Sunday 24 February 2008

ചാമുണ്ഢി ഹില്‍ പാലസ്


കേരളത്തിലാണോ എന്ന് സംശയിച്ചുപോകുന്ന വളരെ വ്യത്യസ്തമായ ഒരു സ്ഥലം, കൂടെ വന്നാല്‍ കാണിച്ചുതരാം” എന്ന് പറഞ്ഞത്, 2002 ല്‍ കോട്ടയം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഒരു കുടുംബ സുഹൃത്ത് ശ്രീമതി ലതികാ സുഭാഷാണ്. പലപല തിരക്കുകളുള്ള ലതികച്ചേച്ചിയെ ബുദ്ധിമുട്ടിക്കണമോ എന്ന് ഒരു ചെറിയ സംശയം തോന്നിയത് അപ്പോള്‍ത്തന്നെ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു.

“ബുദ്ധിമുട്ട് എനിക്കായിരിക്കില്ല നിങ്ങള്‍ക്കായിരിക്കും, കാരണം എനിക്ക് പലപല ഔദ്യോഗിക കാര്യങ്ങളും, മീറ്റിങ്ങുകളുമൊക്കെ പോകുന്ന വഴിയിലുണ്ട്. അത് നിങ്ങള്‍ക്കൊരു ബോറടി ആകാതിരുന്നാല്‍ മാത്രം മതി” എന്ന് ലതികച്ചേച്ചിയുടെ മറുപടി.

ഒരു പുതുമയുള്ള സ്ഥലം കാണാന്‍ സാധിക്കുമെങ്കില്‍, എത്ര വലിയ ബോറടി സഹിക്കാനും ഞാനും, മുഴങ്ങോടിക്കാരി നല്ലപാതിയും എപ്പോഴേ തയ്യാര്‍.

എറണാകുളത്ത്‌ നിന്ന് രാവിലെ പുറപ്പെട്ടു. അതുവരെ പോയിട്ടില്ലെങ്കിലും, കോട്ടയത്ത് ലതിക ചേച്ചിയുടെ വീട് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. അവിടന്ന് ഒരു കാപ്പിയൊക്കെ കുടിച്ച് ചേച്ചിയുടെ സര്‍ക്കാര്‍ വക വാഹനമായ അംബാസഡറിനു പുറകെ യാത്ര തുടര്‍ന്നു. എത്ര ശ്രമിച്ചിട്ടും എനിക്കാ കാറിന്റെ ഒപ്പം ഓടിച്ചെത്താന്‍‍ പറ്റിയില്ല. എന്തൊരു വേഗത! ചേച്ചിയുടെ സാരഥിയെ നമിക്കാതെ വയ്യ. ഒന്നുരണ്ടിടത്ത് ചേച്ചി പങ്കെടുത്ത ചില സമ്മേളനങ്ങളില്‍ ഞങ്ങളും കൂടി. തീരെ ബോറടിച്ചില്ലെന്ന് മാത്രമല്ല, യാത്രയ്ക്കിടയിലെ നല്ലൊരു അനുഭവമായിത്തന്നെയാണ് അതൊക്കെ തോന്നിയത്.

പൊന്‍‌കുന്നവും കാഞ്ഞിരപ്പള്ളിയുമൊക്കെ കഴിഞ്ഞ് തേക്കടി റൂട്ടില്‍ വീണ്ടും മുന്നോട്ട് പോയപ്പോള്‍,‍ സര്‍ക്കാര്‍ വാഹനം പെട്ടെന്ന് വലത്തേക്ക് ഒരു ചെറിയ റോട്ടിലേക്ക് തിരിഞ്ഞു. ഇരുവശത്തും റബ്ബര്‍ മരങ്ങളല്ലാതെ കാര്യമായി വേറൊന്നുമില്ലാത്തതുകൊണ്ട്, റോഡരുകിലെ പച്ചനിറത്തിലുള്ള ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു.

....ചാമുണ്ഡി ഹില്‍ പാലസ്.....

കോട്ടയത്തുനിന്ന് മൈസൂര്‍ക്ക് എളുപ്പവഴിയുണ്ടോ എന്നാരും സംശയിക്കേണ്ട. മൈസൂരുള്ള ചാമുണ്ഡി ഹില്ലില്‍ പോകാത്തവര്‍ ചുരുക്കമായിരിക്കും. ഒരു കൈയ്യില്‍ വാളും, മറുകൈയ്യില്‍ ഒരു മനുഷ്യന്റെ അറുത്തെടുത്ത ചോരയിറ്റുന്ന തലയുമായി നില്‍ക്കുന്ന ഭീകരനായ മഹിഷാസുരനേയും, നന്ദിപ്പശുവിനേയും, തലയോട്ടികൊണ്ടുള്ള മാലയണിഞ്ഞ ചാമുണ്ഡേശ്വരിയേയുമെല്ലാം പല പ്രാവശ്യം ഞാനും കണ്ടിട്ടുണ്ട്, മൈസൂരുള്ള ചാമുണ്ഡി ഹില്ലില്‍. ആ ചാമുണ്ഡി ഹില്‍ വേറെ ഇത് വേറെ.

പിന്നീടങ്ങോട്ട് 8 കിലോമീറ്ററിനടുത്ത് വരും ലക്ഷ്യസ്ഥാനത്തേക്ക്. ഇടുങ്ങിയ റോഡിനിരുവശത്തും ഇടതൂര്‍ന്ന റബ്ബര്‍ എസ്റ്റേറ്റുകള്‍ തന്നെ. എല്ലാ തിരിവിലും വളവിലും പാലസിലേക്കുള്ള വഴി കാണിക്കുന്ന പച്ച ബോര്‍ഡ് ഉള്ളതുകൊണ്ട്, വഴികാട്ടിയായ സര്‍ക്കാര്‍ വാഹനം പലയിടത്തും കാഴ്ച്ചയില്‍ നിന്നും മറഞ്ഞെങ്കിലും, കൃത്യമായി പാലസ്സിന്റെ കവാടത്തിനുമുന്നില്‍ എത്തിച്ചേര്‍ന്നു.



വാച്ച് മാന്‍ വന്ന് ഗേറ്റ് തുറന്നു. വണ്ടി കുറച്ചുകൂടെ മുന്നോട്ട് നീങ്ങി,മുകളിലേക്ക് കയറി പാലസ്സിന്റെ മുന്നില്‍ച്ചെന്ന് നിന്നു.

സമുദ്രനിരപ്പില്‍ നിന്നും 1300 അടി മുകളില്‍ ഞങ്ങള്‍ എത്തിക്കഴിഞ്ഞെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി.

250 ഏക്കറോളം വരുന്ന ഒരു എസ്റ്റേറ്റിന്റെ നടുക്ക് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് 3 നിലയുള്ള‍ കൂറ്റന്‍ ഒരു ബംഗ്ലാവ്.

മുറ്റത്ത് ചാമുണ്ഡേശ്വരിയുടെ അഞ്ചടിയോളം ഉയരം വരുന്ന പ്രതിമ. കൂറ്റന്‍ മരങ്ങളും, പച്ചപ്പുല്ല് പിടിപ്പിച്ച പൂന്തോട്ടവുമൊക്കെയുള്ള വിശാലമായ തൊടി.

കാറില്‍ നിന്നിറങ്ങിയപ്പോള്‍ ഐശ്വര്യമുള്ള ഒരു സ്ത്രീ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിച്ചു. പേര് ശ്രീമതി സരോജാ തമ്പി.പാലസിന്റെ ഉടമസ്ഥ. രാജകുടുംബാംഗമായ ഉദയ വര്‍മ്മ രാജയുടെ കൊച്ചുമകന്‍, ശ്രീ സി.ജി.തമ്പി അവര്‍കളുടെ വിധവ. വളരെ കുറഞ്ഞ സമയംകൊണ്ട് ഞങ്ങള്‍ക്ക് പ്രിയങ്കരിയായി മാറിയ ബേബിയാന്റി.

വരാന്തയിലെ ചുമരില്‍‍, സഖാവ് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അവിടെ ചെന്നപ്പോള്‍ കൊടുത്ത സ്വീകരണത്തിന്റെ ഒരു വലിയ ഫോട്ടൊ തൂങ്ങുന്നു.

പൂമുഖത്തെ ചെറിയ ഒരു കുശലം പറച്ചിലിനുശേഷം, പാലസ്സിനുള്ളിലേക്ക് കടന്നു. പന്തുകളിക്കാന്‍ പാകത്തില്‍ പന്ത്രണ്ടിലധികം കിടപ്പുമുറികളുണ്ട് അകത്ത്. വിശാലമായ സ്വീകരണമുറിയും, തീന്‍ മുറിയും, അടുക്കളയും എല്ലാംകൂടെ അര ഏക്കറോ‍ളം പാലസ്സിരിക്കുന്ന സ്ഥലം തന്നെ കാണുമെന്ന് എനിക്ക് തോന്നി.

ഞങ്ങള്‍ ചെല്ലുമെന്ന് നേരത്തേ അറിയിച്ചിരുന്നതുകൊണ്ട് ഉച്ചഭക്ഷണം തയാറായിട്ടുണ്ട്. ഭക്ഷണത്തിന് മുന്നേ ഒന്ന് നടന്നിട്ട് വരാമെന്ന് പറഞ്ഞ് വെളിയിലിറങ്ങി.

തൊടിയില്‍ നിന്ന് താഴേക്ക് പോകുന്ന സിമന്റിട്ട പടികളിലൂടെ റബ്ബര്‍ തോട്ടത്തിനിടയിലൂടെ നടന്നപ്പോള്‍ കുന്നിന്റെ അറ്റത്തെത്തി.

അവിടന്നുള്ള താഴ്വരക്കാഴ്ച്ച അവര്‍ണ്ണനീയം. ലോകത്തുള്ള മുഴുവന്‍ പച്ചനിറവും ആവാഹിച്ചെടുത്ത് വിരിച്ചതുപോലെയുള്ള പച്ചപ്പുതപ്പ്, മലമടക്കുകള്‍ക്ക് മുകളിലൂടെ കണ്ണെത്താദൂരം പരന്നുകിടക്കുന്നു. പഞ്ഞിക്കെട്ടുപോലെ കുറെ മേഘപാളികള്‍ അതിനിടയിലെവിടെയോ കുടുങ്ങി പുറത്തുകടക്കാനാവാതെ പകച്ചുനില്‍ക്കുന്നു. ഏകാന്തതയും, പ്രണയാന്തരീക്ഷവുമൊക്കെ അവിടത്തെ കാറ്റില്‍ പോലും അലിഞ്ഞ് ചേര്‍ന്നിരിക്കുന്നുണ്ടെന്ന് തോന്നി. ആ മനോഹര ദൃശ്യങ്ങള്‍ ക്യാമറയിലും മനസ്സിലും ആവോളം പകര്‍ത്തിയെടുത്തുകൊണ്ട് കുറെനേരം അവിടെ നിന്നു.


ആകാശം തെളിഞ്ഞതാണെങ്കില്‍ പടിഞ്ഞാറ് കിലോമീറ്ററുകള്‍ ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് ഇവിടെ നിന്ന് കാണാമത്രേ !! ആകാശം അത്രയ്ക്ക് തെളിഞ്ഞതല്ലെങ്കിലും, വൈകീട്ട് വീണ്ടും അവിടെച്ചെന്ന് അസ്തമനത്തിന്റെ ചില ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചുനോക്കി.


ലതികച്ചേച്ചിയും, സുഭാഷ് ചേട്ടനും, മകന്‍ കണ്ണനും, ഉടനെ മടങ്ങാനാണ് പരിപാടി. ഞങ്ങളേതായാലും ഈ ഹരിതസുന്ദരഭൂമിയില്‍ ഒരു ദിവസമെങ്കിലും താമസിക്കാതെ താഴേക്കില്ലെന്ന് തീരുമാനിച്ചു. ഇഷ്ടമുള്ള ഒരു മുറിയില്‍ കൂടിക്കോ എന്നായി ബേബിയാന്റി. എല്ലാ മുറിയും ഒന്നിനൊന്ന് മെച്ചം. ഏത് മുറിയുടെ ബാത്ത് റൂമിനും, ഞങ്ങള്‍ ബാംഗ്ലൂര് ബ്രൂക്ക്‍ഫീല്‍‌‍ഡില്‍ ആദ്യം താമസിച്ചിരുന്ന ഫ്ലാറ്റിലെ ബെഡ് റൂമിനേക്കാള്‍ വലുപ്പമുണ്ട്. ബാംഗ്ലൂരിലെ ബാത്ത് റൂം കാണുമ്പോള്‍ എനിക്ക് ടെലിഫോണ്‍ ബൂത്താണ് ഓര്‍മ്മ വന്നിരുന്നത്.

വൈകുന്നേരം ടീവിയില്‍ സിഗ്നല്‍ കിട്ടുന്നില്ലെന്ന് ആന്റിക്ക് വിഷമം. വിഡ്ഡിപ്പെട്ടിയുടെ ശല്യം കുറച്ചങ്കിലും ഒഴിവായല്ലോ എന്ന സമാധാനം ഞങ്ങള്‍ക്ക്.

രാത്രിയായപ്പോള്‍ നന്നായി ഇടിവെട്ടി. പെട്ടെന്ന് വൈദ്യുതി പ്രവാഹം നിലച്ചു. ലൈറ്റനിങ്ങ് അറസ്റ്ററിന് എന്തോ കുഴപ്പമുണ്ട്. അതുകാരണമാണിങ്ങനെയെന്ന് ആന്റി പറഞ്ഞു. ഉയരത്തില്‍ നില്‍ക്കുന്ന കുന്നിന്റെ മുകളിലെ വീടായതുകാരണം കൂടുതല്‍ ഫലപ്രദമായ ലൈറ്റനിങ്ങ് അറസ്റ്റര്‍ ആവശ്യമാണ്. അതിന്റെ ജോലികള്‍‍ നടന്നുകൊണ്ടിരിക്കുകയാണ്.

എന്തായാലും ഡിന്നറിന് മുന്‍പ് വെളിച്ചം തിരിച്ചുവന്നു. ഭക്ഷണം ആന്റിയുടെ കൂടെത്തന്നെ,ഒരു മേശയില്‍ ഒപ്പമിരുന്ന്. റിസോര്‍ട്ട് എന്ന രീതിയിലാണ് പാലസ് ആന്റി നടത്തുന്നതെങ്കിലും, അവിടെ ചെല്ലുന്നവരെല്ലാം ആ വീട്ടിലെ ഒരംഗത്തെപ്പോലെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയാണ് പതിവത്രേ. മദ്യം അവിടെ ഉപയോഗിക്കരുതെന്ന് ആന്റിക്ക് കര്‍ശനമായ നിഷ്‌ക്ക‌ര്‍ഷയുണ്ട്. ഭക്ഷണത്തിനുശേഷം ആന്റിയുമായി ഒരുപാട് സംസാരിച്ചിരുന്നു. വളരെക്കാലം മുന്‍പേ പരിചയമുള്ള ഒരു സ്നേഹബന്ധം എന്നപോലെ ഒരു സൌഹൃദം അവിടെ തുടങ്ങുകയായിരുന്നു. രാത്രി സുഖസുന്ദരമായി ഉറങ്ങി.

അടുത്ത ദിവസം രാ‍വിലെ ബ്രേക്ക്ഫാസ്റ്റ് ആന്റിയുടെ കൂടെത്തന്നെ. എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് അരമണിക്കൂര്‍ മുന്നേ പറഞ്ഞാലും മതി. കേറ്ററിങ്ങിന് ആന്റിക്ക് ജോലിക്കാരുണ്ട്. കാപ്പികുടി കഴിഞ്ഞ് വീണ്ടും തൊടിയിലൊക്കെ കറങ്ങി നടന്നു. ശുദ്ധവായു ആവോളം വലിച്ചുകയറ്റി. ശ്വാസകോശത്തിനുപോലും രോമാഞ്ചമുണ്ടാകുമെന്ന് അപ്പോഴാണ് മനസ്സിലായത്.

തൊടിയുടെ ഒരറ്റത്തുള്ള പേരാല്‍ മരത്തില്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള ഏറുമാടത്തില്‍ കുറേ നേരം ചിലവഴിച്ചു. പ്രായമായവര്‍ക്കുവരെ അനായാസമായി കയറാവുന്ന തരത്തില്‍ തറനിരപ്പില്‍ നിന്ന് ഒരു കവാടവും, സാഹസികര്‍ക്ക് പൊത്തിപ്പിടിച്ച് ഏണിവഴി കയറാന്‍ താഴെ കുന്നിന്റെ ചെരുവില്‍ നിന്ന് മറ്റൊരു കവാടവും ഈ ട്രീ ഹൌസിനുണ്ട്.







മേശയും കട്ടിലുമൊക്കെ ഏറുമാടത്തില്‍ കിടക്കുന്നതുകണ്ടപ്പോള്‍ ഒരു രാത്രി അതില്‍ക്കിടന്നുറങ്ങണമെന്ന് കലശലായി ആഗ്രഹിച്ചുപോയി.

തൊടിയിലൊരു വലിയ കിണര്‍ കണ്ടു. കിണര്‍ കുഴിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിപോലും. മണ്ണിനടിയില്‍, വിപണിയിലിറക്കിയാല്‍ ചൂടപ്പം പോലെ വിറ്റുപോകാന്‍ സാദ്ധ്യതയുള്ള, നല്ല പച്ചനിറത്തിലുള്ള ഗ്രാനൈറ്റാണ്. അതിന്റെ ഒരു സാമ്പില്‍ പാറക്കഷണം നന്നായി പോളിഷ് ചെയ്ത് വെളിയില്‍ വെച്ചിട്ടുണ്ട്. ക്വാറിയാക്കാന്‍ വേണ്ടി പലരും ആ സ്ഥലത്തിന് നല്ല വിലപറഞ്ഞിട്ടും, കുട്ടുംബദേവതയായ ചാമുണ്ഡീദേവിയെ വിട്ടുകൊടുക്കാതെ മുറുകെപ്പിടിച്ചിരിക്കുകയാണ് ബേബിയാന്റി. കിണറിന് വേണ്ടി പാറ പൊട്ടിച്ചപ്പോള്‍ അര സെന്റ് സ്ഥലത്ത് വലിയൊരു കുഴിയായി മാറി. അതിനെ കോണ്‍ക്രീറ്റ് തറപാകി, ഒരു കിണറിന്റെ വലിപ്പത്തിലുള്ള ഭാഗം മാത്രം തുറന്ന് വെച്ചിരിക്കുകയാണിപ്പോള്‍.

കുറച്ച് വെള്ളം കുടിച്ചുനോക്കി. പറഞ്ഞറിയിക്കാന്‍ വയ്യാത്ത അനുഭൂതി. കന്മദം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ, അന്നാദ്യമായി അത് കുടിച്ചു എന്ന് തോന്നിപ്പോയി.മിനറല്‍ വാട്ടറുമായി വരുന്നവര്‍, അതെല്ലാം തറയിലൊഴിച്ച് ഈ കിണറ്റിലെ വെള്ളം കുപ്പിയില്‍ നിറച്ച് കൊണ്ടുപോകാറുണ്ടെന്ന് ആന്റി പറഞ്ഞപ്പോള്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല. അങ്ങിനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

പാലസ്സിന് വെളിയില്‍, റോയല്‍ കോട്ടേജും, ആയുര്‍വ്വേദകേന്ദ്രവും, യോഗാ കേന്ദ്രവും, ജോലിക്കാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങളുമൊക്കെയുണ്ട്.ടൂറിസം വകുപ്പിന്റെ ഗ്രീന്‍ ലീഫ് സര്‍ട്ടിഫിക്കറ്റൊക്കെ കിട്ടിയിട്ടുള്ളതാണ് ഈ ആയുര്‍വ്വേദകേന്ദ്രം. ഇരുപത്തിനാല് മണിക്കൂറും ആയുര്‍വ്വേദ ഡോക്ടറിന്റെ സേവനവും ലഭ്യമാണ്.

കറങ്ങിനടന്ന് ഊണിന് സമയമായത് അറിഞ്ഞില്ല. വൈകീട്ട് മടങ്ങാനാണ് പരിപാടിയിട്ടിരുന്നതെങ്കിലും, പോകാന്‍ നേരമായപ്പോഴേക്കും ഉള്ളിലൊരു വിഷമം. ആന്റിയുടെ സ്നേഹവും, പെരുമാറ്റവും, ആ മനോഹമായ സ്ഥലത്തിന്റെ ഭംഗി പതിന്മടങ്ങാക്കിയിട്ടുണ്ട്. ആന്റിയുമായി ഇത്രയുമൊക്കെ അടുത്ത സ്ഥിതിക്ക്, “ഞങ്ങളുടെ ബില്ല് സെറ്റില്‍ ചെയ്യൂ ആന്റീ“ എന്ന് പറയാനൊരു വിഷമം. സ്നേഹം ‘വേ’ ബിസിനസ്സ് ‘റേ’ എന്നാണ് എന്റെ പോളിസി. കുറച്ച് ബുദ്ധിമുട്ടിയിട്ടാണെങ്കിലും, കാര്യം അവതരിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചതുപോലെ, “നിങ്ങളെ ഞാന്‍ റിസോര്‍ട്ടില്‍ താമസിക്കാന്‍ വന്നവരായിട്ടല്ല, എന്റെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് കണ്ടത് “ എന്ന് ആന്റിക്ക് പരിഭവം.

“ഒരു കാര്യം ചെയ്യൂ, പൂജാമുറിയിലെ ചാമുണ്ഡിയുടെ മുന്നില്‍ ഒരു ചെറിയ നേര്‍ച്ച ഇട്ടിട്ട് പൊയ്ക്കോളൂ“ എന്ന് അവസാനം തീര്‍പ്പായി.

റിസോര്‍ട്ടിന്റെ താരിഫ് എവിടെന്നോ തപ്പിയെടുത്ത്, ഒരു ദിവസത്തിനുള്ള പണം കണക്കാക്കി പൂജാമുറിയില്‍ കൊണ്ടുവെച്ച് തല്‍ക്കാലം രക്ഷപ്പെട്ടു. ആന്റി അത് കാണുന്നതിന് മുന്‍പ് ഗേറ്റിന് വെളിയില്‍ക്കടക്കണം, അടുത്തപ്രാവശ്യം വരുമ്പോഴേക്കും ആന്റി അതൊക്കെ മറന്നുകാണുമെന്നുള്ള പ്രതീക്ഷയോടെ.
----------------------------------------------------------
ചാമുണ്ഡി ഹില്‍ പാലസ്സിനെപ്പറ്റി കൂ‍ടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് വേണ്ടി.
http://www.chamundihillpalace.org/


---------------------------------------------------------------------------------
ഈ യാത്രാവിവരണം കലിക ഓണ്‍ലൈന്‍ മാഗസിനില്‍ വന്നപ്പോള്‍
http://www.kalikaonline.com/index.php/2009-05-29-07-06-53/13-2009-05-29-20-37-16/86-2009-08-11-08-35-27.html


Tuesday 5 February 2008

ഇന്ത്യാക്കാരുടെ പട്ടണം

യാത്രാവിവരണം എന്നോട് അനുവാദം ചോദിക്കുക എന്ന സാമാന്യ മര്യാദപോലും കാണിക്കാതെ നഗ്നമായ കോപ്പിറൈറ്റ് വയലേഷന്‍ നടത്തി ചന്ദ്രിക ദിനപ്പത്രത്തിന്റെ 2010 ഫ്രെബ്രുവരി 14 ഞായറാഴ്ച്ചയിലെ വാരാന്ത്യപ്പതിപ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ..... പ്രോത്സാഹനത്തിന് നന്ദി ചന്ദ്രികാ..പക്ഷെ അതോടൊപ്പം തന്നെ നിങ്ങളെപ്പോലുള്ള പ്രമുഖ മാദ്ധ്യമങ്ങള്‍ പത്രധര്‍മ്മവും കോപ്പിറൈറ്റ് ആക്‍ടുമൊക്കെ കാറ്റില്‍പ്പറത്തിയതില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു.


ഈ യാത്രാവിവരണം എന്റെ അനുവാദത്തോടെ തന്നെ കലിക വെബ് പോര്‍ട്ടലില്‍ വന്നപ്പോള്‍

വിടെയെങ്കിലും യാത്ര പോയിട്ട് കുറെ നാളുകളായി.
വെക്കേഷന് നാട്ടില്‍പ്പോകുമ്പോള്‍ കണ്ടമാനം സര്‍ക്കീട്ടടിക്കാറുണ്ടായിരുന്നു.
ഇതിപ്പോ ഈ യു.കെ. രാജ്യത്ത് വന്നിട്ട് മാസം ആറ് കഴിഞ്ഞു. കാണാന്‍ ഒരുപാട് സ്ഥലങ്ങള്‍ ഉണ്ടെങ്കിലും, യാത്ര പോയത് ആകെ ഒരിടത്ത് മാത്രം. നാട്ടില്‍ വെച്ച് കാറോടിച്ച് പോയിരുന്ന ദീര്‍ഘദൂര യാത്രകള്‍, ശരിക്ക് മിസ്സ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

അതെങ്ങനാ കാറെടുത്ത് എവിടെയെങ്കിലും പോകുന്നത്?
ഈ രാജ്യത്തെ ട്രാഫിക്ക് നിയമങ്ങളൊന്നും ശരിക്കറിയില്ല, ഇവിടത്തെ ഡ്രൈവിങ്ങ് ലൈസന്‍സും ഇല്ല.

ഇന്ത്യാമഹാരാജ്യത്തുനിന്ന് സംഘടിപ്പിച്ചുകൊണ്ടുവന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സ് വെച്ച് ഒരു വര്‍ഷം വരെ ഇവിടെ വാഹനം ഓടിക്കാം. പക്ഷെ അത്‌വെച്ചൊന്നും ദൂരയാത്ര പോകാനുള്ള ധൈര്യമില്ല. എന്നുവെച്ച് എത്രനാള്‍ എന്നിലെ ‘സന്തോഷ് ജോര്‍ജ്ജ് കുളങ്ങര’യ്ക്ക് പിടിച്ചുനില്‍കാനാകും? വരുന്നതു വരട്ടെ, കാറില്‍ ഒരു ലോങ്ങ് ഡ്രൈവ് പോയിട്ടു തന്നെ ബാക്കി കാര്യം.

വളരെ അടുത്തുള്ള ഒരു പട്ടണമായ ലെയ്‌സ്റ്റര്‍ (Leicester)തന്നെ ലക്ഷ്യമിട്ടു.
ഞങ്ങള്‍ താമസിക്കുന്ന പീറ്റര്‍ബറൊ എന്ന പട്ടണത്തില്‍ നിന്നും വെറും 59 കിലോമീറ്റര്‍ മാത്രം ദൂരെയാണ് ലെയ്‌സ്റ്റര്‍‍. കണ്‍‌ട്രി സൈഡിലൂടെയുള്ള മനോഹരമായ യാത്ര ട്രെയിനില്‍ പല പ്രാവശ്യം ചെയ്തിട്ടുണ്ടെങ്കിലും, കാറോടിച്ച് ഇതാദ്യത്തേതാണ്.

ലെയ്‌സ്റ്ററിന്റെ ഒരു പ്രത്യേകത എന്ന് പറയപ്പെടുന്നത്, ഇന്ത്യയ്ക്ക് വെളിയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജര്‍ ഒരുമിച്ച് ജീവിക്കുന്ന ഒരു സിറ്റി ഇതാണ് എന്നതാണത്രേ !! എന്നുവെച്ചാല്‍, 2006 ലെ കണക്കനുസരിച്ച് ഇവിടത്തെ മൊത്തം ജനസംഖ്യയായ 289,700 ജനങ്ങളില്‍, 22 % വരുന്ന ജനങ്ങള്‍ ഇന്ത്യന്‍ വംശജര്‍ തന്നെ. കൃത്യമായി പറഞ്ഞാല്‍ 63,734 ല്‍പ്പരം ഭാരതീയര്‍ ഇവിടെ തിന്നും, കുടിച്ചും അര്‍മ്മാദിച്ച് ജീവിക്കുന്നു.

നാട്ടില്‍ പോയിട്ട് ആ‍റ് മാസത്തിലധികമായി. ലെയ്‌സ്റ്ററില്‍ പോയാല്‍ നാടിന്റെ ഒരു മണമെങ്കിലും കിട്ടുമെങ്കില്‍ അത് ആവോളം വലിച്ചു കയറ്റി തിരിച്ചുപോരുക. അതിനപ്പുറം, അവിടെ കാണാനും കറങ്ങാനുമൊന്നുമില്ലെന്ന് നേരത്തേ മനസ്സിലാക്കിയിരുന്നു.

നാട്ടിലെപ്പോലെ വഴി ചോദിക്കാനും, മനസ്സിലാക്കാനും മുട്ടിന് മുട്ടിന് പെട്ടിക്കടയും, വീടുകളുമൊന്നും ഈ രാജ്യത്ത് ഇല്ലാത്തതുകൊണ്ട് കാറിനകത്തെ ജി.പി.എസ്. നേവിഗേറ്ററാണ് വഴികാട്ടി. പോകേണ്ട സ്ഥലത്തിന്റെ പേരും, സ്ട്രീറ്റിന്റെ പേരും, പിന്‍‌കോഡും ഒക്കെ നേവിഗേറ്ററില്‍ അടിച്ചുകയറ്റിയാല്‍പ്പിന്നെ, കളരിഗുരുക്കളുടെ പോലെ ഇടത് മാറി, വലത് തിരിഞ്ഞ്, റൌണ്‍‌ഡ് എബൌട്ടില്‍ നിന്ന് ഓതിരം തിരിഞ്ഞ്, പിന്നെ 15 കിലോമീറ്റര്‍ ഇരുന്നമര്‍ന്ന്, എന്നൊക്കെ പറഞ്ഞ് ഈ സത്യസന്ധനായ വഴികാട്ടി നമ്മളെ വളരെ കൃത്യമായി പോകേണ്ട സ്ഥലത്ത് കൊണ്ടെത്തിക്കും. ഇനി അധവാ ഈ വഴികാട്ടി പറഞ്ഞത് കേള്‍ക്കാതെയോ, മനസ്സിലാകാതെയോ, നമ്മള്‍ തെറ്റായ വല്ല വഴിയിലും കയറിപ്പോയാല്‍, അവിടന്ന് വീണ്ടും നമ്മളെ നേര്‍വഴി കാട്ടിത്തന്ന് ഇവന്‍ ലക്ഷ്യസ്ഥാനത്തുതന്നെ എത്തിക്കും.

(ജിവിതത്തിലും ഇങ്ങനെ എപ്പോഴും നേര്‍വഴിയും, ലക്ഷ്യസ്ഥാനവും കാട്ടിത്തരുന്ന ഒരു ‘പോക്കറ്റ് ലൈഫ് നേവിഗേറ്റര്‍‘ എന്നാണ് വിപണിയിലെത്തുക സര്‍വ്വേശ്വരാ? “ദാ അവന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണ്, അവന്‍ ചതിക്കും. മറ്റേ ചെറുക്കന്‍ നല്ലവനാണ്, അവന്റെ കൂടെ കൂടിക്കോ. ലോ, ലവള് നിന്നെ ശരിക്കും പ്രേമിക്കുന്നൊന്നുമില്ല. ലവള്‍ക്ക് വേറൊരുത്തനുമായി ചുറ്റിക്കളിയുണ്ട്. ഈ ചിരീം കളീമൊക്കെ നിന്റെ പോക്കറ്റ് കാലിയാക്കാന്‍ വേണ്ടിയാണ് മോനേ ചെല്ലാ“ എന്നൊക്കെ പച്ചയ്ക്ക് വിളിച്ചു പറയുന്ന ഒരു ‘ജീവിത വഴികാട്ടി‘. വരുമായിരിക്കും അല്ലേ ? കാത്തിരിക്കാം.)

മൊത്തം യാത്രയില്‍ 40 % ഡൈവിങ്ങും ഞാന്‍ ആസ്വദിച്ചില്ല എന്നതാണ് സത്യം. കാരണം, ട്രാഫിക്ക് സൈന്‍ ബോര്‍ഡുകള്‍ പലതും കണ്ടിട്ട് മനസ്സിലാകുന്നില്ല എന്നതു തന്നെ. നോ എന്‍‌ട്രി എന്നെഴുതിയ ഒരു ചുവപ്പ് ബോര്‍ഡും, പിന്നെ ഒരു ചെറുക്കന്‍ ബാഗും പിടിച്ച് സ്കൂളിലേക്ക് നടന്നുപോകുന്ന പടമുള്ള വേറൊരു ബോര്‍ഡും മാത്രം കണ്ടുശീ‍ലിച്ചിട്ടുള്ള നമുക്കുണ്ടോ സായിപ്പിന്റെ ട്രാഫിക് പുരാണം മൊത്തം റോഡരുകിലും, പിന്നെ റോഡിലും എഴുതിവച്ചിരിക്കുന്നത് കണ്ടാല്‍ മനസ്സിലാകുന്നു !!

അതും പോരാഞ്ഞിട്ട് പലയിടത്തും സ്പീഡ് ലിമിറ്റ് ശരിക്ക് അറിയാത്തതുകൊണ്ട് പതുക്കെ ഓടിക്കുന്നതുകാരണം, പുറകില്‍ വരുന്ന വണ്ടികള്‍ക്ക് തടസ്സമുണ്ടാക്കണ്ടാ എന്ന് കരുതി, എല്ലാവരേം കേറ്റി വിട്ടുകൊണ്ടാണ് എന്റെ പോക്ക്. നാട്ടില്‍ വണ്ടി ഓടിക്കുമ്പോള്‍, ഒരുത്തനെപ്പോലും കയറിപ്പോകാന്‍ വിടാതെ, ആക്സിലേറ്ററില്‍ കയറി നിന്ന്, നരേന്‍ കാര്‍ത്തികേയനെപ്പോലെ കത്തിച്ച് പോയിരുന്ന എന്റെ, ഇപ്പോഴത്തെ ഈ പ്രകടനത്തില്‍, എനിക്കുതന്നെ പുച്ഛം തോന്നി.

എന്തായാലും ഒരു മണിക്കൂറിനകം സ്ഥലത്തെത്തി. നഗരത്തിലെത്തി നടുനിവര്‍ത്താന്‍‌വേണ്ടി വണ്ടി ഒരിടത്ത് ചവിട്ടി ഒതുക്കിയപ്പോള്‍, ആദ്യം കാണുന്നത് ‘ബോംബെ ഫിഷ് ‘ എന്ന മീന്‍ കട. സകലമാന ഇന്ത്യന്‍ മത്സ്യങ്ങളും തണുപ്പൊന്നും വകവയ്ക്കാതെ ഐസിനുമുകളില്‍ ചിരിച്ചോണ്ട് എന്നേം നോക്കിക്കോണ്ട് കിടക്കുന്നു. തിരിച്ചുപോകുമ്പോള്‍ കുറച്ച് വാങ്ങാമെന്ന് തീരുമാനിച്ചു.

നമ്മ നാട്ടുകാ‍ര്‍ ജീവിക്കുന്ന സ്ഥലം കണ്ടുപിടിക്കാന്‍ വേണ്ടി വണ്ടിയിളക്കി. നാടിന്റെ മണം വലിച്ചുകേറ്റാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയല്ലേ !! ബല്‍ഗ്രേവ് റോഡ് എന്ന് പേരുള്ള ഒരു തെരുവിലെത്തി, ഒരു ഇടവഴിയില്‍‍ വണ്ടി പാര്‍ക്കുചെയ്തു. റോഡിനിരുവശവും നോക്കിയപ്പോള്‍ എന്താ കഥ ? കെട്ടിടങ്ങളൊക്കെ ഇംഗ്ലീഷ് സ്റ്റൈലിലാണെങ്കിലും ബാക്കിയെല്ലാം ഇന്ത്യന്‍ മയം. സാരിക്കട, അയ്യപ്പാസ്, ചാന്ത്-പൊട്ട്-വളക്കട, ബാങ്ക് ഓഫ് ബറോഡ, സ്വര്‍ണ്ണക്കടകള്‍, ഇന്ത്യന്‍ പലചരക്ക് കട, ഇന്ത്യന്‍ ഭോജനശാലകള്‍, സീ-ടി.വിയുടെയും, റിലയന്‍സിന്റേയും വലിയ പരസ്യ ബോര്‍ഡുകള്‍, അങ്ങിനെ മൊത്തം ഇന്ത്യ മയം തന്നെ.
റോഡിലാണെങ്കില്‍, നല്ല ടൂറിസ്റ്റ് സീസണില്‍ എറണാകുളത്ത് പോയാല്‍ കാണുന്നത്പോലെ അവിടവിടെ ഒന്ന്‌രണ്ട് സായിപ്പന്മാരും, മദാമ്മമാരും മാത്രം. ബാക്കിയൊക്കെ സാരിയും, ചുരീദാറും, സാല്‍‌വാരും, കുര്‍ത്തയുമൊക്കെയിട്ട നമ്മുടെ സ്വന്തം നാട്ടുകാര്‍. ഗുജറാത്തികളും, പഞ്ചാബികളും, ബംഗാളികളും, പാക്കിസ്ഥാനികളും ആണ് അധികവും.

പുറത്ത് നല്ല തണുപ്പും,കാറ്റും ഉണ്ടെങ്കിലും സിറ്റി സെന്റര്‍ വരെ നടന്ന്, ഒന്നു‌രണ്ട് ഷോപ്പിങ്ങ് സെന്ററിലൊക്കെ ചുമ്മാ വായില്‍ നോക്കി നടന്നു. എല്ലായിടത്തും ജോലി ചെയ്യുന്നതില്‍ പകുതിയിലധികവും ഇന്ത്യാക്കാരോ പാക്കിസ്ഥാനികളോ തന്നെ.
ഹാ..മനസ്സ് നിറഞ്ഞു. ഇനിയിപ്പോ നാട്ടില്‍ പോയില്ലെങ്കിലും ഒരു വിഷമവുമില്ല.

വഴിയില്‍ കണ്ട ഒരു പഴയ കെട്ടിടം ശ്രദ്ധ പിടിച്ചുപറ്റി.
ലെയ്‌സ്റ്ററിലെ ഒരു പ്രധാന ലാന്‍ഡ് മാര്‍ക്കാണ് 1870 ല്‍ പണികഴിപ്പിച്ച മാര്‍ക്ക്സ് പുണ്യാളന്റെ ഈ പള്ളി. പഴക്കം കാരണം 1986 മുതല്‍ എതാണ്ട് ഇരുപത് വര്‍ഷത്തോളം ഇത് അടഞ്ഞുകിടന്നെങ്കിലും, ജൂണ്‍ 2006 ല്‍ അതിനെ പുതുക്കിപ്പണിയിപ്പിച്ച് ‘ ദ എമ്പയര്‍ ‍’ എന്ന പേരില്‍ ഒരു കോണ്‍ഫറന്‍സ് ഹാളാക്കി ജനത്തിന് തുറന്നുകൊടുത്തു.

ഉച്ചഭക്ഷണം, ‘കറി പോട്ട് ‘ എന്ന ഇന്ത്യന്‍ റസ്റ്റോറന്റില്‍ നിന്ന് ബുഫേ രൂ‍പത്തില്‍ അകത്താക്കി. അവിടെ മാത്രം ഒരു ചെറിയ വ്യത്യാസം. ഞങ്ങളൊഴികെ മറ്റ് ടേബിളില്‍ ഇരിക്കുന്നതെല്ലാം ‘വിദേശികള്‍’ തന്നെ. ഇന്ത്യന്‍ ഭക്ഷണം ആസ്വദിക്കാന്‍ വന്ന സായിപ്പന്മാര്‍ തന്നെ എല്ലാവരും.

ഇനി കൂടുതലൊന്നും കാണാനില്ല. തണുപ്പുകാലമായതുകൊണ്ട് 5 മണി കഴിയുമ്പോളേക്കും ഇരുട്ട് വീണിരിക്കും. പിന്നെ എനിക്ക് വണ്ടി ഓടിക്കാന്‍ പ്രയാസമാകും. അതുകൊണ്ട് നാടിന്റെ ചൂര് മണത്തെടുത്തതോളം മതിയാക്കി, വേഗം സ്ഥലം വിടുക തന്നെ.

വണ്ടി പാര്‍ക്ക് ചെയ്തിരിക്കുന്നിടത്തേക്ക് നടന്നപ്പോളാണ് ആദ്യം ശ്രദ്ധിക്കാതിരുന്ന ഒരു കട കണ്ണില്‍പ്പെട്ടത്. ‘പാന്‍ ഘര്‍ ‍’ എന്നാണതിന്റെ പേര്. നോര്‍ത്ത് ഇന്ത്യയില്‍ സാധാരണ കാണാറുള്ള മുറുക്കാന്‍ കടയുടെ, ഒരിത്തിരി വലിയ സെറ്റപ്പ്.

ഉടനെ തന്നെ എന്റെ ചിന്ത കാടുകയറി. വടക്കേ ഇന്ത്യയില്‍ ഒരു വിധം എല്ലായിടത്തും,ഏത് ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ അകത്തുപോലും ചില മൂലകളിലൊക്കെ ’മുറുക്കിച്ചുവന്നതോ മാരന്‍ മുത്തിച്ചുവപ്പിച്ചതോ’ എന്ന സ്റ്റൈലില്‍ മുറുക്കിത്തുപ്പി ചുവപ്പ് നിറത്തില്‍ വൃത്തികേടാക്കിവെച്ചിരിക്കുന്നത് എത്ര കണ്ടിരിക്കുന്നു!! റോഡിലും, ലിഫ്റ്റിലും, സ്റ്റെയര്‍കേസിന്റെ ഓരോ പടികളിലും, എന്നുവേണ്ട എതിവശത്തുള്ള ഫ്ലാറ്റില്‍ താമസിക്കുന്നവന്റേയും, സ്വന്തം ഫ്ലാറ്റിന്റേയും വാതിലിന് മുന്‍പില്‍ വരെ തുപ്പി നാറ്റിക്കുന്നത് നമ്മുടെ നാട്ടുകാരുടെ ഒരു സ്വഭാവസവിശേഷതയാണല്ലോ. ഇവിടെ മുറുക്കാ‍ന്‍ കട ഉണ്ടെങ്കില്‍, ഇവിടെയും അത് തിന്നുന്നത് ഇന്ത്യാക്കാരാണെങ്കില്‍ അവരിതുപോലെ തുപ്പാതെ തരമില്ലല്ലോ ?!

എന്റെ കണ്ണുകള്‍ ആ ‘മനോഹരമായ‘ കാഴ്ച്ചയ്ക്കുവേണ്ടി ഉഴറി നടന്നു.
നിരാശപ്പെടേണ്ടി വന്നില്ല. എല്ലായിടത്തുമുണ്ട് സംഭവം. റോഡിലും, കെട്ടിടങ്ങളുടെ സൈഡിലും, മൂലകളിലും, കാര്‍ പാര്‍ക്കിങ്ങിലും, കമ്പിത്തൂണിന് മുകളിലും, അടിയിലും എല്ലാം മുറുക്കിത്തുപ്പി വെച്ചിട്ടുണ്ട്.

ഹാവൂ..എന്തൊരാശ്വാസം. മനസ്സുനിറഞ്ഞുകവിഞ്ഞു.
ഇനി മടങ്ങാം, ശരിക്കും ഇന്ത്യാക്കാര്‍ തന്നെ ജീവിക്കുന്ന ഒരു വിദേശ നഗരം കണ്ടതിന്റെ ആനന്ദത്തോടെ തന്നെ.