Wednesday 25 February 2009

സ്വിസ്സര്‍ലാന്‍ഡ് (5) - ബേണ്‍

സ്വിസ്സ് യാത്രയുടെ 1, 2, 3, 4, ഭാഗങ്ങള്‍ക്കായി നമ്പറുകളില്‍ ക്ലിക്ക് ചെയ്യൂ.
---------------------------------------------------------------------------------
മൂന്നാം ദിവസം നേരം പുലര്‍ന്ന ഉടനെ, കഴിഞ്ഞ രണ്ടുദിവസങ്ങളായി മനോഹരമായ ദൃശ്യങ്ങളും, യാത്രകളുമൊക്കെ സമ്മാനിച്ച ഇന്റര്‍‌ലേക്കണിനോട് യാത്ര പറഞ്ഞ് പിരിയാനാണ് ഉദ്ദേശിച്ചിരുന്നത്. ഏഴുമണിയോടെ ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത് റെയില്‍‌വേ സ്റ്റേഷനിലെത്തി. ഹോട്ടലില്‍ ചെക്കിന്‍ ചെയ്തപ്പോള്‍ ലോക്കല്‍ ബസ്സുകളില്‍ സഞ്ചരിക്കുന്നതിന് കൌണ്ടറില്‍ നിന്ന്‍ തന്നിരുന്ന രണ്ട് സൌജന്യ പാസ്സുകള്‍ ഇതുവരെ ഉപയോഗിക്കേണ്ടി വന്നില്ല എന്നത് അപ്പോളാണ് ഓര്‍ത്തത്. തീവണ്ടി, ബോട്ട് , ബസ്സ്, ട്രാം എന്നിങ്ങനെ എല്ലാവിധ യാത്രാസൌകര്യങ്ങളും സ്വിസ്സ് പാസ്സ് വഴി ലഭ്യമാകുന്നതിനിടയ്ക്ക് മറ്റൊരു ബസ്സ് പാസ്സിന്റെ ആവശ്യം ഉണ്ടാകുന്നതേയില്ല.

സ്വിസ്സര്‍‌ലാന്‍ഡിന്റെ ക്യാപ്പിറ്റലായ ബേണിനെ(Bern) ലക്ഷ്യമാക്കിയായിരുന്നു അടുത്ത യാത്ര. Speiz എന്ന സ്റ്റേഷനില്‍ ഇറങ്ങി ബേണിലേക്കുള്ള തീവണ്ടി മാറിക്കയറി. മൂന്നാം ദിവസത്തിന്റെ യാ‍ത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത്, കയ്യിലുള്ള ബാഗുകള്‍ തൂക്കിവേണം ഉച്ചവരെയുള്ള സഞ്ചാരമൊക്കെ നടത്താന്‍. ഇക്കാര്യം യാത്ര തുടങ്ങുന്നതിനു മുന്‍പേ തന്നെ മനസ്സിലാക്കിയിരുന്നതുകൊണ്ട് ഈ ആവശ്യത്തിലേക്കായി സൌകര്യപ്രദമായ ബാക്ക് പാക്കുകള്‍ വാങ്ങിയിരുന്നെങ്കിലും, ഇന്റര്‍ലേക്കണില്‍ നിന്ന് വാങ്ങിക്കൂട്ടിയ കുക്കു ക്ലോക്ക്, സ്വിസ്സ് ചോക്കളേറ്റുകള്‍, പശുവിന്റെ കഴുത്തില്‍ കെട്ടുന്ന മണി, സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള കൊച്ചുകൊച്ചു സോവനീറുകള്‍ എന്നിങ്ങനെയുള്ള ആക്രി സാധനങ്ങളൊക്കെ അകത്ത് കയറിയപ്പോള്‍ ബാഗിന് നല്ല ഭാരമുണ്ടായിരുന്നു.

ഉച്ചവരെ ബേണിലെ നഗരക്കാഴ്ച്ചകള്‍ കണ്ടുനടന്ന് അടുത്ത ലക്ഷ്യത്തിലേക്ക് നീങ്ങുക എന്നല്ലാതെ തലസ്ഥാന നഗരിയില്‍ തങ്ങാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ലായിരുന്നു.

ക്യാപ്പിറ്റലായതുകൊണ്ടാവണം ബേണ്‍ സ്റ്റേഷനില്‍ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് കൂടുതല്‍ തിരക്ക് തോന്നിപ്പിച്ചു. എന്നിരുന്നാലും നല്ല ഒതുക്കവും അടക്കവുമുള്ള തിരക്ക്. തിരക്കിനിടയില്‍ തിക്കിത്തിരക്ക് എന്ന സംഭവം തീരെയില്ല. സ്റ്റേഷനില്‍ നിന്നുതന്നെ പട്ടണത്തിന്റെ ഒരു മാപ്പ് സംഘടിപ്പിച്ച് പുറത്തേക്ക് കടന്നു. ഇതുവരെയുള്ള യാത്രകളില്‍ വഴികളൊന്നും ആരോടും ചോദിച്ച് മനസ്സിലാക്കേണ്ട ആവശ്യം കാര്യമായിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇനി മുതല്‍ അങ്ങനെയല്ല. പരസഹായമില്ലാതെ ശരിയായ വഴികള്‍ കണ്ടുപിടിച്ച് മുന്നോട്ട് നീങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പരസഹായം എന്നുപറയുമ്പോള്‍ ഭാഷ ഒരു വലിയ പ്രശ്നം തന്നെയാണ്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ കമ്മിയാണ് ഈ നഗരത്തില്‍. സ്വിസ്സ്-ജര്‍മ്മനാണ് ഇവിടത്തെ പ്രധാന ഭാഷ. സ്റ്റേഷന്റെ പുറത്തുള്ള ഒരു പൂക്കടയില്‍ ചെന്ന് വഴി ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ ഭാഷാപ്രശ്നം ഞങ്ങള്‍ മനസ്സിലാക്കി. തട്ടിമുട്ടിയുള്ള ഇംഗ്ലീഷും, കലാമണ്ഡലം കലകളുടെയുമൊക്കെ സഹായത്തോടെ ചില വഴികളൊക്കെ മനസ്സിലാക്കി.

12 ആം നൂറ്റാണ്ടിലുണ്ടാക്കിയ ഒരു ക്ലോക്ക് ടവറായിരുന്നു ആദ്യത്തെ ലക്ഷ്യം. 9 മണിക്ക് മുന്‍പ് അതിന്റെ മുന്നിലെത്തണം. മണിയടിക്കുന്നതിന് 4 മിനിട്ട് മുന്‍പുതന്നെ ക്ലോക്കിലെ കലാപരിപാടികള്‍ ആരംഭിക്കുമെന്നുള്ളതാണ് ആ ക്ലോക്കിന്റെ പ്രത്യേകത. മാപ്പിന്റെ സഹായത്തോടെ ക്ലോ‍ക്ക് ടവറിന്റെ മുന്നിലെത്താന്‍ അധികം ബുദ്ധിമുട്ടൊന്നുമുണ്ടായില്ലെങ്കിലും ഒന്നുരണ്ട് കവലകളില്‍ കാ‍ല്‍നടക്കാരോട് വഴി ചോദിച്ച് (ഭാഷ കലാമണ്ഡലം തന്നെ)ഉറപ്പാക്കിക്കൊണ്ടിരുന്നു.

ഗോത്തിക്ക് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളാണ് ബേണിലുള്ളത്. അവയ്ക്കിടയിലൂടെ ബാഗ് പുറത്ത് തൂക്കിയും, ഇടയ്ക്കിടയ്ക്ക് മൂട്ടിലുള്ള ചക്രങ്ങളുടെ സഹായത്തോടെ വലിച്ചുമൊക്കെ ക്ലോക്ക് ടവറിന്റെ മുന്നിലേക്ക് നടക്കുമ്പോള്‍ ദൂരെനിന്നുതന്നെ ക്ലോക്കിന്റെ സംഗീതം കേള്‍ക്കുന്നുണ്ടായിരുന്നു. ബാക്കിയുള്ള സംഗീതവും ക്ലോക്കിലുള്ള ബൊമ്മകളുടെ കലാപ്രകടനമൊക്കെ കഴിഞ്ഞതോടെ സ്വര്‍ണ്ണനിറം പൂശിയ ആള്‍‌രൂപത്തിലുള്ള ബൊമ്മ കയ്യിലുള്ള ദണ്ഡുകൊണ്ട് മണിയില്‍ 9 പ്രാവശ്യം അടിച്ച് ശബ്ദമുണ്ടാക്കി.

ബേണിലെ ഒഴിവാക്കാനാവാത്ത ഒരു ആകര്‍ഷണമാണ് പുരാതനമായ ഈ അസ്‌ട്രോണമിക്കല്‍ ക്ലോക്ക്. സമയത്തിന് പുറമെ ദിവസവും, ഗ്രഹങ്ങളുടെ സ്ഥാനവും, സോഡിയാക്‍ ചിഹ്നങ്ങളുമൊക്കെ കാണിക്കുന്ന അത്തരമൊരു ഭീമന്‍ ക്ലോക്ക് ജീവിതത്തിലാദ്യമായി കാണുകയായിരുന്നു.

ക്ലോക്ക് ടവറിനോട് ചേര്‍ന്നു നില്‍ക്കുന്ന കെട്ടിടത്തിന് ഒരു പ്രത്യേകതയുണ്ട്. പഴയകാലത്ത് സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചിരുന്ന ഒരു ജയിലാണത്. അവിടത്തെ തടവുപുള്ളികള്‍ക്ക് ഈ ക്ലോക്കിന്റെ മണിയടി കേട്ട് കേട്ട് മടുത്തുകാണുമായിരിക്കും.

അടുത്ത ലക്ഷ്യം 15 ആം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട പ്രശസ്തമായ സെന്റ് വിന്‍സെന്റ് കത്തീഡ്രലായിരുന്നു. മാപ്പിലെ വഴികള്‍ ഇതിനകം പരിചയമായിക്കഴിഞ്ഞിരുന്നു. അധികം ബുദ്ധിമുട്ടാതെ തന്നെ ഗോത്തിക്‍ ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള കത്തീഡ്രലിനരുകിലെത്തി.

അവിടെ ചില മിനുക്കുപണികള്‍ നടക്കുന്നതുകാരണം അകത്ത് കയറി മനോഹരമായ ഗ്ലാസ്സ് പെയിന്റിങ്ങുകളും മറ്റും കാണാനായില്ല. ബേണിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഗോപുരം 1421 ല്‍ ഉണ്ടാക്കപ്പെട്ട ഈ കത്തീഡ്രലിന്റേതാണ്. ആ ഗോപുരത്തില്‍ക്കയറിനിന്ന് നോക്കിയാല്‍ പട്ടണത്തിന്റെ ഒരു ആകാശക്കാഴ്ച്ച കാണാമെന്നുള്ള മോഹവും നടന്നില്ല.

അതിന്റെയൊക്കെ വിഷമം തീര്‍ക്കാനും, ബാഗും തൂക്കിയുള്ള നടത്തത്തിന്റെ ക്ഷീണം തീര്‍ക്കാനുമായി കത്തീഡ്രലിന്റെ വലത്തുവശത്തുള്ള വിശാലമാ‍യ അങ്കണത്തില്‍ കുറേ സമയം ചിലവഴിച്ചു. ദൂരെയായി ആരെ(Aare)നദിക്ക് കുറുകെയുള്ള വലിയ ഇരുമ്പുപാലത്തിലൂടെ തീവണ്ടിയും മറ്റ് വാഹനങ്ങളുമൊക്കെ കടന്നുപോകുന്നതുകാണാം. ബേണ്‍ നഗരത്തെ മൂന്നുവശത്തുകൂടെയും ചുറ്റിയാണ് ആരെ(Aare) നദി കടന്നുപോകുന്നത്.

ഫൌണ്ടനുകള്‍ക്ക് പേരുകേട്ട ഒരു നഗരമാണ് ബേണ്‍. വീഥികളുടെ നടുവിലൊക്കെ മനോഹരമായ ഫൊണ്ടനുകള്‍ കാണാം. ഫൌണ്ടന്‍ എന്നുപറയുമ്പോള്‍ വെള്ളം വീഴുന്നതിന്റെ ഭംഗിയേക്കാള്‍ ഫൌണ്ടന്റെ ശില്‍പ്പഭംഗിക്കാണ് കൂടുതല്‍ ആകര്‍ഷണമുള്ളത്.

ഇത്തരം ഭംഗിയുള്ള ഫൌണ്ടനുകള്‍ വഴിയുടെ നടുവിലെന്നപോലെ വഴിയരുകിലുള്ള കെട്ടിടങ്ങളുടെ ചുമരിലുമൊക്കെ ഒരു സാധാരണ കാഴ്ച്ച മാത്രമാണ് ബേണില്‍.
പൊതുസ്ഥലങ്ങളിലൊക്കെ ഇത്തരം ഫൌണ്ടനുകളും , ശില്‍പ്പങ്ങളുമൊക്കെ സംരക്ഷിച്ച് പോരുന്നത് എങ്ങനെയാണെന്ന് മാതൃകയാക്കാന്‍ പറ്റിയ ഒരു രാജ്യമാണിത്.
അടുത്തലക്ഷ്യം പാര്‍ലിമെന്റ് ഹൌസും, സിസ്സ് ബാങ്കുകളുമൊക്കെയാ‍യിരുന്നു. വഴി കണ്ടുപിടിക്കാന്‍ ഭൂപടം തന്നെയായിരുന്നു തുണ. നടത്തത്തിന്റെ വേഗത കുറഞ്ഞുതുടങ്ങിയതിന്റെ കാരണം പുറത്ത് തൂങ്ങുന്ന ബാക്ക് പാക്ക് തന്നെ. തെരുവിലെ കാഴ്ച്ചകള്‍ കണ്ട് മെല്ലെ നടക്കുന്നതിനിടയില്‍ ശ്രദ്ധിക്കപ്പെട്ട പ്രധാന സംഗതികളില്‍ ചിലത് ട്രാമുകളും , അതുപോലെ തന്നെ വിദ്യുച്ഛക്തി ഉപയോഗിച്ച് നീങ്ങുന്ന ബസ്സുകളുമാണ്.
തെരുവിലെ കെട്ടിടങ്ങള്‍ക്ക് മുകളിലായി തലങ്ങും വിലങ്ങും വലിച്ചുകെട്ടിയിട്ടുള്ള വൈദ്യുത കമ്പികള്‍ എങ്ങും കാണാം. സാധാരണ ഇലക്‍ട്രിക്ക് ട്രെയിനുകളുടെ പ്രവര്‍ത്തനരീതിയില്‍, റോഡിലുള്ള പാളങ്ങളിലൂടെയാണ് ട്രാമുകളുടെ സഞ്ചാരമെങ്കില്‍ അതില്‍നിന്ന് അല്‍പ്പം വ്യത്യാസമുണ്ട് ബസ്സുകളുടെ സഞ്ചാരരീതിയ്ക്ക്.
ബസ്സുകള്‍ക്ക് ട്രാമിന്റെ പോ‍ലെ പാളമൊന്നുമില്ല. ബസ്സിന്റെ മുകള്‍വശത്ത് നീണ്ടുനില്‍ക്കുന്ന ലോഹദണ്ഡിലൂടെയാണ് ബസ്സിലേക്കാവശ്യമായ വൈദ്യുതി പ്രവഹിക്കുന്നത്. 4 മീറ്ററോളം നീളമുള്ള ആ ലോഹദണ്ഡിനെ മാത്രം വൈദ്യതക്കമ്പികളില്‍ മുട്ടിച്ചുകൊണ്ട് ബസ്സ് റോഡിന്റെ ഇരുവശങ്ങളിലേയ്ക്കും നീങ്ങുന്നതും വളവുള്ള റോഡുകളിലൂടെ തിരിയുന്നതുമൊക്കെ പുതുമയുള്ള കാഴ്ച്ചതന്നെയായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇതുപോലൊക്കെയുള്ള വാഹനങ്ങളൊക്കെ ഓടിക്കൊണ്ടിരുന്നിട്ടും ശബ്ദമലിനീകരണവും കരിപ്പുകകൊണ്ടുള്ള അന്തരീ‍ക്ഷ മലിനീകരണമൊന്നുമില്ലാത്ത വീഥികളാണ് എല്ലായിടത്തും. പുറകില്‍ നിന്നുവരുന്ന ട്രാമിന്റെയോ ബസ്സിന്റേയോ ശബ്ദം കേള്‍ക്കുന്നത്, അതൊക്കെ വളരെ അടുത്തെത്തുമ്പോള്‍ മാത്രമാണ്.

പാര്‍ലിമെന്റ് കെട്ടിടത്തിന്റെ മുന്നില്‍ എത്തുന്നതിന് മുന്‍പുതന്നെ തെരുവോരത്തുനിന്ന് ഉച്ചഭക്ഷണം വാങ്ങി ബാഗിലാക്കി. ഉച്ചയ്ക്ക് തീവണ്ടിയിലിരുന്ന് ഭക്ഷണം അകത്താക്കിയാല്‍ അത്രയും സമയം ലാഭിക്കാമല്ലോ‍ ?

തുറസ്സായ മാര്‍ക്കറ്റ് പ്രദേശത്തേക്ക് കടന്നപ്പോള്‍ത്തന്നെ പാര്‍ലിമെന്റ് കെട്ടിടത്തിന്റെ മുകള്‍ഭാഗം കാണാറായി. മാര്‍ക്കറ്റിലെ കാഴ്ച്ചകള്‍ക്കെല്ലാം പുതുമയും, വൃത്തിയും, വെടിപ്പുമൊക്കെയുണ്ട്.

മാര്‍ക്കറ്റ് മുറിച്ചുകടന്ന് തുറസ്സായ വലിയൊരു സ്ഥലത്ത് എത്തിച്ചേര്‍ന്നപ്പോള്‍ നേരെ മുന്നിലായി 1902 ല്‍ നിര്‍മ്മിച്ച പാര്‍ലിമെന്റ് കെട്ടിടം പ്രൊഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. സ്വിസ്സര്‍ലാന്‍ഡില്‍ ലഭ്യമായിട്ടുള്ള കെട്ടിടനിര്‍മ്മാണസാമഗ്രികള്‍ മാത്രം ഉപയോഗിച്ചാണ് Bundeshaus എന്നുവിളിക്കപ്പെടുന്ന ഈ കെട്ടിടം ഇതിന്റെ ആര്‍ക്കിടെക്‍റ്റായ Hans Wilhelm Auer അക്കാലത്ത് ഡിസൈന്‍ ചെയ്തെടുത്തത് എന്നുള്ളതാണ് ഈ കെട്ടിടത്തിന്റെ എടുത്ത് പറയേണ്ട ഒരു പ്രത്യേകത. സമ്മേളനം ഇല്ലാത്ത ദിവസമായതുകൊണ്ട് പാര്‍ലിമെന്റിനകത്തേക്കും പ്രവേശനം തരമായില്ല.

പാര്‍ലിമെന്റ് കെട്ടിടത്തിന് വലത്തുവശത്തായി നാഷണല്‍ സ്വിസ്സ് ബാങ്ക് കെട്ടിടമാണ്. ജീവിതത്തിലൊരിക്കലും അവിടെയൊരു അക്കൊണ്ട് തുറക്കാന്‍ പറ്റില്ലെന്ന് നന്നായിട്ടറിയാമായിരുന്നതുകൊണ്ട്, ഉണക്കമീന്‍ കൊണ്ട് അടികൊണ്ട പൂച്ചയെപ്പോലെ ആ പരിസരത്തൊക്കെ കുറേനേരം വട്ടമിട്ട് കറങ്ങിനടന്ന് പൂതി തീര്‍ത്തതിനുശേഷമാണ് സ്ഥലം കാലിയാക്കിയത്.
സ്റ്റേഷനിലേക്ക് തിരിച്ചുനടക്കാന്‍ മാപ്പിന്റെ ആവശ്യം വേണ്ടിവന്നില്ല. ഒന്നുരണ്ടുപ്രാവശ്യം കയറി ഇറങ്ങിയപ്പോള്‍ വഴികളെല്ലാം സുപരിചിതമായതുപോലെ. പഴയ കെട്ടിടങ്ങള്‍ക്കിടയില്‍ നിലകൊള്ളുന്ന, ‍ സുതാര്യമായ ആധുനിക മേല്‍ക്കൂരയുള്ള ബസ്സ് സ്റ്റാന്‍ഡിനുവരെ ഒരു പ്രത്യേകഭംഗിയുള്ളതായി തോന്നി.

ബസ്സ് സ്റ്റാന്‍ഡ് മുറിച്ച് കടക്കുന്നത് റെയില്‍‌വേ സ്റ്റേഷനിലേക്കാണ്. സ്റ്റേഷനകത്ത്‍ പ്ലാറ്റ്ഫോം തിരഞ്ഞുനടക്കുന്നതിനിടയില്‍ യൂണിവേഴ്‌സിറ്റി എന്ന ഒരു ബോര്‍ഡ് കണ്ടപ്പോള്‍ അതെന്താണെന്ന് ഒരു അന്വേഷിക്കണമെന്ന് തോന്നി. സൂറിക്കിലേക്കുള്ള വണ്ടിവരാന്‍ കുറച്ചുകൂടെ സമയമുണ്ട്. അന്വേഷണം ചെന്നെത്തിയത് സ്റ്റേഷന്‍ ലിഫ്‌റ്റിന്റെ അടുത്താണ്. ലിഫ്റ്റിനകത്തുകടന്നപ്പോള്‍ മുകളിലേക്കാണ് യൂണിവേഴ്‌സിറ്റിയുടെ അടയാളം കാണിക്കുന്നത്. ശരിക്കുള്ള വഴിയാണോ എന്ന് സംശയം തോന്നിയെങ്കിലും ലിഫ്റ്റില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നാലാമത്തെയും അവസാനത്തേതുമായ നിലയില്‍‍ച്ചെന്നിറങ്ങി. അവിടന്ന് താഴേക്ക് നോക്കിയാല്‍ പാര്‍ലിമെന്റ് കെട്ടിടത്തിന്റേയും, സെന്റ് വിന്‍സന്റ് കത്തീഡ്രലിന്റേയുമൊക്കെ ഉയര്‍ന്നുനില്‍ക്കുന്ന ഗോപുരങ്ങള്‍ അടക്കമുള്ള ബേണ്‍ നഗരത്തിന്റെ ഒരു ചെറിയ ആകാശക്കാഴ്ച്ച തരമാകുന്നുണ്ട്. പുറകോട്ട് തിരിഞ്ഞ് നോക്കിയാല്‍ കാണുന്നത് യൂണിവേഴ്‌സിറ്റി കെട്ടിടവും കാമ്പസുമാണ്. 1834ല്‍ സ്ഥാപിതമായതും, ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നതുമായ യൂണിവേഴ്‌സിറ്റി കാമ്പസ് പരിസരത്ത് പത്തുപതിനഞ്ച് മിനിറ്റ് ചിലവഴിച്ചു.
സൂറിക്കിലേക്കുള്ള തീവണ്ടിക്ക് സമയമാകുന്നു. സമയം കൃത്യമായി പാലിച്ചേ പറ്റൂ. അല്ലെങ്കില്‍ പദ്ധതികളെല്ലാം കുഴഞ്ഞുമറിയും. ലിഫ്റ്റ് വഴി തിരിച്ച് സ്റ്റേഷനിലെത്തി തീവണ്ടിക്കകത്തുകടന്നപ്പോഴേക്കും വിശപ്പിന്റെ വിളി വന്നുകഴിഞ്ഞിരുന്നു. പാസ്‌തയും, നോണ്‍-വെജ്‍ സാലഡും അകത്താക്കിയപ്പോള്‍ കുറച്ചൊരാശ്വാസമായി.

വണ്ടി അപ്പോഴേക്കും സൂറിക്കിനെ ലക്ഷ്യമാക്കി കുതിച്ചുതുടങ്ങിയിരുന്നു.

---------തുടരും-----------

ആറാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

23 comments:

  1. ((((((ഠേ))))))

    തേങ്ങ്യാ.....

    ReplyDelete
  2. മുന്നില്‍ ഒരാളുനിന്നതുകാരണം അവസാനത്തെ പടം ശരിക്കുകാണാന്‍ പറ്റിയില്ല :)

    വിവരണം എന്നെത്തേയും പോലെ അതിഗംഭീരം.

    ReplyDelete
  3. സാധാരണ യാത്രാവിവരണങ്ങള്‍
    കൊക്കില്‍ കൊള്ളാത്ത സഹിത്യം ചേരാത്തിടത്ത് ചേര്‍ത്ത് അകെ അരസികമാക്കിയുള്ളതാണ്, എത്ര വിജ്ഞാനപ്രദം എന്ന് പറഞ്ഞാലും കുറച്ചു നേരം വായിക്കുമ്പോള്‍ ഒരു മടുപ്പ് തോന്നും[എന്റെ കാര്യമാണേ] അതിന് വിത്യാസം വന്നത് നീരുന്റെബ്ലോഗില്‍ എത്തിയപ്പോഴാണ് ...
    യാത്ര ചെയ്തപ്പോള്‍ കണ്ടതും കേട്ടതും ഒരു സ്വകര്യം പറയും പോലുള്ള ഈ രചന എത്ര വായിച്ചാലും മതിയാവുന്നിലന്ന് മത്രമല്ല ബേണിലെ നഗരക്കാഴ്ച്ചകളും,
    പാര്‍ലിമെന്റ് കെട്ടിടവും ഒക്കെ ഒരു പക്ഷെ നേരില്‍ കണ്ടാല്‍ പോലും ഇത്രയും മനസ്സില്‍ പതിയില്ല.
    മനോഹരമായ രചനാശൈലി...
    സുരക്ഷിതമായി യാത്രകള്‍ തുടരൂ ഈശ്വരന്റെ സംരക്ഷണം എന്നും എപ്പോഴും തുണയാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ സസ്നേഹം മാണിക്യം.

    ReplyDelete
  4. നേരിയ നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ എപ്പിസോഡും ഇഷ്ടപ്പെട്ടു. വളരെ നന്ദി.

    “ഇതുപോലൊക്കെയുള്ള വാഹനങ്ങളൊക്കെ ഓടിക്കൊണ്ടിരുന്നിട്ടും ശബ്ദമലിനീകരണവും കരിപ്പുകകൊണ്ടുള്ള അന്തരീ‍ക്ഷ മലിനീകരണമൊന്നുമില്ലാത്ത..”

    ഇതങ്ങനെ തന്നെയാണോ ഉദ്ധേശിച്ചത്??

    ReplyDelete
  5. രണ്ടുമുതലഞ്ചുവരെ ഇന്നാണ് വായിക്കാനായത്.
    എന്റെ സ്വസ്സ് ഫ്രണ്ടിനെ തട്ടാന്‍ ഞാ‍ന്‍ തീരുമാനിച്ചു. അവിടെയൊന്നും ഒന്നുമില്ലാ ഒന്നുമില്ലാ എന്ന വിളിയാണ് ഇപ്പോഴെല്ലെയെല്ലാം മനസിലായത്, അങ്ങോട്ടെങ്ങാനം ചെല്ലുമെന്ന് പേടിച്ചാകും ;)

    ബാക്കിയെ പോരട്ടെ :)

    ReplyDelete
  6. ലൂസേണിനെ ലക്ഷ്യമാക്കി കുതിച്ചുതുടങ്ങിയ ആ തീവണ്ടിയില്‍ ഞാനുമുണ്ടേ!!

    ReplyDelete
  7. ഒരു യാത്ര കഴിഞ്ഞു വന്ന സുഖം.....

    ReplyDelete
  8. നിരന്‍,
    താങ്ങള്‍ എന്നെ കുറച്ചു വര്‍ഷങ്ങള്‍ പിന്നിലേക്കു കൊണ്ടുപോയി ......
    എന്റെ വിവാഹവും ഒരു വര്ഷം സ്വിസ് - ല് honeymoonum ........ (കമ്പനി ചിലവില്‍ .............)
    Thanx ..
    (തീര്‍ച്ചയായും BASIL ല്‍ പോകാന്‍ മറക്കരുത്..............GENEVE യും ...............ഒക്കുവാനെങ്ങില്‍ ഓസ്ട്രിയ ല്‍ ഒരു സൌണ്ട് ഓഫ് മ്യൂസിക് CONDUCTED TOURUM .................)

    ജീവിതത്തില്‍ ഒരിക്കലും മറക്കില്ല ഇതൊന്നും .........

    ReplyDelete
  9. വണ്ടി അടുത്ത ഭാഗത്തെ ലക്ഷ്യം വെച്ച് കുതിച്ചു പാഞ്ഞു വരുന്നുണ്ടേ... വേഗം പോസ്റ്...!

    ReplyDelete
  10. എന്നെങ്കിലും സ്വിസ്റ്റര്‍ലാന്‍‌ഡില്‍ പോവാണമെന്ന മോഹത്തിന് ശക്തി കൂടുന്നു. :-)

    ReplyDelete
  11. Very nice writing!! Waiting for the next part... :)

    ReplyDelete
  12. മനോഹരമായ ഒരു യാത്രയുടെ ഓർമ്മപെടുത്തലുകൽ
    ചിത്രങ്ങളും അസലായി

    ReplyDelete
  13. നീരു,
    ഒന്നല്ല പല തവണ വായിച്ചു .....എന്നിട്ട് കണ്ണടച്ചിരുന്ന് പോസ്റ്റിലെ ചിത്രങ്ങളും വിവരണങ്ങളും മനസ്സില്‍ കണ്ട് സാങ്കല്‍പ്പിക രഥത്തില്‍ സ്വിസ്സര്‍ലാന്‍ഡില്‍ എത്താന്‍ ശ്രമിച്ചു നോക്കി..നോ രക്ഷ....

    എന്റെ പിടുത്തം ആകെ വിട്ടിരിക്കുകയാണ്..നീരുവിന്റെ പോസ്റ്റ് വായിച്ച് ഹാലിളകി കടുംകയ്യ് വല്ലതും ചെയ്യുമോ എന്ന് എനിക്ക് തന്നെ നിശ്ചയമില്ല....

    സ്വിസ്സര്‍ലാന്‍ഡ് കാണണമെന്ന അതിമോഹവുമായി ഞാന്‍ കള്ളവണ്ടി കയറാന്‍ ശ്രമിച്ച് പിടിയിലായാല്‍ അതിനു ഉത്തരവാദികള്‍ നീരുവും നീരുവിന്റെ പോസ്റ്റുമായിരിക്കും എന്നുള്ള കാര്യം ഇവിടെ വ്യക്തമാക്കുന്നു..:):):):):)

    ReplyDelete
  14. ചില പൊട്ടത്തരങ്ങൾ ചോദിക്കട്ടെ:

    “1834ല്‍ സ്ഥാപിതമായതും, ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്നതുമായ യൂണിവേഴ്‌സിറ്റി കാമ്പസ് പരിസരത്ത് പത്തുപതിനഞ്ച് മിനിറ്റ് ചിലവഴിച്ചു ”
    -ഈ ഭാഗത്ത് എന്തോ ഒരു അവ്യക്തത തോന്നി. (എനിയ്ക്ക് മനസ്സിലാവാത്തതുകൊണ്ടാവാം). ലിഫ്റ്റിലൂടെ നാലാം നിലയിലെത്തി എന്നാണല്ലോ പറായുന്നത്. പിന്നെ യൂണിവേഴ്സിറ്റി കാമ്പസ് പരിസരത്ത് കുറച്ചുനേരം ചിലവഴിച്ചുവെന്നും. അതാണ് കൺഫ്യൂഷൻ.

    “തെരുവിലെ കെട്ടിടങ്ങള്‍ക്ക് മുകളിലായി തലങ്ങും വിലങ്ങും വലിച്ചുകെട്ടിയിട്ടുള്ള വൈദ്യുത കമ്പികള്‍ എങ്ങും കാണാം”
    -ഈ കമ്പികൾ ട്രാമുകളെ/ബസ്സുകളെ പ്രവർത്തിപ്പിക്കാനുള്ളതാണോ..?

    ക്ലോക്ക് ടവറിന്റെ ചിത്രം മനോഹരം. ക്ലോക്കിൽ നാലു സൂചികൾ കാണുന്നുണ്ടല്ലോ...അതോ സെക്കന്റ് സൂചിയ്ക്ക് നീളം കൂടിയപ്പോൾ അങ്ങിനെ തോന്നുന്നതാണോ?

    ReplyDelete
  15. ബിന്ദു കെ.പി. - ചോദ്യങ്ങള്‍ ന്യായം. പൊട്ടത്തരങ്ങള്‍ ഒന്നുമില്ലതില്‍. എന്റെ നിരക്ഷരത്ത്വം ഉണ്ടാക്കിയ പ്രശ്നമാണ് മുഴുവന്‍ :)

    ഉത്തരം 1:- റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് ലിഫ്റ്റ് കയറി 4ആം നിലയില്‍ ഇറങ്ങി പുറത്തുകടന്നാല്‍ നാം ചെന്നെത്തുന്നത് നിരപ്പായ ഒരു പ്രതലത്തിലേക്കാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മലയുടെ മുകളില്‍. തീവണ്ടിയാപ്പീസ് ഈ മല അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി നിലചെയ്യുന്ന നിരപ്പായ പ്രതലത്തിന്റെ താഴെയുള്ള പ്രദേശമാണ്. രണ്ട് തട്ടുകളില്‍ നില്‍ക്കുന്ന പ്രദേശമാണിത്. ഭൂമിശാസ്ത്രം വിശദീകരിക്കുന്നതില്‍ ഞാന്‍ പരാജയപ്പെട്ടതാണ് ഈ കണ്‍‌ഫ്യൂഷന് കാരണം. ക്ഷമിക്കുമല്ലോ ? :)ഇപ്പോള്‍ മനസ്സിലായെന്ന് കരുതുന്നു.

    ഉത്തരം 2:-അതെ ഈ കമ്പികളിലൂടെയാണ് ട്രാമുകള്‍ക്കും ബസ്സുകള്‍ക്കുമുള്ള വൈദ്യുതി പ്രവഹിക്കുന്നത്. വാഹനങ്ങള്‍ ആ വഴി കടന്നുപോകുമ്പോള്‍ അത് നമുക്ക് കൃത്യമായി മനസ്സിലാകും. ഞാന്‍ കണ്ട കാഴ്ച്ച വരികളിലേക്ക് പകര്‍ത്തുന്നതില്‍ ഇവിടേയും ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. പക്ഷെ, ആ ചിത്രങ്ങളിലൊന്ന് (ട്രാമിന്റേയും, ബസ്സിന്റേയും)നോക്കിയാല്‍ കുറേയൊക്കെ വ്യക്തമാകും കാര്യങ്ങള്‍.

    ഉത്തരം 3:- ക്ലോക്കിലുള്ളത് 4 സൂചി അല്ല. 2 സൂചി തന്നെയാണ്. ഓരോ സൂചിയും മുന്നിലേക്കെന്നപോലെ പിന്നിലേക്കും നീണ്ടുനില്‍ക്കുന്നുണ്ട്. സൂചികള്‍ക്ക് രണ്ടിനും അമ്പുകളുടെ ആകൃതി ശ്രദ്ധിച്ചില്ലേ ? അമ്പിന്റെ കൂര്‍ത്തവശം ചൂണ്ടിനില്‍ക്കുന്ന ഭാഗത്തുള്ള അക്കമാണ് സമയത്തെ സൂചിപ്പിക്കുന്നത്. ക്ലോക്കില്‍ കാണുന്നത് 9 മണിയാണ്. ഇനി ആ പടമൊന്ന് വലുതാക്കി നോക്കൂ. കുറേയൊക്കെ സംശയം മാറിക്കിട്ടും.

    വിശദമായി വായിച്ചതിനും, സംശയമൊക്കെ തുറന്ന് ചോദിച്ചതിനും വളരെ നന്ദി.

    ബേണ്‍ കാണാനെത്തിയ എല്ലാ സഞ്ചാരികള്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  16. സഞ്ചാരസാഹിത്യത്തിനുള്ള അവാര്‍ഡ് ഇപ്രാവശ്യവും അടിച്ചെടുക്കാനുള്ള പ്ലാനിലാണല്ലേ :)

    ഫ്രീയായി ഞങ്ങളെ ഇങ്ങനെ ഓരോ സ്ഥലവും ചുറ്റിനടന്നു കാണിച്ചു തരുന്നതിന് പ്രത്യേകം നന്ദി.

    ReplyDelete
  17. അങ്ങനെ സ്വിസ്സ് യാത്രയുടെ അഞ്ചാം ഭാഗവും വായിച്ചു. ഒരിക്കലും മടുപ്പുതോന്നിപ്പിക്കാത്ത ഈ എഴുത്തിനും മനോഹരമായ ചിത്രങ്ങൾക്കും അഭിനന്ദനങ്ങൾ.

    ഒരു സംശയം

    ഇന്റര്‍ലേക്കണില്‍ നിന്ന് വാങ്ങിക്കൂട്ടിയ കുക്കു ക്ലോക്ക്, സ്വിസ്സ് ചോക്കളേറ്റുകള്‍, പശുവിന്റെ കഴുത്തില്‍ കെട്ടുന്ന മണി, സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള കൊച്ചുകൊച്ചു സോവനീറുകള്‍ എന്നിങ്ങനെയുള്ള ആക്രി സാധനങ്ങളൊക്കെ അകത്ത് കയറിയപ്പോള്‍ ബാഗിന് നല്ല ഭാരമുണ്ടായിരുന്നു.

    അതെന്താ ഈ പശുവിന്റെ കഴുത്തിൽ കെട്ടുന്ന മണി.:(

    ReplyDelete
  18. ഹായ് മാഷേ, കിടിലം പോസ്റ്റ്.. ബേണിൽ ഒരിക്കൽ കൂടി പോയത് പോലെ തോന്നി..

    ഒരു വിവരം കൂടെ.. ബേണിൽ താമസിച്ചിരുന്ന കാലത്ത് ആണു് ഐന്സ്റ്റീന്‍ ആപേക്ഷികതാ സിദ്ധാന്തം ഒക്കെ കണ്ടു പിടിക്കുന്നത്.. അന്ന് ഐന്സ്റ്റീന്‍ താമസിച്ചിരുന്ന വീടൊക്കെ ഇപ്പോഴും അത് പോലെ സൂക്ഷിച്ചിട്ടുണ്ട്.. ആ ക്ലോക്ക് ടവർ ഒക്കെ ഉള്ള അതേ തെരുവിൽ തന്നെ

    ഡോണാ, ആ സ്വിസ് ഫ്രണ്ട് യാത്ര ഭയങ്കര ഇഷ്ടമാണെന്നൊക്കെ പറയുമെങ്കിലും എങ്ങോട്ടും ഇറങ്ങാറില്ലാ.. ഭയങ്കര മടിയാണു് :) ധൈര്യമായി പോരേ..

    ReplyDelete
  19. athu kollam mashe...ningal kalakki....

    ReplyDelete
  20. തുടരുക. ജീവിതത്തിലൊരിക്കലും ഈ രാജ്യം എനിക്ക് കാണാൻ കഴിയില്ലെന്ന ഉറച്ച വിശ്വാസം എന്നിലുണ്ട്. എങ്കിലും ഇതുവരെ ഞാനും മനസ്സുകൊണ്ട് താങ്കളുടെ കൂടെ ഉണ്ടായിരുന്നു എന്നെനിക്ക് തോന്നുന്നു. അത് താങ്കളുടെ വിവരണത്തിന്റെ ശക്തി. സന്തോഷം. ഇനിയുള്ള യാത്രകളിൽ ഞാനുമുണ്ടാവും കൂടെ. :)

    ReplyDelete
  21. അഞ്ച് എപ്പിഡോസും ഒറ്റ ഇരുപ്പിൽ വായിച്ചു.അസ്സലായി.ഇനിയിപ്പോ ഞാൻ സ്വിസ്സിലോട്ടൊന്നും പോകേണ്ടന്നും തീരുമാനിച്ചു.എല്ലായിടത്തും പോയിവന്നൊരു പ്രതീതി.

    ReplyDelete
  22. സന്തോഷം..ഞങ്ങള്‍ക്ക് സ്വപ്നം മാത്രമായ വഴികള്‍ കണ്‍ മുന്‍പില്‍ തുറന്നു തരുന്നതില്‍ സന്തോഷം

    ReplyDelete
  23. നിരക്ഷരന്‍ജി
    നല്ല രസം ഇങ്ങനെ യാത്ര ചെയ്യാന്‍ അല്ലെ ?
    ബിന്ദു ചേച്ചി ചോദിച്ച സംശയങ്ങള്‍ ഒക്കെ എനിക്കും
    തോന്ന്യിരുന്നു എല്ലാം തീര്‍ത്തു കൊടുത്തല്ലോ ?
    കുതിച്ചു പായുന്ന വണ്ടിയില്‍ ഞാനും കയറി കേട്ടോ
    next ilekku potte

    ReplyDelete

തെറ്റുകള്‍ എന്തെങ്കിലും എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ മടിക്കരുത്. ഒരു കമന്റ് എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് അത്തരം തിരുത്തലുകളും നിര്‍ദ്ദേശങ്ങളുമാണ്. എഡിറ്ററില്ലാത്തെ മാദ്ധ്യമമല്ല ബ്ലോഗ്. എന്റെ ബ്ലോഗില്‍ എഡിറ്ററിന്റെ സ്ഥാനം വായനക്കാര്‍ക്കാണ്.