Monday 11 May 2009

ഭവാനിപ്പുഴയുടെ തീരത്തിലൂടെ

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

-----------------------------------------------------------
വേണുവിന് താല്‍പ്പര്യം യാതൊരുവിധ നിബന്ധനകളും തടസ്സങ്ങളുമില്ലാതെ വനാന്തര്‍ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനോടാണ്. എന്റെയൊരു കുടുംബസുഹൃത്തായ വേണു ജോലി ചെയ്യുന്നത് വിപ്രോ ഇന്‍ഫോടെക്കിലാണ്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയാണ് പ്രധാന ഹോബി. കക്ഷിയുടെ ചില പടങ്ങളെല്ലാം കണ്ട് അന്തം വിട്ടുനിന്നിട്ടുണ്ട് ഞാന്‍. അതുകൊണ്ടുതന്നെ വേണുവിനൊപ്പം ആദ്യമായി ഒരു യാത്ര പോയപ്പോള്‍ അത് കേരളത്തിലെ പേരും പെരുമയുമുള്ള ഒരു കാട്ടിലേക്കുതന്നെയാക്കാന്‍ പറ്റിയത് ഹൃദ്യമായ ഒരനുഭവമായി.

സൈലന്റ് വാലി. ഓര്‍മ്മവെച്ചനാള്‍ മുതല്‍ കേള്‍ക്കുന്നതാണ് ആ പേര്. ഏഷ്യാനെറ്റ് ടി.വി. ഈയിടെ കേരളത്തിലെ സപ്തവിസ്മയങ്ങളില്‍ ഒന്നാമത്തേതായി സൈലന്റ് വാലിയെ തിരഞ്ഞെടുത്തതോടെ ഇതുവരെ കേള്‍ക്കാത്തവരും ആ പേര് കേട്ടുതുടങ്ങിയെന്ന് സൈലന്റ് വാലിയുടെ മുക്കാളിയിലുള്ള ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മനസ്സിലാക്കാനായി. ഭയങ്കര തിരക്ക്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍സംഘങ്ങളും, ചെറുപ്പക്കാരുടെ സെറ്റുകളുമൊക്കെയായി നൂറുകണക്കിനാളുകള്‍ കാടുകാണാനിറങ്ങിയിരിക്കുന്നു.

സ്ഥലത്തെ ഫോറസ്റ്റ് ഓഫീ‍സര്‍ ശ്രീ.ശിവദാസന്‍(I.F.S.), റിട്ടയേര്‍ഡ് ഫോറസ്റ്റ് ഓഫീസറായ വേണുവിന്റെ അച്ഛന്‍ ശ്രീ. ഗോപാലകൃഷ്ണന്റെ സുഹൃത്താണ്. ശിവദാസന്‍ സാറുമായി ഫോറസ്റ്റ് ഓഫീസിലെ വരാന്തയില്‍, ഒരു സൌഹൃദസംഭാഷണത്തിന് ശേഷം കാട്ടിലേക്ക് കയറാന്‍ ഞങ്ങള്‍ റെഡിയായി. ഞങ്ങളെന്ന് പറഞ്ഞാല്‍ വേണുവും, ഭാര്യ നികിതയും, ഫോറസ്റ്റ് ഗാര്‍ഡ് സോമനും, പിന്നെ ഞാനും. ഫോറസ്റ്റ് ഗാര്‍ഡില്ലാതെ കാട്ടിനുള്ളിലേക്ക് പോകാന്‍ അനുവാദം കിട്ടില്ല.

സൈലന്റ് വാലി കാണാനാണ് രാവിലെതന്നെ എറണാകുളത്തുനിന്ന് പാലക്കാട് ജില്ലവരെ ഞങ്ങള്‍ കാ‍റോടിച്ച് എത്തിയതെങ്കിലും, പലതരം യാത്രാപദ്ധതികള്‍ സൈലന്റ് വാലിയിലും അതിന്റെ ബഫ്ഫര്‍ സോണിലുമായി ഉണ്ടെന്ന് മനസ്സിലാക്കിയത് മുക്കാളി ഫോറസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ മാത്രമാണ്.

പാത്രക്കടവ് ട്രക്കിങ്ങ്, കരുവാര വാട്ടര്‍ ഫാള്‍, റോക്ക് ഹോള്‍ ഹട്ട്, കീരിപ്പാറ വാച്ച് ടവര്‍, എന്നിങ്ങനെ പലയിനം ടൂര്‍ പ്രോഗ്രാമുകള്‍ അവിടെയുണ്ട്. എല്ലാറ്റിനും പ്രത്യേകം ടിക്കറ്റെടുക്കുകയും ഫോറസ്റ്റ് ഗാര്‍ഡിനെ അറേഞ്ച് ചെയ്യുകയും വേണം. ഫോറസ്റ്റ് ഓഫീസില്‍ ജനത്തിരക്ക് കാരണം നിന്നുതിരിയാന്‍ സ്ഥലമില്ല. കാട്ടില്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില മിനിമം മര്യാദകളും (അ)ലിഖിത നിയമങ്ങളുമൊക്കെ ലംഘിച്ചുകൊണ്ടാണ് സ്ത്രീകളില്‍ ബഹുഭൂരിഭാഗവും അണിഞ്ഞൊരുങ്ങി ആടയാഭരണങ്ങളൊക്കെ ചാര്‍ത്തി വന്നിരിക്കുന്നത്. വര്‍ണ്ണപ്പകിട്ടാര്‍ന്ന പട്ടുസാരികള്‍, മൂക്കടിച്ചുപോകുന്ന തരത്തിലുള്ള കടുത്ത മണമുള്ള സ്പ്രേ എന്നതൊക്കെ കാട്ടിലെ യാത്രയ്ക്ക് യോജിച്ചതല്ല.

സൈലന്റ് വാലിയിലേക്ക് നേരിട്ട് കടക്കുന്നതിന് മുന്‍പ് അതിന്റെ ബഫ്ഫര്‍ സോണിലൊക്കെ കറങ്ങി കാര്യങ്ങള്‍ മനസ്സിലാക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടുതീര്‍ക്കാവുന്ന ഒരു വനമല്ല സൈലന്റ് വാലിയും, ബഫ്ഫര്‍ സോണുമെല്ലാം.ഞങ്ങള്‍ക്ക് 2 ദിവസമാണ് കൈയ്യിലുള്ളത്. ഭവാനി റിവര്‍ ട്രെയില്‍ എന്ന ട്രിപ്പ് ആദ്യത്തെ ദിവസം നടത്താമെന്ന് ഉറപ്പിച്ചു.

യാത്ര ആരംഭിച്ചപ്പോള്‍ത്തന്നെ രണ്ട് കൊച്ചുസഞ്ചാരികള്‍ ഞങ്ങളുടെ കൂടെ കൂടി. ഫോറസ്റ്റ് ഗാര്‍ഡ് ശ്രീ. സോമന്റെ മക്കള്‍ 6 വയസ്സുകാരന്‍ അഭിഷേകും, 3 വയസ്സുകാരന്‍ ആഷിഷുമായിരുന്നു ആ മിടുക്കന്മാര്‍.

“സ്ക്കൂളില്ലാത്ത ദിവസമാണ്, കാട്ടിലെ എന്റെ കഷ്ടപ്പാടൊക്കെ അവന്മാരു കാണട്ടെ“

എന്നുപറഞ്ഞാണ് സോമന്‍ കുട്ടികളെ കാട്ടിലേക്ക് കൊണ്ടുപോകുന്നത്. ആനയിറങ്ങി തേരാപ്പാര മേഞ്ഞുനടക്കുന്ന കാട്. സഹ്യപുത്രന്മാരുടെ മുന്നിലെങ്ങാനും ചെന്നുചാടിയാല്‍ തിരിഞ്ഞുനോക്കാതെ ഓടേണ്ടിവരും. അതിനിടയില്‍ ഈ കൊച്ചുകുഞ്ഞുങ്ങള്‍. ഓര്‍ത്തപ്പോള്‍ത്തന്നെ എന്റെ ഉള്ളൊന്ന് പിടച്ചെങ്കിലും കുട്ടികളുടെ ഉത്സാഹവും, സോമന്റെ ധൈര്യവും കണ്ടപ്പോള്‍ ആശങ്കകളൊക്കെ പമ്പകടന്നു.

ഫോറസ്റ്റ് ഓഫീസിന്റെ പുറകിലൂടെ നടന്നാല്‍‍ ഭവാനി, കുന്തി എന്നീ 2 കോട്ടേജുകള്‍ക്ക് പുറകിലായി കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളില്‍ ഒന്നായ ഭവാനിപ്പുഴ കാണാം. കബനീനദി, പാമ്പാര്‍ എന്നിവയാണ് കിഴക്കോട്ടൊഴുകുന്ന മറ്റ് നദികള്‍. പാമ്പാര്‍, ഭവാനി എന്നീ നദികള്‍ കിഴക്കോട്ടൊഴുകി തമിഴ്‌നാട്ടില്‍ എത്തുമ്പോള്‍, കബനീനദി കിഴക്കോട്ട് സഞ്ചരിച്ച് കര്‍ണ്ണാടകത്തില്‍ ചെല്ലുന്നു.

പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഈ മഴക്കാട് സംരക്ഷിക്കപ്പെടേണ്ടതിനുപകരം ഹൈഡ്രോഇലക്‍ട്രിക്ക് പ്രോജക്‍ടിന് വേണ്ടി നീക്കിവെക്കാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ കോലാഹലങ്ങളൊക്കെ കെട്ടടങ്ങിയത് 1985 സെപ്റ്റംബര്‍ 7 ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധി 89.52 സ്ക്വയര്‍ കിലോമീറ്ററോളം വരുന്ന സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി രാജ്യത്തിന് സമര്‍പ്പിച്ചതോടെയാണ്.

2007 സെപ്റ്റംബര്‍ 23ന്, 148 സ്ക്വയല്‍ കിലോമീറ്റര്‍ കാടുകള്‍ കൂടെ സൈലന്റ് വാലിയുടെ പ്രൊട്ടക്‍റ്റീവ് സോണായി പ്രഖ്യാപിച്ച്, കേരളാ മുഖ്യമന്ത്രി ശ്രീ.അച്ചുതാനന്ദന്‍ ഉത്ഘാടനം ചെയ്തു.മണ്ണാര്‍കാട് ഫോറസ്റ്റ് ഡിവിഷന്റെ അട്ടപ്പാടി, മണ്ണാര്‍കാട് റേഞ്ചുകളും നിലംബൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ കാളിക്കാവ് റേഞ്ചുമൊക്കെ ചേര്‍ന്നതാണ് സൈലന്റ് വാലി കോര്‍ സോണിന്റെ സംരക്ഷരണ വലയമായ ബഫ്ഫര്‍ സോണ്‍ കാടുകള്‍.

ലോകത്തെ 34 ബയോഡൈവേഴ്സിറ്റിയുള്ള ഹോട്ട് സ്പോട്ടുകളില്‍ ഒന്ന്,
ഇന്ത്യയില്‍ ഹിമാലയസാനുക്കള്‍ കഴിഞ്ഞാല്‍ അതേ പ്രാധാന്യമുള്ള മറ്റൊരിടം,
മഴവേഴാമ്പലുകള്‍ അടക്കമുള്ള 200 തരം പക്ഷികള്‍,
128 തരം ചിത്രശലഭങ്ങള്‍,
400 ല്‍പ്പരം വണ്ടുകള്‍,
12 ല്‍പ്പരം മത്സ്യങ്ങള്‍,
19 ല്‍പ്പരം ഉഭയജീവികള്‍,
35 ല്‍പ്പരം ഉരഗങ്ങള്‍,
13 ല്‍പ്പരം സസ്തനികള്‍,
അന്യം നിന്നുകൊണ്ടിരിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍,
കടിച്ചാല്‍ ഉടന്‍ മരണം സമ്മാനിക്കുന്ന, 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടൈഗര്‍ ചിലന്തികള്‍,
40 ല്‍പ്പരം ദേശാടനപ്പക്ഷികള്‍ വന്നുപോ‍കുന്നയിടം,
20,000 തരത്തിലുള്ള ഔഷധസസ്യങ്ങള്‍,
1000 ല്‍പ്പരം പൂച്ചെടികള്‍,
20 X 20 - മീറ്റര്‍ സ്ഥലം എടുത്താല്‍ 70 മുതല്‍ 700 വരെ ഔഷധസസ്യങ്ങള്‍ കിട്ടുന്ന ഇടം,
പാലക്കാട് ജില്ലയില്‍ കൊടും ചൂട് അനുഭവപ്പെടുമ്പോളും നല്ല തണുപ്പനുവപ്പെടുന്ന ഉള്‍ക്കാടുകളുള്ളയിടം,
ഒരേക്കര്‍ സ്ഥലത്ത് ഒന്നരലക്ഷം ലിറ്റര്‍ ജലം സ്റ്റോര്‍ ചെയ്യാനുള്ള കഴിവുള്ള മഴക്കാട്.....,എന്നിങ്ങനെ സൈലന്റ് വാലിയെപ്പറ്റി പറയാന്‍ പോയാല്‍ ഒരിടത്തുമെത്തില്ല.

സോമന്റെ വാക്കുകള്‍ അതേപടി പകര്‍ത്തിയാല്‍,

“ആയിരത്തൊന്ന് രാവുകള്‍ പോലെ പറഞ്ഞാലും പറഞ്ഞാലും തീരാത്തത്രയും പ്രത്യേകതകളുള്ളൊരു കാടാണ് സൈലന്റ് വാലി.”

പുഴക്കരയില്‍ നിന്ന് കാടിനെപ്പറ്റി നല്ലൊരു വിശദീകരണം തന്നതിനുശേഷം പുഴമുറിച്ച് കടക്കാമെന്നായി സോമന്‍. മുട്ടൊപ്പം വെള്ളമേ പുഴ മുറിച്ചുകടക്കുന്ന ഭാഗത്തുള്ളൂ. അടിത്തട്ടില്‍ കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ വ്യക്തമായി കാണാന്‍ പാകത്തിന് തെളിമയുണ്ട് വെള്ളത്തിന്. ആഷിഷിനെ കൈയ്യിലെടുത്ത് സോമന്‍ വെള്ളത്തിലേക്കിറങ്ങി,പിന്നാലെ അഭിഷേകും, നികിതയും, വേണുവും. ഷൂ ഊരി, ലേസുകള്‍ തമ്മില്‍ പിണച്ച് തോളിലൂടെ ഇട്ട് ഞാനും നദിയിലേക്കിറങ്ങി.
പെട്ടെന്ന് അക്കരെക്കാടിനുള്ളില്‍ ഒരു ജനകൂ‍ട്ടം പ്രത്യക്ഷപ്പെട്ടു. പുഴക്കരയില്‍ എത്തിയപാടെ അവരും പുഴമുറിച്ച് കടക്കാനാരംഭിച്ചു. അക്കൂട്ടത്തിലുണ്ടായിരുന്ന ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ പ്രൊഫസറായിരുന്ന ശ്രീ.ശോഭീന്ദ്രന്‍ മാഷായിരുന്നു. കൈയ്യിലുള്ള സോണിയുടെ ഡിജിറ്റല്‍ ക്യാമറ കൊണ്ട്‍, പുഴ മുറിച്ച് കടക്കുന്നവരുടെ പടമെടുത്തതിനുശേഷം തന്റെ ഫിഡല്‍ കാസ്ട്രോ വേഷം മുട്ടോളം നനച്ചുകൊണ്ടുതന്നെ ആ അദ്ധ്യാപകനും പുഴയിലേക്കിറങ്ങി. ‘ഒരു മരം പദ്ധതി‘യുടെ പ്രവര്‍ത്തകരായ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന സംഘമായിരുന്നത്.

പലയിടത്തും വായിച്ചറിവ് മാത്രമുള്ള ശോഭീന്ദ്രന്‍ മാഷിനെപ്പോലുള്ള ഒരു പ്രകൃതിസ്നേഹിയെ കണ്ടുമുട്ടാന്‍ സൈലന്റ് വാലി ബഫ്ഫര്‍ സോണിലെ ഭവാനിപ്പുഴയുടെ മദ്ധ്യഭാഗത്തേക്കാള്‍ നല്ലൊരിടം ഇനിയുണ്ടാകാനില്ല. മാഷിന്റെ ചൈതന്യമുള്ള മുഖം കണ്ടപ്പോള്‍, അത് പുഴയുടെ നടുവില്‍ വെച്ചായാലും ക്യാമറയില്‍പ്പകര്‍ത്തണമെന്ന് വേണുവിന് തോന്നിയതില്‍ അത്ഭുതം കൂറേണ്ടിവന്നില്ല. ചിരിച്ചുകൊണ്ട് വേണുവിന്റെ ക്യാമറയ്ക്ക് പോസുചെയ്യുന്ന മാഷിന്റെ ചിത്രമൊരെണ്ണം ഞാനും ക്യാമറയില്‍ ഒപ്പിയെടുത്തു.

വെള്ളത്തിനടിയിലെ ഉരുളന്‍ കല്ലുകള്‍ക്കൊക്കെ നല്ല വഴുക്കലുണ്ട്. തെന്നി വെള്ളത്തില്‍ വീണാല്‍ കൈയ്യിലുള്ള ക്യാമറ പിന്നൊന്നിനും പ്രയോജനപ്പെടില്ല. ഓരോ കാലടിയും ശ്രദ്ധിച്ചെടുത്തുവെച്ച് പുഴമുറിച്ചുകടന്നു.

പുഴക്കകരെ എത്തിയപ്പോള്‍ രണ്ട് റൂട്ടുകള്‍ സോമന്‍ നിര്‍ദ്ദേശിച്ചു. 2 കിലോമീ‍റ്ററോളമാണ് കാട്ടിലൂടെയുള്ള ട്രക്കിങ്ങ്. അത് പുഴക്കരുകിലൂടെ ആകണമെങ്കില്‍ അങ്ങനെയാകാം. അല്ലെങ്കില്‍ പകുതിവഴി കാട്ടിനുള്ളിലൂടെ നടന്ന് മടക്കയാത്ര മുഴുവന്‍ പുഴക്കരുകിലൂടെയാക്കാം. രണ്ടാമത്തെ മാര്‍ഗ്ഗമായിരിക്കും കൂടുതല്‍ നല്ലത്. മടക്കയാത്ര ഇരുട്ടുന്നതോടെയായിരിക്കും. ആ സമയത്ത് ആനകള്‍ വെള്ളം കുടിക്കാനായി പുഴയരുകിലേക്കിറങ്ങാന്‍ സാദ്ധ്യതയുണ്ട്.അപ്പോ‍ള്‍ പുഴക്കരയിലൂടെ വന്നാല്‍ അവറ്റകളെ ദൂരെ നിന്നുതന്നെ കണ്ട് ഓടി രക്ഷപ്പെടാനാകും.

സോമന്‍ പറയുന്നതുതന്നെ ഞങ്ങള്‍ക്ക് വേദവാക്യം. കാട്ടിനുള്ളിലൂടെ നടന്ന് പുഴക്കരയിലൂടെ മടക്കയാത്രയാകാമെന്ന് തീരുമാനമായി. 3 വയസ്സുകാരന്‍ എറ്റവും മുന്നില്‍ അതിന് പുറകേ സോമന്‍, പിന്നെ 6 വയസ്സുകാരന്‍, വേണു, നികിത, ഏറ്റവും പുറകില്‍ ഞാന്‍. പന്തിക്ക് മുന്നേ പടയ്ക്ക് പിന്നേ എന്നാണല്ലോ?

ഡോ. സാലിം അലിയും, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന ശ്രീ എം.എസ്സ്.സ്വാമിനാഥനുമൊക്കെ വര്‍ഷങ്ങളോളം ചിലവഴിച്ച് പഠനം നടത്തിയ കാടിനുള്ളിലേക്കാണ് കടക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ത്തന്നെ അഭിമാനം തോന്നി. കാടിനുള്ളില്‍, കാണാന്‍ തുടങ്ങിയ ഓരോരോ കാട്ടുചെടികളുടേയും, മരങ്ങളുടേയും പേരും, നാളും, മാഹാത്മ്യവുമെല്ലാം സോ‍മന്‍ വിശദീകരിച്ചുകൊണ്ടേയിരുന്നു. ഒരു ഫോറസ്റ്റ് ഗാര്‍ഡ് എന്നതിനുപരി നല്ലൊരു പ്രകൃതിസ്നേഹിയും കാടിന്റെ മര്‍മ്മം അറിഞ്ഞവനുമാണ് സോമനെന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അടിവരയിട്ടു.

കാട്ടിനുള്ളിലേക്ക് കൂടുതല്‍ കടന്നതോടെ ആനകള്‍ വിഹരിക്കുന്ന വഴികളാണ് അതെന്ന് തെളിയിക്കുന്ന മട്ടില്‍ ഓരോ 100 മീറ്ററിലും ഉണങ്ങിയതും ഉണങ്ങാത്തതുമായ ആനപ്പിണ്ഡങ്ങള്‍ കാണാന്‍ തുടങ്ങി. ആനപ്പിണ്ഡം നോക്കി അതിട്ടുപോയ ആനയുടെ പ്രായം വരെ സോമന്‍ പറയുന്നുണ്ടായിരുന്നു.പ്രായത്തില്‍ ഇളയതായാലും മൂത്തതായാലും ആനയിറങ്ങുന്ന കാടുതന്നെയാണതെന്ന് ഉറപ്പായി. കൂടുതല്‍ തെളിവെന്ന വണ്ണം ചടച്ചി എന്നുപേരുള്ള ഒരു മരത്തിന്റെ മധുരമുള്ള തൊലി കാട്ടാന കൊമ്പുവെച്ച് കുത്തിപ്പറിച്ചെടുത്ത് തിന്നിരിക്കുന്നതും കാണാനായി. ഇനി ആനയെ മാത്രമേ നേരിട്ട് കാണാ‍നുള്ളൂ. ആനച്ചൂരടിച്ചാല്‍ സോമന് മനസ്സിലാക്കാ‍ന്‍ പറ്റുമെന്ന് പറയുന്നതുകൊണ്ട് ഓടിരക്ഷപ്പെടാനുള്ള സാവകാശം കിട്ടുമെന്ന ധൈര്യത്തിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള നീക്കം. കരിയിലകള്‍ ചവിട്ടി നടക്കുമ്പോള്‍ അതിനടിയില്‍ പാമ്പുണ്ടാകുമോ എന്നുള്ള സ്ഥിരം ചിന്തയൊന്നും ഈ കാട്ടിനുള്ളില്‍ എന്നെ അലട്ടിയിരുന്നില്ല. ഇവിടെ പ്രധാന ശത്രു ആ‍നമാത്രമാണ്.

കാട്ടിനുള്ളിലെ ഓരോ ചലനങ്ങളും സോമന്‍ മനസ്സിലാക്കുന്നുണ്ടെന്ന് എനിക്കുറപ്പായത് മരത്തിനുമുകളിലിരിക്കുന്ന ഒരു മലയണ്ണാറക്കണ്ണനെ ഇലകള്‍ക്കിടയിലൂടെ അദ്ദേഹം കാണിച്ചുതന്നപ്പോഴാണ്. ‘മലയണ്ണാക്കണ്ണന്‍ മാര്‍ഗ്ഗഴിത്തുമ്പിയെ മണവാട്ടിയാക്കും നേരമായി‘ എന്നൊക്കെ പാട്ടുകേട്ടിട്ടുണ്ടെന്നല്ലാതെ മലയണ്ണാറക്കണ്ണനെ ഞാനാദ്യമായിട്ടായിരുന്നു കാണുന്നത്. പാട്ടെഴുതിയ കവി മലയണ്ണാക്കണ്ണനെ നേരില്‍ കണ്ടുകാണുമായിരിക്കും.

രണ്ടടിയോളം നീളം വരുന്ന വാല് മരക്കൊമ്പിലൂടെ താഴേക്ക് നീട്ടിയിട്ടുകൊണ്ട് വിശ്രമിക്കുകയായിരുന്ന മലയണ്ണാന് ഒരു മുയലിന്റെ വലിപ്പമുണ്ടായിരുന്നു. ക്യാമറയില്‍ വലിയൊരു സൂം ലെന്‍സ് മാറ്റിപ്പിടിപ്പിച്ചുകൊണ്ട് ശബ്ദമുണ്ടാക്കാതെ മരത്തിനടിയില്‍ ചെന്നുനിന്ന് അണ്ണാക്കണ്ണനെ തന്റെ ക്യാമറയിലേക്ക് വേണു ആവാഹിച്ചെടുത്തു. വേണുവിന്റെ ലെന്‍സുകള്‍ , ഫില്‍ട്ടറുകള്‍ തുടങ്ങിയ ക്യാമറാ ആക്‍സ്സസറികള്‍ കൊണ്ടുനടക്കുകയും, സമയാസമയം അത് എടുത്തുകൊടുക്കുകയും ചെയ്യുക എന്ന ഒരു ക്യാമറാ അസിസ്റ്റന്റിന്റെ ജോലി വളരെ ഭംഗിയായിട്ട് നികിത നിര്‍വ്വഹിക്കുന്നുണ്ട്.

അടുത്തടുത്തുള്ള മരങ്ങളിലായി മലയണ്ണാന്റെ ഒന്നിലധികം കൂടുകള്‍ കാണാം. പ്രധാന ശത്രുവായ പരുന്തില്‍ നിന്ന് രക്ഷപ്പെടാനായി അണ്ണാറക്കണ്ണന്‍ പുറത്തിറക്കുന്ന ഒരു തന്ത്രമാണത്രേ ഒന്നിലധികം കൂടുകള്‍! സന്ധ്യയാകുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടിലേക്ക് കടക്കുന്ന അണ്ണാന്‍, ശത്രുവിനെ കബളിപ്പിക്കാനായി കുറച്ചുനേരത്തിനുശേഷം ഒച്ചയനക്കമുണ്ടാക്കാതെ മറ്റൊരു കൂട്ടിലേക്ക് കടക്കും. അണ്ണാറക്കണ്ണന്റെ നീക്കങ്ങള്‍ പകല്‍ വെളിച്ചത്തില്‍ നോക്കിയിരിക്കുന്ന ശത്രുക്കള്‍ ഇളിഭ്യരാകാന്‍ മറ്റെന്തു വേണം ?!

കാടിനുള്ളിലൂടെ നടക്കുന്നതിനിടയില്‍, വളരെ വിരളമായാണെങ്കിലും കാണാനിടയാകുന്ന പ്ലാസ്റ്റിക്കിന്റെ കടലാസുകളോ കുപ്പികളൊ ഒക്കെ പെറുക്കി കയ്യിലുള്ള ഒരു സഞ്ചിയിലില്‍ സോമന്‍ ശേഖരിക്കുന്നുണ്ടായിരുന്നു. ഫോറസ്റ്റ് ഗാര്‍ഡായി ജോലി ചെയ്യുന്നതിനോടൊപ്പം പ്രകൃതിയോട് കാണിക്കുന്ന സ്നേഹവും, ജോലിയോടുള്ള ആത്മാര്‍ത്ഥതയുമൊക്കെ എടുത്തുകാണിക്കുന്നതായിരുന്നു ആ പ്രവര്‍ത്തി.

താമസിയാതെ പ്ലാസ്റ്റിക്ക് പെറുക്കല്‍ കര്‍മ്മത്തില്‍ ഞങ്ങളും സോമനോടൊപ്പം കൂടി. കാട്ടുവഴികളില്‍ അവിടവിടെയായി മരക്കമ്പുകള്‍ വെച്ചുകെട്ടിയുണ്ടാക്കിയ നീ‍ളമുള്ള ചൂല് ഉപയോഗിച്ച് സ്വന്തം വീട്ടുവളപ്പെന്നപോലെ നടപ്പാതകള്‍ അടിച്ച് വൃത്തിയാക്കുകയും ചെയ്യുന്നുണ്ടായിരുന്നു സോമന്‍.

ഒരു കിലോമീറ്ററോളം യാത്ര കഴിഞ്ഞപ്പോള്‍ വീണ്ടും പുഴക്കരയിലേക്ക് ചെന്നുകയറി. അവിടന്ന് വലത്തേക്ക് കടന്ന് കാട്ടിലൂടെ യാത്ര തുടര്‍ന്നപ്പോള്‍ ഒരു കൊച്ചുമരത്തിനടിയില്‍ കിടക്കുന്ന കുറേ കല്ലുകളിലേക്ക് ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, ആ കാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഒരു ആദിവാസി ഊരിന്റെ കഥയിലേക്ക് സോമന്‍ കടന്നു.

1940ന് മുന്നേ പൊട്ടിക്കല്‍ എന്നപേരില്‍ ഒരു ആദിവാസി ഊര് ഈ ഭാഗത്തുണ്ടായിരുന്നു. അക്കാലത്തുണ്ടായ ഒരു ഉരുള്‍ പൊട്ടലില്‍, ഒരാള്‍ ഒഴികെ ഊരിലുണ്ടായിരുന്ന എല്ലാവരും മരണമടഞ്ഞു. കക്കി എന്നുപേരുള്ള രക്ഷപ്പെട്ട ആദിവാസി പുഴക്കക്കരെ എന്തോ ആവശ്യത്തിന് പോയ സമയത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. അതുകൊണ്ട് അയാള്‍ മാത്രം രക്ഷപ്പെട്ടു. ബാക്കിയെല്ലാവരും ഈ മണ്ണിനടിയില്‍ ഉണ്ട്. 1951, 1952, 1953 കൊല്ലങ്ങളില്‍ അതിന് മുകളില്‍ സര്‍ക്കാര്‍ തേക്കുതൈകള്‍ നട്ടു.

അവര്‍ക്കവിടെ ഒരു അമ്പലമൊക്കെ ഉണ്ടായിരുന്നതായി അവശിഷ്ടമൊക്കെ കണ്ടാല്‍ മനസ്സിലാക്കാം. വാള്, പരിച മുതലായവയൊക്കെ കല്ലിലെ കൊത്തുപണികളില്‍ കാണുന്നതില്‍ നിന്ന് അവര്‍ യോദ്ധാക്കളായിരുന്നിരിക്കണം എന്ന് അനുമാക്കിക്കപ്പെടുന്നു. അട്ടപ്പാടിക്കാര്‍ സാമൂതിരിയുടെ സാമന്തന്മാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. സാമൂതിരി വന്നാല്‍ മണ്ണാര്‍ക്കാട് മുതല്‍ ആദിവാസി ഊരുകള്‍ വരെ കാടിന്റെ മക്കള്‍ ചുമന്നുകൊണ്ടുവരും. തൊവര, റാഗി, മറ്റ് ധാന്യങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, തേന്‍, പെണ്ണുങ്ങള്‍, എന്നിങ്ങനെയുള്ള കാഴ്ച്ചവസ്തുക്കളുമൊക്കെയായിട്ടായിരിക്കും സാമൂതിരിയുടെ മടക്കയാത്ര.

മണ്ണടിഞ്ഞുപോയ ആ ഊരിനുമുകളിലാണ്, ആ സംസ്ക്കാരത്തിനു മുകളിലാണ് ഞങ്ങളും തൊട്ടടുത്തുള്ള തേക്കിന്റെ മരങ്ങളുമൊക്കെ നിവര്‍ന്നുനില്‍ക്കുന്നത്.

സൈലന്റ് വാലിയില്‍ ആദിവാസികള്‍ താമസ്സമില്ലെങ്കിലും, പലപല ഊരുകളിലായി ഇരുളര്‍, മുഡുകര്‍, കുടുംബര്‍ എന്നീ 3 വിഭാഗം ആദിവാസികള്‍ ബഫ്ഫര്‍ സോണിനകത്ത് ഇപ്പോഴും വസിക്കുന്നുണ്ട്.

കാടിന്റെ മനം മയക്കുന്ന കഥകള്‍ കേട്ടും, കാട്ടാറിന്റെ പൊട്ടിച്ചിരിക്ക് കാതോര്‍ത്ത് അതിന്റെ കരയിലിരുന്നും, ദാഹം വന്നപ്പോള്‍ പനിനീരുപോലുള്ള പുഴവെള്ളം കുപ്പിയില്‍ നിറച്ച് യഥേഷ്ടം കുടിച്ചുമൊക്കെ, കാട്ടിലൂടെയുള്ള ആ നടത്തം മനസ്സിനും ശരീരത്തിനും ഉണര്‍വ്വും ഉന്മേഷവും പകര്‍ന്നു നല്‍കി.

പശ്ചിമഘട്ടത്തിലെ വനങ്ങളില്‍ മരങ്ങള്‍ വളരുന്ന രീതി, അതിന്റെ വേരോട്ടത്തിന്റെ പ്രത്യേകതകള്‍, പാലമരത്തിന്റെ കീഴെ രാത്രികാലങ്ങളില്‍ വന്നിരുന്നാല്‍ ഓക്സിജന്റെ കുറവുകാരണം തലകറക്കം തോന്നാവുന്നതുകൊണ്ട് പാലമരത്തില്‍ യക്ഷിയുണ്ടെന്നുള്ള അന്ധവിശ്വാസം, തേക്ക്, വീട്ടി, ചടച്ചി, പുന്ന, ഇരുമ്പകം എന്നീ മരങ്ങളുടെ പ്രത്യേകതകള്‍, രൂപപരിണാമമൊന്നും സംഭവിക്കാത്ത ഈന്ത് എന്ന പൊക്കം കുറഞ്ഞ ചെടി, പാണല്‍ച്ചെടിയുടെ ഇലയുടെ ഔഷധഗുണങ്ങള്‍, കാട്ടുതീ പടരുന്നതിനെപ്പറ്റിയുള്ള ആധികാരികമായ കണക്കുകള്‍, ഫോട്ടോ സിന്തസിസ്, ജൈവമണ്ഡലം, സൈലന്റ് വാലിയിലെ മരങ്ങള്‍ ഇലപൊഴിക്കുന്നതിന്റെ ആനുപാതക്കണക്കുകള്‍ എന്നുതുടങ്ങി കാടുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും സോമന്‍ വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു.

പോകുന്നവഴിയിലുള്ള മരത്തിലൊന്ന് തട്ടി, അതിനെയൊന്ന് കുലുക്കി, മെല്ലെ തലോടിയൊക്കെ നടക്കണമെന്നാണ് സോമന്‍ പറയുന്നത്. കാറ്റൊന്നുമില്ലെങ്കിലും പെട്ടെന്നാ മരം ഇലകളൊക്കെ ഒന്നിളക്കിയെന്ന് വരും. അതൊരു സ്നേഹമാണ് , അടുപ്പമാണ്, നമ്മളോടുള്ള അതിന്റെ സന്തോഷം പങ്കുവെക്കലാണ്.

ചുണ്ടക്കല്‍ വെള്ളക്കെട്ടിനടുത്തുനിന്ന് പുഴമുറിച്ച് കടന്ന് വീണ്ടും കുറച്ചുകൂടെ മുന്നോട്ട് നടന്നപ്പോള്‍ വാഹനങ്ങള്‍ പോകുന്ന റോഡിലെത്തി. അല്‍പ്പസ്വല്‍പ്പം ജനജീവിതം ഉള്ള ഭാഗമാണത്.

പിന്നിലേക്ക് നോക്കിയാല്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന കരുവാരമലനിരകള്‍ കാണാം. ഉത്സവകാലത്ത് ആദിവാസിമൂപ്പന്‍ അതിനുമുകളിലുള്ള കോവിലില്‍ ദീപം തെളിയിക്കുക പതിവാണ്.

റോഡിലൂടെ കുറച്ചൂടെ മുന്നിലേക്ക് ചെന്ന് വീണ്ടും പുഴക്കരയിലൂടെ മടങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. റോഡിലൂടെ 4 കിലോമീറ്ററോളം പുറകോട്ട് പോയാല്‍ ചെന്നെത്തുന്നത് ഒരു ആദിവാസി നടത്തുന്ന ‘വള്ളിയമ്മ ക്യാന്‍സര്‍ ചികിത്സാകേന്ദ്ര‘ത്തിലാണ്. കാടിനുള്ളില്‍ ഇപ്പറഞ്ഞയാള്‍ താമസിക്കുന്നത് വലിയ ബംഗ്ലാവിലും, യാത്ര ചെയ്യുന്നത് ഷെവര്‍ലേ കാറിലുമാണ് പോലും! ക്യാന്‍സര്‍ ചികിത്സയുടെ ആധികാരികതയെപ്പറ്റിയും, ഫലപ്രാപ്തിയെപ്പറ്റിയുമൊക്കെ കാര്യമായ അറിവ് സോമനുമില്ല.

റോഡിലൂടെ കുറച്ച് മുന്നോട്ട് നടന്ന് വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് പുഴക്കരയിലെത്തി. ആ ഭാഗത്തും പുഴയ്ക്ക് ആഴം കുറവാണ്. പുഴമുറിച്ചുകടക്കാന്‍ തുടങ്ങിയപ്പോള്‍ അതുവഴിവന്ന ഒരു സ്ത്രീ ആ വഴി പോകേണ്ടെന്ന് വിലക്കി. അപ്പുറത്തെവിടെയോ‍ കുറച്ചുമുന്‍പ് ആനയുണ്ടായിരുന്നുപോലും. അതറിഞ്ഞിട്ട് തിരിച്ചുനടക്കുകയാണവര്‍. ആനയുണ്ടെങ്കിലെന്താ നമുക്കൊരുമിച്ച് പോകാമെന്ന് പറഞ്ഞ് മടങ്ങിപ്പോകുകയായിരുന്ന ആ സ്ത്രീയേയും അവരുടെ മകളേയും നിര്‍ബന്ധിച്ച് ഞങ്ങള്‍ക്കൊപ്പം കൂട്ടി സോമന്‍.

അല്‍പ്പം ഭയത്തോടെയാണ് പിന്നീട് മുന്നോട്ട് നീങ്ങീയത്. ആനയവിടെത്തന്നെയുണ്ടെങ്കില്‍ ഓടേണ്ടിവരുമല്ലോ എന്നുകരുതി ക്യാമറയൊക്കെ ബാഗിനകത്ത് സുരക്ഷിതമാക്കി. ഇതിനിടയില്‍ പലപ്പോഴും ആഷിഷ് സോമന്റെ തോളില്‍ക്കയറി യാത്ര ചെയ്യുന്നുണ്ടായിരുന്നു. ഒരു 3 വയസ്സുകാരന് താങ്ങാവുന്നതിലും വലുതാണ് കാട്ടിലൂടെ 2 കിലോമീറ്ററോളം വരുന്ന ആ നടത്തമെന്നുള്ളതില്‍ സംശയമില്ല.

പുഴക്കരയിലെ ഉരുളന്‍ കല്ലുകള്‍ക്ക് മുകളിലൂടെ നടന്ന് കുന്തി-ഭവാനി കോട്ടേജുകള്‍ക്ക് പിന്നില്‍ എല്ലാവരും തിരിച്ചെത്തി. ആന ഇതിനകം അതിന്റെ വഴിക്ക് പോയതുകാരണം പ്രശ്നമൊന്നുമില്ലാതെ ആ യാത്ര അവസാനിച്ചു. കോട്ടേജിന്റെ പിന്നിലുള്ള നദിക്കരയിലെ അല്‍പ്പം വലുപ്പമുള്ള ഉരുണ്ട പാറകള്‍ക്ക് മുകളിലായി വൈകുന്നേരത്തെ കുളി പാസാക്കാന്‍ വന്ന് വെള്ളത്തിലേക്ക് ചാടിയും മറിഞ്ഞുമൊക്കെ കളിക്കുന്ന തദ്ദേശീയരാ‍യ കുട്ടികള്‍. കൈലിയും തോര്‍ത്തുമൊക്കെ ചുറ്റി 2 വിദേശി ചെറുപ്പക്കാരും അക്കൂട്ടത്തിലുണ്ട്.

ആ രാത്രി വേണമെങ്കില്‍ കോട്ടേജുകളില്‍ ഒന്നില്‍ തങ്ങാമായിരുന്നു. ഉരഗങ്ങളെ പേടിയൊന്നുമില്ല്ലെങ്കില്‍ ഭവാനിപ്പുഴയില്‍ ഇറങ്ങിക്കിടന്ന് രാത്രിസമയത്ത് പുഴയില്‍ വെള്ളം കുടിക്കാന്‍ വരുന്ന സഹ്യപുത്രന്മാരെക്കാണാനൊക്കെ സാധിച്ചെന്നുവരും. പക്ഷെ ഞങ്ങള്‍ക്കന്നു രാത്രി താമസിക്കാന്‍ ഇടമൊരുക്കിയിരുന്നത് കീരിപ്പാറ വാച്ച് ടവറിലായിരുന്നു. അവിടാകുമ്പോള്‍ കൂടുതല്‍ കാട്ടുമൃഗങ്ങളെ കാണാന്‍ സാധിക്കും.

ആഷിഷിനേയും, അഭിഷേകിനേയും ഫോറസ്റ്റ് ഓഫീസിനു പുറകിലുള്ള തന്റെ ക്വാര്‍ട്ടേര്‍സില്‍ ഭാര്യയുടെ അടുത്ത് തിരിച്ചാക്കാന്‍ പോയപ്പോള്‍ ഞങ്ങളേയും നിര്‍ബദ്ധിച്ച് അങ്ങോട്ട് വിളിച്ചുകൊണ്ടുപോയി ചായയും പലഹാരവുമൊക്കെ തന്ന് സല്‍ക്കരിച്ചു സോമന്‍.

മുക്കാളി കവലയില്‍ നിന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണവും,കീരിപ്പാറയിലേക്ക് പോകാനുള്ള ജീപ്പുമൊക്കെ സോമന്‍ തന്നെ ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വേണുവും, നികിതയും പലപല കാടുകളില്‍ അതിസാഹസികമായി രാത്രികാലങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളവരാണ്. ഫോറസ്റ്റ് ഗാര്‍ഡായ സോമന്റെ കാര്യം പറയാനുമില്ല.

പക്ഷെ, ഏതെങ്കിലും ഒരു കാട്ടിനുള്ളില്‍ ആദ്യമായിട്ടാണ് ഞാന്‍ അന്തിയുറങ്ങാന്‍ പോകുന്നത്. എനിക്കതോര്‍ത്തപ്പോള്‍ത്തന്നെ ആഹ്ലാദം നുരഞ്ഞുപൊങ്ങി.

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മലയണ്ണാറക്കണ്ണന്റേതടക്കമുള്ള നല്ല ചിത്രങ്ങള്‍ക്ക് കടപ്പാട് വേണുവിനോട്.

80 comments:

  1. (((((((((ഠേ)))))))))

    തേങ്ങ്യാ അടിച്ചിട്ട് ഒരുപാട് കാലമായി....

    ഭവാനിപ്പുഴയുടെ തീരത്തിലൂടെ സഞ്ചരിക്കാന്‍ ഒന്നു കൂടി വരാം:)

    ReplyDelete
  2. കാടിന്റെ സംഗീതം കേട്ട്
    ചടച്ചിമരത്തില്‍ തൊട്ട്
    മലയണ്ണാന്‍‌മാരെ കണ്ട്
    ഭവാനിപ്പുഴയുടെ തീരത്തിലൂടെ
    നല്ലൊരു യാത്ര, മനോജെ.....

    ReplyDelete
  3. ആഹാ.ഭവാനിപ്പുഴയുടെ തീരത്തിലൂടെ നടന്നു നടന്ന് എനിക്കെന്റെ കാലു വേദനിച്ചിട്ടു വയ്യ.എന്നാലും നല്ല രസമുണ്ടായിരുന്നു കേട്ടോ.. ആ ഉരുളൻ കല്ലുകൾ ഞാൻ കുറേ ശേഖരിച്ചിട്ടുണ്ട്.ഭവാനിപ്പുഴ കണ്ടതിന്റെ ഓർമ്മക്കായി.നല്ല വിവരണം മാഷേ.അതിലും നല്ല ചിത്രങ്ങളും.

    ReplyDelete
  4. നല്ല വിവരണം .... മനോഹരമായ ചിത്രങ്ങളും ... മിക്കവാറും അടുത്ത യാത്ര അങ്ങോട്ട്‌ തന്നെ...

    ReplyDelete
  5. പോവാന്‍ കൊതിച്ചിരിക്കുന്ന സ്ഥലങ്ങളിലൊന്നാണ് സൈലന്റ് വാലി. അതുകൊണ്ട് കുറച്ച് അസൂയ തോന്നുന്നു.
    അണിഞ്ഞൊരുങ്ങി കാടുകാണാന്‍ പോകുന്ന സ്ത്രീകളെക്കുറിച്ച് സങ്കല്‍പ്പിച്ച് ചിരി വന്നു. എന്നാല്‍, എങ്ങനെ പോയാലും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും കാടിനുള്ളില്‍ വലിച്ചെറിയാതിരുന്നാല്‍ മതിയായിരുന്നു. സോമനെപ്പോലെ എല്ലാരും കാടിനെ സ്നേഹിച്ചിരുന്നെങ്കില്‍... :-)

    ReplyDelete
  6. Wonderful!!! Waiting for the next part...

    ReplyDelete
  7. അസ്സല്‍ വിവരണം നിരക്ഷരോ. കണ്ടിട്ടില്ലാത്ത സ്ഥലമാണിത്, കാണിച്ചു തന്നതിനു നന്ദി.

    ReplyDelete
  8. യാത്രയില്‍ ഉടനീളം ഞാനും ഉണ്ടേ...
    :)

    ReplyDelete
  9. excellent niru..

    waiting for next part..

    ReplyDelete
  10. ഒരുപാടു തവണ പോയിട്ടും,താഴ്വാരത്തിൽ തന്നെ കഴിഞ്ഞിട്ടും,ഇന്നും തീരാത്ത വിസ്മയങ്ങൾ സമ്മാനിക്കുന്ന സൈലന്റ് വാലിയെ ഇവിടെയും കണ്ടതിൽ സന്തോഷം.

    ReplyDelete
  11. മനോജേട്ടാ..
    കീരിപ്പാറ വാച്ച് ടവറില്‍ കിടന്നിട്ടു കാട്ടു മൃഗങ്ങളെ ഒക്കെ കണ്ടോ ?
    അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ. ക്ഷമ നശിച്ചിരിക്കുന്നു.
    കൊതിപ്പിക്കുന്ന ചിത്രങ്ങള്‍.
    സോമനെ പോലെ ഉള്ളവരെ സര്‍ക്കാറും ജനങളും തിരിച്ചു അറിയുന്ന കാലം വരുമായിരിക്കും അല്ലെ.
    കാട്ടിലെ പ്ലാസ്റ്റിക്‌ അവശിഷ്ടങ്ങള്‍ പെറുക്കി കളയുന്ന സോമാന്റെ ആത്മാര്തതക്ക്
    ആവട്ടെ ഇത്തവണത്തെ സല്യൂട്ട്.
    സസ്നേഹം ചാക്കോച്ചി
    O. T.
    ബേലൂര്‍ , ഹാലേബീഡു ഇവയുടെ ഒരു ഈച്ച കോപ്പി ഇറങ്ങിയിരുന്നു , ഫോട്ടോസ് സഹിതം. ഒരു മുന്നറിയിപ്പ് ആ സഹോദരന് കൊടുത്തിരുന്നു. എന്തായാലും എപ്പോള്‍ രണ്ടും എടുത്തു മാറ്റിയിട്ടുണ്ട്.

    ReplyDelete
  12. യാത്രകള്‍ പുരോഗമിക്കട്ടെ ഒപ്പം പോസ്റ്റുകളും....:)

    ReplyDelete
  13. ഞങ്ങടെ നാട്ടിലൊക്കെ വന്നല്ലേ?
    ഞാനും പൊകും ഒരു ദിവസം......
    -സു-

    ReplyDelete
  14. സൈലന്റുവാലിയുടെ ജൈവ വൈവിധ്യം.ഭൂപ്രകൃതി,പ്രകൃതി മനോഹാരിത,ചരിത്രം എല്ലാം വിശദമാക്കിയതിനു നന്ദി
    “സൈലന്റു വാലി “ ക്കു ആ പേര് ലഭിച്ചത് എങ്ങിനെയെന്നു ആടുത്ത ഭാഗത്തില്‍ പറയുമെന്നു കരുതുന്നു

    ReplyDelete
  15. ഇതും കലക്കി, തുടര്‍ പോസ്റ്റിനായി കാക്കുന്നു!

    ReplyDelete
  16. നിരക്ഷരാ ഞാന്‍ പ്രതിഷേധിക്കുന്നു ,എന്നും കൊതിപ്പിക്കുന്ന തരത്തില്‍ വിവരിച്ചു തന്നിട്ട് അവസാനം പിന്നെ പറയാം എന്ന് പറയുന്നതിനോട് .
    നാളെ തന്നെ ഇതിന്റെ ബാക്കി ഇടെന്നെ ,അല്ലെങ്കില്‍ എനിക്ക് മെയില്‍ അയച്ചു താ ഈ സസ്പെന്‍സ് കളി വേണ്ട .:-)

    ReplyDelete
  17. മനോജേട്ടാ,
    യാത്രാവിവരണം നന്നായി..
    എങ്കിലും കുറച്ചുസാഹസികതകൂടി ആവാമായിരുന്നു....ആ കടുവാചിലന്തിയുടെ വില പറയേണ്ടായിരുന്നു..വിരുതന്മാരു നാളെത്തന്നെ ഇറങ്ങിയേക്കും..ബാഗുമെടുത്ത്..

    ReplyDelete
  18. “ചില യാത്രകൾ” രാവിലെ തുറന്നു വച്ചതാണ്. ഇപ്പോഴാണ് വായിക്കുന്നത്. ഏറ്റവും സ്വാദുള്ള വിഭവം അവസാനം കഴിയ്ക്കുന്നതാണ് എന്റെ ശീലം :):)

    സൈലന്റ് വാലിയേക്കുറിച്ചുള്ള വിശദമായ പോസ്റ്റിനു നന്ദി. കാട്ടിലൂടെയും പുഴക്കരയിലൂടെയുമൊക്കെ നടന്നപ്പോൾ നിങ്ങൾക്കെല്ലാം ഉണ്ടായ ഉന്മേഷം വായനക്കാരിലേയ്ക്കും പകരാൻ നിരക്ഷരനു ശരിയ്ക്കും കഴിഞ്ഞിട്ടുണ്ട്.

    ReplyDelete
  19. ചാണക്യന്‍ - തേങ്ങ പൊട്ടിയില്ല. ഭവാനിപ്പുഴയില്‍ കിഴക്കോട്ട് ഒഴുകിപ്പോയി :) :)

    റീനി - നന്ദി :)

    കാന്താരിക്കുട്ടീ - ആ ഉരുളന്‍ കല്ലുകള്‍ തിരിച്ച് പുഴയില്‍ കൊണ്ടുപോയി ഇടണം പ്ലീസ് :)നന്ദി.

    സൂരജ് പി.എം. - പോകണം മാഷേ അവിടെയൊക്കെ. നന്ദി :)

    ബിന്ദു ഉണ്ണി - ഈ കാടിനകത്ത് പ്ലാസ്റ്റിക്ക് താരതമ്യേനെ കുറവാണ്. എന്നാലും സോമന്‍ ഒക്കെ അരിച്ചുപെറുക്കുന്നുണ്ടായിരുന്നു. നന്ദി :)

    ആഷ്‌ലി - അടുത്തഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. ഉടനെ പോസ്റ്റാന്‍ ശ്രമിക്കാം. നന്ദി :)

    കുമാരന്‍ - നന്ദി :)

    ദേവന്‍ - നന്ദി മാഷേ :) ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഒരിടമാണ് സൈലന്റ് വാലി. പോകണം കേട്ടോ ? :)

    പകല്‍‌ക്കിനാവന്‍ - രാത്രിയും പകലും ഈ യാത്രയില്‍ എന്റെ കൂടെയുള്ള ഒരാളാണെന്ന് എനിക്കറിയാം മാഷേ :)

    മി - നന്ദി :)അല്‍പ്പം കൂടെ കാത്തിരിക്കൂ.

    വികടശിരോമണീ‍ - അതെനിക്കും തോന്നി. എത്ര പോയാലും മതിവരില്ല്ല സൈലന്റ് വാലിയില്‍. നന്ദി :)

    ചാക്കോച്ചീ - ഒരു സല്യൂട്ട് സോമന് എന്റെ വകയുമുണ്ട്. കീരിപ്പാറയിലെ മൃഗങ്ങളുടെ കാര്യം. അത് അല്‍പ്പം സസ്‌പെന്‍സ് ആയി ഇരിക്കട്ടെ. ബേലൂര്‍, ഹാളേബീഡു കോപ്പി ഞാനും കണ്ടിരുന്നു. ആഷ്‌ലിയും, ചാക്കോച്ചിയും ഇടപെട്ടപ്പോള്‍ത്തന്നെ കക്ഷി അതൊക്കെ ഡിലീറ്റ് ചെയ്തല്ല്ലോ? കോപ്പി റൈറ്റിനെപ്പറ്റി അറിയാത്തതുകൊണ്ട് തെറ്റുപറ്റിയതാകും അദ്ദേഹത്തിന്. ഈ യാത്രകളൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ്, അതിന്റെ എക്‍സൈറ്റ്‌മെന്റില്‍ എല്ലാവരുമായും പങ്കുവെക്കാന്‍ ശ്രമിച്ചതാണ് എന്നാണ് എനിക്ക് മനസ്സിലായത്. എന്തായാലും അത് അദ്ദേഹം ഡിലീറ്റ് ചെയ്‌തല്ലോ ? ചാക്കോച്ചിക്കും, ആഷ്‌ലിക്കും പ്രത്യേകം നന്ദി :)

    ബ്ലോഗിങ്ങ് പയ്യന്‍ - നന്ദി മാഷേ. കമന്റിനും യാത്രയില്‍ അനുഗമിക്കുന്നതിനും :)

    സു -|Sunil - പാലക്കാ‍ടാണോ മാഷേ ? നാട്ടിലെ സ്ഥലമായിട്ടും ഇതുവരെ പോയില്ലേ ? ഉടനെ പോകണം കേട്ടോ ?

    ജ്വാല - സൈലന്റ് വാലിയിലേക്ക് ഞാന്‍ നടത്തിയ യാത്ര, അതിനിടയില്‍ സംഭവിച്ചത്.ഇതൊക്കെയാണ് ഞാന്‍ പറയുന്നത്. എല്ലാ യാത്രകളുടെ കാര്യത്തിലും അതുതന്നെ സത്യം. എന്നിരുന്നാ‍ലും അല്‍പ്പസ്വല്‍പ്പം മറ്റ് വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അമിതപ്രതീക്ഷയൊന്നും പാടില്ല കേട്ടോ ? എനിക്കൊരുപാട് പരിമിതികളുണ്ട് :)
    നിര്‍ദ്ദേശങ്ങള്‍ക്ക് പ്രത്യേകം നന്ദി.

    വാഴക്കോടന്‍ - നന്ദി :)ഇത്തിരികൂടെ കാക്കൂ‍.

    ഞാനും എന്റെ ലോകവും - സജീ, ഇത്തിരി സസ്‌പെന്‍സ് ഇട്ടില്ലെങ്കില്‍ ഇതൊക്കെ ആരെങ്കിലും വായിക്കാന്‍ വരുമോ ? :) കാത്തിരിക്കൂ അക്ഷമനായി :)

    മഴക്കിളീ - സാഹസികത എന്ന് പറഞ്ഞാല്‍...ഞങ്ങള്‍ പോയി ആനയുടെ വായില്‍ ചാടിക്കൊടുക്കണമെന്നാണോ :) ഞാന്‍ തമാ‍ശിച്ചതാ. ഭവാനിപ്പുഴത്തീരത്തുകൂടെ ഒരു നടത്തം എന്നുമാത്രമാണ് ഈ ട്രിപ്പ് കൊണ്ട് ഫോറസ്റ്റ് ടൂറിസം ഉദ്ദേശിക്കുന്നത്. പ്രകൃതിമായി കുറച്ചുനേരം ഒരു അടുത്തിടപഴകല്‍. ഒരു സല്ലാപം.അതൊരു രസമല്ലേ ? അതിനിടയില്‍ നിര്‍/ഭാഗ്യവശാല്‍ വല്ല സാഹസികതയും ഒത്തുവന്നാള്‍ ആസ്വദിക്കാം. അത്ര തന്നെ. പിന്നെ ചിലന്തിയുടെ കാര്യം. അത് പിടിച്ചാലും കുഴപ്പമൊന്നുമില്ല. ചിലന്തിവിഷത്തിനെതിരെയുള്ള ആന്റിവന്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ് ചിലന്തിയെ പിടിക്കുന്നത്. പിടിച്ച് സര്‍ക്കാരിന് തന്നെ കൊടുക്കണം. അല്ലാതെ പിടിക്കുന്നവന്‍ എവിടന്ന് ആന്റിവന്‍ ഉണ്ടാക്കാനാ ?

    ബിന്ദു കെ.പി. - കഴിഞ്ഞില്ല ബിന്ദൂ. ഇത് സൈലന്റ് വാലിയുടെ ബഫ്ഫര്‍ സോണല്ലേ ആയുള്ളൂ. ബാക്കി വിശേഷങ്ങളും യാത്രകളുമൊക്കെ എത്രകിടക്കുന്നു സൈലന്റ് വാലിയില്‍.

    ഭവാനിപ്പുഴ തീരത്തിലൂടെ യാത്രയ്ക്ക് വന്ന എല്ലാ കൂട്ടുകാര്‍ക്കും നന്ദി :)

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. നമോവാകം!
    എന്തൊക്കെയാണറിയേണ്ടത്‌? ചോദിച്ചോളൂ, പറയാം.

    ReplyDelete
  22. നീരൂ, എന്താ പറയാന്നറീയില്ല. അതാ ഇപ്പൊ അവസ്ഥ. പോരട്ടെ അടുത്തതൂടി.

    !!!

    ReplyDelete
  23. മനസ്സില്‍ തങ്ങി നില്‍ക്കുന്നത്‌ സോമനാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനപ്പുറം പ്രകൃതിയെ സ്നേഹിക്കുന്ന ഒരാളെ മാലോകര്‍ക്ക് പരിചയപ്പെടുത്തിയതിന് നിരക്ഷരകുക്ഷിക്ക് നന്ദി.

    ഭാവിയിലേക്ക് ഈ ഭു‌മിയെ കാത്തുവെക്കുന്നവര്‍..
    പോകുന്ന വഴിയിലൊക്കെ പുതിയ കാലത്തിന്‍റെ അവശിഷ്ടങ്ങളെ തൂത്ത് ഇനി വരുന്നവര്‍ക്കായി പ്രദക്ഷിണവഴി ശുദ്ധമാക്കുന്നവര്‍..

    ReplyDelete
  24. ശരിക്കും ഇന്നാ വായിച്ചത്.....ഇഷ്ടായി...അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു..

    ഓടോ: ഇതില്‍ പലേടത്തും പലയാവര്‍ത്തി പറഞ്ഞിട്ടുണ്ടല്ലോ ആന വിരട്ടിയാല്‍ ഓടുമെന്ന്, ആന വിരട്ടിയാല്‍ എങ്ങനെയാണ് ഓടേണ്ടത് നീരു:):):):)

    ReplyDelete
  25. നിരൂ നിന്നോടെനിക്ക് അസൂയയല്ലാതെ മറ്റൊരു വികാരവുമില്ല ;)
    പാലക്കാട് 5 വര്‍ഷം ഉണ്ടായിട്ടും ഒരിക്കലേ സൈലന്റ് വാലിയില്‍ പോകാന്‍ കഴിഞ്ഞുള്ളൂ. ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് അനുവദിക്കുന്ന ഉള്‍ക്കാട് വരയേ സഞ്ചാരികള്‍ക്ക് പോകാന്‍ കഴിയുള്ളൂ. അതിനപ്പുറം ഉള്‍ക്കാട്ടിലേക്കു പോകണമെങ്കില്‍ സ്വന്തം റിസ്കില്‍ പോകണം. ഡിപ്പാര്‍ട്ട് മെന്റിന് അതില്‍ പങ്കില്ല. (ഇപ്പോള്‍ എങ്ങിനെയാണാവോ)

    ലോകത്തിലെ, ചീവീടുകള്‍ ഇല്ലാത്ത (കരയാത്ത) ഒരേയൊരു സ്ഥലമാണ് സൈലന്റ് വാലി. അതുകൊണ്ടാണ് അതിന് ആ പേര് വന്നത്. മറ്റ് ഏതു കാട്ടില്‍ ചെന്നാലും ചീവീടുകളുടെ നിര്‍ത്താത്ത മുരളല്‍ കേള്‍ക്കാമല്ലോ. എന്നാല്‍ സൈലന്റ് വാലി പൂര്‍ണ്ണ നിശ്ശബ്ദം.

    പോസ്റ്റ് വായിച്ചപ്പോള്‍ സോമനോട് വലിയ ബഹുമാനം തോന്നുന്നു.

    (നാട്ടില്‍ വരുമ്പോള്‍ വിളി; പാലക്കാട് DTPC വേണ്ടി ഞങ്ങള്‍ ചെയ്ത video CD/ Interactive CD തരാം)

    ReplyDelete
  26. വെറുമൊരു യാത്ര വിവരണം എന്നതിലുപരി മറ്റെന്തോ ആണ് എന്നെ ഈ ബ്ലോഗിന്‍റെ
    നിത്യ സന്ദര്‍ശകനാക്കുന്നത്..
    തിരക്കിനിടയിലും എന്നെ ഇങ്ങോട്ട് നടത്തുന്നത് വരികളിലെ ആത്മാര്ധത തന്നെയാകാം...

    പ്ലാസ്റ്റിക്‌ കാടിനുള്ളില്‍ എങ്ങനെ എത്തുന്നു..?
    കാട്ടിനുള്ളില്‍ പ്ലാസ്റ്റിക്‌ ഇടുന്നതിനെതിരെ നടപടികള്‍ ഒന്നുമില്ലേ..?
    കാട്ടിലേക്ക് ആര്‍ക്കും എന്തും കൊണ്ട് പോകാമോ..?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

    ReplyDelete
  27. ഹൌ... നടന്ന് ക്ഷീണിച്ചു...

    :)

    ReplyDelete
  28. മനോഹരമായ സ്ഥലവും വിവരണവും. 88-ലോ മറ്റോ ആണെന്ന് തോന്നുന്നു, തൃശൂരുനിന്ന് സൈക്കിളില്‍, പാലക്കാട്, പെരിന്തല്‍‌മണ്ണ വഴി അട്ടപ്പാടിയില്‍ എത്തി; അവിടെ നിന്ന് ഒരു പൊതി പൊറോട്ടയും തൂക്കിപ്പിടിച്ച് സൈലന്റ്വാലി കാണാന്‍ കാല്‍നടയായി പുറപ്പെട്ടത് ഓര്‍മ വരുന്നു.

    ഭവാനിപ്പുഴയുടെ കുറുകെയാണോ ഒരു തൂക്കുപാലം ഉണ്ടായിരുന്നത്? അവിടം വരെ ഞങ്ങള്‍ നടന്നു; അന്ന് വഴി മൊത്തം ഞങ്ങളുടെ സ്വന്തം ആയിരുന്നു.

    ReplyDelete
  29. ഭായി........ നല്ല വിവരണം
    ഒരമിട്ട് എന്‍റെ വക

    ReplyDelete
  30. അങ്ങനെ സൈലന്റ് വാലിയും കാണിച്ചു തന്നു..
    നന്ദി..
    കൊതിപ്പിച്ചു,ഈ വിവരണവും,ചിത്രങ്ങളും..
    ബാക്കി പോസ്റ്റ്‌ പോരട്ടെ..

    ReplyDelete
  31. ആള്‍രൂപന്‍ - നന്ദി. ഞാനവിടെ വരാം മാഷേ സംശയങ്ങള്‍ ചോദിക്കാന്‍? തിരിച്ച് വന്നതില്‍ സന്തോഷം :)

    പ്രിയാ ഉണ്ണികൃഷ്ണന്‍ - എന്തുപറ്റി പ്രിയാ ? എന്തോ‍ വല്ലാത്ത അവസ്ഥപോലെ.

    ഷാജു - അതെ സോമനായിരുന്നു താരം.

    ചാണക്യന്‍ - വിഷമിപ്പിക്കുന്ന ചോദ്യമൊന്നും അരുത് സുഹൃത്തേ. നമുക്കൊരുമിച്ച് പോകാം ആനക്കാടുകളിലേക്ക്. എന്നിട്ട് ഞാന്‍ ഓടുന്നത് നോക്കി പഠിച്ചോളൂ :)

    നന്ദകുമാര്‍ - എന്നേക്കാളും മുന്നേ സൈലന്റ് വാലിയില്‍പ്പോയി ഒക്കെ ആസ്വദിച്ചിട്ടും എന്നോട് അസൂയയോ ? അതെവിടുത്ത മര്യാദ ? സോറി അതെവിടുത്തെ അസൂയ. സി.ഡി. എനിക്ക് വേണം. നാട്ടില്‍ വരുമ്പോള്‍ തരണം.

    ഹന്‍ലല്ലത്ത് - കാടിനുള്ളിലേക്ക് പ്ലാസ്റ്റിക്ക് കൊണ്ടുപോകരുതെന്ന് ഫോറസ്സ്റ്റ് ഓഫീസിനുമുന്നില്‍ വലുതായി എഴുതി വെച്ചിട്ടുണ്ട്. എന്നാലും വെള്ളം കുപ്പി, കപ്പച്ചിപ്സ്, മുറുക്ക്, എന്നതൊക്കെ കൊണ്ടുപോകുന്നത് പ്ലാസ്റ്റിക്ക് കുപ്പിയിലും , പാക്കറ്റുകളിലുമൊക്കെയല്ലേ ? കൊണ്ടുപോയാലും കുഴപ്പമില്ല . പക്ഷെ അത് അവിടെ കളഞ്ഞ് വരുന്നതാണ് പ്രശ്നം.


    ശ്രീനാഥ് - എങ്കില്‍ ശരി ഇനി കുറച്ചിരുന്നിട്ട് പോകാം :)

    തൊമ്മന്‍ - 88ല്‍ ഇതിലും ഭംഗി ഉണ്ടായിരുന്നിരിക്കണം സൈലന്റ് വാലിക്ക്.തൂക്കുപാലമൊന്നും ഞാന്‍ ഭവാനിപ്പുഴയില്‍ കണ്ടില്ല മാഷേ. അത് കുന്തിപ്പുഴയിലായിരിക്കാന്‍ സാധ്യതയുണ്ട്.

    Quilon Mail - നന്ദി :)

    സ്മിതാ ആദര്‍ശ് - ഇത് സൈലന്റ് വാലിയുടെ ബഫ്ഫര്‍ സോണേ ആയുള്ളൂ. സൈലന്റ് വാലി കോര്‍ സോണില്‍ ഞാനും ഇതുവരെ പോയിട്ടില്ല. ആദര്‍ശ് ഇപ്രാവശ്യം വായനയില്‍ കൂടെ ഉണ്ടായിരുന്നില്ലേ ?

    ഭാവനിപ്പുഴത്തീരത്തെത്തിയ എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  32. മനോജേട്ടാ എഴുത്ത് വളരെ നന്നായിടുണ്ട് ....രണ്ടു വര്‍ഷം മുന്‍പ് സൈലന്റ് വാലി സന്ദര്‍ശിച്ച ഓര്‍മ്മകള്‍ എന്നിലുന്ര്‍ത്തി. നിങ്ങളുടെ ഒപ്പം ഒരു ക്യാമറയുമായി ഞാനും ഉണ്ടാരുനെകില്‍ എന്ന് ആശിച്ചു പോയി. അടുത്ത ലകത്തിനു വേണ്ടി കാത്തിരിക്കുന്നു.

    ReplyDelete
  33. നിരോ, വായിക്കാത്തത് കൊണ്ടാണേ ഒന്നും മിണ്ടാതിരിക്കുന്നത്.. തിരക്ക് തിരക്ക് എന്ന് കരുതി കൂട്ടി വച്ച പോസ്റ്റുകളെല്ലാം കൂടി ഇപ്പൊ ഒരു ലോഡായി... മിക്കവാറും ഒരു “നിരക്ഷരന്‍ ഡേ“ ഉടന്‍ തന്നെ ഞാന്‍ ആചരിക്കും..

    പോസ്റ്റുകള്‍ പോരട്ടെ....

    ReplyDelete
  34. ആനപ്പേടി കൊണ്ട് എന്നെങ്കിലും ഇതുപോലൊരു കാടിന്റെ അകം കാണുമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ നീരുവിന്റെ ഈ വിവരണത്തിലൂടെ ഞാനും ഒരു യാത്ര പോയി. മനോഹരമായ വിവരണം. അതിമനോഹരങ്ങളായ ചിത്രങ്ങളും. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    ReplyDelete
  35. നിരൂ, വിവരണം വായിച്ചപ്പോൾ സൈലന്റ് വാലിയുടെ തണുപ്പ് ഫീൽ ചെയ്തുട്ടോ, വളരെ നല്ല വിവരണം, നന്ദി!

    ReplyDelete
  36. ഭംഗിയായ അവതരണവും ...ഭാവനിപുഴയുടെ സൌന്ദര്യം ഒപ്പിയെടുത്ത സ്നാപുകളും കൊണ്ട് സമ്പന്നമായ പോസ്റ്റ്‌ . കലക്കിട്ടോ...മാഷെ

    ReplyDelete
  37. തിരിഞ്ഞു നോക്കല്ലേ :)

    ReplyDelete
  38. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു.

    യാത്രാനുഭവം നന്നായി .

    വീണ്ടും കാണാം.

    ReplyDelete
  39. മനോജേ,
    നിങ്ങളൊടൊപ്പം ഞാനും ഉണ്ടായിരുന്നോ എന്നൊരു തോന്നല്‍ ഇതു വായിച്ചപ്പോള്‍.
    വളരെ നന്നായിരുന്നു ഈ വിവരണം.
    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  40. നമിചു കെട്ടൊ ഒരു ദിവസം സ്വിസ്സ് മഞു മലയിൽ പിന്നെ സൈലന്റ് വാലിയിൽ ഗുരു സന്തൊഷ് Antartica മഞു മലകളിലാ ഇപ്പൊൽ Sancharam

    ReplyDelete
  41. വിഷ്ണൂ - സൈലന്റ് വാലി യാത്രകള്‍ ഇനിയുമുണ്ടാകും. ഞാനറിയിക്കാം. നാട്ടിലുണ്ടെങ്കില്‍ ക്യാമറയുമായി പോന്നോളൂ.

    ശ്രീലാല്‍ - ‘നിരക്ഷര ഡേ’ അത് കലക്കി. ‘ലഗേ രഹോ മുന്നാ ഭായ് ‘ സിനിമയില്‍ മുന്നയും, സര്‍ക്കീട്ടും പറയുന്നതുപോലെ ‘അക്കാ കണ്ട്രി മേ ഡ്രൈ ഡേ,...നാ ...നാ..ഡ്രൈ ഡെ നഹി...‘ :) :)

    ലക്ഷ്മീ - ഒരു പ്രാവശ്യം കാടിനകത്ത് പോയാല്‍ ആനപ്പേടി പമ്പ കടക്കും, സോറി ഭവാനിപ്പുഴ കടക്കും :)

    റാഷിദ് - നന്ദി :)

    കണ്ണനുണ്ണി - നന്ദി :)

    ചിന്താശീലന്‍ - ആനവരുന്നുണ്ടോന്നറിയാന്‍ തിരിഞ്ഞ് നോക്കാതെ പറ്റുമോ മാഷേ ? :)

    സജിം തട്ടത്തുമല - നന്ദി മാഷേ ഇതിലേ വന്നതിന് :)

    പി.സി.പ്രദീപ് - ഉടനെ തന്നെ പ്രതീക്ഷിക്കാം അടുത്ത ഭാഗം. നന്ദി :)


    Shaivyam...being nostalgic - അസൂയപ്പെടാനെന്തിരിക്കുന്നു. നമ്മുടെ കേരളത്തിലാണിത്. എപ്പോ വേണേലും പോകാമല്ലോ ?

    ജെ.പി. - ഗുരുജിയുടെ സഞ്ചാരം കണ്ടിട്ടിപ്പോള്‍ കുറേ നാളായി. കക്ഷി ബഹിരാകാശത്തേക്ക് പോകുന്നതിന് മുന്‍പ് ഒന്ന് നേരില്‍ കണ്ട് ഒരു ഇന്റ‌ര്‍‌വ്യൂ നടത്തണമെന്നുണ്ട്. നന്ദി മാഷേ :)

    ഭാവനിപ്പുഴയുടെ തീരത്തെത്തിയ എല്ലാ യാത്രികര്‍ക്കും നന്ദി :)

    ReplyDelete
  42. iniyum orupadu yathrakal ...
    avayude postukal ...
    ellathinum aasamsakal...

    ReplyDelete
  43. iniyum orupadu yathrakal ...
    avayude postukal ...
    ellathinum aasamsakal...

    ReplyDelete
  44. Thudaranam......

    Adimanoharam!!!!

    ReplyDelete
  45. വിവരണം കിടിലനായിട്ടുണ്ട്,ഫോട്ടോസും.
    സോമന്‍ ശെരിക്കും യാത്രയിലെ താരമായല്ലേ

    ReplyDelete
  46. This comment has been removed by the author.

    ReplyDelete
  47. ചില ഫോട്ടോകള്‍ മനോഹരം
    ആശംസകള്‍

    ReplyDelete
  48. കൂടെ സഞ്ചരിച്ചപോലെ ഒരു അനുഭവം... ഉഗ്രൻ...

    ReplyDelete
  49. നല്ല ബ്ലോഗ്...
    നല്ല ടെമ്പ്ലേറ്റ്‌....
    നല്ല വിവരണം....

    ReplyDelete
  50. അതേയ് ..ചേട്ടായീ .....ഞങള്‍ കുറെ പേരെ കാട്ടില്‍ നിര്‍തീടു കുറെ നേരമായീ .....നെക്സ്റ്റ് എന്താ ....

    ...u might be busy, sorry....couldn't resist asking for more!!!! Post when ur free

    ReplyDelete
  51. Yathrayil koodekoottiyathinu nandi... Nannayirikkunnu. Ashamsakal...!!!

    ReplyDelete
  52. ചേച്ചിപ്പെണ്ണ് - ആശംസകള്‍ക്ക് നന്ദി :)

    സരൂപ് ചെറുകുളം - കൂടെ കൂടിയതിന് നന്ദി :)

    മുസ്തഫ - തുടരും, നന്ദി :)

    കുഞ്ഞായി - സോമനാണ് താരം :)

    അരുണ്‍ കായംകുളം - മനോഹരമായ ചിത്രങ്ങള്‍ വേണു എടുത്തതാണ്. നന്ദി :)

    ആർപീയാർ | RPR - നന്ദി :)

    നിഖില്‍ തിരുവേഗപ്പുറ - നന്ദി മാഷേ :)

    Sureshkumar Punjhayil - നന്ദി മാഷേ :)

    ആഷ്‌ലീ - ഇടയ്ക്കിടയ്ക്ക് വന്ന് ചോദിച്ച് ഓര്‍മ്മപ്പെടുത്തുന്നതിന് നന്ദി :) എനിക്കത്രേം ഹിറ്റ് അധികം കിട്ടുമല്ലോ ? :) ഇതിന്റെ രണ്ടാം ഭാഗം എപ്പോഴേ റെഡിയാണ്. പക്ഷെ 25നേ പോസ്റ്റാകൂ. എല്ലാ ആഴ്ച്ചയിലും പോസ്റ്റിറക്കിയാല്‍ ആശയദാരിദ്യം വരുന്ന കാലത്ത് പോസ്റ്റിടാന്‍ ഞാനെവിടെപ്പോകും ? :)
    എനിക്കൊരു തിരക്കുമില്ല ഇപ്പോള്‍. പക്ഷെ അടുത്ത ആഴ്ച്ച ജോലിയില്‍ പ്രവേശിക്കുന്നു. പിന്നെ 30 ദിവസത്തേക്ക് തിരക്കുതന്നെ. ഒന്നും പ്രതീക്ഷിക്കണ്ട ചില യാത്രകളില്‍ :)

    വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദി :)

    ReplyDelete
  53. നന്ദി ഈ വിവരണത്തിന്...ഇതുപൊലൊരു യാത്ര ഞാനും കൊതിച്ചുപോകുന്നു...

    ReplyDelete
  54. Really it’s a wonderful journey. From your blog, I got a good picture about silent valley.. The way of presentation is very nice and superb…keep it up…
    I will accompany with you on next JOURNEY

    ReplyDelete
  55. thanks for reading my memories

    its hindi version gave me second prize in hindi poetry writing competition for teachers.( i was a computer teacher then)

    My students(plus two) asked " madam did u wrote Visual Basic code as poem " ?
    I said " No dear i just wrote ee ajnabee thoo bhee kabhi..."

    athente jeevithamayirunnennum ajnabi ente amma aayirunnennum avarkkariyillallo..

    ente brotherte snanam (born again ) without informing us ... annu enne ithezhuthichchathu

    ReplyDelete
  56. ഇല്ല നിരൂ ജീ...ഇത്തവണ ഇത് വായിക്കാന്‍ ആദര്‍ശ്‌ കൂടെ ഉണ്ടായിരുന്നില്ല.അയാള് തീരെ ശരിയല്ലെന്നെ..ഇടയ്ക്കിടെ കാലു മാറും..ഞാന്‍ വായിപ്പിച്ചോളാം ..
    ഇങ്ങനെ ഞാന്‍ എഴുതീന്ന് ആദര്‍ശ്‌ അറിയില്ലെന്ന വിശ്വാസത്തോടെ..
    അടുത്ത പോസ്റ്റ്‌ എവിടെ?അത് തപ്പി വന്നതാ..

    ReplyDelete
  57. നന്നായിരിക്കുന്നു ചേട്ടായി....
    ഒരു നാള്‍ ഞാനും പോകും അന്ന് കാണിച്ചു തരാം!
    നന്ദിയുണ്ട് ഒപ്പം ആശംസകളും!!

    ReplyDelete
  58. Hi Sir
    I have been following ur blog for almost 4 months.Wonderful narratioin and pics I must say.Awaiting futher posts from down south as well on Agasthyar Koodam,Thenmala and the like

    ReplyDelete
  59. വളരെ നന്നായിട്ടുണ്ട്,വളരെ ഇഷ്ടപെട്ടു.Its really nice,I feel like going to silent valley once..Pictures are also very good..Thanks to Venu...
    It is a great relief to us(nature loving people) when we came to know that person like Soman is still existing....
    I am a starter in the blog world and the blog world is very interesting..
    http://mani-kutti.blogspot.com

    ReplyDelete
  60. സൈലന്റ് വാലി വിശേഷങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി നിരൻ..

    പോസ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ ഒരു സംശയം..
    ആനയേക്കാൾ ഭയക്കേണ്ടത് നമ്മുടെ ടൈഗർ ചിലന്തിയേ അല്ലേ എന്ന്..

    നാട്ടിൽ വരാറുള്ളത് എപ്പോഴും ഈ ഭവാനിപ്പുഴയെ മുറിച്ചുകൊണ്ടാണല്ലോ എന്നോർക്കുമ്പോൾ...

    ReplyDelete
  61. manojinte camaryude mukkali aavaanulla bhaagyamengilum kittiyaal mathiyaayirunnu.

    ReplyDelete
  62. താമസം മലപ്പുറത്താ മാഷേ... പക്ഷേ ഇതുവരെ സൈലന്‍റുവാലി കണ്ടിട്ടില്ല. ഇതു വായിച്ചപ്പോള്‍ ഒന്നു പോകണമെന്നു തോന്നുന്നു. നേരിട്ടു കാണുന്നതുപോലെയുള്ള അനുഭവം, ബാക്കികൂടി പോരട്ടെ....

    ReplyDelete
  63. സൈലന്റ് വാലി വിശേഷങ്ങൾ ശരിക്കും ആസ്വദിച്ചു. കുന്തിപ്പുഴയും സൈലന്റ് വാലിയിൽ തന്നെ അല്ലെ. കാട്ടിലൂടെ സുരക്ഷിതമായ ഒരു യാത്ര തരപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  64. ഞാനിപ്പൊഴാ ഈ യാത്രയില്‍ പങ്കാളിയായത്.
    പതിവു പോലെ ക്ഷ പിടിച്ചു.

    ReplyDelete
  65. Baakki kelkaanulla Eee kaathirippinu enthoru Sukham!!!

    (But, Take your own time..)

    ReplyDelete
  66. നീരുവിന്റെ യാത്രാവിവരണം ഒന്നിനൊന്ന് കേമമാവുന്നു എന്നതു വളരെ സന്തോഷം ചിത്രങ്ങളും വിവരണവും ഒത്തുവരുമ്പോള്‍ കൂടെ യാത്ര ചെയ്ത പ്രതീതി.

    ആനയെ എത്ര നേരം വേണമെങ്കിലും കണ്‍ടിരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍‌ തന്നെ കാട്ടാനയെ ഭയക്കുന്നു അല്ലേ?..

    സൈലന്റ് വാലിയോടൊപ്പം സോമനേയും പരിചയപ്പെടുത്തിയത് വളരെ നന്നായി... സൈലന്റ് വാലി വിശേഷങ്ങള്‍‌ പങ്കുവെച്ചതിന് ഒരുപാട് നന്ദി നിരൂ.

    ♫ ♫ മലയണ്ണാക്കണ്ണന്‍ മാര്‍ഗ്ഗഴിത്തുമ്പിയെ
    മണവാട്ടിയാക്കും നേരമായി ..♫ ♫

    ReplyDelete
  67. This comment has been removed by the author.

    ReplyDelete
  68. വിവരണം വളരെ നന്നായി.സൈലന്റ് വാലിയില്‍ പോയിട്ടുണ്ട് പക്ഷേ ഇത്രയൊന്നും അറിയില്ലായിരുന്നു.പറഞ്ഞു തന്നതിന്ന് വളരെ നന്ദി. ഈ സോന്മന്‍ എന്ന് പറയുന്ന ആളുടെ നംബര്‍ ഒന്ന് തരുമോ?

    ReplyDelete
  69. This comment has been removed by the author.

    ReplyDelete
  70. ഞങ്ങള്‍ പണ്ട് സൈലന്റ് വാലിയില്‍ പോയപ്പോള്‍ പറഞ്ഞു കേട്ടതാണ്... ഏതോ കോളേജില്‍ നിന്നും ടൂര്‍ വന്ന കുറേയേറെ ആളുകള്‍ പ്ളാസ്റ്റിക് കവര്‍, ബോട്ടില്‍സ് എല്ലാം കാട്ടില്‍ ഇട്ടിട്ടു പോയത്രേ... നമ്മുടെ മിടുക്കാന്‍മാരായ ഫോറെസ്റ്റ് ഗാര്‍ഡുമാര്‍ ഇതെല്ലാം പെറുക്കിയെടുത്ത്, ആ കോളേജിലേക്ക് പാര്‍സല്‍ ആയി അയച്ചെന്നും...എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അത്, സൈലന്റ് വാലി യാണ്...
    എന്തായാലും ഓര്‍മ്മകളെ, ഒരു 10 വര്‍ഷം പുറകിലോട്ടയച്ചു ഈ പോസ്റ്റ്... ഇപ്പൊ സൈലന്റ് വാലി ഒരുപാട് മാറിയിരിക്കും അല്ലേ... ഒരു കണക്കിന്, ഇത്തരം മനോഹരമായ സ്ഥലങ്ങള്‍ പ്രശസ്തമാവാതിരിക്കുന്നതാ നല്ലത്... മനുഷ്യന്‍മാര്‍ കാടിന്റെ സ്വകാര്യത നശിപ്പിക്കും....
    മനോഹരമായ പോസ്റ്റ്....
    ആശംസകള്‍!!!

    ReplyDelete
  71. 1996 il silent valleyyil poyirunnu. Ippol veendum poyi vannathu pole thonnunnu. Enikku ere ishtamulla sthalamanu. Nandi Manoj Nalla vivaranam

    ReplyDelete
  72. vivaranam valre nannayi nut iniyum uru padu sthalangal undu attapadiyil

    ReplyDelete
  73. "പോകുന്നവഴിയിലുള്ള മരത്തിലൊന്ന് തട്ടി, അതിനെയൊന്ന് കുലുക്കി, മെല്ലെ തലോടിയൊക്കെ നടക്കണമെന്നാണ് സോമന്‍ പറയുന്നത്. കാറ്റൊന്നുമില്ലെങ്കിലും പെട്ടെന്നാ മരം ഇലകളൊക്കെ ഒന്നിളക്കിയെന്ന് വരും. അതൊരു സ്നേഹമാണ് , അടുപ്പമാണ്, നമ്മളോടുള്ള അതിന്റെ സന്തോഷം പങ്കുവെക്കലാണ്."

    ഇവിടെ ഇതൊന്നു ക്വോട്ടാതെ പോകാന്‍ എന്‍റെ മനസ്സ് സമ്മതിക്കിണില്ല്യാ ...

    ReplyDelete
  74. ഞാന്‍ കാട്ടില്‍ പോയി കണ്ട പോലെ....എന്നാലും ഇത്രയ്ക്കു വര്‍ണാതീതമാവില്ല അത്.... ശരിക്കും ആനന്തിപ്പിച്ചു..

    ReplyDelete
  75. അടിപൊളി യാത്രാ വിവരണം. എത്ര കണ്ടാലും മതി വരാത്ത ഒരു സ്ഥലമാണു സൈലന്റുവാലി.....
    ഇത്ര വരില്ലെങ്കിലും ഈയുള്ളവനും ഒരു യാത്രാവിവരണ ബ്ലൊഗ് ഉണ്ടു. സമയം കിട്ടുകയാണെങ്കിൽ വായിക്കുക....!
    http://worldaroundme.in/
    http://epicvoyage.wordpress.com/

    ReplyDelete
  76. നന്നായിട്ടുണ്ട്,വിവരണവും ചിത്രങ്ങളും.
    വര്‍ഷങ്ങള്‍ക്കു മുന്‍പ് സൈലന്റ്‌വാലി ഡാം സൈറ്റിലേക്ക് നടത്തിയ യാത്രയുടെ ഓര്മ പുതുക്കലായി.
    നന്ദി...

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.