബൈബിളിലെ പ്രധാനപ്പെട്ടതുമായ രംഗങ്ങള്‍ രൂപക്കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനകത്തേക്ക് കടക്കുന്നതിന് മുന്‍പും പുറത്ത് വന്നതിനുശേഷവും കൃത്രിമ മരത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയിട്ടുള്ള ഇരുപതോളം മനോഹരമായ രൂപക്കൂടുകള്‍ക്ക് മുന്നിലൂടെ ഒരു നടത്തം എന്റെ പതിവാണ്.

ദേവാലയത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള സെന്റ് മെരീസ് ഹൈ സ്കൂളിനോട് തൊട്ടുള്ള പള്ളിമേടയിലേക്ക് കടക്കുന്നതിന് മുന്‍പായി രാമന്‍ വലിയച്ചന് മാതാവിന്റെ ചിത്രം കായലില്‍ നിന്ന് കിട്ടുന്നതിന്റേയും, മീനാക്ഷ്മിയമ്മയെ കായലില്‍ നിന്ന് വലയിട്ട് രക്ഷിക്കുന്നതിന്റേയുമൊക്കെ ത്രിമാന രംഗങ്ങള്‍ കാണാം.

സ്വീകരണ മുറിയില്‍ , തിരുസഭയുടെ ഇതുവരെയുള്ള മാര്‍പ്പാപ്പമാരുടെ കൊച്ചുപടങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ വലിയ ഫോട്ടോ ഒരെണ്ണമാണ് പ്രധാന ആകര്‍ഷണം. അതിനു പുറമേ സഭയുടെ ഇതുവരെയുള്ള എല്ലാ മെത്രാന്മാരുടെയും ചില്ലിട്ട ഫോട്ടോകള്‍ ചുമരില്‍ തൂങ്ങുന്നുണ്ട്.

ദേവാലയത്തിനകത്തെ നിശബ്ദതയില്‍ മുഴുകി ആ ബെഞ്ചുകളിലൊന്നില്‍ കുറേ നേരമിരിക്കാനല്ലെങ്കില്‍പ്പിന്നെ ദൂരെ നിന്നുവരുന്ന ആരെയെങ്കിലും സുഹൃത്തുക്കളെയൊക്കെ ബസിലിക്ക കാണിക്കാനാണ് ഞാനിവിടെ എത്തുക പതിവ്.

2007 ജനുവരി 7ന് കര്‍ദ്ദിനാള്‍മാരും ആര്‍ച്ച് ബിഷപ്പുമാരുമൊക്കെ ചേര്‍ന്ന് 132 മെത്രാന്മാര്‍ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഈ ദേവാലയത്തില്‍ ഒത്തുചേര്‍ന്നത് ദേശീയ പ്രാധാന്യമുള്ള ഒരു വാര്‍ത്തയായിരുന്നു. വല്ലാര്‍പാടം ഇന്ത്യയുടെ വത്തിക്കാനായി എന്നാണ് മാദ്ധ്യമങ്ങള്‍ ആ ദിവസത്തെ വിശേഷിപ്പിച്ചത്.

വല്ലാര്‍പാടം ബസിലിക്കയുടെ നാഴികക്കല്ലുകള്‍ ഇപ്രകാരമാണ്.
-----------------------------------------------------
1524 ല്‍ - പോര്‍ച്ചുഗീസുകാര്‍ ദേവാലയം സ്ഥാപിക്കുന്നു.

1676 ല്‍ - വെള്ളപ്പൊക്കത്തില്‍ പള്ളി തകര്‍ന്ന് ഒഴുകിപ്പോയ വല്ലാര്‍പാടത്തമ്മയുടെ ചിത്രം വീണ്ടെടുത്ത് പുതിയ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു.

1888 സെപ്റ്റംബര്‍ 23ന് - ലീയോ 13 -)മന്‍ മാര്‍പ്പാപ്പ വല്ലാര്‍പാടം പള്ളിയെ Altare Previlegiatum in Perpetuum Consessum എന്ന പദവി നല്‍കി ആദരിക്കുന്നു.

1951 ല്‍ - ഭാരത സര്‍ക്കാര്‍ ഇവിടം വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു.

2002 ല്‍ - കേരള സര്‍ക്കാര്‍ ഇതൊരു വിനോദ സഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കുന്നു.

2004 സെപ്റ്റംബര്‍ 12ന് - ഇതൊരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്നു.

2004 ഡിസംബര്‍ 1 ന് - ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വല്ലാര്‍പാടം ദേവാലയത്തിന് ബസിലിക്ക എന്ന അത്യുന്നത പദവി നല്‍കുന്നു.
------------------------------------------------------

പ്രധാന വൈദികനായ റവ: തോമസ് പുളിക്കനോട് ചോദിച്ചാണ് ബസിലിക്കയും കത്തീഡ്രലും തമ്മിലുള്ള വ്യത്യാസം ഞാനൊരിക്കല്‍ മനസ്സിലാക്കിയത്. സ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബസിലിക്കയാണെങ്കിലും ഒരു അതിരൂപതയില്‍ ഒന്നിലധികം ബസിലിക്ക ഉണ്ടായെന്ന് വരും. പക്ഷെ കത്തീഡ്രല്‍ ഒന്നുമാത്രമേ കാണൂ. കേരളത്തില്‍ കത്തീഡ്രലുകള്‍ മിക്കതും ബിഷപ്പ് ഹൌസിനോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്.

അല്‍പ്പനേരം അദ്ദേഹവുമായി കുശലം പറഞ്ഞിരുന്നതിനുശേഷം മടക്കയാത്രയ്ക്ക് മുന്‍പായി കൊച്ചച്ചന്‍ ഫാ: ഗ്ലാന്‍സന്റെ മുന്നില്‍ ഞാന്‍ മുട്ടുകുത്തി നിന്നു. അദ്ദേഹം എന്റെ ശിരസ്സില്‍ കൈകള്‍ ചേര്‍ത്തു. അല്‍പ്പം ജലം തലയില്‍ കുടഞ്ഞു.

പാപത്തിന്റെ അടിമത്ത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാനായി സ്വന്തം മകനെ മോചനദ്യവമായി നല്‍കിയ മാതാവേ ഇന്നുമുതല്‍ ഞാനും നിന്റെ അടിമയാകുന്നു.

ഓ വല്ലാര്‍പാടത്തമ്മേ, വിമോചക നാഥേ അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു, സ്തുതിക്കുന്നു. വിശുദ്ധിയുടേയും വിശ്വാസത്തിന്റേയും നിറകുടമേ ദൈവാത്മാവിനോട് സഹകരിച്ച് സ്നേഹത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കും വരം നല്‍കണമേ. കാനായില്‍ പ്രകടമായ അങ്ങേ മദ്ധ്യസ്ഥശക്തി ഞങ്ങളുടെ ജീവിതത്തിലെ ഇല്ലായ്മകളിലും പ്രകടമാക്കേണമേ. അപകടസന്ധിയില്‍ ആയിരുന്നവര്‍ക്ക് അഭയമായ വല്ലാര്‍പാടത്തമ്മേ ഏറ്റം കഷ്ടപ്പെടുന്ന എന്നേയും കുടുംബത്തേയും അങ്ങേ സഹായം യാജിക്കുന്ന സകലരേയും കടാക്ഷിക്കേണമേ. ദൃഢമായ വിശ്വാസത്തോടെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും പ്രത്യേകിച്ച് അങ്ങേ ദിവ്യപുത്രന് സമര്‍പ്പിച്ച് സാധിച്ചുതരേണമേ.

ആമേന്‍.

60 comments / കമന്റുകള്‍:

നിരക്ഷരന്‍ said...

ഇനി നമുക്കൊരു തീര്‍ത്ഥയാത്ര പോകാം. 495 വര്‍ഷം പഴക്കമുള്ള, ചരിത്രവും ഐതിഹ്യവും മതമൈത്രിയുമൊക്കെ ഇഴചേര്‍ന്ന് കിടക്കുന്ന വല്ലാര്‍പാടം ബസിലിക്കയിലേക്ക്...

Captain Haddock said...

Thanks for the pic and post !!

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

തന്ന വിവരണങ്ങള്‍ക്ക് നന്ദി

nimishangal said...

nice phots and post.. I have a small suggestion.. please add pictures of rosery park also... I think without that, its incomplete

നിരക്ഷരന്‍ said...

@ nimishangal

“മനോഹരമായ രൂപക്കൂടുകള്‍ക്ക് മുന്നിലൂടെ ഒരു നടത്തം എന്റെ പതിവാണ്.“

എന്ന വരികള്‍ക്ക് താഴെ കാണുന്ന ഫ്ലാഷ് പ്ലയറില്‍ കാണുന്നത് റോസറി പാര്‍ക്കിലെ ദൃശ്യങ്ങളാണ്.

Bindhu Unny said...

വിവരങ്ങള്‍ക്ക് നന്ദി. ഈ മതസൌഹാര്‍ദ്ദം എല്ലാരുടെയും മനസ്സുകളിലുമുണ്ടായിരുന്നെങ്കില്‍...
:-)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നിരക്ഷര കുക്ഷീ,

ഈ വിവരണം എന്നെ ആകർഷിച്ചു.അതിലെ ഭക്തിയുടെയും വിശ്വാസത്തിന്റേയും ഭാഗത്തേക്കാൾ ചരിത്രത്തിൽ ബസിലിക്കക്കുള്ള സ്ഥാനമാണു എനിക്ക് ഇഷ്ടമായത്.മതസൌഹാർദ്ദം പണ്ട് നിലനിന്നിരുന്നു.ഇപ്പോൾ അല്ലേ നമ്മളത് എങ്ങനെയെങ്കിലും തകർക്കാൻ നോക്കുന്നത്.അതുകൊണ്ടു തന്നെ ഈ പോസ്റ്റിനു പ്രസക്തിയേറുന്നു.

ഞാനോർക്കാറുണ്ട്..ഇത്തരം പുരാതന സ്മാരകങ്ങളുടെ മുറ്റത്തെ മണൽത്തരികൾക്കും, ഭിത്തികൾക്കും മേൽക്കൂരകൾക്കുമൊക്കെ നാവുണ്ടായിരുന്നെങ്കിൽ എതൊക്കെ കഥകൾ അവ പറയുമായിരുന്നു എന്ന്!ഇവിടെ ഒക്കെ നിൽക്കുമ്പോൾ ചരിത്രത്തിന്റെ കുളമ്പടിയൊച്ച എങ്ങു നിന്നോ മനസ്സിൽ കടന്നു വരും

(ഓ.ടോ:ഉദയം പേരൂരിൽ ഒരു പള്ളിയുണ്ട്.സൂനഹദോസ് നടന്ന പള്ളി.അവിടെ ഇറങ്ങി അതൊന്നു കാണണമെന്ന് പല തവണ ആലോചിച്ചിട്ടുണ്ട്.നടന്നിട്ടില്ല.പറ്റിയാൽ പോകൂ)

ആശംസകൾ !

EKALAVYAN | ഏകലവ്യന്‍ said...

മറ്റൊരു നല്ല പോസ്റ്റ് കൂടി...
ഇവിടെ പേരില്‍ ചെറിയൊരു കണ്‍ഫ്യൂഷന്‍..
"മീനാക്ഷിയമ്മ കുഞ്ഞിന് ചോറ് കൊടുക്കാനായി മട്ടാഞ്ചേരിയിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക്, രാമന്‍ തുരുത്തിനടുത്തുള്ള കപ്പല്‍ച്ചാലിലെത്തിയപ്പോള്‍ ശക്തമായ കാറ്റിലും കോളിലും വഞ്ചി മറിഞ്ഞ് കായലില്‍ താഴ്ന്നുപോയി.
.........................................

ഒരു ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് ലക്ഷ്മിയമ്മയുടെ അപകട സംഭവം ഉണ്ടായതായി കണക്കാക്കപ്പെടുത്തത്."

മീനാക്ഷിയമ്മയോ ലക്ഷ്മിയമ്മയോ...?

നിരക്ഷരന്‍ said...

@ ഏകലവ്യന്‍

ഏകലവ്യാ മീനാക്ഷിയമ്മ എന്നുതന്നെയാണ് ശരിയായ പേര്. എനിക്ക് തെറ്റിയതാണ് മറ്റിടങ്ങളിലൊക്കെ. എകലവ്യന്‍ കാണിച്ചുതന്ന പിഴവടക്കം മറ്റ് മൂന്നിടങ്ങളില്‍ ലക്ഷിയമ്മ എന്ന് ഞാന്‍ എഴുതിയിരുന്നത് തെറ്റാണ്. ഏകലവ്യനെ അറിയിച്ചുകൊണ്ടുതന്നെ അതെല്ലാം തിരുത്തി മീനാക്ഷിയമ്മ എന്നാക്കുന്നു. അല്ലെങ്കില്‍ ഏകലവ്യന്റെ കമന്റ് അസാധുവായിപ്പോകില്ലേ ?

വിശദമായ വായനയ്ക്കും പിശക് കണ്ടുപിടിച്ചുതന്നതിനും പ്രത്യേകം നന്ദി. ദീപാവലി ദിവസം രാത്രി ഇരുന്ന് എഴുതിയതുകൊണ്ടാണോ മീനാക്ഷിക്ക് പകരം ലക്ഷ്മീ എന്ന് കടന്നുവന്നത് എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത് :) :)

ജോക്കോസ് said...

മനോജ്‌
ഇത് ഗംഭീരമായി
നിങ്ങള്‍ ഒരു ചരിത്രകാരന്‍ ആയി മാറികൊണ്ടിരിക്കുകയാണ് കേട്ടോ...
ഇത്രയും വിശദമായി കാര്യങ്ങള്‍ പ്രതിപാദിചിരിക്കുന്നല്ലൊ
അസ്സലായി....ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ചരിത്രം ആയിരുന്നു പ്രധാന വിഷയം
അന്ന് ഇതൊന്നും ഇതുപോലെ മനസ്സിലാക്കിത്തരാന്‍ ബ്ലോഗ്‌ സമ്പ്രദായമോ ഇതുപോലെ മഹാനായ ഒരു മനോജോ ഉണ്ടായിരുന്നില്ലല്ലോ....കഷ്ടമായിപോയി....റാങ്ക് മേടിചെനെ ഞാന്‍....!!!!!!!

jayalekshmi said...

മനോജ്, വര്‍ ഷത്തില്‍ ഒരിക്കലൊരോട്ടപ്രദക്ഷണത്തില്‍ ഒതുങ്ങുന്ന നാടു കാണല്‍ വിധിക്കപ്പെട്ട എന്നെ പ്പോലെയുള്ളവര്‍ ക്കു വളരെയധികം ആശ്വാസമേകുന്ന പോസ്റ്റ്. നന്ദി....വീണ്ടും നന്ദി ജയലക്ഷ്മി

ഒരു നുറുങ്ങ് said...

ഇത്തവണ”വല്ലാര്‍പ്പാടം ബസലിക്ക”യിലേക്കാണല്ലൊ
എന്നെ കൈപിടിച്ചു വഴിനടത്തിയതു..
നീരൂ..നന്ദിയോടെ എന്‍റെ ആശംസകള്‍!
എഴുത്ത് ‘മതസൌഹാര്‍ദ്ദ’പ്രധാനമായതു കൂടുതല്‍
ഭംഗിയായിട്ടുണ്ട്!
ഓ.ടോ: ഫ്ളാഷ് പ്ലേയില്‍ ചിലഫോട്ടോകള്‍ നല്‍കിയതു
ആസ്വാദനഭംഗം വരുത്തിയില്ലെങ്കിലും,അതൊഴി
വാക്കലാണു ഭംഗി)

Micky Mathew said...

ഞാന്‍ കുറെ അദികം തവണ അവിടെ പൊയിടുഉണ്ട.................. നല്ല പോസ്റ്റ്

monu said...

Thanks for the description...

Although i had visited the church before, i didn't knew the history behind the church

നരിക്കുന്നൻ said...

ഉപകാരപ്രധമായ പോസ്റ്റ്. വിശദീകരണം നന്നായി.

കണ്ണനുണ്ണി said...

കൊച്ചിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ചെറായി പോയി മടങ്ങുന്ന വഴിക്ക് പല തവണ കയറിയിട്ടുണ്ട് വല്ലാര്‍പാടം പള്ളിയില്‍. ശരിയാണ് ഒരുപാട് ശാന്തമായ സ്ഥലമാ...നല്ല വിവരണം മാഷെ

ഗീത said...

നീരൂ, എന്തു സന്തോഷം! എന്നെയും കൂട്ടുകാരേയും കൂട്ടിക്കൊണ്ടുപോയി കാണിച്ചു തന്ന ഈ സ്ഥലത്തെ കുറിച്ചുള്ള ഈ പോസ്റ്റ് വായിച്ചപ്പോള്‍. മനസ്സില്‍ മായാതെ നില്‍പ്പുണ്ട് ആ പള്ളിയും അവിടത്തെ കാഴ്ചകളും.

ഗീത said...

ഒരു ലക്ഷ്മിയമ്മയും കൂടി ഇപ്പോഴും മാറ്റാതെ കിടക്കുന്നുണ്ട് നീരൂ.

ഒരു ഓശാനപ്പെരുനാള്‍.... എന്നു തുടങ്ങുന്ന പാരായില്‍ (9-ആമത്തെ പാരാ ആണെന്നു തോന്നുന്നു)

നിരക്ഷരന്‍ said...

@ ഒരു നുറുങ്ങ് - കൂടുതല്‍ പടങ്ങള്‍ പുറകില്‍ പുറകില്‍ ഇടുകയായിരുന്നു ഇതുവരെയുള്ള പതിവ്. അത് പോസ്റ്റിന്റെ നീളം കൂട്ടുകയും അഭംഗി ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് തോന്നിയതുകൊണ്ടാണ് ഫ്ലാഷ് പ്ലേയിലേക്ക് കടന്നത്. ചിലര്‍ക്കത് ആവശ്യമാണെന്ന് തോന്നുന്നു. മുകളില്‍ nimishangal ഇട്ട കമന്റ് കണ്ടില്ലേ ? അത് പ്രകാരം കൂടുതല്‍ പടങ്ങള്‍ കാണിക്കാന്‍ ഇതൊരു നല്ല മാര്‍ഗ്ഗമായി എനിക്ക് തോന്നി. അത് ഒഴിവാക്കണമെന്ന് പറഞ്ഞതിന്റെ കാരണം ഒന്ന് വിശദീകരിക്കാമോ വിരോധമില്ലെങ്കില്‍ . നമുക്ക് ആലോചിച്ച് വേണ്ടതുപോലെ ചെയ്യാം. അഭിപ്രായത്തിനും വായനയ്ക്കും നന്ദി :)

@ ഗീതേച്ചീ - ഒരു ലക്ഷ്മിയമ്മയെക്കൂടെ കണ്ടുപിടിച്ച് തന്നതിനും വായനയ്ക്കും പിന്നെ റിയാലിറ്റിയില്‍ എന്റെ കൂടെ ഒരിക്കല്‍ ഇങ്ങനൊരു കൊച്ചുയാത്രയില്‍ പങ്കുകൊണ്ടതിനും വളരെ വളരെ നന്ദി :) ഒരു കോളേജ് പ്രിന്‍സിപ്പാളിന്റെ ഒപ്പം യാത്ര പോകുകാന്ന് വെച്ചാല്‍ എനിക്കും ഒരു ഗമയല്ലേ ? :)

വല്ലാര്‍പാടം ബസിലിക്കയിലേക്ക് വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ജോ l JOE said...

There is lot of changes in present situation of those pictures. I am a regular visitor there.

നിരക്ഷരന്‍ said...

@ ജോഹര്‍ -

ഞാന്‍ ഇന്നലേം പോയിരുന്നു ബസിലിക്കയില്‍ .
ഇപ്പോഴത്തെ പടം ഒരെണ്ണം പോലും ഇവിടെ കാണിക്കാന്‍ കൊള്ളില്ലെന്ന് അറിയാമല്ലോ ? ആകെ ഇടിച്ച് പൊളിച്ച് പണി നടക്കുകയാണവിടെ. ഈ പടങ്ങളോക്കെ നേരത്തേ തന്നെ കൈയ്യിലുണ്ടായിരുന്നത് ഭാഗ്യം.

ഗൗരിനാഥന്‍ said...

സത്യത്തില്‍ ആ മതമൈത്രി ഒക്കെ ആരുടെ ഇടപെടാലിലൂടെയാണ് നഷ്ടപെടുന്നത്. വായിച്ചപ്പോള്‍ നമ്മുടെ നാടിനെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നി...ഇന്നത് നിലനില്‍ക്കുന്നില്ലങ്കിലും..

Vinu said...
This post has been removed by the author.
Vineeth said...

:) :) :)

Vineeth said...

"ഞാന്‍ ഇന്നലേം പോയിരുന്നു ബസിലിക്കയില്‍ ."
Appol aal oru ulakam chutti thanne alle...???
Thanx for the blog...

ലേഖ said...

വല്ലാര്‍പ്പാടം ബസിലിക്കയെ പറ്റിയുള്ള വിവരങ്ങള്‍ക്ക്‌ നന്ദി.. ഒരിക്കല്‍ അവിടെ പോകണം.. :)

ബിന്ദു കെ പി said...

മതമൈത്രിയുടെ പ്രതീകമായ വല്ലാർപാടം ബസിലിക്കയിലേക്ക് കൂട്ടിക്കൊണ്ടുപോയതിന് നന്ദി നിരക്ഷരാ..

ചരിത്രപ്രാധാന്യമുള്ള പള്ളി എന്നാണോ ബസിലിക്ക എന്ന പദവി കൊണ്ടുദ്ദേശിക്കുന്നത്..?

നിരക്ഷരന്‍ said...

ബസിലിക്കയ്ക്ക് അങ്ങനൊരു അര്‍ത്ഥം ഉണ്ടോന്ന് അറിയില്ല ബിന്ദൂ. അരെങ്കിലും വിവരമുള്ളവര്‍ പറയട്ടെ. വായനയ്ക്ക് നന്ദി. എല്ലാവര്‍ക്കും.

MANIKANDAN [ മണികണ്ഠന്‍‌ ] said...

മനോജേട്ടാ നിത്യവും ഈ ബസിലിക്കയുടെ മുന്‍‌പിലൂടെയാണ് എന്റെ യത്ര എങ്കിലും ഇതുവരെ അവിടെ പോയിട്ടില്ല. വല്ലാര്‍പാടം പള്ളിയുടെ വിശേഷങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. അതില്‍ ഒന്ന് ആ കൊടിമരത്തെക്കുറിച്ചാണ്. ശരിയാണോ എന്നെനിക്കറിയില്ല. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടലിലൂടെ യാത്രചെയ്യുന്ന നാവികര്‍ക്ക് ദിക്കറിയുന്നതിനുള്ള ഒരു ഉപാധിയായിരുന്നത്രെ ആ കൊടിമരവും അതിലെ വിളക്കും. പില്‍ക്കാലത്തെപ്പോഴോ അത് ഒടുഞ്ഞുപോയെങ്കിലും വീണ്ടും അതേ ഉയരത്തില്‍ പുന്‍ഃസ്ഥാപിക്കുകയായിരുന്നു എന്ന് കേള്‍ക്കുന്നു. മറ്റ് കൊടിമരങ്ങളില്‍ നിന്നും വല്ലാര്‍പാടം ബസിലിക്കയിലെ ഈ കൊടിമരത്തിന്റെ നിര്‍മ്മാണത്തിലുള്ള പ്രത്യേക ശ്രദ്ധിച്ചുകാണുമല്ലൊ. ഈ വിവരം സാധിക്കുമെങ്കില്‍ ആരോടെങ്കിലും അന്വേഷിച്ചു സ്ഥിരീകരിക്കാന്‍ ശ്രമിക്കണം എന്നൊരു അഭ്യര്‍ത്ഥനയുണ്ട്.

വല്ലാര്‍പാടം ബസിലിക്ക പള്ളിയുടെ ചരിത്രത്തെക്കുറിച്ച് പുതിയ ചില അറിവുകളും ഈ പോസ്റ്റില്‍ നിന്നും കിട്ടി. നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

എന്റെ മണീ...

നാളെ തന്നെ പോകൂ..

Anil Peter said...

Thanks for the nice post. Must visit on our next trip to India.

നിരക്ഷരന്‍ said...

@ മണികണ്ഠന്‍ - മണീ, ഇപ്പറഞ്ഞ കാര്യം ഞാനും കേട്ടിരുന്നു. മണി തന്നെ ഒരിക്കല്‍ എന്നോട് മറ്റൊരു പോസ്റ്റില്‍(ഒന്നാം സമ്മാനം ചൂല് ) ഇക്കാര്യം പറഞ്ഞിരുന്നെന്ന് തോന്നുന്നു. പക്ഷെ അതിന്റെ ആധികാരികത എത്രത്തോളം ഉണ്ടെന്ന് അറിയില്ല/ഉറപ്പ് വരുത്താനായില്ല. മാത്രമല്ല ഇപ്പോഴത്തെ ഭൂമിശാസ്ത്രപരമായ കിടപ്പ് വെച്ച് ആ കൊടിമരം 100 മീറ്റര്‍ ദൂരെ നിന്ന് നോക്കിയാല്‍ പോലും കാണാനാവില്ല. വൈപ്പിന്‍ കരയുടെ മുനമ്പ് ഇല്ലാതിരുന്ന ഒരു കാലത്ത് കൊടിമരം കലടില്‍ നിന്നോ മറ്റോ നേരിട്ട് കാണാന്‍ പറ്റുമായിരുന്നിരിക്കണം. 485 കൊല്ലം മുന്‍പുള്ള കാര്യമായതുകൊണ്ട് അന്ന് എന്തായിരുന്നു അവസ്ഥ എന്ന് പറയുമ്പോള്‍ ആധികാരികത ഉറപ്പുവരുത്താതെ പറയാനാകില്ല.

എന്തായാലും മണി നാട്ടുകാരന്‍ എന്ന നിലയ്ക്ക് അന്വേഷണം നടത്തൂ, അടിമ എന്ന നിലയില്‍ ഞാനും അന്വേഷിക്കാം. എന്നിട്ട് നമുക്കത് ഇതില്‍ എഴുതിച്ചേര്‍ക്കാം.
വായനയ്ക്ക് നന്ദി. കൂട്ടത്തില്‍ , എത്രയും ബസിലിക്കയിലേക്ക് പോകാനുള്ള നടപടികളും ആയിക്കോളൂ :)

mukthar udarampoyil said...

തീര്‍ത്ഥയാത്ര...
:)

Prajeshsen said...

manoharamaya yathra
nammale oppam kuttiyathinu thanks

Rani said...

നിരക്ഷരന്‍ ചേട്ടാ പതിവ് പോലെ ഒരു നല്ല യാത്ര നടത്തിയ സന്തോഷം .. പിന്നെ എനിക്ക് ആ നേര്ച്ച വളരെ ഇഷ്ടപ്പെട്ടു സ്വന്തം വീടുകളില്‍ ചൂല് കൈ കൊണ്ട് തോടാത്തവര്‍ ആഗ്രഹം സാധിക്കാന്‍ അത് ഒന്ന് തോടുമല്ലോ ,എല്ലാ ദേവാലയങ്ങളിലും ഇതു ഉണ്ടായിരുന്നെങ്കില്‍ പരിസരവും അവരുടെ ആരോഗ്യവും മെച്ചപ്പെട്ടേനേ :)

മുരളിക... said...

നല്ല പോസ്റ്റ്, വല്ലാര്‍പ്പാടം ബസിലിക്കയെ പറ്റിയുള്ള വിവരങ്ങള്‍ക്ക്‌ നന്ദി.....

വയനാടന്‍ said...

നല്ലൊരു വായന തന്നതിനു നന്ദി. നമുക്കു മുന്നിൽ നമ്മളറിയാതിരുന്ന ഒരുപാടു കാര്യങ്ങളും ചരിത്രവും അറിയാൻ പറ്റി
:)

വിഷ്ണു said...

വല്ലാര്‍പാടം ബസലിക്കയിലെക്കുള്ള തീര്‍ത്ഥയാത്ര ഇഷ്ടമായി. ഗൂഗിളില്‍ തിരഞ്ഞാല്‍ പോലും ഇത്രയം വിവരങ്ങള്‍ കിട്ടുമോ എന്ന് സംശയം. എത്രയും വിശദമായ വിവരണങ്ങള്‍ക്കു നന്ദി മനോജേട്ടാ. അടുത്ത പോസ്റ്റായി കാത്തിരിക്കുന്നു

ചേച്ചിപ്പെണ്ണ് said...

ആമേന്‍ ...

ചേച്ചിപ്പെണ്ണ് said...

ഹില്‍ പാലസിന് അടുത്തുള്ള കരിങ്ങച്ച്ചിറ പള്ളീലും പോണം കേട്ടോ ...
ആ പള്ളീം ത്രിപ്പൂണിത്തുറ പൂര്‍ണ ത്രയീശന്റെ ക്ഷേത്രവും ആയി ഇതുപോലെ റിലേഷന്‍ ഉണ്ട്.
(രാജകുടുംബവും )

കറിവേപ്പില said...

ബ്ലോഗിന്റെ ലോകത്ത് വൈകിയെത്തിയ ഒരാളാണ് ഞാന്‍.
താങ്കളുടെ എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ട്.
പ്രതെകിച്ച്ചു യാത്ര വിവരണങ്ങള്‍ ,
എഴുത്തിന്റെ ശൈലി,പടങ്ങള്‍ എല്ലാം വളരെ ഇഷ്ടം...
ഇന്നിന്റെ ചിത്രങ്ങളോടൊപ്പം ഇന്നലയുടെ ചരിത്രങ്ങളും ചികഞ്ഞു എഴുതുന്ന രീതി ഇഷ്ടമായതിനാല്‍ ഒരു request.

കൊല്ലം ചെങ്കോട്ട റെയില്‍ പാത (meter guage,now under renovation to broad guage),യാത്രയിലെ രസം,കാട്ടിന്റെ ഭംഗി,ചരിത്രം,പാലങ്ങളുടെ നിര്‍മാണം..ക്കെകൂടി this will be something special 4 every one.
പുനലൂര്‍ തൂക്കു പാലം ,കൊട്ടാരക്കര ഗണപതി ക്ഷേത്രം ഇവയെയും കൂടി പരിഗണിക്കുക .
ഇവക്കൊപ്പം ചുറ്റുവട്ടത്ത് ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്‌..എനിക്ക് അറിയാത്തതാണ്‌ ..താങ്ങളുടെ ഫ്രണ്ട് വഴി അവയും ശ്രമിക്കൂ
ഈ ആവശ്യം അടുത്തറിയുന്ന സ്ഥലങ്ങളെ ബ്ലോഗിലുടെ കാണാനുള്ള ഇഷ്ടം കൊണ്ടാണെന്ന് കരുതുക .

geetha said...

This is probably my first comment on your blogsite.Proud of you ..very well written. WithLove, your muzhangonttukari.

നിരക്ഷരന്‍ said...

ക്യാപ്റ്റന്‍ ഹാഡോക്ക്, തെക്കേടന്‍ , നിമിഷങ്ങള്‍ , ബിന്ദു ഉണ്ണി, സുനില്‍ കൃഷ്ണന്‍ , ഏകലവ്യന്‍ , ജോക്കോസ്, ജയലക്ഷ്മി, ഒരു നുറുങ്ങ്, മിക്കി മാത്യൂ , മോനു, നരിക്കുന്നന്‍ , കണ്ണനുണ്ണി, ഗീതേച്ചി, ജോ, ഗൌരീനാഥന്‍ , വിനീത് , ലേഖ, ബിന്ദു കെ.പി, മണികണ്ഠന്‍ , അനില്‍ പീറ്റര്‍ , മുക്താര്‍ ഉദരം‌പൊയില്‍ , പ്രജേഷന്‍ , റാണി , മുരളിക, ചേച്ചിപ്പെണ്ണ് , കറിവേപ്പില, മുഴങ്ങോടിക്കാരി, ........

എല്ലാവര്‍ക്കും ഒരുപാടൊരുപാട് നന്ദി :)

@ കറിവേപ്പില - കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരു യാത്ര എന്റെ സ്വപ്നമാണ് . കാണാത്തയിടങ്ങള്‍ക്കൊപ്പം കണ്ടയിടങ്ങളിലൂടെയുമുള്ള ഒരു യാത്രയായിരിക്കുമത്. അക്കൂട്ടത്തില്‍ കറിവേപ്പില പറഞ്ഞയിടങ്ങള്‍ ചെങ്കോട്ട തീവണ്ടിപ്പാതയും, പുനലൂര്‍ തൂക്കുപാലവുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടാകും. കേരളത്തിലെ എല്ലാ ഗണപതിക്ഷേത്രങ്ങലിലേക്കും ഒരു യാത്ര നടത്തി അതിനെപ്പറ്റി എഴുതാനായി ഒരു വലിയ വ്യക്തിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. അതും ചെയ്യണമെന്നുണ്ട്. അങ്ങനാണെങ്കില്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രമൊക്കെ ആ യാത്രയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്നതില്‍ സംശയം വേണ്ട. നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

@ ചേച്ചിപ്പെണ്ണ് - എറണാകുളത്തുകാരനായിട്ടും തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ ഇതുവരെ പോയിട്ടില്ലെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. കോട്ടയത്തേക്കുള്ള ഓരോ യാത്രയിലും പാലസിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ എനിക്ക് വലിയ വിഷമം തോന്നാറുണ്ട്. താമസിയാതെ തന്നെ കരിങ്ങച്ചിറ പള്ളിയും. പൂര്‍ണ്ണത്രയീശന്റെ ക്ഷേത്രവും സന്ദര്‍ശിക്കുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.

@ (ഗീത)മുഴങ്ങോടിക്കാരീ - പ്രത്യേകം നന്ദി :)ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും.

Vempally|വെമ്പള്ളി said...

നിരക്ഷരാ, മനോരമയില്‍നിന്നാണിതു വായിച്ചത്. വായിക്കാന്‍ വളരെ താത്പര്യം തോന്നുന്ന രീതിയില്‍തന്നെ എഴുതിയിരിക്കുന്നു. പള്ളിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഈ ചരിത്രങ്ങളൊക്കെ ആദ്യമായാണ് കേള്‍ക്കുന്നത് പണ്ട് എറണാ‍കുളത്തു പഠിച്ചിരുന്നപ്പോ ബോള്‍ഗാട്ടിയിലും ചെറായിലുമൊക്കെ കറങ്ങി നടന്നപ്പോ അവിടൊന്നു പോകേണ്ടതായിരുന്നു. അടുത്ത തവണ പോയിട്ടു തന്നെ കാര്യം. ഈ പോസ്റ്റാണതിനു നിമിത്തം - നന്ദി.

Gopan said...

Very useful information. If possible, please try to add short video clips also. This is very interesting.

Maths Blog Team said...

പ്രിയ M R സര്‍,

അറിവെത്ര നേടിയാലും 'നിരക്ഷര'നായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് ഒരു യഥാര്‍ത്ഥ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനതൃഷ്ണയാര്‍ന്ന മനസ് അങ്ങയില്‍ നിന്നും ഇപ്പോഴും വിട്ടു പോയിട്ടില്ലായെന്നതു കൊണ്ടാണ്.

മനോരമ ഓണ്‍ലൈനില്‍ വന്ന നിരക്ഷരന്‍റെ വല്ലാര്‍പാടം യാത്ര നേരത്തെ കണ്ടിരുന്നു.ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന, മികച്ച ലേഖനങ്ങളാണ് അങ്ങയുടെ ബ്ലോഗിന്‍റെ സവിശേഷത. സ്ഥിരം അങ്ങയുടെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ശ്രമിക്കും.

തൃശൂര്‍കാരന്‍..... said...

വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട് സുഹൃത്തേ.

ലതി said...

നിരക്ഷരന്റെ ഒരു വിവരവും ഇല്ലല്ലൊ എന്നൊർത്തു ഇവിടെ വന്നപ്പോൾ ഇതാ വല്ലാർപാടം. നന്നായി കേട്ടോ. ഞാനും സുഭാഷ് ചേട്ടനും കുറേദിവസങ്ങളായി മുളവുകാട്ടും വല്ലാർപാടത്തും പരിസരങ്ങളിലും ഉണ്ടായിരുന്നു.

Thasleem.P തസ്ലിം.പി said...

നമസ്കാരം സര്‍,
സര്‍,നിങ്ങളുടെ ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്.അതിലെ പല കാര്യങ്ങളും വായനക്കാര്‍ക്ക്‌ ഉപകരപ്രതമാണ്.ഇനിയും നല്ല പോസ്റ്റുകള്‍ ഇടുക...തസ്ലീം.പി

jayasree said...

പള്ളിയെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും ഈ ചരിത്രങ്ങളൊക്കെ ആദ്യമായാണ് കേള്‍ക്കുന്നത് , ഒരു നല്ല യാത്ര നടത്തിയ സന്തോഷം .

ഉമേഷ്‌ പിലിക്കൊട് said...

നന്നായി മാഷെ

bilatthipattanam said...

ഞങ്ങളെയെല്ലാം അഞ്ഞൂറുകൊല്ലം പിറകിലേക്ക് കൊണ്ടുപോയി അല്ലേ..? ഒപ്പം അതിരുകളില്ലാത്ത ഭക്തിയുടെ നിറവിലേയ്ക്കും !
പിന്നെ വൈപ്പിനും മറ്റുകാഴ്ച്ചകളുമായി അരമണിക്കൂറ് പോയിക്കിട്ടിയത് അറിഞ്ഞില്ല..കേട്ടൊ

Jyothi Sanjeev : said...

veettil thanne chadanju koodi irikkunna enne pole ullavarkku avide poya oru pratheethi post vaayichappoz. manoharamaaya chitrangal. athilere manoharamaaya vivaranavum.

മഴക്കിളി said...

യാത്രകളിലൂടെ മലയാളത്തിന്റെ പുതിയ സഞ്ചാരസാഹിത്യകാരനായി മനോജേട്ടന്‍ നമുക്കിടയില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു....

നന്ദ വര്‍മ said...

വളരെ നന്നായിട്ടുണ്ട് .അഭിനന്ദനങള്‍ ..

നന്ദകുമാര്‍ said...

മനോജേ,
ഈ അസൂയ എന്ന വികാരം വന്നാല്‍ നല്ല നാലുവരി ടൈപ്പുചെയ്യാന്‍ പറ്റാതെ വരുമോ? കുറേ നേരമായിട്ടും എനികൊന്നും ടൈപ്പാന്‍ പറ്റുന്നില്ല :)


(മനോരമയില്‍ കണ്ടിരുന്നു, വാ‍യിച്ചു)

Raman said...

Nice post.

NS MAdhavante Landonbatheriyile Luthiyinikal vaayichittundo?

Bijli said...

ഒരു ചരിത്ര പുസ്തകം വായിച്ചു പോകുന്നത് പോലെ തോന്നി..വളരെ നന്ദി..സുഹൃത്തെ..ഈ അറിവുകള്‍ക്ക്.....

അനാഗതശ്മശ്രു said...

മനോജേ അതിന്റെ മുന്നിലല്ലേ
കുറെ ശില്പങ്ങള്‍ ..മരത്തിന്റെ തായ്ത്തടിയില്‍ കൊത്തിയതു പോലെ..
അവയുടെ പടങ്ങള്‍ എവിടെ?

നിരക്ഷരന്‍ said...

@ അനാഗതശ്മശ്രു - മുകളില്‍ ഒരു ഫ്ലാഷ് പ്ലയര്‍ കണ്ടില്ലേ ? അതില്‍ ക്ലിക്ക് ചെയ്താല്‍ 10 ല്‍ അധികം പടങ്ങള്‍ അവിടെത്തന്നെ കാണാം.
അതില്‍ തായ്ത്തടി ശില്‍പ്പങ്ങളുടെ പടം ഉണ്ട്.

വല്ലാര്‍പാടം ബസിലിക്കയിലേക്ക് യാത്രവന്ന എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)