Saturday 28 November 2009

സാങ്കല്‍പ്പിക രേഖയിലേക്കൊരു യാത്ര

നുഷ്യന്‍ ഭൂമിക്ക് കുറുകേയും നെടുകേയുമൊക്കെയായി അക്ഷാംശം, രേഖാംശം, പ്രൈം മെറീഡിയന്‍ , ഇക്വേറ്റര്‍ എന്നീ പേരുകളിട്ട് വരച്ചുവെച്ചിരിക്കുന്ന ഒരുപാട് സാങ്കല്‍പ്പിക രേഖകളുണ്ട്. അതിലൊരു പ്രധാന രേഖയായ പ്രൈം മെറീഡിയന്‍ അഥവാ 00 0‘ 0“ രേഖാംശം (Longitude) ‘കാണാന്‍ ‘ വേണ്ടിയാണ് ഞാനാ യാത്ര പുറപ്പെട്ടത്.

ഇംഗ്ലണ്ടിലെ പീറ്റര്‍ബറോ എന്ന ഒരു കണ്ട്രിസൈഡ് പട്ടണത്തിലെ ഞങ്ങളുടെ വാടക വീട്ടില്‍ നിന്ന് നാഷണല്‍ എക്‍പ്രസ്സ് തീവണ്ടി കയറി കിങ്ങ്സ് ക്രോസ്സ് എന്ന പ്രധാന ജങ്ക്ഷനിലിറങ്ങി, അവിടന്ന് ലണ്ടന് മഹാനഗരത്തിന്റെ നാഡിഞരമ്പുകള്‍ പോലെ ഭൂമിക്കടിയിലൂടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ട്യൂബ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന തീവണ്ടിപ്പാതകളിലെ നോര്‍ത്തേണ്‍ ശൃംഘലയിലേക്കും പിന്നീട് D.L.R. ശൃംഘലയിലേക്കുമൊക്കെ മാറിക്കയറി ‘കുട്ടി സാര്‍ക്ക് ‘ (Cutty Sark)എന്ന അവസാന സ്റ്റേഷനിലിറങ്ങുന്നതുവരെ, ചെറിയ ക്ലാസ്സുകളിലെ ഭൂമിശാസ്ത്ര പുസ്തകത്താളുകളിലെ എന്തെങ്കിലും പൊട്ടും പൊടിയുമൊക്കെ ഓര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.


ചരിത്രബോധമില്ലാതെ നടത്തുന്ന യാത്രകള്‍ വിഫലമാണെന്ന ശ്രീ.സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ വാചകങ്ങള്‍ക്ക് ഈ അവസരത്തില്‍ ചെറുതായി ഒരു മാറ്റം വരുത്തി പറയേണ്ടിയിരിക്കുന്നു. ഈ യാത്രയില്‍ ചരിത്രത്തേക്കാളുപരി ഭൂമിശാസ്ത്രത്തെപ്പറ്റിയും, ബഹിരാകാശ ശാസ്ത്രത്തെപ്പറ്റിയുമൊക്കെയുള്ള ബോധമാണ് മുഖ്യം.

കുട്ടി സാര്‍ക്ക് സ്റ്റേഷനില്‍ ഇറങ്ങിയതിനുശേഷം നടന്നാണ് എന്റെ ലക്ഷ്യസ്ഥാനത്തേക്ക് പോകേണ്ടതെന്ന് മാത്രമേ എനിക്കറിയൂ. പക്ഷെ ഏത് ദിശയിലേക്കാണ് നടക്കേണ്ടതെന്ന് ഒരൂഹവുമില്ലായിരുന്നു. സ്റ്റേഷനുപുറത്തിറങ്ങി ഇടത്തുവശത്തേക്ക് നടന്നാല്‍ കാണുന്നത് നഗരത്തിന്റെ വിരിമാറിലൂടെ പ്രൌഢിയും ആഭിജാത്യവുമൊക്കെ പ്രകടിപ്പിച്ചുകൊണ്ടൊഴുകുന്ന തേംസ് നദിയാണ്. വലുതും ചെറുതുമായ ബോട്ടുകള്‍ നദിയിലൂടെ ഒഴുകുന്നു.


സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ കാഴ്ച്ചകള്‍ കാണാന്‍ ഇറങ്ങിയിരിക്കുന്ന ബോട്ടുകളാണ് അധികവും. ലണ്ടനില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തേംസിലൂടെയുള്ള ബോട്ട് യാത്ര. ചില ബോട്ട് സര്‍വ്വീസുകള്‍ കുട്ടി സാര്‍ക്കില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. ആ ബോട്ടുകളൊന്നില്‍ കയറാനായി നദിക്കരയില്‍ തടിച്ചുകൂടിനില്‍ക്കുന്നവര്‍ക്കിടയില്‍ തേംസിലെ കാഴ്ച്ചകള്‍ കണ്ട് ഇളം കാറ്റേറ്റ് കുറച്ചുനേരം ഞാനും നിന്നു. ദൂരെ നദിക്കരയില്‍ മില്ല്യനിയം ഡോമും, ഗ്രീനിച്ച് പവര്‍ സ്റ്റേഷനുമൊക്കെ കാണാം.


ഇക്കരയിലുള്ള വളരെ പഴക്കം ചെന്ന ഒരു ഡോം ആരുടേയും ശ്രദ്ധപിടിച്ചുപറ്റും. തേംസ് നദിക്ക് അടിയിലൂടെ മറുകരയിലേക്കുള്ള ഗ്രീനി‌ച്ച് ഫുട്ട് ടണലിന്റെ കവാടമാണത്. 1902 ല്‍ സാങ്കേതികവിദ്യകള്‍ അത്രയധികം പുരോഗമിക്കാത്ത കാലത്ത് ഉണ്ടാക്കി 100ല്‍പ്പരം വര്‍ഷങ്ങള്‍ക്കുശേഷവും അപകടങ്ങളൊന്നും ഇല്ലാതെ നിലനില്‍ക്കുന്ന ആ ടണല്‍ കണ്ടപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമാണ് എന്റെ മനസ്സിലേക്കോടി വന്നത്.

വഴി കൃത്യമായി അറിയാത്തത് ഒരുവിധത്തില്‍ നന്നായെന്ന് മനസ്സിലാക്കിയത് യാത്രയുടെ അന്ത്യത്തിലാണ്. വഴി കൃത്യമായി അറിയുമായിരുന്നെങ്കില്‍ നേരിട്ട് ലഷ്യസ്ഥാനത്ത് എത്തുമായിരുന്ന ഞാന്‍ വഴിയറിയാത്തതുകൊണ്ട് ചരിത്രപ്രാധാന്യമുള്ള ചില വീഥികളിലൂടെ നീങ്ങി, പുരാതനവും മനോഹരവുമായ ചില കെട്ടിടങ്ങളിലൂടെയൊക്കെ കയറിയിറങ്ങി ആ യാത്ര മറക്കാനാവാത്ത ഒരനുഭവമാക്കി മാറുകയായിരുന്നു.


തേംസിന്റെ അരികുപിടിച്ച് മുന്നോട്ട് നീങ്ങിയാല്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കും, ഓള്‍ഡ് നേവല്‍ കോളേജുമൊക്കെ അടങ്ങുന്ന ബാറോക്ക് ശൈലിയിലുള്ള കെട്ടിടസമുച്ചയത്തിന്റെ വിശാലമായ അങ്കണത്തിലേക്കാണ് ചെന്നുകയറുന്നത്. ക്യൂന്‍ മേരി (2)യുടെ ആഗ്രഹപ്രകാരം മുറിവേറ്റതും അംഗഭംഗം വന്നതുമായ നേവിക്കാര്‍ക്ക് വേണ്ടി നിര്‍മ്മിതമായ റോയല്‍ ഗ്രീന്‍‌വിച്ച് ആശുപത്രിയാണ് പിന്നീട് റോയല്‍ നേവി കോളേജ് ആയി മാറിയത്. ഇന്നാ കെട്ടിടങ്ങള്‍ ഗ്രീന്‍‌വിച്ച് യൂനിവേഴ്സിറ്റിയും ട്രിനിറ്റി കോളെജ് ഓഫ് മ്യൂസിക്കും ആയി പ്രവര്‍ത്തിക്കുന്നു. മ്യൂസിക്ക് കോളേജ് കെട്ടിടത്തിനകത്തുനിന്ന് കാറ്റിലൊഴുകിവരുന്ന വാദ്യോപകരണങ്ങളുടെ സംഗീതം ആസ്വദിച്ചുകൊണ്ട് ഞാനാ വിശാലമായ മതില്‍ക്കെട്ടിനകത്തുകൂടെ മുന്നോട്ടു നടന്നു.



നടപ്പാതകളൊന്നില്‍ കാല് കുത്തുമ്പോള്‍ ഹെന്‍‌റി 7-)മന്‍ ഉണ്ടാക്കിയതും ഹെന്‍‌റി 8-)മനും സഹോദരിമാരായ ക്യൂന്‍ മേരി (1)യും, ക്യൂന്‍ എലിസബത്ത് (1)ഉം ജനിച്ചുവളര്‍ന്നതുമായ ട്യൂ ഡോര്‍ കൊട്ടാരം ഇരുന്നതിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വേണ്ടി തറയില്‍ സ്ഥാപിച്ചിട്ടുള്ള ഫലകം കാണാം. പാലസ് ഓഫ് പ്ലാസെന്‍ഷ്യ (Palace of Placentia) എന്നറിയപ്പെട്ടിരുന്ന ട്യൂഡോര്‍ കൊട്ടാരം ഇടിച്ചുനിരത്തിയാണ് റോയല്‍ ആശുപത്രി ഉണ്ടാക്കിയത്. 1427 നിര്‍മ്മിക്കപ്പെട്ട ട്യൂഡോര്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ 2005 ല്‍ നടത്തിയ ചില പുരാവസ്തു ഖനനത്തിന്റെ ഭാഗമായി കണ്ടെടുക്കുകയുണ്ടായി. രാജാക്കന്മാര്‍ കവാത്തുനടത്തിയിരുന്ന മുറ്റമാണതൊക്കെ എന്നോര്‍ക്കുമ്പോള്‍ ഒരുപാട് പുറകിലെവിടെയോ ഒരു കാലഘട്ടത്തില്‍ നില്‍ക്കുന്ന പ്രതീതിയാണ് ഉണ്ടാകുക.


ആശുപത്രി കെട്ടിടത്തിന്റെ ഒരു വശത്തായി പെയിന്റഡ് ഹാളും ചാപ്പലുമുണ്ട്. അള്‍ത്താരയിലും മേല്‍ക്കൂരയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന പെയിന്റിങ്ങുകളാല്‍ മോടികൂട്ടിയിരിക്കുന്ന ചാപ്പലിന്റെ ഉള്‍ഭാഗം രാജകീയ പ്രൌഢി വിളിച്ചോതുന്ന തരത്തിലുള്ളതാണ്. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ മിനുങ്ങി നില്‍ക്കുന്ന പടുകൂറ്റന്‍ പൈപ്പ് ഓര്‍ഗന്‍ ഒരെണ്ണമാണ് ചാപ്പലിനകത്തെ വലിയൊരു ആകര്‍ഷണം. ഇംഗ്ലണ്ടിലെ പുരാതനമായ പള്ളികളിലെല്ലാം ഇത്തരം ഓര്‍ഗനുകള്‍ ഒരു സാധാരണ കാഴ്ച്ചമാത്രമാണ്.


ഓള്‍ഡ് നേവല്‍ കോളേജ് കാമ്പസിനകത്തെ കറക്കമൊക്കെ കഴിഞ്ഞെങ്കിലും ഞാനിപ്പോഴും ശരിയായ ലക്ഷ്യത്തിലെത്തിയിട്ടില്ല. കാമ്പസിന്റെ കിഴക്കുഭാഗത്തുള്ള ഗേറ്റ് വഴി പുറത്തിറങ്ങി കൂടുതല്‍ ജനങ്ങള്‍ സഞ്ചരിക്കുന്ന ദിശയിലേക്ക് ഒരു ഒഴുക്കിലെന്നപോലെ ഞാനും അലിഞ്ഞുചേര്‍ന്നു. പ്രൈം മെറീ‍ഡിയന്‍ ഈ ഭാഗത്തുകൂടെ എവിടെയോ കടന്നുപോകുന്നുണ്ട്. പക്ഷെ അതൊരു സാങ്കല്‍പ്പിക രേഖയായതുകൊണ്ട് അതിനെ ‘കാണണമെങ്കില്‍ ’ശാസ്ത്രീയമായി അത് രേഖപ്പെടുത്തിയിരിക്കുന്ന ഗ്രീന്‍‌വിച്ച് ഒബ്സര്‍വ്വേറ്ററി ടവറില്‍ത്തന്നെയെത്തണം. റോഡരുകില്‍ കണ്ട ഒരു ഭൂപടം സഹായിച്ചു. ഞാന്‍ നില്‍ക്കുന്നത് ഗ്രീന്‍‌വിച്ച് പാര്‍ക്കിന്റെ ഒരു കോണിലാണ്. പാര്‍ക്ക് മുറിച്ച് മുന്നോട്ട് നടന്നാല്‍ ഒബ്സര്‍വ്വേറ്ററി ടവറിലെത്താം. പക്ഷെ അതിനുമുന്‍പ് കാഴ്ച്ചകള്‍ ഒരുപാട് വഴിയില്‍ നിരനിരയായി നില്‍ക്കുന്നുണ്ട്.


ബ്രിട്ടീഷുകാരുടെ കപ്പലോട്ടത്തിന്റെ കഥകളും, 16 മുതല്‍ 20-)ം നൂറ്റാണ്ടുവരെ കടലില്‍ വെച്ചുനടത്തിയിട്ടുള്ള ഏറ്റുമുട്ടലുകളും, വേലിയേറ്റം വേലിയിറക്കം തിരമാ‍ലകള്‍ എന്നിവയെപ്പറ്റിയുള്ള പഠനങ്ങളും, ദൈനംദിനജീവിതം കടലുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നിങ്ങനെയുള്ള അറിവുകളുമൊക്കെ പകര്‍ന്നുതരാനായി നിലനില്‍ക്കുന്ന നാഷണല്‍ മാരിടൈം മ്യൂസിയവും 17-)ം നൂറ്റാണ്ടിലെ ക്യൂന്‍സ് ഹൌസും മ്യൂസിയം ഗാലറിയുമൊക്കെ അക്കാഴ്ച്ചകളില്‍പ്പെടും.


1616ല്‍ നിര്‍മ്മാണം ആരംഭിച്ച ക്യൂന്‍സ് ഹൌസ് ബ്രിട്ടനിലെ ആദ്യകാല ക്ലാസ്സിക്ക് കെട്ടിടങ്ങളില്‍ ആദ്യത്തേതാണ്. 1805ല്‍ ജോര്‍ജ്ജ് മൂന്നാമന്‍ ക്യൂന്‍സ് ഹൌസിനെ റോയല്‍ നേവി അസൈലത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കുകയുണ്ടായി. ഇപ്പോള്‍ അതിനകം ലളിതകലാപ്രദര്‍ശനങ്ങള്‍ക്കുള്ള ഒരു ഗാലറിയായി ഉപയോഗിക്കുന്നതിനു പുറമേ, ആര്‍ഭാട വിവാഹങ്ങള്‍ക്കും കോര്‍പ്പറേറ്റ് കമ്പനി സമ്മേളനങ്ങള്‍ക്കും മറ്റ് സ്വകാര്യ ചടങ്ങുകള്‍ക്കുമായി ഉപയോഗിച്ചുപോരുന്നു.

പാര്‍ക്കിനകത്തേക്ക് കടന്നതോടെ വിശപ്പിന്റെ വിളി വന്നു. ഇത്തരം യാത്രകള്‍ക്ക് ഇറങ്ങുമ്പോള്‍ ഭക്ഷണം കഴിക്കാനായി സമയം പാഴാക്കുന്ന പതിവെനിക്കില്ല. കൈയ്യിലുള്ള സമയം കൊണ്ട് പരമാവധി കാഴ്ച്ചകള്‍ കണ്ടുതീര്‍ക്കുക എന്നതാണ് നയം. വ്യത്യസ്ഥ രാജ്യങ്ങളിലെ തനതായ ഭക്ഷണത്തിനുവേണ്ടി സമയം ചിലവാക്കുന്നത് അത്താഴത്തിന്റെ സമയത്ത് മാത്രമാണ്. ക്യൂന്‍സ് ഹൌസിനു വെളിയിലെ പച്ചപ്പുല്‍പ്പരവതാനിയില്‍ തട്ടിത്തിളങ്ങുന്ന രാജപ്രഭയുള്ള വെയിലില്‍ നിന്നൊഴിഞ്ഞ്,കൈയ്യില്‍ കരുതിയിരുന്ന സാന്‍‌വിച്ചും ജ്യൂസും കഴിക്കാനായി ഒരു മരത്തിന്റെ തണലിലേക്ക് ഞാനിരുന്നു.


സാന്‍‌വിച്ച് കഴിച്ച് ക്യൂന്‍സ് ഹൌസിലെ പടുകൂറ്റന്‍ ഓയില്‍ പെയിന്റിങ്ങുകള്‍ കണ്ടുതീര്‍ത്തതിനുശേഷം മാരിടൈം മ്യൂസിയത്തിനകത്തേക്ക് കടന്നു. ഈ രണ്ടിടങ്ങളിലും ക്യാമറ ഉപയോഗിക്കാന്‍ പാടില്ല. അവിടത്തെ കാഴ്ച്ചകള്‍ക്കൊക്കെ മനസ്സിലേക്കുതന്നെ ഒപ്പിയെടുത്ത് വെളിയില്‍ കടന്നപ്പോള്‍ മാരിടൈം മ്യൂസിയത്തിന് പുറകിലായി ടൈറ്റാനിക്ക് മെമ്മോറിയല്‍ പാര്‍ക്ക് കണ്ടു. ഓര്‍മ്മപ്പൂവുകള്‍ എന്ന പാരമ്പര്യത്തില്‍പ്പെടുന്ന റോസ് മേരി, പര്‍പ്പിള്‍ സേജ്, ഐറിഷ് ഗോള്‍ഡന്‍ യൂ, പീസ് റോസസ് എന്നിങ്ങനെ എനിക്കിതുവരെ പരിചയമില്ലാത്തെ ചെടികളും പൂക്കളുമൊക്കെ നിറഞ്ഞ്, പാര്‍ക്കിന്റെ മതിലിനോട് ചേന്നുള്ള വീതികുറഞ്ഞ ഒരു പൂന്തോട്ടമാണത്. 1912 ഏപ്രില് 15ന് കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങിമറഞ്ഞ ടൈറ്റാനിക്ക് എന്ന പടുകൂറ്റന്‍ കപ്പലിന്റെ ദുരന്ത ഓര്‍മ്മയുടെ 83-)ം വാര്‍ഷികദിനത്തില്‍ ആ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അന്ന് 15 വയസ്സുമാത്രമുണ്ടായിരുന്ന ശ്രീമതി എഡിത്ത് ഹെയ്സ്‌മാന്‍ (Edith Haiman)ആണ് ഈ പാര്‍ക്ക് ഉത്ഘാടനം ചെയ്തത്. ശ്രീമതി ഹെയ്സ്മാന്‍ 1997 ജനുവരി 20ന് തന്റെ 100-)ം വയസ്സില്‍ ടൈറ്റാനിക്ക് സഹയാത്രികരുടെ അടുക്കലേക്ക് യാത്രയാവുകയും ചെയ്തു.


ഗ്രീന്‍‌വിച്ച് പാര്‍ക്കിന്റെ പുല്‍ത്തകിടിയില്‍ ചിലയിടങ്ങളില്‍ ക്രിക്കറ്റ് കളിയും ബേസ് ബോള്‍ കളിയുമൊക്കെ നടക്കുന്നുണ്ട്. പാര്‍ക്കിന് നടുവിലൂടെ വൃക്ഷങ്ങള്‍ തണലുവിരിച്ച നടപ്പാതയിലൂടെ മുന്നോട്ട് നടന്ന് അല്‍പ്പം മുകളിലേക്ക് കയറിയാല്‍ ഓബ്സര്‍വേറ്ററി ടവറിലെത്താം. വേനല്‍ച്ചൂടില്‍ ടാന്‍ ഓയില്‍ മേലാകെ പുരട്ടി ഉണങ്ങാന്‍ കിടക്കുന്ന അര്‍ദ്ധനഗ്നരായ വെള്ളക്കാര്‍ക്ക് ഒരു ക്ഷാമവുമില്ല പാര്‍ക്കില്‍. സായിപ്പിന് ഇത് വേനല്‍ക്കാലമാണ്. ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണപ്പാടത്ത് പൊരിവെയിലില്‍ ജോലി ചെയ്യുന്ന എനിക്ക് 28 ഡിഗ്രി താപം ഒരിക്കലും വേനലല്ല.


ഏതോ ഒരു സ്കൂളില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥികളുടെ ഒരു വലിയ സംഘം നിരനിരയായി നീങ്ങുന്നത് ഒബസര്‍വേറ്ററി ടവറിലേക്കുതന്നെ ആയിരിക്കുമെന്ന് തോന്നി. അനുസരണയുള്ള ഒരു സ്കൂള്‍ കുട്ടിയെപ്പോലെ ഞാനും ആ ക്യൂവിന്റെ പുറകില്‍ ചേര്‍ന്ന് ഇരുമ്പ് കൈവരികള്‍ ഉറപ്പിച്ച പാതയിലൂടെ ഒബസര്‍വേറ്ററി ടവര്‍ ഇരിക്കുന്ന കൊച്ചു കുന്നിന്‍ മുകളിലേക്ക് കയറി.


ഒബ്സര്‍വേറ്ററി ടവറിന് മുന്നില്‍ നല്ല ജനത്തിരക്കുണ്ട്. 24 മണിക്കൂര്‍ ഡയലുള്ള 1852 ല്‍ സ്ഥാപിതമായ വട്ടത്തിലുള്ള ഷെപ്പേര്‍ഡ് ഗേറ്റ് ക്ലോക്കും, ഫീറ്റ് , യാര്‍ഡ് മുതലായ അളവുകള്‍ കാണിക്കുന്ന ഫലകങ്ങളുമൊക്കെയാണ് ടവറിനുമുന്നിലെ ആദ്യത്തെ കാഴ്ച്ച.

ഗേറ്റിനകത്ത് സന്ദര്‍ശകര്‍ നിരനിരയായി നില്‍ക്കുന്നതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനല്‍പ്പം സമയമെടുത്തു. അവര്‍ ക്യൂ നില്‍ക്കുന്നത് കെട്ടിടത്തിനകത്തേക്ക് കയറാനല്ല. കെട്ടിടത്തിന് പുറത്തുതന്നെയുള്ള സ്റ്റീല്‍ നിര്‍മ്മിതമായതും അപൂര്‍ണ്ണവുമായ ഒരു ഗ്ലോബല്‍ മോഡലിന്റെ മുന്നിലേക്കാണ് ആ നിര നീളുന്നത്. ഓരോരുത്തരായി അച്ചുതണ്ടില്‍ ചരിഞ്ഞുനില്‍ക്കുന്ന ഭൂഗോളമാതൃകയുടെ കീഴിലൂടെ നീണ്ടു നിവര്‍ന്ന് കിടക്കുന്ന ലോഹത്തകിടിന് ഇരുവശത്തുമായി കാലുകളിട്ടും, ആ ലോഹത്തകിടിന്റെ ഇരുവശങ്ങളിലായി നിന്ന് ഹസ്തദാനം ചെയ്തുമൊക്കെ ഫോട്ടോകള്‍ എടുക്കുന്ന തിരക്കിലാണ്. ലോഹത്തകിടിന്റെ ഒരറ്റം ചുറ്റുമതിലിനടുത്ത് അവസാനിക്കുന്നു. മറ്റേ അറ്റം നീണ്ടുപോകുന്നത് ഒബ്സര്‍വേറ്ററി ടവറിനകത്തേക്കാണ്. പെട്ടെന്നെനിക്ക് കാര്യം പിടി കിട്ടി.


പ്രൈം മെറീഡിയന്‍ !!! അഥവാ 00 0‘ 0“ രേഖാംശം (Longitude).ആ സാങ്കല്‍പ്പികരേഖയെ ലോഹത്തകിടിന്റെ രൂപത്തിലിതാ തറയിലൂടെ വരച്ചുകാണിക്കുകയാണ്.

ഇക്വേറ്റര്‍ തെക്കിനേയും വടക്കിനേയും വേര്‍തിരിക്കുന്നതുപോലെ, കിഴക്കിനേയും പടിഞ്ഞാറിനേയും വേര്‍തിരിക്കുന്ന സാങ്കല്‍പ്പിക രേഖയാണ് പ്രൈം മെറീഡിയന്‍ അഥവാ ഗ്രീന്‍‌വിച്ച് മെറീഡിയന്‍. കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ തറയില്‍ കാണുന്ന ലോഹത്തകിടിന്റെ ഒരു ഭാഗം കിഴക്കും മറുഭാഗം പടിഞ്ഞാറുമാണ്. സൂര്യന്‍ കൃത്യമായി പ്രൈം മെറീഡിയന് അല്ലെങ്കില്‍ ഈ ലോഹത്തകിടിന് മുകളില്‍ വരുമ്പോള്‍ ഗ്രീനിച്ച് സമയം ഉച്ചയ്ക്ക് 12 മണി എന്ന കണക്കാക്കപ്പെടുന്നു. നമ്മള്‍ ഇന്ത്യാക്കാര്‍ക്ക് ഗ്രീനിച്ചിനെ അപേക്ഷിച്ച് (GMT) 5മണികൂര്‍ 30 മിനിറ്റ് മുന്നോട്ടാണ് സമയം.


സന്ദര്‍ശകര്‍ ലോഹത്തകിടിന്റെ ഇരുവശത്തുമായി കാലുകള്‍ ഊന്നിനിന്ന് ഫോട്ടോ എടുക്കുന്നതിന്റെ കാര്യം രസകരം തന്നെ. ഒരു കാല്‍ കിഴക്കും മറ്റേക്കാല്‍ പടിഞ്ഞാറുമാക്കി നില്‍ക്കുന്നതിനൊപ്പം പ്രൈം മെറീഡിയനെ കവച്ചുവെച്ച് നില്‍ക്കാന്‍ പറ്റുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ! രാത്രിയാകുമ്പോള്‍ തറയിലുള്ള ഈ പ്രൈം മെറീഡിയന് സമാന്തരമായി ഒബ്സര്‍വേറ്ററിയില്‍ നിന്നും അകാശത്തിലൂടെ പച്ച നിറത്തിലുള്ള ലേസര്‍ പ്രകാശരശ്മി തേംസിനെ മുറിച്ച് ലണ്ടന്‍ പട്ടണത്തിലേക്ക് കടക്കും. അക്കാഴ്ച്ച കാണണമെങ്കില്‍ ഇരുട്ടുവീഴുന്നതുവരെ ഗ്രീന്‍‌വിച്ചില്‍ കറങ്ങിത്തിരിഞ്ഞ് നിന്നാല്‍ മതി.

ഗ്രേറ്റ് ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്പെയിന്‍, അള്‍ജീരിയ, മാലി, ടോഗോ, ബുര്‍ക്കിനാ ഫാസോ, ഘാന, അന്റാര്‍ട്ടിക്ക എന്നീവടങ്ങളിലൂടെയാണ് പ്രൈം മെറീഡിയന്‍ കടന്നുപോകുന്നത്. എന്നിരുന്നാലും ഇംഗ്ലണ്ടിലൂടെ കടന്നുപോകുന്ന പ്രൈം മെറീഡിയന്റെ ഈ ഭാഗത്തിനാണ് പ്രാധാന്യം കൂടുതല്‍. അതിനുകാരണം സമുദ്രനിരപ്പില്‍ നിന്നും 154.70 അടി ഉയരത്തില്‍ നിലകൊള്ളുന്ന ഈ ഒബ്സര്‍വേറ്ററി ടവറാണ്, ഈ ടവറിനകത്ത് സ്ഥാപിച്ചിരിക്കുന്ന പുരാതനമായതും The Airy Transit Circle എന്ന പേരില്‍ അറിയപ്പെടുന്നതുമായ ടെലിസ്ക്കോപ്പാണ്. 1884 മുതല്‍ 1920 വരെ ഈ ടെലിസ്ക്കോപ്പാണ് പ്രൈം മെറീഡിയനെ നിര്‍വ്വചിച്ചിരുന്നത്. കെട്ടിടത്തിനകത്തുള്ള മറ്റ് പല ടെലിസ്ക്കോപ്പുകളേയും പോലെ തന്നെ പുരാതനമായ ഈ ദൂരദര്‍ശിനിയും എപ്പോള്‍ എവിടെവെച്ചാണ് Clock stars എന്നറിയപ്പെടുന്ന നക്ഷത്രങ്ങള്‍ ഈ ഉപകരണത്തിന്റെ നോര്‍ത്ത് സൌത്ത് രേഖയെ അഥവാ മെറീഡിയനെ മുറിച്ചുകടക്കുന്നത് എന്ന് അതിസൂക്ഷ്മമായി വീക്ഷിക്കുകയും അതിനനുസരിച്ച് പ്രൈം മെറീഡിയന്‍ നിര്‍വ്വചിക്കുകയുമാണ് ചെയ്യുന്നത്. 19-)ം നൂറ്റാണ്ടുവരെ ഭൂപടങ്ങളിലും ചാര്‍ട്ടുകളിലുമൊക്കെ മറ്റ് പല മെറീഡിയനുകളും ഉപയോഗിച്ചിരുന്നു. പക്ഷെ 1884 ല്‍ എല്ലാ ലോഞ്ചിറ്റ്യൂഡുകളും, കിഴക്കോട്ടോ പടിഞ്ഞാറേക്കോ ഉള്ള ദൂരവുമൊക്കെ ഗ്രീന്‍‌വിച്ചില്‍ നിന്ന് അളക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടി വരുകയാണുണ്ടായത്.

Airy Transit Circle ടെലിസ്ക്കോപ്പ് ഡിസൈന്‍ ചെയ്തത് 1835 മുതല്‍ 1881 വരെയുള്ള കാലഘട്ടത്തില്‍ ഏഴാമത് റോയല്‍ അസ്ട്രോണമര്‍ ആയിരുന്ന ജോര്‍ജ്ജ് എയറി (George Airy)ആയിരുന്നു. 1954 വരെ നിരന്തരമായി ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കുകയും അക്കാലയളവില്‍ ശാസ്ത്രജ്ഞര്‍ 600,000ല്‍പ്പരം നിരീക്ഷണങ്ങള്‍ ഈ ദൂരദര്‍ശിനിയിലൂടെ നടത്തിക്കഴിയുകയും ചെയ്തിരുന്നു. ഇപ്പോഴും പ്രവര്‍ത്തനസജ്ജമായ ആ മുതുമുത്തച്ഛന്‍ ദൂരദര്‍ശിനി പഴയകാല പ്രതാപത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി ടവറിനകത്തെ ഒരു മുറി മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ്.


ടെലിസ്കോപ്പും പരീക്ഷണവസ്തുക്കളും മ്യൂസിയവുമൊക്കെ അടങ്ങിയ ഈ ഒബ്സര്‍വേറ്ററി ഒരിക്കല്‍ ബോംബാക്രമണത്തിന് ഇരയായിട്ടുണ്ട്. 1894ല്‍ നടന്ന ആ സംഭവമായിരിക്കണം ബ്രിട്ടണില്‍ നടന്ന ആദ്യത്തെ അന്താരാഷ്ട്ര ഭീകരാക്രമണം. 26 വയസ്സുള്ള മാര്‍ട്ടില്‍ ബോര്‍ഡിന്‍ എന്ന ഫ്രെഞ്ചുകാരനാണ് ആ ബോംബാക്രമണത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നതെന്ന് തെളിഞ്ഞെങ്കിലും, അയാള്‍ എന്തിനത് ചെയ്തു എന്നത് ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.

ടവറിനകത്ത് ഫോട്ടോ എടുക്കാന്‍ പാടില്ല എന്ന് കര്‍ശനമായ ഉത്തരവുണ്ടെങ്കിലും പലരും ചിത്രങ്ങള്‍ എടുക്കുന്നുണ്ടായിരുന്നു. ക്യാമറാ ക്ലിക്കിന്റെ ശബ്ദം കേട്ട് ജീവനക്കാരന്‍ ഒരാള്‍ ഓടി വന്ന് അവരെ വിലക്കുന്നുണ്ടായിരുന്നുവെങ്കിലും അത് അത്രവലിയ അപരാധമെന്ന രീതിയില്‍ ഒരു നടപടിയൊന്നും ഉണ്ടായിരുന്നില്ല. അനുവാദം ചോദിച്ചെങ്കിലും, ഒരു പടം പോലും എടുക്കാന്‍ എനിക്ക് അനുമതി കിട്ടിയില്ല. ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ടെലിസ്ക്കോപ്പുകളുടെ നീളവും വീതിയും ആകൃതിയുമെല്ലാം മനസ്സില്‍ത്തന്നെ കുറിച്ചിട്ടുകൊണ്ട് കൂടുതല്‍ കാഴ്ച്ചകള്‍ക്കായി ഞാന്‍ തൊട്ടടുത്തുള്ള ഒക്‍ട്ടഗണ്‍ ഹൌസ് എന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് കടന്നു.


ഐസക്ക് ന്യൂട്ടനെപ്പോലുള്ളവരോട് സഹകരിച്ചും ഇടഞ്ഞുമൊക്കെ പ്രവര്‍ത്തിച്ചിരുന്ന, വരും തലമുറയ്ക്ക് വേണ്ടി
ആകാശത്തെ നക്ഷത്രങ്ങളെ സൂക്ഷമായി പിന്തുടര്‍ന്ന്, മഞ്ഞും വെയിലും കൊണ്ട് പനി പിടിച്ച് അനാരോഗ്യം സമ്പാദിച്ച, ജോണ്‍ ഫ്ലാംസ്റ്റീഡ് എന്ന പ്രശസ്തനായ ശാസ്ത്രജ്ഞനെപ്പോലുള്ളവരുടെ കണ്ടുപിടുത്തങ്ങളുടേയും കഷ്ടപ്പാടുകളുടെയുമൊക്കെ കഥകള്‍ അവതരിപ്പിക്കുന്ന ഒരു മ്യൂസിയമാണ് ആ കെട്ടിടത്തിനകത്ത്. ഐസക്ക് ന്യൂട്ടണുമായിട്ടുണ്ടായ ഉരസുലകള്‍ കാരണം, ബ്രിട്ടണിലെ ആദ്യത്തെ റോയല്‍ അസ്ട്രോണമറായിരുന്ന ഫ്ലാംസ്റ്റീഡ് ആദ്ദേഹത്തിന്റെ തന്നെ ചില കണ്ടുപിടുത്തങ്ങള്‍ അടങ്ങിയ Historia Coelestis Britiannica എന്ന ഗ്രന്ഥങ്ങളുടെ കോപ്പികള്‍ സംഘടിപ്പിച്ച് പരസ്യമായിട്ട് കത്തിച്ചത് ഇതേ കെട്ടിടത്തിന്റെ നടുമുറ്റത്തിട്ടാണ്. 1712ല്‍ ഐസക്ക് ന്യൂട്ടനും മറ്റൊരു സഹപ്രവര്‍ത്തകനായ എഡ്മണ്ട് ഹാലിയും ചേര്‍ന്ന്‍ ഫ്ലാംസ്റ്റീഡിന്റെ അനുവാദമില്ലാതെ ആ ഗ്രന്ഥം പ്രസിദ്ധീകരിക്കുക മാത്രമല്ല അതില്‍ എഴുത്തുകാരനായ ഫ്ലാംസ്റ്റീഡിന്റെ പേര് വെക്കുകയുമുണ്ടായില്ല എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

എന്തുകൊണ്ട് സമയം ? എന്തുകൊണ്ട് ലോഞ്ചിറ്റ്യൂഡ് ? എന്നീ ചോദ്യങ്ങള്‍ക്ക് കാര്യകാരണങ്ങളൊക്കെ നിരത്തി വളരെ വിശദമായിത്തന്നെ ഉത്തരം തരുന്നുണ്ട് മ്യൂസിയത്തിനകത്ത്.

ഷോവെല്ല് (Shovell) കപ്പലപകടമാണ് അതില്‍ പ്രധാനപ്പെട്ട ഒരു കാരണം അഡ്മിറല്‍ സര്‍ ക്ലൌഡിസ്‌ലി ഷോവെല്ല് (Sir Clowdisley Shovell) എന്ന പ്രശസ്ത നാവികന്‍ അദ്ദേഹത്തിന്റെ ഫ്ലീറ്റിലെ 1400ല്‍ പ്പരം സഹനാവികരുമായി 1707 ഒക്‍ടോബര്‍ 22ന് ജിബ്രാല്‍ട്ടറില്‍ നിന്ന് ബ്രിട്ടണിലേക്കുള്ള മടക്കവഴിയില്‍ Isles of Scilly യുടെ അടുത്തുള്ള പാറക്കെട്ടുകളില്‍ത്തട്ടി നിമിഷനേരംകൊണ്ട് കടല്‍ത്തട്ടിലേക്കമര്‍ന്നു. ആ കപ്പലപകടത്തിന്റെ പ്രധാനകാരണം രേഖാംശത്തിന്റെ കൃത്യതയില്ലാത്ത സ്ഥാനനിര്‍ണ്ണയവും നാവികര്‍ക്ക് അതിനെപ്പറ്റിയുള്ള അജ്ഞതയുമൊക്കെയായിരുന്നു.

സൂര്യന്‍ അസ്ഥമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായിരുന്ന ബ്രിട്ടീഷുകാരുടെ നാവികസേന വളര്‍ന്നുവരാന്‍ തുടങ്ങിയതോടെ ഒരുമിക്ക കുടുംബങ്ങളില്‍ നിന്നും ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ ഒരു ബന്ധു നാവികനായി കടലില്‍ ജീവിക്കുന്നുണ്ടാകും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചു. അക്കാലത്ത് ഒരു കപ്പല്‍ച്ഛേദം ഉണ്ടാകുകയോ മറ്റോ ചെയ്താല്‍ അതിന്റെ ഔദ്യോഗിക വാര്‍ത്ത മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞായിരിക്കും ചിലപ്പോള്‍ നാവികരുടെ കുടുംബങ്ങള്‍ അറിയുന്നതുതന്നെ. പലപ്പോഴും അങ്ങനൊരു വാര്‍ത്ത ആര്‍ക്കും കിട്ടിയെന്ന് തന്നെ വരില്ല. അങ്ങനൊരു സാഹചര്യത്തിലാണ് ലോഞ്ചിറ്റ്യൂഡ് കൃത്യമായി നിര്‍വ്വചിക്കാനും ഏകീകരിക്കാനും അതുവഴി ഭൂപടത്തിലെ ക്രമക്കേടുകള്‍ പരിഹരിക്കാനും കപ്പലപകടങ്ങള്‍ ഇല്ലാതാക്കാനുമൊക്കെ വേണ്ടി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്മാര്‍ ശ്രമം തുടങ്ങിയത്.

സമയവും ലോഞ്ചിറ്റ്യൂഡുമായി അഭേദ്യമായ ബന്ധമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത് അപ്പോള്‍ മാത്രമാണ്. ലോഞ്ചിറ്റ്യൂഡിന്റെ ഓരോ ഡിഗ്രിയും 60 മിനിറ്റായി വിഭജിച്ചിരിക്കുന്നു. അതില്‍ ഓരോ വിഭാഗത്തേയും വീണ്ടും അറുപത് സെക്കന്റുകളായി വിഭജിച്ചിരിക്കുന്നു എന്നതാണ് ആ ബന്ധത്തിന്റെ രത്നച്ചുരുക്കം.

താഴത്തെ നിലയിലുള്ള മ്യൂസിയത്തിലെ ചില മുറികള്‍ 30 വര്‍ഷത്തിലധികം കാലം ജോണ്‍ ഫ്ലാംസ്റ്റീഡിന്റെ താമസയിടമായിരുന്നു. അദ്ദേഹത്തിന്റെ കിടക്ക, കട്ടില്‍, മേശ, കസേര, കിടപ്പുമുറി, തുടങ്ങിയതെല്ലാം ഇപ്പോള്‍ മ്യൂസിയത്തിന്റെ ഭാഗമാണ്. താഴത്തെ നിലയിലെ കാഴ്ച്ചകള്‍ക്കുശേഷം മുകളിലെ നിലയിലുള്ള ഒക്‍ടഗണ്‍ റൂമിലേക്ക് കയറിയാല്‍ 32 ഇഞ്ചിന്റെ അസ്ട്രോണമിക്കല്‍ ക്വാഡ്രന്റും, വലിയ ചില ടെലിസ്കോപ്പുകളുടെ മാതൃകയുമൊക്ക കാണാം.


ഒബ്സര്‍വേറ്ററി കെട്ടിടത്തിന് പുറകിലുള്ള താരതമ്യേന പുതിയ പ്ലാനറ്റോറിയം കെട്ടിടത്തില്‍ ഒരു മണിക്കൂര്‍ ഇടവിട്ട് സിനിമാ പ്രദര്‍ശനമുണ്ട്. 6 പൌണ്‍ കൊടുത്ത് ടിക്കറ്റെടുത്ത്, 22 മെയ് 2007ന് രാജ്ഞി ഉത്ഘാടനം ചെയ്ത ‘പീറ്റര്‍ ഹാരിസ്സണ്‍ പ്ലാനറ്റോറിയം‘ എന്ന കെട്ടിടത്തിനകത്തേക്ക് വലിയൊരു ജനക്കൂട്ടത്തിനൊപ്പം ഞാനും കടന്നു. 200 പേര്‍ക്കെങ്കിലും ഇരിക്കാവുന്ന വൃത്താകൃതിയിലുള്ള പ്ലാനറ്റോറിയത്തിലെ സ്ക്രീന്‍, തലയ്ക്ക് മുകള്‍ ഭാഗത്തായി 360 ഡിഗ്രിയില്‍ ചുറ്റി നില്‍ക്കുന്നു. കട്ടിയുള്ള ലോഹാവരണത്തിനുള്ളിലായതുകൊണ്ട് തീയറ്ററിനകത്ത് കടക്കുന്നവര്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് വിശദമാക്കിത്തന്നതിനുശേഷം ജീവനക്കാരില്‍ ഒരാള്‍ ജനങ്ങള്‍ക്ക് നടുവില്‍ത്തന്നെയിരിക്കുന്ന പ്രത്യേകതരം പ്രൊജക്‍ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങി.

മുകളിലേക്ക് മലര്‍ന്നുകിടന്ന് ‘ഐസ് വേള്‍ഡ് ‘ എന്ന 40 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും നമ്മള്‍ ജീവിക്കുന്ന ഈ കൊച്ചുഭൂമി,സൌരയൂഥത്തിലെ എത്ര മനോഹരവും അനുഗ്രഹീതവുമായ ഒരിടമാണെന്നുള്ള അറിവ് നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരുത്തന്റെ അഹങ്കാരവും അഭിമാനവും എനിക്കുണ്ടായിരുന്നു.നമ്മളെല്ലാം ഈ സൌരയൂഥത്തിലൂടെ ഒഴുകി നീങ്ങിക്കൊണ്ടിരിക്കുന്ന ഭൂമി എന്ന വലിയൊരു വ്യോമയാനത്തിലെ സഞ്ചാരികളാണെന്നും, നമ്മുടെ ഈ നൌക മുങ്ങാതെയും നശിക്കാതെയും യാത്ര അനസ്യൂതം മുന്നേറുന്നതിനായി, ഭൂമിയെ പരിപാലിക്കേണ്ടത് നാവികരായ നമ്മള്‍ തന്നെയാണെന്നുമുള്ള മഹത്തായ ഒരു സന്ദേശമാണ് ‘ഐസ് വേള്‍ഡ്’ നല്‍ക്കുന്നത്.


ഞാന്‍ വീണ്ടും ഹെക്‍ടഗണ്‍ കെട്ടിടത്തിനടുത്തേക്ക് നടന്നു. നാണയം ഇട്ടാല്‍ പ്രവര്‍ത്തിപ്പിക്കാവുന്നതും സംസാരിക്കുന്നതുമായ ഒരു ഇടത്തരം ടെലസ്ക്കോപ്പ് അവിടെയുണ്ട്. അതിലൂടെ ഗ്രീന്‍‌വിച്ചിന്റെ പരിസരമൊട്ടാകെ ഞാന്‍ നോക്കിക്കണ്ടു. വാന്‍ബറോ കാസില്‍, ലണ്ടന്‍ സിറ്റി എയര്‍പ്പോര്‍ട്ട്, മില്ല്യനിയം ഡോം, പവര്‍ സ്റ്റേഷന്‍, വണ്‍ കാനഡാ സ്ക്വയര്‍, പോസ്റ്റ് ഓഫീസ് ടവര്‍, സെന്റ് പോള്‍സ് കത്തീഡ്രല്‍, ടവര്‍ ബ്രിഡ്ജ്, നാറ്റ്‌വെസ്റ്റ്റ് ടവര്‍ തുടങ്ങിയ ദൂരക്കാഴ്ച്ചകളൊക്കെ അപ്പോള്‍ എന്റെ കൈയ്യെത്തുന്ന അത്ര അടുത്തായിരുന്നു.


ടെലിസ്ക്കോപ്പിനടുത്ത് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു കൊച്ചുമുറിയിലേക്ക് കറുത്ത കര്‍ട്ടന്‍ വകഞ്ഞുമാറ്റി കടന്നുപോകുന്ന ചുരുക്കം ചിലരെ ഞാനപ്പോള്‍ ശ്രദ്ധിച്ചു. നമ്മളൊക്കെ കയ്യില്‍ കൊണ്ടുനടക്കുന്ന ക്യാമറ എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ശാസ്ത്രവിദ്യയായ ക്യാമറ ഒബ്സ്ക്യൂറ (Camera Obscura) അവതരിപ്പിക്കുന്നത് ഈ ഇരുട്ടുമുറിയിലാണ്.

ക്യാമറ ഒബ്സ്ക്യൂറ (Camera Obscura) എന്ന ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം ഇരുട്ടുമുറി (Darkened Chamber) എന്നാണ്‍. ഇരുളടഞ്ഞ ഒരു മുറിയിലെ ഒരു ചുമരിലെ ചെറുദ്വാരത്തിലൂടെ വീഴുന്ന പ്രകാശത്തിലൂടെ പുറത്തുള്ള ലോകത്തിന്റെ തലകീഴായ പ്രതിബിംബം മറുചുമരില്‍ കാണാമെന്നുള്ള സാങ്കേതികജ്ഞാനമാണ്, പിന്നീട് നൂറ്റാണ്ടുകള്‍ നീണ്ട പരീക്ഷണങ്ങളിലൂടെ ലെന്‍സും കണ്ണാടികളുമൊക്കെ ഉപയോഗിച്ച് കൈയ്യില്‍ കൊണ്ടുനടക്കാന്‍ പാകത്തിനുള്ള ഒരു ‘ഡാര്‍ക്ക് റൂം‘ ആയ ക്യാമറയിലേക്ക് എത്തിച്ചേര്‍ന്നത്.

മുറിക്കകത്തെ കൂരിരുട്ടിനോട് കണ്ണൂകള്‍ താദാത്മ്യം പ്രാപിച്ചുകഴിഞ്ഞപ്പോള്‍ മുറിയുടെ മദ്ധ്യത്തിലായി കിടക്കുന്ന വട്ടത്തിലുള്ള വെളുത്തനിറമുള്ള മേശ കാണാനായി. തൊട്ടുമുന്‍പ് സംസാരിക്കുന്ന ദൂരദര്‍ശിനിയിലൂടെ ഞാന്‍ കണ്ട കാഴ്ച്ചകളും, ഗ്രീന്‍‌വിച്ച് പാര്‍ക്ക്, ക്യൂന്‍സ് ഹൌസ്, മാരിടൈം മ്യൂസിയം എന്നിങ്ങനെയുള്ള തൊട്ടടുത്തുള്ള ദൃശ്യങ്ങളുടെയുമൊക്കെ ചലിക്കുന്ന പ്രതിബിംബം ആ മേശമുകളില്‍ നിറങ്ങളോട് കൂടെത്തന്നെ തെളിഞ്ഞുവന്നു. ഒരു ക്യാമറയ്ക്കുള്ളില്‍ നില്‍ക്കുന്ന പ്രതീതിയാണപ്പോള്‍ എനിക്കുണ്ടായത്. തുടക്ക കാലത്ത് ജോണ്‍ ഫ്ലാംസ്റ്റീഡ് സൂര്യന്റെ ഗതിവിഗതികള്‍ നീരീക്ഷിക്കാനായി ഉപയോഗിച്ചിരുന്ന ആ ഇരുട്ടുമുറിയില്‍ നിന്ന് ഞാന്‍ പുറത്തുകടന്നപ്പോഴേക്കും സമയം വൈകീട്ട് 5:30 കഴിഞ്ഞിരിരുന്നു. ഒബ്സര്‍വേറ്ററി ടവറിന് പുറത്ത് പ്രൈം മെറീഡിയന് മുന്‍പില്‍ അപ്പോഴും ഫോട്ടോ എടുക്കാനുള്ള നീണ്ട നിരയുണ്ട്.


ഒരു സാങ്കല്‍പ്പിക രേഖ കാണാന്‍ മാത്രമായി ഇറങ്ങിത്തിരിച്ച ഞാനിതാ ഒരുപാട് അനുഭവങ്ങളും അറിവുകളും ഏറ്റുവാങ്ങിക്കഴിഞ്ഞിരിക്കുന്നു.മടങ്ങാനുള്ള സമയമാകുന്നു. പക്ഷെ എന്റെ മടക്കയാത്ര വീട്ടിലേക്കല്ല. ഷേക്‍സ്പിയര്‍ നാടകങ്ങള്‍ അരങ്ങേറുന്ന ലണ്ടനിലെ അതിപ്രശസ്തമായ ഗ്ലോബ് തീയറ്ററിലേക്കാണ് എനിക്ക് പോകേണ്ടത് .

‘As you like it’ എന്ന ഷേക്‍സ്പിയര്‍ നാടകത്തിന്റെ ടിക്കറ്റുമെടുത്ത് മുഴങ്ങോടിക്കാരി നല്ലപാതി തീയറ്ററിലേക്കുള്ള വഴിയില്‍ കാത്തുനില്‍ക്കുന്നുണ്ട്. ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യയുടേയുമൊക്കെ ലോകമായ ആ കുന്നിന്‍പുറത്തുനിന്ന് കിട്ടിയ അറിവുകളും അനുഭവങ്ങളുമൊക്കെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ ആഞ്ഞുനടന്നു, കലയുടെ ലോകത്തേക്ക്.....

.......അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.......
-------------------------------------------------------------
ബാംഗ്ലൂര്‍ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പ്രബോധിനിയുടെ 3-)ം വാര്‍ഷികത്തോടനുബന്ധിച്ച് ‘വൈഖരി‘ എന്ന സോവനീര്‍ നവംബര്‍ 1ന് വൈകീട്ട് ശ്രീമതി ശ്രീദേവി ഉണ്ണി ടീച്ചര്‍ പ്രകാശനം ചെയ്യുകയുണ്ടായി.

ജീവിതത്തില്‍ ആദ്യമായി എന്റെ ഒരു യാത്രാവിവരണം (മറ്റേതെങ്കിലുമൊരു മാധ്യമത്തില്‍ വരുന്നതിന് മുന്‍പേ) അച്ചടിമഷി പുരണ്ടതിന്റെ ഒരു സ്വകാര്യസന്തോഷവും അഹങ്കാരവുമൊക്കെ അന്നേ ദിവസം എനിക്കുണ്ടായിരുന്നു.

അങ്ങനൊരു ധീരകൃത്യം ചെയ്ത പ്രബോധിനിയുടെ അണിയറ ശില്‍പ്പികള്‍ക്ക് നന്ദി പറയേണ്ട കാര്യം വരുമ്പോള്‍ ഞാന്‍ എന്നത്തേയും പോലെ നിരക്ഷരനായി അക്ഷരങ്ങള്‍ക്കായി തപ്പിത്തടയുന്നു. ആത്യന്തികമായി ഇപ്പോഴും ഒരു ബ്ലോഗര്‍ മാത്രമായതുകൊണ്ട് പ്രബോധിനിയില്‍ വന്ന ഈ യാത്രാവിവരണത്തിന്റെ പേജുകള്‍ ഞാന്‍ താഴെ സ്ക്കാന്‍ ചെയ്ത് ഇടുന്നു.

വൈഖരി സമര്‍പ്പിച്ചിരിക്കുന്നത് എല്ലാ പ്രവാസികള്‍ക്കും ഭാഷാപ്രേമികള്‍ക്കും പുറമേ ഇന്റര്‍നെറ്റിലൂടെ സാഹിത്യത്തിന് പുതിയ മാനം കണ്ടെത്താന്‍ ശ്രമിക്കുന്ന ബ്ലോഗര്‍മാര്‍ക്ക് കൂടെയാണ്. പ്രബോധിനിയെ ഒരിക്കല്‍ക്കൂടെ ഉള്ളുനിറഞ്ഞ നന്ദി അറിയിക്കുന്നു.

സസ്നേഹം
-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)






---------------------------------------------------------------------
To read the English versin of this travelogue - Click Here

Sunday 18 October 2009

വല്ലാര്‍പാടം ബസിലിക്ക

ഈ യാത്രാവിവരണം മനോരമ ഓണ്‍ലൈനില്‍ വന്നപ്പോള്‍

കുട്ടിക്കാലത്ത് എപ്പോഴോ വഞ്ചിയില്‍ക്കയറി അച്ഛന്റെയൊപ്പം വല്ലാര്‍പാടം പള്ളിപ്പെരുന്നാളിന് പോയതിന്റെ ചെറിയ ഒരു ഓര്‍മ്മ ഇപ്പോഴുമുണ്ട്. 30 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് മറ്റൊന്നും ഓര്‍മ്മയില്‍ ഇല്ലതാനും.

കോളേജ് വിദ്യാഭ്യാസകാലത്ത് പലപ്പോഴും വൈപ്പിന്‍ ദ്വീപിലെ മുരിക്കുമ്പാടം ബോട്ട് ജെട്ടിയില്‍ ചെന്ന് ജലമാര്‍ഗ്ഗം ഒരിക്കല്‍ക്കൂടെ വല്ലാര്‍പാടത്ത് പോകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അന്നെന്തുകൊണ്ടോ ആ യാത്ര നടക്കാതെ പോയി.

കാലം ഒരുപാട് മുന്നോട്ട് നീങ്ങി. നാട് പുരോഗതിയുടെ പാതയിലേക്ക് കടന്നു. വൈപ്പി‍ന്‍ ദ്വീപിനേയും, വല്ലാര്‍പാടത്തിനേയും, മുളവുകാടിനേയും, ബോള്‍ഗാട്ടിയേയുമൊക്കെ ബന്ധിപ്പിച്ചുകൊണ്ട് ഗോശ്രീ പാലങ്ങള്‍ വന്നു. 50 പൈസാ ടിക്കറ്റെടുത്ത് വൈപ്പിനില്‍ നിന്ന് 20 മിനിറ്റോളം ബോട്ടില്‍ യാത്ര ചെയ്ത് എറണാകുളത്തെത്തിയിരുന്ന ജനങ്ങള്‍ 3 മിനിറ്റുകൊണ്ട് പട്ടണത്തിലേക്ക് പാലം വഴി കുതിച്ചെത്താന്‍ തുടങ്ങി.

വൈപ്പിനില്‍ നിന്ന് എറണാകുളത്തേക്ക് ഗോശ്രീ പാലം വഴിയുള്ള യാത്രയില്‍ ഇടതുവശത്തായി വല്ലാര്‍പാടം പള്ളി കാണാനാകും. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ ഉയരമുള്ള മതില്‍ റോഡിന്റെ വലതുവശത്ത് ഉയര്‍ന്ന് തുടങ്ങിയിട്ടുണ്ട് ഇപ്പോള്‍ . ഏറണാകുളം നഗരത്തില്‍ ഒരു ആരാധനാലയത്തിലും സൌകര്യമായി മനഃശാന്തി കിട്ടുന്നവിധത്തില്‍ കുറച്ച് നേരം പോയി ഇരിക്കാന്‍ പറ്റുന്ന ഒരു അവസ്ഥയില്ല. പക്ഷെ പട്ടണത്തിലെ തിരക്കില്‍ നിന്നൊക്കെ മാറി നിലകൊള്ളുന്ന വല്ലാര്‍പാടം പള്ളിയില്‍ സ്വസ്ഥമായും ഏകാഗ്രമായി എത്രനേരം വേണമെങ്കിലും പോയിരിക്കാം. കുറേനേരം അവിട‍ത്തെ ബഞ്ചിലൊന്നില്‍ ഇരുന്ന് മടങ്ങുമ്പോള്‍ മനസ്സൊന്ന് ശാന്തമായിട്ടുണ്ടാകും.

വല്ലാര്‍പാടം ദേവാലയത്തെ പള്ളി എന്ന് പറയുന്നത് ശരിയാകില്ല. ഇപ്പോളത് ബസിലിക്കയാണെന്ന് മാത്രമല്ല 2004 സെപ്റ്റംബര്‍ 12 മുതല്‍ ഈ ദേവാലയത്തെ കേന്ദ്രസര്‍ക്കാര്‍ ഒരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ദേവാലയത്തിലേക്കുള്ള വഴി ചെന്നവസാനിക്കുന്നിടത്തു തന്നെ കാണുന്ന കൊടിമരം ശ്രദ്ധിക്കപ്പെടാതെ പോകില്ല. ചരിത്രപ്രധാന്യമുള്ള ഒരു സംഭവം അരങ്ങേറിയ സ്ഥാനത്താണ് ഈ കൊടിമരം നിലകൊള്ളുന്നത്*.

1524 ല്‍ പോര്‍ച്ചുഗീസുകാരാണ് പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാന്മാവിന്റെ നാമത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ ദേവാലയമാണിത്. ഈ പള്ളിയുടെ ചരിത്രം മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ 485 വര്‍ഷങ്ങള്‍ പുറകോട്ടാണ് നമുക്ക് സഞ്ചരിക്കേണ്ടിവരുന്നത്. ചരിത്രത്തിനൊപ്പം ഐതിഹ്യവും മതസൌഹാര്‍ദ്ദവുമൊക്കെ കെട്ടുപിണഞ്ഞുകിടക്കുകയാണിവിടെ.

ദേവാലയത്തിന്റെ ചരിത്രത്തിന് പ്രശസ്ത പോര്‍ച്ചുഗീസ് നാവികന്‍ വാസ്ക്കോട ഗാമ കേരളത്തില്‍ കാലുകുത്തിയ കാലത്തോളം പഴക്കമുണ്ട്. വാസ്ക്കോട ഗാമയുടെ ആഗമനത്തോടെ പോര്‍ച്ചുഗീസ് മിഷനറിമാര്‍ കേരളത്തില്‍ വരാന്‍ തുടങ്ങി. 1524ലെ പെന്തക്കുസ്ത ദിനത്തില്‍ വല്ലാര്‍പാടത്ത് പരിശുദ്ധാത്മാവിന്റെ നാമധേയത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഈ ദേവാലയം സ്ഥാപിക്കുകയും പോര്‍ച്ചുഗലില്‍ നിന്ന് കൊണ്ടുവന്ന ബന്ധവിമോചക നാഥയുടെ ചിത്രം പ്രതിഷ്ഠിക്കുകയും ചെയ്തു. 1676 ലെ വെള്ളപ്പൊക്കത്തില്‍ ഈ ദേവാലയം നാമാവശേഷമായെങ്കിലും മാതാവിന്റെ ചിത്രം കായലിലൂടെ യാത്രചെയ്യുകയായിരുന്ന കൊച്ചിരാജാവിന്റെ മുഖ്യമന്ത്രിയായിരുന്ന പാലിയത്ത് രാമന്‍ വലിയച്ചനു ലഭിച്ചു. വല്ലാര്‍പാടത്തുകാരുടെ അഭ്യര്‍ത്ഥന പ്രകാരം പള്ളി പുനസ്ഥാപിക്കാനുള്ള സ്ഥലവും സാമ്പത്തിക സഹായവും അദ്ദേഹം നല്‍കി.

*രാമന്‍ വലിയച്ചന്‍ വിശ്വാസികള്‍ക്ക് മാതാവിന്റെ ചിത്രം തിരിച്ചുനല്‍കിയ സ്ഥാനത്ത് കൊടിമരം സ്ഥാപിക്കപ്പെടുകയുണ്ടായി. നാട്ടുകാര്‍ പുതിയ ദേവാലയം നിര്‍മ്മിച്ച് മാതാവിന്റെ ചിത്രം അതില്‍ പ്രതിഷ്ഠിച്ചു. ദേവാലയത്തിന്റെ ആശീര്‍വാദത്തില്‍ പങ്കെടുത്ത രാമന്‍ വലിയച്ചന്‍ പള്ളിയിലേക്ക് ഒരു കെടാവിളക്ക് നല്‍കുകയും അതിലുപയോഗിക്കുവാനുള്ള എണ്ണ കൊട്ടാരത്തില്‍ നിന്ന് സൌജന്യമായി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ പതിവ് ചില കാരണങ്ങളാല്‍ ഇടയ്ക്ക് നിന്നുപോയെങ്കിലും 1994 മുതല്‍ സെപ്റ്റംബര്‍ മാസത്തില്‍ മാതാവിന്റെ തിരുനാളിന് കെടാവിളക്കില്‍ ഒഴിക്കാനുള്ള എണ്ണ വഴിപാടായി പാലിയം കുടുംബാംഗങ്ങളാണ് നല്‍കിപ്പോരുന്നത്.

1752 മെയ് 23- )ം തിയതി വല്ലാര്‍പാടത്തെ ഒരു കുലീന തറവാടായ പള്ളിയില്‍ വീട്ടിലെ ദേവു എന്നു വിളിച്ചിരുന്ന മീനാക്ഷിയമ്മ കുഞ്ഞിന് ചോറ് കൊടുക്കാനായി മട്ടാഞ്ചേരിയിലുള്ള ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക്, രാമന്‍ തുരുത്തിനടുത്തുള്ള കപ്പല്‍ച്ചാലിലെത്തിയപ്പോള്‍ ശക്തമായ കാറ്റിലും കോളിലും വഞ്ചി മറിഞ്ഞ് കായലില്‍ താഴ്ന്നുപോയി. അന്നത്തെ വികാരിയായിരുന്ന ഫാദര്‍ മിഖുവേല്‍ കൊറയായ്ക്ക് മാതാവ് സ്വപ്നത്തില്‍ നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് മീനാക്ഷിയമ്മയേയും കുഞ്ഞിനേയും രക്ഷിക്കാനായി നാട്ടുകാര്‍ കായലിന്റെ നാനാഭാഗത്തും വലയിട്ടെങ്കിലും ഫലമൊന്നും ഉണ്ടായില്ല. മൂന്നാം ദിവസം അവസാന ശ്രമം എന്ന നിലയ്ക്കെറിഞ്ഞ വല ഉയര്‍ത്തിയപ്പോള്‍ അതില്‍ മീനാക്ഷിയമ്മയും കുഞ്ഞും ജീവനോടെ ഇരിക്കുന്നതായി കണ്ടെന്നാണ് വിശ്വാസം. കരയ്ക്കിറങ്ങിയ മീനാക്ഷിയമ്മ കുഞ്ഞിനേയും കൊണ്ട് പള്ളിയിലേക്ക് ചെന്ന് തന്നെയും കുഞ്ഞിനേയും രക്ഷപ്പെടുത്തിയത് വല്ലാര്‍പാടത്തമ്മയാണെന്ന് സാക്ഷ്യപ്പെടുത്തി തങ്ങളെത്തന്നെ മാതാവിന് അടിമകളാക്കി സമര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും ജ്ഞാനസ്നാനം സ്വീകരിച്ച് ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടും ദേവാലയവും പരിസരവും വൃത്തിയാക്കിക്കൊണ്ടും ജീവിച്ചുപോന്നു. ഈ ഓര്‍മ്മ നിലനിര്‍ത്തിക്കൊണ്ട് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഉദ്ധിഷ്ഠകാര്യ സാധ്യത്തിനായി തങ്ങളെത്തന്നെ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമയായി സമര്‍പ്പിച്ചുകൊണ്ട് ഈ ദേവാലയത്തിലേക്ക് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.

ഒരു ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് മീനാക്ഷ്മിയമ്മയുടെ അപകട സംഭവം ഉണ്ടായതായി കണക്കാക്കപ്പെടുത്തത്. അതുകൊണ്ടുതന്നെ ഓശാനപ്പെരുന്നാളിന്റെ ഭാഗമായി ആവശ്യമായ കുരുത്തോലകള്‍ ഇപ്പോഴും വെഞ്ചിരിക്കുന്നത് അര കിലോമീറ്റര്‍ ദൂരെമാറിയുള്ള നായര്‍ തറവാടായ (മീനാക്ഷിയമ്മയുടെ തറവാട്) പള്ളിവീടിന്റെ മുറ്റത്തുവെച്ചാണ്. വലിയ പെരുന്നാളിന് പള്ളിയില്‍ വിളക്കു തെളിയിക്കുന്നതിനുള്ള അവകാശവും പള്ളിവീട്ടുകാര്‍ക്കാണ്. രാമന്‍ വലിയച്ചന്റെ കാലത്തു തുടങ്ങിയുള്ള മതമൈത്രി ഇന്നും തുടര്‍ന്നുപോകുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണിതെല്ലാം.

അടിമ സമര്‍പ്പണമാണ് ഇവിടത്തെ പ്രധാന നേര്‍ച്ചയെങ്കിലും മത്സ്യബന്ധന പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ ബോട്ട്, വഞ്ചി, വല എന്നിവയുടെ ആശീര്‍വ്വാദത്തിനും മറ്റുമായി നാനാജാതി മതസ്ഥര്‍ എത്തുന്ന ഇടമാണിന്ന് വല്ലാര്‍പാടം ബസിലിക്ക.

ദേവാലയത്തിന്റെ പ്രധാന കവാടത്തിന് മുന്നിലായി ഒരു സ്റ്റാന്റില്‍ കുറേയധികം ചൂലുകള്‍ കൂട്ടിവെച്ചിരിക്കുന്നത് മറ്റൊരു നേര്‍ച്ചയുടെ ഭാഗമാണ്. ഭക്തജനങ്ങള്‍ ഈ ചൂലെടുത്ത് ദേവാലയത്തിന്റെ മുറ്റം വൃത്തിയാക്കിക്കൊണ്ടിരിക്കുന്നത് ഒരു സ്ഥിരം കാഴ്ച്ചയാണിവിടെ. ഇത്രയധികം ഭക്തജനങ്ങള്‍ക്ക് തൂത്ത് വൃത്തിയാക്കാനെന്നവണ്ണം മുറ്റത്ത് നില്‍ക്കുന്ന 2 ഉറക്കംതൂങ്ങി മരങ്ങള്‍ അതിന്റെ ഇലകള്‍ പൊഴിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.

ദേവാലയത്തിനകത്തേക്ക് കടന്നാല്‍ കാണുന്ന വല്ലാര്‍പാടത്തമ്മയുടെ ചിത്രം കാരുണ്യമാതാവിന്റേതാണ്. ചിത്രത്തിന് താഴെ B.M.V.Mercede എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സ്പാനിഷ് ഭാഷയില്‍ Mercede എന്ന വാക്കിനര്‍ത്ഥം മോചനദ്രവ്യം (Ransom) എന്നാണ്. പാപത്തിന്റെ അടിമത്വത്തില്‍ നിന്ന് മനുഷ്യനെ സ്വതന്ത്രനാക്കുവാന്‍ പരിശുദ്ധ മറിയം തന്റെ പ്രിയ പുത്രനെ മോചനദ്രവ്യമായി നല്‍കിയതുകൊണ്ടാകം മറിയത്തെ വിമോചകനാഥ (Our lady of Ransom) എന്നും വിളിക്കുന്നത്. 485 കൊല്ലം മുന്‍പ് സ്ഥാപിച്ച മാതാവിന്റെ അതേ ചിത്രമാണ് അള്‍ത്താരയില്‍ ഇന്നും കാണുന്നത്. അതില്‍ പുതിയതായി മീനാക്ഷിയമ്മയുടേയും മകന്റേയും ചിത്രം കൂടെ വരച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മാത്രം.

മതമൈത്രിയുടെ ഒരു കഥകൂടെ ഈ വരച്ചുചേര്‍ക്കലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് വല്ലാര്‍പാടത്തിന്റെ ചരിത്രത്തില്‍ . 1760ന് ശേഷമുള്ള കാലഘട്ടത്തില്‍ വല്ലാര്‍പാടത്തെ വിശ്വാസികള്‍ , അന്നത്തെ വരാപ്പുഴ ബിഷപ്പായിരുന്ന അലോഷ്യസ്‍ മരിയാന്‍ എന്ന ഇറ്റാലിയന്‍ വൈദികന്റെ അടുത്ത് ചെന്ന് നടത്തിയ അഭ്യര്‍ത്ഥനയുടെ ഫലമായിട്ടാണ് മീനാക്ഷിയമ്മ എന്ന ഹിന്ദു സ്ത്രീയുടേയും മകന്റേയും ചിത്രം മാതാവിന്റെ ചിത്രത്തോട് ചേര്‍ന്ന് വരച്ചുചേര്‍ക്കപ്പെട്ടത്.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ MLA ആയിരുന്ന ശ്രീ.കെ.വി. തോമസ്സിന്റെ നേതൃത്വത്തില്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റുകാര്‍ ഈ ചിത്രം താഴെയിറക്കി പൊട്ടിപ്പോയയും ഇളകിയതുമായ ഭാഗങ്ങള്‍ ശാസ്ത്രീയമായി ഒട്ടിച്ചുചേര്‍ത്ത് സംരക്ഷിക്കുകയുണ്ടായി.

മീനാക്ഷിയമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടതിനുശേഷം മാതാവിന്റെ അടിമകളായി ജീവിച്ചു. ആ ഓര്‍മ്മ നില നിര്‍ത്തുന്നതാണ് ഇവിടത്തെ സമര്‍പ്പണ പ്രാര്‍ത്ഥന. ഇവിടെ വരുന്ന ഭക്ത ജനങ്ങള്‍ വൈദീകരുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നു. വൈദീകര്‍ അവരുടെ ശിരസ്സില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുകയും അമ്മയ്ക്ക് അടിമകളായി സമര്‍പ്പിക്കുകയും ചെയ്യുന്നു.

ദേവാലയമുറ്റത്ത് കൊടിമരത്തിനോട് ചേര്‍ന്നുള്ള റോസറി പാര്‍ക്കില്‍ ക്രിസ്തുവിന്റെ ജനനം മുതലുള്ളതും ബൈബിളിലെ പ്രധാനപ്പെട്ടതുമായ രംഗങ്ങള്‍ രൂപക്കൂടുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ദേവാലയത്തിനകത്തേക്ക് കടക്കുന്നതിന് മുന്‍പും പുറത്ത് വന്നതിനുശേഷവും കൃത്രിമ മരത്തിന്റെ ആകൃതിയില്‍ ഉണ്ടാക്കിയിട്ടുള്ള ഇരുപതോളം മനോഹരമായ രൂപക്കൂടുകള്‍ക്ക് മുന്നിലൂടെ ഒരു നടത്തം എന്റെ പതിവാണ്.

ദേവാലയത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള സെന്റ് മെരീസ് ഹൈ സ്കൂളിനോട് തൊട്ടുള്ള പള്ളിമേടയിലേക്ക് കടക്കുന്നതിന് മുന്‍പായി രാമന്‍ വലിയച്ചന് മാതാവിന്റെ ചിത്രം കായലില്‍ നിന്ന് കിട്ടുന്നതിന്റേയും, മീനാക്ഷ്മിയമ്മയെ കായലില്‍ നിന്ന് വലയിട്ട് രക്ഷിക്കുന്നതിന്റേയുമൊക്കെ ത്രിമാന രംഗങ്ങള്‍ കാണാം.

സ്വീകരണ മുറിയില്‍ , തിരുസഭയുടെ ഇതുവരെയുള്ള മാര്‍പ്പാപ്പമാരുടെ കൊച്ചുപടങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ വലിയ ഫോട്ടോ ഒരെണ്ണമാണ് പ്രധാന ആകര്‍ഷണം. അതിനു പുറമേ സഭയുടെ ഇതുവരെയുള്ള എല്ലാ മെത്രാന്മാരുടെയും ചില്ലിട്ട ഫോട്ടോകള്‍ ചുമരില്‍ തൂങ്ങുന്നുണ്ട്.

ദേവാലയത്തിനകത്തെ നിശബ്ദതയില്‍ മുഴുകി ആ ബെഞ്ചുകളിലൊന്നില്‍ കുറേ നേരമിരിക്കാനല്ലെങ്കില്‍പ്പിന്നെ ദൂരെ നിന്നുവരുന്ന ആരെയെങ്കിലും സുഹൃത്തുക്കളെയൊക്കെ ബസിലിക്ക കാണിക്കാനാണ് ഞാനിവിടെ എത്തുക പതിവ്.

2007 ജനുവരി 7ന് കര്‍ദ്ദിനാള്‍മാരും ആര്‍ച്ച് ബിഷപ്പുമാരുമൊക്കെ ചേര്‍ന്ന് 132 മെത്രാന്മാര്‍ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഈ ദേവാലയത്തില്‍ ഒത്തുചേര്‍ന്നത് ദേശീയ പ്രാധാന്യമുള്ള ഒരു വാര്‍ത്തയായിരുന്നു. വല്ലാര്‍പാടം ഇന്ത്യയുടെ വത്തിക്കാനായി എന്നാണ് മാദ്ധ്യമങ്ങള്‍ ആ ദിവസത്തെ വിശേഷിപ്പിച്ചത്.

വല്ലാര്‍പാടം ബസിലിക്കയുടെ നാഴികക്കല്ലുകള്‍ ഇപ്രകാരമാണ്.
-----------------------------------------------------
1524 ല്‍ - പോര്‍ച്ചുഗീസുകാര്‍ ദേവാലയം സ്ഥാപിക്കുന്നു.

1676 ല്‍ - വെള്ളപ്പൊക്കത്തില്‍ പള്ളി തകര്‍ന്ന് ഒഴുകിപ്പോയ വല്ലാര്‍പാടത്തമ്മയുടെ ചിത്രം വീണ്ടെടുത്ത് പുതിയ ദേവാലയത്തില്‍ പ്രതിഷ്ഠിക്കുന്നു.

1888 സെപ്റ്റംബര്‍ 23ന് - ലീയോ 13 -)മന്‍ മാര്‍പ്പാപ്പ വല്ലാര്‍പാടം പള്ളിയെ Altare Previlegiatum in Perpetuum Consessum എന്ന പദവി നല്‍കി ആദരിക്കുന്നു.

1951 ല്‍ - ഭാരത സര്‍ക്കാര്‍ ഇവിടം വലിയൊരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു.

2002 ല്‍ - കേരള സര്‍ക്കാര്‍ ഇതൊരു വിനോദ സഞ്ചാരകേന്ദ്രമായി പ്രഖ്യാപിക്കുന്നു.

2004 സെപ്റ്റംബര്‍ 12ന് - ഇതൊരു ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുന്നു.

2004 ഡിസംബര്‍ 1 ന് - ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വല്ലാര്‍പാടം ദേവാലയത്തിന് ബസിലിക്ക എന്ന അത്യുന്നത പദവി നല്‍കുന്നു.
------------------------------------------------------

പ്രധാന വൈദികനായ റവ: തോമസ് പുളിക്കനോട് ചോദിച്ചാണ് ബസിലിക്കയും കത്തീഡ്രലും തമ്മിലുള്ള വ്യത്യാസം ഞാനൊരിക്കല്‍ മനസ്സിലാക്കിയത്. സ്ഥാനത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബസിലിക്കയാണെങ്കിലും ഒരു അതിരൂപതയില്‍ ഒന്നിലധികം ബസിലിക്ക ഉണ്ടായെന്ന് വരും. പക്ഷെ കത്തീഡ്രല്‍ ഒന്നുമാത്രമേ കാണൂ. കേരളത്തില്‍ കത്തീഡ്രലുകള്‍ മിക്കതും ബിഷപ്പ് ഹൌസിനോട് ചേര്‍ന്നാണ് നിലകൊള്ളുന്നത്.

അല്‍പ്പനേരം അദ്ദേഹവുമായി കുശലം പറഞ്ഞിരുന്നതിനുശേഷം മടക്കയാത്രയ്ക്ക് മുന്‍പായി കൊച്ചച്ചന്‍ ഫാ: ഗ്ലാന്‍സന്റെ മുന്നില്‍ ഞാന്‍ മുട്ടുകുത്തി നിന്നു. അദ്ദേഹം എന്റെ ശിരസ്സില്‍ കൈകള്‍ ചേര്‍ത്തു. അല്‍പ്പം ജലം തലയില്‍ കുടഞ്ഞു.

പാപത്തിന്റെ അടിമത്ത്വത്തില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാനായി സ്വന്തം മകനെ മോചനദ്യവമായി നല്‍കിയ മാതാവേ ഇന്നുമുതല്‍ ഞാനും നിന്റെ അടിമയാകുന്നു.

ഓ വല്ലാര്‍പാടത്തമ്മേ, വിമോചക നാഥേ അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു, സ്തുതിക്കുന്നു. വിശുദ്ധിയുടേയും വിശ്വാസത്തിന്റേയും നിറകുടമേ ദൈവാത്മാവിനോട് സഹകരിച്ച് സ്നേഹത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്കും വരം നല്‍കണമേ. കാനായില്‍ പ്രകടമായ അങ്ങേ മദ്ധ്യസ്ഥശക്തി ഞങ്ങളുടെ ജീവിതത്തിലെ ഇല്ലായ്മകളിലും പ്രകടമാക്കേണമേ. അപകടസന്ധിയില്‍ ആയിരുന്നവര്‍ക്ക് അഭയമായ വല്ലാര്‍പാടത്തമ്മേ ഏറ്റം കഷ്ടപ്പെടുന്ന എന്നേയും കുടുംബത്തേയും അങ്ങേ സഹായം യാജിക്കുന്ന സകലരേയും കടാക്ഷിക്കേണമേ. ദൃഢമായ വിശ്വാസത്തോടെ അങ്ങേ തൃപ്പാദത്തിങ്കല്‍ സമര്‍പ്പിക്കുന്ന എല്ലാ പ്രാര്‍ത്ഥനകളും പ്രത്യേകിച്ച് അങ്ങേ ദിവ്യപുത്രന് സമര്‍പ്പിച്ച് സാധിച്ചുതരേണമേ.

ആമേന്‍.

Thursday 3 September 2009

കോഴിപ്പാറയും, ആഢ്യന്‍പാറയും

‘നിലമ്പൂരില്‍ 2 ദിവസം‘ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്
-------------------------------------------------------------------------------------

നോലി പ്ലോട്ടിലേക്ക് പോകണമെങ്കില്‍ കടത്തുവഞ്ചിയില്‍ ചാലിയാര്‍ മുറിച്ചുകടക്കണമായിരുന്നു ഇതുവരെ. പക്ഷെ ഇനി മുതല്‍ കടത്തുവഞ്ചിയെ ആശ്രയിക്കേണ്ട ആവശ്യമില്ല. ആറിന് കുറുകെ ഒന്നാന്തരമൊരു തൂക്കുപാലം വന്നിരിക്കുന്നു. 2 ദിവസത്തിനുള്ളില്‍ ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ. ബിനോയ് വിശ്വം പാലത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനണം നിര്‍വ്വഹിക്കുകയാണ്. അതുകൊണ്ടുതന്നെ പാലത്തിലൂടെയോ അല്ലാതെയോ ആരെയും കനോലി പ്ലോട്ടിലേക്ക് കടത്തിവിടുന്നില്ല. ഫോറസ്റ്റ് ഓഫീസിനുമുന്നിലെ വഴി ചാലിയാറിനരുകില്‍ അവസാനിക്കുന്നിടത്ത് പൊലീസ് ബന്തവസ്സുമുണ്ട്.

എന്നുവെച്ച് എനിക്ക് കനോലിപ്ലോട്ടിലേക്ക് പോകാതിരിക്കാനാവില്ലല്ലോ ? പൊലീസുകാരെ ചാക്കിട്ടുനോക്കി. രക്ഷയില്ല. ക്യാമറയുടെ സൂം വലിച്ച് പുറത്തേക്ക് നിര്‍ത്തി, ഫോറസ്റ്റ് ഓഫീസറെ ചെന്നുകണ്ട് കാര്യം പറഞ്ഞു.

“സാറെ ഞാന്‍ ഏറണാകുളത്തുനിന്ന് ഈ വഴി വന്നിരിക്കുന്നത് ഈ കനോലി പ്ലോട്ട് കാണാന്‍ വേണ്ടി മാത്രമാ. പറ്റില്ല എന്ന് മാത്രം പറയരുത് ”

ഫോറസ്റ്റ് ഓഫീസര്‍ വളരെ മാന്യമായിത്തന്നെ എന്നെ വിലക്കി.

“എനിക്ക് കര്‍ശനമായ ഓര്‍ഡര്‍ ഉണ്ട് ആരെയും അക്കരേയ്ക്ക് വിടരുതെന്ന്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റുകാര്‍ വന്നിട്ടുവരെ ഞാന്‍ അനുവദിച്ചില്ല. ഇതെന്റെ ജോലിയുടെ ഭാഗമാണ് . സഹകരിക്കണം.”

കനോലി പ്ലോട്ട് കാണാതെ മടങ്ങുകയോ ? എനിക്ക് സഹിക്കാനായില്ല. അവിടന്ന് മടങ്ങാന്‍ മനസ്സനുവദിച്ചുമില്ല. ഒരിക്കല്‍കൂടെ ആറിനരുകിലേക്ക് നടന്നു. കുറച്ചുനേരം പുഴയരുകില്‍ വെറുതെ നില്‍ക്കാനെങ്കിലും അനുവദിക്കണമെന്ന് പൊലീസുകാരോട് പറഞ്ഞു.

പൊലീസുകാരുടെ മനമലിഞ്ഞു. അല്‍പ്പനേരം പുഴക്കരയില്‍ നില്‍ക്കാന്‍ അനുവാദം തന്നു.

ജോലികളെല്ലാം തീര്‍ത്ത് പുഴയില്‍ കുളിച്ച് ശുദ്ധിവരുത്തുന്ന നാട്ടുകാരേയും, 2 നാളുകള്‍ക്കുള്ളില്‍ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്ന ബഹുമതിയോടെ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന പാലത്തേയും, ചാലിയാറിനേയുമൊക്കെ നോക്കി കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നതിനുശേഷം തിരിച്ച് വാഹനത്തിനരുകിലേക്ക് നടന്നു. കനോലി പ്ലോട്ട് കാണാനുള്ള യോഗം പിന്നീടൊരിക്കലാണെങ്കില്‍ അങ്ങനെയാകട്ടെ എന്ന് സമാധാനിച്ചു.

അടുത്ത ലക്ഷ്യം ബംഗ്ലാവ് കുന്നായിരുന്നു. ബസ്സ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള വഴിയിലൂടെ കയറി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്ന വഴി ചെന്നവസാനിക്കുന്നത് ബംഗ്ലാവ് കുന്നിന്‍ മുകളിലുള്ള ഒരു പഴയ ഇരുമ്പു ഗേറ്റിന് മുന്നിലാണ്. റോഡിനിരുവശവും ആയുര്‍വ്വേദ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. കുന്നിന്റെ മുകളിലുള്ള ബംഗ്ലാവ് ഓഫീസേര്‍സ് കോട്ടേജായിട്ടാണ് ഉപയോഗിക്കുന്നതെന്നാണ് മനസ്സിലാക്കിയതെങ്കിലും അവിടെങ്ങും ആള്‍പ്പാര്‍പ്പ് ഉള്ളതായി തോന്നിയില്ല. കാടുപിടിച്ചുകിടക്കുന്ന ഒരു ഭാര്‍ഗ്ഗവീനിലയം പോലെയാണ് ആ ബംഗ്ലാവിന്റെ അവസ്ഥ. തുരുമ്പിച്ച ഗേറ്റ് തുറന്ന് പുരയിടത്തിനകത്തേക്ക് കടന്നു.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിക്കുകയും കാലങ്ങളോളം ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു ബംഗ്ലാവാണിത്. ചുറ്റും കാടുപിടിച്ചുകിടക്കുന്നതുകൊണ്ട് കെട്ടിടത്തിനു പിന്നിലുള്ള കുതിരകളെ കെട്ടിയിടുന്ന പന്തിയും ഊട്ടുപുരയുമൊന്നും കാണാന്‍ തന്നെ സാധിച്ചില്ല. മാത്രമല്ല ഒരു ഭീകരത അതിനെച്ചുറ്റിപ്പറ്റി നില്‍ക്കുന്നതുപോലെ.

ബംഗ്ലാവിനെച്ചുറ്റിപ്പറ്റി അത്തരത്തിലുള്ള കഥകള്‍ പലതും അന്നാട്ടിലുണ്ട്. ഒക്കെ പ്രേതകഥകള്‍ തന്നെ. അതുകൊണ്ടുതന്നെ ഇവിടെ അസമയത്ത് പോകുവാന്‍ നാട്ടുകാര്‍ക്ക് പേടിയാണ്‌. പല അമാവാസിരാത്രികളിലും ഇവിടേനിന്നും താഴോട്ട് വളഞ്ഞുപുളഞ്ഞുപോകുന്ന മണ്‍‌പാതയിലൂടെ
കുതിരക്കുളമ്പടിയും ചാട്ടവാറടിയും കേള്‍ക്കാറുണ്ട് എന്ന് സമീപവാസികള്‍ പറയുന്നു. താഴ്‌വാരത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഉണക്കയിലകള്‍
ചതഞ്ഞരയുന്നതും, ചങ്ങലക്കിലുക്കവും, കാല്‍‌കൊലുസ്സിന്റെ കിലുക്കവും , ആരോ
ഓടിപ്പോകുന്ന സ്വരവുമൊക്കെ കേട്ട് മനോവിഭ്രാന്തി വന്നവര്‍ വരെ ആ ഭാഗത്തുണ്ടത്രേ! ഡോ:കോവൂരിന്റെ അനുയായികളുടെ ആരുടെയെങ്കിലും സേവനം വളരെ അത്യാവശ്യമായിട്ടുള്ള ഒരു പരിസരം തന്നെയാണത്.

പ്രേം‌നസീര്‍ നായകനായഭിനയിച്ച ‘പൂമഠത്തെ പെണ്ണ് ‘ എന്ന സിനിമയും, ‘പ്രേതങ്ങളുടെ താഴ്‌വര‘ എന്ന മറ്റൊരു സിനിമയുമൊക്കെ ഈ ബംഗ്ലാവിന്റെ പരിസരത്തുതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചാലിയാറിന്റെ മറുവശത്തുനിന്ന് ഏതോ അമ്പലത്തില്‍ നിന്ന് ചെണ്ടമേളം കേള്‍ക്കുന്നുണ്ടായിരുന്നു. ദീപാരാധനയ്ക്ക് സമയമാകുന്നു. ഇരുട്ടുവീണുതുടങ്ങുകയായി. ആദ്യദിവസത്തെ ചുറ്റിത്തിരിയത് അവിടെ അവസാനിപ്പിച്ച് താഴേക്ക് മടങ്ങി. രാത്രി താമസം ഏര്‍പ്പാടാക്കിയിരുന്നത് സാബുവിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ ടൂറിസ്റ്റ് ഹോമിലാണ്. അടുത്ത ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തതിനുശേഷം സാബുവും നസീറും അവരവരുടെ വീടുകളിലേക്ക് മടങ്ങി. വെളിയിലിറങ്ങി രാത്രി ഭക്ഷണം കഴിച്ച് തിരക്കൊഴിഞ്ഞ തെരുവിലൂടെ അല്‍പ്പനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നതിനുശേഷം മുറിയിലേക്ക് മടങ്ങിച്ചെന്ന് നിദ്രാദേവിയെക്കാത്തു കിടന്നു.

രണ്ടാം ദിവസം രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും നസീറും സാബുവുമെത്തി. ആദ്യം ലക്ഷ്യമിട്ടിരുന്നത് കോഴിപ്പാറ വെള്ളച്ചാട്ടമായിരുന്നു. എന്റെ വാഹനത്തിന് പോകാന്‍ പറ്റുന്ന വഴിയല്ല കോഴിപ്പാറയിലേക്ക്. അകമ്പാടം ജങ്ക്ഷനില്‍‍ച്ചെന്ന് ജീപ്പ് ഒരെണ്ണം ഏര്‍പ്പാടാക്കി.

കോഴിപ്പാറയിലേക്കുള്ള വഴികള്‍ പുതുമയുള്ളതും, വന്യമായ ഗ്രാമീണ ഭംഗി നിറഞ്ഞതുമായിരുന്നു. ഒരു വശത്ത് ചാലിയാര്‍ ഒഴുകുന്നത് ജീപ്പിലിരുന്ന് മരങ്ങള്‍ക്ക് മുകളിലൂടെ കാണാം. ഇടയ്ക്കിടയ്ക്ക് ജീപ്പ് നിറുത്തി ആറിനരുകില്‍ പോയി നോക്കുകയും, വഴിയരുകില്‍ കണ്ട ചായപ്പീടികയില്‍ ഒരെണ്ണത്തില്‍ കയറി ചായ കുടിക്കുകയുമൊക്കെ ചെയ്ത് ആ യാത്ര മെല്ലെമെല്ലെ പുരോഗമിച്ചുകൊണ്ടിരുന്നു. മൈലാടിപ്പാടം, റജിക്കുണ്ട് , സെയ്ദാലിക്കുണ്ട്, വെണ്ടേക്കും പൊയില്‍ , വാളം തോട്, ഊര്‍ങ്ങാട്ടിരി, കൂമ്പാറ, എന്നിങ്ങനെ പോകുന്ന വഴിക്കുള്ള സ്ഥലപ്പേരുകളൊക്കെ ഞാനിതുവരെ കേള്‍ക്കാത്തതും രസകരമായതുമായിരുന്നു.

ചിലയിടങ്ങളില്‍ കൂടുതല്‍ കലപില ബഹളം ഉണ്ടാക്കി കുത്തിയൊഴുകുന്ന പുഴയ്ക്ക് മറ്റു ചിലയിടങ്ങളില്‍ ശാന്തസ്വഭാവമാണ്. മിക്കവാറുമിടങ്ങളില്‍ വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്ന പുഴയില്‍ , മഴക്കാലമല്ലാത്തതുകൊണ്ട് വെള്ളം കുറവാണ്. പുഴയ്ക്കിരുവശവും താമസിക്കുന്നവര്‍ക്ക് അക്കരയിക്കരെ പോകാന്‍ പലയിടത്തും കോണ്‍ക്രീറ്റ് പാലങ്ങള്‍ അല്ലെങ്കില്‍ മുളകൊണ്ടുള്ള താല്‍ക്കാലിക പാലങ്ങള്‍ , പുഴയിലെ തെളിവെള്ളത്തില്‍ കുളിക്കുന്ന നാട്ടുകാര്‍ , ദൂരെയായി കാണുന്ന ചീങ്കണ്ണിപ്പാറ, മാണിക്യമൂടി എന്നീ മലകള്‍ , മനസ്സുനിറയ്ക്കാന്‍ പോന്ന കാഴ്ച്ചകള്‍ തന്നെയാണ് എല്ലാം.

അതിനിടയില്‍ ജീപ്പ് പുഴയരുകിലേക്ക് ഓടിയിറങ്ങി, പുഴ മുറിച്ചുകടക്കാന്‍ തുടങ്ങി. ചില സിനിമകളിലോ മറ്റോ അത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടായിരുന്നു ഒരു വാഹനത്തിലിരുന്ന് ഞാന്‍ ഏതെങ്കിലുമൊരു പുഴ മുറിച്ച് കടക്കുന്നത്. പാലത്തിന്റെ പണി പകുതി തീര്‍ന്ന അവസ്ഥയിലാണ് അവിടെ. പാലം പണി കഴിഞ്ഞാല്‍പ്പിന്നെ ഇങ്ങനൊരു അനുഭവം കിട്ടിയെന്ന് വരില്ല.


ഇടയ്ക്ക് പുഴക്കരുകിലൂടെ കുറേ ദൂരം നടന്നു. ഒരു ആദിവാസി കുടുംബം പാറപ്പുറത്ത് തമ്പടിച്ചിട്ടുണ്ട്. വെപ്പും തീനുമൊക്കെയായി അവരും ഒരു അവധി ദിവസമോ മറ്റോ ചിലവഴിക്കുന്നതാകാം. പുഴക്കക്കരെ എവിടെക്കെയോ ആദിവാസി കോളനികള്‍ ഉണ്ട്.

കുറച്ചൂടെ മുന്നോട്ട് പോയപ്പോള്‍ ഒരു ആദിവാസി വൃദ്ധദമ്പതികള്‍ ജീപ്പിനെതിരേ വന്ന് കൈകാണിച്ചു. ഞങ്ങള്‍ പോകുന്നതിന് എതിര്‍ദിശയിലാണ് അവരുടെ സഞ്ചാരം. അതുകൊണ്ടുതന്നെ ജീപ്പില്‍ കയറ്റാനായില്ല.

അധികം വൈകാതെ കോഴിപ്പാറയിലെത്തി. വഴിയരുകിലുള്ള പുരയിടത്തിന്റെ കമ്പി വേലിയിലൂടെല്ലാം വൈദ്യുതി കടത്തിവിടാനുള്ള സൌകര്യം ചെയ്തിട്ടുണ്ട്. സാധാരണ കാട്ടുമൃഗങ്ങളുടെ ശല്യമുള്ളിടത്താണ് ഈ മാര്‍ഗ്ഗം സ്വീകരിക്കാറ്.

തൊമ്മന്‍ കുത്തിന്റെ അത്രയ്ക്ക് ഉയരത്തിലല്ലെങ്കിലും പലപല തട്ടുകളിലായിട്ടാണ് കോഴിപ്പാറ വെള്ളച്ചാട്ടവും വീഴുന്നത്. മഴക്കാലമല്ലാത്തതിനാല്‍ വെള്ളം വീഴുന്നത് കുറവായതുകൊണ്ട് ഞങ്ങള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് നടന്ന് കയറിപ്പോകാനായി. സാബു വളരെ അനായാസം നടന്നുകയറുന്നുണ്ടായിരുന്നു. ജീപ്പ് ഡ്രൈവറും ഞങ്ങള്‍ക്കൊപ്പം ആ നടത്തത്തില്‍ പങ്കുചേര്‍ന്നു.

നല്ല വലിയ ഉരുളന്‍ കല്ലുകളില്‍ ചവിട്ടി മുകളിലേക്ക് കയറി ഒഴുക്കിന്റെ ഇരുവശത്തേക്കും പലപ്പോഴും മുറിച്ചുകടന്നുമൊക്കെ ഞങ്ങള്‍ കാടിനുള്ളിലേക്ക് കുറേയെറെ കയറിച്ചെന്നു. നിലമ്പൂരിലൂടെ ഒരു യാത്ര എന്നുപറയുമ്പോള്‍ കാടും കാട്ടാറും വെള്ളച്ചാട്ടവുമൊക്കെ ഇതുപോലെ മുറിച്ചുകടന്ന് ഉള്‍ക്കാടിന്റെ ഭംഗിയറിഞ്ഞുതന്നെ മുന്നോട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്.

കാടിനകത്തുള്ള നല്ലൊരു കുത്തിനടുത്താണ് ഞങ്ങളാ യാത്ര അവസാനിപ്പിച്ചത്. മഴ വന്നാല്‍ കയറിനില്‍ക്കാന്‍ പാകത്തില്‍ പാറക്കെട്ടുകള്‍ക്കകത്ത് ഒരു ചെറിയ ഗുഹപോലൊന്നുണ്ട്. അവിടെ എല്ലാവരും ചേര്‍ന്നുനിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ആ ഭാഗത്തൊക്കെ ധാരാളം അട്ടയുണ്ടെന്ന് മനസ്സിലാക്കാനായി. എന്റെ കൈവിരലില്‍ കടിച്ച നാരുപോലുള്ള ഒരു അട്ട സെക്കന്റുകള്‍ക്കുള്ളില്‍ ചോര കുടിച്ച് വീര്‍ത്തുവരുന്നുണ്ടായിരുന്നു. ചുമ്മാ തട്ടിക്കളഞ്ഞാലൊന്നും അട്ട പിടിവിടില്ല. അട്ടയെ പറിച്ചെറിഞ്ഞ് തിരിച്ചുനടക്കാന്‍ തുടങ്ങി.

തലയില്‍ കാക്ക തൂറുമ്പോളും, ശരീരത്തില്‍ അട്ട കടിക്കുമ്പോളുമൊക്കെ അതിനെ അറപ്പോടും വെറുപ്പോടും കാണുന്നതിനോടൊപ്പം നമ്മള്‍ അതീവ സന്തോഷത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളപ്പോള്‍ പ്രകൃതിയോട് വളരെ അടുത്താണ് നില്‍ക്കുന്നത്.

മടക്കയാത്രയില്‍ വെള്ളം പരന്നൊഴുകുന്ന ഭാഗത്തെത്തിയപ്പോള്‍ എല്ലാവര്‍ക്കും വെള്ളത്തിലിറങ്ങണമെന്നായി. നസീറാണ് ആദ്യം നനഞ്ഞത്. ‍ ജീപ്പില്‍ നിന്ന് ഡ്രൈവര്‍ ഒന്നുരണ്ട് തോര്‍ത്ത് എടുത്തുകൊണ്ടുവന്നതോടെ സാബുവും ഞാനും നസീറിനൊപ്പം കൂടി. സൂര്യന്‍ മുകളില്‍ കത്തിനില്‍ക്കുന്നതിന്റെ ചൂട് ഉണ്ടായിരുന്നെങ്കിലും വെള്ളത്തിന് നല്ല തണുപ്പുതന്നെ.

തലവഴി പതഞ്ഞ് വീഴുന്ന ആ ഒഴുക്കുവെള്ളത്തിന്റെ തണുപ്പും തലോടലും വല്ലാതെ ഭ്രമിപ്പിക്കുന്നതായിരുന്നെങ്കിലും, കുളികഴിഞ്ഞ് കയറിയപ്പോഴേക്കും കുഞ്ഞുകുഞ്ഞ് അട്ടകള്‍ ശരീരത്തില്‍ അവിടവിടെയായി പിടിച്ചുതൂങ്ങിയിട്ടുണ്ടായിരുന്നു. പുഴയിലെ കുളിയുടെ ക്ഷീണം കാരണം അട്ടകളേക്കാള്‍ വിശപ്പുണ്ടായിരുന്നു ഞങ്ങള്‍ക്കും അപ്പോള്‍ .

എന്നിരുന്നാലും വെള്ളച്ചാട്ടം നല്ല ആഴത്തില്‍ വീണ് അവസാനിക്കുന്ന ഭാഗത്ത് അല്‍പ്പസമയംകൂടെ ചിലവഴിച്ചിട്ടാണ് മടങ്ങിയത്. ആ ഭാഗത്ത് അപകടം ഉണ്ടാകാതിരിക്കാന്‍ ഇരുമ്പിന്റെ പൈപ്പുകള്‍ ഉപയോഗിച്ച് തടകള്‍ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്.

മടക്കയാത്രയില്‍ കക്കാടം പൊയിലില്‍ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ചെറിയൊരു ഹോട്ടലില്‍ നിന്നുള്ള ഉച്ചയൂണ് സമൃദ്ധിയായി. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഇത്തരം ചില ചെറിയ ഹോട്ടലുകളില്‍ കയറാന്‍ ആദ്യമൊക്കെ ഒരു മടുപ്പ് തോന്നുമെങ്കിലും ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിനേക്കാള്‍ രുചിയാണ് ചിലപ്പോള്‍ അവിടന്ന് കഴിക്കുന്ന ആഹാരത്തിന്. 56 കിലോമീറ്ററോളം വരുന്ന കക്കാടം പൊയില്‍ - കോഴിക്കോട് റൂട്ട് ബസ്സുകളിലെ ജീവനക്കാരുമൊക്കെ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഈ മലയോര പഞ്ചനക്ഷത്രഹോട്ടലായ നിര്‍മ്മലയെത്തന്നെയാണ്.

അടുത്ത യാത്ര ആഢ്യന്‍ പാറയിലേക്കായിരുന്നു. പോകുന്ന വഴിക്ക് സാബു പുതുതായി വാങ്ങിയ തോട്ടത്തിനുള്ളിലൊക്കെ ഒന്ന് കറങ്ങി. കാപ്പിയും റബ്ബറുമൊക്കെ തോട്ടത്തിനുള്ളിലെ തറയില്‍ ഉണങ്ങാനിട്ടിരിക്കുന്നുണ്ട്. സഞ്ചാരികള്‍ സ്ഥിരമായി വന്നുപോകുന്ന സ്ഥലങ്ങളേക്കാളേറെ ഇതുപോലുള്ള കൃഷിയിടങ്ങളിലൂടെയും , പച്ചപ്പുല്‍മേടുകളിലൂടെയും മലകളിലൂടെയും കന്യാവനങ്ങളിലൂടെയുള്ളയുമൊക്കെയുള്ള യാത്രയ്ക്ക് കൊഴുപ്പ് കൂടുതലാണ്.

മുന്നോട്ടുള്ള യാത്രയില്‍ ആദിവാസി വൃദ്ധദമ്പതികളെ വീണ്ടും കണ്ടു. അവരിപ്പോഴും നടക്കുകയാണ്. ഞങ്ങള്‍ കോഴിപ്പാറയില്‍ പോയി വരുന്നത്രയും സമയം അവര്‍ നടന്നുകൊണ്ടേയിരിക്കുകയായിരുന്നെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അവര്‍ക്കിറങ്ങേണ്ട ഇടം വരെ കൊണ്ടുപോയി വിടുന്നതിനിടയ്ക്ക് ജീപ്പിലിരുന്ന് അവരുമായി കുറേ സംസാരിക്കാന്‍ പറ്റി എന്നുള്ളത് സന്തോഷം തരുകയും ചെയ്തു.

ആഢ്യന്‍ പാറയില്‍ എത്തിയപ്പോള്‍ സന്തോഷത്തേക്കാളേറെ എനിക്ക് നിരാശയാണ് തോന്നിയത്. അതിമനോഹരമായ വെള്ളച്ചാട്ടവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള പ്രകൃതിമനോഹരമായ ഇടം നല്ലവണ്ണം സംരക്ഷിക്കാന്‍ സഞ്ചാരികള്‍ക്കോ സര്‍ക്കാറിനോ സാധിച്ചിട്ടില്ല.

പ്ലാസ്റ്റിക്കിന്റെ അതിപ്രസരമാണ് മിക്കവാറും എല്ലായിടത്തും. പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന് ഒരു ബോര്‍ഡ് വെച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്ത്വം തീര്‍ന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ , ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് വന്നുപോയ ജനങ്ങളുടെ നിലപാട്. ഇതൊന്നും പോരാഞ്ഞ് മരങ്ങളിലൊക്കെയും സ്ഥലത്തെ ചില സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ ഒട്ടിച്ച് വെച്ചിരിക്കുന്നു. അത് ഒട്ടിച്ചവന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള പരസ്യങ്ങളാണത്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആ തെളിവുകള്‍ തന്നെ ധാരാളം. കടുത്ത ശിക്ഷാനടപടികള്‍ക്കൊപ്പം ബോധവല്‍ക്കരണവും നടത്തിയില്ലെങ്കില്‍ കേരളത്തിലെ മനോഹരമായ ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അധികം താമസിയാതെ പ്രകൃതിയുടെ മരുപ്പറമ്പുകളായി മാറിയെന്ന് വരും.

ഇരുട്ടുവീഴാന്‍ തുടങ്ങുന്നതുവരെ അവിടെച്ചിലവഴിച്ചു. ഒരു ദിവസം കൂടെ നിലംബൂരില്‍ തങ്ങണമെന്നും നിലംബൂര്‍ കോവിലകത്തും , നേടുങ്കയത്തുമൊക്കെ പോകണമെന്നുമാണ് കരുതിയിരുന്നത്. പക്ഷെ പെട്ടെന്ന് ചില അത്യാവശ്യങ്ങള്‍ വന്നുകയറിയതുകാരണം വീട്ടിലേക്ക് മടങ്ങേണ്ടതായി വന്നു. ടൂറിസ്റ്റ് ഹോമിലെ മുറി വാടക കൊടുക്കാന്‍ സാബു എന്നെ അനുവദിച്ചില്ല. ഒരു മുന്‍പരിചയവുമില്ലാതിരുന്ന എനിക്കുവേണ്ടി സ്ഥാപനത്തിന്റെ ഉടമസ്ഥനായ സാബു ആ പണം എഴുതിത്തള്ളി. ഏറനാടനോടും സാബുവിനോടും നസീറിനോടുമൊക്കെ ഞാന്‍ എങ്ങനാണ് എന്റെ നന്ദിയും കടപ്പാടുമൊക്കെ പ്രകടിപ്പിക്കേണ്ടത് ? എല്ലാം ഈ ബ്ലോഗുലകത്തില്‍ വന്നതുകൊണ്ടുണ്ടായ വിലമതിക്കാനാവാത്തതും നെഞ്ചോട് ചേര്‍ത്തുപിടിക്കേണ്ടതുമായിട്ടുള്ള നേട്ടങ്ങളാണ് .

രാത്രി 9 മണിയോടെ സാബുവിനോടും നസീറിനോടും യാത്രപറഞ്ഞ് എറണാകുളത്തേക്ക് മടങ്ങുമ്പോള്‍ ഏറനാടന്‍ തന്ന നിലംബൂര്‍ കാഴ്ച്ചകളുടെ ലിസ്റ്റില്‍ , ബാക്കിയുള്ള സ്ഥലങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു ഞാന്‍. കനോലി പ്ലോട്ട്, നിലംബൂര്‍ കോവിലകം, ജനുവരിയില്‍ സ്ഥിരമായി നടക്കുന്ന വേട്ടയ്ക്കൊരു മകന്‍ പാട്ട്, നെടുങ്കയം, അരുവാക്കോട് കുംഭാര കോളനി, അങ്ങനെ ഒരുപാടുണ്ട് ബാക്കി കിടക്കുന്ന സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ.

ഇനിയെന്നാണ് നിലംബൂരിലേക്ക് എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ചന്വേഷിക്കുന്ന സാബുവും നസീറും സുഹൃത്തുക്കളായിട്ട് അവിടെയുള്ളപ്പോള്‍ ആ യാത്രകളും കാഴ്ച്ചകളുമൊക്കെ താമസിയാതെ തന്നെ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്.

----------- നിലംബൂര്‍ യാത്ര താല്‍ക്കാലികമായി ഇവിടെ അവസാനിക്കുന്നു ------------