Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Sunday, 31 March 2013

കാടിന്റെ ശ്രീകോവിലിലേക്ക്.

വൃക്ഷങ്ങളിൽ നിങ്ങളെന്തെങ്കിലും ദൈവീകത കാണുന്നുണ്ടെങ്കിൽ, നിറയെ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് നല്ലൊരു കാട് തന്നെ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരു പുരയിടത്തിന് ‘ശ്രീകോവിൽ‘ എന്നല്ലാതെ മറ്റെന്ത് പേരാണ് ചേരുക ?

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച്ച ദിവസം രാവിലെ 11 മണിക്ക് ഞാൻ ചെന്നുകയറിയത് അത്തരമൊരു ശ്രീകോവിലിലേക്കാണ്. ശ്രീ.കെ.വി.ദയാൽ എന്ന പ്രകൃതിസ്നേഹി നട്ടുവളർത്തിയെടുത്ത മരങ്ങൾ തണൽ വിരിച്ച്, വേനൽച്ചൂടിലും കുളിർമ പ്രദാനം ചെയ്യുന്ന കാടിന്റെ ശ്രീകോവിലിലേക്ക്.

ദുഃഖവെള്ളിയാഴ്ച്ച, വാഹനമോടിച്ച് ദൂരയാത്രകൾ പോകാൻ പറ്റിയ ദിവസമാണ്. നിരത്തിൽ പതിവുപോലെ അത്രയ്ക്കധികം വാഹനങ്ങൾ ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രധാന കാരണം. മൂന്നാറിലേക്കും വയനാട്ടിലേക്കുമൊക്കെ പോകാൻ പദ്ധതിയിട്ടെങ്കിലും പല കാരണങ്ങളാൽ അതൊന്നും നടന്നില്ല. ഇത്രയും യാത്രാസൌകര്യമുള്ള ഒരു ദിവസം പാഴാക്കുന്നതെങ്ങനെ ? അപ്പോഴാണ് രണ്ട് ദിവസം മുൻപ് നാട്ടിലുള്ള ഒരു സുഹൃത്ത്, ദയാൽ സാറിനെപ്പറ്റി വാചാലയായത് ഓർമ്മ വന്നത്. ഉടനെ തന്നെ അദ്ദേഹത്തിന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു. നല്ല സുഖമില്ലാതിരിക്കുകയാണെങ്കിലും 11 മണിയോടെ ചെന്നാൽ അൽ‌പ്പസമയം സംസാരിച്ച് ഇരിക്കാം എന്ന് ഉറപ്പുകിട്ടിയതനുസരിച്ച് യാത്ര പുറപ്പെട്ടു. ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്കടുത്തുള്ള കായിപ്പുറത്താണ് ‘ശ്രീകോവിൽ‘. മുഹമ്മ എനിക്ക് നല്ല പരിചയമുള്ള സ്ഥലമാണ്. വൂൾഫ് ഗ്യാങ്ങ് എന്ന ഓസ്ട്രിയക്കാരൻ സായിപ്പിന്റെ മുഹമ്മയിലുള്ള വീട്ടിൽ വർഷങ്ങൾക്ക് മുൻപ് തങ്ങിയിട്ടുണ്ട്.

ഒരു മണിക്കൂറുകൊണ്ട് മുഹമ്മയിലെത്തി. കായിപ്പുറത്ത് ദയാൽ സാറിന്റെ വീട് എവിടെയാണെന്ന് ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ച് വാഹനത്തിന് വേഗത കുറച്ചപ്പോൾ, കവലയിൽ ഓട്ടോ റിക്ഷാസ്റ്റാന്റിന് അപ്പുറത്തുള്ള തൊടി ഞാൻ ശ്രദ്ധിച്ചു. സൂര്യപ്രകാശം നിലത്ത് വീഴാത്തവിധം കാടുപിടിച്ച് കിടക്കുന്ന ഒരു പുരയിടം. കേട്ടറിഞ്ഞിടത്തോളം ഇതുതന്നെയാകണം ഞാൻ അന്വേഷിക്കുന്ന കാട്. അപ്പോഴേക്കും മതിലിനുമേൽ ശ്രീകോവിൽ എന്ന പേര് കണ്ടു. കാടുകൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്ന സംസ്ഥാനത്ത് ആൾവാസമുള്ള ഒരിടത്ത് കാടുപിടിച്ച് കിടക്കുന്ന ഒരു തൊടി ആരുടേയും ശ്രദ്ധയാകർഷിക്കും. അന്വേഷിച്ച് കണ്ടുപിടിക്കേണ്ട ആവശ്യം വരുന്നുമില്ല. വാഹനം പുരയിടത്തിനകത്തേക്ക് ഒതുക്കി വെളിയിലിറങ്ങി. വേനൽച്ചൂടിൽ വെന്തുകിടക്കുന്ന ഭൂമിയല്ല ശ്രീകോവിലിനുള്ളിൽ. മാനം മുട്ടെ മരങ്ങൾ വളർന്നുനിൽക്കുന്നിടത്ത് സ്വാഭാവികമായും ഉണ്ടാകുന്ന കുളിർമയാണവിടെയുള്ളത്. അധികം താമസിയാതെ ദയാൽ സാർ പൂമുഖത്തെത്തി, ഞങ്ങളെ കാട്ടിനുള്ളിലേക്ക് നയിച്ചു.

കാടിനുള്ളിൽ ‘ശ്രീകോവിലി‘ന്റെ ഒരു ഭാഗം.
പുരയിടത്തിലൂടെ ഒരുചുറ്റ് നടക്കുമ്പോൾ വ്യത്യസ്തമായ ഒട്ടനവധി മരങ്ങളെ അദ്ദേഹം പരിചയപ്പെടുത്തി. പലതും നട്ടുവളർത്തിയത് തന്നെയാണെങ്കിലും വിത്ത് വാരിയെറിഞ്ഞ് വളർന്നുവന്ന മരങ്ങളും ധാരാളമുണ്ട്. പ്ലാവ് നടുമ്പോൾ കുഴികുത്തി അതിൽ വെക്കരുതെന്നുള്ളത് എനിക്ക് പുതിയ അറിവായിരുന്നു. മേൽമണ്ണിന് മുകളിൽത്തന്നെ മണ്ണ് കൂട്ടി വെച്ച് അതിൽ വേണം പ്ലാവിൻ തൈ നടാൻ. കീഴോട്ട് വേരോടിയാൽ പ്ലാവ് നന്നായി കായ്ക്കില്ലത്രേ ! കുഴികുത്തിവെക്കുമ്പോൾ തായ്‌വേരിനടിൽ ഒരു കട്ടയോ കല്ലോ എടുത്തുവെച്ച് അതിനെ ആഴത്തിലേക്ക് പോകാതെ വഴിതിരിച്ച് വിട്ടാലും മതി. “ചക്ക കഴിക്കുമോ“ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് “ചക്ക മാത്രമേ കഴിക്കൂ“ എന്നായിരുന്നു എന്റെ മറുപടി. പുരയിടത്തിൽ കായ്ച്ച് നിൽക്കുന്ന പ്ലാവ് ഒരെണ്ണം ഞാൻ നോട്ടമിട്ട് നിൽക്കുമ്പോളാണ് രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ചക്ക എന്ന മട്ടിൽ അദ്ദേഹത്തിന്റെ ചോദ്യം. ഒരു പ്ലേറ്റ് ചക്ക ഇരുന്ന ഇരിപ്പിൽ ഞാൻ അകത്താക്കി.


20വർഷം മുൻപ് അദ്ദേഹം ഈ സ്ഥലം വാങ്ങുമ്പോൾ ആലപ്പുഴ ഭാഗത്തൊക്കെ സാധാരണയായി കാണുന്ന തരത്തിലുള്ള വെളുത്ത നിറത്തിലുള്ള മണൽ മാത്രമായിരുന്നു ഇവിടെ. നിറയെ തെങ്ങുകൾ വെച്ചുപിടിപ്പിച്ചു. ഒക്കെയും നന്നായി വളർന്നുവന്നു. പക്ഷെ കുലയ്ക്കുന്ന സമയമായപ്പോഴേക്കും എല്ലാത്തിനും രോഗം ബാധിച്ചു. കൃഷിവകുപ്പുകാർ പറഞ്ഞുകൊടുത്ത മാർഗ്ഗങ്ങൾ എല്ലാം നടപ്പിലാക്കി. രാസവളവും ജൈവവളവും എന്നുവേണ്ട എല്ലാം പ്രയോഗിച്ച് നോക്കി. പക്ഷെ രക്ഷപ്പെട്ടില്ല. പിന്നെന്ത് ചെയ്യും എന്നുള്ള ചിന്ത കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്താണ് ജാപ്പാനീസ് കർഷകനായ മസനോബു ഫുക്കുവോക്കയുടെ പ്രകൃതി കൃഷിയെപ്പറ്റിയുള്ള ‘One Straw Revolution' എന്ന പുസ്തകം വായിക്കാനിടയായത്. അതൊരു വഴിത്തിരിവായിരുന്നു. മനസ്സുകൊണ്ട് ഫുക്കുവോക്ക, ദയാൽ സാർ അടക്കമുള്ള ഒരുപാട് പേരുടെ ആചാര്യൻ കൂടെയാണിപ്പോൾ. ഫുക്കുവോക്കയുടെ ചിത്രമൊരെണ്ണം പൂമുഖപ്പടിയിൽ തൂങ്ങുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മസനോബു ഫുക്കുവോക്ക. (ചിത്രം:-വിക്കിപീഡിയ)
അങ്ങനെയാണ് കാട് വെച്ച് പിടിപ്പിക്കാം എന്ന ആശയം ഉടലെടുത്തത്. ആദ്യമാദ്യം പലരും എതിർത്തു. കാടുപിടിച്ച് കിടന്നാൽ പാമ്പും എലീം ഒക്കെ വരും, തലവേദനയാകും എന്ന അഭിപ്രായങ്ങൾ ഉയർന്നു. പറമ്പായാൽ വെട്ടിത്തെളിച്ച് സമയാസമയത്ത് കിളച്ച് ചപ്പുചവറുകൾ തീയിട്ട് സംരക്ഷിക്കുന്നതാണല്ലോ നമ്മുടെ ശീലം. അനുഭവത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട ദയാൽ സാർ പറയുന്നത് ചവറൊന്നും തീയിടരുത് എന്നാണ്. എല്ലാം മണ്ണിൽ അലിഞ്ഞ് ഇല്ലാതാകണം. സൂര്യനാണ് ഏക ഊർജ്ജസ്രോതസ്സ് എന്നത് നമ്മൾക്കറിയാം. പക്ഷെ നമ്മൾ ആ സ്രോതസ്സിനെ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നില്ല. അൽ‌പ്പം പോലും വെയിൽ ഭൂമിയിൽ വീഴാൻ അനുവദിച്ചുകൂടാ. ചപ്പും ചവറും ഇലകളുമൊക്കെക്കൊണ്ട് ഭൂമി നിറഞ്ഞുനിൽക്കണം. അതിലേക്കാവണം വെയിൽ വീഴേണ്ടത്. അത് ഭൂമിയിൽ പൊടിഞ്ഞ് അലിഞ്ഞ് ചേരുമ്പോൾ അത്രയും ഊർജ്ജം ഭൂമിയിലേക്കെത്തുകയായി. മരങ്ങളിൽ ശേഖരിക്കപ്പെടുന്ന കാർബൺ ആണ് മണ്ണിലടിഞ്ഞ് കറുത്തനിറമുള്ള കാർബോഹൈഡ്രേറ്റ് ആയി മാറുന്നത്. ഇലകളും മറ്റും കത്തിക്കുന്നതോടെ ഈ കാർബണും, സൂര്യപ്രകാശത്തിൽ നിന്ന് അതിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ഊർജ്ജവുമാണ് ഇല്ലാതാകുന്നത്. ഊർജ്ജം ഒരു രൂപത്തിൽ നിന്ന് മറ്റൊരു രൂപത്തിലേക്ക് പരിവർത്തനം ചെയ്യാനാകും പക്ഷെ ഉണ്ടാക്കിയെടുക്കാനാവില്ല എന്ന് ചെറിയ ക്ലാസ്സുകളിൽ നാം പഠിച്ചിട്ടുള്ളതാണ്. ഹൈസ്ക്കൂളിൽ പഠിച്ച ഊർജ്ജതന്ത്രവും രസതന്ത്രവും പ്രായോഗികമാക്കുന്നില്ല എന്നതാണ് നമ്മുടെ പരാജയം. ഹരിത വിപ്ലവം വന്നപ്പോൾ മുതൽ ശാസ്ത്രീയമെന്ന് പേരിൽ നടപ്പിലാക്കി വരുന്നത് പലതും അശാസ്ത്രീയമായ കൃഷി രീതികളാണ്.

ഒന്നരയേക്കർ വീടിനുചുറ്റും കാണുന്ന മരങ്ങളിൽ പലതും കുരു ഏറിഞ്ഞ് മുളപ്പിച്ച് വളർത്തിയെടുത്തതാണ്. ദയാൽ സാറിന്റെ കാട്ടിൽ ഇപ്പോൾ 250ൽ‌പ്പരം വൃക്ഷലതാദികൾ വളരുന്നുണ്ട്. മരങ്ങളിലേക്ക് കുരുമുളക് പോലുള്ള വള്ളികൾ പറ്റുന്നത്രയ്ക്ക് പടർത്തിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമൊക്കെ കിട്ടാൻ സാദ്ധ്യതയുള്ള എല്ലാ വൃക്ഷങ്ങളും സംഘടിപ്പിച്ച് അദ്ദേഹം ഇവിടെ വളർത്തുന്നുണ്ട്. രണ്ട് കുളങ്ങൾ കുഴിച്ച് അതിൽ നിന്നുള്ള വെള്ളം വൃക്ഷങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നു. തൊടിയുടെ ഒരുഭാഗത്ത് പച്ചക്കറിത്തോട്ടമാണ്. ചുരയ്ക്ക അടക്കം ഒരുവിധം എല്ലാ പടർപ്പുകളും ഇവിടെയുണ്ട്. ഇതിനൊക്കെ പുറമേ ഒട്ടനവഴി ഷട്പദങ്ങളും ജീവജാലങ്ങളും ഈ കാട്ടിൽ വളരുന്നു. മഴപ്പാറ്റ എന്ന് വിളിക്കുന്ന ചുവന്ന നിറത്തിലുള്ള ജീവിയെ പ്രകൃതിദത്തമായ കാടുകളിൽ പോലും വളരെ ദുർലഭമായിട്ടേ കാണാനാവൂ. ഇവിടെയതിനെ ചവിട്ടിയിട്ട് നടക്കാനാവില്ല എന്ന അവസ്ഥയാണ്. തേനീച്ചകൾക്കും പക്ഷികൾക്കുമൊക്കെയായി കൂടുകളും ഒരുക്കിക്കൊടുത്തിട്ടുണ്ട്, വൃക്ഷങ്ങൾക്ക് മുകളിൽ.

മഴപ്പാറ്റകൾ
പച്ചക്കറി കൃഷി നടക്കുന്ന ഭാഗത്തുള്ള രണ്ടാമത്തെ കുളത്തിനോട് ചേർന്ന് അൽ‌പ്പം ഉയരത്തിൽ മണ്ണ് കൂട്ടിയിട്ട് അതിനുള്ളിൽ സാധാരണ സർപ്പക്കാവുകളിൽ കാണാറുള്ള മരങ്ങളൊക്കെ നട്ടുപിടിപ്പിച്ച് ഒരു കാവുതന്നെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മേമ്പൊടിക്ക്, കല്ലിൽ തീർത്ത ഒരു സർപ്പ പ്രതിഷ്ഠയുമുണ്ട്. അതൊരു പരീക്ഷണത്തിന്റെ ഭാഗമായി തീർത്ത പ്രദേശം കൂടെയാണ്. വല്ലാത്ത കാറ്റുള്ള ഇടങ്ങളിൽ കാറ്റിനെ നിയന്ത്രിക്കാൻ എങ്ങനെ സാധിക്കും എന്നതിന്റെ ഉദാഹരണമാണ് ആ കാവും അതിനോട് ചേർന്ന കുളവും. ഒരു പരിധിവരെ കാറ്റിനെ തടഞ്ഞ് നിർത്താൻ മരങ്ങൾക്കാവുമെങ്കിലും കാറ്റ് ശമിപ്പിക്കണമെങ്കിൽ തൊട്ടടുത്ത് തന്നെ ഒരു താഴ്ന്ന പ്രദേശം ഉണ്ടായിരിക്കണം. കുളം ആ ജോലി നിർവ്വഹിക്കുന്നു. കൃഷിയിടങ്ങളിൽ കാറ്റിന്റെ വല്ലാത്ത ശല്യമുള്ള തമിഴ്‌നാട്ടിലെ പ്രദേശങ്ങളിൽ പലരും ഈ മോഡൽ പ്രാവർത്തികമാക്കാൻ തുടങ്ങിയിരിക്കുന്നു. പോരാത്തതിന് മരങ്ങളിൽ തട്ടി പെയ്തിറങ്ങുന്ന മഴവെള്ളം കുളത്തിലെ ജലവിതാനം ഉയർത്തുകയും ചെയ്യുന്നു.

പുഴയരികിലുള്ള സ്ഥലത്ത് അൽ‌പ്പം ഉപ്പിന്റെ കനമുള്ള വെള്ളം എങ്ങനെ ശുദ്ധമാക്കിയെടുക്കാൻ എന്ന എന്റെ ചോദ്യത്തിന് ദയാൽ സാറിന്റടുത്ത് ഉത്തരം റെഡിയാണ്. കണ്ടൽക്കാടും കൈതയും മുളയുമൊക്കെ വെച്ചുപിടിപ്പിക്കുക. ഇതിന്റെയൊക്കെ വേരോടാൻ തുടങ്ങിക്കഴിഞ്ഞാൽ‌പ്പിന്നെ വേലിയേറ്റത്തിന് പോലും ഉപ്പ് വെള്ളം ഭൂമിയിലേക്ക് കടക്കില്ല. മഴ പെയ്തിറങ്ങുന്ന വെള്ളം വീണുവീണ് ഭൂമിക്കടിയിലെ ജലവും തൻ‌മൂലം കുളത്തിലേയും കിണറ്റിലേയും വെള്ളം ശുദ്ധമാകുകയും ചെയ്യും.

സർപ്പക്കാവും പ്രതിഷ്ഠയും
കൃഷിക്ക് വേണ്ടി മണ്ണിനെപ്പറ്റി പഠിക്കാൻ തുടങ്ങിയതോടെ മനുഷ്യൻ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റിയും അവന്റെ ആരോഗ്യത്തെപ്പറ്റിയും പഠിക്കാൻ ആരംഭിച്ചു. മണ്ണിന്റെ pH ബാലൻസിങ്ങിനെ കുറിച്ച് പഠിക്കാൻ തുടങ്ങിയപ്പോൾ മനുഷ്യരക്തത്തിന്റെ pH ബാലൻസിങ്ങിനെപ്പറ്റി മനസ്സിലാക്കാനായി. രക്തത്തിലും മജ്ജയിലുമൊക്കെ pH 7.41 ന് അടുക്കെ നിയന്ത്രിച്ച് നിർത്താനാകുമെങ്കിൽ കാര്യമായ രോഗങ്ങൾ ഒന്നും വരില്ലെന്നും പിടികിട്ടി. യോഗ പഠിപ്പിക്കാനായി ചിലിയിലേക്ക് പോയ സുഹൃത്തിനോട് അവിടെയുള്ള സുന്ദരന്മാരും സുന്ദരികളുമായ ജനങ്ങളെ നിരീക്ഷിച്ച് അവരുടെ ഭക്ഷണ രീതി മനസ്സിലാക്കി വരാൻ ആവശ്യപ്പെട്ടു. മൂന്ന് നേരവും അവിടെയുള്ളവർ കഴിക്കുന്നത് ബട്ടർ ഫ്രൂട്ട് അഥവാ അവക്കാഡോ ആണെന്ന് മനസ്സിലായി. pH ന്യൂട്രലായിട്ടുള്ള ഒരു ഫലമാണ് അവക്കാഡോ. നല്ലവണ്ണം ഫാറ്റ് ഉള്ള പഴവുമാണത്. ഏഴെട്ട് വർഷം കൊണ്ട് വളർത്തി കായിച്ചെടുക്കാൻ പറ്റുന്ന ബട്ടർ ഫ്രൂട്ട് അദ്ദേഹം പിടിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ട് മരമെങ്കിലും ഇല്ലെങ്കിൽ കായുണ്ടാകില്ല എന്നത് ശ്രദ്ധിക്കണമെന്ന് മാത്രം. ഒരേ മരത്തിൽ തന്നെയാണ് ആൺ‌പൂവും പെൺ‌പൂവും ഉണ്ടാകുന്നത്. പക്ഷേ, പെൺ‌പൂവ് വിരിഞ്ഞ് താഴെ വീണ് കഴിഞ്ഞതിന് ശേഷം മാത്രമേ ആണ് പൂവ് വിരിയൂ. അതുകാരണം പരാഗണം നടക്കാനുള്ള സാദ്ധ്യത ഇല്ലാതാകുന്നു. രണ്ട് മരങ്ങൾ ഉണ്ടെങ്കിലേ ഈ പ്രശ്നം പരിഹരിക്കാനാവൂ.

ഭക്ഷണത്തിൽ ഫാറ്റ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ് എന്നിവ ഉണ്ടാകണമെങ്കിൽ മണ്ണിലും ഫാറ്റ് എത്തണം. അതുകൊണ്ട് മീൻ‌വളം എല്ലുപൊടി എന്നുള്ളതിനൊക്കെ പ്രസക്തി കൂടുതലാണ്.അവക്കാഡോ പോലുള്ള ഫലങ്ങൾക്ക് മീൻ‌വളം നന്നായി ആവശ്യമാണ്. മലയാളികൾ പീനട്ട് ബട്ടർ ഫ്രൂട്ട്, അവക്കാഡോ എന്നീ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ഇഷ്ടം പോലെ ചെറുപ്പക്കാർ ജൈവകൃഷിയിലും മറ്റും താൽ‌പ്പര്യം കാണിച്ചുതുടങ്ങിയിരിക്കുന്നു എന്നത് നല്ലൊരു ലക്ഷണമായിട്ടാണ് അദ്ദേഹം കാണുന്നത്. പോയ കാടുകളൊക്കെയും തിരിച്ചുവരും എന്ന പ്രതീക്ഷയിലാണദ്ദേഹം. ഗാന്ധിജി യൂണിവേർസിറ്റിയിൽ ഒരു കോർസ് തന്നെ തുടങ്ങിയെടുക്കാൻ ദയാൽ സാറിനും സഹപ്രവർത്തകർക്കും ആയിട്ടുണ്ട്. 20 ദിവസം കൊണ്ട് കൃഷിയെപ്പറ്റി പഠിപ്പിക്കുന്ന ഒരു സർട്ടിഫിക്കറ്റ് കോഴ്സാണത്. ജൈവകർഷ സമിതി എന്ന പേരിൽ പ്രായോഗിക കൃഷിരീതികൾ സ്വയം കണ്ടെത്തി മറ്റ് കർഷകരുമായി ഒത്തുകൂടെ അതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന ഒരു സമിതിയുടെ കൺ‌വീനർ കൂടെയാണ് അദ്ദേഹം. കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ച് ക്ലാസ്സുകൾ എടുക്കുകയും കൃഷിരീതികൾ പ്രചരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് ‘അണ്ണൻ‘.

ദയാൽ സാറിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ.
നാട്ടുകാരും അടുപ്പക്കാരുമൊക്കെ അദ്ദേഹത്തെ വിളിക്കുന്നത് അണ്ണൻ എന്നാണ്. എനിക്ക് പക്ഷെ സാർ എന്നോ മാഷേ എന്നോ വിളിക്കാനാണ് താൽ‌പ്പര്യം. ചുറ്റുമുള്ള പ്രകൃതിക്ക് കോട്ടം വരാതെ അതിനെക്കൂടെ സംരക്ഷിച്ചുകൊണ്ട് അതിജീവനത്തിന്റെ പാഠങ്ങൾ ഉദാഹരണ സഹിതം ജനങ്ങളിലേക്ക് പകർന്നുകൊടുക്കുന്ന ഒരാൾ എന്തുകൊണ്ടും ഗുരുസ്ഥാനത്തിന് തന്നെ അർഹനാണ്.

ഏതൊക്കെ മരങ്ങൾ എങ്ങനൊക്കെ നട്ടുപിടിപ്പിക്കണം, എന്തൊക്കെ വളങ്ങൾ ഉപയോഗിക്കണം, അടുക്കളകൃഷി എങ്ങനെ പരിരക്ഷിക്കണം, എന്തൊക്കെ ഭക്ഷണങ്ങൾ വർജ്ജിക്കണം, എന്തൊക്കെ കഴിക്കണം, എന്നിങ്ങനെ ഒരുപാടൊരുപാട് അറിവുകളാണ് അദ്ദേഹം പകർന്നുതന്നത്. മുഴുവനായി എഴുതി ഫലിപ്പിക്കാൻ എനിക്കാവില്ല. എത്തിപ്പറ്റാൻ സാധിക്കുന്നവർ ഒരിക്കലെങ്കിലും കായിപ്പുറത്തെ ഈ ശ്രീകോവിലിലേക്ക് ഒരു യാത്ര തരപ്പെടുത്തണം. കുറേനേരം ദയാൽ സാറുമായി സംസാരിച്ചിരിക്കണം. ജീവിതത്തോടുള്ള കാഴ്ച്ചപ്പാട് തന്നെ ചിലപ്പോൾ മാറിമറിഞ്ഞെന്ന് വരും, അങ്ങനെയൊരു യാത്രയ്ക്ക് മുതിർന്നാൽ.


മൂന്നാറിലേക്കോ വയനാട്ടിലേക്കോ പോകാൻ സാധിക്കാതിരുന്നതിൽ എനിക്കിപ്പോൾ അൽ‌പ്പം പോലും ഖേദമില്ല. ഈ ദിവസത്തെ ദുഃഖവെള്ളി എന്ന് വിളിക്കാനും ഞാൻ തയ്യാറല്ല. എനിക്കതൊരു ഗുഡ് ഫ്രൈഡേ തന്നെ ആയിരുന്നു. ---------------------------------------------------------------------------------------------------------------------  
ദയാൽ സാറിനെപ്പറ്റി കൂടുതൽ അറിയാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
  1. ജനയുഗം ലേഖനം.
  2. മാധ്യമം 2009 ഓണപ്പതിപ്പ് ലേഖനം. -

Friday, 6 April 2012

കുരിശിന്റെ വഴിയേ ഒരു യാത്ര

“ജീവിതം ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയല്ലേ? ഒരു മലകയറ്റം നല്ലതാണ്. “ രാവിലെ 5 മണിക്കെഴുന്നേറ്റ് യാത്ര പുറപ്പെടുമ്പോൾ മുഴങ്ങോടിക്കാരി പറഞ്ഞ വാചകങ്ങൾ ഒരു വിശ്വാസിയുടേതായിരുന്നു. ശരിയാണെന്ന് എനിക്കും തോന്നി. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്ന വിശ്വാസം എനിക്കുമുണ്ട്. ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും അതിനെ ആദരിക്കുകയും ബഹുമാനിക്കുകയും പൂജിക്കുകയും വേണം.

കുട്ടിക്കാലം മുതൽ കാണുന്ന ചില കാഴ്ച്ചകളും ശബ്ദങ്ങളുമൊക്കെ നമ്മിൽ ഒരുപാട് താൽ‌പ്പര്യം ജനിപ്പിക്കും, അതുമായി മാനസ്സികമായി കൂടുതൽ അടുപ്പിച്ച് നിർത്തും. ഈസ്റ്റർ സമയം ആകുന്നതോടെ കുരിശുചുമന്ന് മരമണിയുമടിച്ച് മലയാറ്റൂർക്ക് പോകുന്ന കാവിവസ്ത്രധാരികളായ വിശ്വാസികളുടെ ദൃശ്യം, പള്ളിപ്പുറം ഇടവക അതിർത്തിക്കാരനായ എനിക്ക് അത്തരമൊന്നാണ്. മറ്റ് പല കുന്നുകളും മലകളും ഇക്കാലത്തിനിടയ്ക്ക് പലവട്ടം കയറിയിട്ടുണ്ടെങ്കിലും മലയാറ്റൂർ മല കയറാനായിട്ടില്ല. പ്രവാസമൊക്കെ മതിയാക്കി നാട്ടിൽ സ്ഥിരതാമസമായ സ്ഥിതിയ്ക്ക്, അതാത് കാലങ്ങളിൽ എല്ലാ ആഘോഷങ്ങളിലും ആചാരങ്ങളിലും പങ്കാളിയാകുക തന്നെ. ദുഖഃവെള്ളിയാഴ്ച്ചയ്ക്ക് മുന്നേ മലയാറ്റൂർ മല കയറണമെന്ന് തീരുമാനമെടുത്തപ്പോൾ ആദ്യം വിളിച്ചത് ജോ യെ ആണ്.

വിശ്വാസികൾ കുരിശ് ചുമന്ന് മലയാറ്റൂർ മലയിലേക്ക്.
“വെള്ളിയാഴ്ച്ച നല്ല തിരക്കായിരിക്കും, പെസഹാ വ്യാഴാഴ്ച്ച അതിരാവിലെ പോയാൽ തിരക്ക് കൂടുന്നതിന് മുന്നേ തിരിച്ചിറങ്ങാം. കുടുംബവും കുടുംബസുഹൃത്തുക്കളുമൊക്കെയായി ഞാൻ പോകുന്നുണ്ട്.” ജോ യുടെ മറുപടി കിട്ടിയ പാടെ ഞാനാ സംഘത്തിലെ ഒരാളായി.

യാത്ര ഈ ശുഭ്രവസ്ത്രധാരിക്ക് മുകളിലാണ്.
രാവിലെ ആറര മണിക്ക് നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ മുന്നിൽ ഒത്തുചേർന്ന് അവിടന്ന് കാലടി വഴി മലയാറ്റൂർ; അതായിരുന്നു പദ്ധതി. എന്റെ യാത്ര, പുതുതായി വാങ്ങിയ ഹോണ്ട ഏവിയേറ്ററിൽ ആണ്. വർഷങ്ങൾ ഒരുപാടാകുന്നു ഇത്രയധികം ദൂരം ഏതെങ്കിലും ഇരുചക്രവാഹനം ഓടിച്ചിട്ട്. ചൂടുകാലമാണെങ്കിലും അതിരാവിലെ ആയതുകൊണ്ട് ചെറിയൊരു തണുപ്പ് അനുഭവപ്പെടുന്നുണ്ട്. റോഡിൽ വാഹനത്തിരക്ക് ആയിത്തുടങ്ങിയിട്ടില്ല; എന്നാലും വഴിയിലെങ്ങും പല വലിപ്പത്തിലുള്ള കുരിശുകളും ചുമന്ന് കാൽനടയായി നീങ്ങുന്ന വിശ്വാസികളുണ്ട്. ചിലർ ഒരുപാട് ദൂരെ നിന്ന് കുറേയധികം ദിവസങ്ങളെടുത്ത് വരുന്നവരാണെന്ന് വ്യക്തം. പലരും വേച്ചുവേച്ചാണ് നടക്കുന്നത്. ദൈവപുത്രൻ അനുഭവിച്ച ത്യാഗത്തോളം വരുന്നില്ല തങ്ങളുടെ ഈ നേർച്ചയെന്ന് കൃത്യമായി ധാരണയുള്ള വിശ്വാസികൾ തന്നെയാണെല്ലാവരും. ചാട്ടവാറടിയും മുൾക്കിരീടവും അവർക്കനുഭവിക്കേണ്ടി വരുന്നില്ലല്ലോ.

രണ്ടുപേർ ചേർന്ന് വലിയ കുരിശുമായി.
കുരിശ് ചുമന്നുള്ള മലകയറ്റത്തിന്റെ നേർച്ച പല തരത്തിലാണ്. കൈയ്യിൽ ഒതുങ്ങിയിരിക്കുന്ന കൊച്ചുകൊച്ച് കുരിശുകൾ മുതൽ കൃസ്തുദേവൻ ചുവന്ന വലിപ്പത്തോളം പോന്നതും അതിനേക്കാൾ വലിയതുമായ കുരിശുകൾ ചുമക്കാമെന്ന് നേർച്ചനേരാം. ഒന്നിലധികം പേർ ചേർന്നും ഒറ്റയ്ക്കുമൊക്കെ അത്തരത്തിലുള്ള വലിയ കുരിശുകളും ചുമന്ന് പ്രാർത്ഥനകൾ ചൊല്ലി മരമണി മുഴക്കി നടന്നുനീങ്ങുന്ന വിശ്വാസികളുടെ എണ്ണം മലയാറ്റൂരെത്തുന്നതോടെ അധികമായി കണ്ടുതുടങ്ങി.

മരമണി
താഴ്‌വാരത്തിലുള്ള തടാകത്തിന് സമീപം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇഷ്ടം പോലെ സ്ഥലമുണ്ട്. സ്കൂട്ടർ പാർക്ക് ചെയ്ത് കഴിയുന്നതിനുമുന്നേ മെഴുകുതിരി കച്ചവടക്കാർ വളഞ്ഞു. മലകയറാൻ തുടങ്ങിയാൽ ഇടയ്ക്കിടയ്ക്കുള്ള എല്ലാ കുരിശടികളിലും കത്തിക്കാനുള്ള തിരികളാണത്. സീസണായാൽ താഴ്വാരം മുഴുവൻ വഴിവാണിഭക്കാരെക്കൊണ്ട് നിറയുന്നു. മെഴുകുതിരി കച്ചവടം തന്നെയാണ് പ്രധാനം. വെള്ളിപൂശിയ ആൾരൂപം മുതൽ നാഗരൂപങ്ങൾ വരെ നേർച്ചക്കാർക്ക് വേണ്ടി നിരത്തിയിട്ടുണ്ട്. കയറ്റം ആരംഭിക്കുന്നതിന് മുന്നേ രണ്ട് കൂട് മെഴുകുതിരിയും ഒരു കുപ്പി വെള്ളവും വാങ്ങി തോൾസഞ്ചിയിൽ നിക്ഷേപിച്ചു. കുത്തിനടക്കാനുള്ള ചൂരലിന്റെ വടി ഒരെണ്ണം വാങ്ങുക കൂടെ ചെയ്തപ്പോൾ മലകയറാൻ തയ്യാർ. കയറ്റത്തിൽ കാര്യമായ ആവശ്യം വരില്ലെങ്കിലും, ഇറങ്ങുന്ന സമയത്ത് കുത്തിപ്പിടിക്കാൻ പാകത്തിന് ഒരു വടി നന്നായി പ്രയോജനപ്പെടുമെന്ന് എനിക്കനുഭവമുണ്ട്.

പൊന്മല കേറ്റം മുത്തപ്പാ...
പലയിടത്തും മുഴുത്ത ഉരുളൻ കല്ലുകൾക്കിടയിലൂടെയാണ് കയറ്റം. ആദ്യത്തെ കുരിശടി വരെ കുറച്ച് ദൂരമുണ്ട്. പിന്നീടങ്ങോട്ട് അടുത്തടുത്താണ് കുരിശടികൾ. സമുദ്രനിരപ്പിൽ നിന്ന് 1990 അടിയോളം ഉയരത്തിലേക്കാണ് കയറേണ്ടത്. ആകെ 14 കുരിശടികളാണുള്ളത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതുമുതൽ ഗാഗുൽത്താ മലയിലേക്കുള്ള പീഢന യാത്രയും കുരിശ് മരണവും കല്ലറയിൽ അടക്കം ചെയ്യുന്നതുമടക്കമുള്ള പ്രധാന സംഭവങ്ങളെയാണ് 14 കുരിശടികൾ പ്രതിനിധാനം ചെയ്യുന്നത്. കുരിശിനോടൊപ്പമുള്ള ചിത്രങ്ങളിൽ ആ സംഭവങ്ങളെല്ലാം കാണിക്കുന്നുണ്ട്. എല്ലായിടത്തും തിരികൾ കത്തിക്കാനുള്ള സംവിധാനമുണ്ട്. ഓരോ കുരിശടിയിലും തിരി കൊളുത്തി അൽ‌പ്പനേരം പ്രാർത്ഥിച്ച് നിന്നതിന് ശേഷമാണ് വിശ്വാസികളുടെ യാത്ര പുരോഗമിക്കുന്നത്. കുരിശുചുമക്കുന്നവർ എല്ലാ കുരിശടികൾക്കും കീഴെ, തോളിൽ നിന്ന് കുരിശിറക്കി പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു, വീണ്ടും അടുത്ത കുരിശടിയിലേക്ക് നീങ്ങുന്നു.

പ്രാർത്ഥനാ നിരതരായി സംഘാഗങ്ങൾ.
ജോയുടെ മകൻ മിലിന്ദ് അടക്കം, സംഘത്തിലുള്ള കുട്ടികൾ ഓടിയോടിയാണ് മല കയറുന്നത്. ബാല്യത്തിന്റെ നിഷ്ക്കളങ്കത നഷ്ടമാകുന്നതോടെ എല്ലാ മനുഷ്യന്റേയും പാപഭാരം കൂടിക്കൂടി വരുന്നു. ചെറിയ കയറ്റങ്ങൾ പോലും അവർക്ക് വലിയ പീഡാനുഭവങ്ങളായി മാറുന്നു. പാപം ചെയ്തവരും ചെയ്യാത്തവരുമെല്ലാം മലകയറുന്നത് നല്ലതാണ്. ലോകജനതയ്ക്ക് വേണ്ടി പീഡനങ്ങൾ മുഴുവൻ ഏറ്റുവാങ്ങിയ ദൈവപുത്രനോടുള്ള ആദരവ് പ്രകടിപ്പിക്കാം; അതോടൊപ്പം, ശരീരത്തിൽ കുമിഞ്ഞ് കൂടിയ ദുർമ്മേദസ്സ് കുറേയെങ്കിലും വിയർപ്പായി ഒഴുക്കിക്കളയാം.

ഒന്നാമത്തെ കുരിശടി.
കുരിശടിക്ക് കീഴെ വിശ്വാസികൾ
കുരിശ് ചുമന്ന് മലകയറാമെന്ന് നേർച്ച എടുക്കുന്നത് പോലെ തന്നെ, മുട്ടിലിഴഞ്ഞ് മല കയറാമെന്ന് നേരുന്നവരും വിശ്വാസികൾക്കിടയിലുണ്ട്. അൻപതിനടുക്കെ പ്രായം ചെന്ന ഒരു സ്ത്രീ മുട്ടിലിഴഞ്ഞ് മല കയറാൻ പ്രയാസപ്പെടുന്നു. ഒരിക്കൽ അതുപോലെ മുട്ടിലിഴഞ്ഞ് മലകയറിയാൽ പിന്നീടൊരിക്കലും പാപം ചെയ്യാൻ തോന്നിയെന്ന് തന്നെ വരില്ല. വെള്ളിയാഴ്ച്ച ആകുന്നതോടെ മുട്ടിലിഴഞ്ഞ് മല കയറുന്നവരുടേതടക്കം മലയാറ്റൂർ മല ജനസമുദ്രമായി മാറും. കാലടി കഴിഞ്ഞാൽ റോഡുകളിൽ വാഹനങ്ങൾ തിങ്ങിനിറയും.

പാറക്കല്ലുകൾക്കിടയിലൂടെ മുകളിലേക്ക്.
കുരിശ് ചുമന്നുകൊണ്ട് വന്ന ഒരുപാട് പേർ ഞങ്ങളേയും കടന്ന് മുകളിലേക്ക് കയറിപ്പോയി. ദിവസങ്ങളോളം നീണ്ട യാത്രയുടെ അവസാന പാദമാണതെങ്കിലും അവരുടെ വേഗതയ്ക്ക് കുറവൊന്നുമില്ല.

പൊന്നും കുരിശ് മുത്തപ്പാ
പൊന്മല കേറ്റം,
പാപികൾ ഞങ്ങൾ
പാദം ബലം താ,
പാപികൾ ഞങ്ങൾ
ദേഹം ബലം താ.

എന്നിങ്ങനെയുടെ ഭക്തിനിർഭരമായ വിളികളാണ് അവരുടെ കയറ്റം അനായാസമാക്കുന്നത്. ആ പ്രാർത്ഥനയ്ക്ക് ഏതൊരു മല കയറ്റത്തിന്റേയും ശ്വാസതാളമാണ്.

മറ്റൊരു വിശ്വാസി സംഘം കുരിശുകളുമായി.
മൂന്നാമത്തെ കുരിശടിക്ക് കീഴെ വിശ്വാസികൾ.
ഒൻപതാമത്തെ കുരിശടി.
എല്ലാ കുരിശടികളിലും തിരികൾ കത്തിച്ച് ഫോട്ടോകളെടുത്ത് എന്റെ മലകയറ്റവും പുരോഗമിച്ചുകൊണ്ടിരുന്നു. കുട്ടികൾ പലരും ഇതിനിടയ്ക്ക് ഞങ്ങളുടെ സംഘത്തിൽ നിന്ന് അപ്രത്യക്ഷമായി. മകനെവിടെ എന്ന് ജോയോട് ചോദിച്ചപ്പോൾ ‘മുകളിൽ എത്തിക്കാണും’ എന്നായിരുന്നു മറുപടി. ഇത്രയും ആൾക്കാർക്കിടയിൽ കുട്ടി കൂട്ടം തെറ്റിപ്പോകുമെന്ന ആധി തീരെയില്ല ആ വാക്കുകളിൽ. ദൈവ സമക്ഷത്തിലേക്കല്ലേ പോയിരിക്കുന്നത്, കുഴപ്പമൊന്നും സംഭവിക്കില്ല എന്ന ഉറച്ച വിശ്വാസമാണത്. ആദ്യത്തെ മൂന്ന് കുരിശടികൾ കഴിഞ്ഞതോടെ ഞാനും കൂട്ടത്തിൽ നിന്ന് വേർപിരിഞ്ഞുകഴിഞ്ഞിരുന്നു.

തിരിതെളിയിച്ച് പ്രാർത്ഥനയോടെ.....
അവസാനത്തെ കുറച്ച് ഭാഗങ്ങളിൽ പടികൾ കെട്ടിയിട്ടുണ്ട്. 14 കുരിശടികളും കഴിഞ്ഞാൽ വലത്തുഭാഗത്തുള്ള മരങ്ങളോട് ചേർന്ന് എല്ലാ കുരിശുകളും ഉപേക്ഷിക്കപ്പെടുന്നു. വലിയ കുരിശുകൾ മരങ്ങളോട് ചേർത്ത് കെട്ടി നിർത്തിയിട്ടുണ്ട്. തൊട്ടുമുന്നേ കയറി വന്ന ഒരു സംഘം കുരിശ് മരത്തിൽ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഞാൻ അവരുടെ കുറച്ച് ചിത്രങ്ങളെടുത്തു.

കുരിശുകൾ മരങ്ങളിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
മരത്തിൽ കുരിശ് ഉറപ്പിക്കുന്നു.
‘മോശ ഇസ്രായേല്‍ ശ്രേഷ്ഠന്‍മാരെ വിളിച്ചു പറഞ്ഞു. കുടുംബങ്ങളുടെ കണക്കനുസരിച്ച് നിങ്ങള്‍ പെസഹാ ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍. പാത്രത്തിലുള്ള രക്തത്തില്‍ ഹിസ്‌സോപ്പുകമ്പ് മുക്കി രണ്ട്  കട്ടിളക്കാലുകളിലും മേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്. എന്തെന്നാല്‍, ഈജിപ്റ്റുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവ് കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്തം കാണുമ്പോള്‍ കര്‍ത്താവ് നിങ്ങളുടെ വാതില്‍ പിന്നിട്ട് കടന്നുപോകും. സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം. കര്‍ത്താവ് തന്റെ വാഗ്ദാനമനുസരിച്ച് നിങ്ങള്‍ക്ക് തരുന്ന സ്ഥലത്ത് ചെന്നുചേര്‍ന്നതിന് ശേഷവും ഈ കര്‍മ്മം ആചരിക്കണം. ഇതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം. ഇത് കര്‍ത്താവിനര്‍പ്പിക്കുന്ന പെസഹാബലിയാണ്. അവിടുന്ന് ഈജിപ്റ്റിലുണ്ടായിരുന്ന ഇസ്രായേല്‍കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്റ്റുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന് ഇസ്രായേല്‍കാരെ രക്ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട് ദൈവത്തെ ആരാധിച്ചു. അനന്തരം ഇസ്രായേല്‍കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവ് മോശയോടും അഹറോനോടും കല്‍പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.‘

മല മുകളിലുള്ള പള്ളിയിൽ കുർബാന ആരംഭിച്ചിരിക്കുന്നു. വൈദികന്റെ ശബ്ദം മലഞ്ചെരുവുകളിൽ സ്ഥാപിച്ചിട്ടുള്ള ഉച്ചഭാഷിണികളിലൂടെ ഒഴുകിവന്നുകൊണ്ടിരുന്നു.

കുരിശുകളുടെ കൂമ്പാരം.
കുരിശുകൾക്കിടയിലൂടെ.....
എനിക്കെന്തായാലും ഇന്നൊരു സ്മരണ ദിവസം തന്നെ. നാളിത്രയും മരമണിയും മുഴക്കി കുരിശും ചുമന്ന് മുന്നിലൂടെ കടന്നുപോയിരുന്ന വിശ്വാസികളുടെ ഭാഗമാകാൻ ഈ പെസഹാ വ്യാഴാഴ്ച്ച എനിക്കായിരിക്കുന്നു.

14 കുരിശടിയും കഴിഞ്ഞാൽ മാർത്തോമ്മാ മണ്ഡപത്തിലേക്കാണ് ചെന്ന് കയറുന്നത്. തോമാസ്ലീഹയുടെ വലിയൊരു പ്രതിമയാണ് അതിനകത്ത്.

മാർത്തോമ്മാ മണ്ഡപം.
മണ്ഡപത്തിനകത്തെ തോമസ് സ്ലീഹായുടെ രൂപം.
മണ്ഡപത്തിന് പിന്നിൽ പുതിയ പള്ളിയുടെ തുറന്ന അൾത്താര. മൈക്കിളാഞ്ചലോയുടെ പ്രശസ്തമായ ‘പിയാത്ത’ ശിൽ‌പ്പത്തിന്റെ മാതൃക അൾത്താരയ്ക്ക് മുകളിലായി കാണാം. കുരിശുമരണം വരിച്ച യേശുവിനെ മടിയിൽ കിടത്തിയ മാതാവിന്റെ ശിൽ‌പ്പമാണ് 'പിയാത്ത'. ദിവ്യബലി കഴിഞ്ഞിട്ടില്ല. വിശ്വാസികൾ തുറസ്സായ ഇടങ്ങളിൽ ഇരുന്ന് പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നു.

പുതിയ പള്ളിയുടെ അൾത്താര.
മലകയറുന്നതിന് മുന്നേ മധുരമിട്ട ചായ കുടിക്കരുതെന്നാണ് ജോഹർ പറഞ്ഞിരുന്നത്. വെള്ളം പോലും കുടിക്കേണ്ടതില്ല. മുകളിൽ സഭയുടെ സ്റ്റാളിൽ നിന്ന് ചുക്ക് കാപ്പി കിട്ടും. അതൊരെണ്ണം മതി ക്ഷീണമകറ്റാൻ. സംഭവം ശരിയാണ്. ഒരു ചുക്കുകാപ്പി പകർന്ന് തന്നത് ചോർന്നുപോയ അത്രയും ഊർജ്ജമാണെന്ന് തോന്നി.

പുതിയ പള്ളിയുടെ വലത് വശത്തായി കാണുന്നത് ആനകുത്തിയ പള്ളിയാണ്. 1595ലാണ് ഇത് ഉണ്ടാക്കപ്പെട്ടത്. 1968 വരെ മലയാറ്റൂർ കുരിശുമുടി ഘോരവനമായിരുന്നതുകൊണ്ട് കാട്ടാനകളുടെ ആക്രമണം നിത്യസംഭവമ്മായിരുന്നു. ഇതിന്റെ പുറകുവശത്തെ ചുമരിൽ ഒരടിയോളം ആഴത്തിൽ ആനക്കൊമ്പ് തുളഞ്ഞ് കയറിയതിന്റെ പാടുകളുണ്ട്. ഇപ്പോൾ അതെല്ലാം ചില്ലിട്ട് സംരക്ഷിച്ചിരിക്കുന്നു.

ആനകുത്തിയ പള്ളിയുടെ പിൻഭാഗത്തെ ചുമർ. കുത്തിയ പാടുകൾ ഇവിടെ കാണാം.
ആനകുത്തിയ പള്ളിയുടെ മുൻ‌ഭാഗം.
ആനകുത്തിയ കപ്പേളയ്ക്ക് മുന്നിലായി പഴയ പള്ളി. വളരെ പഴക്കമുള്ള ഒരു കെട്ടിടമാണത്. വാതിലുകളുടേയും ജനലുകളുടേയും കട്ടിളകൾ തീർത്തിരിക്കുന്നത് കല്ലിലാണ്. വരാന്തയിലുള്ള തൂണുകളും കല്ലുകൊണ്ടുള്ളതാണ്.

പഴയ പള്ളിയ്ക്ക് പഴമയുടെ പ്രൌഢി.
പഴയ പള്ളി ഒരു പാർശ്വ വീക്ഷണം.
ജനലുകൾക്കും വാതിലുകൾക്കുമൊക്കെ പഴമയുടെ ഭംഗിയും വ്യത്യസ്തതയുമുണ്ട്. പഴയ പള്ളിക്ക് മുൻപിലായി പൊൻ‌കുരിശിന്റെ കൂടാരം. അവിടെ തിരി കത്തിക്കാൻ അനുവാദമില്ല. വിശ്വാസികൾ കുരിശിന്റെ കൂടിൽ മുത്തി തൊഴുത് പ്രാർത്ഥിക്കുന്നു. എ.ഡി. 52ൽ ഭാരത സന്ദർശന വേളയിൽ തോമാസ്ലീഹ ഈ മലമുകളിൽ വന്നെന്നും പ്രാർത്ഥിച്ചെന്നുമാണ് ഐതിഹ്യം. പൊന്നിൻ കുരിശ് മുത്തപ്പൻ എന്ന് പ്രകീർത്തിക്കുന്നത് യേശുവിന്റെ ശിഷ്യനായ വിശുദ്ധ തോമസ്സിനെത്തന്നെയാണ്.

മലയുടെ ചരിവിൽ നിന്നുള്ള താഴ്വരക്കാഴ്ച്ച അതിമനോഹമാണ്. ചിലയിടങ്ങളിൽ കൃഷിക്കായി അതിരുകൾ കെട്ടി തിരിച്ചിട്ട ഭൂമിയും കാണാം. മലകയറി ക്ഷീണിച്ച് വന്നവർ കുരിശിന്റെ ഭാരം തീർക്കാനായി ചരിവിലുള്ള പാറപ്പുറത്ത് വിശ്രമിക്കുന്നു.

ഇനി പ്രകൃതിയിൽ ലയിച്ച് അൽ‌പ്പം വിശ്രമം.
പഴയ പള്ളിക്ക് മുന്നിലൂടെ താഴേക്കിറങ്ങിയാൽ മറ്റൊരു പ്രധാന കാഴ്ച്ചകൂടെയുണ്ട്. തോമാസ്ലീഹയുടെ കാൽമുട്ടും പാദങ്ങളും പതിഞ്ഞ ഒരു പാറയാണ് അത്. ചില്ലുകൂടിനുള്ളിലൂടെ പാദമുദ്ര കാണുക തന്നെ വളരെ ശ്രമകരമാണ്. ഫോട്ടോ എടുക്കുക അതിനേക്കാൾ ബുദ്ധിമുട്ട്.

സെന്റ് തോമസിന്റെ പാദമുദ്ര പതിഞ്ഞ കല്ലുള്ള തിരുക്കൂട്.
എനിക്ക് മലയിറങ്ങാനുള്ള സമയമായി. മൊബൈൽ സിഗ്നൽ ഇല്ലാത്ത സ്ഥലമായതുകൊണ്ട് കൂടെ വന്ന സംഘത്തെ കണ്ടുപിടിക്കാൻ മാർഗ്ഗമൊന്നുമില്ല. ഞാൻ മലയിറങ്ങാൻ തുടങ്ങി. പെട്ടെന്ന് പുറകിൽ നിന്ന് ജോയുടെ ശബ്ദം. ഒരു സമൂഹഫോട്ടോ കൂടെ എടുത്തശേഷം ഞങ്ങൾ പിരിഞ്ഞു. അൽ‌പ്പനേരം കൂടെ പ്രാർത്ഥനകളിൽ പങ്കുകൊണ്ടതിനുശേഷമേ ജോയും സംഘവും മടങ്ങൂ.

യാത്രാസംഘം.
വിശ്വാസിസംഘങ്ങൾ കൂടുതലായി മലകയറി വന്നുകൊണ്ടേയിരുന്നു. തിരക്ക് വർദ്ധിച്ച് വരുകയാണ്. ദുഖവെള്ളി ആകുന്നതോടെ രാവും പകലും ഭക്തർ മലകയറിക്കൊണ്ടേയിരിക്കും. വഴിയിൽ ഉടനീളം മരങ്ങളിലും തൂണുകളിലുമൊക്കെ വെളിച്ചത്തിനായി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. എത്രയൊക്കെ തിരക്കുണ്ടെന്ന് പറഞ്ഞാലും ഈസ്റ്റർ ദിനങ്ങളിൽത്തന്നെ മലയാറ്റൂർ കുരിശുമല കയറുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. വിശ്വാസത്തിന്റേയും ഭക്തിയുടേയും നേർക്കാഴ്ച്ചയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്.

കൂടുതൽ വിശ്വാസികൾ മലമുകളിലേക്ക്...
ഈസ്റ്ററൊക്കെ കഴിഞ്ഞയുടനെ ആൾത്തിരക്കൊന്നുമില്ലാത്ത ഒരു സാധാരണ ദിവസം ഒരു പ്രത്യേക ലക്ഷ്യത്തോടെ മലയാറ്റൂർ മല വീണ്ടും കയറാൻ ഞാനൊരുക്കമാണ്. ഇക്കഴിഞ്ഞ ശബരിമല മണ്ഡലകാലത്തിന് ശേഷം, പമ്പ മുതൽ സന്നിധാനം വരെയുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കുമൊക്കെ വാരിക്കൂട്ടി വൃത്തിയാക്കിയ ഒരു സ്വകാര്യം കമ്പനിയെപ്പറ്റി എനിക്കറിയാം.

മാലിന്യക്കൂമ്പാരം - ഇതൊരു സാമ്പിൾ മാത്രം
അങ്ങനെ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റേയോ സന്നദ്ധരായ ജനങ്ങളുടെ സഹകരണത്തോടെയോ ഒരു വൃത്തിയാക്കൽ മലയാറ്റൂർ പൊന്മലയിലും ആവശ്യമാണ്. അത്രയ്ക്കുണ്ട് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഈ തീർത്ഥാടന കേന്ദ്രത്തിൽ. പ്രകൃതിയിൽ നിന്നകന്ന് പോകുമ്പോൾ ഈശ്വരനിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നെന്ന് മനസ്സിലാക്കാൻ വിശ്വാസികളും അധികാരികളും വൈകുന്നിടത്തോളം കാലം ഇത്തരം വൃത്തിയാക്കലുകൾ ആരെങ്കിലുമൊക്കെ ഏറ്റെടുത്തേ പറ്റൂ.
..
..

Monday, 13 September 2010

വീട്ടിക്കുന്നില്‍ ഒരു രാത്രി

ആദ്യഭാഗം ‘മഴനനയാന്‍ പറമ്പികുളത്തേക്ക് ‘ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
---------------------------------------------------------------------------------------

ടെന്റില്‍ 2 പേര്‍ക്ക് ഒരു രാത്രി താമസം, കന്നിമാറ സഫാരി‍, ബാംബൂ റാഫ്‌റ്റിങ്ങ്, ട്രൈബല്‍ സിംഫണി, ഡസ്ക്ക് റൈഡ്, 3 നേരത്തെ ഭക്ഷണം, അതിരാവിലെയുള്ള പക്ഷിനിരീക്ഷണം, കാട്ടിലൂടെ ഫോറസ്റ്റ് ഗാര്‍ഡിന്റെ അകമ്പടിയോടെ ആറേഴ് കിലോമീറ്റര്‍ ട്രക്കിങ്ങ് ഇത്രയുമൊക്കെയാണ് 4000 രൂപയോളം ചിലവ് വരുന്ന ടെന്റഡ് നിച്ച് പാക്കേജിലെ ചേരുവകള്‍.

ട്രാം വേ ട്രക്കിങ്ങ്, പീപ്പ് ത്രൂ വാച്ച് ടവര്‍, തെള്ളിക്കല്‍ നൈറ്റ്സ്, ടെന്റഡ് നിച്ച്, ഐലന്റ് നെസ്റ്റ് എന്നിങ്ങനെ പലതരത്തിലുള്ള പാക്കേജുകള്‍ക്ക് പുറമേ ഫോറസ്റ്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കാനുള്ള സൌകര്യവും പറമ്പികുളത്ത് ലഭ്യമാണ്. ഓരോ ദിവസമെടുക്കും ഓരോരോ പാക്കേജുകള്‍ ശരിക്കും ആസ്വദിച്ച് അനുഭവിച്ചറിയാനെന്ന് മാത്രം.

ടെന്റിലെ രാത്രിയുറക്കത്തിന് കാവലെന്നോണം പുറത്ത് മഴ പെയ്‌തുകൊണ്ടേയിരുന്നു. ഇടയ്ക്കിടയ്ക്ക് വൈദ്യുതി പ്രവഹിക്കുന്ന കമ്പിവേലിക്ക് പുറത്തെങ്ങുനിന്നോ പക്ഷിമൃഗാദികളുടെ സ്വരങ്ങള്‍; അതില്‍ തിരിച്ചറിയുന്നത് മയിലിന്റെ കൂജനം മാത്രം. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ പാക്കേജില്‍ ബാക്കിയുള്ളത് പക്ഷിനീരീക്ഷണവും കാട്ടിലൂടെയുള്ള ട്രക്കിങ്ങും മാത്രം. ഗൈഡ് ഹരിദാസിന്റെ നിര്‍ദ്ദേശപ്രകാരം ബ്രേക്ക്ഫാസ്റ്റിന് മുന്നേ പക്ഷിനിരീക്ഷണം നടത്താമെന്ന് വെച്ചു. അതുകഴിഞ്ഞ് ട്രക്കിങ്ങ്.

അതിരാവിലെ ഒരു പക്ഷിനിരീക്ഷണം

പക്ഷിനിരീക്ഷണത്തിന് സൌകര്യമൊരുക്കിക്കൊണ്ട് മഴ അല്‍പ്പനേരത്തേക്ക് മാറിനിന്നെങ്കിലും കുടയും വടിയും ട്രൈപ്പോഡും ക്യാമറകളുമൊക്കെയെടുത്ത് ഞങ്ങള്‍ അഞ്ചുപേരും കാട്ടിലേക്കിറങ്ങി. പക്ഷിനിരീക്ഷണത്തിന് പോകുന്ന കാട്ടുവഴി കുറേയൊക്കെ ടാറിട്ടതാണ്. രാവിലെ ആയതുകൊണ്ടാകാം പക്ഷികളെയൊക്കെ കുറേ കാണാനുമായി. ഹരിദാസ് പക്ഷികളെയൊക്കെ ദൂരെനിന്നുതന്നെ കാണുന്നുണ്ട്, അവറ്റകളുടെ ശബ്ദം തിരിച്ചറിയുന്നുണ്ട്. വീരപ്പനെപ്പോലെ കാട്ടില്‍ത്തന്നെ കഴിച്ചുകൂട്ടുന്നവര്‍ പക്ഷികളുടേയും മറ്റും ശബ്ദത്തിലുള്ള വ്യതിയാനങ്ങള്‍ കൊണ്ടുമാത്രം കാട്ടിലെ സംഭവവികാസങ്ങള്‍ ഗ്രഹിക്കാന്‍ പ്രാപ്തിയുള്ളവരാണെന്നറിയാമല്ലോ ? നമ്മളെപ്പോലുള്ളവര്‍ക്കാണ് ഒന്നും അറിയാത്തത്. നമ്മള്‍ പ്രകൃതിയില്‍ നിന്നുതന്നെ ഒരുപാടൊരുപാട് ദൂരെ എവിടെയോ ജീവിക്കുന്ന അന്യഗ്രഹജീവികള്‍.

കണ്ടോ എന്റെ പീലിയുടെ ഭംഗി ?

ക്യാമറയുടെ സൂം ലെന്‍സിന് എത്തിപ്പിടിക്കാനാവുന്ന ദൂരത്തില്‍ കാണുന്ന പക്ഷികളെയൊക്കെ വേണു പടമാക്കിക്കൊണ്ടിരുന്നു. കാട്ടുമൈന, മരംകൊത്തി, ചെമ്പോത്ത്, ഇരട്ടവാലന്‍ കുരുവി, മയില്‍, അങ്ങനെ മുന്‍പ് കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ കുറേയേറെ പക്ഷികള്‍...

അടുത്ത പ്രാവശ്യം ഒരു പക്ഷിനിരീക്ഷണത്തിന് അവസരം ഉണ്ടാകുന്നതിന് മുന്നേ പക്ഷിശാസ്ത്രത്തില്‍ അല്‍പ്പമെങ്കിലും അറിവുണ്ടാക്കണമെന്ന ആഗ്രഹത്തിന് തിരികൊളുത്താന്‍ ഈ പക്ഷിനിരീക്ഷണ സവാരിക്ക് കഴിഞ്ഞു. അതിന് പറ്റിയ പുസ്തകം ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികള്‍ എന്ന അമൂല്യ ഗ്രന്ഥം തന്നെ.

പേപ്പര്‍ ബീ നെസ്റ്റ്

കാട്ടില്‍ അതിനിടയില്‍ കാണാനായ മറ്റ് ചില പുതിയ കാഴ്ച്ചകള്‍ പുതിയ അറിവുകളും സമ്മാനിച്ചു. ‘പേപ്പര്‍ ബീ നെസ്റ്റ് ‘ ആയിരുന്നു അതിലൊന്ന്. തേനീച്ചയുടെ കൂട് തന്നെയാണത്. ഭാരം കുറഞ്ഞ ഇലകള്‍ ഒട്ടിച്ച് ചേര്‍ത്തുണ്ടാക്കിയിരിക്കുന്ന കൂടുകള്‍ക്ക് നല്ലൊരു മത്തങ്ങയേക്കാള്‍ വലിപ്പമുണ്ട്. ആകാരത്തില്‍ വലുതാണെങ്കിലും ഭാരം കുറവായതുകൊണ്ട് കൊമ്പുകളില്‍ അതങ്ങനെ അനായാസമായി തൂങ്ങിക്കിടക്കുന്നു. ഈച്ചകള്‍ ഇലകള്‍ക്ക് മേലെ അരിച്ച് നടക്കുന്നുമുണ്ട്. കാടിളക്കി വന്ന് കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ പോന്നവയാണ് ഈ കടലാസ് തേനീച്ചകള്‍.

മരകൊത്തികള്‍ തുള വീഴ്‌ത്തിയ ഒരു മരം.

മരംകൊത്തികള്‍ കൊത്തിക്കൊത്തി പോത് ആക്കിവെച്ചിരിക്കുന്ന മരത്തിന്റെ തായ്‌ത്തടികള് അവിടവിടെ കാണാം‍. ചുറ്റുവട്ടത്തൊക്കെ കൊത്തുപണികള്‍ തുടരുന്നതിന്റെ ശബ്ദം കേള്‍ക്കുന്നുമുണ്ട്. കൌതുകമുണര്‍ത്തിയ മറ്റൊരു കാഴ്ച്ച മുതലയുടെ പുറം പോലെയുള്ള മരത്തിന്റെ തടിയാണ്. അതുകൊണ്ടുതന്നെ മരത്തിന്റെ പേര് Crocodile Bark Tree എന്നാണ്.

Crocodile Bark Tree

കാട്ടിലെ ടാറിട്ട റോഡില്‍ നിന്ന് മരങ്ങള്‍ക്കിടയിലേക്ക് കടന്ന് ഷോട്ട്കട്ട് വഴിയിലൂടെ പ്രധാനപാതയില്‍ എത്തി അവിടന്ന് ക്യാമ്പില്‍ മടങ്ങിയെത്തിയപ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. പ്രഭാതഭക്ഷണവും കഴിച്ച് വേഷമൊക്കെ മാറി വീണ്ടും കാട്ടിലേക്ക് തന്നെ കടന്നു. ഹരിദാസിന്റെ കൈയ്യില്‍ നല്ലൊരു വാക്കത്തിയുണ്ട്. ആനയും പുലിയുമൊക്കെ ഇറങ്ങിനടക്കുന്ന കാട്ടില്‍ ആയുധമെന്ന് പറയാവുന്നത് ഈ വാക്കത്തി മാത്രം. എന്റെ പോക്കറ്റില്‍ കിടക്കുന്ന സ്വിസ്സ് നൈഫ് ഉപയോഗിച്ച് ആക്രമിക്കാന്‍ വരുന്ന മൃഗങ്ങളെയൊക്കെ ഇക്കിളിയാക്കാന്‍ പറ്റുമോന്ന് പോലും സംശയമാണ്.

മഴ നനഞ്ഞ് കാട്ടിലൂടെ

മഴ വീണ്ടും യാത്രയില്‍ കൂട്ടുചേര്‍ന്നു. ബഫര്‍ സോണിലൂടെ കുറേ നടത്തം. സാമാന്യം ഉയരമുള്ള ഒരു പാറപ്പുറത്തേക്ക് നടന്ന് കയറി മുകളിലെത്തിയപ്പോള്‍ കഴിഞ്ഞ ആഴ്ച്ചയില്‍ എപ്പോഴോ പുലികള്‍ തിന്നിട്ട് ഉപേക്ഷിച്ചുപോയ മാനിന്റെ അവശിഷ്ടങ്ങള്‍. മാനിനെ കൊന്നിട്ട ദിവസം തന്നെ ഹരിദാസ് ആ വഴി വന്ന് മാനിന്റെ ശരീരം കണ്ടിട്ടുണ്ടായിരുന്നത്രേ! കോര്‍ സോണിലേക്ക് കടക്കുമ്പോള്‍ കാട്ടിന്റെ കനം കൂടുതല്‍ കൃത്യമായി മനസ്സിലാക്കാനാവുന്നുണ്ട്. മുഴങ്ങോടിക്കാരിയെ അട്ടകടിച്ചപ്പോള്‍, മഴക്കാലത്ത് താണ്ഡവമാടാന്‍ സാദ്ധ്യതയുള്ള അട്ടയ്ക്ക് പ്രതിവിധിയായി ബാഗില്‍ കരുതിയിരുന്ന ഹാന്‍സ് പാക്കറ്റുകള്‍ പ്രയോജനപ്പെട്ടു.

ഇടയ്ക്കെവിടെയോ എത്തിയപ്പോള്‍....

“നിങ്ങളിവിടെ നില്‍ക്ക്, ഞാനിപ്പോ വരാം” എന്നുപറഞ്ഞ് ഹരിദാസ് കാട്ടിനുള്ളിലേയ്ക്ക് മറഞ്ഞു.

എന്തിനാണയള്‍ ഒറ്റയ്ക്ക് കാട്ടിലേക്ക് പോയത്?
വല്ല മൃഗങ്ങളും വഴിയില്‍ ഉണ്ടോ ?
അതെങ്ങാനും അയാളെ ആക്രമിച്ചുകാണുമോ ?
അങ്ങനാണെങ്കില്‍ ഞങ്ങളെങ്ങനെ ഈ കാട്ടില്‍ നിന്ന് വെളിയില്‍ കടക്കും?

ഹരിദാസ് മടങ്ങിവരുന്നത് വരെയുള്ള 15 മിനിറ്റോളം സമയം, അല്‍പ്പം ഭീതിയുടേയും അതിലേറെ ആകാംക്ഷയുടേതുമായിരുന്നു.

കാടിന്റെ വന്യഭംഗി

കാട്ടിലെവിടെയോ ഇല്ലി ഒടിയുന്നതിന്റെ ശബ്ദം കേട്ടിട്ടാണ് ഹരിദാസ് ഒറ്റയ്ക്ക് ഉള്ളിലേക്ക് കടന്നത്. ഇല്ലി ഒടിക്കുന്നെങ്കില്‍ വഴിയില്‍ എവിടെയോ ആനയുണ്ടെന്ന് സാരം. എല്ലാവരും കൂടെ ആനയ്ക്ക് മുന്നില്‍ ചെന്ന് ചാടി പരിഭ്രാന്തരായി പലവഴിക്ക് ഓടുന്നതിന് പകരം, ഉചിതമായ തീരുമാനമെടുത്ത് വഴിമാറിപ്പോകാനോ, മറ്റോ വേണ്ടിയാണ് ഇത്തരം നടപടികള്‍.

വേണുവും, നല്ലപാതി നികിതയും

8 കിലോമീറ്ററോളം കാട്ടിലൂടെ നടന്നപ്പോള്‍ മഴക്കാലത്ത് ട്രക്കിങ്ങ് നടത്തുന്നതിന്റെ ഗുണം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. കൈയ്യിലിരുന്ന വെള്ളത്തിന്റെ കുപ്പികള്‍ നിറഞ്ഞുതന്നെ ഇരിക്കുന്നു. ആര്‍ക്കും ദാഹമോ ക്ഷീണമോ തോന്നിയതുപോലുമില്ല. കാടിന്റെ വന്യഭംഗി ശരിക്കും അനുഭവിച്ചറിയണമെങ്കില്‍ മഴക്കാലത്തുതന്നെ കാട്ടിലേക്ക് പോകണം. ഒരു മണ്‍സൂണ്‍ ട്രക്കിങ്ങ് ഏറ്റവും കുറഞ്ഞത് 6 മാസത്തേക്കെങ്കിലുമുള്ള റീചാര്‍ജ്ജാണ് തരുന്നത്.

കാട്ടിലൊരു ഫോട്ടോ സെഷന്‍ - ക്യാമറ ടൈമറില്‍ ഇട്ടെടുത്ത ഫോട്ടോ.

കാട്ടില്‍ നിന്ന് വെളിയില്‍ക്കടന്ന് ചെന്ന് കയറിയത് തലേന്ന് കടന്നുപോയ ആനപ്പാടി ചെക്ക് പോസ്റ്റിന്റെ അടുത്തുള്ള റോഡിലേക്കാണ്. അവിടന്ന് ക്യാമ്പിലേക്ക് കുറച്ചധികം ദൂരമുണ്ട്. പക്ഷെ നടക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലല്ലോ ? കൂടെ നടക്കാന്‍ ചാറ്റല്‍ മഴ, മഴയെ എതിരേല്‍ക്കാന്‍ പീലിവിരിച്ച് ആട്ടമൊക്കെ കഴിഞ്ഞ് അവിടവിടെയായി മരച്ചില്ലകളില്‍ വിശ്രമിക്കുന്ന ആണ്‍‌മയിലുകള്‍. മൃഗങ്ങളെയൊക്കെ വഴിയില്‍ എവിടെയെങ്കിലും കണ്ടാലും വാഹനത്തില്‍ നിന്ന് റോഡിലേക്ക് ഇറങ്ങരുതെന്ന് നിഷ്‌ക്കര്‍ഷയുള്ള അതേ റോഡിലൂടെയാണ് നടക്കുന്നതെന്ന് ഓര്‍ത്തപ്പോള്‍ നിയമങ്ങളെല്ലാം ഒരു തമാശയായിത്തോന്നി. മനുഷ്യനല്ലാത്ത മറ്റൊരു മൃഗവും, ഭക്ഷണത്തിന് വേണ്ടിയല്ലാതെ കൊല്ലാനിറങ്ങില്ലെന്നുള്ളപ്പോള്‍ കാട്ടുപാതയിലൂടെ മഴയും നനഞ്ഞ് നടക്കാന്‍ എന്തിന് പേടിക്കണം?!

ക്യാമ്പിലെത്തിയ ഉടനെ സ്ഥാവരജംഗമവസ്തുക്കളൊക്കെ ടെന്റില്‍ നിന്നെടുത്ത് ചെക്ക് ഔട്ട് ചെയ്തു. സമയം 2 മണി ആയിക്കഴിഞ്ഞിരിക്കുന്നു. നന്നായി വിശക്കുന്നുണ്ടായിരുന്നു എല്ലാവര്‍ക്കും. ടെന്റഡ് നിച്ച് പാക്കേജിലെ 3 നേരത്തെ ഭക്ഷണം ഇന്നലെയും ഇന്നുമായി ഞങ്ങള്‍ അകത്താക്കിക്കഴിഞ്ഞിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ ഇനി പറമ്പികുളത്തെ ഏതെങ്കിലും ചെറിയ ഹോട്ടലുകളെ ആശ്രയിക്കണം.

ഹരിദാസിന്റെ ഡ്യൂട്ടി ഇവിടെ അവസാനിക്കുകയാണ്. പകരം മറ്റൊരു ഫോറസ്റ്റ് ഗൈഡ് ഞങ്ങള്‍ക്കൊപ്പം അടുത്ത പ്രോഗ്രാമില്‍ അനുഗമിക്കും. അടുത്ത പ്രോഗ്രാം ‘ഐലന്റ് നെസ്റ്റ് ‘ ആണ്.

വൈകീട്ട് 3 മണി മുതല്‍ അടുത്ത ദിവസം രാവിലെ 8 മണി വരെ വീട്ടിക്കുന്ന് എന്ന ദ്വീപാണ് ഐലന്റ് നെറ്റ്സ് എന്ന പാക്കേജിനുള്ള വേദിയാകുന്നത്. 2 പേര്‍ക്ക് 4000 രൂപയാണ് ഐലന്റ് നെസ്റ്റിന്റെ റേറ്റ്.

“ലോകം മുഴുവന്‍ ഗതാഗതക്കുരുക്കുകളും, മലിനീകരണവും, വ്യവസായങ്ങളും, ശബ്ദകോലാഹലങ്ങളും, വിശ്രമമില്ലായ്മയെല്ലാം കൊണ്ട് നിറഞ്ഞുനില്‍ക്കുമ്പോള്‍ ഇവിടെയിതാ ഈ കാടിനുള്ളില്‍, ഈ ജലസംഭരണിക്ക് നടുവില്‍, ഒരു ദ്വീപ് ജനത്താമസമില്ലാതെ ശുദ്ധവായുവും ശാന്തതയും പേറി നിങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു” .....ആനപ്പാടി ഫോറസ്റ്റ് ഓഫീസില്‍ വെച്ചിരിക്കുന്ന ഐലന്റ് നെസ്റ്റിന്റെ പരസ്യവാചകം ഇങ്ങനെ പോകുന്നു.

പറമ്പികുളത്തുചെന്ന് തലേന്ന് മഴയും നനഞ്ഞ് ചായകുടിച്ചിരുന്ന പവിത്രന്റെ ചായക്കടയ്ക്ക് അടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ മണി 3 കഴിഞ്ഞിരുന്നു. ഈ സമയത്ത് ഫോറസ്റ്റ് ഗൈഡ് രാകേഷ് ദ്വീപിലേക്ക് പോകാനുള്ള സന്നാഹങ്ങള്‍ ഒരുക്കുകയായിരുന്നു. ബാംബൂ റാഫ്‌റ്റിങ്ങ് നടത്തിയ അതേ കടവില്‍ നിന്ന് തന്നെയാണ് ഐലന്റിലേക്ക് പോകേണ്ടത്. പക്ഷെ ഇപ്രാവശ്യം യാത്ര ബാംബൂ റാഫ്‌റ്റിന് പകരം ഫൈബര്‍ ബോട്ടിലാണെന്ന് മാത്രം. റാഫ്‌റ്റിനേക്കാള്‍ വേഗത കിട്ടുമെന്നതുകൊണ്ടാണ് ഫൈബര്‍ ബോട്ടില്‍ യാത്ര ചെയ്യുന്നത്. ഒന്നേകാല്‍ മണിക്കൂറോളം ബോട്ട് തുഴഞ്ഞാലാണ് ദ്വീപില്‍ എത്തുക. അത്രയ്ക്ക് ദൂരമുണ്ടെങ്കില്‍ മോട്ടോര്‍ ബോട്ടില്‍ യാത്ര ആയിക്കൂടെ എന്നൊരു ന്യായമായ സംശയം ഈ അവസരത്തില്‍ ആര്‍ക്കും ഉണ്ടായെന്ന് വരാം. അന്യസംസ്ഥാനത്തിലേക്കടക്കം കുടിവെള്ളമായി ഉപയോഗിക്കുന്ന ജലമാണ് ഡാമിലേത്. അതുകൊണ്ടുതന്നെ യന്ത്രബോട്ടുകള്‍ ഈ വെള്ളത്തിലൂടെ ഓടിച്ച് ജലം മലിനപ്പെടുത്താതെയാണ് സൂക്ഷിച്ചുവരുന്നത്.

തുഴക്കാരായി 4 പേരുണ്ട്. കൂടാതെ ഫോറസ്റ്റ് ഗൈഡ് രാകേഷ്, പിന്നെ ഞങ്ങള്‍ 4 പേര്‍. ആകെ 9 യാത്രികള്‍. ഒരാള്‍ക്ക് വേണ്ടിയാണ് ദ്വീപിലേക്ക് പോകുന്നതെങ്കിലും കൂടെ ഇവര്‍ അഞ്ചുപേര്‍ വന്നേ പറ്റൂ എന്നതാണ് അവസ്ഥ. 9 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികള്‍, വിളക്കുകള്‍, മഴക്കോട്ടുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നതൊക്കെ ഇവിടന്നുതന്നെ കൊണ്ടുപോകണം. രാത്രി എന്ത് ഭക്ഷണം വേണമെന്ന് നമ്മള്‍ക്ക് തന്നെ തീരുമാനിക്കാം. അതിനാവശ്യമായ പലചരക്ക് സാധനങ്ങള്‍ക്കുള്ള പണം കൊടുത്ത് ഏല്‍പ്പിച്ചിരുന്നതുകൊണ്ട് ഞങ്ങള്‍ ഉച്ചയൂണ് കഴിഞ്ഞപ്പോഴേക്കും സാധനങ്ങള്‍ എല്ലാം വാങ്ങി ചാക്കിലാക്കി ദ്വീപിലേക്ക് പോകാനുള്ള ക്രൂ തയ്യാറായിക്കഴിഞ്ഞിരുന്നു.

കടവിലേക്ക്... - കാത്തുകിടക്കുന്ന ചങ്ങാടങ്ങളും ഫൈബര്‍ ബോട്ടുകളും

ഇനി കയറിക്കളയാം - യാത്ര തുടങ്ങുകയായി.

കടവിലേക്ക് നടക്കുമ്പോള്‍ വീണ്ടും മഴ. കനിഞ്ഞിറങ്ങി കൂടെ വന്നിരിക്കുകയാണ് ഈ യാത്രയില്‍ മഴ ഞങ്ങള്‍ക്കൊപ്പം. ഫൈബര്‍ ബോട്ടുകളില്‍ കയറി എല്ലാവരും യാത്ര ആരംഭിച്ചു. ദൂരേയ്ക്ക് കാണാവുന്ന ചില തുരുത്തുകളുണ്ട്. അതില്‍ ഏതെങ്കിലും ഒന്നിലേക്കാണ് ഈ യാത്രയെന്ന് മനസ്സിലാക്കിയിരുന്നെങ്കിലും വീട്ടിക്കുന്നില്‍ ചെന്നുകയറുന്നതിന് 15 മിനിറ്റ് മുന്‍പല്ലാതെ അടുത്തുനിന്ന് കാണാനാവില്ല. കാഴ്ച്ചകള്‍ പലതും അതിനിടയ്ക്ക് വന്നും പോയുമിരുന്നു. മഴ പലപ്രാവശ്യം, പല ഭാവങ്ങളില്‍ വന്നും പോയും രംഗം കൊഴുപ്പിച്ചു.

ജലസംഭരണിയിലെ സഞ്ചാരക്കാഴ്ച്ചകളിലൊന്ന്.

ബോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത് നേര്‍പാതയിലാണെങ്കിലും, യാത്ര മൂന്നിലൊന്ന് പുരോഗമിച്ചശേഷം തിരിഞ്ഞ് നോക്കിയാല്‍ യാത്ര പുറപ്പെട്ട കടവ് കാണാനാകുന്നില്ല. ഇരുവശത്തും കന്യാവനങ്ങള്‍. മേഘങ്ങള്‍ വന്നുമൂടിനില്‍ക്കുന്ന മലമടക്കുകള്‍. മലകളില്‍ പലയിടത്തും മഴപെയ്യുന്നുണ്ട്. അത് ചിലപ്പോള്‍ മഴയായിട്ടോ മേഘമായിട്ടോ തന്നെ ഞങ്ങളെ പൊതിഞ്ഞ് നില്‍ക്കുകയോ ക്ഷണനേരത്തില്‍ കടന്നുപോകുകയോ ചെയ്യുന്നു. മലകളില്‍ മഴ പെയ്തിറങ്ങുമ്പോള്‍ വെള്ളിയരഞ്ഞാണങ്ങള്‍ തൂക്കിയിട്ടതുപോലെ.

ഫൈബല്‍ ബോട്ടില്‍ നിന്ന് മറ്റൊരു വന ചിത്രം.

മൊബൈല്‍ ടവറുകളും ഇലക്‍ട്രിക്ക് പോസ്റ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ദൃഷ്ടിയില്‍ ഒരിടത്തും അലോസരമുണ്ടാക്കാത്തെ കന്യകാത്വം നഷ്ടപ്പെടാത്ത പ്രകൃതിയുടെ സൌന്ദര്യമാസ്വദിച്ച് വന്നും പോയുമിരുന്ന മഴ നനഞ്ഞ്, പടങ്ങളെടുത്ത്, തുഴകള്‍ സംഭരണിയിലെ ശുദ്ധജലത്തില്‍ വീഴുന്ന ശബ്ദം മാത്രം കേട്ട് ജലപ്പരപ്പിലൂടെയുള്ള ആ തെന്നിനീങ്ങല്‍ തന്നെയായിരുന്നു വീട്ടിക്കുന്ന് പാക്കേജിലെ ഏറ്റവും ത്രസിപ്പിക്കുന്ന ഭാഗം.

ദൂരെ അവിടവിടെയായി കാടിന് വെളിയിലുള്ള കരകളില്‍ മാനുകള്‍ കൂട്ടം കൂട്ടമായി അലയുന്നു. തുഴക്കാര്‍ ആഴ്ച്ചയില്‍ 5 ദിവസമെങ്കിലും ഈ വഴി വന്നുപോകുന്നതുകൊണ്ട് അവര്‍ക്ക് ആ മാന്‍‌കൂട്ടത്തെപ്പോലും നല്ല പരിചയമാണ്. അപൂര്‍വ്വമായി കാണുന്ന കറുത്ത നിറത്തിലുള്ള ഒരു മാന്‍ അക്കൂട്ടത്തിലുണ്ടെന്ന് അവര്‍ പറഞ്ഞു. കണ്ണുകള്‍ക്ക് വ്യക്തമായി കാണാനാവാത്ത ദൂരത്തിലുള്ള ആ മാനിന്റെ പടമൊരെണ്ണം എടുക്കാനായി കുറേക്കൂടെ കരയിലേക്ക് ചേര്‍ത്ത് ബോട്ട് തുഴയാന്‍ അവര്‍ തയ്യാറാകുകയും ചെയ്തു. വേണുവിന്റെ 100-400 mm, f 4.5-5.6 എല്‍ സീരീസ് ലെന്‍സ് അതിന്റെ എല്ലാ ശക്തിയും സംഭരിച്ച് മാന്‍‌കൂട്ടത്തിന്റെ നീക്കങ്ങള്‍ ഒപ്പിയെടുത്തു. മറ്റുള്ള മാനുകളെ അപേക്ഷിച്ച് അല്‍പ്പം കൂടുതല്‍ കറുപ്പ് കലര്‍ന്ന നിറമാണ് ആ മാനിന്. ബോട്ട് കരയിലേക്ക് അടുക്കുന്നെന്ന് മനസ്സിലാക്കിയിട്ടാകണം മാന്‍‌കൂട്ടം മരങ്ങള്‍ക്കിടയിലേക്ക് മറയാന്‍ തയ്യാറായി നില്‍പ്പുറപ്പിച്ചു.

നിര്‍ഭയം മേയുന്ന മാനുകള്‍ - കൂട്ടത്തില്‍ കറുത്ത മാനും ഉണ്ട്.

ജലയാത്രയില്‍ വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാഴ്ച്ച Little Cormorant എന്ന ‘ചെറിയ നീര്‍ക്കാക്ക‘കളുടെ സംഘങ്ങളായിരുന്നു. സത്യത്തില്‍ ഞാനാദ്യമായാണ് ഈ പക്ഷിവര്‍ഗ്ഗത്തെ കാണുന്നത് തന്നെ. കൂട്ടം കൂട്ടമായി കരയിലും വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന നശിച്ചുപോയ മരങ്ങളുടെ കുറ്റികളിലുമൊക്കെ അവ വിശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് അവ കൂട്ടത്തോടെ പറന്നുയരുന്നു. താരതമ്യേന ഭാരമുള്ള ശരീരമുള്ളതുകൊണ്ടാകണം ജലോപരിതലത്തിലൂടെയാണ് പറക്കല്‍. ജലത്തില്‍ത്തട്ടിയുണ്ടാകുന്ന മര്‍ദ്ദം കൂടെ പറക്കലിന് സഹായകമാകുമെന്നതാണ് ഈ താഴ്‌ന്ന് പറക്കലിന്റെ രഹസ്യം. കൂട്ടത്തോടെയുള്ള പറക്കല്‍ വായുവിനെ കീറിമുറിക്കല്‍ പ്രക്രിയ എളുപ്പമാക്കുന്നു. കാക്കത്താറാവ് എന്നുകൂടെ ഈ പക്ഷിക്ക് പേരുള്ളതിന്റെ കാരണം അതിന്റെ ശരീരാകൃതിയില്‍ നിന്നുതന്നെ വ്യക്തമാണ്.

കാക്കത്താറാവ് അഥവാ ചെറിയ നീര്‍ക്കാക്ക.

ഇരപിടിക്കാനായി ജലത്തിലേക്ക് ഊളിയിടുകയും പിന്നീട് നനഞ്ഞ തൂവലുകള്‍ ഉണക്കാനായി മരക്കൊമ്പുകളില്‍ ഇരിക്കുകയും ചെയ്യുന്നത് ചെറിയ നീര്‍ക്കാക്കകളുടെ പതിവാണ്. സാധാരണ നീര്‍പ്പക്ഷികളെപ്പോലെ ഇതിന്റെ തൂവലുകള്‍ നനയാതിരിക്കുന്നില്ല. തൂവലുകള്‍ നനഞ്ഞില്ലെങ്കില്‍ ശരവേഗത്തില്‍ ജലത്തിലേക്ക് ഊളിയിട്ട് ഇരപിടിക്കുന്ന പ്രക്രിയയ്ക്ക് തടസ്സമാകും എന്നതാണ് കാരണം.

കാക്കത്താറാവുകള്‍ കൂട്ടത്തോടെ വിശ്രമിക്കുന്നു.

ഞങ്ങള്‍ക്ക് വീണ്ടും കുറേക്കൂടെ ദൂരം തുഴയെറിയാനുണ്ട്. അതിനിടയ്ക്ക് ചെന്ന് കറയാന്‍ പോകുന്ന വീട്ടിക്കുന്നിനെക്കുറിച്ച് കുറേക്കാര്യങ്ങള്‍ ഞങ്ങള്‍ ഗൈഡില്‍ നിന്ന് മനസ്സിലാക്കി. നല്ല മഴക്കാലത്ത് ഡാമില്‍ വെള്ളം ശരിക്ക് നിറയുമ്പോള്‍ ജലസംഭരണിയിലെ വീട്ടിക്കുന്നൊഴികെ മറ്റെല്ലാ ദ്വീപുകളും മുങ്ങിപ്പോകും. ഈ സമയത്തും അല്ലാത്തപ്പോഴുമൊക്കെ വീട്ടിക്കുന്നിലേക്ക് വന്യമൃഗങ്ങള്‍; പ്രധാനമായും ആനകള്‍ നീന്തിക്കയറി വരുകയും പോകുകയുമൊക്കെ പതിവാണ്. കഴിഞ്ഞ 2 ആഴ്ച്ച മുന്നേ നടത്തിയ കണക്കെടുപ്പ് പ്രകാരം വീട്ടിക്കുന്നില്‍ 36 ആനകളാണ് വിഹരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പറഞ്ഞ കൂട്ടരൊക്കെ ആ കൊച്ചുദ്വീപില്‍ നിന്ന് നീന്തിപ്പോയിട്ടില്ലെങ്കില്‍ ഞങ്ങളിന്ന് അന്തിയുറങ്ങാന്‍ പോകുന്നത് സഹ്യന്റെ മക്കളും, കാട്ടുപോത്തുകളും, മാനുകളും ഒക്കെച്ചേര്‍ന്ന വനത്തിന്റെ ശരിയായ അവകാശികളുടെയൊക്കെ നടുവിലാണ്. ആലോചിച്ചപ്പോള്‍ത്തന്നെ ആവേശം തിരതല്ലി.

വീട്ടിക്കുന്നെന്ന പേര് ഈ ഐലന്റിന് അനുയോജ്യമായ ഒരു പേരല്ല. ചന്ദനക്കുന്ന് എന്നോ മറ്റോ ആണ് ഇതിന് പേരിടേണ്ടിയിരുന്നത്. അത്രയ്ക്കധികം ചന്ദനമരങ്ങളാണ് ദ്വീപില്‍. പേരുകേട്ട് ആകര്‍ഷിതരായി വരുന്ന കാട്ടുകള്ളന്മാരുടെ ശല്യമൊഴിവാക്കാനായിരിക്കണം വീട്ടിക്കുന്ന്‍ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്.

ഫൈബര്‍ ബോട്ട് കരയോടടുത്തപ്പോള്‍ വരവേല്‍ക്കാനായി കാത്തുനിന്നിരുന്നത് രണ്ട് കാട്ടുപോത്തുകളായിരുന്നു. ഉള്ളൊന്ന് ആളി.

സ്വാഗതമേകിക്കൊണ്ട് കാട്ടുപോത്തുകള്‍.

“നിങ്ങള്‍ക്കെന്ത് കാര്യം ഞങ്ങളുടെ കരയില്‍ ? “

എന്നോ മറ്റോ ചോദിച്ച് അതിലൊരെണ്ണം ഓടിച്ചിട്ട് ആക്രമിക്കാന്‍ ഒരു നീക്കം നടത്തിയാല്‍ വെള്ളത്തില്‍ ചാടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ല. വെള്ളത്തില്‍ ചാടിയാലും രക്ഷപ്പെടുകയൊന്നുമില്ല. വെള്ളത്തില്‍ മുതലകളുണ്ട്, ഞങ്ങളില്‍ പലര്‍ക്കും നീന്തലറിയുകയുമില്ല. എണ്ണപ്പാടത്തെ ജോലിയുടെ ആവശ്യത്തിനുവേണ്ടി ഞാന്‍ പരിശീലിച്ചുവെച്ചിട്ടുള്ള ചില അഭ്യാസങ്ങള്‍ ഇതുപോലുള്ള അവസരത്തില്‍ തീരെ പ്രയോജനപ്പെടുകയുമില്ല.

ഒന്നേകാല്‍ മണിക്കൂര്‍ യാത്രയ്ക്ക് ശേഷം കരപറ്റിയപ്പോള്‍.

പക്ഷെ ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന് പറയുന്നത് കാട്ടിയുടെ കാര്യത്തിലും സത്യം തന്നെയാണ്. ഞങ്ങള്‍ ബോട്ടില്‍ നിന്ന് കരയ്ക്കിറങ്ങിയതോടെ ടണ്‍കണക്കിന് ഭാരമുള്ള ആ മൃഗങ്ങളെല്ലാം കാട്ടിനുള്ളിലേക്ക് വലിഞ്ഞു. ഒളിച്ചിരുന്ന് വല്ല ആക്രമണം മാത്രമേ ഇനി അപകടം ഉണ്ടാക്കാനിടയുള്ളൂ. ചെളിപുരണ്ടുകിടക്കുന്ന തീരത്തിലൂടെ മുകളിലേക്ക് കയറി മരങ്ങള്‍ക്കിടയിലേക്ക് കടക്കുന്നതിന് മുന്നേ ഞങ്ങള്‍ വന്ന ബോട്ട് പിന്നീടെപ്പോഴെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണത്തിന് വിധേയമായാലോ എന്നൊരു സംശയം എനിക്കുണ്ടാകാതിരുന്നില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ആനപ്പാടി ക്യാമ്പില്‍ നിന്ന് വേറേ ബോട്ടുമായി രക്ഷാപ്രവര്‍ത്തകര്‍ വരുന്നതുവരെ ഈ ദ്വീപില്‍ത്തന്നെ പെട്ടുപോയെന്ന് വരും.

ബോട്ടില്‍ നിന്ന് എല്ലാ സാമഗ്രികളും ഇറക്കി കരയില്‍ വെച്ചതിനുശേഷം അവിടെ നടന്ന ചടങ്ങ് കൌതുകം ജനിപ്പിക്കുന്നതായിരുന്നു. കരയില്‍ നിന്ന് അല്‍പ്പം വിട്ടുമാറി വെള്ളത്തില്‍ പണ്ടെങ്ങോ കെട്ടുപോയ ഒരു മരത്തിന്റെ തായ്‌ത്തടി നില്‍ക്കുന്നുണ്ട്. എല്ലാവരേയും ഇറക്കിയതിനുശേഷം തുഴക്കാരില്‍ ഒരാള്‍ മാത്രം ഫൈബര്‍ ബോട്ടുമായി ആ മരക്കുറ്റിക്കരുകിലേക്ക് തുഴഞ്ഞുനീങ്ങി. മരക്കുറ്റിയില്‍ ഒരു മുളഞ്ചങ്ങാടം കെട്ടിയിട്ടിട്ടുണ്ട്. ബോട്ടിനെ കുറ്റിയില്‍ ബന്ധിച്ചതിനുശേഷം മുളഞ്ചങ്ങാടത്തില്‍ക്കയറി അദ്ദേഹം കരയിലേക്ക് വന്നു. ചങ്ങാടത്തിനെ ഒറ്റയ്ക്ക് തന്നെ കരയിലേക്ക് വലിച്ചുകയറ്റി ഒഴുകിപ്പോകാത്തവിധം സുരക്ഷിതമാക്കി. ഇനിയിപ്പോള്‍ ചങ്ങാടം നശിപ്പിക്കപ്പെട്ടാലും നീന്തിച്ചെന്ന്‍ ഫൈബര്‍ ബോട്ടില്‍ കയറി മടങ്ങിപ്പോകാനാകും.

മുളഞ്ചങ്ങാടത്തില്‍ കരയിലേക്ക് വരുന്ന തുഴക്കാരന്‍.

ഉരുളന്‍ തടികളും മുളകളും ഇട്ടുണ്ടാക്കിയിട്ടുള്ള പടികള്‍ ചവിട്ടി എല്ലാവരും മുകളിലേക്ക്; കാട്ടിനകത്തേക്ക് കയറി. വഴിക്ക് ഇരുവശവും ചന്ദനമരങ്ങളാണ്. അഞ്ചെട്ട് പേര്‍ക്ക് താമസിക്കാന്‍ തക്ക സൌകര്യമുള്ള ഒരു കൊച്ചുകെട്ടിടത്തിലേക്കാണ് ആ വഴി ചെന്നവസാനിക്കുന്നത്. അതാണ് ഈ ദ്വീപിലെ കൂട് അഥവാ ഐലന്റ് നെസ്റ്റ്. ആനപ്പാടിയിലേതുപോലെ മുളകളുടെ ഡിസൈനോട് കൂടിയ കടുംപച്ച നിറം പൂശിയതാണ് കെട്ടിടം. കെട്ടിടത്തിന് ചുറ്റും കിടങ്ങ് കുഴിച്ചിരിക്കുന്നു. മുറ്റത്ത് വിശ്രമിക്കാന്‍ മുളകൊണ്ടുള്ള ബെഞ്ചും മേശകളുമൊക്കെയുണ്ട്. ദ്വീപിലെ സ്ഥിരം വാസക്കാരായ ആനകളുടെയോ കാട്ടുപോത്തിന്റേയോ ശല്യം, എല്ലാ കണക്കുകൂട്ടലും ശരിയാണെങ്കില്‍ കിടങ്ങുകള്‍ക്കപ്പുറം വരെ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

കാട്ടുപടികളിലൂടെ വീട്ടിക്കുന്നിലേക്ക്

ഐലന്റ് നെസ്റ്റ് എന്ന വീട്ടിക്കുന്നിലെ കൂട്.

കെട്ടിടത്തിനകത്ത് ഒരു കൊച്ചു ഇടനാളി കഴിഞ്ഞാല്‍ പിന്നെ ഒരു ഹാള്‍, അതില്‍ അഞ്ചെട്ട് കട്ടിലുകള്‍. പുറകില്‍ ഒരു കൊച്ചു ടോയ്‌ലറ്റ്. മേല്‍ക്കൂര ആസ്‌ബസ്റ്റോസ് ഷീറ്റുകൊണ്ടുള്ളതാണ്. പിന്‍‌വശത്തുള്ള അടുക്കളയും അതിനോട് ചേര്‍ന്നുള്ള പരിമിതമായ സൌകര്യത്തിലുമായി കൂടെയുള്ള 5 പേര്‍ ഒതുങ്ങിക്കൂടുമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടൊന്നുമില്ല. അവര്‍ കുറഞ്ഞ ജീവിതസൌകര്യങ്ങളില്‍ ജീവിക്കുന്നവരാണ്; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതാണ് അവരുടെ ജീവിതം.

പുറത്ത് ഏറ്റക്കുറച്ചിലോടെ മഴ വിട്ടുമാറാതെ നിന്നു. ഞങ്ങള്‍ ഇടനാഴിയില്‍ അല്‍പ്പനേരം വെടിവട്ടം കൂടിയ നേരത്ത് ജീവനക്കാര്‍ കിടക്കകളും പുതപ്പുകളുമൊക്കെ കട്ടിലുകളില്‍ വിരിച്ച് ഞങ്ങള്‍ക്കുള്ള കിടക്കകള്‍ തയ്യാറാക്കി, ഭക്ഷണം ഉണ്ടാക്കി. നേരം ഇരുട്ടിയത് പെട്ടെന്നായിരുന്നു. മഴയത്ത് ചിറകുമുളച്ച് പറക്കാനിറങ്ങിയ ഈയാമ്പാറ്റകള്‍ കുറെ ചത്തുവീണു. കൊതുകുകള്‍ അത്യാവശ്യം നന്നായിത്തന്നെ സംഗതികളൊന്നും തെറ്റിക്കാതെ മൂളിപ്പറക്കുന്നുണ്ടായിരുന്നു. അവയ്ക്കുള്ള മരുന്നായി ഒന്നുരണ്ട് ആമത്തിരികള്‍ കത്തിയമര്‍ന്നു. കൊണ്ടുവന്നിരിക്കുന്ന ചാര്‍ജ്ജ് ചെയ്ത വിളക്കുകള്‍ അണയുന്നതിന് മുന്നേ അത്താഴം മുന്നിലെത്തി. ഭക്ഷണം കഴിച്ച് ഇരുട്ടത്തിരുന്ന് വീണ്ടും ലോകകാര്യങ്ങള്‍ പറഞ്ഞ്, എന്നാല്‍ ലോകരില്‍ നിന്നകന്ന് വൈദ്യുതിയും മൊബൈല്‍ സിഗ്നലും മറ്റ് പ്രസരണങ്ങള്‍ ഒന്നുമില്ലാത്ത ഒരിടത്ത് തികച്ചും വ്യത്യസ്തമായ ഒരു രാത്രി.

രാത്രി മഴ തകര്‍ത്തുപെയ്തു, ഇടയ്ക്കിടയ്ക്ക് നന്നായി ഇടിവെട്ടി. രാവിലെ ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അതിന്റെ ബാക്കിപത്രമെന്ന നിലയ്ക്ക് ജലസംഭരണി മുഴുവന്‍ കോടനിറഞ്ഞ് നില്‍ക്കുകയായിരുന്നു. മോശം കാലാവസ്ഥയാണെങ്കില്‍ അല്‍പ്പം വൈകി മാത്രമേ മടങ്ങാന്‍ പറ്റൂ എന്നും, ഐലന്റ് നെസ്റ്റ് പാക്കേജിന്റെ ഭാഗമായുള്ള പക്ഷിനിരീക്ഷണം നടക്കില്ലെന്നും അറിയിപ്പുണ്ടായി. മഴക്കാലമല്ലെങ്കില്‍ ഐലന്‍‌ഡിലെ അത്യാവശ്യം ചില ഭാഗങ്ങളില്‍ പോകാന്‍ പാക്കേജ് പ്രകാരം സാദ്ധ്യമാണ്. പക്ഷെ വിപരീത കാലാവസ്ഥയില്‍ സുരക്ഷിതത്വം നോക്കാതെ പറ്റില്ലല്ലോ. കോട ഒന്ന് അണഞ്ഞപ്പോള്‍ എല്ലാവരും മടക്കയാത്രയ്ക്ക് തയ്യാറായി.

വീട്ടിക്കുന്നില്‍ നിന്ന് ജലസംഭരണിയുടെ ഒരു കാഴ്ച്ച.

കടവില്‍ സാധനങ്ങളൊക്കെ ബോട്ടില്‍ക്കയറ്റി ക്രൂ തയ്യാറായി നില്‍ക്കുകയാണ്. വീട്ടിക്കുന്നിനോട് വിട. വീണ്ടും ഒന്നേകാല്‍ മണിക്കൂര്‍ ജലാശയത്തിലൂടെ ഒരു ബോട്ട് യാത്ര, ഒട്ടുംതന്നെ മടുപ്പ് തോന്നാത്ത മടക്കയാത്ര. മടങ്ങി ആനപ്പാടിയിലെത്തി അവിടന്ന് വൈകുന്നേരത്തിന് മുന്നേ എറണാകുളത്തെത്താന്‍ ആര്‍ക്കും തിരക്കൊന്നും ഇല്ലാതിരുന്നതുപോലെ തോന്നി.

ഇനി മടക്കം.... മധുരസ്മരണകളുടെ കൂമ്പാരവുമായി.

മലിനീകരിക്കപ്പെട്ട നഗരത്തിലേക്കും അതിന്റെ തിരക്കുകളിലേക്കുമൊക്കെയുള്ള നിര്‍ബന്ധിത പ്രയാണത്തിനും അവിടത്തെ ജീവിതത്തിനുമൊക്കെ ആവശ്യമായ ജീവവായു തന്നിരിക്കുന്നു ഇക്കഴിഞ്ഞ നല്ല രണ്ട് ദിവസങ്ങള്‍.

ആനപ്പാടി ഫോറസ്റ്റ് ക്യാമ്പിന്റെ മുന്നിലുള്ള ഒരു പരസ്യപ്പലകയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാചകങ്ങള്‍ ശ്രദ്ധേയമാണ്.

Don't leave anything but footprints.
Take nothing but memories.


അതെങ്ങനെ സാദ്ധ്യമാകും ?! ഓര്‍മ്മകളല്ലാതെ ഒന്നും കൊണ്ടുപോകുന്നില്ല ഇവിടന്ന്, സമ്മതിച്ചു. അത് തലച്ചോറിന്റെ കാര്യം. പക്ഷെ ഇതിനിടയ്ക്ക് ഹൃദയം ഇവിടെയെങ്ങോ നഷ്ടപ്പെട്ടിരിക്കുന്നു. അത് കണ്ടെടുക്കാന്‍ പലപ്രാവശ്യം ഈ വഴി വരേണ്ടിവരും, സംശയമില്ല.

അവസാനിച്ചു.

കാണാന്‍ കൊള്ളാവുന്ന എല്ലാ ചിത്രങ്ങള്‍ക്കും കടപ്പാട് വേണുവിനോട്
---------------------------------------------------------------------------
പറമ്പികുളത്തേക്ക് പോകാന്‍ ബുക്കിങ്ങിന്

Parambikulam Wildlife Sanctuary
Anappady, Thunakkadavu P.O.
Pollachi (Via) Palakkad,
Kerala 678 661

Ph:- 04253 245025, 09442201690

www.parambikulam.org