Thursday 20 December 2007

ആ ചിരിയുടെ രഹസ്യം ??

2003 ജൂണിലാണ്‌ ആദ്യമായി ഇംഗ്ലണ്ടിലേക്ക് പോകുന്നത് . ഉദ്യോഗസംബന്ധമായിട്ടായിരുന്നതുകൊണ്ട് കൂടെ സഹപ്രവര്‍ത്തകനും , സുഹൃത്തുമായ ചങ്കരന്‍കുളത്തുകാരന്‍ നിഷാദും ഉണ്ടായിരുന്നു. വിചാരിച്ച അത്രയും ബുദ്ധിമുട്ടില്ലാതെ അബുദാബിയിലെ യു.കെ.എംബസിയില്‍ നിന്നും 6 മാസത്തേക്കുള്ള വിസ അടിച്ചുകിട്ടി. ഗള്‍ഫ് എയറിലായിരുന്നു യാത്ര. അബുദാബി എയര്‍പോര്‍ട്ടില്‍ ചെന്നപ്പോള്‍ ഫ്ലയ്‌റ്റ് ഓവര്‍ ബുക്കിങ്ങ് ആയിരിക്കുന്നു. പോകാന്‍ പറ്റുമെന്ന് ഒരു ഉറപ്പുമില്ല. അവസാനം 3 മണിക്കൂര്‍ വൈകിയിട്ടാണെങ്കിലും ഒരുവിധത്തില്‍ യാത്ര ആരംഭിച്ചു.
Sondex എന്ന കമ്പനി നല്‍ക്കുന്ന ട്രെയിനിങ്ങാണ്‌ യാത്രയുടെ ലക്ഷ്യം . റെഡ്ഡിങ്ങിലെ ഒരു ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു ട്രെയിനിങ്ങ്‌. താമസം ഹോളിഡേ ഇന്നില്‍ . രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പരിശീലനം തന്നെ. ട്രെയിനിങ്ങിനിടയ്ക്ക് , ചിലപ്പോള്‍ പരിശീലകന്‍ നിക്ക് റിയാന്റെ വക ഒരു ചോദ്യമുണ്ട്.
" It's so hot here. Anybody joining me for a beer ?"
ആരോടാണ്‌ ചോദിക്കുന്നത് ? കേള്‍ക്കേണ്ട താമസം ഞാന്‍ റെഡി.
11 പേരുള്ള ക്ലാസ്സില്‍നിന്ന് ഞാനടക്കം മൂന്നാലുപേര്‍ നിക്ക് റിയാനു്‌ കമ്പനി കൊടുക്കും . തെരുവിന്റെ മറുവശത്തുള്ള പബ്ബില്‍ നിന്ന് വയറുനിറയെ ബിയറും കുടിച്ച് വീണ്ടും ഹാളില്‍ വന്നിരിക്കും , പഠിക്കാന്‍ . നിഷാദിന്‌ ബിയര്‍ ഹറാമായതുകൊണ്ട് അവനിത് നോക്കിനില്‍ക്കും , പടമെടുക്കും , . അത്രതന്നെ. ദാ ഒരു പടം കണ്ടോളൂ.

ഒരാഴ്ചനീണ്ടുനിന്ന പരിശീലനത്തിന്റെ അവസാനദിവസം , Sondex ന്റെ ചിലവില്‍ ലണ്ടന്‍ മുഴുവന്‍ കൊണ്ടുപോയി കാണിച്ചു നിക്ക് റിയാന്‍ . ബിഗ്ഗ് ബെന്‍ , പാര്‍ലിമെന്റ് ഹൌസ് , വെസ്റ്റ് മിനിസ്റ്റര്‍ അബ്ബെ , ബക്കിങ്ങ്ഹാം പാലസ്, ട്രഫാള്‍ഗര്‍ സ്ക്വയര്‍ , പ്രസിഡന്റിന്റെ വീടിനു മുന്നില്‍, അങ്ങിനെ എല്ലായിടത്തും കറങ്ങിനടന്നു. ചില ചിത്രങ്ങള്‍ കണ്ടോളൂ.
(ഈ വലിയ ക്ലോക്ക് ടവറിനെയാണ്‌ ബിഗ്ഗ് ബെന്‍ എന്നുവിളിക്കുന്നത്. )
(ഈ ജൈന്റ് വീല്‍ -ലണ്ടണ്‍ ഐ - കറങ്ങുന്നത് പതുക്കെയാണെങ്കിലും, എനിക്ക് ഇത്തരം സാധനങ്ങളില്‍ കയറുന്നത് പേടിയായതുകൊണ്ട്, അതൊഴിവാക്കി.)
(ടോണി ബ്ലയറിന്റെ വീടിനുമുന്നിലെ ഒരു പ്രതിഷേധക്കാരന്റെകൂടെ ഞങ്ങളും കൂടി.)
(ട്രഫാള്‍ഗര്‍ സ്ക്വയറിലെ ഫൌണ്ടന്‍ )

കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതിനിടയ്ക്ക് , പുറത്ത് ചൂട് കൂടുതലാണെന്ന് പറഞ്ഞ് ബിയറും വാങ്ങിത്തന്നു നല്ലവരില്‍ നല്ലവനായ നിക്ക് റിയാന്‍ . ബക്കിങ്ങ്ഹാം പാലസിന്റെ വെളിയിലെ 'ചേന്‍ച് ഓഫ് ഗാര്‍ഡ് 'കാണേണ്ട ഒരു കാഴ്ചതന്നെയായിരുന്നു. ഒന്നുരണ്ട് ഫോട്ടോകള്‍ കണ്ടോളൂ.



പാലസിന്റെ മുന്‍പില്‍ നിന്നപ്പോള്‍ ആലോചിച്ചതിങ്ങനെയാണ്‌. ഈ കെട്ടിടം കേന്ദ്രമാക്കി എത്ര എത്ര രാജ്യങ്ങളാണ്‌ ഭരിക്കപ്പെട്ടിരുന്നത് ??!

രാത്രി ഭക്ഷണം ഒരു ചൈനീസ് റസ്റ്റോറന്റില്‍ നിന്നായിരുന്നു. അവിടെയും യഥേഷ്ടം ബിയര്‍ വാങ്ങിത്തന്നു നിക്ക് റിയാന്‍ .
ഒരാഴ്ചത്തെ പരിശീലനം കഴിഞ്ഞ് ചില സുഹൃത്തുക്കളുടെ വീടുകളൊക്കെ സന്ദര്‍ശിച്ചു. സഹപാഠിയും സഹമുറിയനുമായിരുന്ന ജോഷിയുടെ വീടിന്റെ പിന്നാമ്പുറത്ത് മറ്റൊരു സഹപാഠിയായ ശ്രീകുമാറിന്റെയും , കോളേജിലെ ഒരു കായിക താരമായിരുന്ന രാജീവന്‍ രാമത്തിന്റേയും ഒക്കെ ഒരുമിച്ച് ആഘോഷിച്ച ബാര്‍ബക്യൂ പാര്‍ട്ടി ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
നാട്ടുകാരനായ നാരായണന്‍ എന്ന നാരപ്പന്റെ ഹമല്‍ ഹമസ്റ്റഡിലിള്ള വീട്ടിലും ഒരു ദിവസം തങ്ങി. 'കൊച്ചിന്‍ ' എന്നുപേരുള്ള രണ്ട് ഇന്ത്യന്‍ റസ്റ്റോറന്റിസിന്റെ ഉടമസ്ഥനാണ്‌ നാരപ്പന്‍ . റസ്റ്റോറന്റിന്റെ ഉള്‍വശം കണ്ടോളൂ.

മടങ്ങുന്നതിനുമുന്‍പൊരു ദിവസംകൂടെ ലണ്ടനില്‍ കറങ്ങി. കണ്ടിട്ടും കണ്ടിട്ടും തീരാത്ത നഗരക്കാഴ്ചകള്‍ നന്നായി ചുറ്റിനടന്ന് കണ്ടു. ടവര്‍ ബ്രിഡ്ജിന്റെ മുന്‍പില്‍ പോയിനിന്ന് പടമെടുത്തു.
മാഡം ടുസ്സോട്ടിന്റെ വാക്സ് മ്യൂസിയത്തില്‍ കുറെയധികം സമയം ചിലവഴിച്ചു. ഇന്ദിരാഗാന്ധി , ഫിഡല്‍ കാസ്ടോ, അഡോള്‍ഫ് ഹിറ്റ്ലര്‍ , മറിലിന്‍ മണ്‍റോ, അമിതാഭ് ബച്ചന്‍ , ആര്‍നോള്‍ഡ് '' ശിവശങ്കരന്‍ '' , ജനിഫര്‍ ലോപ്പസ് , തുടങ്ങി ജീവിച്ചിരിക്കുന്നതും , മരിച്ചുപോയതുമായ സകല മഹാത്മാക്കളുടേയുംകൂടെ നിന്ന് ക്യാമറയിലെ ബാറ്ററി തീരുന്നതുവരെ ഫോട്ടോകളെടുത്തു.


മടക്കയാത്രയില്‍ ബേക്കര്‍ സ്ടീറ്റില്‍ എന്തിനോവേണ്ടി ഇറങ്ങിയപ്പോള്‍ കൌതുകം ജനിപ്പിക്കുന്ന ആ കാഴ്ച്ച കണ്ടു. ഷെര്‍ലാക്ക് ഹോമ്സിനെപ്പോലെ വേഷം കേട്ടിയ ഒരു കക്ഷിയതാ ജനങ്ങളുടെയിടയിലൂടെയെല്ലാം കറങ്ങിനടക്കുന്നു. ദേ പിടിച്ചോ അതിയാന്റെ പടം .

മറ്റുചില നഗരക്കാഴ്ച്ചകളും കൂടെ കണ്ടോളൂ.
(സിനിമാ തീയറ്ററിനുമുന്‍പിലെ തിരക്ക് )
(ഭിക്ഷക്കാര്‍ എല്ലാ രാജ്യത്തുമുണ്ട് . ഭിക്ഷാപാത്രം മുന്‍പില്‍ വച്ച് റേഡിയോയില്‍ സംഗീതവും കേട്ടുറങ്ങുന്ന ഒരു സ്റ്റൈലന്‍ ഭിക്ഷാംദേഹി.)
(ഒരു തെരുക്കൂത്തുകാരന്‍ )

ദിവസങ്ങള്‍ കഴിഞ്ഞുപോയതറിയില്ല. മടക്കയാത്രയ്ക്കുള്ള സമയമായിരിക്കുന്നു. കാഴ്ച്ചകള്‍ മുഴുവനുമൊന്നും കണ്ടിട്ടില്ലെന്നറിയാം . ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഇത്രയുമൊക്കെ കറങ്ങാന്‍ പറ്റിയതുതന്നെ ഭാഗ്യം . പിന്നീടൊരിക്കല്‍ വീണ്ടും വരണം . കുറെക്കൂടെ വിശാലമായി കറങ്ങണം.
ഇതിനിടയില്‍ ഒരു കാര്യം പറയാന്‍ മറന്നുപോയി.
നിഷാദുമായി ഒരിക്കല്‍ തെരുവിലൂടെ നടക്കുമ്പോള്‍ ജനങ്ങളുമുഴുവന്‍ ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നു. ചിലര്‍ നോക്കിച്ചിരിക്കുന്നുമുണ്ട് . അതെ കളിയാക്കിച്ചിരി തന്നെ. അതാ ചില കുട്ടികള്‍ കൈചൂണ്ടിക്കാണിക്കുന്നു. അയ്യേ!! ഇവരെന്താ ഇങ്ങിനെ? സാധാരണ സായിപ്പിങ്ങിനെയൊന്നുമല്ലല്ലോ?!
മറ്റുള്ളവരെയൊന്നും ശ്രദ്ധിക്കുകപോലുമില്ലല്ലോ!! കൈ ചൂണ്ടിക്കാണിക്കുകയെന്നാല്‍ വല്ല്യ അപരാധമല്ലെ സായിപ്പിന്റെ നാട്ടില്‍ . എന്നിട്ടിപ്പോളെന്താ ഇങ്ങനെ? ഞങ്ങളാകെ അങ്കലാപ്പിലായി.
"ടേയ് നിഷാദേ, നമ്മളെങ്ങാനും പാന്റിന്റെ സിപ്പിടാന്‍ മറന്നോ?! ശരിക്കൊന്ന് നോക്കിക്കേ"
പിന്നേ......ഇവിടെ നേരെ ചൊവ്വേ തുണിപോലും
ഉടുക്കാതെ എത്രയെണ്ണമാണ്‌ റോഡുമുഴുവന്‍ അഴിഞ്ഞാടി നടക്കുന്നത് . അതിനിടയില്‍ നമ്മളിപ്പോ ഒരു സിപ്പിട്ടില്ലെങ്കിലെന്താ എന്ന ഭാവത്തിലാണ്‌ നിഷാദ്.

എന്തായാലും അധികനേരം പിടിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല. വേഗം ഹോട്ടല്‍ മുറിയില്‍ക്കയറി വാതിലടച്ചേക്കാം . ഒരു കുഴപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് സ്വയം തോന്നിയത് ഞങ്ങളുടെ വേഷമായിരുന്നു. രണ്ടുപേരും നീല ജീന്‍സ് , വെളുത്ത ടി-ഷര്‍ട്ട്, അതിമുകളില്‍ ഒരു കൈയില്ലാത്ത ഓറന്ചു നിറത്തിലുള്ള മേല്‍ക്കുപ്പായം . ഇംഗ്ലീഷുകാര്‍ക്ക് ചൂടുകാലമാണെങ്കിലും , വൈകുന്നേരമാകുമ്പോളേക്ക് ഞങ്ങള്‍ക്ക് ചെറിയ തണുപ്പ് തോന്നിയതുകൊണ്ടാണ്‌ മേല്‍ക്കുപ്പായം വലിച്ചിട്ടത് . അല്ലെങ്കില്‍ , അതിനി വല്ല സ്വവര്‍ഗ്ഗപ്രേമികളുടേയും ഡ്രസ്സ് കോഡോ മറ്റോ ആണോ?!
ആണെങ്കിലെന്താ? ഇവരുടെ നാട്ടില്‍ സ്വവര്‍ഗ്ഗാനുരാഗവും , അവറ്റകളുടെ കല്യാണവും വരെ ഒരു പാപമൊന്നുമല്ലല്ലോ?!. അതിനെന്താ ഇത്ര നോക്കിച്ചിരിക്കാന്‍ ?
എതിരെവന്ന ഒരു സായിപ്പിനെ തടഞ്ഞുനിര്‍ത്തി ഞങ്ങളുടെ ഒരു ഫോട്ടൊ എടുപ്പിച്ചു. ഫോട്ടൊ എടുക്കുമ്പോള്‍ , അങ്ങോരും ചിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുനോക്കി. ഏയ് അതിയാന്‍ ചിരിക്കുന്നൊന്നുമില്ല. ചിലപ്പോള്‍ ഞങ്ങള്‌ സ്ഥലംവിട്ടതിനുശേഷം അറഞ്ഞുചിരിച്ച് കുടല്‌ വെളിയില്‍ വന്നുകാണും!!
എന്തായാലും ശരി, ആ ചിരികളുടെ പൊരുള്‍ ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നു.ഇനി നിങ്ങളുതന്നെ കണ്ടിട്ടു പറ. എന്തെങ്കിലും കുഴപ്പമുണ്ടോ ??
ഫോട്ടൊ ദാണ്ടെ താഴെ ഇട്ടിരിക്കുന്നു.

Sunday 16 December 2007

എ.കെ.47

ഈ യാത്രാവിവരണം മാതൃഭൂമി ‘ബ്ലോഗന’യില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ .






ചെറുപ്പത്തില്‍ കളിത്തോക്കുകള്‍ സ്വന്തമായിട്ടില്ലാത്ത കുട്ടികള്‍ ഈ തലമുറയില്‍ വിരളമായിരിക്കും, പ്രത്യേകിച്ച്‌ ആണ്‍കുട്ടികള്‍. എന്റെ തലമുറയില്‍ ഏതായാലും, കളിത്തോക്കില്ലാതിരുന്ന കുട്ടികള്‍ ഒരുപാടുണ്ടാകും, ഞാനടക്കം. എനിക്കു്‌ കളിപ്പാട്ടങ്ങള്‍ തന്നെ ഇല്ലായിരുന്നു.

അതിന്റെയെല്ലാം വിഷമം തീര്‍ത്തുകൊണ്ടു്‌, ഒരിക്കല്‍ ശരിക്കുള്ള തോക്കുതന്നെ ഉപയോഗിക്കാന്‍ അവസരം കിട്ടി.(2002 സെപ്റ്റംബര്‍ മാസത്തിലാണു്‌ സംഭവം. തീയതി ഓര്‍മ്മയില്ല.)

അതും സാധാരണ തോക്കൊന്നുമല്ല്ല. റഷ്യക്കാരന്‍ മിഖായെല്‍ കലാഷ്ണിക്കോവ്‌ ഡിസൈന്‍ ചെയ്തതും, മറ്റേതൊരു അസള്‍ട്ട്‌ റൈഫിളിനേക്കാള്‍ക്കൂടുതലായി ഇപ്പോഴും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതുമായ, സാക്ഷാല്‍ അവ്ട്ടോമാറ്റ്‌ കലാഷ്ണിക്കോവ്‌ എന്ന എ.കെ.-47 തന്നെ.

സുരേഷ് ഗോപിയുടെ ഒരു ആക്ഷന്‍ സിനിമയില്‍, എന്‍.എഫ്. വര്‍ഗ്ഗീസ്സ്‌ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം, ഒരു ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായി കൈയ്യില്‍ക്കിട്ടുന്ന എ.കെ.-47 എടുത്ത്‌, ആര്‍ത്തിയോടെ ആകാശത്തേക്ക്‌ നിറയൊഴിക്കുന്ന ഒരു രംഗം, രോമാഞ്ചത്തോടെയാണ്‌ കണ്ടിരുന്നിട്ടുള്ളത്‌.

തോക്കുകളുടെ കൂട്ടത്തിലെ ആ കില്ലാടിയെയാണ്‌ നേരിട്ട്‌കാണാനും, തൊടാനും, പിന്നെ വലത്തെ തോളില്‍ പാത്തി ചേര്‍ത്തുവെച്ച്‌ നിറയൊഴിക്കാനും കഴിഞ്ഞതെന്നോര്‍ക്കുമ്പോള്‍, ഇപ്പോഴും കുളിരുകോരിയിടുന്നു. കുറച്ചൊന്നുമല്ല. ഒന്നൊന്നര ടണ്‍ കുളിരു്‌.

എണ്ണപ്പാടത്തെ ജോലിസംബന്ധിച്ച്‌ 'യമന്‍' എന്ന രാജ്യത്ത്‌ ആദ്യമായി പോയതു്‌ 2002 സെപ്റ്റംബറിലാണ്‌. യമന്റെ തലസ്ഥാനമായ 'സന' യില്‍ ഹോട്ടല്‍മുറിയിലാണ്‌ ആദ്യത്തെദിവസം താമസിച്ചത്‌. അടുത്തദിവസം മാരിബ്ബ്‌ വഴി സാഫിര്‍ എന്ന സ്ഥലത്തേക്ക്‌ പോകണം. 'കാല്‍വാലി സൈപ്രസ്‌ ' എന്നു പേരുള്ള ഒരു വിദേശകമ്പനിയുടെ ഓണ്‍ഷോര്‍ റിഗ്ഗിലേക്കാണ്‌ യാത്ര. കമ്പനിയുടെ പ്രതിനിധി കൂട്ടിക്കൊണ്ടുപോകാന്‍ ഹോട്ടലില്‍ വരുമെന്നാണ്‌ കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. രാവിലെതന്നെ കുളിച്ച്‌ കുട്ടപ്പനായി യാത്രയ്ക്കുവേണ്ടി തയ്യാറായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോള്‍ മുറിയിലെ ഫോണ്‍ ചിലച്ചു. റിസപ്‌ഷനില്‍നിന്നാണ്‌. കൂട്ടിക്കോണ്ടുപോകാനുള്ള ആള്‍ വന്നിരിക്കുന്നു. ബാഗുമെടുത്ത്‌ താഴെ റിസപ്‌ഷനില്‍ച്ചെന്നപ്പോളതാ കമ്പനിയുടെ പ്രതിനിധി കാത്തുനില്‍ക്കുന്നു. അഞ്ചരയടിപ്പൊക്കവും, അതുനുതക്കവണ്ണവുമുള്ള ഒരു അരോഗദൃഢഗാത്രന്‍.

പണ്ട്‌ നമ്മുടെ നാട്ടിലെ പെണ്ണുങ്ങള്‍ ഇട്ടിരുന്ന മാക്സി പോലുള്ള ഒന്നാണ്‌ വേഷം. കണങ്കാലിനു മുകളില്‍വരെ ഇറക്കം കാണും. ചെറിയ ചെറിയ, ചുവപ്പും, വെളുപ്പും കള്ളികളുള്ള തുണികൊണ്ട്‌ തലയില്‍ക്കെട്ടിയിരിക്കുന്നു. മുഖത്ത്‌ വലത്തേക്കവിളില്‍ സാമാന്യം വലിയ ഒരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ തേനീച്ച കുത്തിയതുപോലുള്ള ഒരു മുഴ. മാക്സിയെ രണ്ടായി വിഭജിച്ചുകൊണ്ട്‌ അരയില്‍ ഇറച്ചിവെട്ടുകാരന്‍ അദ്രുമാന്‍ കെട്ടുന്നതുപോലുള്ള നാലിഞ്ച്‌ വീതിയുള്ള ബെല്‍റ്റ്‌. ഈ ബെല്‍റ്റില്‍ ഒരു വശത്ത്‌ മൊബൈല്‍ ഫോണ്‍ ഒന്ന്‌ തൂക്കിയിട്ടിരിക്കുന്നു. മദ്ധ്യഭാഗത്ത്‌ ഒരടിയോളം നീളമുള്ള, അറ്റംവളഞ്ഞതും, ചിത്രപ്പണികള്‍ചെയ്ത തുകലുറയുള്ളതുമായ, മരത്തിന്റെ പിടിയുള്ള ഒരു കത്തി. നിറയെകൊത്തുപണികളുള്ള ഈ മരപ്പിടി നെഞ്ചൊപ്പം ഉയര്‍ന്നുനില്‍ക്കുന്നു.

ബെല്‍റ്റിന്റെ മറുവശം കണ്ടപ്പോള്‍ അന്തപ്രാണന്‍കത്തി. മൊബൈല്‍ഫോണ്‍ തൂങ്ങിക്കിടക്കുന്നതിനേക്കാള്‍ ലാഘവത്തോടെ ഞാന്നുകിടക്കുന്നു ഒന്നാന്തരമൊരു കൈത്തോക്ക്‌.

എന്റമ്മേ...

ഈ പഹയന്‍ എന്നെ റിഗ്ഗിലേക്ക്‌ ‌കൊണ്ടുപോകാന്‍ വന്നതാണോ, അതോ തട്ടിക്കൊണ്ടുപോയി വിലപേശാനുള്ള പരിപാടിയാണോ? എന്തായാലും രണ്ടിലൊന്ന്‌ അറിഞ്ഞിട്ടുമതി എവന്റെകൂടെയുള്ള യാത്ര.

റിസപ്‌ഷനിസ്റ്റിനോട്‌ ചെന്ന്‌ കാര്യം ചോദിച്ചു. ഈ യമകിങ്കരന്‍തന്നെയാണോ എന്നെ കെട്ടിയെടുക്കാന്‍വന്നിരിക്കുന്നതു്‌ ? എവന്റെ നെഞ്ചത്തെന്താ കത്തിയും, കൃപാണും, തോക്കുമെല്ലാം തൂക്കിയിട്ടിരിക്കുന്നതു്‌ ? തോക്കിലിടാനുള്ള ഉണ്ടയാണോ ഇവന്റെ വലത്തേക്കവിളില്‍ മുഴച്ചിരിക്കുന്നത്‌ ?

റിസപ്‌ഷനിസ്റ്റ്‌ ഒരു ചെറുചിരിയോടെ അറിയാവുന്ന ഇംഗ്ലീഷില്‍ കാര്യം മനസ്സിലാക്കിത്തന്നു. യമന്‍ മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര വിദേശികള്‍ക്കുമാത്രമല്ല, തദ്ദേശവാസികള്‍ക്കുപോലും അത്ര അഭികാമ്യമല്ല. മരുഭൂമിയിലെ സ്ഥിരതാമസക്കാരായ " ബദു" എന്ന ഓമനപ്പേരിലറിയപ്പെടുന്ന മിടുക്കന്മാര്‍, കത്തിയോ, തോക്കോ കാണിച്ച്‌, നിങ്ങള്‍ ‍സഞ്ചരിക്കുന്ന വാഹനവും, പിന്നെ, അടിവസ്ത്രമടക്കമുള്ള സ്ഥാവരജംഗമവസ്തുക്കളും അടിച്ചുമാറ്റിക്കളയും. എതിര്‍ക്കാന്‍ നിന്നാലോ, അടിവസ്ത്രം ഊരാന്‍ അമാന്തം കാണിച്ചാലോ, ബദു ചേകവന്മാര്‍, ചുരികത്തലപ്പുകൊണ്ടോ, വെടിയുണ്ടകൊണ്ടോ കണക്കുതീര്‍ക്കും.

പിന്നെ, ഈ വന്നിരിക്കുന്നവന്റെ വായില്‍ക്കിടക്കുന്നതു്‌ വെടിയുണ്ടയൊന്നുമല്ല. അതു്‌ ഞങ്ങള്‍ യമനികള്‍ ഒരു നേരംപോക്കിനുവേണ്ടി ചവയ്ക്കുന്ന ഗാട്ടെന്നുവിളിക്കുന്ന ഒരുതരം ഇലയുടെ ചണ്ടിയാണ്‌. ഇല ചവച്ചരച്ച്‌ നീരുകുടിച്ചശേഷം ചണ്ടി കവിളില്‍ത്തന്നെ സൂക്ഷിക്കും, രാത്രി കിടക്കാന്‍ ‍പോകുന്നതിനുമുന്‍പ് എപ്പോളെങ്കിലും തുപ്പിക്കളഞ്ഞാലായി.

ഈ ‍ വന്നിരിക്കുന്ന ഗാട്ടുതീറ്റക്കാരന്‍ നിന്റെ വഴികാട്ടിയും, ഡ്രൈവറും, ബോഡിഗാര്‍ഡും കൂടെയാണ്‌. 3 ഇന്‍ 1. എന്‍ജോയ്‌ യുവര്‍സെല്‍ഫ്‌.

അന്തോണീസുണ്യാളാ...... ചതിച്ചല്ലോ. ഇത്രയും പുലിവാലുള്ള ഈ ദുനിയാവിലേക്കാണോ പണിക്കാണെന്നും പറഞ്ഞ്‌ അബുദാബിയില്‍നിന്നും കേറ്റിവിട്ടതു്‌ !!!

എന്തുചെയ്യണമെന്നറിയാതെ മിഴിച്ചുനില്‍ക്കുമ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ടായിക്കഴിഞ്ഞു. മനസ്സില്ലാമനസ്സോടെ വണ്ടിക്കകത്തുകയറി ഇരുന്നു. വരുന്നിടത്തുവെച്ചുകാണാം. അത്രതന്നെ.

3 ഇന്‍ 1 ന്റെ പേര്‌ ചോദിച്ച്‌ മനസ്സിലാക്കാന്‍ ശ്രമിച്ചപ്പോളാണ്‌ ഒരു കാര്യം മനസ്സിലായത്‌. അറബിയല്ലാതെ മറ്റൊരു ഭാഷയും ട്യൂണാകുന്നില്ല. ഇപ്പൊ മുഴുവനായി. കൂനിന്മേല്‍ കുരു, അതിന്റെ മുകളില്‍ ചൊറി, എന്നു പറഞ്ഞപോലെ. വള്ളത്തോള്‍ നഗറിലും, കലാമണ്ഡലത്തിലുമുള്ള സകല കലാകാരന്മാരെയും മനസ്സില്‍ധ്യാനിച്ചുകൊണ്ടുള്ള ഒരു പ്രകടനമായിരുന്നു അവിടന്നങ്ങോട്ട്‌.

പേരു്‌ പ്രവാചകന്റേതുതന്നെ. മൊഹമ്മദ്‌. അതില്‍ക്കൂടുതലൊന്നും അറിഞ്ഞിട്ട്‌ പ്രത്യേകിച്ച്‌ പ്രയോജനം ഉണ്ടെന്നുതോന്നാഞ്ഞതുകൊണ്ട്‌ ആട്ടക്കഥയ്ക്കു്‌ താല്‍ക്കാലിക വിരാമമിട്ടു. അന്യായവേഗതയിലാണു്‌ വണ്ടി ഓടിക്കൊണ്ടിരിക്കുന്നതു്‌. 100 കിലോമീറ്ററില്‍ താഴെ വേഗതയില്‍ ഓട്ടിക്കുന്നത്‌ ഈ രാജ്യത്തു്‌ ക്രിമിനല്‍ക്കുറ്റമോ മറ്റോ ആണോ? ആര്‍ക്കറിയാം? ആരോട് ‌ചോദിക്കാനാണ്‌ ?

10 മിനിറ്റോളം യാത്രചെയ്തുകാണും. ചെക്ക്‌പോസ്റ്റ്‌ പോലുള്ള ഒരിടത്തുവണ്ടിനിര്‍ത്തി മൊഹമ്മദ്‌ അപ്രത്യക്ഷനാകുന്നു. ഒന്നുരണ്ട്‌ പട്ടാളക്കാര്‍ വണ്ടി വളഞ്ഞ്‌ , അറബിയിലെന്തോ ചോദിച്ചു. എനിക്കെന്തുമനസ്സിലാകാനാ? അവന്മാരിനി മലയാളത്തില്‍ച്ചോദിച്ചാലും എനിക്കു്‌ മനസ്സിലാക്കാന്‍ പറ്റില്ല. എല്ലാവര്‍ക്കും ഏതെങ്കിലുമൊരു കവിളില്‍ ഗാട്ട്‌ മുഴയുണ്ട്‌. അതിനുള്ളില്‍ക്കൂടെ ഒരു ഭാഷയും നേരെ ചൊവ്വെ പുറത്തുവരുമെന്ന്‌ എനിക്കു്‌ തോന്നിയില്ല.

അതിനിടയില്‍ ഒരു പട്ടാളക്കാരന്‍ വണ്ടിയിലേക്ക്‌ കൈയിട്ട്‌ ഡാഷ്‌ബോര്‍ഡില്‍നിന്നും ഒരു കടലാസ്സ്‌ വലിച്ചെടുത്തു. എന്നെത്തട്ടിക്കളയാനുള്ള വാറണ്ടൊ മറ്റോ ആണോ പടച്ചോനേ!! രണ്ടുപേരും അറബിയിലെന്തോ പിറുപിറുത്തു. ആര്‌ തട്ടണമെന്നു്‌ തീരുമാനിക്കുകയായിരിക്കും. പെട്ടെന്നതാ ഒരു പട്ടാളക്കാരന്‍ എന്റെ നേരെ കൈ നീട്ടുന്നു, പിടിച്ച് കുലുക്കുന്നു.

"അസ്സലാമാലൈക്കും".

ഒട്ടും താമസിയാതെ മറുപടി കൊടുത്തു.
"വാ അലൈക്കും ഉസലാം"
(നാടോടിക്കാറ്റ്‌ സിനിമയിലെ ഗഫൂര്‍ക്കയ്ക്കു്‌ നന്ദി. ഇപ്പറഞ്ഞ മറുപടി പഠിപ്പിച്ചുതന്നതു്‌ അങ്ങോരാണല്ലോ.)

"ആദാ ഹിന്ദി ? " ദേ വരുന്നു അടുത്ത ചോദ്യം.

"ആദാ ആദാ...." എന്നു മറുപടിയും കൊടുത്തു.

അപ്പോളേക്കുമതാ എവിടെനിന്നോ മൊഹമ്മദ്‌ പ്രത്യക്ഷപ്പെടുന്നു. ദുഷ്ടാ...എന്നെക്കൊല‌യ്ക്ക് കൊടുത്തിട്ട്‌ എവിടെപ്പോയിക്കിടക്കുവായിരുന്നു?

വണ്ടിയില്‍നിന്നെടുത്ത മരണവാറണ്ട്‌ മൊഹമ്മദിന്‌ തിരിച്ചുകൊടുത്തുകൊണ്ട് രണ്ടാമത്തെ പട്ടാളക്കാരന്റെ കല്‍പ്പന വരുന്നു. " യാ അള്ളാ റോഹ്‌ "

പടച്ചോന്‍ കാത്തു. കൊല്ലുന്നില്ലെന്ന്‌ തോന്നുന്നു. മുഹമ്മദ്‌, ഡ്രൈവര്‍ സീറ്റില്‍ക്കയറിയിരുന്ന്‌ ഡോറടച്ചു. അതിനുശേഷമായിരുന്നു ത്രില്ലടിപ്പിക്കുന്ന ആ രംഗം.

തന്റെ വലത്തെത്തോളില്‍ത്തൂക്കിയിട്ടിരുന്ന എന്തോ ഒന്നെടുത്ത്‌ ഞങ്ങളുടെ രണ്ടുപേരുടേയും സീറ്റിനിടയിലുള്ള ഗ്യാപ്പില്‍ സ്ഥാപിക്കുന്നു കക്ഷി. അതു്‌ മറ്റൊന്നുമല്ല. കഥാനായകന്‍ എ.കെ.- 47 തന്നെ. മാഗസ്സീനെന്നൊ, കാട്ട്റിഡ്‌ജെന്നോ വിളിക്കുന്ന സാധനം വേര്‍പെടുത്തി ഡാഷിനകത്തു്‌ വെക്കുന്നു. ഞാനെന്താണീക്കാണുന്നത്‌. കണ്ണുകളെ വിശ്വസിക്കണോ? വേണ്ടയോ? നിര്‍ന്നിമേഷനായി അതിനെത്തന്നെ നോക്കിയിരുന്നു, കുറെയധികംനേരം.

ഇവനെപ്പറ്റി കുറെയധികം സംശയങ്ങളുണ്ട്‌.
എന്തുവില വരും?
എത്ര റേഞ്ച്‌ കിട്ടും?
എത്ര റൌണ്ട്‌ വെടിവെക്കാം?
ഒരുണ്ടയ്ക്കു്‌ എന്തുവില വരും?
നിങ്ങള്‍ക്കിതെവിടെനിന്ന്‌ കിട്ടുന്നു?
ഇതെടുത്ത്‌ എപ്പോഴെങ്കിലും പ്രയോഗിക്കേണ്ടിവന്നിട്ടുണ്ടോ?
ഉണ്ടെങ്കില്‍ എത്രപേരെ ഇതുവരെ അവസാനിപ്പിച്ചിട്ടുണ്ട്‌ ?

അങ്ങിനെ പോകുന്നു സംശയങ്ങളുടെ കൂമ്പാരം. പക്ഷെ മൊഹമ്മദിനോടെങ്ങിനെ ചോദിക്കും?അതിനുംവേണ്ടിയുള്ള കഥകളിയൊന്നും എനിക്കറിയില്ല. വണ്ടി വീണ്ടും കുതിച്ചുപാഞ്ഞു. ഞാനെന്റെ സംശയങ്ങളുമായി മനസ്സില്‍ മല്ലടിച്ചു. ഉച്ചയ്ക്കു്‌ ഒരു മണിയായിക്കാണും. ഭക്ഷണം കഴിക്കാന്‍വേണ്ടിയായിരിക്കണം, വണ്ടി സൈഡായി. റസ്റ്റോറന്‍ഡ്‌ എന്നൊന്നും പറയാന്‍ പറ്റില്ല. നമ്മുടെ നാട്ടിലെ ഏറ്റവും തല്ലിപ്പൊളി ധാബകളേക്കാളും ദാരിദ്ര്യംപിടിച്ച ഒരു കൂര. ഒറ്റ നോട്ടത്തില്‍ത്തന്നെ മനംമടുക്കും. പക്ഷെ ആ ഏരിയായിലെങ്ങും ഇതിനേക്കാള്‍ ബെസ്റ്റ്‌ ഭക്ഷണം കിട്ടുന്ന വേറൊരു സ്ഥലം ഉണ്ടെന്നുതോന്നുന്നില്ല. വിശന്നിട്ടുവയ്യ. എന്തെങ്കിലുമാകട്ടെ. കിട്ടുന്നതു്‌ വെട്ടിവിഴുങ്ങാം.

മൊഹമ്മദ്‌ എ.കെ. - 47 നും എടുത്ത്‌, നിലത്തുവിരിച്ചിരുന്ന പായപോലുള്ള ഒന്നില്‍ ഇരിപ്പായി. മേശയും, കസേരയും, ഒന്നുമില്ല. എല്ലാവരും നിലത്തുതന്നെയാണ്‌ ഇരിപ്പ്‌. നാലും അഞ്ചുംപേര്‍ വളഞ്ഞിരുന്ന്‌ വലിയ തളികപോലുള്ള പാത്രത്തില്‍നിന്ന്‌ വാരിവിഴുങ്ങുന്നു. വേറെ വേറെ പാത്രത്തിലൊന്നും തിന്നാന്‍ പറ്റുമെന്ന്‌ തോന്നുന്നില്ല. ഒരു പാത്രത്തില്‍ ഉണ്ട്‌, ഒരു പായയില്‍ ഉറങ്ങിയെന്നൊക്കെ പറയുന്നത്‌ ഇവരെപ്പറ്റിയായിരിക്കും!

പാക്കിസ്ഥാനികളുണ്ടാക്കുന്നപോലുള്ള വലിയ റൊട്ടിയും, മട്ടന്‍ ബിരിയാണിയും, ജീവിതത്തിലിതുവരെ കാണാത്തൊരു വെജിറ്റബിള്‍ കറിയും കൊണ്ടുവന്നുവച്ചു, മറ്റൊരു മാക്സിക്കാരന്‍. മാക്സി വെള്ളംകണ്ടിട്ടൊരു സെമസ്റ്ററെങ്കിലുമായിക്കാണും. വെജിറ്റബിള്‍ക്കറിയൊഴിച്ച്‌ ബാക്കിയെല്ലാം ഒറ്റപ്പാത്രത്തില്‍ത്തന്നെ. നാലാള്‍ക്കുള്ള ഭക്ഷണമെങ്കിലും കാണും.

മൊഹമ്മദ്‌ തലങ്ങും വിലങ്ങും നോക്കാതെ അറഞ്ഞുകയറ്റിത്തുടങ്ങി. അതിനിടയില്‍ റൊട്ടിപിടിച്ചുനോക്കി മുഷിഞ്ഞ മാക്സിക്കാരനോടെന്തോ പറഞ്ഞു . അയാളും റൊട്ടിയിലാകെ പിടിച്ചുനോക്കിയശേഷം അതെടുത്തുകൊണ്ടുപോയി, പകരം വേറൊന്ന്‌ കൊണ്ടുവന്നിട്ടു. ഈ വന്ന റൊട്ടിയിലും എത്ര യമനികള്‍ പിടിച്ച്‌ പരിശോധന നടത്തിക്കാണുമെന്നാര്‍ക്കറിയാം? അതുകൊണ്ട്‌ റൊട്ടി തിന്നണ്ടെന്നു്‌ തീരുമാനിച്ചു. മൊഹമ്മദ്‌ കൈയിട്ട്‌ കൂട്ടിക്കുഴക്കാത്തഭാഗംനോക്കി, ജീവന്‍ കിടക്കാന്‍ വേണ്ടിമാത്രം, കുറച്ച്‌ ബിരിയാണിയുടെ ചോറ്‌ തിന്നു. പെട്ടെന്നെഴുന്നേറ്റ്‌ കൈകഴുകിവന്നപ്പോള്‍ മൊഹമ്മദെന്തോ അറബിയില്‍ ചോദിച്ചു. വിശപ്പ്‌ മാറിയോ? ഭക്ഷണം ഇഷ്ടപ്പെട്ടില്ലെ? അങ്ങിനെയെന്തെങ്കിലുമായിരിക്കും. വയറുനിറഞ്ഞെന്ന്‌ ആംഗ്യം കാണിച്ചു. ഇഷ്ടന്‍ വീണ്ടും ഭോജനപ്രക്രിയ തുടര്‍ന്നു. ഞാന്‍ പായയില്‍ക്കിടക്കുന്ന എ.കെ.- 47നേയും നോക്കിക്കൊണ്ട്‌ അവിടെത്തന്നെയിരുന്നു. ഇച്ചങ്ങാതി ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ കഥാനായകനെയെടുത്തൊന്ന്‌ താലോലിക്കണമെന്നും, അവന്റെ തൂക്കം നോക്കണമെന്നുമൊക്കെ മനസ്സിലാഗ്രഹമുണ്ടായിരുന്നെങ്കിലും മൊഹമ്മതെങ്ങിനെ പ്രതികരിക്കുമെന്നറിയാത്തതുകൊണ്ട്‌ ആ ആശ മനസ്സില്‍ത്തന്നെ അടക്കം ചെയ്തു.

ഭക്ഷണത്തിനുശേഷം വീണ്ടും 4 മണിക്കൂര്‍ യാത്ര. തോക്കു്‌ എന്റെ കൈയെത്തുംദൂരെത്തന്നെയുണ്ട്‌. ഇപ്രാവശ്യം വരുന്നതുവരട്ടെയെന്നുകരുതി, മൊഹമ്മദ്‌ കാണ്‍കെത്തന്നെ ഞാനവനെയൊന്ന് തൊട്ടുതലോടി. മൊഹമ്മദൊന്നും പറഞ്ഞില്ല. എനിക്കു്‌ സന്തോഷമായി. അത്രയെങ്കിലും സാധിച്ചല്ലോ.

പത്താമത്തെയൊ മറ്റൊ ചെക്കു്‌പോസ്റ്റ്‌ കഴിഞ്ഞുകാണും. റോഡിന്റെ ഒരു വശത്ത്‌ ചെറിയൊരാള്‍ക്കൂട്ടം. വണ്ടി സൈഡാക്കി മൊഹമ്മദും അക്കൂട്ടത്തില്‍ ലയിക്കുന്നു. അവിടെ ഗാട്ട്‌ വില്‍പ്പന നടക്കുകയാണു്‌. കൂട്ടത്തിലെല്ലാവരുടേയും തോളില്‍ കഥാനായകന്‍ തൂങ്ങിക്കിടക്കുന്നുണ്ട്‌. മൊഹമ്മദ്‌ ഗാട്ട്‌ വാങ്ങിവരുമ്പോളേക്കും മറ്റൊരു കൂട്ടം ജനങ്ങള്‍ റോഡിന്റെ മറുവശത്തുനിന്നും, ഗാട്ട്‌ വില്‍പ്പനകേന്ത്രവും കടന്ന്‌ മുന്നോട്ട്‌ നീങ്ങി. എല്ലാവരും അലക്കിത്തേച്ച പുത്തന്‍ മാക്സികളാണ്‌ ധരിച്ചിരിക്കുന്നത്‌. ഒരു കല്യാണഘോഷയാത്രയാണെന്നു തോന്നുന്നു. മണവാളനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഒരു മിടുക്കനെ കൂട്ടത്തില്‍ക്കാണാം. എല്ലാവരും തോക്കുധാരികള്‍തന്നെ. പെട്ടെന്നെല്ലാവരും നില്‍ക്കുന്നു. തോക്ക്‌ തോളില്‍തിന്നുമെടുത്ത്‌ മുകളിലേക്കുയര്‍ത്തി, നമ്മുടെ നാട്ടില്‍ ചില മന്ത്രിപുംഗവന്മാര്‍ മരിച്ചാല്‍, പൊലീസുകാര്‍ കൊടുക്കുന്ന സെറിമോണിയല്‍ (ആചാര)വെടി പോലെ, ഒരു റൌണ്ട്‌ വെടിയുതിര്‍ക്കുന്നു. നമ്മുടെ നാട്ടില്‍ കല്യാണപ്പാര്‍ട്ടി വരുമ്പോള്‍ പനിനീര്‌ തളിക്കുന്നതുപോലെ, ഇന്നാട്ടില്‍ ഇങ്ങനെയായിരിക്കും സ്വീകരണം. ആര്‍ക്കറിയം!?

വൈകുന്നേരമായപ്പോഴേക്കും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തി. ഇതിനിടയില്‍ കുറഞ്ഞതു്‌ 20 പട്ടാളച്ചെക്ക്‌ പോസ്റ്റിലെങ്കിലും വണ്ടി നിറുത്തിയിരുന്നു. ആവശ്യത്തിന്‌ തോക്കും തിരകളും കൈയ്യിലുണ്ടോ എന്നാണ്‌ ചെക്കിങ്ങ്‌. എന്നെക്കാണുമ്പോള്‍, ഹിന്ദി, ഹിന്ദി എന്നുപറഞ്ഞ്‌ പെട്ടെന്ന്‌ കടത്തിവിട്ടിരുന്നു. (ഹിന്ദിയല്ലെങ്കില്‍ എന്തുചെയ്യുമായിരുന്നു?ഹിന്ദി പഠിച്ചശേഷം പോയാമ്മതി ഊവെ എന്നുപറഞ്ഞ്‌ തടഞ്ഞുവെക്കുമായിരുന്നിരിക്കും !!!) ഒരുപാടു്‌ യമനികള്‍ ഹൈദരാബാദിലും മറ്റും വന്ന്‌ കല്യാണം കഴിച്ചിട്ടുണ്ടത്രേ! അതിന്റെ ഒരു സ്നേഹവും, സന്തോഷവുമാണത്രെ ഹിന്ദിക്കാരോട്‌. ഈ പട്ടാളക്കാരില്‍ ചിലരുടെയെങ്കിലും അമ്മമാര്‍ ഇന്ത്യക്കാരികളെല്ലന്നാരുകണ്ടു.

റിഗ്ഗിരിക്കുന്നതിനുചുറ്റും മൊട്ടക്കുന്നുകളാണ്‌. കുന്നെന്ന്‌ തീര്‍ത്തുപറയാന്‍പറ്റില്ല. ചെറിയ മലകള്‍ തന്നെ. റിഗ്ഗില്‍നിന്നും കുറച്ചുമാറി, ഒന്നുരണ്ടിടത്ത്‌ പട്ടാളക്കാരുടെ ടെന്‍ഡുകളുണ്ട്‌. ഞങ്ങള്‍ക്കുള്ള സെക്യൂരിറ്റിയാണ്‌.

ടെന്‍ഡിനുമുന്‍പില്‍, തുറന്ന ജീപ്പിനുമുകളില്‍, റാംബോ സിനിമയില്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ എടുത്തു പൊക്കിയിരുന്നതുപോലെയുള്ള, 5 അടി നീളവും, അതിനൊത്ത കനവുമുള്ള ഭീമാകാരനായ തോക്കൊരെണ്ണം പിടിപ്പിച്ചിരിക്കുന്നു. അതിനുകുറുകെ മാല മാലയായി കോര്‍ത്തിട്ട ബുള്ളറ്റിന്റെ ബെല്‍റ്റ്‌ തൂങ്ങിക്കിടക്കുന്നു. മറ്റൊരു ജീപ്പില്‍ റോക്കറ്റ്‌ ലോഞ്ചര്‍ ഒരെണ്ണമാണു്‌ കയറ്റിവച്ചിരിക്കുന്നതു്‌. യൂണിഫോമിലും അല്ലാതെയും ആഞ്ചാറ്‌ പട്ടാളക്കാര്‍ ഗാട്ടിന്റെ ഉണ്ടയും കവിളിലിട്ട്‌‌ കറങ്ങിനടക്കുന്നു. എണ്ണപ്പാടത്തെപ്പണിക്കാണോ, യുദ്ധക്കളത്തിലേക്കാണോ വന്നിരിക്കുന്നതെന്ന്‌ ചെറിയ സംശയം തോന്നാതിരുന്നില്ല.

ഒരാഴ്ചയോളം അവിടെ ജോലിയുണ്ടായിരുന്നു. ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോള്‍‍ ധൈര്യം സംഭരിച്ച്‌, ക്യാമറയും കൈയ്യിലെടുത്ത്‌, പട്ടാള ടെന്‍ഡുകളുടെ പരിസരത്തുക്കൂടെയൊക്കെയൊന്ന്‌ കറങ്ങിനോക്കി. കൂടുതലെന്തെങ്കിലും യുദ്ധസാമഗ്രികള്‍ കാണാന്‍പറ്റുമോ എന്നാണ്‌ ശ്രമം.

അതിനിടയില്‍ പട്ടാളക്കാരനൊരാളുടെ കണ്ണില്‍പ്പെട്ടു. ചതിച്ചോ ദൈവമേ..... ?

പക്ഷെ പ്രതീക്ഷിച്ചതിനുവിപരീതമായി, ഹാര്‍ദ്ദവമായ സ്വീകരണമാണ്‌ കിട്ടിയതു്‌. ടെന്‍ഡിനകത്തുവിളിച്ചിരുത്തി, ചെറിയ ഒരു ഗ്ലാസ്സില്‍ ''കാവ" തന്നു. എന്തൊക്കെയോ അറബിയില്‍പ്പറഞ്ഞു. ഹിന്ദി എന്നു പറയുമ്പോള്‍ മാത്രം, ഞാന്‍ " ആദ ആദ" എന്നുപറഞ്ഞുകൊണ്ടിരുന്നു. ക്യാമറ പുറത്തെടുത്ത്‌‌, ആംഗ്യം കാണിച്ചപ്പോള്‍ കൂടെനിന്ന്‌ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചു, അറ്റന്‍‍ഷനില്‍ത്തന്നെ. ഇതിനിടയില്‍ തോക്കൊന്ന്‌ കൈയ്യില്‍ക്കിട്ടാന്‍ ഒരു ശ്രമം നടത്തിനോക്കി. ആ ശ്രമവും ഫലിച്ചു. അങ്ങിനെ ഞാന്‍ ആദ്യമായി എ.കെ. - 47 ഒരെണ്ണം കൈയ്യിലേറ്റുവാങ്ങി. അങ്കത്തിനുപുറപ്പെടുംമുന്‍പ്‌ ഗുരുവിന്റെ കൈയ്യില്‍നിന്നും, ഉടവാള്‍ ഏറ്റുവാങ്ങുന്ന, തച്ചോളി ഒതേനനെപ്പോലെ, കടത്തനാടന്‍ അമ്പാടിയെപ്പോലെ, ആരോമല്‍ ചേകവരെപ്പോലെ.

ഇനിയൊരാഗ്രഹം ബാക്കിയുള്ളത്‌ ഇവനെയെടുത്തൊന്ന്‌ പ്രയോഗിക്കണം എന്നുള്ളതാണ്‌. അതിവരോട്‌ ചോദിക്കാനുള്ള ധൈര്യം എനിക്കില്ല. ഉണ്ടാകുകയുമില്ല. നമ്മുടെ ഇന്ത്യാമഹാരാജ്യത്തെ ഏതെങ്കിലും ഒരു പട്ടാളക്കാരനെ അടുത്തുകിട്ടുമ്പോള്‍, ചേട്ടാ, ആ തോക്കൊന്നു തരുമോ, ഒരു റൌണ്ട്‌ വെടിവച്ചിട്ടുതരാം എന്നു പറഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കും? ആലോചിക്കാന്‍തന്നെ വയ്യ. ഈ കേസിലാണെങ്കില്‍ ഭാഷപോലും വശമില്ല. വേണ്ട മോനേ. അപ്പൂതി മാത്രം വേണ്ട.

തോക്കുംപിടിച്ച്‌ ഇരുന്നും, നിന്നും കുറച്ചുകൂടെ പടങ്ങള്‍ എടുത്ത്‌ സ്ഥലം കാലിയാക്കി.

ഒരാഴ്ചയിലെ ജോലിക്കിടയില്‍ മുംബൈക്കാരന്‍ സുബ്രദ്‌ ദാലിനെ പരിചയപ്പെട്ടു. റിലയന്‍സിന്റെ ഡെപ്യൂട്ടി മാനേജരാണ്‌. റിലയന്‍സിന്‌, ഈ കമ്പനിയില്‍ 30% ഷെയര്‍ ഉണ്ടത്രെ. 30% ഷെയര്‍ യമന്‍ സര്‍ക്കാരിനാണ്‌. ബാക്കി 40 % ‘കാല്‍വാലി‘ക്കും. ഇടയ്ക്കിടയ്ക്കു്‌ റിലയന്‍സിന്റെ പ്രതിനിധിയായി സുബ്രദ്‌ ഇവിടെവരാറുണ്ട്‌. ജോലി കഴിഞ്ഞ്‌ സനയിലേക്ക്‌ സുബ്രദും, ഞാനും ഒരുമിച്ചാണ്‌ മടങ്ങിയത്‌. കൂട്ടത്തില്‍, എന്റെ കമ്പനിയിലെ മറ്റൊരു ജീവനക്കാരനും, യമനിയുമായ, സാലാ ഹനാനും ഉണ്ട്‌. ആറടിക്കുമുകളില്‍ പൊക്കവും, അതിനൊത്ത വണ്ണവുമുള്ള സാല ഹനാനെക്കണ്ടാല്‍ അല്ലാവുദ്ദീന്റെ അത്ഭുതവിളക്കില്‍നിന്നും പുറത്തുചാടിയ ഭൂതത്തെപ്പോലിരിക്കും.

മടക്കയാത്രയില്‍ അംഗരക്ഷകന്‍ മൊഹമ്മദല്ല. ഇപ്രാവശം, കണ്ടാല്‍ 16 വയസ്സുപോലും പ്രായം തോന്നിക്കാത്ത ഒരു കൊച്ചുചെറുക്കനാണു്‌ ആ റോള്‍ ഏറ്റെടുത്തിരിക്കുന്നതു്‌. പേരു്‌ അബ്ദുള്ള. മുഹമ്മദിനെയപേക്ഷിച്ച്‌ അബ്ദുള്ളയ്ക്കു്‌, ഒരു ഗുണമുണ്ട്‌. ഇഷ്ടന്‍ അത്യാവശം ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കും. ഇവന്റെ അമ്മ ചിലപ്പോള്‍ പരിഷ്ക്കാരിയും, വിദ്യാസമ്പന്നയുമായ ഒരു ഇന്ത്യാക്കാരിയായിരിക്കും. കൂടുതല്‍ സംസാരിച്ചപ്പോള്‍ ആ ഊഹം തെറ്റാണെന്ന്‌ മനസ്സിലായി. ഈ കക്ഷി പൂനയില്‍ ചെന്നു്‌ താമസിച്ച്‌ 2 വര്‍ഷം വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇംഗ്ലീഷും, ഹിന്ദിയും സ്റ്റേഷനുകള്‍ ട്യൂണാകുന്നത്‌.

ഒരു മണിക്കൂറോളം യാത്ര ചെയ്തുകാണും. സുബ്രദും, ഞാനും പിന്‍സീറ്റിലിരിക്കുന്നു. മുന്‍പില്‍ സാല ഹനാനും, അബ്ദുള്ളയും. (മുന്‍പില്‍ അറബി സ്റ്റേഷന്‍. പുറകില്‍ ഹിന്ദി.) ഇടയ്ക്കെപ്പോളോ കുറച്ചുനേരം സാല ഹനാനും വണ്ടിയോടിച്ചു. എ.കെ.- 47 സാലയുടേയും, അബ്ദുള്ളയുടേയും ഇടയില്‍, കുത്തിനിര്‍ത്തിയിരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ സുബ്രദ്ദിനൊരു സംശയം. സംശയമെന്ന്‌ തീര്‍ത്തുപറയാന്‍ പറ്റില്ല. പുള്ളിക്കാരന്‍ വിചാരിച്ചിരിക്കുന്നത് അങ്ങിനെയാണ്‌. ഈയിരിക്കുന്ന എ.കെ.- 47 ശരിക്കുള്ളതൊന്നുമല്ല, ഡമ്മിയായിരിക്കും. ബോംബെയിലും ചില സെക്യൂരിറ്റി ഗാര്‍ഡ്‌സിന്റെ അടുത്ത്‌ ഇതുപോലെ തോക്കെല്ലാം കണ്ടിട്ടിണ്ട്‌. ചുമ്മാ ആളെപ്പറ്റിക്കാന്‍. ഇതിനെപ്പറ്റി അറിയാത്ത കുറച്ചുപേരെ പേടിപ്പിക്കാന്‍ പറ്റുമായിരിക്കും. എല്ലാം ഡമ്മി തന്നെ.

എനിക്കു്‌ പക്ഷെ യാതൊരു സംശയവുമില്ല. കല്യാണഘോഷയാത്രയിലെ ‘പൊട്ടിക്കല്‍‘ ഞാന്‍ നേരിട്ട്‌ കണ്ടതാണല്ലോ ?

എങ്കില്‍പ്പിന്നെ സംശയനിവാരണം വരുത്തിയിട്ടുതന്നെ ബാക്കികാര്യമെന്ന്‌ സുബ്രദിന്‌ വാശി.
കാര്യം ഞാന്‍തന്നെ അബ്ദുള്ളയോട്‌ അവതരിപ്പിക്കുന്നു.

"ദേണ്ടേ ലിവന്‍ പറയുന്നു, ഇതു്‌ ഡമ്മിത്തോക്കാണെന്ന്‌ ".

സംശയം ഇപ്പോള്‍ തീര്‍ത്തുതരാമെന്നു‌പറഞ്ഞ്‌ അബ്ദുള്ള വണ്ടി റോട്ടില്‍നിന്നും സൈഡിലേക്കിറക്കുന്നു. റോഡിനിരുവശവും മരുഭൂമിയാണ്‌. വണ്ടിയിലുണ്ടായിരുന്ന ഒരു വാട്ടര്‍ബോട്ടിലുമെടുത്ത്‌ അബ്ദുള്ള പൂഴിയിലൂടെ കുറച്ചുദൂരം നടന്നു. ഒരു 50 മീറ്ററെങ്കിലും ദൂരെ, ബോട്ടില്‌ മണ്ണില്‍ കുത്തിനിര്‍ത്തിയതിനുശേഷം തിരിച്ച്‌ ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്കുവന്നു. എ.കെ. - 47 ന്റെ പാത്തി, വലത്തെത്തോളില്‍ വയ്ക്കുന്നതും, ബോട്ടിലിനെ നോക്കി ഉന്നം പിടിക്കുന്നതും, ബോട്ടില്‍ മണ്ണില്‍നിന്ന്‌ തെറിച്ചു‌പൊങ്ങുന്നതും 2 സെക്കന്റ്‌കൊണ്ട്‌ കഴിഞ്ഞു . എന്നിട്ട്‌, മുട്ടുകുത്തിയിരുന്ന്‌, തെറിച്ചുവീണ ബോട്ടിലിനെ ഒരിക്കല്‍ക്കൂടെ വെടിവെച്ച്‌ തെറിപ്പിക്കുന്നു. അതിനുശേഷം അന്ധാളിച്ചുനില്ക്കുന്ന സുബ്രദ്ദിന്റെ നേര്‍ക്കു്‌ തോക്കു്‌ നീട്ടുന്നു, എന്താ ഒരു കൈ നോക്കുന്നോ എന്ന മട്ടില്‍.

പകച്ചുപോയ സുബ്രദ്‌, എന്തുചെയ്യണമെന്നു്‌ പിടികിട്ടാതെനില്‍ക്കുകയാണു്‌.പകച്ചിലൊന്ന്‌ മാറിയപ്പോള്‍ " നഹി ഭായ്‌, യെ ഖതര്‍നാക്ക്‌ ചീസ്‌ ഹെ"എന്നു പറഞ്ഞ്‌ സുബ്രദ്‌ പിന്‍വാങ്ങി. അടുത്ത ഊഴം എന്റെതാണു്‌. അബ്ദുള്ള തോക്കു്‌ എന്റെ നേര്‍ക്കു്‌നീട്ടുന്നതും, പട്ടിണികിടന്നവന്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ, ചാടിയൊരു പിടുത്തമായിരുന്നു. കൈയിലിരുന്ന ക്യാമറ സുബ്രദ്ദിനെ എല്‍പ്പിച്ചു. ഞാനിതെടുത്ത്‌ പെരുമാറുന്ന പടം ശരിക്ക്‌ പതിഞ്ഞിട്ടുണ്ടെന്ന്‌ ഉറപ്പുവരുന്നതുവരെ അടിച്ചോളണമെന്ന്‌ ചട്ടം കെട്ടി.

തോക്കു്‌ പിടിക്കേണ്ട വിധവും, ഉന്നം നോക്കേണ്ടതെങ്ങിനെയാണെന്നും, അബ്ദുള്ളതന്നെ പറഞ്ഞുതന്നു. ഒരു യമനിയായതുകൊണ്ടുതന്നെ, ഇതിലൊന്നും വലിയകാര്യമില്ല എന്ന മട്ടില്‍, "അല്ലാവുദ്ദീന്റെ ഭൂതം" വണ്ടിയും ചാരി നില്ക്കുകയാണ്‌. ഞാന്‍ വേറൊരു കുപ്പിയെടുത്ത്‌ ഒരു 15 മീറ്റര്‍ ദൂരെവച്ചിട്ട്‌ വരുന്നു. അബ്ദുള്ള പറഞ്ഞുതന്നപോലെ, വലത്തേ ചുമലില്‍ തോക്കിന്റെ പാത്തി കൊള്ളിച്ചുവെച്ച്‌ ഒരു കണ്ണടച്ച്‌ ഉന്നം പിടിച്ചു്‌, റഷ്യക്കാരന്‍ മിഖായേല്‍ കലാഷ്ണിക്കോവിനെ മനസ്സില്‍ ‍ധ്യാനിച്ച്‌ ട്രിഗര്‍ വലിച്ചു.

വെടിപൊട്ടി. പക്ഷെ ബോട്ടിലവിടെത്തന്നെയിരിപ്പുണ്ട്‌. ഇനി, തോക്കിനെങ്ങാനും വല്ല കുഴപ്പവുമുണ്ടോ?അതാകാനേ തരമുള്ളൂ. ഉന്നം തെറ്റാന്‍ ഒരു സാദ്ധ്യതയുമില്ല. അതൊന്നുമല്ല. ഉന്നം തെറ്റിയതുതന്നെയാണെന്നുപറഞ്ഞ്‌ പുറത്തേക്കുപാഞ്ഞ ഉണ്ടയുടെ ഷെല്ല്‌ എടുത്തുകാണിക്കുന്നു അബ്ദുള്ള.

അയ്യേ... മാനം പോയല്ലോ.

തുടര്‍ന്ന്‌, തുടരെത്തുടരെ നാലഞ്ചുപ്രാവശ്യം നിറയൊഴിച്ചു. അവസാനമൊന്ന്‌ കുപ്പിയില്‍ക്കൊണ്ടു. സമാധാനം.... മാനം കപ്പലുകയറാതെ രക്ഷപ്പെട്ടു. അങ്ങിനെ ഞാനിതാ അതിസമര്‍ത്ഥമായി ഒരു എ.കെ. - 47 ഉപയോഗിച്ച്‌ ലക്ഷ്യം കണ്ടിരിക്കുന്നു. ആര്‍ത്തുവിളിക്കണമെന്നുതോന്നി.

ഇത്രയുമായപ്പോളേക്കും, സുബ്രദ്ദിന്‌ എവിടെനിന്നോ കുറച്ചുധൈര്യം കൈവന്നു. ഒരു വെടി ഞാനും വെക്കട്ടെ, നീ പടം പിടി, എന്നുപറഞ്ഞ്‌ തോക്കിനുവേണ്ടി കൈയ്യും നീട്ടിനില്‍ക്കുന്നു.

കുപ്പി കുറച്ചുകൂടെ അകലെക്കൊണ്ടുപോയിവെച്ച്‌, ശരിക്കും ഒന്നുരണ്ട്‌ റൌണ്ടുകൂടെ വെടിയുതിര്‍ക്കണമെന്നുണ്ടായിരുന്നു. അതിനിടയിലാണ്‌ സുബ്രദ്‌ ചാടിവീണതു്‌. ചെറിയൊരാശാഭംഗം വന്നെങ്കിലും, സാരമാക്കിയില്ല. ചിന്നക്കാര്യമൊന്നുമല്ലല്ലോ തൊട്ടുമുന്നേ സാധിച്ചിരിക്കുന്നത്‌.

വെടിവെപ്പും, ഫോട്ടം പിടിക്കലുമെല്ലാം കഴിഞ്ഞു. എല്ലാവരും വണ്ടിയിലേക്കുകയറാന്‍ പോകുമ്പോഴാണ്‌ ഞങ്ങളാക്കാഴ്ച്ച കണ്ടത്‌.

ഞങ്ങള്‍ വെടിയുതിര്‍ത്ത ദിശയില്‍നിന്നുമതാ, അതിവേഗത്തിലൊരു ‘പിക്‌അപ്പ്‌ ‘ ഞങ്ങലെ ലക്ഷ്യമാക്കി വരുന്നു. മരുഭൂമിയിലെ പൊടിമുഴുവന്‍ പറത്തിക്കൊണ്ട്‌ ആ വാഹനം ഞങ്ങളുടെ തൊട്ടടുത്തുവന്നുനിന്നു. പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയാണ്‌ ഡ്രൈവര്‍സീറ്റില്‍. കണ്ണൊഴിച്ച്‌ ബാക്കി ശരീരം മുഴുവന്‍ കറുത്തവസ്ത്രമാണ്‌. തൊട്ടടുത്ത സീറ്റില്‍ 10 വയസ്സുപ്രായം തോന്നിക്കുന്ന ഒരു പയ്യന്‍. പിക്കപ്പിന്റെ തുറന്നിരിക്കുന്ന പുറകുഭാഗത്ത്‌ പര്‍ദ്ദ ധരിച്ച മറ്റൊരുസ്ത്രീ എഴുന്നേറ്റുനില്‍ക്കുന്നു. കൈയ്യില്‍ എ.കെ. - 47 ഒരെണ്ണം. അവരുടെ തൊട്ടടുത്ത്‌ നില്‍ക്കുന്നു 6 വയസ്സുപ്രായം തോന്നിക്കുന്ന മറ്റൊരു പയ്യന്‍. വാഹനത്തില്‍നിന്നുകൊണ്ടുതന്നെ അവര്‍ അബ്ദുള്ളയുമായി സംസാരിച്ചുതുടങ്ങുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ സാല ഹനാനും, ഡ്രൈവര്‍ സീറ്റിലിരിക്കുന്ന സ്ത്രീയും, സംഭാഷണത്തില്‍ പങ്കുചേരുന്നു. സംസാരത്തിന്റെ പോക്കു്‌ അത്ര സുഖകരമായ രീതിയിലല്ല എന്നാണ്‌ എനിക്കു്‌ തോന്നിയതു്‌. എന്റെ ഊഹം ശരിതന്നെ. എന്തോ കുഴപ്പമുണ്ട്‌. സ്ത്രീകള്‍ രണ്ടുപേരും ശബ്ദമുയര്‍ത്തിയാണിപ്പോള്‍ സംസാരിക്കുന്നത്‌. വണ്ടി ഓടിച്ചിരുന്ന സ്ത്രീ വെളിയിലിറങ്ങിയപ്പോളാണ്‌ അവരുടെ കൈയ്യിലും തോക്കൊരെണ്ണം ഉണ്ടെന്ന്‌ ഞാന്‍ കണ്ടതു്‌.

എന്റെ ‘യമനി മുത്തപ്പാ‘.....കുഴഞ്ഞോ ? ഒരു പെണ്ണിന്റെ വെടികൊണ്ട്‌ ചാകേണ്ടി വരുമോ?

ഇതിനിടയില്‍ കാര്യം പന്തികേടാണെന്നുമനസ്സിലാക്കിയിട്ടായിരിക്കണം, സുബ്രദ്‌ വണ്ടിക്കകത്തുകയറി ഇരിപ്പായി. പത്തുമിനിട്ടോളം വാക്കുതര്‍ക്കം നീണ്ടുപോയശേഷം, ഒരുവിധം അന്തരീക്ഷം ശാന്തമായി. സ്ത്രീകള്‍ വണ്ടി തിരിച്ചു വിട്ടു. അബ്ദുള്ളയും വണ്ടിയെടുത്തു. വണ്ടിക്കകത്തുകയറിയപ്പോള്‍ മുതല്‍ സാലയും, അബ്ദുള്ളയും പൊട്ടിച്ചിരിക്കുന്നു. അറബിയില്‍ ഉറക്കെ ഉറക്കെ സംസാരിക്കുന്നുമുണ്ട്‌. കാര്യം മനസ്സിലാകാതെ മുഖത്തോടുമുഖം നോക്കുന്നു ഞാനും, സുബ്രദും.

ചിരിയും ബഹളവുമൊക്കെയൊന്നടങ്ങിയപ്പോള്‍ അബ്ദുള്ള കാര്യം വിശദീകരിച്ചു. ഞങ്ങള്‍ നിറയൊഴിച്ച ദിശയിലെങ്ങോ ഈ സ്ത്രീകളും കുട്ടികളും നില്‍ക്കുന്നുണ്ടായിരുന്നുപോലും! തിരകള്‍ ചെന്നുവീണതു്‌ കൂട്ടത്തിലൊരുപയ്യന്റെ തൊട്ടടുത്തായിരുന്നു. വെടിവെപ്പ്‌ ഒന്നടങ്ങിയെന്നുകണ്ടപ്പോള്‍ എല്ലാവരുംകൂടെ കാരണംതിരക്കിയിറങ്ങിയതാണ്‌. ‘കുട്ടികളുടെ ജീവന്‍ ‍അപകടത്തിലാക്കിയിട്ടാണോ ഹറാമികളെ വെടിവച്ചുകളിക്കുന്നത്‌ ?’, എന്നു ചോദിച്ചായിരുന്നു ബഹളമത്രയും.

കേട്ടിട്ട്‌ കണ്ണിലിരുട്ടികയറി. അത്യാപത്തിന്റെ വക്കില്‍നിന്നാണ്‌ രക്ഷപെട്ടിരിക്കുന്നത്‌. കുട്ടികള്‍ക്കെന്തെങ്കിലും അപകടം പിണഞ്ഞിരുന്നെങ്കില്‍, കൊലപാതകത്തിനുവരെ സമാധാനം പറയേണ്ടിവെന്നേനെ. അതുമല്ലെങ്കില്‍ പെണ്ണുങ്ങള്‍ വെടിവച്ചുവീഴ്ത്തിയേനെ. എന്തായാലും ശരി തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നു.

ബദുക്കള്‍ രണ്ടുപേര്‍ ആക്രമിക്കാന്‍ വന്നെന്നും അപ്പോളാണ്‌ വെടിയുതിര്‍ത്തതെന്നും സ്ത്രീകളോട്‌ കള്ളം പറഞ്ഞ്‌ രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലാണ്‌ അബ്ദുള്ളയും, സാല ഹനാനും, ആര്‍ത്തലച്ച്‌ ചിരിക്കുന്നത്‌. സനയിലെത്തി ഹോട്ടല്‍മുറിയില്‍ക്കയറുന്നതുവരെ സുബ്രദും, ഞാനും ഉരിയാടിയിട്ടില്ലെന്നാണ്‌ എന്റെ ഓര്‍മ്മ.

അബുദാബിയിലേക്കു്‌ മടങ്ങുന്നതിനുമുന്‍പ്‌, ഒരു ദിവസംകൂടെ സനയില്‍ തങ്ങേണ്ടിവന്നു. അടുത്ത ദിവസം ഒരു ചെറിയകറക്കം നടത്തിക്കളയാമെന്നുവച്ചിറങ്ങി. കുറെ അലഞ്ഞു‌നടന്ന്‌ അവസാനം മാര്‍ക്കറ്റില്‍ എത്തിപ്പറ്റി. അവിടെക്കണ്ട കാഴ്ച ആശ്ച്യര്യജനകമായിരുന്നു. അരയില്‍ത്തൂക്കുന്ന വളഞ്ഞ കത്തി മുതല്‍, എ.കെ. 47നും, കൊച്ചു കൊച്ചു കുഴി ബോംബുകളും, കൈബോംബുകളും, കൈത്തോക്കും, തിരകളും, എല്ലാം വില്‍പ്പനയ്ക്കു്‌ നിരത്തിവച്ചിരിക്കുന്നു.

മടക്കയാത്രയില്‍ വിമാനത്തില്‍വവെച്ച്‌ പരിചയപ്പെട്ട വേള്‍ഡ്‌ ബാങ്കിന്റെ ഉദ്യോഗസ്ഥ പറഞ്ഞതു്‌ ശരിയാണെന്ന്‌ തോന്നുന്നു. ഈ രാജ്യത്ത്‌ 20 മില്ല്യണ്‍ ജനങ്ങളും, 60 മില്ല്യണ്‍ തോക്കുകളുമുണ്ടെന്നാണ്‌ കണക്കത്രെ!

എന്തായാലും കൊള്ളാം, വിലപേശി കച്ചവടം ഉറപ്പിച്ചാല്‍ തോക്കൊരെണ്ണം ഇപ്പോള്‍ സ്വന്തമാക്കാം. ലൈസന്‍സും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട. എങ്കി ശരി, ഒരെണ്ണം വാങ്ങിയിട്ടുതന്നെ ബാക്കി കാര്യം. വില പറഞ്ഞുറപ്പിച്ച്‌ ഒരെണ്ണം വാങ്ങി.

........തോക്കൊന്നുമല്ല. കേടുപാടൊന്നുമില്ലാത്ത അറ്റം വളഞ്ഞ നല്ലൊരു കത്തി.

പിന്നേ... തോക്കുവാങ്ങിയിട്ടുവേണം, സഞ്ജയ് ദത്തിന്റെ കൂടെ ജയിലില്‍പ്പോയിക്കിടക്കാന്‍.

Wednesday 12 December 2007

സ്കോട്ടും, സ്ക്കോച്ചും.

സ്ക്കോട്ട്‌ലാന്‍ഡിലേക്ക്‌ കുടുംബസമേതമൊരു യാത്ര. ഇക്കഴിഞ്ഞ നവംബര്‍ മാസം 24, 25, 26 തീയതികളിലാണതു്‌ തരപ്പെട്ടതു്‌. കുറെ വര്‍ഷങ്ങള്‍ മുന്‍പുവരെ, സ്ക്കോട്ട്‌ലാന്‍ഡെന്നാല്‍ സ്കോച്ചു്‌ വിസ്ക്കി ഉണ്ടാക്കുന്ന ഒരു രാജ്യമെന്നതില്‍ക്കൂടുതല്‍ ഒന്നുംതന്നെ അറിയില്ലായിരുന്നു. മെല്‍ ഗിബ്‌സന്റെ ഒരു ആരാധകനായതുകൊണ്ടു്‌ ബ്രേവ്ഹാര്‍ട്ടു്‌ എന്ന സിനിമയിലൂടെ ദേശസ്നേഹിയായ, സ്ക്കോട്ട്‌ലാന്‍ഡുകാരന്‍ വില്ല്യം വാല്ലസ്സിനെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കിയതു്‌ വളരെയടുത്തകാലത്താണു്‌.

എണ്ണപ്പാടത്തു്‌ ജോലിചെയ്യാന്‍ തുടങ്ങിയതിനുശേഷം പരിചയമുള്ള രണ്ടുമൂന്നു്‌ സ്ക്കോട്ട്‌ലാന്‍ഡുകാരുണ്ടു്‌. അമേരിക്കന്‍ കമ്പനിയായ G.R.C. യിലെ ജനറല്‍ മാനേജര്‍ ഇവാന്‍ ക്രോംബിയാണു്‌ അതിലൊരാള്‍. പിന്നെ ഞങ്ങളുടെ സഹോദരസ്ഥാപനങ്ങളിലെ രണ്ടു്‌ സ്ക്കോട്ട്‌ലന്‍ഡുകാര്‍. കമ്പനിയുടെ ചില പാര്‍ട്ടികളില്‍ ഈ വിദ്വാന്മാര്‍ അവരുടെ രാജ്യത്തെ തനതായ വേഷമായ മുട്ടുവരെയുള്ള ഞൊറിവച്ച പാവാടയും, ഷര്‍ട്ടും, കോട്ടും, അരയില്‍ മണിപ്പേഴ്സ്‌ പോലുള്ള തുകല്‍ സഞ്ചിയും അണിഞ്ഞെത്തുന്നതു്‌ കൌതുകത്തോടെയാണു്‌ വീക്ഷിച്ചിരുന്നതു്‌. ഇത്രയൊക്കെയാണു്‌ സ്ക്കോട്ട്‌ലാന്‍ഡിനെക്കുറിച്ചുള്ള അറിവുകളും ബന്ധങ്ങളും.

നവംബര്‍ 24 ന്‌ ഇംഗ്ളണ്ടിലെ പീറ്റര്‍ബറോ എന്ന സ്ഥലത്തുനിന്നും നാലുമണിക്കൂര്‍ നീളുന്ന തീവണ്ടി യാത്രയ്ക്കുശേഷം സ്ക്കോട്ട്‌ലാന്‍ഡിന്റെ തലസ്ഥാനമായ എഡിന്‍ബറോയിലെത്തി. ബോയ്സ്ഡേറ്റ്‌ എന്നൊരു ഹോട്ടലില്‍ താമസം നേരത്തേതന്നെ എര്‍പ്പാടുചെയ്തിരുന്നു. ഹോട്ടലെന്നു്‌ തീര്‍ത്തുപറയാന്‍ പറ്റില്ല. അതൊരു വീടാണെന്നുതോന്നുന്നു. വൃദ്ധരായ വീട്ടുടമസ്ഥരൊരുമുറിയില്‍ താമസമുണ്ടു്‌. ബെഡ്ഡ്‌ ആന്‍ഡു്‌ ബ്രേക്കുഫാസ്റ്റ്‌ എന്നുപറയുന്നതാവും കൂടുതല്‍ ഉചിതം.

ചെക്കിന്‍ ചെയ്തശേഷം വെളിയിലിറങ്ങി. എഡിന്‍ബറോ കാസില്‍ കാണുകയാണു ലക്ഷ്യം. ഒരുപാട്‌ കാസിലുകളും, തടാകങ്ങളുമുള്ള രാജ്യമാണ് സ്ക്കോട്ട്‌ലാന്‍ഡ്‌. നൂറ്റാണ്ടുകള്‍ക്കു്‌ മുന്‍പു്‌ യുദ്ധാവശ്യങ്ങള്‍ക്കായുണ്ടാക്കിയ കാസിലുകള്‍ തുടങ്ങി, പ്രഭുക്കന്മാരും, പണക്കാരായ നാട്ടുപ്രമാണികളടക്കം പലരും ഉണ്ടാക്കിയ നൂറുകണക്കിന്‌ കാസിലുകള്‍ സ്ക്കോട്ട്‌ലാന്‍ഡിലുണ്ട്. മിക്കവാറും എല്ലാ കാസിലുകളും ഉയരമുള്ള കുന്നുകളുടെ ഉച്ചിയിലാണ്. ഇതില്‍ത്തന്നെ പലതും അഗ്നിപര്‍വ്വതത്തിന്റെ ലാവ ഉറഞ്ഞുണ്ടായ കുന്നുകളാണ്.


എഡിന്‍ബറോ കാസിലിലെ ആദ്യതാമസക്കാര്‍ ബ്രോണ്സ്‌ ഏജിലുള്ളവരാണെന്നാണ്‌ അനുമാനം. ഇപ്പോളതു്‌ ഒരു മ്യൂസിയവും, വാര്‍ മ്യൂസിയവുമൊക്കെയാണു്‌. ഓരോ മുക്കിലും മൂലയിലും കറങ്ങിനടന്നു. കാസിലിന്റെ ചരിത്രം അടക്കമുള്ള കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ പഠിച്ചു്‌, നടന്നുകാണണമെങ്കില്‍ 3 ദിവസമെങ്കിലുമെടുക്കും. 3 മണിക്കൂരിലധികം ചിലവഴിക്കാന്‍ ഞങ്ങള്‍ക്കില്ലാത്തതുകൊണ്ടും, ആറുവയസ്സുകാരി മകള്‍ നടന്നുവലഞ്ഞു്,‌ വിശന്നു കരയുന്ന അവസ്ഥയിലെത്തിയതുകൊണ്ടും കാസിലില്‍ നിന്നും പുറത്തുകടന്നു.

മഞ്ഞുകാലം ആരംഭിച്ചതുകൊണ്ടു്‌ വൈകീട്ടു 4 മണിക്കുതന്നെ നല്ല ഇരുട്ടായിക്കഴിഞ്ഞു. 5 നും 8നും ഇടയ്ക്കാണു താപനില. ശരാശരി 28 ഡിഗ്രിയില്‍ എന്നും ജീവിക്കുന്ന എന്നെപ്പോലെയുള്ള മലയാളിക്കതു്‌ വെടിച്ചില്ലുപോലെ തുളച്ചുകയറുന്ന തണുപ്പാണു്‌.

കാസിലില്‍ നിന്നു്‌ പുറത്തുകടന്നപ്പോള്‍ക്കണ്ട ഒരു കെട്ടിടത്തിലെ ബോര്‍ഡു്‌ ശ്രദ്ധപിടിച്ചുപറ്റി.
''സ്ക്കോച്ച്‌ എക്‌സ്പീരിയന്‍സ്‌ '' എന്നായിരുന്നതു്‌. തലയൊന്നുക്കു്‌ 8 പൌണ്ടിന്റെ ടിക്കറ്റെടുത്താല്‍ ‍അകത്തുകയറാം. സ്ക്കോച്ച്‌ ഉണ്ടാക്കുന്നതെങ്ങിനെയെന്നു്‌ വിശദമായി പഠിക്കാം. നാട്ടില്‍ച്ചെന്നു്‌ ചെറിയതോതില്‍ നല്ലൊരു വാറ്റുകേന്ദ്രം തുടങ്ങുകയുമാവാം. പക്ഷെ കൂടെയുള്ള "സ്ത്രീജനങ്ങള്‍ക്കു്‌ " താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടു്‌ വാറ്റ്‌ പഠിക്കാന്‍ പറ്റിയില്ല.

കുറച്ചുനേരംകൂടെ തെരുവുകളിലെല്ലാം കറങ്ങിനടന്നു. ഞൊറിവച്ച പാവാടയടക്കമുള്ള ദേശീയവസ്ത്രവുമിട്ട്‌ രണ്ടുപേര്‍ വഴിയോരത്തുനിന്നു്‌ ബാഗ്‌പൈപ്പര്‍ വായിക്കുന്നു. സംഗീതത്തിനു്‌ ദേശവും, ഭാഷയുമില്ലല്ലോ!! കുറച്ചുനേരം മനോഹരമായ ആ വാദ്യസംഗീതം കേട്ടുനിന്നു.

തിരിച്ചു ഹോട്ടലിലേക്കു്‌ മടങ്ങാന്‍ ടാക്സിക്കുവേണ്ടി കുറെ ശ്രമിച്ചു. കിട്ടിയില്ല. അവസാനം വളരെ ബുദ്ധിമുട്ടി ഞങ്ങളുടെ റൂട്ടിലേക്കുള്ള ബസ്സ്‌ കണ്ടുപിടിച്ചു. ബോയ്സ്ഡേറ്റിനു തൊട്ടടുത്തുള്ള ഒരു ചൈനീസ്‌ റസ്റ്റോറന്റില്‍ നിന്നു്‌ അത്താഴം കഴിച്ചു. നല്ല ക്ഷീണമുണ്ടായിരുന്നതുകൊണ്ട്‌ രാത്രി നന്നായുറങ്ങി.

രണ്ടാം ദിവസം സ്ക്കോട്ട്‌ ലൈന്‍ ടൂര്‍സ്‌ എന്ന കമ്പനിയുടെ ബസ്സില്‍ ഒരു പാക്കേജു്‌ ടൂര്‍ ബുക്കു്‌ ചെയ്തിരുന്നു. രാവിലെ 8:30 നു്‌ യാത്ര ആരംഭിച്ചു. ബസ്സില്‍ പലപല രാജ്യത്തുനിന്നുമായി 29 യാത്രക്കാര്‍. കൂടാതെ അലക്ക്‌ എന്ന കര്‍ശനക്കാരനായ ഡ്രൈവറും, ഫ്രാന്‍ എന്ന 45 നു മേല്‍ പ്രായം വരുന്ന ഗൈഡും. വളരെ മനോഹരമായും, ആധികാരികമായും ഓരോ സ്ഥലങ്ങളെപ്പറ്റിയും, വ്യക്തികളെപ്പറ്റിയും, ചരിത്രസംഭവങ്ങളെപ്പറ്റിയും അവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. തികച്ചും പ്രൊഫഷണലായ ഒരു ഗൈഡുതന്നെയായിരുന്നു ആ സ്ത്രീ.

എലിസബത്തു്‌ ലിമോ എന്ന പ്രേതത്തെപ്പറ്റിയുള്ള വിവരണം രസകരമായിത്തോന്നി. രാതികാലങ്ങളില്‍ ഒരു ചെറിയ "സ്മാളെല്ലാം" അടിച്ചു വീട്ടിലേക്കുമടങ്ങുന്നവര്‍ പലരും ചോരയൊലിപ്പിച്ചുകൊണ്ടുനില്‍ക്കുന്ന ഈ സ്ത്രീ പ്രേതത്തെ കാണാറുണ്ടത്രേ?.

എഴുത്തുകാരനായ റോബര്‍ട്ടു ലൂയീസ്‌ സ്റ്റീവന്‍സണിനെക്കുറിച്ചും, ദേശസ്നേഹിയായ വില്ല്യം വാലാസ്സിനെക്കുറിച്ചും വര്‍ണ്ണിക്കുമ്പോള്‍ അവര്‍ അത്യധികം വാചാലയായി കാണപ്പെട്ടു.

നഗരത്തിരക്കില്‍ നിന്നും വിട്ടു ബസ്സ്‌ ഗ്രാമന്തരീക്ഷത്തിലേക്കുകടന്നു. റോഡിനിരുവശത്തുമുള്ള പ്രകൃതിരമണീയത എത്രനോക്കിയിരുന്നാലും മതിയാകില്ല. കുണ്ടും കുഴികളുമില്ലാത്ത റോഡിന്റെ വീതി ക്രമേണ കുറഞ്ഞു കുറഞ്ഞു വന്നു.

വയനാട്ടിലെ മാനന്തവാടിയിലുള്ള ചെറ്റപ്പാലത്തെ അനുസ്മരിപ്പിക്കുന്ന ഒരു കൊച്ചുപാലത്തില്‍ ബസ്സ്‌ കയറിയപ്പോള്‍ എല്ലാവരോടും ശ്വാസമടക്കിപ്പിടിച്ചുകൊള്ളാന്‍ പറഞ്ഞു ഫ്രാന്‍.കാരണം മറ്റൊന്നുമല്ല. കൊല്ലവര്‍ഷം 1500 ല്‍ ഉണ്ടാക്കിയപാലമാണതു്‌. ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ അതിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുന്നു. ഇനി കുഴപ്പം എപ്പോഴാണുണ്ടാകുക എന്നു്‌ പറയാന്‍ പറ്റില്ലല്ലോ!!

ഗ്ളാസ്കോ, സ്റ്റെര്‍ലിങ്ങ്‌ എന്നീ പട്ടണങ്ങള്‍ കഴിഞ്ഞു്‌ വണ്ടി നീങ്ങുന്നതിനിടയില്‍ എണ്ണ സംസ്കരണകേന്ദ്രം കണ്ടപ്പോള്‍ എന്നിലെ ഓയല്‍ഫീല്‍ഡുകാരനു്‌ സന്തോഷമായി.
ബ്രേക്ക്‌ഫാസ്റ്റ്‌ കഴിക്കാന്‍ ബസ്സ്‌ നിര്‍ത്തിയപ്പോള്‍ റസ്റ്റോറന്‍ഡിന്റെ വേലിക്കെട്ടിനപ്പുറത്തു്,‌ വലിയ വളഞ്ഞ കൊമ്പുകളുള്ള ഹാമിഷ് എന്ന സൌഹൃദസ്വഭാവമുള്ള കൂറ്റന്‍ മൃഗത്തെ കണ്ടു.

വയനാടന്‍ കാടുകളിലും മറ്റും കണ്ടിട്ടുള്ള കാട്ടി എന്ന കാട്ടുപോത്തിനെയാണപ്പോള്‍ ഓര്‍മ്മവന്നതു്‌. അതിന്റെ കൊമ്പില്‍പ്പിടിച്ചും ഭക്ഷണം കൊടുത്തും ആളുകള്‍ പടങ്ങളെടുക്കുന്നുണ്ടായിരുന്നു. ഒന്നു രണ്ടു്‌ പടങ്ങള്‍ ഞങ്ങളുമെടുത്തു.

ബ്രേക്കുഫാസ്റ്റ്‌ കഴിഞ്ഞുള്ള യാത്രയില്‍ "ത്രീ സിസ്റ്റേഴ്സ്‌" എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതമലകളുടെ മുന്‍പില്‍ ഫോട്ടോ എടുക്കാന്‍വേണ്ടിമാത്രം 10 മിനിട്ടു്‌ ബസ്സ്‌ നിറുത്തി.

റോഡിന്റെ ഒരുവശത്തു്‌ നിശ്ചലമായിക്കിടക്കുന്ന തടാകത്തിലെ വെള്ളത്തില്‍ മലനിരകളുടെ പ്രതിഫലനം കണ്ണാടിയിലെന്നപോലെ മനോഹരമായിരുന്നു. മലകളുടെ മുകളിലെല്ലാം മഞ്ഞ്‌ ഘനീഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇനിയുള്ള മാസങ്ങളില്‍ മലമുഴുവന്‍ മഞ്ഞുകൊണ്ടു്‌ മൂടപ്പെടും. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലിരുന്നു്‌ അതിന്റെ ഒരു ഫോട്ടോ എടുക്കുക എന്നതു്‌ ദുഷ്ക്കരമായ ദൌത്യമായിരുന്നു.

പിന്നീടുള്ള യാത്രയില്‍ കുറെനേരം ബസ്സിലിരുന്നു്‌ ഉറങ്ങി. ഉച്ചഭക്ഷണതിനു്‌ വണ്ടി നിറുത്തി. നീണ്ട ക്യൂവില്‍ നിന്നു്‌ ഭക്ഷണം വാങ്ങി.
ഭക്ഷണത്തിനുശേഷം സൌജന്യമായി സ്കോച്ചു്‌ കൊടുക്കുന്നുണ്ടു്‌. ടോണിക്കു്‌ കുപ്പിയുടെ അടപ്പിന്റെ വലിപ്പമുള്ള കൊച്ചുഗ്ളാസില്‍ നിരത്തിവച്ചിരിക്കുന്ന, വെള്ളം ചേര്‍ക്കാത്ത സിംഗില്‍ മാള്‍ട്ട്‌ വിസ്ക്കി രണ്ടെണ്ണം ഞാനും അകത്താക്കി.



ബസ്സിലുണ്ടായിരുന്ന ഇന്ത്യാക്കാരികളടക്കമുള്ള മൂന്നാലു്‌ പെണ്‍കുട്ടികള്‍ വിസ്ക്കി വീശിക്കഴിഞ്ഞതിനുശേഷമാണു്‌ കൌണ്ടറിലിരിക്കുന്ന സ്ത്രീ സ്ഥലത്തെത്തിയതു്‌. വന്ന ഉടനെ എല്ലാവരുടേയും വയസ്സുതെളിയിക്കുന്ന രേഖകള്‍ കാണിക്കണമെന്നായി അവര്‍. എതോ യൂണിവേഴ്സിറ്റിയില്‍നിന്നുള്ള കുട്ടികളായിരിക്കണം. എന്തായാലും എല്ലാവരും 18 വയസ്സിനുമുകളിലുള്ളവരായതുകൊണ്ടു്‌ അതിനെച്ചൊല്ലി വേറെ പുകിലൊന്നുമുണ്ടായില്ല.

കൊല്ലവര്‍ഷം 1500 ല്‍ത്തന്നെ എപ്പോളോ ഉണ്ടാക്കിയ കമാനങ്ങളുള്ള മറ്റൊരു ഇരുമ്പുപാലത്തിലൂടെ കടന്നപ്പോള്‍ ആ പാലത്തിന്റെ കൌതുകം ജനിപ്പിക്കുന്ന കഥയാണു്‌ ഫ്രാന്‍ പറഞ്ഞതു്‌. ഈ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നകാലത്തു്‌ സ്ഥലത്തെ പ്രധാനിയായ ഒരു കക്ഷിയുടെ വക ഒരു പ്രവചനമുണ്ടായി. പാലം പണി തീര്‍ന്നുകഴിഞ്ഞാല്‍ സ്ക്കോട്ട്‌ലാന്‍ഡില്‍ വലിയ അനര്‍ഥങ്ങളുണ്ടാകുമെന്നായിരുന്നു ആ പ്രവചനം. ഈ കക്ഷി വര്‍ഷങ്ങള്‍ക്കുമുന്‍പുനടത്തിയ മറ്റൊരുപ്രവചനം അക്ഷരംപ്രതി സംഭവിച്ചിട്ടുണ്ടത്രേ!! ജലാംശം വളരെക്കുറവായിരുന്ന ആ താഴ്വരയില്‍ തടാകങ്ങളും അതില്‍ത്തെന്നിനടക്കുന്ന ബോട്ടുകളും അദ്ദേഹം ദിവ്യദൃക്ഷ്ടിയിലൂടെ കാണുകയും, പ്രവചിക്കുകയും ചെയ്തു. അപ്പോള്‍ എല്ലാവരുമത്‌‌ തള്ളിക്കളഞ്ഞെങ്കിലും,വര്‍ഷങ്ങള്‍ക്കുശേഷം അത്‌ സംഭവിച്ചു. ഒരു കനാലിന്റെ ആവശ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി, ആ താഴ്വരയില്‍ ഇപ്പോള്‍ തടാകവും ബോട്ടുകളുമുണ്ടു്‌.

എന്തായാലും അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാതിരിക്കാന്‍വേണ്ടി, അന്നാട്ടുകാരാരോ പാലം പണിക്കുകൊണ്ടുവന്ന ഒരു ബോള്‍ട്ടും, നട്ടും അടിച്ചുമാറ്റിക്കളഞ്ഞു.ചുരുക്കിപ്പറഞ്ഞാല്‍ 1500 ല്‍ പണിതുടങ്ങിയ പാലത്തിന്റെ പണി ഇപ്പോളും തീര്‍ന്നിട്ടില്ലല്ലോ?!അതുകൊണ്ട്‌ പ്രവചിക്കപ്പെട്ടപോലെ കുഴപ്പമൊന്നും സംഭവിച്ചുമില്ല. മോഷണം പോയ നട്ടും, ബോള്‍ട്ടും പിന്നീട്‌‌ കണ്ടെടുത്തെങ്കിലും അതിപ്പോള്‍ സ്ഥലത്തെ പ്രധാനപ്പെട്ട മ്യൂസിയത്തിലാണു്‌ ഇരിക്കുന്നതു്‌.

യാത്രയുടെ അവസാനത്തെ ഇടമായ ലോക്ക്‌നെസ്സിലെത്തിയപ്പോള്‍ മനം കുളിര്‍ത്തു.അതിമനോഹരമായ കാഴ്ചതന്നെ. യുദ്ധകാലത്തു നശിക്കപ്പെട്ട ഒരു കാസില്‍ ഇക്കരയില്‍. അതിനപ്പുറം വിശാലമായ തടാകം. അതിനുമപ്പുറം കാടുപിടിച്ചുകിടക്കുന്ന പച്ചക്കുന്നുകള്‍.


തടാകത്തിലൂടെയുള്ള ബോട്ടുസവാരിയേക്കാള്‍ കരയിലിരുന്നുള്ള വിശാലമായ കാഴ്ചതന്നെയാണു്‌ ഞങ്ങള്‍ക്കു്‌ ഭേദമായിത്തോന്നിയതു്‌. കുറച്ചധികം സമയം അവിടെ കറങ്ങി നടന്നു.



കാസിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കറങ്ങിനടക്കുമ്പൊളാണു്‌ രാഹുലിനെ പരിചയപ്പെട്ടതു്‌. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പത്രാധിപരാണു്‌ കക്ഷി. ഡല്‍ഹിക്കാരന്‍. ഇപ്പോള്‍ സ്ഥിരമായി ഡിഫന്‍സാണു്‌ കവര്‍ ചെയ്യുന്നതു്‌. ഞാനൊരു മലയാളിയാണെന്നുപറഞ്ഞപ്പോള്‍ ഡിഫന്‍സു്‌ മിനിസ്റ്റര്‍ ശ്രീ എ.കെ.ആന്റണിയെ മണിയടിക്കാന്‍വേണ്ടി പഠിച്ചുവെച്ചിട്ടുള്ള ചില മുറി മലയാളമെല്ലാം എന്നോടു വെച്ച്‌ കാച്ചി.

മുത്തശ്ശിക്കഥപോലെ മനോഹരമായ ഒരു കൊച്ചുനുണക്കഥ ലോക്കുനെസ്സിനെപ്പറ്റിയുമുണ്ടു്‌. ഈ ഭാഗത്തു്‌ ഒരു "മിത്തോളജിക്കല്‍ മോണ്‍സ്റ്റര്‍" ഉണ്ടുപോലും. പലരും കണ്ടിരിക്കുന്നു. ഇപ്പോഴും ഉണ്ടു്‌. പക്ഷെ കൃത്യമായി ആര്‍ക്കും ‍ഒരുപിടിയുമില്ല. നമ്മള്‍ ചാത്തന്‍, ഒടിയന്‍, മറുതാ, എന്നൊക്കെപ്പറയുന്നപോലൊരു സാധനം. വളരെ സൌഹൃദസ്വഭാവക്കാരനായ ഈ മോണ്‍സ്റ്ററിനു്‌ ഇവിടുത്തുകാര്‍ "നെസ്സി" എന്നുപേരിട്ടിരിക്കുന്നു എന്നുമാത്രമല്ല, അതിന്റെ സങ്കല്‍പ്പരൂപം വരെ ഉണ്ടാക്കിയിരിക്കുനു. അതെല്ലാം പല രൂപത്തിലും ആകൃതിയിലുമെല്ലാം സോവനീര്‍ ആയി കടകളില്‍ വില്‍പ്പനയ്ക്കും വെച്ചിട്ടുണ്ടു്‌.


നെസ്സിയുടെ ആകൃതിയിലുള്ള ഒരുകുപ്പി സ്കോച്ചുവരെ അക്കൂട്ടത്തില്‍ ഞാന്‍ കണ്ടു.

നെസ്സിയുടെയും, പാലംപണിയുടേയും, എലിസബത്തു ലിമോ എന്ന പ്രേതത്തിന്റേയും കഥകള്‍ കേട്ടപ്പോള്‍ എനിക്കുതോന്നിയതു്‌ ഈ രാജ്യക്കാര്‍ നമ്മള്‍ മലയാളികളേക്കാളും ഗാഢമായി പ്രവചനങ്ങളിലും, പ്രേതങ്ങളിലും വിശ്വസിക്കുന്നവരാണെന്നാണു്‌.

തിരിച്ചുള്ള യാത്ര തുടങ്ങിയപ്പോളേക്കും ഇരുട്ടുവീണുകഴിഞ്ഞിരുന്നു. മടക്കയാത്രയിലും ഫ്രാന്‍ വാതോരാതെ വിവരണങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. പക്ഷെ പുറത്തു്‌ ഇരുട്ടായിരുന്നതുകാരണം ഒന്നും കാണാന്‍ പറ്റാത്തതുകൊണ്ടു്‌, വിവരണങ്ങളിലൊന്നും വലിയ താല്‍പ്പര്യം തോന്നിയില്ല.

ഒരു ലഘുഭക്ഷണത്തിനുവേണ്ടി ബസ്സ്‌ നിറുത്തി. ആറുവയസ്സുകാരി മകള്‍ക്കുവേണ്ടി ഒരു സാന്‍വിച്ചു വാങ്ങിവന്നു. അതിനു ചൂടുണ്ടെങ്കില്‍ ബസ്സില്‍ കയറ്റരുതെന്നു്‌ അലക്ക്‌ പറഞ്ഞു. യാത്രക്കിടയില്‍ ചൂടുള്ള ചായ,കാപ്പി, തുടങ്ങിയ ഒന്നും ബസ്സില്‍വച്ചു്‌ കഴിക്കരുതെന്നു യാത്ര പുറപ്പെടുന്നതിനുമുന്‍പുതന്നെ, സേഫ്റ്റി വീഡിയോയില്‍ കാണിച്ചിരുന്നതു്‌ ഞാനോര്‍ത്തു. വിമാനത്തിലും, ഹെലിക്കോപ്റ്ററിലും മറ്റും സേഫ്റ്റി വീഡിയോ കണ്ടിട്ടുണ്ടെങ്കിലും, ഒരു ബസ്സ്‌ യാത്രയ്ക്കുവേണ്ടി സേഫ്റ്റി വീഡിയോ കാണുന്നതു്‌ അന്നാദ്യമായിട്ടായിരുന്നു. ചൂടുള്ള ചായയുമായി വന്ന പലര്‍ക്കും അതു്‌ പുറത്തുനിന്നുതന്നെ കുടിക്കേണ്ടിവന്നു. യാത്ര പുനരാരംഭിച്ചപ്പോള്‍ അലക്കു്‌ അസ്വസ്ഥനായിരുന്നു. ബസ്സില്‍നിന്നും ചൂടുള്ള ഭക്ഷണത്തിന്റെ മണം വരുന്നുണ്ട്‌. അതു പുറത്തുകളയാതെ വണ്ടി മുന്നോട്ടെടുക്കാന്‍ പറ്റില്ലെന്നായി അലക്കു്‌. അദ്ദേഹതിന്റെ തൊട്ടുപുറകിലിരുന്ന യുവതിയുടെ ബാഗിനുള്ളില്‍ നിന്നും ചൂടുള്ള ചിപ്സ്‌ കണ്ടെടുത്തു തൊട്ടടുത്തുള്ള വേസ്റ്റ്‌ ബിന്നില്‍ കളഞ്ഞതിനുശേഷമാണു്‌ യാത്ര തുടര്‍ന്നതു്‌.

രാത്രി 8 മണിയോടെ 630 കിലോമീറ്റര്‍ നീണ്ട യാത്രയ്ക്കു്‌ അന്ത്യമായി. എഡിന്‍ബറോ റയില്‍വേസ്റ്റേഷനു സമീപമുള്ള ഫ്രഞ്ച്‌ മാര്‍ക്കറ്റില്‍ ബസ്സ്‌ നിറുത്തി. ഫ്രാനിനും, അലക്കിനും നന്ദി പറഞ്ഞു്‌ എല്ലാവരും അവരവരുടെ വഴിക്കു്‌ പിരിഞ്ഞു.

കുറച്ചുനേരം ക്രിസ്‌മസ്‌ കച്ചവടം പൊടിപൊടിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റിലെ തിരക്കിലൂടെ നടന്നു. ലഘുവായിട്ടുള്ള രാത്രിഭക്ഷണം അവിടുന്നുതന്നെ കഴിച്ചു. തിരിച്ചു്‌ ഹോട്ടലിലേക്കു്‌ മടങ്ങാന്‍ ടാക്സിയുടെ ബുദ്ധിമുട്ടൊഴിവാക്കാന്‍ നേരെ റെയില്‍വേസ്റ്റേഷനിലേക്കു നടന്നു. അവിടെ എപ്പോഴും ടാക്സികള്‍ സുലഭം.

മൂന്നാം ദിവസം രാവിലെ കാഴ്ചബംഗ്ളാവില്‍ പോകാന്‍ വേണ്ടി ഇറങ്ങി. ഹോട്ടലില്‍ നിന്നും കുറച്ചു നടക്കണം. ചിണുങ്ങിച്ചിണുങ്ങിയാണെങ്കിലും, നടന്നവിടെയെത്തിയപ്പോള്‍ മകള്‍ക്കു്‌ അതിനകത്തു്‌ കയറണ്ട. ഒന്നുരണ്ടു്‌ കാഴ്ച്ചബംഗ്ളാവുകള്‍ അവള്‍ കണ്ടിട്ടുണ്ട്‌ പക്ഷികളും മൃഗങ്ങളും ലോകത്തെല്ലായിടത്തും ഒരുപോലെതന്നെയാണെന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കും. നല്ലതു്‌.

മടക്കയാത്രയ്ക്ക്‌ സമയമാകുന്നു. ചെക്ക്‌ ഔട്ട്‌ ചെയ്തിട്ടാണ്‌ കാഴ്ച്ചബംഗ്ളാവിലേക്കിറങ്ങിയത്‌. അതുകൊണ്ട്‌, പ്രിന്‍സസ്സ്‌ റോഡ്‌ വഴി പോകുന്ന ഒരു ബസ്സില്‍ കയറി. അതുചെല്ലുന്നത്‌ റെയില്‍വേസ്റ്റേഷനിലേക്കാണെന്ന്‌ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

സ്റ്റേഷനുമുന്‍പില്‍ ഇറങ്ങിയപ്പോള്‍ പരമ്പരാഗതവേഷമണിഞ്ഞ ഒരു വൃദ്ധന്‍ ഞങ്ങള്‍ക്കുള്ള മംഗളഗീതംപോലെ ബാഗ്‌പൈപ്പര്‍ വായിക്കാനുള്ള ശ്രമത്തിലാണ്‌. പൈപ്പിനെന്തോ കുഴപ്പമുള്ളത്‌ ശരിയാക്കാന്‍ കുറച്ചുസമയമെടുത്തു. ട്രയിന്‍ വിടാന്‍ ഒരുപാട്‌ സമയമുള്ളതുകൊണ്ട്‌ കുറനേരം വാദ്യസംഗീതത്തില്‍ ലയിച്ചുനിന്നു. പിരിയാന്‍നേരം ചില നാണയത്തുട്ടുകള്‍ വൃദ്ധന്റെ മുന്‍പിലുള്ള ബാഗ്‌പൈപ്പറിന്റെ പെട്ടിയിലിട്ടപ്പോള്‍, അദ്ദേഹത്തിന്റെ വക ക്ഷമാപണം. പൈപ്പിന്‌ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നത്തുകൊണ്ടാണ്‌ കാത്തുനിര്‍ത്തേണ്ടിവന്നത്‌. പക്ഷെ കാത്തുനിന്നതിന്‌ അര്‍ത്ഥമുണ്ടായിരിക്കുന്നെന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ ചുളിവുവീണമുഖത്ത്‌ സന്തോഷം.

സ്റ്റേഷനില്‍നിന്ന്‌ ഉച്ചഭക്ഷണം കഴിച്ചു. 4 മണിക്ക്‌ ട്രയിന്‍ നീങ്ങിത്തുടങ്ങിയപ്പോളേക്കും വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു.

ഇനിയും വരണം, സ്ക്കോട്ട്‌ലാന്‍ഡിനെപ്പറ്റി കൂടുതല്‍ വായിച്ചുമനസ്സിലാക്കിയതിനുശേഷം. ട്രെയിനിലിരുന്ന്‌ മൂന്നുദിവസത്തെ കാഴ്ചകളും യാത്രകളും അയവിറക്കുന്നതിനിടയില്‍ ഫ്രാന്‍ പറഞ്ഞ ഒരു വാചകം മനസ്സിലോടിയെത്തിയപ്പോള്‍ അറിയാതെ ചിരിച്ചുപോയി.

" സ്കോച്ച്‌ ഞങ്ങളുടെ രാജ്യത്താണുണ്ടാക്കുന്നതെങ്കിലും, ഞങ്ങളെ ഒരിക്കലും സ്കോച്ച്‌ എന്ന്‌ വിളിക്കരുത്‌. പകരം സ്കോട്ട്‌ എന്നുതന്നെ വിളിക്കണം. "

സ്കോച്ച്‌ ഉണ്ടാക്കുന്ന രാജ്യത്തെ സ്കോട്ട്‌ സഹോദരീസഹോദരന്മാരെ, ഇനിയൊരു വരവുണ്ടാകുന്നതുവരെ തല്‍ക്കാലം വിട. അല്‍വിദ, ഖുദാഫിസ്‌.

Friday 30 November 2007

മുഹമ്മയില്‍ ഒരു സായിപ്പ്

ഈ യാത്രാവിവരണം കലിക ഓണ്‍‌ലൈനില്‍ വന്നപ്പോള്‍

"കെട്ടുവള്ളം ടൂറിസം" തകര്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ഒരു കെട്ടുവള്ളയാത്ര, പലപ്പോഴും പദ്ധതിയിട്ടെങ്കിലും, പലകാരണങ്ങള്‍ കൊണ്ടും നടന്നില്ല. അവസാനം 2002 ജൂലൈ 3ന്, ആലപ്പുഴയിലുള്ള ഒരു ടൂര്‍ ഓപ്പറേറ്റര്‍ വഴി, കുടുംബസമേതം ഒരു രസികന്‍ കെട്ടുവള്ളയാത്ര തരപ്പെട്ടു.

ഉച്ചതിരിഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങി. മുഹമ്മയില്‍, വേമ്പനാട്ടുകായലിനരുകിലുള്ള ഒരു വീട്ടിലാണ് രാത്രി താമസിച്ചത്. എന്റെ ബന്ധുക്കളുടേയോ, സുഹൃത്തുക്കളുടേയോ വീടൊന്നുമല്ല. ഓസ്ട്രിയക്കാരന്‍ ഒരു സായിപ്പിന്റെ വീട്.

ങ്ങേ...മുഹമ്മയില്‍ ഓസ്ട്രിയക്കാരന് വീടോ ?!!അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്.

കക്ഷിക്ക് 55ന് അടുക്കെ പ്രായം ഉണ്ടാകും. പക്ഷെ ഒരു കുഴപ്പമുണ്ട്. തല ഒഴികെ കീഴോട്ടുള്ള ശരീരം മുഴുവന്‍ തളര്‍ന്നുപോയിരിക്കുന്നു. എങ്കിലും, അപ്രായത്തിലുള്ള മനുഷ്യമ്മാര് ചെയ്യുന്ന എല്ലാ കാര്യങ്ങളും സായിപ്പ് ചെയ്യും. ആരെങ്കിലും പൊക്കി വീല്‍ ചെയറിലിരുത്തി ഉരുട്ടിക്കൊടുക്കണമെന്നുമാത്രം. വീട് ഡിസൈന്‍ ചെയ്തിരിക്കുന്നതുതന്നെ ഈ വീല്‍ ചെയര്‍ ഉരുട്ടാന്‍ പാകത്തിനാണ്. എവിടെയും വാതില്‍പ്പടികളില്ല. വരാന്തയില്‍നിന്നുള്ള സ്ലോപ്പിലൂടെ വീല്‍ ചെയര്‍ ഉരുട്ടി പുഴയരികത്തുചെന്നാല്‍, അവിടെ ഒരു ഇരുമ്പിന്റെ പോസ്റ്റ്‌, അതിലൊരു കപ്പി, കയര്‍, കൊളുത്ത് , എന്നിങ്ങനെ ഒരു സംവിധാനമുണ്ട്. അതിലൂടെ സായിപ്പ്, വീല്‍ ചെയറടക്കം കഴുത്തൊപ്പം വെള്ളത്തില്‍ ഇറങ്ങിക്കിടന്ന് ‘നീരാടും‘

ഇതൊക്കെപ്പോട്ടെ, ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുതയുണ്ട് സായിപ്പിനെപ്പറ്റി.ഇഷ്ടനിപ്പോളും ജോലി ചെയ്യുന്നുണ്ട്. ചില്ലറ ജോലിയൊന്നുമല്ല. ഓസ്ട്രിയയിലെ ഒരു സിറ്റിങ്ങ് ജഡ്ജാണ് അദ്ദേഹം. എനിക്കാദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഈ തളര്‍ന്ന ശരീരവും വച്ചോണ്ട് എന്തോന്ന് ജഡ്ജ്‌മെന്റ് ?!!

കമ്പ്യൂട്ടറില്‍ത്തന്നെയാണ് ജഡ്ജ്‌മെന്റെല്ലാം തയ്യാറാക്കുന്നത്. ആരെങ്കിലും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തുകൊടുക്കണം. അതിനുശേഷം നെറ്റിയില്‍ ബാലചന്ദ്രമേനോന്റെ പോലൊരു ബാന്‍ഡ് കെട്ടിക്കൊടുക്കും. സ്ക്രീനില്‍ ഒരു കീബോര്‍ഡ് പ്രത്യക്ഷപ്പെടുമ്പോള്‍ സായിപ്പ് തല അനക്കാന്‍ തുടങ്ങും. നെറ്റിയിലെ ബാന്‍ഡില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ നേര്‍ത്ത കിരണം, സ്ക്രീനിലുള്ള കീബോര്‍ഡിലെ ഓരോ അക്ഷരങ്ങളിലും പതിക്കുമ്പോള്‍, ആ അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ pull down menu പോലെ, ചുരുള്‍ നിവരും. തലവെട്ടിച്ചുകൊണ്ട് സായിപ്പ് ആവശ്യമുള്ള വാക്കുകള്‍ തിരഞ്ഞെടുക്കുന്നു. വളരെ എളുപ്പം.

ഓ... ക്ഷമിക്കണം. സായിപ്പിന്റെ പേരിതുവരെ പറഞ്ഞില്ലല്ലോ.
അദ്ദേഹത്തിന്റെ പേരാണ് "വൂള്‍ഫ്‌ ഗ്യാങ്ങ് ". രസികന്‍ പേരുതന്നെ. അല്ലെ?

ഈയടുത്തകാലത്തുവരെ സായിപ്പിനെ സാഹായിച്ചുകൊണ്ടിരുന്നത് തൊട്ടടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരനാണ്. കുറച്ചുനാള്‍ മുന്‍പ് , സായിപ്പ് പത്തുനാല്‍പ്പതു വയസ്സുള്ള ഒരു മലയാളി സ്ത്രീയെ കല്യാണം കഴിച്ചതോടെ, ചെറുപ്പക്കാരന്റെ ജോലി, വീട് നോക്കിസംരക്ഷിക്കല്‍ മാത്രമായി മാറി.

രണ്ട്‌ കിടപ്പുമുറികളും, നീളത്തിലുള്ള വരാന്തയും, മറ്റെല്ലാ സൌകര്യങ്ങളുമുള്ള ഓടിട്ട ഒരു കൊച്ചുവീടാണത്. ഇന്‍റ്റീരിയര്‍ ഡെക്കറേഷന്‍ എല്ലാം തനിക്കേരളത്തനിമയുള്ള വസ്തുക്കള്‍കൊണ്ടുമാത്രം. നന്നങ്ങാടികള്‍, കള്ളു്‌ ചെത്തുകാരുപയോഗിക്കുന്ന ചുരക്കയുടെ തോടുകൊണ്ടുള്ള പാത്രം, മുതലായവയെല്ലാം മുറികളിലവിടവിടെയായി കാണാം. മുറ്റത്തു്‌ കായലരികോളം നീളുന്ന പച്ചപ്പുല്‍പരവതാനിയുടെ നടുവിലായി അമ്പലനടയിലേതുപോലുള്ള കല്ലിന്റെ തട്ടുവിളക്കൊരെണ്ണം സ്ഥാപിച്ചിരിക്കുന്നു. ചില പ്രത്യേക ദിവസങ്ങളില്‍ എല്ലാ തട്ടിലും എണ്ണയൊഴിച്ച് വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ടത്രേ !!

യൂറോപ്പിലെ തണുപ്പുള്ള മാസങ്ങളില്‍ വൂള്‍ഫ് ഗ്യാങ്ങ്‌ കേരളത്തിലെത്തും. കൂടുതല്‍ തണുപ്പ് താങ്ങാന്‍ അദ്ദേഹത്തിന്റെ തളര്‍ന്ന ശരീരത്തിനാവില്ല. അദ്ദേഹം ഇവിടെയില്ലാത്ത മാസങ്ങളിലും, നല്ല ടൂറിസ്റ്റ്‌ സീസണിലും വീട്ടിലെ 2 ബെഡ്ഡു്‌ റൂമുകള്‍, ചില ടൂര്‍ ഓപ്പറേറ്റേഴ്സ്‌ വഴി ഹോം സ്റ്റേ ആയിട്ടു്‌ നല്‍കും. അങ്ങിനെയാണ് എനിക്കവിടെ താമസിക്കാനുള്ള അവസരം ഉണ്ടായത്.

എന്തായാലും ശരി, വേണമെങ്കില്‍ ചക്ക വേരിലും, മരത്തിലും കായ്ക്കും എന്നതിനു്‌ , വൂള്‍ഫ്‌ ഗ്യാങ്ങിലും വലിയൊരുദാഹരണം ഞാനിതുവരെ കണ്ടിട്ടില്ല.

രാത്രിഭക്ഷണം സായിപ്പിന്റെ ചെറുപ്പക്കാരനായ സഹായി ഉണ്ടാക്കിത്തന്നു. ഓര്‍ഡര്‍ ഉച്ചയ്ക്കുതന്നെ ചോദിച്ചുവാങ്ങിയെന്നു മാത്രം.
അടുത്ത ദിവസം രാവിലെ ഹൌസ്‌ ബോട്ട് വീടിന്റെ മുന്നില്‍ വന്നു. അന്നുമുഴുവനും വേമ്പനാട്ടുകായലിലൂടെയും, ആലപ്പുഴയിലെ കനാലുകളിലൂടെയും കെട്ടുവള്ളസവാരി. പാതിരാമണലില്‍ ഒരുപാട് കാഴ്ച്ചകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ അവിടെ ചിലവഴിക്കാന്‍ പിന്നീടൊരിക്കല്‍ വരണമെന്ന് തീരുമാനിച്ചതുകൊണ്ട്, തല്‍ക്കാലം പാതിരാമണലിലേക്ക് കയറിയില്ല.

കനാലിനിരുവശത്തുമുള്ള ജീവിതങ്ങളും, വള്ളംകളിയുടെ ഫിനിഷിങ്ങ് പോയന്റുമെല്ലാം നേരിട്ടുകാണാന്‍ കൂടുതല്‍ ഭംഗി തോന്നി.

ഉച്ചയ്ക്ക് വള്ളം ഒരു തുരുത്തിലടുപ്പിച്ചു്‌ മീന്‍ വാങ്ങി പൊരിച്ച്, ചോറിന്റെയൊപ്പം വിളമ്പിത്തന്നു, മൂന്നംഗങ്ങളുള്ള വള്ളത്തിലെ ക്രൂ. രഹസ്യമായിട്ടൊരു ബിയര്‍ വേറെയും. സാധാരണ, വള്ളത്തില്‍ നിന്നുതന്നെ ചൂണ്ടയിട്ട് മീന്‍ പിടിച്ചാണത്രെ കറിവയ്ക്കുന്നത്. ഇന്നെന്തോ ചൂണ്ടയില്‍ മീനൊന്നും കുടുങ്ങിയില്ല.

ഇടയ്ക്കെപ്പോഴോ മത്സരിച്ചോടിവന്ന രണ്ട് യന്ത്രവല്‍കൃത സവാരിബോട്ടുകളുടെ ഓളം കാരണം, വള്ളം ശരിക്കൊന്നാടിയുലഞ്ഞു. ചെറിയതോതില്‍ പേടിക്കാതിരുന്നില്ല.

രാത്രി കായലിന്റെ നടുക്കു്‌ നങ്കൂരമിട്ട് വള്ളത്തില്‍ത്തന്നെ കിടന്നുറങ്ങി. ബെഡ് റൂമില്‍ കൊതുകുവല ഉണ്ടായിരുന്നതുകൊണ്ട്, വലയ്ക്കുപുറത്തുനിന്ന് പരവശരായ കൊതുകുകള്‍ പാടുന്ന പാട്ടുകേട്ട് സുഖമായുറങ്ങി. ഇടയ്ക്കെപ്പോഴോ ഞെട്ടിയുണര്‍ന്ന ഒന്നര വയസ്സുകാരി മകള്‍, പരിചയമില്ലാത്ത ചുറ്റുപാട് കണ്ടിട്ടാകണം, ശാഠ്യം പിടിച്ച് കുറെ നേരം കരഞ്ഞു. പിന്നെ തളര്‍ന്നുറങ്ങി.

അടുത്ത ദിവസം രാവിലെ നങ്കൂരമിളക്കി, വൂള്‍ഫ്‌ ഗാങ്ങിന്റെ വസതിയിലേക്ക് മടക്കയാത്ര. ഉച്ചഭക്ഷണസമയമായപ്പോളേക്കും തിരിച്ച് എറണാകുളത്തേക്കും. വെറുമൊരു കെട്ടുവള്ളയാത്രയേക്കാളുപരി, മറ്റെന്തൊക്കെയൊ കാണുകയും, മനസ്സിലാക്കുകയും ചെയ്തെന്ന ആത്മസംതൃപ്തിയോടെ തന്നെ.

Wednesday 28 November 2007

മൌണ്ട് അബു

സൂപ്പര്‍ ഹിറ്റായിരുന്ന, അമീര്‍ഖാന്റെ '' ഖയാമത്ത്‌ സെ ഖയാമത്ത്‌ തക്‌ '' എന്ന ഹിന്ദി സിനിമയിലാണ്‌ "മൌണ്ട്‌ അബു"വിനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നതും, കാണുന്നതും. ചിത്രത്തിലെ ക്ലൈമാക്സ്‌ അടക്കമുള്ള പ്രധാനഭാഗങ്ങള്‍ അവിടെയാണ്‌ സംഭവിക്കുന്നത്‌.
രാജസ്ഥാനിലെ ഒരു ഹില്ല്‌ സ്റ്റേഷനായ മൌണ്ട്‌ അബു, ഗുജറാത്തു്‌, ഡല്‍ഹി, തുടങ്ങിയ അയല്‍സംസ്ഥാനക്കാരുടെയും ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ത്രമാണു്‌. രാജഭരണകാലത്ത്‌ രാജാക്കന്മാരുടെ ഒരു പ്രധാന വേനല്‍ക്കാല സങ്കേതമായിരുന്നു മൌണ്ട്‌ അബു.

2003-ല്‍ അപ്രതീക്ഷിതമായി മൌണ്ട്‌ അബുവില്‍ പോകാനൊരു അവസരം കിട്ടി.
"കേയ്‌ന്‍ എനര്‍ജി "എന്ന വിദേശകമ്പനിയുടെ എണ്ണപര്യവേഷണം നടക്കുന്ന, രാജസ്ഥാനിലെ മരുഭൂമിയില്‍ ജോലിസംബന്ധമായി പോകേണ്ടിവന്നപ്പോളാണ്‌ അതുണ്ടായത്‌‌.

മരുഭൂമിയിലെ ജോലി ആരംഭിക്കാന്‍ കുറച്ചു താമസമുണ്ടായിരുന്നതുകൊണ്ട്, ആദ്യത്തെ ഒരാഴ്ച ജോധ്‌പൂറിലെ ഹെറിറ്റേജ്‌ ഹോട്ടലായ ശ്രീരാം ഇന്‍ടര്‍നാഷണലിലായിരുന്നു താമസം. പകല്‍ മുഴുവന്‍ പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. രാത്രി പിന്നെന്താ പണി? ഉറക്കം തന്നെ!!

എന്റെ കൂടെ സഹപ്രവര്‍ത്തകരായ, കലൂര്‍ക്കാരന്‍ ജോസഫ്‌ സൈമണ്‍, കോയമ്പത്തൂരുകാരനായ വേലു, റെയ്‌ഗണ്‍ എന്ന്‌ ചെല്ലപ്പേരുള്ള തിരോന്തരത്തുകാരന്‍ രാജന്‍, മദ്രാസുകാരന്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരുമുണ്ട്‌. രണ്ടു ദിവസം കൊണ്ട്‌ ജോധ്പൂര്‍ കോട്ടയും, കൊട്ടാരവുമൊക്കെ കറങ്ങിക്കണ്ടു. അടുത്തതെങ്ങോട്ടെന്ന്‌ പിടികിട്ടാതെ നില്‍ക്കുമ്പോളാണ്‌, രാജസ്ഥാന്‍കാരനായ ഡ്രൈവര്‍ ശിവരത്തിനം, മൌണ്ട്‌ അബുവിനെപ്പറ്റി പറഞ്ഞത്‌. നാലുമണിക്കൂറെങ്കിലും യാത്രയുണ്ട്‌. ആദ്യം ഒന്നു മടിഞ്ഞെങ്കിലും പിന്നെ പോകാന്‍ തന്നെ തീരുമാനിച്ചു.

മൌണ്ട്‌ അബു എത്താനായപ്പോളേക്കും, മറ്റ്‌ ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ ഒരുപാട്‌ കണ്ടുതുടങ്ങി. മിക്കവാറും എല്ലാം ഗുജറാത്തില്‍നിന്നാണ്‌. ദൂരെനിന്നുതന്നെ മൌണ്ട്‌ അബു കാണാം. മുകളിലേക്ക്‌ വാഹനങ്ങള്‍ കയറിപ്പോകുന്നതും, ഇറങ്ങിവരുന്നതും എല്ലാം വളരെ വ്യക്തമായിക്കാണുന്നതിന്‌ കാരണമുണ്ട്‌. കാഴ്ച മറയ്ക്കാന്‍, ഈ കുന്നിലൊരിടത്തും കാര്യമായിട്ട്‌ മരങ്ങളോ പച്ചപ്പോ ഇല്ല.

കുറേ ഹിന്ദു, ജൈന്‍ ക്ഷേത്രങ്ങളും ‘നക്കി’ എന്ന ഒരു തടാകവുമാണ് ഇവിടത്തെ പ്രധാന കാഴ്ച്ചകള്‍ എന്ന് മുന്നേതന്നെ കേട്ടിട്ടുണ്ട്.

20 മിനിട്ടുകൊണ്ട്‌ 1220 മീറ്റര്‍ കിളരമുള്ള മൌണ്ട് അബുവിന്റെ മുകളിലെത്തി. ഒരു റൌണ്ട് ചുറ്റിനടന്നപ്പോളേക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മതിയായി. എല്ലായിടത്തും ടൂറിസ്റ്റുകളുടെ ബഹളം തന്നെ. നിന്ന് തിരിയാനോ വാഹനം പാര്‍ക്ക് ചെയ്യാനോ സ്ഥലമില്ല. കാര്യമായിട്ടൊരു സീനറിയുമില്ല. നമ്മുടെ ഊട്ടിയുടേയും, കൊടൈക്കനാലിന്റേയുമൊന്നും ഏഴയലത്തുപോലും വെക്കാന്‍ കൊള്ളാത്ത ഒരു ചെറിയ മൊട്ടക്കുന്ന്‌. ഒറ്റ വാചകത്തിലങ്ങിനെ വിശേഷിപ്പിക്കാം. താഴെയുള്ളതുപോലെതന്നെ ചൂട് മുകളിലുമുണ്ട്. തണുപ്പൊന്നുമില്ലാതെ എന്തോന്ന് ഹില്‍ സ്‌റ്റേഷന്‍ ?

അവിടത്തെ സൂര്യാസ്തമനം വളരെ ഭംഗിയുള്ളതാണെന്നു കേട്ടിട്ടുണ്ട്‌. എങ്കിപ്പിന്നെ അതുകാണാമെന്നുപറഞ്ഞ്‌ സണ്‍സെറ്റ്‌ പോയന്റില്‍ പോയി തിക്കിത്തിരക്കി നിന്നു. ആകാശം " രോമാവൃതമായതു" കാരണം ആ കാഴ്ച്ച കാണലും നടന്നില്ല.

ഒരു ദിവസം അവിടെത്തങ്ങാമെന്നു പദ്ധതിയുമിട്ട്‌, സാധനസാമഗ്രികളും പൊതികെട്ടിയിറങ്ങിയ ഞങ്ങള്‍, മൂന്നുമണിക്കൂറിനകം കുന്നിറങ്ങി. ഇക്കണ്ട സഞ്ചാരികളുമുഴുവനും എന്തുകാണാനാണ്‌ അവിടെപ്പോകുന്നതെന്നാലോചിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവര്‍ക്കാഭാഗത്ത്‌ ആകെക്കൂടെയുള്ള ഒരു ഹില്‍ സ്റ്റേഷന്‍ അതുമാത്രമാണ്‌. അവരതുവച്ചു്‌, ഉള്ളതുകൊണ്ട്‌ ഓണം എന്നപോലെ ആഘോഷിക്കുന്നു. അത്രതന്നെ.

ഡ്രൈവര്‍ ശിവരത്തിനത്തിന്റെ കാര്യമായിരുന്നു‌ കഷ്ടം. ഉടനെതന്നെ വണ്ടി തിരിച്ചോടിക്കേണ്ടിവരുമെന്ന്‌ ഇഷ്ടന്‍ സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല.

ഇഡ്ഡലി തിന്നാന്‍വേണ്ടിയൊരു യാത്ര

ഡ്ഡലി തിന്നാന്‍ വേണ്ടിയൊരു യാത്ര. അതും, രാവിലെ 4 മണിക്കു്‌ എഴുന്നേറ്റു്‌. കേട്ടിട്ടു്‌ കൌതുകം തോന്നുന്നുണ്ടാകും!!!

നാലഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഒരു പ്രമുഖ മലയാള പത്രത്തിന്റെ സണ്‍ഡെ സപ്ലിമെന്റില്‍ കണ്ട ഒരു വാര്‍ത്തയെ ആധാരമാക്കിയായിരുന്നു ആ യാത്ര. പാലക്കാടുള്ള രാമശ്ശേരി എന്ന സ്ഥലത്ത്‌ ഉണ്ടാക്കുന്ന പ്രത്യേകതരം ഇഡ്ഡലിയെപ്പറ്റിയായിരുന്നു ആ ഫീച്ചർ. പ്രത്യേകതരം അടുപ്പിൽ, പ്രത്യേകതരം മണ്‍പാത്രത്തിൽ, വിറകുകത്തിച്ചുമാത്രം ഉണ്ടാക്കുന്ന ഇഡ്ഡലിയെപ്പറ്റി കൊതിപ്പിക്കുംവിധമാണ്‌ എഴുതിപ്പിടിപ്പിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ, ഒരു ഇഡ്ഡലിക്കൊതിയനല്ലാതിരുന്നിട്ടുകൂടെ എന്റെ വായിലും വെള്ളമൂറി. എങ്കിലിതൊന്നു കഴിച്ചിട്ടുതന്നെ ബാക്കി കാര്യം. പക്ഷെ ഇതിനുവേണ്ടിമാത്രം, പാലക്കാടുവരെ പോകാനുള്ള സമയം ഉണ്ടായിരുന്നില്ല.

ഒന്നുരണ്ടുവര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. 2004ൽ, വാമഭാഗത്തിന്‌ ബാഗ്ലൂര്‍ മഹാനഗരത്തിലേക്ക്‌ ജോലിമാറ്റമായി. പിന്നെ രണ്ടരവര്‍ഷം താമസം അവിടെയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ, എണ്ണപ്പാടത്തെ പണിയെല്ലാം കഴിഞ്ഞ്‌ , ലീവിന്‌ ബാഗ്ലൂര് വരുമ്പോൾ, ആറുവയസ്സുകാരി മകളേയും, മുഴങ്ങോട്ടുകാരി ഭാര്യയുമായി എറണാകുളത്തേക്കൊരുയാത്ര പതിവാണ്‌. മിക്കവാറും കാറിലായിരിക്കും യാത്ര. 10 മണിക്കൂറിലധികം വരുന്ന ഈ യാത്രയും, ഡ്രൈവിങ്ങും ഞാന്‍ ശരിക്കുമാസ്വദിച്ചിരുന്നു. അങ്ങിനെയൊരു ബാഗ്ലൂർ-എറണാകുളം യാത്രയില്‍ പാലക്കാട് ഹൈവെയില്‍വെച്ച് ഒരു മിന്നായം പോലെ ഞാൻ ആ ബോര്‍ഡ് കണ്ടു.

........രാമശ്ശേരി........

പോള്ളച്ചിയിലേക്ക്‌ റോഡ്‌ തിരിയുന്നതിനുന്‌ ഏകദേശം 5 കിലോമീറ്റര്‍ മുന്‍പായി‌ ഇടതുവശത്ത്‌, ഒരു കൊച്ചുവഴി ഉള്ളിലേക്കുപോകുന്നു. സമയം ഉച്ചയ്ക്ക്‌ 2 മണി കഴിഞ്ഞുകാണും. വാളയാര്‍ കടന്നാല്‍പ്പിന്നെ എളുപ്പം വീടുപിടിക്കാനാണ്‌ ശ്രമം. ഇഡ്ഡലികഴിക്കാന്‍ പറ്റിയ സമയവുമല്ല.

മനസ്സില്‍ അപ്പോള്‍ത്തന്നെ പദ്ധതിയിട്ടു. മടക്കയാത്രയില്‍ ബ്രേക്ക്‌ഫാസ്റ്റ്‌ രാമശ്ശേരി ഇഡ്ഡലിതന്നെ. സാധാരണ രാവിലെ 5നും, 6നും ഇടയില്‍ മടക്കയാത്ര ആരംഭിക്കാറുണ്ട്‌. തൃശൂർ-പാലക്കാട്‌ റൂട്ടിലെ ഒരു കോഫി ഹൌസില്‍ നിന്നാണ്‌ ബ്രേക്ക്‍‍ഫാസ്റ്റ്‌ പതിവ്‌. ഇപ്രാവശ്യം 4:30ന് യാത്ര ആരംഭിച്ചു. പരിചയമില്ലാത്ത സ്ഥലത്തല്ലെ പോകേണ്ടത്‌. കുറച്ച്‌ നേരത്തേ ഇറങ്ങുന്നതില്‍ തെറ്റില്ലല്ലോ?

8 മണിക്കുമുന്‍പുതന്നെ രാമശ്ശേരിക്കുള്ള വഴി തിരിയുന്നിടത്തെത്തി. അവിടുന്നങ്ങോട്ടുള്ള വഴി, ഒരു നല്ല നാട്ടിന്‍പുറത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്തിണങ്ങിയതായിരുന്നു. 2 കിലോമീറ്ററോളം അകത്തേക്കുചെന്നപ്പോള്‍ വഴിതെറ്റിയോന്നൊരു സംശയം?!

മുണ്ടുമാത്രം ഉടുത്ത്‌ നടന്നുപോകുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ അടുത്ത്‌ വണ്ടി നിര്‍ത്തി.

" ചേട്ടാ, രാമശ്ശേരിയിലേക്കുള്ള വഴി ഇതുതന്നെയല്ലേ?"
" ഇഡ്ഡലി കഴിക്കാനല്ലേ? നേരെ പോയി വലത്തോട്ട്‌ തിരിഞ്ഞാല്‍ മതി."

ചെറിയൊരു ഇളിഭ്യത തോന്നാതിരുന്നില്ല. എല്ലാവര്‍ക്കും മനസ്സിലായിരിക്കുന്നു അതിരാവിലെ ഇഡ്ഡലി തിന്നാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന്‌ !!!

എന്തായാലും, ഇഡ്ഡലി ഇക്കരയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതാണെന്നുറപ്പായി. വലത്തോട്ടുള്ള വളവുതിരിഞ്ഞപ്പോൾ, വലത്തുവശത്തുള്ള പഞ്ചായത്ത്‌ ടാപ്പിന്റെ ചുറ്റും വെള്ളമെടുക്കാന്‍ വന്നിരിക്കുന്ന സ്ത്രീകളുടെയെല്ലാവരുടെയും മുഖത്ത്‌ ഒരു ചെറു ചിരി. എല്ലാവര്‍ക്കും കാര്യം മനസ്സിലായിരിക്കുന്നു. കര്‍ണ്ണാടക രജിസ്ട്രേഷന്‍ വണ്ടി, ഈ സമയത്തിവിടെ വരണമെങ്കില്‍ അതിനുകാരണം ഇഡ്ഡലി തന്നെയാണെന്നവര്‍ക്കുറപ്പാണ്‌.

നാറ്റക്കേസായോ? മടങ്ങിപ്പോകണോ?.......
ഇല്ല. മടങ്ങുന്നില്ല. വരുന്നിടത്തുവച്ചുകാണാം. ഇഡ്ഡലി തിന്നിട്ടുതന്നെ ബാക്കി കാര്യം.

വീണ്ടും 1 കിലോമീറ്റര്‍ പോയിക്കാണും. ഇടത്തുവശത്ത്‌ ഒരമ്പലത്തിന്റെ മതില്‍ക്കെട്ടിന്‌ ഓരം ചേര്‍ത്ത്‌ വണ്ടി നിര്‍ത്തി. മറുവശത്തായി ഒരു ചായക്കട. ഭഗവതിവിലാസം ചായക്കടയെന്നൊക്കെപ്പറയില്ലെ? അതുതന്നെ സെറ്റപ്പ്‌.

അകത്തുകയറി ഇഡ്ഡലിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. ഫ്രഷ്‌ ഇഡ്ഡലി വേണമെങ്കില്‍ കുറച്ച്‌ താമസിക്കും. രണ്ട്‌ ഇഡ്ഡലി ഉണ്ടാക്കാന്‍ അരമണിക്കൂര്‍ സമയമെടുക്കുമത്രേ. ഇഡ്ഡലിയുടെ ആകൃതിയിലും ചെറിയ വ്യത്യാസം ഉണ്ട്‌. അപ്പം പോലെ കുറച്ച്‌ പരന്നിട്ടാണ്‌. വട്ടം സാധാരണ ഇഡ്ഡലിയേക്കാള്‍ കൂടുതലാണ്‌. മേശപ്പുറത്ത്‌ ഇഡ്ഡലി വരുന്നതിനിടയിൽ, ഞാന്‍ അടുക്കളയിലേക്കൊന്ന്‌ കയറിനോക്കി. നാലഞ്ച്‌ കല്ലടുപ്പുകളിലായി തിരക്കിട്ട പാചകം നടക്കുന്നു. കണ്ടിട്ട്‌ എല്ലാം ഇഡ്ഡലി തന്നെയാണെന്ന്‌ തോന്നുന്നു. വിളമ്പലുകാരനുമായി ലോഹ്യം പറഞ്ഞപ്പോള്‍ ഇഡ്ഡലിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കിട്ടി. ഹൈവെയിലുള്ള മറ്റുഹോട്ടലുകളിലും രാമശ്ശേരി ഇഡ്ഡലി കിട്ടും. എല്ലാം ഇവിടന്നുതന്നെ ഉണ്ടാക്കി എത്തിച്ചുകൊടുക്കുന്നതാണെന്നുമാത്രം. അതിന്റെ തിരക്കാണ്‌ അടുക്കളയിൽ. പകല്‍മുഴുവന്‍ ഇഡ്ഡലി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കും.

രാമശ്ശേരി ഇഡ്ഡലി - (ചിത്രം : ഷാജി മുള്ളൂക്കാരൻ‌)
അപ്പോള്‍ ന്യായമായും ഉയരാവുന്ന ഒരു സംശയമുണ്ട്‌ !? വൈകുന്നേരമാകുമ്പോളേക്കും ഇഡ്ഡലി ചീത്തയായിപ്പോകില്ലേ? ഇല്ല. ഈ ഇഡ്ഡലി ഒരാഴ്ച വരെ, ഒരു കേടുപാടും, രുചിവ്യത്യാസവുമില്ലാതെ ഇരുന്നോളും.

പത്രത്തില്‍ വായിച്ചിരുന്ന മറ്റൊരുകാര്യം ഓര്‍മ്മ വന്നു. രാമശ്ശേരി ഇഡ്ഡലിയുടെ പ്രശസ്തി വിറ്റു കാശാക്കാന്‍ വേണ്ടി, ഒരു പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകാര്‍ ഒരു ശ്രമം നടത്തി. ഇവിടന്നൊരു പാചകക്കാരി സ്ത്രീയെക്കൊണ്ടുപോയി അവരുടെ 5 സ്റ്റാര്‍ അടുക്കളയില്‍, ഇഡ്ഡലി ഉണ്ടാക്കാന്‍ ഒന്നു ശ്രമിച്ചു നോക്കി. പക്ഷെ പണി പാളി. ഗ്യാസടുപ്പും, സ്റ്റീല്‍പ്പാത്രങ്ങളുമുപയോഗിച്ച്‌ രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റില്ലെന്നുള്ള തിരിച്ചറിവുകൂടിയായിരുന്നത്‌.

സ്വാദിലും, ആകൃതിയിലും വ്യത്യാസമുള്ള ഇഡ്ഡലി ആസ്വദിച്ചുതന്നെ കഴിച്ചു. അവിടെത്തന്നെയുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയും, പരീക്ഷണാര്‍ത്ഥം ഒരു ഡസന്‍ ഇഡ്ഡലിയും പൊതിഞ്ഞുവാങ്ങുകയും ചെയ്തു. 3 ദിവസം വരെ ഒരു കുഴപ്പവുമില്ലാതെ ഞങ്ങളത്‌ കഴിക്കുകയും ചെയ്തു. അതിനുമുകളില്‍ പരീക്ഷണം നീട്ടിക്കൊണ്ടുപോകാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല.

ഹൈവേയിലേക്കുള്ള മടക്കയാത്രയിലും, ഇഡ്ഡലിതീറ്റക്കാരായ ഞങ്ങളെ നോക്കി ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പക്ഷെ ഇപ്പോള്‍ യാതൊരുവിധത്തിലുമുള്ള നാണക്കേടോ, ചമ്മലോ തോന്നിയില്ല. പകരം, മഹത്തായ എന്തോ ഒരു കാര്യം‌ ചെയ്തുതീര്‍ത്തതിന്റെ അനുഭൂതി മാത്രം.

യാത്രാലക്ഷ്യം

യാത്രാവിവരണമെഴുതാനൊന്നും ഞാനാളല്ല.

അതൊക്കെ, മലയാളിക്കുവേണ്ടി പൊറ്റക്കാടു്‌ അതിമനോഹരമായി എഴുതിയിട്ടുണ്ട്‌. അത് വായിക്കാത്തവര്‍ക്കുവേണ്ടി, സന്തോഷ്‌ ജോര്‍ജ്ജു്‌ കുളങ്ങരയുടെ ''സഞ്ചാരം" വീഡിയോ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്‌. ഇതിനൊക്കെയപ്പുറം, മറ്റൊരു യാത്രാവിവരണത്തിനെന്തു പ്രസക്തി?

ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ്‌. ഒരു ഡയറിപോലെ, എനിക്കുവേണ്ടി ഞാന്‍തന്നെ കുത്തിക്കുറിച്ചിടുന്ന ചില സ്ക്രാപ്പുകൾ‍. ഏതെങ്കിലും വഴിപോക്കന്‍ വായിക്കാനിടയായാൽ‍, ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാനിടയായാൽ‍, ഈയുള്ളവന്‍ ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല.

സസ്നേഹം
-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)