Wednesday 21 January 2009

സ്വിസ്സര്‍‌ലാന്‍ഡ് (1)

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .
രു ചെറിയ ഞെട്ടലോടെയാണ് ഞങ്ങളാ വാര്‍ത്ത കേട്ടത്.

പാസ്സ്‌പോര്‍ട്ടില്‍ യു.കെ.വിസയുള്ളവര്‍ക്ക്, ആ വിസയുടെ തന്നെ ആനുകൂല്യത്തില്‍ സ്വിസ്സര്‍ലാന്‍ഡിലേക്ക് പോകാം എന്നുള്ള നിയമം മാറാന്‍ പോകുന്നു. 2008 നവംബര്‍ മാസം മുതല്‍ സ്വിസ്സര്‍ലാന്‍ഡില്‍ പോകണമെങ്കില്‍ പ്രത്യേകം വിസ വേണ്ടി വരും.

അടുത്തപ്രാവശ്യം പോകാം അടുത്തപ്രാവശ്യം പോകാം എന്നുപറഞ്ഞ് നീട്ടി വെച്ചിരുന്ന സ്വിസ്സ് യാത്ര ഉടനെതന്നെ നടത്തിയില്ലെങ്കില്‍ ധനനഷ്ടമടക്കമുള്ള നൂലാമാലകളും ഇപ്പോഴുള്ളതിനേക്കാള്‍ അധികം കടലാസുപണികളും ചെയ്യേണ്ടി വരുമെന്നുറപ്പായതുകൊണ്ട് ആ യാത്ര ഇനി വൈകിക്കേണ്ടെന്ന് പെട്ടെന്നുതന്നെ തീരുമാനമായി.

യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വേണ്ടി ഹോട്ടല്‍ മുറികൾ, വിമാനടിക്കറ്റ്, സ്വിസ്സ് പാസ്സ്, തുടങ്ങിയ ബുക്കിങ്ങുകളെല്ലാം ഇന്റര്‍നെറ്റ് വഴി തന്നെ നടത്താന്‍ പറ്റുമെന്നുള്ളത് വലിയ സൗകര്യമാണ്. സ്വിസ്സര്‍ലാന്‍ഡില്‍ ചെന്നുകഴിഞ്ഞാല്‍ ആ രാജ്യത്ത് അങ്ങോളമിങ്ങോളം നടത്തുന്ന തീവണ്ടി, ബസ്സ്, ബോട്ട്, ട്രാം തുടങ്ങിയ യാത്രകള്‍ക്കുള്ള പാസ്സിനെയാണ് സ്വിസ്സ് പാസ്സ് എന്നു പറയുന്നത്. കേബിള്‍ കാറില്‍ നടത്തുന്ന ചില യാത്രകളും, ചുരുക്കം ചില പ്രത്യേക റൂട്ടുകളില്‍ നടത്തുന്ന തീവണ്ടി യാത്രകളും മാത്രമേ സ്വിസ്സ് പാസ്സിന്റെ പരിധിക്ക് വെളിയില്‍ വരുകയുള്ളൂ. ഒരാള്‍ക്ക് സ്വിസ്സര്‍ലാന്‍ഡില്‍ പോയി വരാനുള്ള വിമാനക്കൂലിയേക്കാളധികം വരും സ്വിസ്സ് പാസ്സിന്റെ ചിലവെങ്കിലും, വളരെ സൗകര്യപ്രദവും ആദായകരവുമാണ് സ്വിസ്സ് പാസ്സ് സമ്പ്രദായം.

ഒരു മാസം മുന്നേ സ്വിസ്സ് പാസ്സ് ബുക്ക് ചെയ്തില്ലെങ്കില്‍ കൊടുക്കേണ്ട അധികച്ചിലവായ 8 പൗണ്ട് അടക്കം കൊടുത്ത് സ്വിസ്സ് പാസ്സിനപേക്ഷിക്കുകയും 2 ദിവസത്തിനുള്ളില്‍ പാസ്സ് തപാല്‍ മാര്‍ഗ്ഗം വീട്ടിലെത്തുകയും ചെയ്തു. കൂട്ടത്തില്‍ ഒരു സന്തോഷവാര്‍ത്തയും. രണ്ടാം ക്ലാസ്സ് പാസ്സിനാണ് അപേക്ഷിച്ചതെങ്കിലും അധികൃതര്‍ ഞങ്ങള്‍ക്ക് അതേ നിരക്കിനുതന്നെ ഒന്നാം ക്ലാസ്സ് പാസ്സ് തന്നിരിക്കുന്നു. തീവണ്ടികളിലെല്ലാം അറിയാതെ ഒന്നാം ക്ലാസ്സ് ബോഗികളില്‍ കയറിപ്പോയാലും ഇനി കുഴപ്പമൊന്നും വരാനില്ല.

മുഴങ്ങോടിക്കാരി നല്ലപാതിക്കൊപ്പം 2008 ഒക്ടോബര്‍ 4 ശനിയാഴ്ച്ച, നാലുദിവസം നീണ്ടുനിന്ന സ്വിസ്സര്‍ലാന്‍ഡ് യാത്ര പീറ്റര്‍‌ബറോയില്‍ നിന്ന് ആ‍രംഭിച്ചു. ടാക്സി മാര്‍ഗ്ഗം ലണ്ടന്‍ ലൂട്ടണ്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിയപ്പോള്‍ രാവിലെ 6 മണി. ലൂട്ടണ്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നാണ് യൂറോപ്പ് മേഖലയിലേക്കുള്ള മിക്കവാറും വിമാനങ്ങളും പുറപ്പടുന്നത്. വളരെ ചെറുതെങ്കിലും നല്ല തിരക്കുള്ള എയര്‍പ്പോര്‍ട്ടില്‍ അച്ചടക്കവും കൃത്യനിഷ്ഠയും പാലിക്കുന്നതുകൊണ്ട് കാര്യങ്ങള്‍ അലങ്കോലപ്പെടാതെ, ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ നടക്കുന്നുണ്ട്.

വിമാനത്തിലേക്ക് കയറാന്‍ ടെര്‍മിനലിന് പുറത്ത് നില്‍ക്കുമ്പോള്‍ ശരീരത്തില്‍ തുളച്ചുകയറിയ തണുപ്പ് ചില്ലറ ആശങ്കയുണര്‍ത്താതിരുന്നില്ല. ഇംഗ്ലണ്ടിലുള്ളതിനേക്കാള്‍ തണുപ്പുള്ളിടത്തേക്കാണ് യാത്രയെന്നറിയാം. ലൂട്ടണ്‍ വിമാനത്താവളത്തില്‍ ഇത്ര തണുപ്പുണ്ടെങ്കില്‍ നാലുദിവസത്തെ യാത്രകഴിഞ്ഞ് വരുമ്പോഴേക്കും എന്തായിരിക്കും അവസ്ഥ ? ഇനി എന്തായാലും പിന്മാറാനാവില്ല. പണമെല്ലാം കൊടുത്തുകഴിഞ്ഞു. അത് വസൂലാക്കണമെങ്കില്‍ യാത്ര പോയേ പറ്റൂ.

യൂറോപ്പിലെ ബഡ്‌ജറ്റ് എയര്‍ലൈന്‍‌സായ ‘ഈസി ജെറ്റിൽ‘ യാത്ര മാത്രമേ തരമാകൂ. ഭക്ഷണമോ പച്ചവെള്ളം പോലുമോ കിട്ടില്ല. ഒരു മണിക്കൂര്‍ യാത്രയില്‍ അതിന്റെയൊന്നും ആവശ്യമുണ്ടെന്നും തോന്നിയില്ല. 8 മണിയോടെ സൂറിക്ക് എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങുന്നതിന് മുന്‍പുള്ള മനോഹരമായ ആകാശക്കാഴ്ച്ചകളില്‍നിന്നുതന്നെ കാണാന്‍ പോകുന്ന പൂരത്തെപ്പറ്റിയുള്ള ഏകദേശരൂപം പിടികിട്ടി. മടക്കയാത്ര രാത്രിയാണ്. ആ സമയത്ത് ആകാശക്കാഴ്ച്ചകള്‍ കാണാന്‍ പറ്റില്ലെന്ന്‍ ഉറപ്പായിരുന്നതുകൊണ്ട് പ്രകൃതിമനോഹാരിതയുടെ പര്യായമായ ആ ഭൂപ്രകൃതി, വിമാനം റണ്‍‌വേയില്‍ തൊടുന്നതുവരെ കണ്ണിമവെട്ടാതെ നോക്കിയിരുന്നു.

എയര്‍പ്പോര്‍ട്ടില്‍ നിന്നും പുറത്ത് കടന്ന് റോഡ് മുറിച്ച് കടന്നതും റെയില്‍‌വേ സ്റ്റേഷനിലാണ് ചെന്നുനിന്നത്. രണ്ടും പ്രത്യേകിച്ച് വ്യത്യാസമൊന്നും തോന്നാത്ത രീതിയില്‍ നല്ലതുപോലെ പരിപാലിക്കപ്പടുന്ന പൊതുസ്ഥലമാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാം. ഇനിയങ്ങോട്ട് കൃത്യനിഷ്ഠ ഞങ്ങള്‍ക്ക് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്. തുടര്‍ന്നുള്ള എല്ലാ യാത്രകള്‍ക്കുമുള്ള തീവണ്ടികളുടെയൊക്കെ സമയം നേരത്തേകാലത്തേ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. ആ സമയം ഏതെങ്കിലും തെറ്റിയാല്‍ എല്ലാ പദ്ധതികളും തകിടം മറിയും, വിചാരിച്ച പോലെ സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ കണ്ടുതീര്‍ക്കാന്‍ പറ്റിയെന്ന് വരില്ല.



ട്രെയിന്‍ വരുന്ന പ്ലാറ്റ്‌ഫോം ഡിസ്‌പ്ലേയില്‍ നോക്കി മനസ്സിലാക്കി എസ്‌ക്കലേറ്ററിലൂടെ താഴേക്കിറങ്ങി വൃത്തിയും വെടിപ്പുമുള്ള പ്ലാറ്റ്ഫോമിലെത്തി.

10-15 മിനിറ്റിനകം തീവണ്ടിയെത്തും. ഒന്നാം ക്ലാസ്സ് ബോഗികള്‍ വരുന്നയിടം മനസ്സിലാക്കി നില്‍പ്പുറപ്പിച്ചു. തൊട്ടപ്പുറത്തെ പാളങ്ങളിള്‍ ചില തീവണ്ടികള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു.



അക്കൂട്ടത്തില്‍ ജീവിതത്തിലാദ്യമായി ഒരു ഡബിള്‍ ഡക്കര്‍ തീവണ്ടിയും കണ്ടു. പിന്നീടങ്ങോട്ടുള്ള യാത്രയില്‍ അത്തരം ഡബിള്‍ ഡക്കര്‍ തീവണ്ടികള്‍ നിരന്തരം കണ്ടുകൊണ്ടേയിരുന്നു.

വണ്ടി പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നപ്പോള്‍ അധികം തിരക്കൊന്നും കണ്ടില്ല. ആകെക്കൂടി 50ല്‍ താഴെ ജനങ്ങള്‍ മാത്രമേ അകത്തേക്ക് കയറിക്കാണൂ. തീവണ്ടിക്കകവും മിക്കവാറും ശൂന്യമാണ്. ഞങ്ങള്‍ കയറിയ ബോഗിയില്‍ യാത്രക്കാരായി ഞങ്ങള്‍ രണ്ടുപേര്‍ മാത്രം.



ചാര്‍ട്ടര്‍ ചെയ്ത ഒന്നാം ക്ലാസ് ബോഗിയില്‍ പോകുന്നതിന്റെ ആര്‍ഭാടത്തില്‍ സ്വിസ്സര്‍ലാന്‍ഡിലെ ആദ്യത്തെ തീവണ്ടിയാത്ര തുടങ്ങുകയായി.

ഒന്നരമണിക്കൂറോളം യാത്രചെയ്താല്‍ എത്തിച്ചേരുന്ന ‘ഇന്റര്‍ലേക്കണ്‍ ‘ (Interlakken) എന്ന സ്ഥലത്തേക്കാണ് പോകുന്നത്. അവിടെയാണ് താമസിക്കാനുള്ള ഹോട്ടല്‍ (ബാ‍നര്‍ഹോഫ് / Bannerhof) ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയാണ് ചെക്കിന്‍ സമയം. അപ്പോഴേക്കും ഹോട്ടലില്‍ എത്തുക,ബാഗ് ഹോട്ടലില്‍ വെച്ച് വെളിയിലിറങ്ങി പ്രോഗ്രാമിലെ അടുത്ത ഇടമായ ഹില്‍‌ത്തോണ്‍ മലയിലെ പിസ്സ് ഗ്ലോറിയ(Piz Gloria) എന്ന റിവോള്‍വിങ്ങ് റസ്റ്റോറന്റിലേക്ക് പുറപ്പെടുക. മഞ്ഞുമൂടിയ ഹില്‍ത്തോണ്‍ മലയുടെ മുകളിലെ ഈ റസ്റ്റോറന്റ് ‘ഓണ്‍ ഹേര്‍ മെജസ്റ്റീസ് സീക്രട്ട് സര്‍വീസ് ‘ എന്ന ജയിംസ് ബോണ്ട് ചിത്രത്തില്‍ കാണിക്കുന്നുണ്ട്.

ഒട്ടും സമയം കളയാനില്ലാത്ത വിധമാണ് ഓരോരോ ഇടങ്ങളിലേക്കുമുള്ള യാത്രയും അങ്ങോട്ടുള്ള തീവണ്ടി സമയവുമൊക്കെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും നല്ലപാതിക്കുതന്നെ.

റെയില്‍‌വേ സ്റ്റേഷന് തൊട്ടടുത്തുള്ള ഹോട്ടല്‍ കണ്ടുപിടിക്കാനൊന്നും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ചെക്കിന്‍ ചെയ്ത് മുറിക്കകത്ത് കയറി ഒന്നു ഫ്രെഷായി. ഹോട്ടലില്‍ നിന്ന് വെളിയിലേക്ക് നോക്കുമ്പോള്‍ കാണുന്ന തെരുവും അതിനപ്പുറത്തായി ദൂരെ നിലയുറപ്പിച്ചിട്ടുള്ള മഞ്ഞുമൂടാന്‍ തുടങ്ങിയ മലകളുമൊക്കെ ഞങ്ങളെക്കാത്തുനില്‍ക്കുകയാണ്. ഒട്ടും സമയം കളയാതെ വെളിയിലിറങ്ങി


വാച്ചുകടകള്‍ക്ക് ഒരു ക്ഷാമവുമില്ല തെരുവുകളിലൊക്കെ. ഹോട്ടല്‍ ബാനര്‍ഹോഫിന്റെ തൊട്ടുവെളിയില്‍ക്കണ്ട വാച്ച് കടയില്‍ക്കയറി ചത്തുകിടക്കുകയായിരുന്ന എന്റെ സ്വാച്ചിന്റെ ബാറ്ററി മാറ്റി അതിന് ജീവന്‍ കൊടുത്ത് ‘ഇന്റര്‍ലേക്കണ്‍ ഓസ്റ്റ് ‘എന്ന ഞങ്ങളുടെ റെയില്‍‌വേ സ്റ്റേഷനിലേക്ക് നടന്നു.

സിസ്സര്‍ലാന്‍‌ഡില്‍ പോയിട്ടുള്ള പല സുഹൃത്തുക്കളും ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള കേബിള്‍ മാര്‍ഗ്ഗത്തിലൂടെ ഹില്‍ത്തോണിലേക്ക് യാത്ര ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ക്ക് നേരത്തേ തന്നെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു മല, ഒരു ഒരു തടാകം, ഇതാണ് സ്വിസ്സ് യാത്ര പോകുന്ന എല്ലാവരും എപ്പോഴും ലക്ഷ്യമിടുക. തടാകങ്ങള്‍ക്കും മലകള്‍ക്കും യാതൊരു ക്ഷാമവുമില്ലാത്തെ ഈ രാജ്യത്ത്, ഹില്‍ത്തോണിലേക്കുള്ള മലകയറ്റം പലരും ഒഴിവാക്കുന്നതിന് കാരണം അങ്ങോട്ടുള്ള യാത്രാച്ചിലവായിരിക്കാം. സ്വിസ്സ് പാസ്സിന്റെ പരിധിയില്‍ ഈ കേബിള്‍ യാത്ര പെടില്ല. പക്ഷെ സ്വിസ്സ് പാസ്സ് എടുത്തിരിക്കുന്നവര്‍ക്ക് പകുതി ചിലവില്‍ കേബിള്‍ കാറിന്റെ ടിക്കറ്റ് കിട്ടും. എന്നിട്ടുപോലും ആ ടിക്കറ്റൊന്നിന് 19 ഫ്രാങ്ക് കൊടുക്കേണ്ടി വന്നു. എന്നിരുന്നാലും അത്രയും ചിലവ് മുതലാക്കാന്‍ പോന്നതായിരുന്നു ആ കേബിള്‍ യാത്ര. മൂന്ന് ഘട്ടമായിട്ടാണ് ഹില്‍ത്തോണിലേക്കുള്ള ആ യാത്ര പൂര്‍ത്തിയായത്.

ഇന്റര്‍ലേക്കണ്‍ ഓസ്റ്റിൽ(Interlakken Ost) നിന്ന് ലോട്ടര്‍ബ്രണ്‍(Lotterbrunnen) എന്ന സ്റ്റേഷന്‍ വരെ ഒരു ചെറിയ തീവണ്ടിയാത്ര. അവിടന്ന് കേബിള്‍ കാറിലേക്ക് കയറാനുള്ളവരാണ് തീവണ്ടിയിലുള്ള മിക്കവാറും യാത്രക്കാരെന്ന് മനസ്സിലായത് കേബിള്‍ കാറിന്റെ അടുത്തെത്തിയപ്പോളാണ്. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുതായ കേബിള്‍ കാറില്‍ 30 പേര്‍ക്കെങ്കിലും സുഖമായി കയറാം.



സീറ്റുകള്‍ കുറവാണ്. കേബിള്‍ കാര്‍ ഒന്ന് നീങ്ങിക്കഴിഞ്ഞാല്‍ സീറ്റില്‍ത്തന്നെ ഇരുന്ന് കാഴ്ച്ചകള്‍ കാണാന്‍ ആര്‍ക്കും സാധിക്കില്ല. മുകളിലേക്കുള്ള കയറ്റം തുടങ്ങുമ്പോഴേക്കും ചാടിയെഴുന്നേറ്റ് ചുറ്റുമുള്ള കാഴ്ച്ചകള്‍ക്കായി കണ്ണുമിഴിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരൊക്കെ അന്ധരായിരിക്കും. അത്രയ്ക്ക് മനോഹരമാണ് മഞ്ഞുമൂടാന്‍ തുടങ്ങിയിരിക്കുന്ന പൈന്‍ മരങ്ങളുടേയും മലകളുടേയുമൊക്കെ ദൃശ്യം.



  


ആ യാത്ര പെട്ടെന്ന് അവസാനിച്ചതുപോലെ തോന്നിയെങ്കിലും അത് ഹില്‍ത്തോണിലേക്കുള്ള കേബിള്‍ യാത്രയുടെ തുടക്കം മാത്രമായിരുന്നു. കേബിള്‍ കാറില്‍ നിന്നിറങ്ങുന്നത് സമുദ്രനിരപ്പില്‍ നിന്ന് 4875 അടി ഉയരത്തിലുള്ള ഒരു കൊച്ചു റെയില്‍‌‌വേ സ്റ്റേഷനിലാണ്.



അടുത്ത അഞ്ചുമിനിറ്റിനകം വണ്ടി യാത്രതിരിക്കുകയാണ്. കേബിളിലൂടെ കുത്തനേ കയറിയപ്പോള്‍ കണ്ട മനോഹരമായ പ്രകൃതിക്ക് കുറുകെ ഇനിയൊരു തീവണ്ടി യാത്ര.



തീവണ്ടിപ്പാതകള്‍‍ പലയിടത്തും മഞ്ഞുവീണ് മൂടിത്തുടങ്ങിയിരിക്കുന്നു. വണ്ടി ചെന്നുനില്‍ക്കുന്നത് മുറേ (Murre) എന്ന സ്റ്റേഷനിലാണ്.



‘മുറേ‘യില്‍ നിന്ന് 15 മിനിറ്റ് നടത്തമുണ്ട് അടുത്ത കേബിള്‍ സ്റ്റേഷനിലേക്ക്. ഒരു കേബിൾ, ഒരു തീവണ്ടി, പിന്നെ നടത്തം, വീണ്ടും കേബിൾ. കുറേ ദൂരം കുത്തനെ, കുറേ ദൂരം നെടുകെ. അങ്ങിനെ ഏതൊക്കെ തരത്തില്‍ ഒരാള്‍ക്ക് ആസ്വദിക്കാന്‍ പറ്റുമോ അത്തരത്തിലൊക്കെയാണ് ഈ യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്.




നടക്കാന്‍ തുടങ്ങിയപ്പോള്‍ തണുപ്പിന്റെ കാഠിന്യം കൂടിയിരിക്കുന്നത് എളുപ്പം മനസ്സിലായി. സ്റ്റൈലാക്കാനായി തുറന്നിട്ടിരുന്ന ജാക്കറ്റിന്റെ കുടുക്കുകളെല്ലാം പെട്ടെന്ന് പൂട്ടിക്കെട്ടി. പോക്കറ്റില്‍ കരുതിയിരുന്ന ഗ്ലൗസ് കയ്യില്‍ വലിച്ചുകയറ്റി.




തണുപ്പത്തുള്ള നടത്തമാണെങ്കിലും സോപ്പിന്‍ പതപോലെ തോന്നിക്കുന്ന കട്ടപിടിച്ചിട്ടില്ലാത്ത മഞ്ഞുവീണുകിടക്കുന്ന വഴികളിലൂടെ, മഞ്ഞിന്‍ പാളികള്‍ വിരിച്ച വീടുകളുടെ മേല്‍ക്കൂരകളുടേയും, വെള്ളപ്പുതപ്പിട്ട മരങ്ങളുടേയുമൊക്കെ, സൗന്ദര്യമാസ്വദിച്ചുകൊണ്ടുള്ള നടത്തം ഹരം പിടിപ്പിക്കുന്നതായിരുന്നു.



റോഡിലൂടെ ഇടയ്ക്കിടയ്ക്ക് കടന്നുപോയ വാഹനങ്ങളുടെ ടയറുകള്‍ക്ക് മുകളിലൂടെ, മഞ്ഞില്‍ ഓടിക്കാനുള്ള സൗകര്യത്തിനുവേണ്ടി ചങ്ങല ചുറ്റിപ്പിടിപ്പിച്ചിരിക്കുന്നതുകൊണ്ട്, റോഡില്‍ ഈ വാഹനങ്ങള്‍ കടന്നുപോകുന്നത് സാമാന്യം നല്ല ശബ്ദമുണ്ടാക്കിക്കൊണ്ടാണ്.



ശനിയാഴ്ച്ചയായതുകൊണ്ടായിരിക്കാം വഴിയരുകിലുള്ള കടകളെല്ലാം അടഞ്ഞാണ് കിടന്നിരുന്നത്. ചില ഓപ്പണ്‍ എയര്‍ റസ്റ്റോറന്റുകളുടെ മേശപ്പുറത്തും കസേരകളിലുമെല്ലാം നല്ല കട്ടിയില്‍ ഐസ് വീണുകിടക്കുന്നുണ്ട്.



ഒക്‍ടോബര്‍ മാസത്തില്‍ ഇതാണ് ഇവിടത്തെ സ്ഥിതിയെങ്കില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ എന്തായിരിക്കും അവസ്ഥ?! ആലോചിക്കുമ്പോഴേക്ക് തന്നെ ശരീരം തണുത്ത് കട്ടിയാകുന്നതുപോലെ.



ഹില്‍‌ത്തോണ്‍ മലമുകളിലേക്കുള്ള അടുത്ത കേബിള്‍ സ്റ്റേഷന്‍ മുന്നില്‍ കാണാനായിത്തുടങ്ങിയപ്പോഴേക്കും മല മുകളിലുണ്ടാകാന്‍ സാദ്ധ്യതയുള്ള തണുപ്പിനെപ്പറ്റിയുള്ള ചിന്ത കൂടിക്കൂടിവന്നു. 9744 അടി ഉയരത്തിലേക്കാണ് ഇനിയുള്ള കയറ്റം. അതിനിടയില്‍ തണുപ്പിനെപ്പറ്റി ആലോചിച്ച് ബേജാറാകാന്‍ നിന്നാല്‍ യാത്രയുടെ സുഖം നഷ്ടപ്പെടും. പുറത്തുകാണുന്ന മഞ്ഞുകട്ടകളെപ്പോലെ തന്നെ, ബേജാറുകളെയെല്ലാം ഉള്ളിലുറഞ്ഞ് കട്ടിയാകാന്‍ വിട്ട്, സാഹസികനും ജീവനില്‍‌ക്കൊതിയില്ലാത്തവനുമായ ജെയിംസ് ബോണ്ടിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് കേബിള്‍ സ്റ്റേഷനിലേക്ക് കയറി.


രണ്ടാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 8 January 2009

അറയ്ക്കല്‍ കെട്ടിലേക്ക്

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍ .

-------------------------------------------------------------
ണ്ണൂര്‍ക്കാരനായ സഹപ്രവര്‍ത്തകന്‍ തമിട്ടന്‍ തന്‍ഷീറിന്റെ വീട്ടിലേക്ക് യാത്ര പോകാന്‍ പരിപാടിയിടുമ്പോള്‍, അരിപ്പത്തില്‍, നെയ്പ്പത്തില്‍, ആണപ്പത്തില്‍, മുട്ടാപ്പം, മലബാര്‍ ബട്ടൂറ, മട്ടന്‍ തലക്കറി, കല്ലുമ്മക്കായ ഫ്രൈ, എന്നിങ്ങനെയുള്ള മലബാറിലെ വിഭവങ്ങളൊക്കെ മൂക്കറ്റം അടിച്ച് കേറ്റണമെന്നതിനപ്പുറം മറ്റൊരു ലക്ഷ്യം കൂടെ എനിക്കുണ്ടായിരുന്നു.

ഒരു മുത്തശ്ശിക്കഥപോലെ കേട്ടിട്ടുള്ളതാണെങ്കിലും കൂടുതലൊന്നും വിശദമായി അറിഞ്ഞുകൂടാത്ത അറയ്ക്കല്‍ കെട്ടിനെപ്പറ്റി കുറച്ചെന്തെങ്കിലുമൊക്കെ മനസ്സിലാക്കുക, കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന ആ തറവാടിന്റെ അവശേഷിപ്പുകള്‍ എന്തെങ്കിലുമൊക്കെയുണ്ടെങ്കില്‍ അതൊക്കെയൊന്ന് കാ‍ണുക, കുറച്ച് ഫോട്ടോകളെടുക്കുക. അതായിരുന്നു ആ യാത്രയുടെ ലക്ഷ്യം.

അരയന്‍പറമ്പിലെ ഒരു കുടുംബാംഗം മതം മാറി മുസ്ലീമാകുന്നു. അദ്ദേഹം ഏഴിമല കോലത്തിരിയുടെ പടനായകന്മാരില്‍ ഒരാളായിരുന്നു. ഒരിക്കല്‍ ഏഴിമല പുഴയില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ പുഴയില്‍ മുങ്ങിമരിക്കാന്‍ പോകുകയായിരുന്നു ഒരു സ്ത്രീയെ അദ്ദേഹം രക്ഷപ്പെടുത്തുകയുണ്ടായി. അന്യമതസ്ഥന്‍ തീണ്ടിയതുകാരണം ആ സ്ത്രീ സമുദായത്തില്‍ നിന്നും ഭ്രഷ്ടയാക്കപ്പെടുന്നു. കോലത്തിരിത്തറവാട്ടിലെ ഒരു തമ്പുരാട്ടിയായിരുന്ന അവരെ പുഴയില്‍ നിന്ന് രക്ഷപ്പെടുത്തിയ ആ മുസ്ലീമിനുതന്നെ സാമൂതിരി വിവാഹം ചെയ്തുകൊടുക്കുന്നു. കൂട്ടത്തില്‍ കണ്ണൂരും പ്രദേശങ്ങളിലുമുള്ള ഒരുപാട് സ്വത്തുക്കളും അവര്‍ക്ക് താമസിക്കാന്‍ അറയ്ക്കല്‍ കെട്ട് എന്ന പേരില്‍ ഒരു കൊട്ടാരവും അതിനനുബന്ധപ്പെട്ട കെട്ടിടങ്ങളുമൊക്കെ പണികഴിപ്പിച്ച് കൊടുക്കുന്നു. അവിടന്നാണ് അറയ്ക്കല്‍ രാജവംശത്തിന്റെ ഉത്ഭവം.

അല്‍പ്പസ്വല്‍പ്പം വ്യതിയാനത്തോടെ ഇതേ കഥ പലരും കേട്ടിട്ടുണ്ടാകും. വില്യം ലോഗന്റെ മലബാര്‍ മാനുവലിലും ഇതിനെപ്പറ്റി പറയുന്നുണ്ട്. ചില കഥാഭേദങ്ങളില്‍ ചേരമാന്‍ പെരുമാളും കടന്നുവരുന്നുണ്ട്.

അറയ്ക്കല്‍ കെട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ത്തന്നെ, അറയ്ക്കലിലെ ഈ തലമുറയിലുള്ള ആരെങ്കിലും പ്രമുഖരുമായി ഒരു കൂടിക്കാഴ്ച്ചയും തരപ്പെടുത്താമെന്ന് തന്‍ഷീര്‍ ഏറ്റു. കൂട്ടത്തില്‍ മറ്റൊരു സന്തോഷവാര്‍ത്തയും തന്‍ഷീര്‍ പങ്കുവെച്ചു. അറയ്ക്കലില്‍ ഇപ്പോള്‍ ഒരു മ്യൂസിയം ഉണ്ടത്രേ. അവിടന്ന് കുറേ വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റാതിരിക്കില്ല.

വയനാട്ടിലെ ചില യാത്രകളൊക്കെ കഴിഞ്ഞ് ഉച്ചയോടെയാണ് ഞങ്ങള്‍ കണ്ണൂരെത്തിയത്. പട്ടണത്തിനകത്ത് പ്രവേശിച്ചപ്പോള്‍ത്തന്നെ എന്റെ മനസ്സ് പത്തിരുപത് കൊല്ലം പിന്നോട്ട് പാഞ്ഞു. നാലഞ്ച് വര്‍ഷം കോളേജ് വിദ്യാഭ്യാസത്തിനായി ചിലവഴിച്ച ഈ നഗരം തന്നിട്ടുള്ള അനുഭവങ്ങളും, സിലബസ്സിലില്ലാത്ത പാഠങ്ങളും ചില്ലറയൊന്നുമല്ല.

‘കണ്ണൂര്‍ സിറ്റിയില്‍‘ അറയ്ക്കല്‍ മ്യൂസിയവും, അറയ്ക്കല്‍ കെട്ടുമൊക്കെ ഇരിക്കുന്ന വഴിയിലൂടെയാണ് തന്‍ഷീറിന്റെ വീട്ടിലേക്ക് പോകേണ്ടത്. ഞായറാഴ്ച്ച ദിവസമായതുകൊണ്ട് മ്യൂസിയം തുറന്നിട്ടുണ്ടാകില്ലെന്നാണ് കരുതിയതെങ്കിലും അതുവഴി പോയപ്പോള്‍ മ്യൂസിയം തുറന്നിരിക്കുന്നതുകണ്ടു. കാറ് തൊട്ടടുത്തുള്ള പെട്രോള്‍ പമ്പിനടുത്ത് പാര്‍ക്കുചെയ്ത് പാദരക്ഷ വെളിയില്‍ അഴിച്ചിട്ട് ഞങ്ങള്‍ മ്യൂസിയത്തിനകത്തേക്ക് കയറി.

50 കൊല്ലം മുന്‍പുവരെ അറയ്ക്കലിന്റെ ദര്‍ബാര്‍ ഹാളും ഓഫീസുമൊക്കെയായി ഉപയോഗിച്ചിരുന്ന കെട്ടിടമാണത്. അറയ്ക്കല്‍ രാജവംശത്തിന്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ഈ കെട്ടിടം പുനരുദ്ധാനപ്രവര്‍ത്തനമൊക്കെ നടത്തി അറയ്ക്കല്‍ മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത് വിനോദ സഞ്ചാരവകുപ്പും പുരാവസ്തുവകുപ്പും ചേര്‍ന്നാണ്.

ഈ കെട്ടിടത്തിന് പുറകിലുള്ള പള്ളിയും അതിനെതിര്‍‌ വശത്തുള്ള ദാരിയാ മഹല്‍ അടക്കമുള്ള കെട്ടിടസമുച്ചയവും, അതിന്റെയൊക്കെ നടുക്കായുള്ള മൈതാനവും മൈതാനത്തിന്റെ മൂലയിലുള്ള മണിയുമൊക്കെ 200 വര്‍ഷത്തിലധികം പഴക്കമുള്ള അറയ്ക്കല്‍ കെട്ടിന്റെ ഭാഗമാണ്.

റിസപ്‌ഷനില്‍ നിന്ന് ടിക്കറ്റെടുത്ത് അകത്തേക്ക് കടന്നു. താഴത്തെ നിലയുടെ വരാന്തയുടെ അറ്റത്തുള്ള മരത്തിന്റെ പടികള്‍ കയറി മുകളിലേക്ക് നടന്നപ്പോള്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥയും അനുഗമിച്ചു. സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിനകത്തെ കാഴ്ച്ചകളൊക്കെ വിവരിച്ചുകൊടുക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്.

മുകളിലത്തെ നിലയില്‍ പഴയ ദര്‍ബാറും അതിലുണ്ടായിരുന്ന ഇരിപ്പിടങ്ങളുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. 400 വര്‍ഷത്തിലധികം പഴക്കമുള്ള ആ ഉരുപ്പടികളില്‍ പഴയ വസ്തുക്കളോട് ഭ്രമമുള്ള എന്റെ കണ്ണുകള്‍ കുറേയധികം നേരം ഉടക്കിനിന്നു. ദര്‍ബാര്‍ ഹാളിലെ ഫാന്‍ ആയി ഉപയോഗിക്കുന്ന ചുവന്ന വെല്‍‌വറ്റ് തുണിയില്‍ പൊതിഞ്ഞ വലിയ വിശറിയുടെ പ്രവര്‍ത്തനമൊക്കെ കാണിച്ചുതന്നു മ്യൂസിയത്തിലെ ഉദ്യോഗസ്ഥ.

അപ്പോഴേക്കും മുപ്പതോളം വരുന്ന സ്കൂള്‍ കുട്ടികളുടെ ഒരു സംഘം മ്യൂസിയം കാണാനെത്തി. അവരുടെ തിക്കും തിരക്കും കഴിയുന്നതുവരെ ഞങ്ങള്‍ ഒന്നൊതുങ്ങി നിന്നു.

പഴയ ചരിത്രരേഖകള്‍ , പ്രമാണങ്ങള്‍, കോണ്‍‌സ്റ്റന്റിനാപോളിലെ(തുര്‍ക്കി) ഖലീഫ ഹിജറ വര്‍ഷം 1194ല്‍ അറയ്ക്കല്‍ ബീബിക്കയച്ച അറബിയിലെഴുതിയ കത്ത്, അറയ്ക്കലിന്റെ രാജമുദ്ര, എന്നിയയൊക്കെ ചുമരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

അക്കൂട്ടത്തില്‍ ഏറ്റവും കൌതുകം ജനിപ്പിച്ചത് ഒരു ശിലാലിഖിതമാണ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുവാദത്തോടെ മാര്‍ക്കറ്റ് കെട്ടിടം പണികഴിപ്പിക്കുന്നതിന് അറയ്ക്കല്‍ ബീവി നല്‍കിയ ഒരു ഉത്തരവാണ് അതിലുള്ളത് . അതിലെഴുതിയിരിക്കുന്ന മലയാളം കുറച്ച് വ്യത്യസ്തമാണ്. അതിപ്രകാരമാണ്.

0രം മാക്കെട്ടുപീടിക
-------------------
ജനറല് മിലിട്ടറി ഹജൂര്‍ റിഗുലെഷന് സംബന്ധമായി സൂപ്രിന്‍ണ്ടന്റ് പോലീസ്സ മഹാരാജ ശ്രീ കേപ്‌ടന്‍ റോള്‍സ്റ്റന്‍ സായ്‌പ് അവര്‍കളെ താല്‌‍‌പര്‍‌യ്യത്തിനു ബഹുമാനപ്പെട്ട കണ്ണൂര ആദിരാ‍ജ ബീബി അവര്‍കളെ സഹായത്താല്‍ തൊപ്പില്‍ മരിയ ഉമ്മ ബീബി കൊടുത്ത മുതലിനാല്‍ കെട്ടിച്ചിട്ടുള്ളതും മെപ്പടി ബഹുമാനപ്പെട്ട ആദിരാജ ബീബി അവര്‍കളാല്‍ ആയ്‌ക്കിതിനെ പോലീസ്സ സൂപ്രണ്ടെ സായ്‌പ് അവര്‍കളെ അധികാരത്തില്‍ ഉള്‍പ്പെടുത്തി വെച്ചിട്ടുള്ളതും ആകുന്നു. എന്ന് കൊല്ലം 1855 മെയി 31.
-----------------------------
അറയ്ക്കല്‍ രാജവംശത്തിലെ ആദിരാജമാരുടെയും, ആലിരാജമാരുടെയുമൊക്കെ ഫോട്ടോകള്‍ പ്രദര്‍ശിപ്പിട്ടുണ്ട്. അറയ്ക്കല്‍ രാജവംശത്തിലെ ഭരണാധികാരി സ്ത്രീപുരുഷഭേദമെന്യേ രാജകുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ്. പുരുഷനാണെങ്കില്‍ ആലി ആദിരാജ എന്നും സ്ത്രീ ആണെങ്കില് ആദിരാജ ബീബി എന്നുമാണ് സ്ഥാനപ്പേര്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ സുല്‍ത്താന്‍ എന്ന ബഹുമാന നാമം കൂടി ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റ് ഇവര്‍ക്ക് നല്‍കിയിരുന്നു. ഈ കുടുംബത്തില്‍ നിന്ന് കല്യാണം കഴിച്ചിരിക്കുന്ന പുരുഷന്മാരെ ‘ഇളയ’ എന്ന് ചേര്‍ത്താണ് വിളിക്കുന്നത്.

അക്കാലത്ത് രാജകീയ ചിഹ്നങ്ങളായ സിംഹത്തലയുള്ള അംശവടിയും സിംഹാസനവും ഔദ്യോഗിക മുദ്രകളുമെല്ലാം ഇവര്‍ ഉപയോഗിച്ചിരുന്നു. അതില്‍ച്ചില ചിഹ്നങ്ങളെല്ലാം ചില്ലിട്ട കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന അരപ്പട്ടകള്‍ , ആയുധങ്ങള്‍, നാളിതുവരെ കണ്ടിട്ടില്ലാത്തതരം വാദ്യോപകരണങ്ങള്‍, വിളക്കുകള്‍, ക്ലോക്കുകള്‍, പഴയ ടെലിഫോണുകള്‍,വിലപിടിപ്പുള്ള ആഢംബര പാത്രങ്ങള്‍, തളികകള്‍, ഹുക്കകള്‍ എന്നുവേണ്ട രാജകുടുംബാംഗങ്ങള്‍ ഉപയൊഗിച്ചിരുന്ന ഒട്ടുമിക്ക സാമഗ്രികളും പ്രദര്‍ശനവസ്തുക്കളുടെ കൂട്ടത്തിലുണ്ട്.

ഇതിനൊക്കെ പുറമെ അടുക്കളയില്‍ ഉപയോഗിക്കുന്ന വലിയ കുട്ടകങ്ങള്‍, ചട്ടകങ്ങള്‍, ചെമ്പുകള്‍ എന്നിവയും മുകളിലെ നിലയിലെ മറ്റൊരു മുറിയിലുണ്ട്.

ഒന്നാം നിലയുടെ തറ മുഴുവന്‍ തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓടിട്ട മേല്‍ക്കൂരയുടെ കീഴിലും തടികൊണ്ടുള്ള ചരിവുള്ള മച്ചാണുള്ളത് . മരയഴിയിട്ട വലിയ ജനലുകളും നിറമുള്ള ചില്ലിട്ട ജനവാതിലുകളും, സാധാരണയില്‍ക്കവിഞ്ഞ ഉയരമുള്ള വാതിലുകളുമെല്ലാം കെട്ടിടത്തിന് മോടികൂട്ടുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ ചിലവിട്ടാണ് സര്‍ക്കാര്‍ ഈ കെട്ടിടം പുനരുദ്ധരിച്ചിരിക്കുന്നത്.

മുകളിലെ നിലയില്‍ നിന്ന് പടികളിറങ്ങി വീണ്ടും താഴത്തെത്തി. താഴെയുള്ള മുറികളൊക്കെ അടിച്ച് തൂത്ത് വൃത്തിയാക്കിയിട്ടിട്ടുണ്ട്.ആ മുറികളെല്ലാം ശൂന്യമാണ്. റിസപ്‌ഷനില്‍ അറയ്ക്കലിനെപ്പറ്റിയുള്ള ചില ലഘുലേഖകളും പുസ്തകങ്ങളുമൊക്കെ വില്‍പ്പനയ്ക്കുണ്ട്. അതിലോരോന്ന് വാങ്ങി കൌണ്ടറിലുണ്ടായിരുന്ന എ.പി.എം. മായന്‍‌കുട്ടി സാഹിബ്ബുമായി കുറേനേരം സംസാരിച്ചു നിന്നു. മ്യൂസിയത്തിന്റെ ഭരണം ഇപ്പോള്‍ നടത്തുന്നത് അദ്ദേഹമടക്കമുള്ളവര്‍ ഉള്‍പ്പെട്ട കുടുംബ ട്രസ്റ്റാണ്. 2006 മുതല്‍ അറയ്ക്കല്‍ രാജസ്ഥാനത്തുള്ള സുല്‍ത്താന്‍ ആദിരാജ സൈനബാ ആയിഷ ബീബി ആദിരാജയുടെ സക്രട്ടറി കൂടിയാണ് അഡീഷണല്‍ ഗവണ്‍‌മെന്റ് സക്രട്ടറിയായി റിട്ടയറായിട്ടുള്ള മായന്‍‌കുട്ടി സാഹിബ്ബ്.

ചിലയിടങ്ങളിലൊക്കെ വായിച്ചറിഞ്ഞിട്ടുള്ള ‘തമ്പുരാട്ടി വിളക്കി‘നെപ്പറ്റി ഞങ്ങള്‍ സാഹിബ്ബിനോട് അന്വേഷിച്ചു. ആദ്യത്തെ അറയ്ക്കല്‍ ബീബിയുടെ ഓര്‍മ്മയ്ക്കായി കാലാകാലങ്ങളായി കത്തിച്ചുവെച്ചിരുന്ന ഒന്നാണ് ഈ വിളക്ക്. അതണഞ്ഞാല്‍ ലോകാവസാനമാണെന്നൊക്കെ വിശ്വസിച്ചുപോന്നിരുന്നു അക്കാലത്ത്. അതൊന്ന് കാണണമെന്നുള്ള കലശലായ ആഗ്രഹം തന്‍‌ഷീറിനും എനിക്കുമുണ്ടായിരുന്നു.

തൊട്ടടുത്തുള്ള കെട്ടിടങ്ങളിലൊന്നായ ദാരിയാ മഹലിന്റെ ഉള്ളറകളില്‍ എവിടെയെങ്കിലും അത് കാണുമെന്നുള്ളതുകൊണ്ട് ആ കെട്ടിടത്തിന്റെ താക്കോലെടുത്ത് മായന്‍‌കുട്ടി സാഹിബ് ഞങ്ങളേയും കൂ‍ട്ടി മ്യൂസിയത്തിന്റെ പുറം വാതിലിലൂടെ വെളിയില്‍ കടന്നു.

മ്യൂസിയത്തിന്റെ പുറകുവശത്തുള്ള, അറയ്ക്കലിന്റെ ഭാഗമായ പള്ളിയുടെ ഗേറ്റിലൂടെ വെളില്‍ കടന്ന് ഞങ്ങള്‍ അറയ്ക്കല്‍ മൈതാനത്തേക്ക് നടന്നു. ദൂരെയായി മണിയും താങ്ങി നില്‍ക്കുന്ന ഉയരമുള്ള കെട്ടിടം കാണാം. ഈ മണിക്കും ഇന്നാട്ടില്‍ വലിയ പ്രാധാന്യമാണുണ്ടായിരുന്നത്. പ്രധാന ആവശ്യങ്ങളൊക്കെ ഈ മണിമുട്ടിയാണ് അറിയിച്ചിരുന്നത്.


കണ്ണൂര്‍ പ്രവിശ്യയില്‍ മാസപ്പിറവിയും, പെരുന്നാളും, നോമ്പുകാലവുമൊക്കെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള അവകാശം ഇപ്പോഴും അറയ്ക്കല്‍ ബീബിക്കാണുള്ളത്.

ദാരിയാ മഹലിന്റെ പുറകുവശത്തുള്ള ഭാഗങ്ങളൊക്കെ ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുകയാണ്. മായിന്‍‌കുട്ടി സാഹിബ് പുറകുവശത്തെ വാതില്‍ തുറക്കാനാകാതെ മടങ്ങിവന്ന് മുന്‍‌വശത്തുള്ള വാതിലിനടുത്തേക്ക് ഞങ്ങളേയും കൂട്ടി നടന്നു. ബസ്സ് പോകുന്ന വഴിയിലൂടെ വേണം അങ്ങോട്ട് പോകാന്‍.

റോഡിനിരുവശത്തുള്ള കെട്ടിടങ്ങളില്‍ പലതിലും ഇപ്പോള്‍ മീന്‍ കൂടകളും മറ്റും വെക്കാന്‍ ഉപയോഗിക്കുകയാണ്. കേരളത്തിന്റെ ഏക മുസ്ലീം രാജവംശത്തിന്റെ തിരുശേഷിപ്പുകളില്‍ ഇപ്പോള്‍ ജീര്‍ണ്ണത തന്നെയാണ് കൂടുതലും തെളിഞ്ഞ് കാണുന്നത്. സര്‍ക്കാര്‍ മുന്‍‌കൈയ്യെടുത്ത് ആ കെട്ടിടവും പുതുക്കിപ്പണിയുന്നുണ്ട്. ആ ജോലികള്‍ പുരോഗമിച്ച് വരുന്നതേയുള്ളൂ.

വാതില് തുറന്ന് അകത്തേക്ക് കടന്നത് നടുത്തളത്തിലേക്കാണ്. ഒരു തമ്പുരാട്ടിക്ക് വേണ്ടി പണികഴിപ്പിച്ചതുകൊണ്ടാകാം നാലുകെട്ടുള്ള മനയുടെ മാതൃകയില്‍ ഇതിന്റെ അകത്തളമൊക്കെ നിര്‍മ്മിച്ചത്. എന്തായാലും വര്‍ഷങ്ങളായി ഇതിനകത്ത് നേരേ ചൊവ്വേ ആള്‍ത്താമസമൊന്നുമില്ല.

നടുക്കെട്ടിന്റെ ഒരു വരാന്തയില്‍ കിടക്കുന്ന പുത്തന്‍ വിരിപ്പിട്ട കട്ടിലും പച്ചത്തുണി വിരിച്ച കസാരയും ശ്രദ്ധയില്‍പ്പെട്ടു. ആരോ അവിടെ താമസിക്കുന്നതിന്റെ ലക്ഷണമാണതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം. പക്ഷെ സംഗതി അതല്ല. അതിന്റെ പുറകില്‍ ഒരു വിശ്വാസമുണ്ട്.

വര്‍ങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടുപോയ അറയ്ക്കല്‍ കുടുംബത്തിലെ ഒരു ദിവ്യന്‍ രാത്രികാലങ്ങലില്‍ ഇപ്പോഴും അവിടെ വരുന്നുണ്ടെന്നും വിശ്രമിക്കുന്നുണ്ടെന്നും കരുതപ്പെടുന്നു. അദ്ദേഹത്തിന് വിശ്രമിക്കാനാണ് ഇപ്പോഴും ഈ കട്ടിലും കസേരയും സജ്ജമാക്കി ചന്ദനത്തിരിയൊക്കെ കത്തിച്ച് വെക്കുന്നത്. സ്വന്തമായി കപ്പല്‍പ്പടപോലും ഉണ്ടായിരുന്ന അറയ്ക്കല്‍ രാജവശംത്തിലെ പല അംഗങ്ങളേയും ഈ ദിവ്യന്‍ കടലില്‍ വെച്ചൊക്കെ പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടത്രേ !

കെട്ടിടമൊക്കെ കേടുപാടുകള്‍ സംഭവിച്ച് നശിക്കാറായിപ്പോയെങ്കിലും വിശ്വാസങ്ങളെന്നും വിശ്വാസങ്ങളായി നിലകൊള്ളുന്നു എന്നത് കൌതുകകരമായ കാര്യം തന്നെയാണ്.

ഈ ദിവ്യന്‍, മൂസാ നബിക്ക് മുന്‍പുള്ള ഖിളര്‍ നബിയാണെന്നും ഒരു കേള്‍വിയുണ്ട്. എന്തായാലും രക്ഷകന്മാര്‍ ആരെങ്കിലും വരുമെങ്കില്‍ അവര്‍ക്ക് വേണ്ടി കാത്തിരിക്കേണ്ട ഒരു കാലഘട്ടത്തിലാണല്ലോ നാമിന്ന് ജീവിക്കുന്നത്.

പെട്ടെന്ന് മായിന്‍‌കുട്ടി സാഹിബ്ബ് ആ കസേരയുടെ താഴത്തെ അറയുടെ വാതിലുകല്‍ തുറന്നു. അതിനകത്തുണ്ട് ഞങ്ങളന്വേഷിച്ച് നടക്കുന്ന തമ്പുരാട്ടി വിളക്ക്. ക്ലാവ് പിടിച്ച് പഴകിയിരിക്കുന്നു ഒരുകാലത്ത് കെടാവിളക്കായി സംരക്ഷിച്ചുപോന്നിരുന്ന ആ ചരിത്രാവശിഷ്ടം. ഈ കെട്ടിടത്തിന്റെ പുനരുദ്ധാരണം കഴിയുന്നതോടെ ആ വിളക്കും തേച്ചുമിനുക്കി ഇതിനകത്തെവിടെയെങ്കിലും പ്രദര്‍ശിപ്പിക്കുമായിരിക്കും. കുറച്ച് അലഞ്ഞിട്ടാണെങ്കിലും തമ്പുരാട്ടി വിളക്ക് കാണാന്‍ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.

എന്തായാലും അവിടെവരെ ചെന്ന സ്ഥിതിക്ക് ആ കെട്ടിടത്തിന്റെ ഉള്ളറകളിലുമൊക്കെ ഒന്ന് കയറിയിറങ്ങി. മുകളിലെ നിലയിലേക്കുള്ള മരപ്പടികള്‍ക്ക് വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും ഒന്നാം നിലയിലെ തറയിലെ മരപ്പലകകളൊക്കെ ഇളകിയും ദ്രവിച്ചുമിരിക്കുകയാണ്. ശ്രദ്ധിച്ച് നടന്നില്ലെങ്കില്‍ പെട്ടെന്ന് തന്നെ താഴെയോ ‘മുകളിലോ ’ എത്തിയെന്നും വരും. വിശാലമായ ഹാളിന്റെ അറ്റത്ത് ചെന്നുനിന്ന് വെളിയിലേക്ക് നോക്കിയാല്‍ ദൂരെയായി മാപ്പിള ബേ കാണാം. അതിനും പുറകിലായി പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച സെന്റ് ആഞ്ചലോസ് കോട്ട എന്ന കണ്ണൂര്‍ കോട്ടയുമുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാരുടെ കൈവശത്തായ കോട്ട, സാമ്പത്തികപരാധീനത കാരണം ഡച്ചുകാര്‍ 1770ല്‍ ഒരു ലക്ഷം രൂപയ്ക്ക് അന്നത്തെ അറയ്ക്കല്‍ രാജാവായിരുന്ന കുഞ്ഞിഹംസ ആലിരാജയ്ക്ക് വില്‍ക്കുകയാനുണ്ടായത്.

നാട്ടുരാ‍ജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകളും തര്‍ക്കങ്ങളുമൊക്കെ പൊടിപൊടിച്ചിരുന്ന കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1763ല്‍ അന്നത്തെ ആലിരാജ മൈസൂര്‍ ഭരണാധിപനായിരുന്ന ഹൈദരാലിയുമായി ബന്ധപ്പെടുകയും മലബാര്‍ കൈവശപ്പെടുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അയല്‍‌രാജ്യങ്ങള്‍ തമ്മിലുള്ള നിസ്സാരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഹൈദരാലിയും തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ടിപ്പുസുല്‍ത്താനും കേരളത്തിലെത്തിയതിനുശേഷമുള്ള സംഭവവികാസങ്ങളൊക്കെ നമുക്കറിയാവുന്നതാണല്ലോ ?

ഇംഗ്ലീഷുകാരും ടിപ്പുസുല്‍ത്താനുമായിട്ടുള്ള യുദ്ധം നടക്കുന്ന കാലത്ത് ടിപ്പുവുമായി സഖ്യത്തിലായിരുന്ന അറയ്ക്കലിന്റെ സൈന്യത്തെ തോല്‍പ്പിച്ച് ഇംഗ്ലീഷ് നാവികപ്പട കണ്ണൂര്‍ കോട്ടയും, കണ്ണൂര്‍ പട്ടണവും പിടിച്ചടക്കി. ഗത്യന്തരമില്ലാതെ അറയ്ക്കല്‍ സന്ധിക്കപേക്ഷിക്കുകയും ഇംഗ്ലീഷുകാര്‍ അത് അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ ഉടമ്പടിയനുസരിച്ച് കണ്ണൂരും പരിസരപ്രദേശങ്ങളും ബീബിക്ക് വിട്ടുകൊടുത്തു. ടിപ്പുവിന്റെ പതനത്തിനുശേഷം ഇംഗ്ലീഷുകാര്‍ മലബാറിന്റെ പൂര്‍ണ്ണ നിയന്ത്രണമേറ്റെടുത്തു. പരമ്പരാഗത രാജാക്കന്മാ‍ര്‍ക്കെല്ലാം അവരുടെ രാജ്യം തിരികെ നല്‍കിയെങ്കിലും പരമാധികാരം വിട്ടുകൊടുത്തില്ല.

സമുദ്രവാണിജ്യത്തിലൂടെയാണ് അറയ്ക്കല്‍ ഒരു സമ്പന്നനാട്ടുരാജ്യമായി മാറിയത്.പതിനാറാം നൂറ്റാണ്ടില്‍ മിനിക്കോയ് ലക്ഷദ്വീപുകള്‍ എന്നിവയടക്കമുള്ള ഭൂപ്രദേശങ്ങള്‍ അറയ്ക്കലിന്റെ കീഴിലായിരുന്നു.കോലത്തിരിമാരില്‍ നിന്നും സ്വതന്ത്രമായ ഈ നാട്ടുരാജ്യം പോര്‍ച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് ശക്തികളുമായി യുദ്ധം ചെയ്തും, സന്ധിചെയ്തുമൊക്കെ ഉത്തരകേരളത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണ്ണയിച്ചുപോന്നു.

കാലക്രമേണ അറയ്ക്കലിന്റെ വകയായിരുന്ന ലക്ഷദ്വീപ് സമൂഹത്തിന്റെ ചില ഭാഗങ്ങള്‍ ഇംഗ്ലീഷുകാര്‍ സ്വന്തമാക്കിയപ്പോള്‍ മറ്റ് ദ്വീപുകള്‍ അറയ്ക്കലിന് വിട്ടുകൊടുത്തു. പക്ഷെ പിന്നീടുണ്ടാക്കിയ നിരവധി ഉത്തരവുകളിലൂടെ ലക്ഷദ്വീപിന്റെ അധികാരം പൂര്‍ണ്ണമായി അവര്‍ കൈക്കലാക്കി. അതിനുശേഷം വളരെക്കാലം ഈ ദ്വീപുകളെച്ചൊല്ലി തര്‍ക്കങ്ങളൊക്കെ നടക്കുകയും അവസാനം 1908 നവംബര്‍ 15ന് അറയ്ക്കലിന്റെ അന്നത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ആലിരാജ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍‌മെന്റുമായി ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച് ലക്ഷദ്വീപിന്മേലുള്ള അവകാശം ബ്രിട്ടീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അറയ്ക്കല്‍ ഭരണാധികാരികള്‍ക്ക് അന്ന് മുതല്‍ സുല്‍ത്താന്‍ പദവി നല്‍കുകയും വര്‍ഷം തോറും മാലിഖാന്‍ അധവാ പാരമ്പര്യ പെന്‍ഷന്‍ എന്ന നിലയ്ക്ക് 23,000 രൂപ അനുവദിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യാ സര്‍ക്കാര്‍ അറയ്ക്കലിന് നല്‍കിയ മാലിഖാന്‍ ഭാരത സര്‍ക്കാര്‍ ഇന്നും നല്‍കി വരുന്നുണ്ടെന്നുള്ളത് ഞങ്ങള്‍ക്കൊരു അത്ഭുതപ്പെടുത്തുന്ന അറിവായിരുന്നു.

എത്ര പറഞ്ഞാലും തീരാത്ത ചരിത്രത്തിന്റെ ഏടുകളിലൂടെ ഞങ്ങളിപ്പോള്‍ ചെന്നുനില്‍ക്കുന്നത് വിശ്വസിക്കാന്‍ പറ്റാത്ത ഒരിടത്താണ്. അത് മറ്റൊന്നുമല്ല. നിലവിലെ അറയ്ക്കല് ബീബിയ്ക്ക് വേണ്ടി മാലിഖാന്‍ പണം ഒപ്പിട്ട് വാങ്ങുന്നയാളാണ് ഞങ്ങളോടൊപ്പം ഈ കാഴ്ച്ചകളൊക്കെ കാണിച്ച് തന്ന് വിശദീകരിച്ച്, കൂടെ നടക്കുന്ന മായന്‍‌കുട്ടി സാഹിബ്ബ്.

മാലിഖാനെപ്പറ്റി പറഞ്ഞപ്പോള്‍ തന്‍ഷീറിന്റെ രസകരമായ ഒരനുഭവം പുറത്തുവന്നു. മലപ്പുറത്ത് എം.ഇ.എസ്സ്. എഞ്ചിനീയറിംഗ് കോളേജില്‍ ഇന്റര്‍വ്യൂന് പോയപ്പോള്‍ തന്‍ഷീര്‍ ‘കണ്ണൂര്‍ സിറ്റി‘ക്കാരനാണെന്നും അറക്കല്‍ കെട്ടിനടുത്താണെന്നും മനസ്സിലാക്കിയ പ്രൊഫസര്‍ ചോദിച്ചു.

“മാലിഖാന്‍ എന്നാല്‍ എന്താണെന്ന് അറിയുമോ ? ”
“അയാളെപ്പറ്റി ഒന്നും എനിക്കറിയില്ല സാര്‍” തന്‍ഷീറിന്റെ രസികന്‍ മറുപടി കേട്ട പ്രൊഫസര്‍ ഉള്ളറിഞ്ഞ് ചിരിച്ചുകാണണം.

ഇത്രയുമൊക്കെയായപ്പോള്‍ എനിക്ക് ഇപ്പോഴത്തെ അറയ്ക്കല്‍ ബീബിയെ ഒന്ന് നേരില്‍ക്കാണണമെന്ന ആഗ്രഹമുദിച്ചു. പക്ഷെ, ബീബി തലശ്ശേരിയിലാണ് താമസം. മായന്‍‌കുട്ടി സാഹിബ് തലശ്ശേരിയിലെ അവരുടെ വീട്ടിലെ ഫോണ്‍ നമ്പര്‍ തന്നു. ഒന്നുരണ്ടുപ്രാവശ്യം ശ്രമിച്ചതിനുശേഷം മറുവശത്തുനിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു. അത് ബീബിയുടെ മകളായിരുന്നു. ബീബിയെ ഒന്ന് നേരിട്ട് കാണണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ അത് നടക്കില്ലെന്നുള്ള മട്ടിലുള്ള മറുപടിയാണ് കിട്ടിയത്. ഞാന്‍ എറണാകുളത്തുനിന്നാണ്, ഇത്രയും ദൂരം വന്നത് അറയ്ക്കല്‍ കെട്ടിനെപ്പറ്റി മനസ്സിലാക്കാനും ബീബിയെ കാണാനുമൊക്കെയാണെന്ന് പറഞ്ഞെങ്കിലും എന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബീബിക്ക് നല്ല സുഖമില്ലത്രേ.

ഒരവസാന ശ്രമമെന്ന നിലയ്ക്ക് മായന്‍‌കുട്ടി സാഹിബ് പറഞ്ഞുതന്നതുപ്രകാരം, എറണാകുളത്തേക്കുള്ള മടക്കയാത്രയില്‍ വഴിയൊക്കെ തപ്പിക്കണ്ടുപിടിച്ച് തലശ്ശേരിയില്‍ ബീബിയുടെ വീടിന് മുന്നില്‍ ഞാന്‍ ചെന്നു. അറക്കല്‍ ആദിരാജ എന്ന് വളരെ വലുപ്പത്തില്‍ ചുമരില്‍ എഴുതിവെച്ചിട്ടുണ്ട്. കോളിങ്ങ് ബെല്ലടിച്ച് കുറേനേരം കാത്തുനിന്നിട്ടും ആ‍രും വാതില്‍ തുറന്നില്ല. അധികം നേരം അങ്ങനെ നില്‍ക്കാന്‍ തോന്നിയില്ല. ഇന്നും മാലിഖാന്‍ പറ്റിക്കൊണ്ടിരിക്കുന്ന ഒരു രാജകുടുംബത്തിലെ രാജ്ഞിയുടെ കൊട്ടാരത്തിന്റെ മുന്നിലാണ് പരുങ്ങി നില്‍ക്കുന്നത്. അധികാരമുള്ള കാലത്തായിരുന്നെങ്കില്‍ തലപോകാന്‍ ഇതില്‍പ്പരം കാരണമൊന്നും ആവശ്യമില്ല.

അറയ്ക്കല്‍ കെട്ടിലേക്കുള്ള യാത്ര അവിടെ അവസാനിക്കുകയായിരുന്നു.അറയ്ക്കല്‍ ആദിരാജ സൈനബ ആയിഷ ബീബിയെ കാണാന്‍ പറ്റിയില്ലെന്ന വിഷമം ബാക്കിനില്‍ക്കുന്നുണ്ടായിരുന്നെങ്കിലും അറയ്ക്കലിന്റെ ഉള്ളറകളില്‍ക്കടന്ന് ആലിരാജാപ്പണം അല്ലെങ്കില്‍ കണ്ണൂര്‍പ്പണം എന്നറിയപ്പെട്ടിരുന്ന നാണയങ്ങള്‍ വരെ സ്വതന്ത്രമായി അടിച്ച് പ്രചരിപ്പിച്ച കേരളത്തിന്റെ ഒരു പ്രമുഖ നാട്ടുരാജ്യത്തിന്റെ അവശേഷിപ്പുകളും ചിഹ്നങ്ങളുമൊക്കെ കാണാനും ചരിത്രമൊക്കെ അടുത്തറിയാനും പറ്റിയെന്നുള്ള സന്തോഷത്തിലായിരുന്നു ഞാനപ്പോള്‍.
-------------------------------------------------------------------------------
ബീബിയുടെ ചിത്രത്തിന് കടപ്പാട്:- ഡോ.കെ.കെ.എന്‍.കുറുപ്പ്.

Friday 2 January 2009

മൂന്നാര്‍ - ഒരു കത്ത്

സുഹൃത്തേ ജോജീ...

മൂന്നാറില്‍ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് ചോദിച്ചുകൊണ്ടുള്ള താങ്കളുടെ ഇ-മെയില്‍ കിട്ടി. മറുപടി വൈകിച്ചതിന് ക്ഷമിക്കണം. ഞാന്‍ ഇന്നാണ് ഓഫ്‌ഷോറിലെ എണ്ണപ്പാടത്തെ ജോലി കഴിഞ്ഞ് തിരിച്ച് വന്നത്.

മൂന്നാറിലും പരിസരപ്രദേശങ്ങളിലുമൊക്കെയായി കാണാനും കറങ്ങിനടക്കാനുമൊക്കെ ഒരുപാട് സ്ഥലങ്ങളുണ്ട്. ജോ‍ജി എത്ര ദിവസത്തേക്കാണ് പോകുന്നത് എന്നതിനെ ആശ്രയിച്ച് പോകാന്‍ താല്‍പ്പര്യമുള്ള സ്ഥലങ്ങള്‍ തീരുമാനിച്ചാല്‍ മതി. എനിക്കറിയാവുന്ന കുറച്ച് സ്ഥലങ്ങള്‍ ഞാനിവിടെ കുറിക്കാം.

വെറും ഒരു വിനോദയാത്ര എന്നതിനുപരി ചരിത്രമൊക്കെ മനസ്സിലാക്കി ഒരു യാത്ര നടത്താന്‍ തയ്യാറാണെങ്കില്‍ ഒരുപാടുണ്ട് മൂന്നാറിനെപ്പറ്റി പറയാന്‍.

എറണാകുളത്ത് നിന്നുള്ള യാത്രയില്‍ നേര്യമംഗലം പാലം കഴിയുമ്പോള്‍ റോഡിന്റെ ഇടതുവശത്ത് 1931-ല്‍ റാണി സേതുലക്ഷീഭായ് ഈ റോഡ് തുറന്നുകൊടുത്തതിന്റെ വിളംബരം എഴുതിവെച്ചിരിക്കുന്ന ‘റാണിക്കല്ല് ’ ആ ചരിത്രത്തിന്റെ ഒരു ഭാഗമാണ്. അതുകഴിഞ്ഞാന്‍ മൂന്നാറിലേക്കുള്ള കയറ്റം തുടങ്ങുകയായി. മറ്റ് ഹൈറേഞ്ചുകളുമായി താരതമ്യം ചെയ്യുമ്പോളിവിടെ ഹെയര്‍പിന്നുകള്‍ വളരെ കുറവാണ്. കാട്ടാനകള്‍ വര്‍ഷങ്ങളായി താഴേക്കിറങ്ങിയിരുന്ന പാതകളിലൂടെയാണ് ഈ റോഡ് തെളിച്ചത് എന്നതാണത്രേ ഇതിന് കാരണം!

മൂന്നാറിലേക്കുള്ള യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും, ചിന്നക്കനാല്‍ വെള്ളച്ചാട്ടവും പിന്നെ മറ്റ് ഒട്ടനേകം ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാന്‍ സാധിക്കും.

മഴക്കാലത്താണെങ്കില്‍ നിറഞ്ഞൊഴുകുന്ന ഈ വെള്ളച്ചാട്ടങ്ങളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. വെള്ളച്ചാട്ടത്തിനടിയില്‍ നനയാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് പാകത്തിനുള്ള വസ്ത്രങ്ങള്‍ കരുതുന്നത് നന്നായിരിക്കും.

മൂന്നാറിന്റെ കാണാനുള്ള സ്ഥലങ്ങളൊക്കെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. പക്ഷെ ഒരു സ്ഥലത്തുനിന്ന് മറ്റ് സ്ഥലത്തേക്ക് തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്രയാണ് മൂന്നാര്‍ യാത്രയുടെ മാറ്റ് കൂട്ടുന്നത്.പ്രത്യേകിച്ച് എങ്ങും പോയില്ലെങ്കിലും പുല്‍മേടുകള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കുമിടയിലൂടെ വളഞ്ഞുപുളഞ്ഞ് ഒരു യാത്ര ചെയ്തുവന്നാല്‍ നമ്മളൊന്ന് ഫ്രഷായിട്ടുണ്ടാകും.

യാത്രയ്ക്കിടയില്‍ കൊളുന്തുനുള്ളുന്നവരെ കണ്ടാല്‍ വാഹനം നിറുത്തി ആ കാഴ്ച്ച കുറച്ചുനേരം നോക്കി നില്‍ക്കാന്‍ മറക്കരുത് കേട്ടോ ?

മൂന്നാറില്‍ പോകാനുള്ള സ്ഥലങ്ങള്‍ ടോപ്പ് സ്റ്റേഷനും, മാട്ടുപ്പെട്ടിയും, ദേവികുളം തടാകവുമൊക്കെയാണ്. പഴയ ഒരു പള്ളി കാണണമെങ്കില്‍ ഓള്‍ഡ് മൂന്നാറിലേ സി.എസ്സ്.ഐ. ചര്‍ച്ചില്‍ പോകാം.

ഒരു കുന്നിന്റെ ചരുവില്‍ നില്‍ക്കുന്ന പുരാതനമായ ആ പളളിയുടെ ചരിത്രം കൌതുകം ജനിപ്പിക്കുന്നതും അതേസമയം ചെറുതായി നൊമ്പരപ്പെടുത്തുന്നതുമാണ്. ഈ പള്ളി വരുന്നതിനും 17 വര്‍ഷത്തിന് മുന്‍പ് തന്നെ അവിടത്തെ സെമിത്തേരി വന്നിരുന്നു. അതാണ് ആ പള്ളിയുടെ കഥയിലെ കൌതുകരമായ ഭാഗം.

കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആദ്യത്തെ ജനറല്‍ മാനേജറായിരുന്ന ഹെന്‍‌റി മാന്‍സ് ഫീല്‍ഡ് നൈറ്റ് എന്ന സായിപ്പിന്റെ, 23 കാരിയായ ഭാര്യയായ എലനര്‍ ഇസബെല്‍ മൂന്നാറിലെത്തിയപ്പോള്‍ ആ സ്ഥലത്തിന്റെ ഭംഗി കണ്ടിട്ട് ...

"ഞാന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്റെ മുകളില്‍ അടക്കം ചെയ്യണം" എന്ന് പറയുന്നു.

അത് പറഞ്ഞ് മൂന്നാം ദിവസം എലനര്‍ ഇസബെല്‍ കോളറ വന്ന് മരിക്കുന്നു. അവരെ ആ കുന്നിന്റെ മുകളില്‍ ഇപ്പോള്‍ പള്ളിയിരിക്കുന്നതിന്റെ പുറകിലായി അടക്കം ചെയ്യുന്നു. ആ ശവകുടീരം ഇന്നും അവിടെയുണ്ട്. പിന്നീട് 17 വര്‍ഷങ്ങള്‍ക്കുശേഷം കുന്നിന്‍ ചെരുവില്‍ പള്ളി വന്നു. സെമിത്തേരിയില്‍ വിദേശികളുടേയും സ്വദേശികളുടേയുമായി കൂടുതല്‍ ശവമടക്കുകള്‍ നടക്കുകയും ചെയ്തു.

പലപ്രാവശ്യം പള്ളിവരെ പോയിട്ടും, അട്ടകളുടെ ശല്യം കാരണം എലനര്‍ ഇസബെല്ലിന്റെ കുഴിമാടം എനിക്കിതുവരെ കാ‍ണാ‍ന്‍ കഴിഞ്ഞിട്ടില്ല. പള്ളിയില്‍ നിന്ന് താഴെക്ക് നോക്കിയാല്‍ നിറയെ കോണ്‍‌ക്രീറ്റ് കെട്ടിടങ്ങളാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുക. മദാമ്മ കണ്ട സൌന്ദര്യം ആ സ്ഥലത്തിന് ഇപ്പോളുണ്ടോ എന്ന് സംശയമാണ്.



ഒരിക്കള്‍ പള്ളിക്കകത്ത് കയറിയപ്പോള്‍ വളരെ പഴക്കമുള്ള ഒരു ബൈബിളും, പിയാനോയുമൊക്കെ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടുണ്ട്.



പള്ളിയുടെ അകം പഴമ വിളിച്ചോതുന്ന തരത്തിലുള്ളതാണ്. ചുമരിലൊക്കെ മണ്‍‌മറഞ്ഞുപോയ സായിപ്പന്മാടുടെയെല്ലാം പേരുകള്‍ കൊത്തിയ ലോഹത്തകിടുകള്‍ പിടിപ്പിച്ചിട്ടുണ്ട്.

മൂന്നാര്‍ ടൌണില്‍ നിന്ന് ഇടുക്കി റൂട്ടില്‍ പോയാല്‍ മാട്ടുപ്പെട്ടിയാണ്. അവിടെ മുന്‍‌കാലങ്ങളില്‍ പശുവളര്‍ത്തല്‍ കേന്ദ്രത്തിലൊക്കെ കടത്തിവിടുമായിരുന്നു. ഇന്തോ-സ്വിസ്സ് പ്രോജക്‍ടാണത്. പക്ഷെ ഇപ്പോള്‍ ആള്‍ക്കാരെ കടത്തിവിടുന്നില്ല എന്നാണ് കേള്‍ക്കുന്നത്. പോകുമ്പോള്‍ അന്വേഷിച്ച് നോക്ക്. കടത്തിവിടുന്നെങ്കില്‍ പോകണമെന്നാണ് എന്റെ അഭിപ്രായം. മാട്ടുപ്പെട്ടി തടാകത്തില്‍ ബോട്ട് യാത്ര നല്ലൊരു അനുഭവമായിരിക്കും. അവിടെപ്പോകുമ്പോള്‍ തടാകത്തിന്റെ മറുകരയിലേക്ക് കൂക്കിവിളിക്കാന്‍ മറക്കണ്ട. ഒരു എക്കോ പോയന്റ് കൂടെയാണത്. ഇതിനൊക്കെ പുറമെ മാട്ടുപ്പെട്ടി പരിസരം വളരെ മനോഹരമായ ഒരിടമാണ്. ലേയ്‌ക്കിലേക്കും നോക്കി എത്രനേരം വേണമെങ്കിലും ആ പച്ചപ്പുല്‍ത്തകിടിയില്‍ ഇരിക്കാന്‍ തോന്നും.

ദേവികുളം തടാകവും നല്ലൊരു സ്പോട്ടാണ്. മഴപെയ്ത് തടാകം നിറഞ്ഞുനില്‍ക്കുന്നതുകാണാനാണ് കൂടുതല്‍ ഭംഗി.

പിന്നെയുള്ളത് ടോപ്പ് സ്റ്റേഷനാണ്. അത് മൂന്നാറില്‍ നിന്ന് 35 കിലോമീറ്ററോളം യാത്രയുണ്ട്. മൂന്നാറില്‍ ചെന്നാല്‍ എല്ലാവരും പോകുന്ന ഒരു സ്ഥലമാണത്. കുന്നിന്റെ മുകളില്‍ നിന്നുള്ള താഴ്‌വരക്കാഴ്ച്ചയാണ് ടോപ്പ് സ്റ്റേഷനില്‍ നിന്ന്‍ ആസ്വദിക്കാനുള്ളത്.
.
പറ്റുമെങ്കില്‍ കൊളുക്കുമലയിലേക്ക് കൂടെ പോകൂ. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടമാണത്. മൂന്നാറ് വരെ പോയിട്ട് കൊളുക്കുമലയില്‍ പോകാതെ മടങ്ങുന്നത് ഒരു വലിയ നഷ്ടമാണെന്നാണ് എന്റെ അഭിപ്രായം. മൂന്നാര്‍ പട്ടണത്തില്‍ നിന്നും ചിന്നക്കനാല്‍ റൂട്ടിലൂടെ സൂര്യനെല്ലിയിലെത്താം. അവിടന്ന് 15 കിലോമീറ്റര്‍ മാത്രമേ കൊളുക്കുമലയിലേക്കുള്ളൂ. തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ ജില്ലയിലാണ് കൊളുക്കുമലയുടെ സ്ഥാനമെങ്കിലും അവിടേയ്ക്ക് പോകാന്‍ ബോഡിനായ്ക്കനൂര് നിന്ന് റോ‍ഡ് മാര്‍ഗ്ഗമൊന്നും ഇല്ല.

മറ്റ് സ്ഥലങ്ങള്‍ താഴെപ്പറയുന്നവയാണ്.
ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് 15 കിലോമീറ്റര്‍.
രാജാമലൈ വന്യമൃഗസങ്കേതത്തിലേക്ക് 15 കിലോമീറ്റര്‍.
ആനമുടി പീക്കിലേക്ക് മൂന്നാറ് നിന്ന് 50 കിലോമീറ്റര്‍ പോകണം. ആനമുടിയാണ് പശ്ചിമഘട്ടത്തിലെ(വെസ്റ്റേണ്‍ ഗാട്ട്) തെക്കേ ഇന്ത്യയിലെ എറ്റവും ഉയരം കൂടിയ ഇടം. ട്രെക്കിങ്ങിന് താല്‍പ്പര്യം ഉള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് അത്.

മറയൂര്‍ വളരെ നല്ല സ്ഥലമാണ്. മൂന്നാറ് നിന്ന് 40 കിലോമീറ്ററോളം പോകണം മറയൂരെത്താന്‍. മറയൂര്‍ക്ക് പോകുന്ന വഴിയിലാണ് കാന്തല്ലൂരും മന്നവന്‍ ചോലയും. 7800 അടി ഉയരത്തില്‍ വരെ 42 ല്‍പ്പരം ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന മന്നവന്‍ ചോലയിലെ ചോലക്കാടുകള്‍ ആനകളുടേയും പുലികളുടേയുമൊക്കെ വിഹാരകേന്ദ്രമാണ്.

ഇത്രയൊക്കെയാണ് മൂന്നാറും പരിസരപ്രദേശവുമൊക്കെയായി എനിക്കറിയാവുന്ന സ്ഥലങ്ങള്‍.ഇതില്‍ പല സ്ഥലങ്ങളിലും ഞാനിനിയും പോയിട്ടില്ല. ഒരുപാട് സ്ഥലങ്ങള്‍ ഇനിയും കണ്ട് തീര്‍ക്കാനുണ്ട്. ഓരോ മൂന്നാര്‍ യാത്രയിലും ഓരോരോ സ്ഥലങ്ങളില്‍ പോയി നല്ലവണ്ണം സമയമെടുത്ത് കാഴ്ച്ചകള്‍ കണ്ടുനടക്കുക എന്നതാണ് എന്റെ പോളിസി.

നീലക്കുറുഞ്ഞി പൂക്കാന്‍ ഇനിയും 10 കൊല്ലമെടുക്കും. രണ്ട് കൊല്ലം മുന്‍പ് പൂത്തെന്നാണ് എന്റെ ഓര്‍മ്മ. 12 കൊല്ലത്തിലൊരിക്കലാണ് നീലക്കുറുഞ്ഞി പൂക്കുന്നത്. ഞാനിതുവരെ ആ കാഴ്ച്ച കണ്ടിട്ടില്ല. കഴിഞ്ഞ പ്രാവശ്യം പോകാന്‍ തയ്യാറെടുത്തപ്പോഴേക്കും നീലക്കുറുഞ്ഞിയെല്ലാം കരിഞ്ഞുതുടങ്ങിയിരുന്നു. അല്ലെങ്കിലും നീലക്കുറുഞ്ഞി പൂക്കുന്ന കാലത്ത് മൂന്നാറില്‍ പോകാന്‍ തോന്നില്ല. അത്രയ്ക്ക് തിരക്കായിരിക്കും ആ സമയത്തൊക്കെ.അധികം തിരക്കുള്ളിടത്ത് കറങ്ങാന്‍ പോകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കഴിഞ്ഞ പ്രാവശ്യം നീലക്കുറുഞ്ഞി കാണാന്‍ സ്ക്കൂളില്‍ നിന്ന് കുട്ടികളുമായി മൂന്നാറില്‍ പോയ ചില അദ്ധ്യാപകരുടെ അനുഭവം കേട്ടപ്പോള്‍ വിഷമം തോന്നി. മണിക്കൂറുകളോളം വെയിലത്ത് ക്യൂ നിന്ന് കുറെ കരിഞ്ഞ നീലക്കുറുഞ്ഞികള്‍ മാത്രം കണ്ട് മടങ്ങേണ്ടി വന്നു അവര്‍ക്ക്.

ഞാന്‍ മൂന്നാറ് പോകുമ്പോളെല്ലാം ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടിലാണ് താമസിക്കാറ്. ചിന്നക്കനാല്‍ റൂട്ടിലാണ് ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ട്. അവിടന്ന് സൂര്യനെല്ലിയിലേക്ക് രണ്ടരക്കിലോമീറ്ററേയുള്ളൂ. ആ റൂട്ടില്‍ത്തന്നെയാണ് മഹീന്ദ്ര, സ്റ്റെര്‍ലിങ്ങ്, ഫോര്‍ട്ട് മൂന്നാര്‍ തുടങ്ങിയ ഒരുവിധം വലിയതും നല്ലതുമായ റിസോര്‍ട്ടുകളെല്ലാം. മൂന്നാര്‍ ലേയ്‌ക്ക് ആ റൂട്ടിലായതുകൊണ്ടാകണം ആ വഴിയില്‍ വേറേയും കുറേയധികം റിസോര്‍ട്ടുകള്‍ ഉണ്ട്. ഹോം സ്റ്റേ പോലുള്ള സംവിധാനങ്ങള്‍ ആ റൂട്ടില്‍ അല്ലെങ്കില്‍ മൂന്നാറില്‍ത്തന്നെ എത്രത്തോളം ഉണ്ടെന്ന് എനിക്ക് അറിയില്ല.

ബ്ലൂ മോണ്‍‌ഡില്‍ ഒരു ഗുണം ഉണ്ട്. 2 ബെഡ്ഡ് റൂമും ഒരു ലിവിങ്ങ് റൂമും ചേര്‍ന്ന കോട്ടേജുകള്‍ ഉണ്ട് അവിടെ. ഒന്നിലധികം ഫാമിലി ഉണ്ടെങ്കില്‍ അത് സൌകര്യം ചെയ്യും. സാധാരണ മുറികളും ഉണ്ട്. ഒരുവിധം പോക്കറ്റില്‍ ഒതുങ്ങുന്ന താരിഫാണവിടെ. മുന്‍പ് പറഞ്ഞ മറ്റ് ഹോട്ടലുകളില്‍ എല്ലാം ഇതിന്റെ ഇരട്ടി പണം ചിലവാകും. അവിടത്തെ ബുക്കിങ്ങിന് 9447131710 എന്ന മൊബൈല്‍ നമ്പറില്‍ വൈകീട്ട് 5 മണിക്ക് ശേഷം വിളിച്ചാല്‍ മതി. ലേയ്‌ക്കിന്റെ ഏറ്റവും മനോഹരവും അടുത്തുള്ളതുമായ വ്യൂ ബ്ലൂ മോണ്‍‌ഡ് റിസോര്‍ട്ടില്‍ നിന്നാണ്.

മൂന്നാറിലിപ്പോള്‍ പൂജ്യം ഡിഗ്രിയിലാണ് താപമാനമെന്ന്‍ വാര്‍ത്തകളില്‍ കണ്ടിരുന്നു. കോടമഞ്ഞുവീഴുന്ന ഈ മാസങ്ങളില്‍ മൂന്നാര്‍ യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയായിരിക്കും.

കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ചോദിച്ചാല്‍ മതി. അറിയുന്ന കാര്യങ്ങള്‍ പറഞ്ഞ് തരുന്നതില്‍ സന്തോഷമേയുള്ളൂ. നല്ലൊരു യാത്ര പോയി വരൂ. മടങ്ങി വന്നിട്ട് പറ്റുമെങ്കില്‍ ഒരു യാത്രാവിവരണം എഴുതാനും ശ്രമിക്കണേ.

ആശംസകളോടെ.

-നിരക്ഷരന്‍

(അന്നും, എന്നും, എപ്പോഴും)
--------------------------------------------------------------------------
’ചില യാത്രകള്‍ ‘ സ്ഥിരമായി വായിക്കുന്ന ജോജീ ഫിലിപ്പ് എന്ന സൊദി പ്രവാസി സുഹൃത്തിന്റെ കത്തിന് എഴുതിയ മറുപടി കുറച്ച് പരിപോഷിപ്പിച്ച്, മേമ്പൊടിക്ക് ഇത്തിരി പടങ്ങളൊക്കെ ചേര്‍ത്ത് ഒരു കത്തിന്റെ രൂപത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കുന്നു.