Thursday 3 September 2009

കോഴിപ്പാറയും, ആഢ്യന്‍പാറയും

‘നിലമ്പൂരില്‍ 2 ദിവസം‘ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്
-------------------------------------------------------------------------------------

നോലി പ്ലോട്ടിലേക്ക് പോകണമെങ്കില്‍ കടത്തുവഞ്ചിയില്‍ ചാലിയാര്‍ മുറിച്ചുകടക്കണമായിരുന്നു ഇതുവരെ. പക്ഷെ ഇനി മുതല്‍ കടത്തുവഞ്ചിയെ ആശ്രയിക്കേണ്ട ആവശ്യമില്ല. ആറിന് കുറുകെ ഒന്നാന്തരമൊരു തൂക്കുപാലം വന്നിരിക്കുന്നു. 2 ദിവസത്തിനുള്ളില്‍ ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ. ബിനോയ് വിശ്വം പാലത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനണം നിര്‍വ്വഹിക്കുകയാണ്. അതുകൊണ്ടുതന്നെ പാലത്തിലൂടെയോ അല്ലാതെയോ ആരെയും കനോലി പ്ലോട്ടിലേക്ക് കടത്തിവിടുന്നില്ല. ഫോറസ്റ്റ് ഓഫീസിനുമുന്നിലെ വഴി ചാലിയാറിനരുകില്‍ അവസാനിക്കുന്നിടത്ത് പൊലീസ് ബന്തവസ്സുമുണ്ട്.

എന്നുവെച്ച് എനിക്ക് കനോലിപ്ലോട്ടിലേക്ക് പോകാതിരിക്കാനാവില്ലല്ലോ ? പൊലീസുകാരെ ചാക്കിട്ടുനോക്കി. രക്ഷയില്ല. ക്യാമറയുടെ സൂം വലിച്ച് പുറത്തേക്ക് നിര്‍ത്തി, ഫോറസ്റ്റ് ഓഫീസറെ ചെന്നുകണ്ട് കാര്യം പറഞ്ഞു.

“സാറെ ഞാന്‍ ഏറണാകുളത്തുനിന്ന് ഈ വഴി വന്നിരിക്കുന്നത് ഈ കനോലി പ്ലോട്ട് കാണാന്‍ വേണ്ടി മാത്രമാ. പറ്റില്ല എന്ന് മാത്രം പറയരുത് ”

ഫോറസ്റ്റ് ഓഫീസര്‍ വളരെ മാന്യമായിത്തന്നെ എന്നെ വിലക്കി.

“എനിക്ക് കര്‍ശനമായ ഓര്‍ഡര്‍ ഉണ്ട് ആരെയും അക്കരേയ്ക്ക് വിടരുതെന്ന്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റുകാര്‍ വന്നിട്ടുവരെ ഞാന്‍ അനുവദിച്ചില്ല. ഇതെന്റെ ജോലിയുടെ ഭാഗമാണ് . സഹകരിക്കണം.”

കനോലി പ്ലോട്ട് കാണാതെ മടങ്ങുകയോ ? എനിക്ക് സഹിക്കാനായില്ല. അവിടന്ന് മടങ്ങാന്‍ മനസ്സനുവദിച്ചുമില്ല. ഒരിക്കല്‍കൂടെ ആറിനരുകിലേക്ക് നടന്നു. കുറച്ചുനേരം പുഴയരുകില്‍ വെറുതെ നില്‍ക്കാനെങ്കിലും അനുവദിക്കണമെന്ന് പൊലീസുകാരോട് പറഞ്ഞു.

പൊലീസുകാരുടെ മനമലിഞ്ഞു. അല്‍പ്പനേരം പുഴക്കരയില്‍ നില്‍ക്കാന്‍ അനുവാദം തന്നു.

ജോലികളെല്ലാം തീര്‍ത്ത് പുഴയില്‍ കുളിച്ച് ശുദ്ധിവരുത്തുന്ന നാട്ടുകാരേയും, 2 നാളുകള്‍ക്കുള്ളില്‍ കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലം എന്ന ബഹുമതിയോടെ ഉത്ഘാടനം ചെയ്യപ്പെടാന്‍ പോകുന്ന പാലത്തേയും, ചാലിയാറിനേയുമൊക്കെ നോക്കി കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റി നിന്നതിനുശേഷം തിരിച്ച് വാഹനത്തിനരുകിലേക്ക് നടന്നു. കനോലി പ്ലോട്ട് കാണാനുള്ള യോഗം പിന്നീടൊരിക്കലാണെങ്കില്‍ അങ്ങനെയാകട്ടെ എന്ന് സമാധാനിച്ചു.

അടുത്ത ലക്ഷ്യം ബംഗ്ലാവ് കുന്നായിരുന്നു. ബസ്സ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള വഴിയിലൂടെ കയറി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് പോകുന്ന വഴി ചെന്നവസാനിക്കുന്നത് ബംഗ്ലാവ് കുന്നിന്‍ മുകളിലുള്ള ഒരു പഴയ ഇരുമ്പു ഗേറ്റിന് മുന്നിലാണ്. റോഡിനിരുവശവും ആയുര്‍വ്വേദ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ചിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത. കുന്നിന്റെ മുകളിലുള്ള ബംഗ്ലാവ് ഓഫീസേര്‍സ് കോട്ടേജായിട്ടാണ് ഉപയോഗിക്കുന്നതെന്നാണ് മനസ്സിലാക്കിയതെങ്കിലും അവിടെങ്ങും ആള്‍പ്പാര്‍പ്പ് ഉള്ളതായി തോന്നിയില്ല. കാടുപിടിച്ചുകിടക്കുന്ന ഒരു ഭാര്‍ഗ്ഗവീനിലയം പോലെയാണ് ആ ബംഗ്ലാവിന്റെ അവസ്ഥ. തുരുമ്പിച്ച ഗേറ്റ് തുറന്ന് പുരയിടത്തിനകത്തേക്ക് കടന്നു.

ബ്രിട്ടീഷുകാര്‍ നിര്‍മ്മിക്കുകയും കാലങ്ങളോളം ഉപയോഗിക്കുകയും ചെയ്തിരുന്ന ഒരു ബംഗ്ലാവാണിത്. ചുറ്റും കാടുപിടിച്ചുകിടക്കുന്നതുകൊണ്ട് കെട്ടിടത്തിനു പിന്നിലുള്ള കുതിരകളെ കെട്ടിയിടുന്ന പന്തിയും ഊട്ടുപുരയുമൊന്നും കാണാന്‍ തന്നെ സാധിച്ചില്ല. മാത്രമല്ല ഒരു ഭീകരത അതിനെച്ചുറ്റിപ്പറ്റി നില്‍ക്കുന്നതുപോലെ.

ബംഗ്ലാവിനെച്ചുറ്റിപ്പറ്റി അത്തരത്തിലുള്ള കഥകള്‍ പലതും അന്നാട്ടിലുണ്ട്. ഒക്കെ പ്രേതകഥകള്‍ തന്നെ. അതുകൊണ്ടുതന്നെ ഇവിടെ അസമയത്ത് പോകുവാന്‍ നാട്ടുകാര്‍ക്ക് പേടിയാണ്‌. പല അമാവാസിരാത്രികളിലും ഇവിടേനിന്നും താഴോട്ട് വളഞ്ഞുപുളഞ്ഞുപോകുന്ന മണ്‍‌പാതയിലൂടെ
കുതിരക്കുളമ്പടിയും ചാട്ടവാറടിയും കേള്‍ക്കാറുണ്ട് എന്ന് സമീപവാസികള്‍ പറയുന്നു. താഴ്‌വാരത്തെ റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഉണക്കയിലകള്‍
ചതഞ്ഞരയുന്നതും, ചങ്ങലക്കിലുക്കവും, കാല്‍‌കൊലുസ്സിന്റെ കിലുക്കവും , ആരോ
ഓടിപ്പോകുന്ന സ്വരവുമൊക്കെ കേട്ട് മനോവിഭ്രാന്തി വന്നവര്‍ വരെ ആ ഭാഗത്തുണ്ടത്രേ! ഡോ:കോവൂരിന്റെ അനുയായികളുടെ ആരുടെയെങ്കിലും സേവനം വളരെ അത്യാവശ്യമായിട്ടുള്ള ഒരു പരിസരം തന്നെയാണത്.

പ്രേം‌നസീര്‍ നായകനായഭിനയിച്ച ‘പൂമഠത്തെ പെണ്ണ് ‘ എന്ന സിനിമയും, ‘പ്രേതങ്ങളുടെ താഴ്‌വര‘ എന്ന മറ്റൊരു സിനിമയുമൊക്കെ ഈ ബംഗ്ലാവിന്റെ പരിസരത്തുതന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

ചാലിയാറിന്റെ മറുവശത്തുനിന്ന് ഏതോ അമ്പലത്തില്‍ നിന്ന് ചെണ്ടമേളം കേള്‍ക്കുന്നുണ്ടായിരുന്നു. ദീപാരാധനയ്ക്ക് സമയമാകുന്നു. ഇരുട്ടുവീണുതുടങ്ങുകയായി. ആദ്യദിവസത്തെ ചുറ്റിത്തിരിയത് അവിടെ അവസാനിപ്പിച്ച് താഴേക്ക് മടങ്ങി. രാത്രി താമസം ഏര്‍പ്പാടാക്കിയിരുന്നത് സാബുവിന്റെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ ടൂറിസ്റ്റ് ഹോമിലാണ്. അടുത്ത ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്തതിനുശേഷം സാബുവും നസീറും അവരവരുടെ വീടുകളിലേക്ക് മടങ്ങി. വെളിയിലിറങ്ങി രാത്രി ഭക്ഷണം കഴിച്ച് തിരക്കൊഴിഞ്ഞ തെരുവിലൂടെ അല്‍പ്പനേരം അങ്ങോട്ടുമിങ്ങോട്ടും നടന്നതിനുശേഷം മുറിയിലേക്ക് മടങ്ങിച്ചെന്ന് നിദ്രാദേവിയെക്കാത്തു കിടന്നു.

രണ്ടാം ദിവസം രാവിലെ പ്രാതല്‍ കഴിഞ്ഞപ്പോഴേക്കും നസീറും സാബുവുമെത്തി. ആദ്യം ലക്ഷ്യമിട്ടിരുന്നത് കോഴിപ്പാറ വെള്ളച്ചാട്ടമായിരുന്നു. എന്റെ വാഹനത്തിന് പോകാന്‍ പറ്റുന്ന വഴിയല്ല കോഴിപ്പാറയിലേക്ക്. അകമ്പാടം ജങ്ക്ഷനില്‍‍ച്ചെന്ന് ജീപ്പ് ഒരെണ്ണം ഏര്‍പ്പാടാക്കി.

കോഴിപ്പാറയിലേക്കുള്ള വഴികള്‍ പുതുമയുള്ളതും, വന്യമായ ഗ്രാമീണ ഭംഗി നിറഞ്ഞതുമായിരുന്നു. ഒരു വശത്ത് ചാലിയാര്‍ ഒഴുകുന്നത് ജീപ്പിലിരുന്ന് മരങ്ങള്‍ക്ക് മുകളിലൂടെ കാണാം. ഇടയ്ക്കിടയ്ക്ക് ജീപ്പ് നിറുത്തി ആറിനരുകില്‍ പോയി നോക്കുകയും, വഴിയരുകില്‍ കണ്ട ചായപ്പീടികയില്‍ ഒരെണ്ണത്തില്‍ കയറി ചായ കുടിക്കുകയുമൊക്കെ ചെയ്ത് ആ യാത്ര മെല്ലെമെല്ലെ പുരോഗമിച്ചുകൊണ്ടിരുന്നു. മൈലാടിപ്പാടം, റജിക്കുണ്ട് , സെയ്ദാലിക്കുണ്ട്, വെണ്ടേക്കും പൊയില്‍ , വാളം തോട്, ഊര്‍ങ്ങാട്ടിരി, കൂമ്പാറ, എന്നിങ്ങനെ പോകുന്ന വഴിക്കുള്ള സ്ഥലപ്പേരുകളൊക്കെ ഞാനിതുവരെ കേള്‍ക്കാത്തതും രസകരമായതുമായിരുന്നു.

ചിലയിടങ്ങളില്‍ കൂടുതല്‍ കലപില ബഹളം ഉണ്ടാക്കി കുത്തിയൊഴുകുന്ന പുഴയ്ക്ക് മറ്റു ചിലയിടങ്ങളില്‍ ശാന്തസ്വഭാവമാണ്. മിക്കവാറുമിടങ്ങളില്‍ വലിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞു കിടക്കുന്ന പുഴയില്‍ , മഴക്കാലമല്ലാത്തതുകൊണ്ട് വെള്ളം കുറവാണ്. പുഴയ്ക്കിരുവശവും താമസിക്കുന്നവര്‍ക്ക് അക്കരയിക്കരെ പോകാന്‍ പലയിടത്തും കോണ്‍ക്രീറ്റ് പാലങ്ങള്‍ അല്ലെങ്കില്‍ മുളകൊണ്ടുള്ള താല്‍ക്കാലിക പാലങ്ങള്‍ , പുഴയിലെ തെളിവെള്ളത്തില്‍ കുളിക്കുന്ന നാട്ടുകാര്‍ , ദൂരെയായി കാണുന്ന ചീങ്കണ്ണിപ്പാറ, മാണിക്യമൂടി എന്നീ മലകള്‍ , മനസ്സുനിറയ്ക്കാന്‍ പോന്ന കാഴ്ച്ചകള്‍ തന്നെയാണ് എല്ലാം.

അതിനിടയില്‍ ജീപ്പ് പുഴയരുകിലേക്ക് ഓടിയിറങ്ങി, പുഴ മുറിച്ചുകടക്കാന്‍ തുടങ്ങി. ചില സിനിമകളിലോ മറ്റോ അത്തരം രംഗങ്ങള്‍ കണ്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടായിരുന്നു ഒരു വാഹനത്തിലിരുന്ന് ഞാന്‍ ഏതെങ്കിലുമൊരു പുഴ മുറിച്ച് കടക്കുന്നത്. പാലത്തിന്റെ പണി പകുതി തീര്‍ന്ന അവസ്ഥയിലാണ് അവിടെ. പാലം പണി കഴിഞ്ഞാല്‍പ്പിന്നെ ഇങ്ങനൊരു അനുഭവം കിട്ടിയെന്ന് വരില്ല.


ഇടയ്ക്ക് പുഴക്കരുകിലൂടെ കുറേ ദൂരം നടന്നു. ഒരു ആദിവാസി കുടുംബം പാറപ്പുറത്ത് തമ്പടിച്ചിട്ടുണ്ട്. വെപ്പും തീനുമൊക്കെയായി അവരും ഒരു അവധി ദിവസമോ മറ്റോ ചിലവഴിക്കുന്നതാകാം. പുഴക്കക്കരെ എവിടെക്കെയോ ആദിവാസി കോളനികള്‍ ഉണ്ട്.

കുറച്ചൂടെ മുന്നോട്ട് പോയപ്പോള്‍ ഒരു ആദിവാസി വൃദ്ധദമ്പതികള്‍ ജീപ്പിനെതിരേ വന്ന് കൈകാണിച്ചു. ഞങ്ങള്‍ പോകുന്നതിന് എതിര്‍ദിശയിലാണ് അവരുടെ സഞ്ചാരം. അതുകൊണ്ടുതന്നെ ജീപ്പില്‍ കയറ്റാനായില്ല.

അധികം വൈകാതെ കോഴിപ്പാറയിലെത്തി. വഴിയരുകിലുള്ള പുരയിടത്തിന്റെ കമ്പി വേലിയിലൂടെല്ലാം വൈദ്യുതി കടത്തിവിടാനുള്ള സൌകര്യം ചെയ്തിട്ടുണ്ട്. സാധാരണ കാട്ടുമൃഗങ്ങളുടെ ശല്യമുള്ളിടത്താണ് ഈ മാര്‍ഗ്ഗം സ്വീകരിക്കാറ്.

തൊമ്മന്‍ കുത്തിന്റെ അത്രയ്ക്ക് ഉയരത്തിലല്ലെങ്കിലും പലപല തട്ടുകളിലായിട്ടാണ് കോഴിപ്പാറ വെള്ളച്ചാട്ടവും വീഴുന്നത്. മഴക്കാലമല്ലാത്തതിനാല്‍ വെള്ളം വീഴുന്നത് കുറവായതുകൊണ്ട് ഞങ്ങള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ മുകളിലേക്ക് നടന്ന് കയറിപ്പോകാനായി. സാബു വളരെ അനായാസം നടന്നുകയറുന്നുണ്ടായിരുന്നു. ജീപ്പ് ഡ്രൈവറും ഞങ്ങള്‍ക്കൊപ്പം ആ നടത്തത്തില്‍ പങ്കുചേര്‍ന്നു.

നല്ല വലിയ ഉരുളന്‍ കല്ലുകളില്‍ ചവിട്ടി മുകളിലേക്ക് കയറി ഒഴുക്കിന്റെ ഇരുവശത്തേക്കും പലപ്പോഴും മുറിച്ചുകടന്നുമൊക്കെ ഞങ്ങള്‍ കാടിനുള്ളിലേക്ക് കുറേയെറെ കയറിച്ചെന്നു. നിലമ്പൂരിലൂടെ ഒരു യാത്ര എന്നുപറയുമ്പോള്‍ കാടും കാട്ടാറും വെള്ളച്ചാട്ടവുമൊക്കെ ഇതുപോലെ മുറിച്ചുകടന്ന് ഉള്‍ക്കാടിന്റെ ഭംഗിയറിഞ്ഞുതന്നെ മുന്നോട്ട് പോകാന്‍ പറ്റിയില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്.

കാടിനകത്തുള്ള നല്ലൊരു കുത്തിനടുത്താണ് ഞങ്ങളാ യാത്ര അവസാനിപ്പിച്ചത്. മഴ വന്നാല്‍ കയറിനില്‍ക്കാന്‍ പാകത്തില്‍ പാറക്കെട്ടുകള്‍ക്കകത്ത് ഒരു ചെറിയ ഗുഹപോലൊന്നുണ്ട്. അവിടെ എല്ലാവരും ചേര്‍ന്നുനിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ആ ഭാഗത്തൊക്കെ ധാരാളം അട്ടയുണ്ടെന്ന് മനസ്സിലാക്കാനായി. എന്റെ കൈവിരലില്‍ കടിച്ച നാരുപോലുള്ള ഒരു അട്ട സെക്കന്റുകള്‍ക്കുള്ളില്‍ ചോര കുടിച്ച് വീര്‍ത്തുവരുന്നുണ്ടായിരുന്നു. ചുമ്മാ തട്ടിക്കളഞ്ഞാലൊന്നും അട്ട പിടിവിടില്ല. അട്ടയെ പറിച്ചെറിഞ്ഞ് തിരിച്ചുനടക്കാന്‍ തുടങ്ങി.

തലയില്‍ കാക്ക തൂറുമ്പോളും, ശരീരത്തില്‍ അട്ട കടിക്കുമ്പോളുമൊക്കെ അതിനെ അറപ്പോടും വെറുപ്പോടും കാണുന്നതിനോടൊപ്പം നമ്മള്‍ അതീവ സന്തോഷത്തോടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മളപ്പോള്‍ പ്രകൃതിയോട് വളരെ അടുത്താണ് നില്‍ക്കുന്നത്.

മടക്കയാത്രയില്‍ വെള്ളം പരന്നൊഴുകുന്ന ഭാഗത്തെത്തിയപ്പോള്‍ എല്ലാവര്‍ക്കും വെള്ളത്തിലിറങ്ങണമെന്നായി. നസീറാണ് ആദ്യം നനഞ്ഞത്. ‍ ജീപ്പില്‍ നിന്ന് ഡ്രൈവര്‍ ഒന്നുരണ്ട് തോര്‍ത്ത് എടുത്തുകൊണ്ടുവന്നതോടെ സാബുവും ഞാനും നസീറിനൊപ്പം കൂടി. സൂര്യന്‍ മുകളില്‍ കത്തിനില്‍ക്കുന്നതിന്റെ ചൂട് ഉണ്ടായിരുന്നെങ്കിലും വെള്ളത്തിന് നല്ല തണുപ്പുതന്നെ.

തലവഴി പതഞ്ഞ് വീഴുന്ന ആ ഒഴുക്കുവെള്ളത്തിന്റെ തണുപ്പും തലോടലും വല്ലാതെ ഭ്രമിപ്പിക്കുന്നതായിരുന്നെങ്കിലും, കുളികഴിഞ്ഞ് കയറിയപ്പോഴേക്കും കുഞ്ഞുകുഞ്ഞ് അട്ടകള്‍ ശരീരത്തില്‍ അവിടവിടെയായി പിടിച്ചുതൂങ്ങിയിട്ടുണ്ടായിരുന്നു. പുഴയിലെ കുളിയുടെ ക്ഷീണം കാരണം അട്ടകളേക്കാള്‍ വിശപ്പുണ്ടായിരുന്നു ഞങ്ങള്‍ക്കും അപ്പോള്‍ .

എന്നിരുന്നാലും വെള്ളച്ചാട്ടം നല്ല ആഴത്തില്‍ വീണ് അവസാനിക്കുന്ന ഭാഗത്ത് അല്‍പ്പസമയംകൂടെ ചിലവഴിച്ചിട്ടാണ് മടങ്ങിയത്. ആ ഭാഗത്ത് അപകടം ഉണ്ടാകാതിരിക്കാന്‍ ഇരുമ്പിന്റെ പൈപ്പുകള്‍ ഉപയോഗിച്ച് തടകള്‍ കെട്ടി ഉയര്‍ത്തിയിട്ടുണ്ട്.

മടക്കയാത്രയില്‍ കക്കാടം പൊയിലില്‍ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ചെറിയൊരു ഹോട്ടലില്‍ നിന്നുള്ള ഉച്ചയൂണ് സമൃദ്ധിയായി. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഇത്തരം ചില ചെറിയ ഹോട്ടലുകളില്‍ കയറാന്‍ ആദ്യമൊക്കെ ഒരു മടുപ്പ് തോന്നുമെങ്കിലും ഒരു പഞ്ചനക്ഷത്രഹോട്ടലില്‍ നിന്ന് കഴിക്കുന്ന ഭക്ഷണത്തിനേക്കാള്‍ രുചിയാണ് ചിലപ്പോള്‍ അവിടന്ന് കഴിക്കുന്ന ആഹാരത്തിന്. 56 കിലോമീറ്ററോളം വരുന്ന കക്കാടം പൊയില്‍ - കോഴിക്കോട് റൂട്ട് ബസ്സുകളിലെ ജീവനക്കാരുമൊക്കെ ഭക്ഷണത്തിന് ആശ്രയിക്കുന്നത് ഈ മലയോര പഞ്ചനക്ഷത്രഹോട്ടലായ നിര്‍മ്മലയെത്തന്നെയാണ്.

അടുത്ത യാത്ര ആഢ്യന്‍ പാറയിലേക്കായിരുന്നു. പോകുന്ന വഴിക്ക് സാബു പുതുതായി വാങ്ങിയ തോട്ടത്തിനുള്ളിലൊക്കെ ഒന്ന് കറങ്ങി. കാപ്പിയും റബ്ബറുമൊക്കെ തോട്ടത്തിനുള്ളിലെ തറയില്‍ ഉണങ്ങാനിട്ടിരിക്കുന്നുണ്ട്. സഞ്ചാരികള്‍ സ്ഥിരമായി വന്നുപോകുന്ന സ്ഥലങ്ങളേക്കാളേറെ ഇതുപോലുള്ള കൃഷിയിടങ്ങളിലൂടെയും , പച്ചപ്പുല്‍മേടുകളിലൂടെയും മലകളിലൂടെയും കന്യാവനങ്ങളിലൂടെയുള്ളയുമൊക്കെയുള്ള യാത്രയ്ക്ക് കൊഴുപ്പ് കൂടുതലാണ്.

മുന്നോട്ടുള്ള യാത്രയില്‍ ആദിവാസി വൃദ്ധദമ്പതികളെ വീണ്ടും കണ്ടു. അവരിപ്പോഴും നടക്കുകയാണ്. ഞങ്ങള്‍ കോഴിപ്പാറയില്‍ പോയി വരുന്നത്രയും സമയം അവര്‍ നടന്നുകൊണ്ടേയിരിക്കുകയായിരുന്നെന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അവര്‍ക്കിറങ്ങേണ്ട ഇടം വരെ കൊണ്ടുപോയി വിടുന്നതിനിടയ്ക്ക് ജീപ്പിലിരുന്ന് അവരുമായി കുറേ സംസാരിക്കാന്‍ പറ്റി എന്നുള്ളത് സന്തോഷം തരുകയും ചെയ്തു.

ആഢ്യന്‍ പാറയില്‍ എത്തിയപ്പോള്‍ സന്തോഷത്തേക്കാളേറെ എനിക്ക് നിരാശയാണ് തോന്നിയത്. അതിമനോഹരമായ വെള്ളച്ചാട്ടവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള പ്രകൃതിമനോഹരമായ ഇടം നല്ലവണ്ണം സംരക്ഷിക്കാന്‍ സഞ്ചാരികള്‍ക്കോ സര്‍ക്കാറിനോ സാധിച്ചിട്ടില്ല.

പ്ലാസ്റ്റിക്കിന്റെ അതിപ്രസരമാണ് മിക്കവാറും എല്ലായിടത്തും. പ്ലാസ്റ്റിക്ക് ഉപയോഗിക്കരുതെന്ന് ഒരു ബോര്‍ഡ് വെച്ചാല്‍ തങ്ങളുടെ ഉത്തരവാദിത്ത്വം തീര്‍ന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാടെങ്കില്‍ , ബോര്‍ഡില്‍ എഴുതിയിരിക്കുന്നത് തങ്ങള്‍ക്ക് ബാധകമല്ല എന്ന മട്ടിലാണ് വന്നുപോയ ജനങ്ങളുടെ നിലപാട്. ഇതൊന്നും പോരാഞ്ഞ് മരങ്ങളിലൊക്കെയും സ്ഥലത്തെ ചില സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ ഒട്ടിച്ച് വെച്ചിരിക്കുന്നു. അത് ഒട്ടിച്ചവന്റെ ഫോണ്‍ നമ്പര്‍ അടക്കമുള്ള പരസ്യങ്ങളാണത്. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആ തെളിവുകള്‍ തന്നെ ധാരാളം. കടുത്ത ശിക്ഷാനടപടികള്‍ക്കൊപ്പം ബോധവല്‍ക്കരണവും നടത്തിയില്ലെങ്കില്‍ കേരളത്തിലെ മനോഹരമായ ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം അധികം താമസിയാതെ പ്രകൃതിയുടെ മരുപ്പറമ്പുകളായി മാറിയെന്ന് വരും.

ഇരുട്ടുവീഴാന്‍ തുടങ്ങുന്നതുവരെ അവിടെച്ചിലവഴിച്ചു. ഒരു ദിവസം കൂടെ നിലംബൂരില്‍ തങ്ങണമെന്നും നിലംബൂര്‍ കോവിലകത്തും , നേടുങ്കയത്തുമൊക്കെ പോകണമെന്നുമാണ് കരുതിയിരുന്നത്. പക്ഷെ പെട്ടെന്ന് ചില അത്യാവശ്യങ്ങള്‍ വന്നുകയറിയതുകാരണം വീട്ടിലേക്ക് മടങ്ങേണ്ടതായി വന്നു. ടൂറിസ്റ്റ് ഹോമിലെ മുറി വാടക കൊടുക്കാന്‍ സാബു എന്നെ അനുവദിച്ചില്ല. ഒരു മുന്‍പരിചയവുമില്ലാതിരുന്ന എനിക്കുവേണ്ടി സ്ഥാപനത്തിന്റെ ഉടമസ്ഥനായ സാബു ആ പണം എഴുതിത്തള്ളി. ഏറനാടനോടും സാബുവിനോടും നസീറിനോടുമൊക്കെ ഞാന്‍ എങ്ങനാണ് എന്റെ നന്ദിയും കടപ്പാടുമൊക്കെ പ്രകടിപ്പിക്കേണ്ടത് ? എല്ലാം ഈ ബ്ലോഗുലകത്തില്‍ വന്നതുകൊണ്ടുണ്ടായ വിലമതിക്കാനാവാത്തതും നെഞ്ചോട് ചേര്‍ത്തുപിടിക്കേണ്ടതുമായിട്ടുള്ള നേട്ടങ്ങളാണ് .

രാത്രി 9 മണിയോടെ സാബുവിനോടും നസീറിനോടും യാത്രപറഞ്ഞ് എറണാകുളത്തേക്ക് മടങ്ങുമ്പോള്‍ ഏറനാടന്‍ തന്ന നിലംബൂര്‍ കാഴ്ച്ചകളുടെ ലിസ്റ്റില്‍ , ബാക്കിയുള്ള സ്ഥലങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു ഞാന്‍. കനോലി പ്ലോട്ട്, നിലംബൂര്‍ കോവിലകം, ജനുവരിയില്‍ സ്ഥിരമായി നടക്കുന്ന വേട്ടയ്ക്കൊരു മകന്‍ പാട്ട്, നെടുങ്കയം, അരുവാക്കോട് കുംഭാര കോളനി, അങ്ങനെ ഒരുപാടുണ്ട് ബാക്കി കിടക്കുന്ന സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ.

ഇനിയെന്നാണ് നിലംബൂരിലേക്ക് എന്ന് ഇടയ്ക്കിടയ്ക്ക് വിളിച്ചന്വേഷിക്കുന്ന സാബുവും നസീറും സുഹൃത്തുക്കളായിട്ട് അവിടെയുള്ളപ്പോള്‍ ആ യാത്രകളും കാഴ്ച്ചകളുമൊക്കെ താമസിയാതെ തന്നെ ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്.

----------- നിലംബൂര്‍ യാത്ര താല്‍ക്കാലികമായി ഇവിടെ അവസാനിക്കുന്നു ------------