Thursday 30 June 2011

പാരീസ് ബൈ നൈറ്റ് & ഈഫൽ

പാരീസ് യാത്രയുടെ ആദ്യഭാഗങ്ങൾ
------------------------------------------
വൈകീട്ട് 06:10ന് ഡിസ്‌നി ലാന്റിൽ നിന്ന് ബസ്സ് പാരീസ് നഗരത്തിലേക്ക് പുറപ്പെട്ടു. 7 മണിക്ക്, രാത്രി ഭക്ഷണം കഴിക്കാനായി ആദ്യ ദിവസത്തെ അതേ മാർവാടി ഹോട്ടലിൽ നിറുത്തി. വീണ്ടും ഇന്ത്യൻ ഭക്ഷണം തന്നെ കഴിക്കേണ്ടി വന്നത് എന്നെ ശരിക്കും ക്ഷുഭിതനാക്കി. ഏതെങ്കിലും ഒരു ദിവസം പാരീസിലെ ഏതെങ്കിലും പരമ്പരാഗത ഫ്രഞ്ച് ഭക്ഷണം വിളമ്പുന്ന ഹോട്ടലിൽ കൊണ്ടുപോകുമെന്നുള്ള എന്റെ പ്രതീക്ഷകളൊക്കെയും അസ്ഥാനത്തായി.

അത്താഴത്തിനുശേഷം പാരീസ് നഗരത്തിന്റെ പ്രൗഢഗംഭീരമായ വീഥികളിലൂടെ ബസ്സ് മെല്ലെ നീങ്ങാൻ തുടങ്ങി. ‘പാരീസ് ബൈ നൈറ്റ് ‘ എന്ന പേരിൽ ദീപപ്രഭയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന പാരീസിന്റെ തെരുവുകളിലൂടെ ഒരു സവാരി, ടൂർ കമ്പനികളുടെ പാക്കേജിലെ പ്രധാന ഇനമാണ്. പകൽ വെളിച്ചം പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. എങ്കിലും തെരുവുവിളക്കുകൾ പലതും കത്തിത്തുടങ്ങിയിരിക്കുന്നു. വഴിയോരത്ത് കാണുന്ന ഓരോ കെട്ടിടങ്ങളേയും ടൂർ ഗൈഡ് കല്‍പ്പേഷ് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ, മിക്കതിന്റെ പിന്നിലും കൽ‌പ്പേഷിന് പറയാൻ എന്തെങ്കിലുമൊക്കെ ചരിത്രവുമുണ്ട്. ഒന്ന് പറഞ്ഞ് കഴിയുമ്പോഴേക്കും അടുത്തത്. പക്ഷെ ഒരിടത്തും ബസ്സ് നിറുത്തുന്നില്ല. ഓടിക്കൊണ്ടിരിക്കുന്ന എ.സി.ബസ്സിന്റെ കൊട്ടിയടച്ച ജനാല ചില്ലിനകത്തുകൂടെ ഇപ്പറഞ്ഞ കെട്ടിടങ്ങളുടെയൊന്നും ഒരു ഫോട്ടോ പോലും നേരേ ചൊവ്വേ എടുക്കാനാവുന്നില്ല. പാക്കേജ് ടൂർ കമ്പനികളുടെ കൂടെ വന്നാൽ കിട്ടാൻ പോകുന്ന ‘പാരീസ് ബൈ നൈറ്റ് ’ ഇതുതന്നെയാണെന്ന് അല്‍പ്പം സങ്കടത്തോടെ ഞാൻ മനസ്സിലാക്കി. അല്ലെങ്കിലും എന്നെപ്പോലൊരുവന് വിശദമായി പാരീസ് കണ്ടുതീർക്കാൻ മൂന്ന് ദിവസമൊന്നും പോര. ഇതിപ്പോൾ നേഹയ്ക്ക് കൊടുത്ത വാക്ക് പാലിച്ചതിന്റെ പേരിൽ ഞങ്ങൾക്ക് കിട്ടിയ ഒരു ബോണസ് മാത്രമാണെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളൂ.

സെൻ നദിയിലൂടെ ഒഴുകി നടക്കുമ്പോൾ കാണാൻ പറ്റാതെ പോയ ചില കാഴ്ച്ചകളും കെട്ടിടങ്ങളുമാണ് പ്രധാനമായും ഈ ബസ്സ് യാത്രയിൽ തരമായത്. ബസ്സ് സെൻ നദീതീരത്തുകൂടെ കടന്നുപോയപ്പോൾ വെള്ളത്തിൽ നിന്ന് കണ്ട സൗധങ്ങളുടെ കരയിൽ നിന്നുള്ള ദൃശ്യവും തരമായി.

ചിത്രങ്ങളെടുക്കാനായ പ്രധാന ആകർഷണങ്ങളിൽ ഒന്ന് Academie Royale de Musique എന്ന ഫ്രഞ്ച് ഓപ്പറ കെട്ടിടമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചരിത്ര സ്മാരകം. 1669 ൽ ലൂയി പതിനാലാമനാണ് ഇത് സ്ഥാപിച്ചത്.

ഫ്രഞ്ച് ഓപ്പറ
ലൂവർ മ്യൂസിയത്തിന് മുന്നിലും ബസ്സ് ചെന്നെത്തി. സെൻ നദിയിൽ നിന്ന് കാണുന്ന മ്യൂസിയത്തിന്റെ ദൃശ്യമല്ല കരയിൽ നിന്നുള്ളത്. മ്യൂസിയത്തിന് മുന്നിൽ ചില്ലുകൊണ്ടുണ്ടാക്കിയ പിരമിഡ് ഒരെണ്ണം സ്ഥാപിച്ചിട്ടുണ്ട്. അതിനകത്ത് അലങ്കരിച്ചിട്ടുള്ള പ്രകാശസ്രോതസ്സുകൾ കണ്ണുചിമ്മിത്തുറന്ന് വരുന്നതേയുള്ളൂ. ഒരു നിമിഷം മാത്രമാണ് മ്യൂസിയത്തിന്റെ മുന്നിൽ ബസ്സ് നിറുത്തിയത്. അകത്തിരിക്കുന്ന മൊണാലിസയടക്കമുള്ള ഒരുപാട് കാഴ്ച്ചകൾ ആസ്വദിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായി. വെള്ളത്തിൽ നിന്നും കരയിൽ നിന്നും പലതും കാണിച്ച് കൊതിപ്പിക്കുന്നു സ്റ്റാർ ടൂറുകാർ.

ലൂവർ മ്യൂസിയം - ബസ്സിൽ നിന്നെടുത്ത മുൻ‌വശക്കാഴ്ച്ച
സാമാന്യം വിസ്താരമുള്ള ഒരു തുറസ്സായ സ്ഥലത്ത് (അങ്കണം) എത്തിയപ്പോൾ ബസ്സ് അല്‍പ്പം നേരം നിറുത്തി; എല്ലാവർക്കും വെളിയിലിറങ്ങി 5 മിനിറ്റ് ചിലവഴിക്കാൻ അനുവാദം തന്നു. കോൺകോർഡ് അങ്കണം (Place de la Concorde) എന്ന പ്രശസ്തമായ ഈ സ്ഥലം 21 ഏക്കറിന് മുകളിലായി പരന്ന് കിടക്കുന്നു. ഫ്രാൻസിലെ തന്നെ ഏറ്റവും വിശാലമായ അങ്കണങ്ങളിൽ ഒന്നാണിത്. അങ്കണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടെ സെൻ നദി ഒഴുകുന്നു. ദൂരെയായി ഈഫലിന്റെ മുകൾഭാഗവും ഉയർന്ന് നിൽക്കുന്നത് കാണം.

വിപ്ലവാങ്കണം - Place de la Concorde
1755ൽ ലൂയി പതിനഞ്ചാമന്റെ പേരിൽ, അദ്ദേഹത്തിന്റെ ആദരാർത്ഥമാണ്‌ ഈ അങ്കണം നിലവിൽ വരുന്നത്. അന്ന് Place Louis XVഎന്നാണ് പേരിട്ടത്. അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇവിടെ സ്ഥാപിക്കുകയുണ്ടായെങ്കിലും 1792ൽ ഫ്രഞ്ച് വിപ്ലവകാലത്ത് ആ പ്രതിമ തച്ചുടയ്ക്കപ്പെട്ടു. പകരം ലിബർട്ടി സ്റ്റാച്ച്യൂ സ്ഥാപിക്കപ്പെട്ടു, അങ്കണത്തിന്റെ പേര് വിപ്ലവാങ്കണം (Place de Revolution) എന്നാക്കി മാറ്റുകയും ചെയ്തു.

പിന്നീട് കുറ്റവാളികളുടെ തല വെട്ടാനായി ഒരു ഗില്ലറ്റിൽ ഇവിടെ സ്ഥാപിക്കപ്പെട്ടു. ആ ഗില്ലറ്റിനിൽ വെച്ചാണ് ലൂയി പതിനാറാമന്റെ തല ഛേദിക്കപ്പെട്ടത്. പിന്നീടങ്ങോട്ട് ആരവങ്ങളും കൈയ്യടികളുമായി നിന്ന ജനങ്ങൾക്ക് നടുവിൽ വെച്ച് മേരി അന്റോയ്നെറ്റ് രാഞ്ജി, എലിസബത്ത് രാജകുമാരി എന്ന് തുടങ്ങി ഒരുപാട് പ്രമുഖരുടെ  തലകൾ ഇവിടെവെച്ച് അറുത്തുമാറ്റപ്പെട്ടു. ആയിരങ്ങളുടെ ചോര ചിതറി വീണ് അങ്കണം ചുവന്നു തുടുത്തു. രണ്ട് കൊല്ലത്തിനിടയ്ക്ക് ഇത്തരത്തിൽ 1119 തലകളാണ് ഈ ചരിത്രപ്രധാനമായ അങ്കണത്തിൽ വെച്ച് അറുത്തുമാറ്റപ്പെട്ടത്.

ഫൌണ്ടനുകളും പ്രതിമകളും അങ്കണത്തിനെ മോടി പിടിപ്പിച്ച് പലഭാഗത്തായി നിലകൊള്ളുന്നു. അതിൽ പ്രധാനമായും എടുത്ത് പറയേണ്ടത് ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന് സ്ഥാപിച്ചിരിക്കുന്ന ശിലാസ്തംഭപമാണ്. ഈജിപ്റ്റിലെ ടെമ്പിൾ ഓഫ് റാംസെസിൽ നിന്നുള്ള 3200 കൊല്ലം പഴക്കമുള്ള ഈ സ്തംഭം (ഓബെലിസ്ക്)1831ൽ  ഈജിപ്റ്റ്യൻ വൈസ്രോയി ലൂയി ഫിലിപ്പിന് നല്കിയ 3 സ്തംഭങ്ങളിൽ ഒന്നാണ്. മറ്റ് രണ്ട് സ്തംഭങ്ങളും ഈജിപ്റ്റിൽ നിന്ന് ഫ്രാൻസിലേക്ക് എത്തിച്ചില്ല. പിങ്ക് നിറമുള്ള ഒറ്റക്കല്ലിൽ തീർത്ത ഈ സ്തംഭത്തിന് 230 ടൺ ഭാരവും 75 അടി ഉയരവുമുണ്ട്. ഈജിപ്ഷ്യൻ ചിത്രലിപികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ ശിലാസ്തംഭം. ഉയരമുള്ള സകലമാന നിർമ്മിതികൾക്കും മുകളിൽ സുരക്ഷാമാർഗ്ഗങ്ങൾ ഒന്നും അവലംബിക്കാതെ വലിഞ്ഞ് കയറുന്ന സ്പൈഡർമാൻ എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരനായ അലൈൻ റോബർട്ട് (Alain Robert)ഈ സ്തംഭത്തിന്റെ മുകളിലും പിടിച്ച് കയറിയിട്ടുണ്ട്. സെക്കന്റുകൾക്കകം ആ കയറ്റം തീർന്നുകാണുമെന്ന് ഉറപ്പ്.

ഈജിപ്ഷ്യൻ സ്തംഭം.
ഇത്രയുമൊക്കെ കാണാനും പടമെടുക്കാനുമൊക്കെ അനുവദിക്കപ്പെട്ടത് വെറും പത്ത് മിനിറ്റ് മാത്രം. അതൊട്ടും തികയില്ലെന്ന് ആദ്യമേ തോന്നിയതുകൊണ്ട് ഞാൻ അങ്കണത്തിന്റെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഓടുകയായിരുന്നു. നേഹയും മുഴങ്ങോടിക്കാരിയും ബസ്സിന്റെ പരിസരത്തുതന്നെ നിന്നു. ഞാൻ മടങ്ങി വരാൻ വൈകിയോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ, ഇപ്രാവശ്യം സമയത്തിന്റെ കാര്യത്തിൽ കണിശക്കാരനായ ജോൺ ബസ്സ് മുന്നോട്ട് നീക്കുകയും മുഴങ്ങോടിക്കാരി പരിഭ്രമിച്ച് വശാകുകയും ചെയ്തു. ഇത്തരം പൊതുസ്ഥലങ്ങളിൽ ബസ്സിന്റെ വേഗതയ്ക്കൊക്കെ നിയന്ത്രണമുണ്ടെന്ന് അറിയാവുന്നതുകൊണ്ട്, കൺ‌മുന്നിൽ നിന്ന് പൂർണ്ണമായും അകലുന്നതിന് മുന്നേ ബസ്സിന്റെ പിന്നാലെ ഓടിച്ചെന്ന് അതിൽക്കയറാനാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതുതന്നെ സംഭവിക്കുകയും ചെയ്തു. നമ്മളെത്ര ഓടിയതാ ബസ്സുകൾക്ക് പിന്നാലെ. ജോണിന് അങ്ങനുള്ള അനുഭവങ്ങളൊന്നുമില്ലല്ലോ!

അങ്കണത്തിന്റെ ഒരു ഭാഗത്ത് ഓട്ടോറിക്ഷയുടെ ചക്രത്തിന്റെ വ്യാസമുള്ള ഇരട്ടച്ചക്രമുള്ള Segway യിൽ സഞ്ചാരികൾ കറങ്ങിനടക്കുന്നു. സ്വയം ബാലൻസ് ചെയ്ത് നിൽക്കുന്ന, രണ്ട് ചക്രവും അതിന്മേൽ ഉറപ്പിച്ച് യാത്രികന്റെ അരയ്യ്ക്കൊപ്പം ഉയർന്ന് നിൽക്കുന്നാ ദണ്ഡുമാണ് സെഗ്‌വേയുടെ പ്രധാന ഭാഗങ്ങൾ. ദണ്ഡിൽ പിടിച്ച് ചക്രങ്ങൾക്കിടയിലുള്ള പരന്ന പ്രതലത്തിൽ നില്ക്കാം. ശരീരഭാഗം മുന്നോട്ട് ആയുമ്പോളാണ് സെഗ്‌വേ മുന്നോട്ട് നീങ്ങുന്നത്. അത്തരത്തിൽ ഒരു വാ‍ഹനം തന്നെയാണ് പാരീസ് നഗരം മുഴുവൻ നല്ല രീതിയിൽ കണ്ടുനടക്കാൻ അത്യുത്തമം.

സെഗ്‌ വേ സഞ്ചാരികൾ
മാഡലിൻ (Madeleine) എന്ന റോമൻ കാത്തലിൿ പള്ളിയാണ് മറ്റൊരു പ്രധാന കാഴ്ച്ച. പള്ളിക്ക് ചുറ്റും മേൽക്കൂരയോളം ഉയരമുള്ള തൂണുകൾ. 20 മീറ്ററോളം ഉയരമുള്ള അത്തരം 52 തൂണുകളാൽ ചുറ്റപ്പെട്ട് നിൽക്കുന്ന പള്ളി, വെളിയിൽ നിന്നുതന്നെ മനോഹരമായ ഒരു കാഴ്ച്ചയാണ്. നെപ്പോളിയന്റെ പട്ടാളപ്പടയുടെ പ്രശസ്തിയുടെ പ്രതീകമായാണ് ഇത് നിലനിന്നിരുന്നതെങ്കിലും, നെപ്പോളിയന്റെ പതനത്തിന് ശേഷം ലൂയി പതിനെട്ടാമൻ ഇതൊരു പള്ളിയാക്കി മാറ്റുകയായിരുന്നു. ഇന്ന് ഈ ദേവാലയത്തിൽ ആഢംബര-ഫാഷൻ കല്യാണങ്ങളും ശവസംസ്ക്കാരച്ചടങ്ങുകളും നടത്തപ്പെടുന്നു.

ബസ്സ് പള്ളിയുടെ വശങ്ങളിലൂടെ ഒന്ന് ചുറ്റിയടിച്ച് പോയി. ബസ്സിലിരുന്ന് പേരിനെങ്കിലും ഒരു ഫോട്ടോയെടുക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. പാരീസിലെ തന്നെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന പൈപ്പ് ഓർഗൻ അതിനകത്താണുള്ളത്. അതിശയിപ്പിക്കുന്ന അത്തരം ഒരുപാട് കാഴ്ച്ചകളും പേറി നിൽക്കുന്ന പള്ളിയുടെ അകം കാണാൻ ഇനിയെന്നാണ് അവസരമുണ്ടാകുക ? വായിൽ വെള്ളമൂറുന്ന പലതരത്തിലുള്ള മധുരപലഹാരങ്ങൾക്ക് മുന്നിൽ വായും കൈയ്യും ബന്ധനസ്ഥനാക്കി നോക്കിയിരിക്കാൻ ശിക്ഷിക്കപ്പെട്ട ഒരുവന്റെ അവസ്ഥയിലായിത്തീർന്നിരുന്നു ഞാൻ.

മാഡലിൻ റോമൻ കാത്തലിൿ ചർച്ച്
വെന്ദോം അങ്കണം, പരിശുദ്ധ ഹൃദയപ്പള്ളി(Basilique du Sacre-Coeur), Arch of Triumph എന്നീ ചരിത്രപ്രസിദ്ധമായ ഇടങ്ങളിലൂടെ കൽ‌പ്പേഷിന്റെ വക നാമമാത്രമായ വിവരണങ്ങളും തന്നുകൊണ്ട് ബസ്സ് മുന്നോട്ട് കടന്നുപോയി. പാരീസിലെ നൃത്തശാലകളിൽ പ്രസിദ്ധമായ മോളോ റൂഷ് (Moulin Rouge) കടന്നുപോയപ്പോൾ ഞാൻ ശരിക്കും നിരാശയുടെ നെല്ലിപ്പലക കണ്ടു. അതിന്റെ ഒരു ഫോട്ടോ പോലും എടുക്കാൻ എനിക്കായില്ല. വർഷങ്ങൾക്ക് മുന്നേ, ശ്രീ. എസ്.കെ.പൊറ്റക്കാടിന്റെ യൂറോപ്യൻ യാത്രാവിവരണങ്ങളിൽ വായിച്ച്, മനസ്സിൽ പച്ചപിടിച്ച് കിടക്കുന്ന ‘സ്ട്രിപ്പ് ടീസ് ‘ (നഗ്ന)നൃത്തം അടക്കമുള്ള രംഗങ്ങൾ ഇരുട്ടിന് കട്ടപിടിക്കുന്നതോടെ ഈ തെരുവുകളിൽ പലയിടത്തായി അരങ്ങേറാൻ തുടങ്ങും. പാരീസിൽ വിദേശ സന്ദർശകർ കൂടുതൽ വന്ന് പോകുന്ന ഇത്തരം ക്ലബ്ബുകളിലൊന്നിലെ ഒരു സ്ട്രിപ്പ് ടീസിന്റെ ത്രസിപ്പിക്കുന്ന വർണ്ണനയുണ്ട് അദ്ദേഹത്തിന്റെ യാത്രാവിവരണത്തിൽ. അതൊരിക്കൽ വായിച്ചിട്ടുള്ളവർ ആരായാലും പാരീസിലെത്തിയാൽ അത്തരത്തിലൊരു നൃത്തമോ അല്ലെങ്കിൽ പ്രസിദ്ധമായ മോളോ റൂഷിലെ കാൻ-കാൻ എന്ന സംഘനൃത്തമോ കാണാൻ കൊതിച്ചാൽ തെറ്റുപറയാനാവില്ല.

മൊളോ റൂഷ് - ഒരു ഗൂഗിൾ ചിത്രം
പക്ഷെ ഞാനിതാ അത്തരം എല്ലാ ഉല്ലാസങ്ങൾക്കും നടുവിൽ,  കത്തിജ്വലിക്കുന്ന വൈദ്യുതവിളക്കിന്റെ പ്രഭയിൽ മദാലസയായി നിൽക്കുന്ന പാരീസിന്റെ വിരിമാറിലൂടെ ഒരു തടവുപുള്ളിയെപ്പോലെ, മെല്ലെ ചലിക്കുന്ന ഒരു ബസ്സിൽ നീങ്ങിക്കൊണ്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ‘പാരീസ് ബൈ നൈറ്റ് ‘ എനിക്കൊരു വേദനയായി മാറുകയായിരുന്നു. ജീവിതത്തിൽ ഇനിയെന്നെങ്കിലുമൊരിക്കൽ വിശദമായും വെടിപ്പായും പാരീസിലെ കാണാക്കാഴ്ച്ചകൾക്കെല്ലാം ദൃക്‌‌സാക്ഷിയാകുന്നതുവരെ ആ വേദന അതേപടി കൂടെയുണ്ടാകുകയും ചെയ്യും.

ഈ കാഴ്ച്ചകൾ എല്ലാം നൽകിക്കൊണ്ട് ബസ്സ് നിരങ്ങുന്നതിനിടയിൽ കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഈഫൽ ടവർ കാണാനാകുന്നുണ്ട്. രാത്രിയായാൽ നിയോൺ വെളിച്ചത്തിന്റെ പ്രഭ കൂടാതെ, എല്ലാ മണിക്കൂറിലും 15 സെക്കന്റോളം ഈഫലിൽ നിന്ന് ക്യാമറാ ഫ്ലാഷ് പോലെയുള്ള ധവള വെളിച്ചം മിന്നിക്കൊണ്ടിരിക്കും. ഞങ്ങളുടെ ഭാഗ്യം കൊണ്ടായിരിക്കാം, കഴിഞ്ഞ കുറേ ദിവസങ്ങളായി എല്ലാ 10 മിനിറ്റിലും ഈ പ്രതിഭാസം നടക്കുന്നുണ്ട്. ബസ്സ് ഈഫലിന്റെ പുറകിലുള്ള പൂന്തോട്ടത്തിന്റെ സമീപം നിർത്തി. എല്ലാവരും ബസ്സിൽ നിന്നിറങ്ങുന്ന നേരത്ത് അത്തരം ഒരു മിന്നിമറയൽ ഒന്ന് കഴിഞ്ഞതേയുള്ളെന്ന് തോന്നുന്നു. അടുത്ത 10 മിനിറ്റിനകം ഈഫലിൽ നിന്ന് ഇനിയും ആ തിളക്കമുണ്ടാകും. ഞങ്ങൾ ക്യാമറയൊക്കെ കൈയ്യിലെടുത്ത് കാത്തുനിന്നു. ഒരുപാട് പ്രൊഫഷണൽ ക്യാമറക്കാർ ട്രൈപ്പോഡുകളിൽ ക്യാമറകൾ ഉറപ്പിച്ച് തയ്യാറായി നിൽക്കുന്നുണ്ട്. നല്ല നിലവാരമുള്ള പടം എടുക്കാനാണെന്ന് മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളൂ.

പെട്ടെന്ന്, ഇരുട്ടിന്റെ മറവിൽ ഒളിപ്പിച്ചുവെച്ച ഒരു വജ്രമാലയിൽ പ്രകാശം വീണാലെന്ന പോലെ ഈഫലിൽ നിന്ന്  തൂവെള്ള വെളിച്ചം മിന്നിത്തിളങ്ങാൻ തുടങ്ങി. 15 സെക്കന്റോളം സമയം മനസ്സിന്റെ പിടിവിട്ടുപോയി;  ഈഫലോളം ഉയരത്തിലേക്ക് അതുയർന്ന് പൊങ്ങി. അത്ര മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്. ക്യാമറയിൽ ആ ദൃശ്യം പകർത്താൻ ശ്രമിച്ച ഞാൻ അമ്പേ പരാജയപ്പെട്ടു. വെളിച്ചക്കുറവ് ഉള്ളതുകൊണ്ട് ഷട്ടർ സ്പീഡ് കുറവാക്കി, പടമെടുക്കുമ്പോൾ കൈവിറയ്ക്കാതെ നോക്കണം. വെട്ടിത്തിളക്കത്തിന്റെ ചിത്രമെടുക്കാൻ ടൈപ്പോഡുകൾ ഉപയോഗിക്കുന്ന പടം പിടുത്തക്കാരെപ്പറ്റി ഞാനപ്പോളാണ് കൃത്യമായി മനസ്സിലാക്കിയത്. ഇനി ഹോട്ടലിലേക്ക് മടങ്ങുകയാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ കൂടുതൽ സമയം അവിടെ ചിലവഴിക്കാൻ ഞങ്ങളെ അനുവദിച്ചു. അടുത്ത 10 മിനിറ്റിൽ ഈഫലിൽ നിന്നുള്ള ആ പ്രകാശവിസ്മയം എന്നാലാവുന്നതുപോലെ ഞാനും ക്യാമറയിൽ പകർത്തി.

ഈഫൽ - സാധാരണ പ്രകാശവും, ഫ്ലാഷ് ലൈറ്റുകളുടെ പ്രകാശവും ചൊരിഞ്ഞ്
ഈ ദിവസങ്ങളിൽ ആദ്യമായിട്ടാണ് പാരീസിൽ ഞാൻ തെരുവ് കച്ചവടക്കാരെ കാണുന്നത്. ഈഫൽ ടവറിന്റെ കൊച്ചുകൊച്ച് സൊവനീർ മാതൃകകളും മറ്റും വിൽക്കുന്ന നിരവധി പേർ സഞ്ചാരികളെ വട്ടവിട്ട് പിന്നാലെ കൂടുന്ന ഒരിടമാണത്.  ഒരാൾ പറയുന്ന വിലയല്ല മറ്റൊരാൾ പറയുന്നത്. നമ്മുടെ നാട്ടിലുള്ളത് പോലെ നല്ല വിലപേശലും തട്ടിപ്പുമൊക്കെ നടക്കുന്നുണ്ടെന്ന് ഉറപ്പ്. ഏഷ്യൻ വംശജർ തന്നെയാണ് ഈ കച്ചവടക്കാരെന്ന് തൊലിയുടെ നിറത്തിൽ നിന്നും ആകാരത്തിൽ നിന്നും, ഒറ്റനോട്ടത്തിൽ വ്യക്തമാണ്. നാളെ രാവിലെ ആദ്യം തന്നെ ഞങ്ങൾ എത്തുന്നത് ഈഫലിന്റെ കീഴെയാണ്. അതുകൊണ്ട് രാത്രി സോവനീറൊന്നും വാങ്ങേണ്ട എന്ന് തീരുമാനിച്ചു.

ഹോട്ടലിൽ ചെന്ന് കയറിയപ്പോൾ രാത്രി 11:30. കിടന്നാൽ എനിക്കുറക്കം വരില്ലെന്നാണ് തോന്നിയത്. ഇനിയും യൌവ്വനം നഷ്ടപ്പെടാതെ നിൽക്കുന്ന നിശയ്ക്കൊപ്പം മനസ്സ് പാരീസ് നഗരത്തിലെവിടെയോ കറങ്ങിനടക്കുകയാണ്. പക്ഷെ, രാവിലെ മുതൽ ഡിസ്‌നി ലാന്റിലെ അലച്ചിലും മറ്റുമായി ശരീരം നന്നേ ക്ഷീണിച്ചിട്ടുണ്ടായിരുന്നതുകൊണ്ട് കിടക്കയിൽ നീണ്ടുനിവർന്ന് കിടക്കുന്നതിനുമുന്നേ ഉറക്കം കണ്ണുകളെ വന്നു മൂടി. സുഖനിദ്ര.

നേരം പുലർന്നു. പാരീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ ദിവസമാണിത്. രാവിലെ 08:30 ന് തന്നെ ഹോട്ടലിൽ നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ച് എല്ലാവരും ബസ്സിൽക്കയറി. 12 മൈൽ ദൂരമുണ്ട് ഈഫലിലേക്ക്.

നാട്ടിൽ വെച്ച് സുധീർ എന്ന് ഒരു സുഹൃത്ത് പറഞ്ഞുകേട്ടിട്ടുള്ളത് ഓർമ്മയിൽ വന്നു.
“എത്രയൊക്കെ ഫോട്ടോകൾ കണ്ടിട്ടുണ്ടെങ്കിലും, എത്രയൊക്കെ സിനിമകളിലും വീഡിയോകളിലും ഒക്കെ ദർശിച്ചിട്ടുണ്ടെങ്കിലും, ഈഫൽ ടവർ എന്ന് പറയുന്നതിന്റെ തൊട്ടടുത്ത്, അതിന്റെ അടിയിൽ ചെന്ന് നിന്ന് കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. മുൻപ് കണ്ടിട്ടുള്ള ഈഫൽ ദൃശ്യങ്ങളൊന്നും നേരിട്ട് കാണുന്നതും അനുഭവിക്കുന്നതുമായ ഈഫലിന്റെ അയൽ‌പക്കത്ത് പോലും വരില്ല “

ഇപ്പറയുന്നത് ഇന്നത്തെ തലമുറയാണെങ്കിൽ പൊറ്റക്കാടിനെപ്പോലുള്ള പഴയ തലമുറയുടെ കൂടെ വാക്കുകൾ ഈ അവസരത്തിൽ ചേർത്ത് കേൾക്കേണ്ടതാണ്. തന്റെ പാരീസ് യാത്രാവിവരണത്തിൽ ഈഫലിനെപ്പറ്റി അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്.

“ എഞ്ചിനീയറിങ്ങിന്റെ ഒരത്ഭുത സൃഷ്ടിയാണെന്നിരിക്കിലും കലാസുഭഗമായ പാരീസിന്റെ അന്തരീക്ഷത്തെ കുറഞ്ഞൊന്ന് അലങ്കോലപ്പെടുത്തുന്ന ഒന്നാണ് ഈഫൽ ഗോപുരം. നഗരമദ്ധ്യത്തിൽ എവിടെ നിന്ന് നോക്കിയാലും ഒഴിവിലൂടെ, ഭൂതത്തിന്റെ അസ്ഥിപഞ്ജരം കുത്തിനിർത്തിയതുപോലെ ആകാശം മുട്ടി നിൽക്കുന്ന ഈ വികൃതഗോപുരം കണ്ണിൽ വന്ന് പെടുന്നുണ്ടാകും “

സംഭവം സത്യമാണ്. ഈഫലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ആദ്യകാലങ്ങൾ മുതൽക്കേ ഇത്തരമൊരു സൃഷ്ടി പാരീസിന് ചെരില്ലെന്ന് മുറവിളി ഉണ്ടായിരുന്നു. ഇത് തച്ചുടയ്ക്കാൻ ജനങ്ങൾ കോപ്പുകൂട്ടുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിപുരാതനവും കലാമൂല്യം നിറഞ്ഞ് തുളുമ്പുന്നതുമായ മറ്റ് കെട്ടിടങ്ങൾക്ക് നടുവിൽ ഇങ്ങനെയൊരു സൃഷ്ടി അന്നത്തെ പാരീസ് ജനതയ്ക്കും ലോകജനതയ്ക്ക് തന്നെയും ഒരു അത്യന്താധുനിക നിർമ്മിതി മാത്രമായേ സങ്കൽ‌പ്പിക്കാൻ സാധിച്ചു കാണൂ. പക്ഷെ ഇന്നതാണോ അവസ്ഥ. ഇന്ന് ഈഫൽ ഗോപുരമെന്നാൽ പാരീസാണ്, പാരീസെന്നാൽ ഈഫൽ ഗോപുരമാണ്.

ബസ്സ് ഈഫലിന്റെ തൊട്ടടുത്ത് തന്നെ പാർക്ക് ചെയ്തു. എല്ലാവരും ഈഫലിന്റെ കീഴെയെത്തി. എല്ലാവർക്കും ഈഫലിന് മുകളിലേക്ക് കയറാനുള്ള ടിക്കറ്റുകൾ, കൽ‌പ്പേഷ് നേരത്തേ തന്നെ എടുത്തിട്ടുണ്ട്. ഇനി ക്യൂ നിന്ന് മുകളിലേക്ക് കയറിയാൽ മാത്രം മതി. 11 മണി വരെ ഈഫലിന് മുകളിലോ താഴെയോ ഒക്കെയായി ചിലവഴിക്കാം. അതുകഴിഞ്ഞ് എല്ലാവരും ബസ്സിൽ ഹാജരാകണമെന്നാണ് നിബന്ധന.

ഈഫൽ - ഭാഗികമായ ഒരു കാഴ്ച്ച.
മനുഷ്യനിർമ്മിതമായ ലോകാത്ഭുതങ്ങളിൽ ഒന്നിന്റെ കീഴെയാണ് ഞങ്ങളിപ്പോൾ. അങ്ങനെ ഒരത്ഭുതം എന്ന് പറയാൻ, ടാജ് മഹളിന്റെ മുന്നിൽ മാത്രമേ ഞാനിതുവരെ പോയിട്ടുള്ളൂ. പാരീസിലെ തന്നെ ഏറ്റവും ഉയരമുള്ള നിർമ്മിതിയാണിത്. ലോകത്തിൽ ഏറ്റവും അധികം സഞ്ചാരികൾ കൊല്ലാകൊല്ലം സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളിൽ ഒന്നായ ഈഫലിന്റെ ഉയരം 1063 അടിയാണ്. 1889ൽ ഉത്ഘാടനം ചെയ്യപ്പെട്ടപ്പോൾ ഭൂലോകത്തെ ഏറ്റവും ഉയരമുള്ള മനുഷ്യനിർമ്മിതമായ സ്ട്രൿച്ചറിന്റെ സ്ഥാനം ഈഫലിനായിരുന്നു. ഇന്നിപ്പോൾ മറ്റ് കെട്ടിടങ്ങൾ കൈമറിഞ്ഞ് ആ ഒന്നാം സ്ഥാനം ദുബായിലുള്ള ബുർജ് ഖലീഫയിൽ എത്തി നിൽക്കുന്നു. 18,000ൽ അധികം ഇരുമ്പുപാളികളും അതെല്ലാം ചേർത്ത് അടിച്ചുറപ്പിച്ച് നിർത്താനായി 25 ലക്ഷത്തിലധികം ഇരുമ്പാണികളും (റിവറ്റ്) ഈഫലിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ചിരിക്കുന്നു. 7300 ടൺ ഭാരമുള്ള ടവറിന്റെ നിർമ്മാണത്തിൽ 300ൽ അധികം ജോലിക്കാർ ഭാഗഭാക്കായി. 58 ടൺ പെയിന്റെങ്കിലും വേണമത്രേ 7 കൊല്ലത്തിലൊരിക്കൽ ഇതിനെ തുരുമ്പിൽ നിന്നും സംരക്ഷിക്കാൻ.

ഈഫൽ - തൊട്ടുതാഴെ നിന്ന് മുകളിലേക്ക് ഒരു നോട്ടം.
ഈഫലിന്റെ കീഴ്ഭാഗം - ഒരു ദൃശ്യം.
അവിസ്മരണീയം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഗോപുരം തന്നെ. ഞാൻ വാ പിളർന്ന് ചെമ്പുനിറത്തിലുള്ള ടവറിന് മുകളിലേക്ക് നോക്കി കുറച്ചുനേരം നിന്നു. സുധീർ പറഞ്ഞത് ശരിയാണെന്ന് തോന്നി. ഈഫലിനെ അടുത്ത് ചെന്ന് നിന്ന് കാണുമ്പോൾ, ഇതുവരെ പടങ്ങളിലും വീഡിയോകളിലും കണ്ടിട്ടുള്ള ഈഫലുമായി വലിയ അന്തരമുണ്ട്. നാല് കാലുകളിൽ ഒന്നിന് കീഴെയായി ഈഫലിന്റെ ശിൽ‌പ്പിയും പ്രസിദ്ധനായ സ്ട്രൿച്ചറൽ എഞ്ചിനീയറുമായ Alexandre Gustave Eiffel ന്റെ തലമാത്രമുള്ള സുവർണ്ണ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

ഈഫലിന്റെ ശിൽ‌പ്പി ഈഫൽ അലൿസാണ്ട്രേ ഗുസ്താവ്
സന്ദർശകർക്ക് ഈഫൽ ടവറിന്റെ മൂന്ന് തട്ടുകൾ വരെ പ്രവേശിക്കാം. ഗോപുരത്തിന്റെ നാല് കാലുകളിൽ നിന്നും മുകളിലേക്ക് ലിഫ്റ്റുകൾ ഉണ്ട്. അവ നാലും, ഒന്നും രണ്ടും തട്ടുകൾ വരെ പോകും. രണ്ടാമത്തെ തട്ടുവരെ പടികളിലൂടെ കയറിപ്പോകാനുള്ള സൌകര്യവും ഉണ്ട്. പടികളിലൂടെ നടന്ന് കയറിയും, ഇടയ്ക്ക് പടികളിൽത്തന്നെ വിശ്രമിക്കുകയും ചെയ്യുന്ന സാഹസികരായ സന്ദർശകരെ ടവറിന്റെ അസ്ഥിപഞ്ജരത്തിനിടയിലൂടെ കാണാനാകുന്നുണ്ട്. ഞങ്ങളെല്ലാം ലിഫ്റ്റിൽ കയറാനുള്ള ക്യൂവിൽ സ്ഥാനം പിടിച്ചു.

ഈഫലിന് മുകളിലേക്ക് കയറാനുള്ള സന്ദർശക നിര.
സോവനീർ കച്ചവടക്കാരുടേയും അത്യാവശ്യം ഭിക്ഷാടകരുടേയും ഇടപെടലുണ്ട് ഈഫലിന്റെ കീഴെ. പർദ്ദ ധരിച്ച് മുന്നിൽ വന്ന് ‘Do you speak English‘ എന്ന മുഖവുരയോടേ കൈ നീട്ടിയ ഒരു സ്ത്രീയോട് അവരേത് നാട്ടുകാരിയാണെന്ന് അറിയാൻ ഞാനൊരു ശ്രമം നടത്തി. ഞൊടിയിടയിൽ മറുപടിയൊന്നും പറയാതെ അവർ സ്ഥലം വിട്ടു. ഈ വക കാര്യങ്ങളൊക്കെ പാരീസിൽ നിയമവിരുദ്ധമായിരിക്കണം. മതിയായ രേഖകളില്ലാതെയോ, നിയമവിരുദ്ധമായോ ഫ്രാൻസിൽ കഴിയുന്ന ഒരു വ്യക്തിയായിരിക്കാം അവർ. അങ്ങനെ എന്തെങ്കിലും കാരണം കൊണ്ടാകം കുഴപ്പങ്ങളിൽ ഒന്നും ചെന്ന് പെടാതിരിക്കാനായി അവർ വലിഞ്ഞുകളഞ്ഞത്. ഒന്നുരണ്ട് പട്ടാളക്കാർ തോക്കുമേന്തി ആ ഭാഗത്തൊക്കെ കറങ്ങുന്നുണ്ട്. പക്ഷേ ഭിക്ഷാടനത്തിനും വഴി വാണിഭത്തിനുമൊക്കെ എതിരായി കാര്യമായ നടപടികൾ അവിടെ എടുക്കുന്നതായി കാണാനായില്ല.

ലിഫ്റ്റിൽ 20 പേർക്കോളം കയറാനാകും. ടവറിന്റെ കാലുകൾ അൽ‌പ്പം വളഞ്ഞതായതുകൊണ്ട് ലിഫ്റ്റിന്റെ പാതയുടെ തുടക്കത്തിലും ആ വളവുണ്ട്. തിരക്കുള്ള സ്ഥലങ്ങളിലൊക്കെ പോക്കറ്റടിക്കപ്പെടുക എന്നത് അന്താരാഷ്ട്ര നിയമമാണെന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിൽ ‘പോക്കറ്റടിക്കാരെ സൂക്ഷിക്കുക‘ എന്ന ബോർഡുണ്ട് ലിഫ്റ്റിന്റെ പരിസരത്ത്. എല്ലാവരും ലിഫ്റ്റിൽ കയറി. അത് മുകളിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ തണുത്ത കാറ്റ് ഉള്ളിലേക്ക് അടിച്ചുകയറി. താഴേക്കുള്ള കാഴ്ച്ചകൾക്ക് മറുപടിയെന്നവണ്ണം ലിഫ്റ്റിൽ നിന്ന് ഒരു ആരവമുയർന്നു. ഒന്നാമത്തെ തട്ടിൽ ഞങ്ങൾ ഇറങ്ങിയില്ല. അത് തൽക്കാലം ലിഫ്റ്റിന്റെ ചില്ലിലൂടെ കാണാമെന്ന് വെച്ചു.

ലിഫ്റ്റിൽ നിന്ന് താഴേക്ക് ഒരു കാഴ്ച്ച.
തിരിച്ച് വരുമ്പോൾ സമയമുണ്ടെങ്കിൽ ഒന്നാമത്തെ തട്ടിൽ നിന്ന് പടികൾ വഴി താഴേക്ക് ഇറങ്ങാം എന്നൊക്കെയാണ് എന്റെ മനസ്സിലിരുപ്പ്. രണ്ടാമത്തെ തട്ടിലെത്തിയ ലിഫ്റ്റിൽ നിന്നിറങ്ങി പെട്ടെന്ന് തന്നെ മൂന്നാമത്തെ തട്ടിലേക്ക് പോകുന്ന ലിഫ്റ്റിലേക്ക് മാറിക്കയറി. കുത്തനെ മുകളിലേക്ക് കയറുന്ന 6 ലിഫ്റ്റുകളാണ് മൂന്നാമത്തെ തട്ടിലേക്കുള്ളത്. രാവിലെ ആയിരുന്നിട്ടും സാമാന്യം നല്ല തിരക്കുണ്ട് ലിഫ്റ്റിന്റെ ക്യൂവിൽ. ലക്ഷക്കണക്കിന് ജനങ്ങൾ കൊല്ലം തോറും കയറി ഇറങ്ങുന്ന ടവറിൽ തിരക്കില്ലാതിരിക്കില്ലല്ലോ. മൂന്നാമത്തെ തട്ടിലേക്ക് പടികളില്ല എന്ന കാരണത്താൽ സാഹസികരായ സഞ്ചാരികളും ലിഫ്റ്റുകളെത്തന്നെ ആശ്രയിച്ചേ പറ്റൂ.

മഞ്ഞയും ചുവപ്പും നിറത്തിൽ ലിഫ്റ്റുകൾ
മൂന്നാമത്തെ തട്ടിലിറങ്ങി വെളിയിലേക്ക് നോക്കിയപ്പോഴുള്ള കാഴ്ച്ച അതിമനോഹരം. യാതൊരു ഒളിവും മറയുമില്ലാത്ത പാരീസിന്റെ ഒരു ആകാശക്കാഴ്ച്ചയാണ് ഈഫൽ സമ്മാനിക്കുന്നത്. നാലുവശങ്ങളിലും ചെന്നുനിന്ന് മണിക്കൂറുകളോളം താഴേയ്ക്ക് നോക്കിനിൽക്കാനുള്ള വകുപ്പുണ്ട്. സെൻ നദി ഒരു വശത്തുകൂടെ ഒഴുകുന്നു. തലേന്ന് നദിയിലൂടെ ഞങ്ങൾ സഞ്ചരിച്ച ബോട്ടുകൾക്കൊക്കെ തീപ്പെട്ടി വലിപ്പം മാത്രം. ആകാശം തെളിഞ്ഞതാണെങ്കിൽ 40 കിലോമീറ്ററോളം ദൂരേയ്ക്കുള്ള കാഴ്ച്ചകൾ ഈഫലിൽ നിന്ന് സാദ്ധ്യമാകുമത്രേ! ദൂരക്കാഴ്ച്ചകളെ കൈയ്യെത്തും ദൂരത്തിൽ കൊണ്ടുവരാൻ അങ്ങിങ്ങായി ദൂരദർശിനികൾ സ്ഥാപിച്ചിട്ടുണ്ട്. നാണയത്തുട്ടുകൾ ഇട്ടാൽ അവ പ്രവർത്തിപ്പിക്കാം. നേഹ അതിലൊന്നിൽ നാണയമിട്ട് കാഴ്ച്ചകളെ തൊട്ടടുത്തെത്തിച്ചു. അൽ‌പ്പനേരം അതിലൂടെ ഞാനും അത് പ്രവർത്തിപ്പിച്ചു നോക്കി.

സെൻ നദി - ഈഫലിൽ നിന്നുള്ള ദൃശ്യം
ആർക്ക് ഓഫ് ട്രയം‌ഫ് - ഈഫലിന് മുകളിൽ നിന്ന് ഒരു കാഴ്ച്ച
ദൂരദർശിനിയിലൂടെ ഒരു നോട്ടം.
മുകളിൽ നിന്ന് നോക്കുമ്പോൾ എടുത്ത് പറയേണ്ടത്, ഈഫലിന്റെ സെൻ നദിക്ക് എതിർ ഭാഗത്തുള്ള പച്ചപ്പുല്ല് പിടിപ്പിച്ചിരിക്കുന്ന താരത‌മ്യേന ഒഴിഞ്ഞ പ്രദേശത്തെപ്പറ്റിയാണ്. ഒരു പൂന്തോട്ടമെന്ന് വേണമെങ്കിൽ പറയാമെങ്കിലും പച്ചപ്പുല്ലിന്റെ പരവതാനിയല്ലാതെ കാര്യമായി മറ്റൊന്നും അവിടെയില്ല. ആ പ്രദേശത്തിന് ഈഫലിനേക്കാൾ നീളവുമുണ്ട്. വളരെ ആലോചിച്ചുറപ്പിച്ച് ചെയ്തിരിക്കുന്ന കാര്യമാണത്. ഈഫലിന്റെ കാലുകൾ ശ്രദ്ധിച്ച് പരിശോധിച്ചാൽ അക്കാര്യം മനസ്സിലാക്കാനാവും. കാലുകൾ തറയിൽ ഉറപ്പിച്ചിരിക്കുന്ന ഘടന വെച്ച് നോക്കിയാൽ, ഈഫലിന് ഒരു ബലക്ഷയം ഉണ്ടായി അത് നിലം‌പതിച്ചാൽത്തന്നെ പച്ചപ്പരവതാനിയിലേക്കാവും അത് ചെന്നുവീഴുക. താഴെയുള്ളവർക്ക് അപകടത്തിന്റെ ആഘാതം കുറയ്ക്കുവാൻ തക്കവണ്ണമുള്ള ഡിസൈനിങ്ങിനെ നമിക്കാതെ വയ്യ.

ഈഫലിന് പതിക്കാനുള്ള പച്ചപ്പപരവതാനി.
മതിയാവോളം താഴേക്കും ദൂരേയും നോക്കി നിന്നതിനുശേഷം, ഇനിയൊരിക്കൽക്കൂടെ ഇതിന്റെ മുകളിൽ കയറാനാവില്ലെങ്കിലോ എന്ന ചിന്തയുമായി ഒരു ബഞ്ചിൽ കുറേനേരം ഇരുന്നു. പിന്നെ മനസ്സില്ലാമനസ്സോടെ താഴേക്കിറങ്ങാൻ തീരുമാനിച്ചു.

ഈഫലിന് മുകളിൽ അൽ‌പ്പം വിശ്രമം
ഒന്നും രണ്ടും നിലകളിൽ റസ്റ്റോറന്റുകളും ഒന്നാമത്തെ നിലയിൽ ഒരു പോസ്റ്റ് ഓഫീസും ഉണ്ട്. ഈഫലിലെ റസ്റ്റോറന്റുകളുടെ കാര്യം പറയുമ്പോൾ രസകരമായ ഒരു സംഭവം വിസ്മരിക്കാൻ പറ്റില്ല. ഈഫലിനെതിരായ ശബ്ദമുയർത്തിയവരിൽ ഒരാളായ Maupassant എന്ന സാഹിത്യകാരൻ സ്ഥിരമായി ഈ റസ്റ്റോറന്റുകളിൽ ചെന്ന് ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. ടവറിനെ എതിർക്കുന്ന വ്യക്തിയായിട്ടും ശാപ്പാടടിക്കുന്നത് അവിടെച്ചെന്നാണല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ രസികൻ മറുപടി ഇപ്രകാരമായിരുന്നു.

“പാരീസിൽ എവിടെച്ചെന്നിരുന്നാലും ഈ അസ്ഥിപഞ്ജരം കാണാനാകും. ഈയൊരിടം മാത്രമാണ് അതിന് അപവാദം.“

ദിവസവും ഇവിടെ വന്നിരുന്ന് ഉച്ചഭക്ഷണം കഴിക്കാനായില്ലെങ്കിലും ഒരിക്കലെങ്കിലും അത് സാദ്ധ്യമാക്കാൻ കൊതിക്കുന്ന എത്രയോ പേർ ലോകത്തുണ്ടെന്ന് കുഴിമാടത്തിനകത്തിരുന്ന് Maupassant അറിയുന്നുണ്ടോ ആവോ ?

ഞങ്ങൾ ലിഫ്റ്റിൽ കയറി രണ്ടാമത്തെ തട്ടിലെത്തി, സോവനീർ ഷോപ്പിൽ ഒന്ന് കയറി നോക്കി. പല സാധനങ്ങൾക്കും വഴിവാണിഭക്കാരുടേതിനേക്കാൾ വിലയാണ്. സോവനീറുകളുടെ കൂട്ടത്തിൽ ഗർഭനിരോധന ഉറ തൂങ്ങുന്ന കീ ചെയിൻ വരെയുണ്ട്. പേരിനൊരു ഈഫലിന്റെ കൊച്ച് മാതൃക വാങ്ങി, അൽ‌പ്പനേരം താഴേക്ക് നോക്കി നിന്നതിനുശേഷം വീണ്ടും ലിഫ്റ്റിൽ കയറി. പക്ഷെ ഒന്നാമത്തെ തട്ടിലെത്തിയപ്പോൾ ഇറങ്ങാൻ പറ്റാത്ത അത്ര തിരക്ക്. ഇവിടെയുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് വേണ്ടപ്പെട്ടവർക്ക് ഒരു കത്തയക്കുകയോ കാർഡ് അയക്കുകയോ ചെയ്യുന്നത് അഭിമാനത്തിന്റേയും, അത് കൈപ്പറ്റുന്നത് നല്ലൊരു ഓർമ്മയുടേയും ഭാഗമായും കാണുന്നവർ നിയയെയുണ്ട്. ഞങ്ങൾക്ക് ബസ്സിലെത്താനുള്ള സമയം ആയിക്കഴിഞ്ഞു. ഒന്നാം തട്ടിൽ ഇറങ്ങാൻ പറ്റിയാലും പടികൾ വഴി താഴേക്ക് ഇറങ്ങാനുള്ള സമയമില്ല. ഇതുവരെയുള്ള ദിവസങ്ങൾ പോലെയല്ല ഇന്ന്. ബസ്സ് വിട്ടുപോയാൽ സ്വന്തം ചിലവിൽ ഇംഗ്ലണ്ടിലെത്തേണ്ടിവരും. അതുകൊണ്ട് ഇന്ന് കൃത്യനിഷ്ഠ പാലിച്ചേ പറ്റൂ. ഞങ്ങൾ നേരെ താഴേക്ക് ചെന്നിറങ്ങി ബസ്സിനടുത്തേക്ക് നടന്നു. പക്ഷെ ബസ്സിൽ ആരും തന്നെ എത്തിയിട്ടില്ല. എന്നാൽ‌പ്പിന്നെ പച്ചപ്പരവതാനി വിരിച്ചയിടത്ത് ചെന്നുനിന്ന് ഈഫലിന്റെ പശ്ചാത്തലത്തിൽ കുറച്ച് ചിത്രങ്ങൾ എടുക്കാമെന്ന് തീരുമാനിച്ചു. അവിടെ നിന്ന് നോക്കുമ്പോൾ ഒന്നാം നിലയ്ക്ക് താഴെയായി ലോഹത്തകിടുകളിൽ മുഴച്ചുനിൽക്കുന്ന കുറെ പേരുകൾ കാണാം. ഈഫലിന്റെ നിർമ്മാണത്തിന്റെ പങ്കാളികളായവരുടെ പേരുകളാണത്.

നേഹയ്ക്കൊപ്പം ഈഫലിന് കീഴെ
ഇനിയും ബസ്സിൽ നിന്ന് അകന്നുനിൽക്കുന്നത് അപകടമാണ്. ഞങ്ങൾ ബസ്സിൽക്കയറി ഇരുപ്പായി. പെട്ടെന്ന് തന്നെ മറ്റ് യാത്രികരും എത്തിച്ചേർന്നു. കൽ‌പ്പേഷ് എല്ലാവർക്കും ഈഫലിന്റെ മാതൃകയിലുള്ള ഓരോ കീ ചെയിൻ സമ്മാനിച്ചു. ഉച്ചഭക്ഷണത്തിനായി എവിടെയെങ്കിലും നിർത്തിയതിനുശേഷം മടക്കയാത്രയാണ്. ഈ മൂന്ന് ദിവസവും നേരാംവണ്ണം ഒന്ന് നിന്ന് കാണാൻ പോലും സാധിക്കാതെ പോയ ആർക്ക് ഓഫ് ട്രയം‌ഫ് (Arch of Triumph) എന്നറിയപ്പെടുന്ന യുദ്ധസ്മാരകത്തിനടുത്താണ് ഭക്ഷണത്തിനായി നിർത്തിയത്. ഫ്രഞ്ച് വിപ്ലവകാലത്തും നെപ്പോളിയന്റെ കാലത്തുമായി യുദ്ധങ്ങളിൽ പങ്കെടുക്കുകയും മരണമടയുകയും ചെയ്ത എല്ലാ പടയാളികളുടേയും ആദരസൂചകമായിട്ടാണ് ആർക്ക് ഓഫ് ട്രയം‌ഫ് നിലകൊള്ളുന്നത്. പടയോട്ടങ്ങളുടെ ചരിതങ്ങളും പടയാളികളുടെ പേരുമൊക്കെ ഇതിന്റെ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. അതിന്റെ മുന്നിൽ നിന്ന് കുറച്ച് ചിത്രങ്ങളെടുത്തു, കണ്ണ് നിറയെ നോക്കിക്കണ്ടു. അതിനടുത്തേക്ക് ചെന്ന് അവിടെക്കൊത്തിവെച്ചിരിക്കുന്ന ശിൽ‌പ്പങ്ങളുടെ സൌന്ദര്യം ആസ്വദിക്കാനും, ചിത്രങ്ങളെടുക്കാനും അതിന്റെ മുകളിലേക്ക് കയറി നോക്കാനുമൊക്കെ മറ്റൊരിക്കൽ പാരീസിൽ വരേണ്ടിവരും.

ആർക്ക് ഓഫ് ട്രയം‌ഫ്
ഇന്നത്തെ ഉച്ചഭക്ഷണം സ്റ്റാർ ടൂരിന്റെ വകയല്ല. സ്വന്തം ചിലവിൽ കഴിച്ചോളണം. ഒരിടത്ത് ഇരുന്ന് കഴിക്കാനുള്ള സമയം ഇല്ലാത്തതുകൊണ്ട് തെരുവിൽ തൊട്ടടുത്ത് കണ്ട മൿഡൊണാൾഡ്സിൽ നിന്ന് എല്ലാവർക്കുമുള്ള ബർഗർ വാങ്ങി, ആർക്ക് ഓഫ് ട്രയംഫിന് അഭിമുഖമായി നിന്നുകൊണ്ട് അത് കഴിച്ചു.

ഒരു ഓർമ്മച്ചിത്രം
എല്ലാവരും ഭക്ഷണം കഴിച്ച് വന്നതോടെ ബസ്സ് നഗരത്തോട് വിട പറഞ്ഞ് കാലൈസ് തുറമുഖത്തെ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി. നഗരത്തിൽ നിന്ന് നീങ്ങിയെങ്കിലും ഈഫലിന്റെ മുകൾഭാഗം ദൂരെയായി ഉയർന്ന് കാണാം. പതുക്കെപ്പതുക്കെ അതും അപ്രത്യക്ഷമായി.

ബസ്സിലിരുന്ന് ഞാൻ കണക്കെടുപ്പ് തുടങ്ങി. കണ്ട കാഴ്ച്ചകളേക്കാൾ കാണാത്ത കാഴ്ച്ചകളുടെ കണക്കെടുക്കുന്നതായിരിക്കും സൌകര്യം. മോളോ റൂഷ് കാണാത്ത, നോത്രഡാമിനകത്തും, ലൂവർ മ്യൂസിയത്തിനകത്തുമുള്ള കാഴ്ച്ചകൾ കാണാത്ത, നെപ്പോളിയന്റെ ശവകുടീരം കാണാത്ത ഈ യാത്രയെ പാരീസ് യാത്രയായി കണക്കാക്കാൻ എനിക്കാവില്ല്ല. ഫ്രാൻസിൽ പോയിട്ടുണ്ടോ എന്ന് ചോദിച്ചാൽ പോയിട്ടുണ്ട് എന്ന് പറയാമെന്ന് മാത്രം. വെടിപ്പായിട്ട് പാരീസൊന്ന് കണ്ടുതീർക്കണമെങ്കിൽ മറ്റൊരു പാരീസ് യാത്ര അവശ്യം വേണ്ടിവരും.

ശുഭം.

Wednesday 8 June 2011

ഡിസ്‌നി ലാൻഡിലേക്ക്

പാരീസ് യാത്രയുടെ ആദ്യഭാഗങ്ങൾ
-------------------------------------------
3 മെയ് 2009. പാരീസിൽ ഞങ്ങളുടെ രണ്ടാമത്തെ ദിവസമായിരുന്നു അന്ന്. സ്വിസ്സർലാൻഡ് യാത്രയിൽ നേഹയെ കൊണ്ടുപോകാൻ പറ്റാതിരുന്നതിന് പകരമായി പാരീസിലുള്ള ഡിസ്‌നി ലാന്റിൽ കൊണ്ടുപോകാമെന്ന് നേഹയ്ക്ക് ഉറപ്പ് നൽകിയതുകൊണ്ടാണ് ഫ്രാൻസ് യാത്രയ്ക്ക് വഴിയൊരുങ്ങിയത്. അതുകൊണ്ടുതന്നെ, ഡിസ്‌നി ലാന്റ് ഒഴിവാക്കി, രണ്ടാമത്തെ ദിവസം കൂടെ പാരീസിലെ കാഴ്ച്ചകൾക്കായി ചിലവഴിക്കുന്നതല്ലേ നല്ലത് എന്ന് ചോദിക്കാൻ പോലും സാദ്ധ്യമല്ലെന്ന് എനിക്കറിയാം.

പതിവിന് വിപരീതമായി, നേഹ രാവിലെ തന്നെ എഴുന്നേറ്റ് തയ്യാറായിക്കഴിഞ്ഞിരുന്നു. മനസ്സില്ലാ മനസ്സോടെയാണ് ഞാൻ ഡിസ്‌നി ലാൻഡിലേക്ക് പുറപ്പെട്ട ബസ്സിൽ ഇരിപ്പുറപ്പിച്ചത്. ബസ്സ് നഗരാതിർത്തി വിട്ട് പ്രാന്തപ്രദേശത്തേക്ക് കടന്നു.

ഡിസ്‌നി ലാന്റ് കമാനങ്ങൾ
ഡിസ്‌നി ലാൻഡിലേക്കുള്ള 35 കിലോമീറ്ററോളം ദൂരം താണ്ടാൻ ബസ്സെടുത്തത് ഏകദേശം മുക്കാൽ മണിക്കൂർ. ലക്ഷ്യത്തിലേക്ക് എത്തുന്നതോടെ റോഡിന് കുറുകെ നിൽക്കുന്ന ഡിസ്‌നിലാന്റിന്റെ കമാനങ്ങൾ കണ്ടുതുടങ്ങുന്നു. നേഹ ശരിക്കും ഉത്സാഹത്തിലാണ്. ബസ്സ് പാർക്ക് ചെയ്ത്, വൈകീട്ട് 6 മണിക്ക് എല്ലാവരും മടങ്ങിയെത്തണമെന്ന് ടൂർ ഗൈഡ് കല്‍പ്പേഷ് അറിയിച്ചതോടെ ചിരപരിചിതമായ ഏതോ സ്ഥലത്തേക്കെന്ന പോലെ, ശരം വിട്ടപോലെയാണ് നേഹ മുന്നോട്ട് നടന്നത്.

ഡിസ്‌നിലാന്റ് എന്നാൽ വെറും തീം പാർക്ക് മാത്രമല്ല. ഷോപ്പിങ്ങിനും ഭോജനശാലകൾക്കും ഉല്ലാസങ്ങൾക്കുമായി ഡിസ്‌നി വില്ലേജ്, ഹോളിവുഡ് സിനിമയുടെ സ്റ്റണ്ട് രംഗങ്ങളിലേയും മറ്റും സാങ്കേതിക തന്ത്രങ്ങൾ വെളിപ്പെടുത്തുന്ന വാൾട്ട് ഡിസ്‌നി സ്റ്റുഡിയോ പാർക്ക്, ആയിരക്കണക്കിന് മുറികളുള്ള ഹോട്ടൽ സമുച്ചയങ്ങൾ എന്നതൊക്കെ തീം പാർക്കിന് പുറമേയുള്ള സൗകര്യങ്ങളാണ്. അമേരിക്കൻ ശൈലിയെപ്പിന്തുടർന്ന് അനാരോഗ്യകരമായ കൺസ്യൂമറിസം ഫ്രാൻസിലും ഉടലെടുത്ത് വരുമെന്ന് കരുതി, ഒരുപാട് എതിർപ്പുകൾ നേരിട്ടാണ് ഡിസ്‌നിലാന്റ് തീം പാർക്ക് ഫ്രാൻസിൽ ഉയർന്നുവന്നത്. 1992 ഏപ്രിൽ 12 നാണ് തീം പാർക്ക് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യപ്പെട്ടത്. മൊത്തം ഏഴ് ഡി‌സ്‌നി ലാന്റ് ഹോട്ടലുകളാണ് പാരീസിൽ ഉള്ളതെങ്കിലും ഏറ്റവും കേമമായിട്ട് കണക്കാക്കപ്പെടുന്നതും മാർക്കറ്റ് ചെയ്യപ്പെടുന്നതും പാർക്കിന്റെ കവാടത്തിലുള്ള ‘ഡിസ്‌നി ലാന്റ് ഹോട്ടൽ‘ തന്നെയാണ്. അതിന്റെ കീഴെയുള്ള ഗേറ്റിലൂടെയാണ് തീം പാർക്കിലേക്ക് കടക്കേണ്ടത്.

ഡിസ്‌നി ലാന്റ് ഹോട്ടൽ
പാർക്ക് കവാടത്തിൽ നേഹയ്ക്കൊപ്പം
മെയിൻ സ്ട്രീറ്റ് യു.എസ്.എ, ഫ്രണ്ടിയർ ലാന്റ്, അഡ്‌വെഞ്ചർ ലാന്റ്, ഫാന്റസി ലാന്റ്, ഡിസ്‌ക്കവറി ലാന്റ്, എന്നിങ്ങനെ 5 ഭാഗങ്ങളായി തീം പാർക്കിന്റെ ഉൾഭാഗം തരം തിരിച്ചിരിക്കുന്നു. ഞങ്ങൾ തീം പാർക്കിന് അകത്തേക്ക് കടന്നു. ഒരു ചെറിയ ക്യൂ കണ്ടുചെന്ന് നോക്കുമ്പോൾ വാൾട്ട് ഡിസ്‌നി കഥാപാത്രങ്ങളിൽ പ്രമുഖനായ മിക്കി മൗസിനെ കാണാനുള്ള തിരക്കാണ്. അല്‍പ്പനേരം ക്യൂ നിന്നിട്ടായാലും മിക്കിയെ കെട്ടിപ്പിടിച്ച് ഓട്ടോഗ്രാഫും വാങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ നേഹയുടെ മുഖത്ത് ആയിരം വാട്ട് ബൾബിന്റെ പ്രകാശം.

നേഹ മിക്കി മൗസിന്റെ കൂടെ.
അടുത്തതായി ഫ്രണ്ടിയർ ലാന്റിലേക്ക്. അവിടെയുള്ള ബോട്ട് ജട്ടിയിൽ നിന്ന്, വലിയ പുകക്കുഴലുകളും പഴയൊരു കപ്പലിന്റേതെന്ന പോലെ രൂപഭാവങ്ങളുമുള്ള ‘മെറി ബൗൺ‘ എന്ന ബോട്ടിൽ ചുറ്റിയടിക്കാനായി കയറിപ്പറ്റി. പാർക്കിന്റെ തൊട്ടടുത്ത പരിസരങ്ങളുടേയും റൈഡുകളുടേയുമൊക്കെ ഒരു ജലവീക്ഷണം, 15 മിനിറ്റോളം നീളുന്ന ആ ബോട്ട് യാത്രയിൽ ഇരുന്ന് സാദ്ധ്യമാക്കാം.

മെറി ബ്രൗൺ ബോട്ട് സവാരി
ചുറ്റുവട്ടത്ത് നടക്കുന്ന ഒരു റോളർ കോസ്റ്റർ സവാരിയും ബോട്ടിലിരുന്ന് കാണാം. ചെത്തുകല്ലിന്റെ നിറമുള്ള മലകളെ ചുറ്റി പാഞ്ഞു നടക്കുന്ന റോളർ കോസ്റ്റർ പെട്ടെന്ന് പാറകൾക്കുള്ളിലെ ഏതോ തുരങ്കത്തിനുള്ളിലേക്ക് കയറിപ്പോകുന്നു. പിന്നെ തുരങ്കത്തിനുള്ളിൽ നിന്ന് ആർത്തനാദങ്ങളും, അലർച്ചകളും മാത്രം. കുറച്ച് കഴിഞ്ഞ് മലയുടെ മറ്റേതോ ഭാഗത്തുനിന്ന് അതേ ആ‍രവങ്ങളുമായി റോളർ കോസ്റ്റർ വെളിയിൽ വരുന്നു.

ഡിസ്‌നി ലാന്റിലെ ഒരു റോളർ കോസ്റ്റർ റൈഡ്
ബോട്ട് സവാരി പെട്ടെന്ന് തന്നെ കഴിഞ്ഞു. ഓരോ റൈഡുകൾക്ക് മുൻപിലും ഏകദേശം എത്ര സമയം ക്യൂ നിൽക്കേണ്ടി വരുമെന്ന് ബോർഡ് തൂക്കിയിട്ടുള്ളത് പ്രയോജനകരമാണ്. കൂടുതൽ സമയമെടുക്കുന്ന റൈഡിൽ നിന്ന് ഒഴിവാകാൻ ഈ സംവിധാനം ഉപകരിക്കും. ഓരോ റൈഡുകളിലും കുറഞ്ഞത് 30 മിനിറ്റെങ്കിലും നീളുന്ന ക്യൂ ഉണ്ട്. കാലേക്കൂട്ടി ഒരു റൈഡിനായി സമയം ബുക്ക് ചെയ്യുന്നവർക്ക് കടന്നു ചെല്ലാൻ പ്രത്യേക ക്യൂ , ചില റൈഡുകളിൽ സാദ്ധ്യമാണ്. ഉച്ചഭക്ഷണം പൊതിഞ്ഞ് വാങ്ങി അടുത്ത പരിപാടിക്കുള്ള ക്യൂവിൽ നിന്ന് തന്നെ കഴിച്ചാണ് ഞങ്ങൾ സമയം ലാഭിച്ചത്.

കൽക്കരി ഖനി‘യുടെ കവാടത്തിൽ നിന്ന് ഒരു ദൃശ്യം.
ഒരു കൽക്കരി ഖനിയുടെ പ്രവേശന കവാടം പോലെ ഉണ്ടാക്കിയെടുത്ത് അതിന്റേതായ രൂപഭാവങ്ങൾ നൽകി, ഖനിയിലേത് പോലുള്ള വിളക്കുകൾ തൂക്കി മറ്റ് ഉപകരണങ്ങളൊക്കെ നിരത്തി അലങ്കരിച്ച് നിർത്തിയിരിക്കുന്ന ഒരു റൈഡിന്റെ സമീപത്തെത്തിയപ്പോൾ അതിലേക്ക് കയറാനാണ് നേഹയുടെ ഉദ്ദേശമെന്ന് എനിക്ക് മനസ്സിലായി. തൊട്ടുമുൻപേ ബോട്ടിൽ നിന്ന് കണ്ട അതേ റൈഡ് തന്നെയാണിത്. ഖനിയുടെ തുടക്കം കാണാമെന്നല്ലാതെ റൈഡ് പോകുന്നത് ഏത് നരകത്തിലേക്കാണെന്ന് പോലും കാണാനാകുന്നില്ല. എനിക്കങ്ങനെയുള്ള റൈഡുകളിൽ ഒന്നിലും കയറാനാവില്ല. വിമാനത്തിൽ ഉണ്ടാകുന്ന ചെറിയ ടർബുലൻസ് പോലും താങ്ങാനാവാത്ത വ്യക്തിയാണ് ഞാൻ. ‘നിങ്ങൾ രണ്ടുപേരും കയറിയിട്ട് വന്നോളൂ; ഞാനിവിടെ നിൽക്കാമെന്ന് ’ ഞാൻ നയം വ്യക്തമാക്കി. ‘കൽക്കരി ഖനി‘യിലേക്ക് അരമണിക്കൂറിന്റെ ക്യൂ ഉണ്ട്. ഞങ്ങൾ ക്യൂവിൽ കയറി അല്‍പ്പനേരത്തിനുള്ളിൽ റൈഡിന് എന്തോ യന്ത്രത്തകരാർ സംഭവിച്ചു. അരമണിക്കൂർ... മുക്കാൽ മണിക്കൂർ... സമയമങ്ങനെ നീങ്ങിക്കൊണ്ടിരുന്നെങ്കിലും റൈഡ് ശരിയായില്ല. ക്ഷമ കെട്ട പലരും ക്യൂ ഉപേക്ഷിച്ച് പോകാൻ തുടങ്ങി. ഞങ്ങളാകട്ടെ, അകത്തേക്കും പുറത്തേക്കുമില്ല എന്ന മട്ടിൽ 1 മണിക്കൂറും 45 മിനിറ്റും ആ ഖനിയുടെ കവാടത്തിൽ പെട്ടുപോയി. ഇത്രയുമധികം സമയം ഒരു മടുപ്പുമില്ലാതെ, പരാതികളൊന്നും പറയാതെയാണ് നേഹ ക്യൂ നിന്നതെന്നുള്ളത് എന്നെ തീരെ അതിശയിപ്പിച്ചില്ല. അവരവർക്ക് താല്‍പ്പര്യമുള്ള കാര്യമാണെങ്കിൽ ഏതൊരാളും എത്രസമയം വേണമെങ്കിലും, ക്ഷമയോടെ കാത്തിരിക്കുകയോ, ക്യൂ നിൽക്കുകയോ, സഹനശക്തി കാണിച്ചെന്നോ ഇരിക്കും. റിലീസ് ചെയ്ത അന്നുതന്നെ കാണാനായി, എത്രയോ സിനിമാത്തീയറ്ററുകൾക്ക് മുന്നിൽ ഒന്നും രണ്ടും മണിക്കൂർ ഞാനും ക്യൂ നിന്നിരിക്കുന്നു, കണ്ണൂരിലെ കോളേജ് പഠനകാലത്ത് !

ഖനിയിലേക്ക് യാത്രയാകുന്ന റോളർ കോസ്റ്റർ
യന്ത്രത്തകരാറൊക്കെ ശരിയാക്കി ഖനിയിലേക്കുള്ള റോളർ കോസ്റ്റർ നീങ്ങിത്തുടങ്ങി. മുഴങ്ങോടിക്കാരിയും നേഹയും അതിൽക്കയറി ഇരുപ്പുറപ്പിച്ചപ്പോൾ ഞാൻ മെല്ലെ വെളിയിലേക്ക് കടന്ന് കാത്തുനിന്നു. ആരവങ്ങളും ആർത്തനാദങ്ങളുമായി റോളർ കോസ്റ്റർ ഖനിയുടെ ഉള്ളിലേക്കെങ്ങോ പോയി മറഞ്ഞു. അല്‍പ്പനേരം കഴിഞ്ഞ് റൈഡിൽ നിന്ന് വെളിയിൽ വന്ന നേഹയുടെ മുഖത്ത് രക്തസഞ്ചാരം തീരെ കുറവ്. ഖനിയുടെ ഇരുട്ടിലെവിടെയോ ആഴമുള്ള ഒരു ഗർത്തത്തിലേക്ക് റോളർ കോസ്റ്റർ കുതിച്ചുപാഞ്ഞപ്പോൾ, കെട്ടിപ്പിടിച്ചുകൊണ്ട് അമ്മാ അമ്മാ എന്ന് നേഹ അലറിവിളിച്ചതായാണ് ഖനിക്കുള്ളിൽ നിന്നുള്ള റിപ്പോർട്ട്. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അലറിവിളിക്കുന്നതിന് മുന്നേ തന്നെ ശ്വാസം നിലച്ചിട്ടുണ്ടാകുമായിരുന്നു.

ഫ്ലൈയിങ്ങ് എലിഫന്റ് റൈഡ്
ഫ്ലയിങ്ങ് എലിഫന്റ്, വിന്റേജ് കാർ ഡ്രൈവ്, ഇറ്റ് ഈസ് എ സ്മോൾ വേൾ‌ഡ്, എന്നിങ്ങനെ താരതമ്യേന കുഴപ്പമില്ലാത്ത ചില റൈഡുകളിൽ ഞാനും പങ്കുചേർന്നു. നാലുവരികളിലായി 8 പേർക്കെങ്കിലും ഇരിക്കാൻ പറ്റുന്ന ഒരു കൊച്ചു ബോട്ടിലേറി, നല്ല തെളിഞ്ഞ വെള്ളത്തിലൂടെ (In Door) നടത്തുന്ന ഒരു കൊച്ചു ജലസവാരിയാണ് It is a small world. മിക്കവാറും എല്ലാ രാജ്യങ്ങളുടേയും പ്രതീകങ്ങൾ, അതാത് രാജ്യങ്ങളിലെ പരമ്പരാഗത വസ്ത്രങ്ങൾ അണിച്ച ബൊമ്മകൾ, ലളിതമായ സംഗീതം, അതിനനുസരിച്ച പ്രകാശനിയന്ത്രണങ്ങൾ, ആവശ്യത്തിന് ഫോട്ടോകളൊക്കെ എടുത്ത് പോകാൻ പാകത്തിന് ജലപ്പരപ്പിലൂടെ മെല്ലെ തെന്നിത്തെന്നി 10 മിനിറ്റോളം നീളുന്ന മനോഹരമായ ഒരു സവാരിയാണത്.

ഇതൊരു കൊച്ചു ലോകമാണ് - ജലപ്പരപ്പിലൂടെ ഒരു റൈഡ്
ഇറ്റ് ഈസ് എ സ്മോൾ വേൾഡിലെ ടാജ് മഹൽ
പക്ഷെ നിർഭാഗ്യകരമെന്ന് പറയട്ടെ, അപകട സാദ്ധ്യത താരതമ്യേന കുറഞ്ഞ ഈ റൈഡിലാണ് കഴിഞ്ഞ വർഷം ഒൿടോബറിൽ 50 വയസ്സിനുമേൽ പ്രായമുള്ള ഒരു തീം പാർക്ക് ജോലിക്കാരൻ, ബോട്ടിനടിയിൽ കുടുങ്ങി മരിച്ചത്. റോക്ക് & റോളർ കോസ്റ്ററിൽ വെച്ച് അബോധാവസ്ഥയിലായശേഷം, വൈദ്യസഹായം ലഭിക്കുന്നതിന് മുൻപേ ഒരു ടീനേജ് പെൺകുട്ടിയും ഈ തീം പാർക്കിൽവെച്ച് ജീവൻ വെടിഞ്ഞിട്ടുണ്ട്. 2007ൽ ആയിരുന്നു ആ സംഭവം. ആളപായം ഇല്ലെങ്കിലും ചെറിയ മറ്റ് ചില അപകടങ്ങൾ കൂടെ ഇവിടെ സംഭവിച്ചിട്ടുണ്ട്. ഇതുപോലുള്ള സാഹസിക വിനോദങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ ചിലതെങ്കിലും അപകടത്തിൽ പെടാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലല്ലോ. ഇതൊക്കെയാണെങ്കിലും ഇത്തരം സാഹസിക തീം പാർക്കുകളും അതിലേക്ക് ഒഴുകുയെത്തുന്ന ജനങ്ങളും എണ്ണത്തിൽ കൂടുന്നതേയുള്ളൂ എന്നതാണ് പരമാർത്ഥം.

Honey I Shrunk The Audience എന്ന ത്രീഡി സിനിമ കാണുകയായിരുന്ന അടുത്ത പരിപാടി. കാ‍ണാതെ ഒഴിവാക്കിയിരുന്നെങ്കിൽ ശരിക്കും നഷ്ടമായിപ്പോകുമായിരുന്ന ഒരു സിനിമയായിരുന്നു അത്. ഡിസ്‌നി ലാന്റിൽ ഞാനേറെ ആസ്വദിച്ചതും ഈ ത്രിമാന ചലച്ചിത്ര പ്രദർശനം തന്നെയാണ്.

ഞാൻ പുള്ളാരെ ചെറുതാക്കിയെടീ - (ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്)
വാൾട്ട് ഡിസ്‌നി പ്രൊഡൿഷൻസിന്റെ തന്നെ Honey I Shrunk The Kids, Houney I Blew The Kids, എന്നീ സയൻസ് ഫിൿഷൻ കോമഡി സിനിമകൾ കാണാത്ത സിനിമാ പ്രേമികൾ കുറവായിരിക്കുമല്ലോ. Wayne Szalinski എന്ന് പേരുള്ള ഒരു ശാസ്ത്രജ്ഞൻ താൻ കണ്ടുപിടിച്ച ഇലൿടോമാഗ്‌നറ്റിൿ ഉപകരണത്തിന്റെ സഹായത്തോടെ നടത്തുന്ന പരീക്ഷണങ്ങൾക്കിടയിൽ, അതിൽ നിന്ന് പുറത്ത് വരുന്ന രശ്മികൾ അബദ്ധവശാൽ തട്ടി, അദ്ദേഹത്തിന്റെ മക്കൾ വലിപ്പത്തിൽ തീരെ ചെറുതായിപ്പോകുന്നതാണ് ആദ്യ സിനിമയുടെ കഥാതന്തു. ഇതേ രീതിയിൽ കുട്ടികളുടെ വലിപ്പം വളരെ വലുതായിപ്പോകുന്നതാണ് രണ്ടാമത്തെ സിനിമയുടെ കഥ.

Honey I Shrunk The Audience - സിനിമാ തീയറ്റർ
ഇവിടിപ്പോൾ Honey I Shrunk The Audience എന്ന സിനിമാപ്പേരിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നത്, സിനിമ കാണാൻ ചെല്ലുന്ന പ്രേക്ഷകരൊക്കെയും ചെറുതാക്കപ്പെടാൻ പോകുന്നു എന്നാണ്. അതുകൊണ്ടുതന്നെ അതീവ ജിജ്ഞാസയോടെയാണ് ത്രീഡി കണ്ണടയൊക്കെ മൂക്കിൽ ഫിറ്റ് ചെയ്ത് ഞങ്ങൾ തീയറ്ററിന് അകത്തേക്ക് കടന്നത്.

സിനിമ ആരംഭിച്ചു; രംഗങ്ങൾ പുരോഗമിച്ചു. ശാസ്ത്രജ്ഞൻ തന്റെ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്ന എലികൾ കൂടുതുറന്ന് വെളിയിൽ കടന്ന് പ്രേക്ഷകരായ ഞങ്ങളുടെ കാലുകൾക്കിടയിലൂടെ ഓടി നടക്കുന്നു. പാമ്പിന്റെ രണ്ടായി പിളർന്ന നാക്ക്, കാണികളുടെ മൂക്കിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ മുന്നിൽ വന്ന് വിറച്ചുനിൽക്കുന്നു, പങ്കപോലുള്ള ഒരു പറക്കും തളികയിൽ കയറി പറന്ന് പൊങ്ങി, വെള്ളിത്തിര വിട്ടിറങ്ങുന്ന ശാസ്ത്രജ്ഞൻ ഞങ്ങളുടെ മുന്നിൽ വന്ന് നിൽക്കുമ്പോൾ, ഓരോ പ്രേക്ഷകനും നേരെ പങ്കയുടെ കാറ്റ് ശക്തിയായി അടിക്കുന്നു. വെള്ളിത്തിരയിലിരുന്ന് നായക്കുട്ടി തുമ്മുമ്പോൾ കാണികൾക്ക് മേലെ വെള്ളം സ്പ്രേ ചെയ്യപ്പെടുന്നു. ഓരോരുത്തരും ഇരിക്കുന്ന സീറ്റുകളിലും അവർക്ക് മുന്നിലുള്ള സീറ്റുകളിലുമൊക്കെയുള്ള സംവിധാനങ്ങളിലൂടെയാണ് ഈ സ്പെഷ്യൽ ഇഫൿറ്റുകളൊക്കെ സാധിക്കുന്നത്. എലി ഓടി നടക്കുന്ന തോന്നലുണ്ടാക്കാൻ ഉപയോഗിക്കുന്ന ചരട് സീറ്റിനടിയിൽ കാലിന് ഇടയിലായി തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്. ക്ലൈമാക്സിൽ, ഇലൿട്രോ മാഗ്‌നറ്റിൿ ഉപകരണത്തിന്റെ രശ്മികൾ പ്രേക്ഷകർക്ക് നേരെയും നീളുന്നു. പെട്ടെന്ന് കാണികൾ എല്ലാവരും വലിപ്പം കൊണ്ട് ചെറുതായി മാറുന്നു. സ്ക്രീനിൽ ഉള്ള കഥാപാത്രങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കുകയും അതിനനുസരിച്ച് അവരുടെ ചലനങ്ങളിലും കാണികളുടെ നേർക്കുള്ള നോട്ടത്തിന്റെ കോണുകൾക്കും പ്രവർത്തികൾക്കുമൊക്കെ കാര്യമായ വ്യത്യാസം വരുത്തി, കാണികൾക്ക് നൽകുന്ന ഒരു ഇല്യൂഷനിലൂടെയാണ് ഇത് സാദ്ധ്യമാക്കുന്നത്. 30 മിനിറ്റ് മാത്രം ദൈർഘ്യമുള്ള അതിമനോഹരമായയും അതീവ വ്യത്യസ്തമായ ഒരു ത്രിമാന സിനിമാനുഭവമാണ് Honey I Shrunk The Audience കാഴ്ച്ചവെച്ചത്.

ഡിസ്‌നി ലാന്റ് റെയിൽ റോഡ് - സ്റ്റീം എഞ്ചിൻ തീവണ്ടി
സിനിമാ തീയറ്ററിന് പുറത്ത് കടന്ന് തീം പാർക്കിനെ ചുറ്റി ഓടുന്ന, വശങ്ങൾ മുഴുവൻ കൊട്ടിയടക്കാത്ത ഡിസ്‌നി ലാന്റ് റെയിൽറോഡ് എന്ന കുട്ടിത്തീവണ്ടിയിൽ കയറാനായി തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് നടന്നു. ഇതുവരെ കാണാതെ പോയ ഇടങ്ങളും കാഴ്ച്ചകളും ഒന്ന് ഓടിച്ചെങ്കിലും കാണാൻ നല്ലത് സ്റ്റീം എഞ്ചിൻ ഉപയോഗിച്ച് ഓടുന്ന ഈ തീവണ്ടി സവാരിതന്നെ.

അലങ്കരിച്ച വാഹനങ്ങളിൽ കാർട്ടൂൺ പരേഡ് - ഭാഗിക ദൃശ്യം.
തീം പാർക്കിന്റെ മദ്ധ്യത്തിലായി കാർട്ടൂൺ പരേഡ് നടക്കുന്നുണ്ട്. നിശ്ചിത ഇടവേളകളിൽ നടക്കുന്ന ഈ പരേഡിൽ നമുക്ക് പരിചയമുള്ള എല്ലാ ഡിസ്‌നി കാർട്ടൂൺ കഥാപാത്രങ്ങളും ഒന്നിനുപിന്നാലെ ഒന്നായി അലങ്കരിച്ച വാഹനങ്ങളിൽ അണിനിരക്കുന്നു. കാർട്ടൂൺ ഭ്രാന്തന്മാരായ കുട്ടികളും അവരുടെ മാതാപിതാക്കളും കാർട്ടൂണുകൾക്കൊപ്പം നിന്ന് ഫോട്ടോകളെടുക്കാൻ തിരക്കുകൂട്ടുന്നു. സംഗീതവും ഡാൻസുമൊക്കെയായി ആകപ്പാടെ ഒരു ഉത്സവപ്രതീതി ഉളവാക്കിയശേഷം കാർട്ടൂണുകൾ വീണ്ടും അണിയറയിലേക്ക് മടങ്ങുന്നു. ഇഹലോകത്ത് നമ്മൾ ആരാണെന്നും എന്താണെന്നുമൊക്കെ അല്‍പ്പനേരത്തേക്കെങ്കിലും മറന്ന് കാർട്ടൂണുകളുടെ മാത്രം ഒരു ലോകത്ത്, കുട്ടികളെപ്പോലെ മുതിർന്നവരും ലയിച്ചുനിന്നുപോകുന്ന നിമിഷങ്ങൾ.

വാൾട്ട് ഡിസ്‌നി കഥാപാത്രങ്ങൾക്കൊപ്പം നേഹ
കഥയിലെ രാജകുമാരി
സാധാരണ ഗതിയിൽ, ക്യാമറ കാണുമ്പോൾ കുരിശുകണ്ട സാത്താനെപ്പോലെ മാത്രം പെരുമാറുന്ന നേഹ, ചില ഡിസ്‌നി കഥാപാത്രങ്ങൾക്കൊപ്പം നിന്ന് പടങ്ങളെടുക്കാനായി മനോഹരമായി ക്യാമറയ്ക്ക് പോസു ചെയ്തു. ഇതുപോലെ ഒരവസരം ഒരിക്കൽക്കൂടെ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് അവൾ മനസ്സിലാക്കിക്കാണണം. ഒരുപാട് റൈഡുകളിൽ കയറാൻ പറ്റിയിട്ടില്ലെന്നും, എല്ലാം കണ്ടും കയറിയുമൊക്കെ തീർക്കാൻ ഒന്നിലധികം ദിവസങ്ങൾ വേണ്ടിവരുമെന്നും അവൾ മനസ്സിലാക്കിയിരിക്കാം. നഷ്ടമായതിനെപ്പറ്റിയൊന്നും വിഷമം കാണിക്കാതെ അതീവ സന്തോഷത്തോടെ തന്നെയാണ് ബസ്സിലേക്ക് മടങ്ങാൻ നേഹ സമ്മതിച്ചത്. ഡിസ്‌നി ലാന്റിലേക്ക് വന്നത് വലിയ താല്‍പ്പര്യത്തോടെ അല്ലായിരുന്നെങ്കിലും, കുട്ടിക്കാലത്ത് കിട്ടാതെ പോയ മൂന്ന് ചക്രമുള്ള സൈക്കിൾ നാല്‍പ്പതാം വയസ്സിൽ കിട്ടിയ ഒരുത്തന്റെ സന്തോഷം എനിക്കുമുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളുടെ സ്റ്റണ്ട് രംഗങ്ങളുടെ സാങ്കേതിക വശങ്ങൾ അനാവരണം ചെയ്യുന്ന വാൾട്ട് ഡിസ്‌നി സ്റ്റുഡിയോ പാർക്ക് സന്ദർശിക്കണമെന്ന ആഗ്രഹം നടന്നില്ലെന്ന സങ്കടം പോലും ഞാൻ വിസ്മരിച്ചു. കാലം തെറ്റി മറ്റൊരിക്കൽ അതിനുള്ള അവസരമുണ്ടാകില്ലെന്ന് ആരുകണ്ടു ?

പ്ലാനറ്റ് ഹോളീവുഡ് - വാൾട്ട് ഡി‌സ്‌നി സ്റ്റുഡിയോ പാർക്ക്
6 മണിക്ക് ബസ്സിൽ തിരിച്ചെത്തണമെന്നാണ് നിബന്ധന. വൈകി വരുന്നവർ സ്വന്തം ചിലവിൽ ടാക്സി പിടിച്ച് പാരീസ് നഗരത്തിലേക്കെത്തേണ്ടി വരും എന്നൊക്കെ ഡ്രൈവർ ജോൺ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും, ഇന്ത്യാക്കാരുടെ കൃത്യനിഷ്ടയില്ലായ്മയോട് മെല്ലെ മെല്ലെ ജോൺ താദാത്മ്യം പ്രാപിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. വൈകിവന്ന രണ്ട് പേർക്കായി 10 മിനിറ്റോളം ജോൺ കാത്തുകിടന്നത് അതിന്റെ തെളിവാണ്.

ബസ്സ് പാരീസിൽ എത്തുമ്പോഴേക്കും പകൽ വെളിച്ചം മങ്ങിത്തുടങ്ങിയിട്ടുണ്ടാകും. പിന്നീടങ്ങോട്ട് പാരീസ് നഗരത്തിന്റെ മറ്റൊരു മുഖമാണ് കാണാനാകുക. ദീപാലങ്കാരങ്ങളിൽ കുളിച്ച് നിൽക്കുന്ന പാരീസ് എന്ന സുരസുന്ദരിയെ ഇരുട്ടിൽ മറഞ്ഞിരുന്ന് കാണാനാണ് ഇനി ഞങ്ങളുടെ യാത്ര. ആ യാത്രയ്ക്കൊരു പ്രശസ്തമായ പേരും സഞ്ചാരികൾക്കിടയിൽ ഉണ്ട്. ‘പാരീസ് ബൈ നൈറ്റ് ‘. 

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.