Thursday 27 May 2010

ഗോകര്‍ണ്ണവും കാര്‍വാറും

‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14.
--------------------------------------------

മിര്‍ജാന്‍ ഫോര്‍ട്ടില്‍ നിന്നിറങ്ങുമ്പോള്‍ നല്ല വിശപ്പുണ്ടായിരുന്നു. ഗോകര്‍ണ്ണമായിരുന്നു അടുത്ത ലക്ഷ്യം. ആദ്യമായിട്ട് വരുന്ന വഴിയാണിതൊക്കെ. അതുകൊണ്ട് ഗോകര്‍ണ്ണത്തെപ്പറ്റിയോ അവിടത്തെ ഹോട്ടലുകളെപ്പറ്റിയോ ഒന്നും കാര്യമായ പിടിപാടില്ല. മൂന്ന് ബീച്ചുകളുടെ പേരാണ് മനസ്സിലുള്ളത്. ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, ഫുള്‍ മൂണ്‍ ബീച്ച് അഥവാ പാരഡൈസ് ബീച്ച്.

ഓം ബീച്ചില്‍ എന്തായാലും പോകണമെന്ന് ഉറപ്പിച്ചിട്ടുണ്ട്. അതിന് കാരണം ബീച്ചിന്റെ ആകൃതിയിലുള്ള പ്രത്യേകതയാണ്. ഇതിലേതെങ്കിലും ഒരു ബീച്ചില്‍ ഗോവയിലൊക്കെ ഉള്ളതുപോലെ ബീച്ച് ഷാക്കുകള്‍ ഉണ്ടാകാതിരിക്കില്ല. ബീച്ച് ഷാക്കിലിരുന്ന് കടലിലേക്കും നോക്കി ഭക്ഷണം കഴിക്കുന്നതിന്റെ അനുഭൂതി ഒന്ന് വേറെയാണ്. ഒന്നുരണ്ട് പ്രാവശ്യം ഞാനത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അതിനടിമപ്പെട്ടിരിക്കുന്നു എന്ന് തന്നെ പറ്യാം.

ഗോകര്‍ണ്ണത്ത് ചെന്ന് കയറിയതോടെ ഓം ബീച്ച് എന്ന് ബോര്‍ഡുകള്‍ കണ്ടുതുടങ്ങി. വണ്ടി, ഹൈവേയില്‍ നിന്ന് പടിഞ്ഞാറുദിക്കിലേക്കുള്ള പോക്കറ്റ് റോഡുകളൊന്നിലേക്ക് കയറി. അല്‍പ്പദൂരം പോയപ്പോള്‍ പെട്ടെന്ന് റോഡ് കുത്തനെ കയറാന്‍ തുടങ്ങി. ബീച്ച് സൈഡിലേക്കാണ് പോകുന്നതെങ്കിലും ഹില്‍ സ്റ്റേഷനുകളില്‍ എവിടെയോ പോകുന്നതുപോലെ വഴി വളഞ്ഞുപുളഞ്ഞ് മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. റോഡിനിരുവശത്തും പറങ്കിമാവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു.

ഗോവയിലേയും സമീപഭൂപ്രദേശങ്ങളിലേയും ഒരു പ്രത്യേകതയാണ് പറങ്കിമാവുകള്‍. നല്ല ബെസ്റ്റ് കാഷ്യൂ ഫെനിക്ക് (ഒന്നാന്തരം ചാരായം തന്നെ) പേരുകേട്ട സ്ഥലമാണല്ലോ ഗോവ. പറങ്കിമാവ് ഇല്ലാതെ എന്തോന്ന് ഫെനി ? ഗോവയ്ക്ക് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമായ ഗോകര്‍ണ്ണയിലും കശൂമ്മാവുകള്‍ നിറയെ കാണുന്നതില്‍ അത്ഭുതം കൂറേണ്ട കാര്യമില്ല.

അധികം താമസിയാതെ റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനത്തിരക്ക് അനുഭവപ്പെടാന്‍ തുടങ്ങി. ലക്ഷ്യത്തിലെത്താനായതുകൊണ്ടാണെന്ന് തോന്നിയെങ്കിലും കുന്നിന്റെ മുകളില്‍ എങ്ങനെയാണ് ബീച്ച് വരുക എന്ന സംശയം ബാക്കിനിന്നു.
ഹാഫ് മൂണ്‍ ബീച്ചിന്റെ ഒരു ഭാഗം
സംശയത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. റോഡിന് വലത്തുവശത്തേക്ക് നോക്കിയാല്‍ വളരെ ഉയരത്തില്‍ നിന്ന് ബീച്ചിന്റെ മനോഹരമായ കാഴ്ച്ച കാണാം‍. കടലിലേക്ക് തള്ളിനില്‍ക്കുന്ന രണ്ട് ഉയര്‍ന്ന പ്രദേശത്തിനിടയിലുള്ള ഹാഫ് മൂണ്‍ ബീച്ചാണ് അത്. കുറേക്കൂടെ മുന്നിലേക്ക് ചെന്ന് റോഡ് അവസാനിച്ചു. വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്ത് ജനങ്ങള്‍ ഇറങ്ങി നടക്കുകയാണ് അവിടന്നങ്ങോട്ട്. ഇടുങ്ങിയ റോഡില്‍ പാര്‍ക്കിങ്ങിന് ഇടം കിട്ടാന്‍ കുറേ ബുദ്ധിമുട്ടേണ്ടിവന്നു.
ഹാഫ് മൂണ്‍ ബീച്ച് - ഉയരമുള്ള റോഡില്‍ നിന്നുള്ള കാഴ്ച്ച
ഞങ്ങള്‍ ചെന്നെത്തിയിരിക്കുന്നത് ഓം ബീച്ചിലേക്ക് തന്നെയാണ്. ഓം ബീച്ചും ഹാഫ് മൂണ്‍ ബീച്ചും തമ്മില്‍ കടലിലേക്ക് തള്ളിനില്‍ക്കുന്ന ഒരു കുന്നിനാലാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. അത്തരം രണ്ട് കുന്നുകള്‍ക്കിടയിലാണ് ഹാഫ് മൂണ്‍ ബീച്ച്. വാഹനം കയറി വന്ന അത്രയും ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങിയാലാണ് ബീച്ചിലെത്തുക. കൃത്യമായ പടിക്കെട്ടുകളൊന്നും ഇല്ല. വലിയ പാറക്കല്ലുകളില്‍ ചവിട്ടി ശ്രദ്ധിച്ച് വേണം ഇറങ്ങാന്‍. എന്നുവെച്ച് ആരും താഴേക്ക് ഇറങ്ങാതിരിക്കുന്നൊന്നുമില്ല.
ഓം ബീച്ച് - അല്‍പ്പം ഉയരത്തില്‍ നിന്നുള്ള ദൃശ്യം
മുകളില്‍ നിന്ന് തന്നെ ബീച്ചിന്റെ ആകൃതി വ്യക്തമായി കാണാം. ഈ കടല്‍ക്കരയ്ക്ക് ഓം ബീച്ച് എന്ന് പേര് വന്നതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ പിന്നെ കൂടുതല്‍ വിശദീകരണമൊന്നും ആവശ്യമില്ല. ഹിന്ദി അക്ഷരത്തില്‍ എന്ന് എഴുതിയിരിക്കുന്നതുപോലെയാണ് ബീച്ചിന്റെ ആകൃതി. സൃഷ്ടികര്‍ത്താവിന്റെ ഓരോരോ കലാപരിപാടികള്‍ !
ഓം ബീച്ചിന്റെ മദ്ധ്യഭാഗത്തെ പാറകള്‍
ബീച്ചിന്റെ ഏതാണ് മദ്ധ്യഭാഗത്തുനിന്ന് കടലിലേക്ക് തള്ളിയും ഇടിഞ്ഞും വീണ് നില്‍ക്കുന്ന പാറക്കൂട്ടങ്ങളാണ് ഈ ആകൃതി വരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്.
ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണൂ ഓം ബീച്ചിനെ - കടപ്പാട് ഗൂഗിളിനോട്
ഓം ബീച്ച് അല്‍പ്പം കൂടെ താഴെ നിന്നുള്ള ഒരു ദൃശ്യം
ബീച്ചിലേക്കിറങ്ങിയപ്പോള്‍ ഏകദേശം ഗോവയില്‍ കാണുന്ന മാതിരി തന്നെയുള്ള ആള്‍ക്കൂട്ടം ഉണ്ട്. ആള്‍ക്കൂട്ടമെന്ന് വെച്ചാല്‍ വിദേശികള്‍ തന്നെയാണ് അധികവും. മണലിലേക്ക് ഇറങ്ങിച്ചെല്ലുന്നിടത്തുതന്നെ ഞങ്ങള്‍ അന്വേഷിച്ച് നടക്കുന്ന ബീച്ച് ഷാക്ക് ഒരെണ്ണം കണ്ടു. ഇത് ഗോവയില്‍ കാണാറുള്ള ബീച്ച് ഷാക്കിനേക്കാളും കുറച്ചുകൂടെ ആര്‍ഭാടമുള്ള ഒരെണ്ണമാണ്. കടല്‍ക്കരയില്‍ നിന്ന് അല്‍പ്പം ഉയരത്തില്‍ തറകെട്ടി അധികം ഉയരമില്ലാത്ത മരങ്ങള്‍ക്കിടയിലായാണ് ഷാക്ക് നില്‍ക്കുന്നത്.
ബീച്ച് ഷാക്ക് - ഒരു ദൃശ്യം
ഭക്ഷണം (സീ ഫുഡ് തന്നെ എന്താ സംശയം) കഴിച്ചിട്ടുമതി ബാക്കി കറക്കമൊക്കെ എന്ന കാര്യത്തില്‍ 3 പേര്‍ക്കും തര്‍ക്കമൊന്നുമില്ല. വെളിയില്‍ പോയി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന കാര്യത്തിലും കഴിക്കുന്ന കാര്യത്തിലും വീട്ടിലേതിന്റെ വിപരീത സ്വഭാവമാണ് നേഹയ്ക്ക്. വീട്ടിലുണ്ടാക്കിയതാണെങ്കില്‍ വലിയ താല്‍പ്പര്യമില്ല, ഹോട്ടല്‍ ഭക്ഷമാണെങ്കില്‍ ഭേഷായിട്ട് കഴിക്കുകയും ചെയ്യും. എനിക്ക് തോന്നുന്നു ഇത് ഈ തലമുറയിലുള്ള കുട്ടികളുടെയൊക്കെ ഒരു സാമാന്യ സ്വഭാവമാണെന്നാണ്.

തൊട്ടടുത്ത മേശകളില്‍ ഇരിക്കുന്നത് ഭൂരിഭാഗവും വിദേശികളും, സ്വദേശി യുവജനതയുമാണ്. കുടുംബങ്ങള്‍ താരതമ്യേനെ കുറവാണ്. മേശപ്പുറത്ത് നുരയുന്ന ബിയര്‍ ഗ്ലാസ്സുകളും കുപ്പികളും. ഗോകര്‍ണ്ണയില്‍ വെച്ചുതന്നെ ജനങ്ങള്‍ക്ക് ശരീരത്തില്‍ വസ്ത്രത്തിന് ക്ഷാമമോ, ത്വക്കില്‍ തുണി തട്ടുന്നതുകൊണ്ടുള്ള അലര്‍ജിയോ തുടങ്ങുകയായി. അവര്‍ ജീവിതം ആസ്വദിക്കുകയാണിവിടെ. ഹിപ്പികള്‍ക്ക് പ്രിയങ്കരമായ ബീച്ചുകളാണ് ഗോകര്‍ണ്ണയിലെ ബീച്ചുകള് എന്ന് കേട്ടിട്ടുണ്ട്‍. ക്യാപ്റ്റന്‍ കൊളാബാവാലയുടെ ‘ഹിപ്പികളുടെ ലോകം‘ എന്ന നോവല്‍ വായിച്ചിട്ട് വ്യക്തമാകാതെ പോയ പല കാര്യങ്ങളുമുണ്ട് 14 വയസ്സുകാരനായ ഒരു നിരക്ഷരന്. ഇവിടന്നങ്ങോട്ട് ഗോവ വരെയുള്ള ബീച്ചുകളില്‍ എവിടെയെങ്കിലും ചെന്നിരുന്ന് അതേ പുസ്തകം വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കാന്‍ അത്രയ്ക്കധികം ബുദ്ധിമുട്ടൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് ഇവിടത്തെ കാഴ്ച്ചകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു.
നേഹയുടെ ബീച്ച് ദിനങ്ങള്‍ തുടങ്ങുകയായി.
‘ആക്രാന്താ പടി തൊറാ ആനേക്കൊണ്ടാ പ്രാതലിന് ’ എന്ന കണക്കിന് ദഹനക്രിയ ഭംഗിയാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭക്ഷണത്തിന് ശേഷം നേഹയ്ക്ക് ബീച്ചില്‍ കാല് നനയ്ക്കാന്‍ അവസരം കൊടുക്കാതെ മടങ്ങാനാവില്ല. പറഞ്ഞ് പറ്റിക്കുന്നതിനും ഒരു അതിരില്ലേ ?
മത്സ്യബന്ധന നൌകകള്‍ - ഓം ബീച്ചിലെ മറ്റൊരു ദൃശ്യം
നല്ല വെയിലാണെങ്കിലും ബീച്ചിലൂടെ ഒന്ന് നടന്ന് കാഴ്ച്ചകള്‍ വിലയിരുത്താന്‍ ഞാനും അതിനിടയ്ക്ക് സമയം കണ്ടെത്തി. നമ്മുടെ നാട്ടില്‍ മച്ചുവാ എന്ന് വിളിക്കുന്ന തരത്തിലുള്ള വള്ളങ്ങള്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ആഴം അധികമില്ലാത്ത വെള്ളത്തിലേക്കിറങ്ങി മുട്ടുവരെ മാത്രം നനയ്ക്കുന്ന സ്വദേശി ടൂറിസ്റ്റുകള്‍, ബീച്ചിലൂടെ അല്‍പ്പവസ്ത്രധാരികളായി ലക്ഷ്യമില്ലാതെ അലയുന്ന വെള്ളക്കാര്‍, ഹിപ്പി ജീവിതത്തിന്റെ അവിഭാജ്യഘടകമായ ഗിറ്റാറുകളും മറ്റ് വാദ്യോപകരണങ്ങളുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാര്‍, അങ്ങനെ പോകുന്നു ബീച്ചിലെ കാഴ്ച്ചകള്‍. രാത്രിയായാല്‍ പരിസരത്തെവിടെയെങ്കിലുമുള്ള ഹിപ്പി മടകളില്‍, ചരസ്സിന്റേയോ കഞ്ചാവിന്റേയോ വകഭേദങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ അനിര്‍വ്വചനീയവും ഇരച്ചുകയറുന്നതുമായ ലഹരിയില്‍ ആട്ടവും കൊട്ടും പാട്ടുമൊക്കെയായി, ഇഹലോകത്തെ വ്യഥകളൊക്കെ എന്നെന്നേക്കുമായി മറന്ന് ജീവിതത്തിനുതന്നെ പുതിയ മാനങ്ങള്‍ തേടുന്നവരാകാം കറങ്ങിനടക്കുന്ന വെള്ളത്തൊലിക്കാരില്‍ പലരും. മദ്യത്തോടൊപ്പം, ടൂറിസത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കൊണ്ടിരിക്കുകയാണല്ലോ മയക്കുമരുന്നും.
വാദ്യോപകരണ കച്ചവടം ബീച്ചിലും!!
ഗോകര്‍ണ്ണത്തെപ്പറ്റി പറയുമ്പോള്‍ വെള്ളക്കൂരാന്മാരേയും ഹിപ്പികളേയും പറ്റി പറയുന്നതിന് വളരെ മുന്നേ പറയേണ്ടത് പരശുരാമനേയും രാവണനേയും പറ്റിയാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് ഉണ്ടാക്കിയ കേരളം, ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ ആണെന്നാണ് ഐതിഹ്യം. അങ്ങനെ നോക്കിയാല്‍ കേരളത്തിന്റെ വടക്കേ അറ്റമാണ് ഗോകര്‍ണ്ണം.
പരശുരാമന്‍ കോടാലി എറിഞ്ഞു എന്നാണ് നേഹയുടെ ഭാഷ്യം :)
ബ്ലോഗര്‍ സുനില്‍ കൃഷ്ണന്‍ ചരിത്രപണ്ഡിതനും ഗവേഷകനും അദ്ധ്യാപകനുമൊക്കെയായ ഡോ:കെ.കെ.എന്‍ കുറുപ്പുമായി നടത്തിയ മുഖാമുഖത്തില്‍ അതിനെപ്പറ്റിയൊക്കെ കുറുപ്പ് സാര്‍ വിശദമാക്കുന്നുണ്ട്. പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഉണ്ടാക്കിയത് എന്നതുതന്നെ ഒരു മിത്ത് ആയി നിലനില്‍ക്കുമ്പോള്‍ കേരളത്തിന്റെ വടക്കേ അറ്റം ഗോകര്‍ണ്ണമായിരുന്നോ അതോ മംഗലാപുരം തന്നെയാണോ എന്ന് ആശങ്കപ്പെടേണ്ട കാര്യമെന്തിരിക്കുന്നു!? ഈ യാത്രയിലുടനീളം ചരിത്രസത്യങ്ങള്‍ക്കായി തപ്പിത്തടഞ്ഞ് കാലിടറിപ്പോയ ഞാനെന്തിന് പുരാണങ്ങളിലേയും ഐതിഹ്യങ്ങളിലേയും ചേര്‍ച്ചക്കുറവുകള്‍ക്ക് പിന്നാലെ പോകണം?

അങ്ങനെ പോകണമെങ്കില്‍ ഇനിയുമുണ്ട് ഐതിഹ്യങ്ങളിലെ പൊരുത്തക്കേടുകള്‍. മുരുദ്വേശ്വറിനെപ്പറ്റി പറഞ്ഞപ്പോള്‍ വിശദമാക്കിയ ഐതിഹ്യം; ബ്രാഹ്മണ രൂപത്തില്‍ വന്ന ഗണപതി രാവണന്റെ കൈയ്യില്‍ നിന്ന് ആത്മലിംഗം വാങ്ങി നിലത്ത് വെച്ചപ്പോള്‍ അതവിടെ ഉറച്ചുപോകുകയും രാവണന്‍ അതിന്റെ മൂടിയും കവചവും പൊതിഞ്ഞിരുന്ന ശീലയുമെല്ലാം ക്രോധത്തോടെ പലയിടങ്ങളിലേക്ക് വലിച്ചെറിഞ്ഞു എന്നുമാണ്.

ഗോകര്‍ണ്ണത്തെത്തുമ്പോള്‍ ആ കഥ അല്‍പ്പം മാറുന്നു. ആത്മലിംഗം നിലത്തേക്ക് ആണ്ടുപോകുന്നത് ഒരു പശുവിന്റെ രൂപത്തിലാണ്. രാവണന്‍ അതിനെ ഓടിച്ചെന്ന് പിടിക്കുമ്പോഴേക്കും പശുവിന്റെ ചെവി ഒഴിച്ചുള്ള ഉടല്‍ ഭൂമിയിലേക്ക് താഴ്‌ന്ന് പോകുന്നു. രാവണന് പിടികിട്ടുന്നത് പശുവിന്റെ ചെവിയില്‍ അഥവാ ‘ഗോവ് ’ ന്റെ ‘കര്‍ണ്ണ‘ ത്തിലാണ്. ആ അര്‍ത്ഥത്തിലാണ് ഗോകര്‍ണ്ണം എന്ന പേരുതന്നെ ഈ സ്ഥലത്തിന് വീണിരിക്കുന്നത്. കോപാകുലനായ രാവണന്‍ ഗണപതിയുടെ കൈയ്യിലിരുന്ന വസ്തുവകകളാണ് വലിച്ചെറിയുന്നത്. അതൊക്കെയാണ് മുരുദ്വേശ്വര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ചെന്ന് വീഴുന്നത്. ഐതിഹ്യങ്ങളിലുള്ള കാര്യങ്ങള്‍ പാണന്‍ പാട്ടുപോലെ വായ്മൊഴിയായി പ്രചരിക്കുമ്പോള്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു, അല്ലെങ്കില്‍ സ്ഥലനാമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും അനുസരിച്ച് മാറിമറിഞ്ഞ് വരുന്നു എന്നുകരുതി വിട്ടുകളയാവുന്നതേയുള്ളൂ. പക്ഷേ അതുപോലല്ലല്ലോ ചരിത്രത്തില്‍ നേരേചൊവ്വേ രേഖപ്പെടുത്താത്ത സംഭവങ്ങള്‍ക്കും, മഷിനിറം മങ്ങിയ ഏടുകള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍.

ഓം ബീച്ചില്‍ ഇതില്‍ക്കൂടുതല്‍ സമയം ചിലവഴിക്കാനാവില്ല. ഹാഫ് മൂണ്‍ ബീച്ചിലേക്കും മനുഷ്യവാസം തീരെയില്ലാതെ കിടക്കുന്ന ഫുള്‍മൂണ്‍ ബീച്ചിലേക്കും, ഹിപ്പി മടകളിലെ ജീവിതം കാണാനുമൊക്കെയായി ഇനിയുമൊരിക്കല്‍ വരണമെങ്കില്‍ അങ്ങനെയുമാകാമല്ലോ ? പാറപ്പുറത്തേക്ക് വലിഞ്ഞുകയറി ഓം ബീച്ചിനോട് വിടപറഞ്ഞു. വൈകുന്നേരം ആകുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ വെയില്‍ ആറിയിട്ട് ബീച്ചിലേക്ക് വരുന്നവരുടെ തിരക്കാണ് റോഡില്‍. കാറില്‍ക്കയറി യാത്ര തുടര്‍ന്നു. മറുവശത്തിപ്പോള്‍ പശ്ചിമഘട്ടം കാണാം. ഒരു വശത്ത് സഹ്യനും മറുവശത്ത് മനോഹരമായ കടല്‍ത്തീരങ്ങളുമാണ് ഗോകര്‍ണ്ണത്തിന്റെ സവിശേഷത. സഹ്യന്റെ കാര്യം പറയുമ്പോള്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം; കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് തുടങ്ങി ഗുജറാത്തിലെ തപ്തി നദിവരെ നീളുന്ന സഹ്യപര്‍വ്വത നിര ഏറ്റവും കൂടുതല്‍ നീണ്ടുകിടക്കുന്നത് കര്‍ണ്ണാടക സംസ്ഥാനത്തിലാണ് എന്നുള്ളതാണ്.

കാര്‍വാറിലേക്ക് ഇനി അധികം ദൂരമില്ല. നേവിഗേറ്ററില്‍ പറയുന്നത് പ്രകാരം 55 കിലോമീറ്റര്‍. തുടര്‍ന്നങ്ങോട്ടുള്ള ദേശീയപാത കടലിനോട് വളരെച്ചേര്‍ന്നിട്ടാണ്. പലപ്പോഴും മനോഹരമായ കടല്‍ത്തീരം വാഹനത്തിനു സമാന്തരമായി മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു. കാര്‍വാര്‍ പോര്‍ട്ടിനടുത്ത് എത്തിയപ്പോള്‍ റോഡൊന്ന് വളഞ്ഞൊടിഞ്ഞ് ഉയരത്തിലേക്ക് കയറി അവിടെനിന്നുള്ള പോര്‍ട്ടിന്റെ ദൃശ്യം കാണിച്ചുതന്ന് പെട്ടെന്ന് വീണ്ടും സമുദ്രനിരപ്പിലേക്കിറങ്ങി.
കാര്‍വാറിന്റെ ഭൂപ്രകൃതി മനസ്സിലാക്കാന്‍ ഒരു ഗൂഗിള്‍ മാപ്പ് സഹായിച്ചെന്ന് വരും.
ബീച്ചിനോട് ചേര്‍ന്ന് കാണുന്നത് രബീന്ദ്രനാഥ ടാഗോര്‍ പാര്‍ക്കാണ്. മഹാത്മാഗാന്ധിയുടെ പേരില്‍ റോഡ് ഉള്ള എത്രയോ സ്ഥലങ്ങളുണ്ട്. അവിടവുമായൊക്കെ ഗാന്ധിജിക്ക് എത്രമാത്രം ബന്ധമുണ്ടെന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു. അതെന്തായാലും, ടാഗോറിന്റെ പേരിലുള്ള പാര്‍ക്ക് കാര്‍വാറില്‍ വന്നിരിക്കുന്നത് അദ്ദേഹവുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടുതന്നെയാണ്.
ടാഗോറും ഗാന്ധിജിയും - ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്
തന്റെ പുഷ്ക്കരകാലത്ത്, അതായത് 22-ആം വയസ്സില്‍, ഏതാനും മാസങ്ങള്‍ മഹാകവി കാര്‍വാറില്‍ ജീവിച്ചിട്ടുണ്ട് എന്നതാണ് ആ ബന്ധം. അക്കാലത്ത് തന്റെ സഹോദരനും വടക്കന്‍ കര്‍ണ്ണാടകയിലെ ജില്ലാ ജഡ്ജും ആയിരുന്ന സത്യേന്ദ്രനാഥ ടാഗോര്‍ I.C.S. വഴിയാണ് രബീന്ദ്രനാഥ ടാഗോര്‍ കാര്‍വാറില്‍ എത്തിപ്പെടുന്നത്.

കാര്‍വാറിന്റെ സൌന്ദര്യത്തില്‍ ലയിച്ച് കാളി നദിക്ക് കുറുകേ കടലിലൂടെ വള്ളം തുഴഞ്ഞും നിലാവുള്ള രാത്രിയില്‍ പഞ്ചാരമണലിലൂടെ നടന്നുമൊക്കെ അദ്ദേഹവും സുഹൃത്തുക്കളും മതിമറന്നിട്ടുണ്ട് ഈ കടല്‍ക്കരയില്‍. അദ്ദേഹത്തിന്റെ ആദ്യ നാടകമെഴുതാന്‍ പ്രചോദനമുണ്ടായതും കാര്‍വാറില്‍ വെച്ചാണെന്നാണ് പറയപ്പെടുന്നത്. പ്രകൃതിയുടെ പ്രതികാരം (Prakritir Pratishoota) എന്നര്‍ത്ഥം വരുന്ന അദ്ദേഹത്തിന്റെ കവിത ജന്മം കൊണ്ടതും കാര്‍വാറില്‍ വെച്ചുതന്നെയാണ്.

മുഴങ്ങോടിക്കാരി ടാഗോറിന്റെ ഒരു കടുത്ത ആരാധികയാണ്. പുള്ളിക്കാരിയുടെ അസ്സല്‍ നാമമായ ‘ഗീത‘ യുടെ ഉറവിടം ഭഗവത്ഗീതയല്ല മറിച്ച് ഗീതാഞ്ജലി ആണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കാര്‍വാറില്‍ ടാഗോറിന്റെ വല്ല തിരുശേഷിപ്പും ഉണ്ടോ ഇല്ലയോ എന്ന് കൃത്യമായി അന്വേഷിച്ചറിഞ്ഞാണ് കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെട്ടിരിക്കുന്നത് തന്നെ.

വാഹനം റോഡിരുകിലൊതുക്കി ഞങ്ങള്‍ പാര്‍ക്കിലേക്ക് കടന്നു. പാര്‍ക്കിലെ പ്രധാന കാഴ്ച്ച കണ്ടം ചെയ്ത ഒരു പഴയ പടക്കപ്പലാണ്. എണ്ണപ്പാടത്തെ എന്റെ അനുഭവമൊക്കെ വെച്ചുനോക്കിയാല്‍ ഞാനതിനെ കൊച്ചുവള്ളം എന്ന് വിളിക്കും. എന്നിരുന്നാലും നേഹയ്ക്ക് ഒരു പഴയ പടക്കപ്പല്‍ എങ്ങനിരിക്കും എന്ന് കാണാന്‍ കൌതുകം കാണാതിരിക്കില്ലല്ലോ. K 94 എന്ന് പേരുള്ള ഈ കപ്പല്‍ കണ്ടപ്പോള്‍ മുംബൈ പോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയറിക്കാണാനായ I.M.S. വിക്രാന്ത് [I.N.S. വിക്രാന്ത് ഡീകമ്മീഷന്‍ ചെയ്ത് ഇന്ത്യന്‍ മ്യൂസിയം ഷിപ്പ് (I.M.S.) വിക്രാന്തായിരിക്കുന്നു.] എന്ന ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലാണ് എന്റെ ഓര്‍മ്മയില്‍ ഓടിയെത്തിയത്.
ടാഗോര്‍ ബീച്ചിലെ പടക്കപ്പല്‍
കപ്പലിന്റെ അടിഭാഗമൊക്കെ മാറ്റിമറിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. തറയില്‍ ഉറപ്പിച്ച് നിര്‍ത്താനായി ചില വേലത്തരങ്ങളൊക്കെ നടത്തിയിട്ടുണ്ട്. എല്ലാവരും കൂടെ അകത്ത് കയറിയാല്‍ കപ്പല്‍ കടല്‍ക്കരയിലേക്ക് മറിഞ്ഞ് അപകടം വല്ലതും ഉണ്ടാകുമോ എന്നാലോചിച്ചാണ് ഞാനതിനകത്തേക്ക് കയറിയത്. ബാക്കിയുള്ളവര്‍ക്ക് ഓടിച്ചെന്നങ്ങ് കയറിയാല്‍ മതി. അപകടം പതിയിരിക്കുന്ന എണ്ണപ്പാടങ്ങളില്‍ ഏതൊരു കര്‍മ്മവും ചെയ്യുന്നതിന് മുന്‍പ് ‘റിസ്‌ക്‍ അസസ്സ്‌മെന്റ് ‘ നടത്തി, മുന്‍‌കരുതലുകള്‍ എടുത്തതിന് ശേഷം മാത്രം ജോലി ചെയ്യുന്ന ഒരുവന്റെ ദൈനം ദിന ജീവിതത്തിലും ആ പ്രക്രിയ കടന്നുവരുന്നതില്‍ തെറ്റ് പറയാനാകില്ലല്ലോ?
കപ്പലിന്റെ എഞ്ചിന്‍ റൂം
കപ്പലിന് അകത്തേക്കും പുറത്തേക്കുമുള്ള ഗോവണികള്‍
കപ്പലിന്റെ മുന്‍ഭാഗത്തുള്ള പടികളിലൂടെ ഉള്ളറയിലേക്ക് കടന്ന് എഞ്ചിന്‍ റൂമും നേവിക്കാരുടെ തോളില്‍ തൂങ്ങുന്ന ഔദ്യോഗിക ചിഹ്നങ്ങളും വീല്‍ ഹൌസുമൊക്കെക്കണ്ട് മുകള്‍ത്തട്ടിലെത്തി, മുന്‍ഭാഗത്തുള്ള ഇരട്ടത്തോക്കിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത് പിന്‍‌വശത്തുള്ള ദ്വാരം വഴി പുറത്തേക്ക് കടന്നു. വടക്കേ ഇന്ത്യക്കാര്‍ ഒരു കുടുംബം ടൈറ്റാനിക്കിന്റെ മുന്നിലെന്ന പോലെ കപ്പലിന്റെ മൂക്കിന് മുകളില്‍ കയറി നിന്ന് അഭ്യാസപ്രകടനങ്ങളൊക്കെ നടത്തുന്നുണ്ട്.
പടക്കപ്പലിന് മുകളില്‍ ഒരു ഫോട്ടോ സെഷന്‍.
മഹാകവിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ട ബീച്ചിലൂടെ ഒരു ചെറിയ നടത്തം ഒഴിവാക്കാന്‍ എനിക്കായില്ല. ഇവിടുത്തെ മണലിനെ പഞ്ചാരമണല്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഗോവയില്‍ ഞങ്ങള്‍ താമസിക്കാന്‍ പോകുന്ന കലാഗ്യൂട്ട് ബീച്ചാകട്ടെ സ്വര്‍ണ്ണമണല്‍ത്തരികള്‍ക്ക് പേരുകേട്ടതാണ്.

അധികസമയം ബീച്ചില്‍ ഇതുപോലെ കറങ്ങിനടക്കാനാവില്ല. കാര്‍വാര്‍ പട്ടണത്തിലേക്ക് ഇനിയും എത്തിയിട്ടില്ല. താമസിക്കാനുള്ള തരംഗ് ബീച്ച് റിസോര്‍ട്ട് എവിടാണെന്ന് കൃത്യമായി അറിയില്ല. ഇരുട്ടിക്കഴിഞ്ഞിട്ട് പരിചയമില്ലാത്ത സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നത് അപകടം വിളിച്ചുവരുത്തും. അതുകൊണ്ട് ഹോട്ടലില്‍ ചെന്ന് മുറി കൈവശപ്പെടുത്തി ലഗ്ഗേജ് എല്ലാം ഇറക്കി വെച്ചതിനുശേഷം വീണ്ടും ഏതെങ്കിലും ബീച്ചിലേക്കോ കാര്‍വാര്‍ തെരുവുകളിലേക്കോ ഇറങ്ങാമെന്ന് തീരുമാനിച്ചു.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലായി നീണ്ട് നിവര്‍ന്ന് കിടക്കുന്ന ഒരു പട്ടണമാണെന്നുള്ളതാണ് കാര്‍വാറിന്റെ ഒരു പ്രധാന പ്രത്യേകത. ദേശീയ പാതയിലൂടെ ഇടം വലം നോക്കാതെ വടക്കോട്ട് ഓടിച്ചുപോയാല്‍ കാര്‍വാര്‍ പട്ടണം കാണാന്‍ പറ്റിയെന്ന് തന്നെ വരില്ല. റോഡില്‍ നിന്ന് കിഴക്ക് ദിക്കിലേക്ക് കടക്കണം കാര്‍വാര്‍ നഗരം ശരിക്ക് കാണണമെങ്കില്‍. പശ്ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിച്ച് 153 കിലോമീറ്ററോളം ഒഴുകിയെത്തുന്ന കാളി നദി അറബിക്കടലിലേക്ക് ചെന്നുചേരുന്നത് കാര്‍വാര്‍ പട്ടണത്തിന്റെ ഓരം ചേര്‍ന്നാണ്.
കാളി നദിയും കുറുകെയുള്ള പാലവും
തൊട്ടടുത്തുള്ള കാഡ്‌വാഡ് (Kadwad) എന്ന ഗ്രാമത്തിന്റെ പേര് സായിപ്പിന് ഉച്ഛരിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ d എന്ന അക്ഷരം രണ്ടിടത്തും മാറ്റി r ആക്കിയതുകൊണ്ടാണ് Karwar എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.
കാളി നദിയും പാലവും മറ്റൊരു കാഴ്ച്ച.
സാമാന്യം വീതിയുണ്ട് കാളി നദിക്ക്. അതുകൊണ്ടുതന്നെ നദി മുറിച്ചുകടക്കുന്ന പാലത്തിനും നല്ല നീളമുണ്ട്. ഭാരതപ്പുഴ പോലെ ശോഷിച്ചൊന്നുമല്ല കാളിനദി ഒഴുകുന്നത്. പാലം കടന്നാല്‍ ഉടനെ തന്നെ സദാശിവ്‌ഗഡ് എന്ന കോട്ട ഒരെണ്ണം ഉണ്ടെന്ന് നേരത്തേ അറിയാമായിരുന്നു. നേവിഗേറ്ററിലും സദാശിവ്‌ഗഡ് എന്ന് കാണിക്കുന്നുണ്ട്. കോട്ടകള്‍ക്ക് ഒരു പഞ്ഞവുമുണ്ടായിട്ടില്ല യാത്രയില്‍ ഇതുവരെ. എന്നുവെച്ച് ഏതെങ്കിലും ഒരു കോട്ട വിട്ടുകളയാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുമില്ല. പാലം കടന്ന് കരയിലേക്ക് കയറിയപ്പോള്‍ സദാശിവ്‌ഗഡ് ‘0‘ കിലോമീറ്റര്‍ എന്ന്‍ നേവിഗേറ്ററില്‍ കാണിച്ചു. ഞാന്‍ വണ്ടി റോഡരുകിലേക്ക് ഒതുക്കി വെളിയിലിറങ്ങി. ഇരുവശത്തും ഉയര്‍ന്ന് നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ റോഡ് മുന്നോട്ട് പോകുകയാണ്.
സദാശിവ്‌ഗഡ് ഇടത്തുവശത്തുള്ള പാറയ്ക്ക് മുകളിലെവിടെയോ ആണ്.
വാഹനത്തില്‍ നിന്നിറങ്ങിയിട്ടും കോട്ട കണ്ടുപിടിക്കാന്‍ എനിക്കായില്ല. വലത്തുവശത്തുള്ള കുന്നിലേക്ക് കയറാന്‍ മാര്‍ഗ്ഗമൊന്നും ഇല്ല. ഇടത്തുവശത്തുള്ള കുന്നിലേക്ക് പടികളുണ്ട്. പക്ഷെ അതിന് മുകളില്‍ കോട്ടയൊന്നും ഉള്ളതായി കാണുന്നില്ല. ഇനി അഥവാ ഒരു കോട്ട അവിടെ ഉണ്ടെങ്കില്‍ അതിലേക്ക് കയറാന്‍ പറ്റിയ സമയവുമല്ല. സൂര്യന്‍ പടിഞ്ഞാറേ ചെരുവിലേക്ക് ചാഞ്ഞു തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഇനി എപ്പോള്‍ വേണമെങ്കിലും ഇരുട്ട് പരക്കാം.

‘തരംഗ് ബീച്ച് റിസോര്‍ട്ടി‘ ലേക്ക് വിളിച്ച് സദാശിവ്‌ഗഡിന്റെ അടുത്താണ് നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോള്‍ റിസോര്‍ട്ടിലേക്കുള്ള വഴി കൃത്യമായിട്ട് പറഞ്ഞുതന്നു. അതിനര്‍ത്ഥം ഇവിടെ അടുത്ത് എവിടെയോ സദാശിവ്‌ഗഡ് എന്ന കോട്ട ഉണ്ടെന്ന് തന്നെയാണ്. അത് ഹോട്ടലുകാര്‍ക്ക് അറിയുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ അവരോട് ചോദിച്ച് കോട്ടയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയതിനുശേഷം നാളെ ഗോവയിലേക്കുള്ള യാത്രയ്ക്ക് മുന്നേ കോട്ട കയറിക്കാണാമെന്ന് തീരുമാനിച്ചു.
തരംഗ് ബീച്ച് റിസോര്‍ട്ട് - ഒരു ദൃശ്യം.
റിസോര്‍ട്ടില്‍ എത്തി ചെക്കിന്‍ ചെയ്തു. കതിരോന്‍ ഇനിയും അസ്തമിച്ചിട്ടില്ല. തൊട്ടടുത്തുള്ള ബീച്ചില്‍ പോയി വരാനുള്ള സമയമുണ്ട്. മുക്കുവ കുടിലുകള്‍ക്കിടയിലൂടെ കടല്‍ക്കരയിലേക്ക് അധികം ദൂരമൊന്നും ഇല്ല. വേറെയും സഞ്ചാരികളുണ്ട് ബീച്ചില്‍. കടല്‍ഭിത്തി കെട്ടിയിരിക്കുന്ന കൂറ്റന്‍ പാറക്കല്ലുകള്‍ കടന്ന് ബീച്ചിലിറങ്ങി അല്‍പ്പനേരം അവിടെയിരുന്നു.
കാര്‍വാറിലെ മറ്റൊരു ബീച്ച്
കടല്‍ക്കരയില്‍ ഒരുവശത്ത് നിറയെ മത്സ്യബന്ധന നൌകകള്‍ വിശ്രമിക്കുന്നു. അറബിക്കടലിലേക്ക് നോക്കിയാല്‍ ചില കൊച്ചുകൊച്ചു ദ്വീപുകള്‍ കാണാം. അതില്‍ പലതിലും റിസോര്‍ട്ടുകളും റസ്റ്റോറന്റുകളുമൊക്കെയുണ്ട്. കാളി നദിയിലൂടെ ബോട്ടില്‍ ഒരു സവാരിയും ദ്വീപിലെ ബീച്ച് റിസോര്‍ട്ടുകളില്‍ ഒരു ദിവസം അന്തിയുറങ്ങണം എന്നുമൊക്കെയുണ്ടെങ്കില്‍ നേരത്തേ പ്ലാന്‍ ചെയ്യണമായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് നിരാശയൊന്നും ഇല്ല. 5 ദിവസമായെങ്കിലും, ഇതുവരെ കാര്യമായ കുഴപ്പങ്ങളും അനാരോഗ്യവും ഒന്നും ഇല്ലാതെ കുറേയധികം പുതിയ സ്ഥലങ്ങളും കാഴ്ച്ചകളുമൊക്കെ കണ്ട് യാത്രയിതാ ഗോവന്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തിപ്പട്ടണമായ കാര്‍വാര്‍ വരെ എത്തി നില്‍ക്കുകയാണ്.

ഒരു ദിവസം കൂടെ അങ്ങനെ തീരാന്‍ പോകുന്നു. റിസോര്‍ട്ടില്‍ തിരിച്ചെത്തിയാല്‍ അവിടത്തെ സ്വിമ്മിങ്ങ് പൂളില്‍ ഒന്ന് നീന്തിത്തുടിക്കാതെ കിടന്നുറങ്ങുന്ന പ്രശ്നമില്ലെന്ന് നേഹ ഉറപ്പിച്ചിട്ടുണ്ട്. ദീര്‍ഘദൂരം വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന ശരീരം വേദനയ്ക്ക് സീ ഫുഡ്ഡും മുന്തിരിച്ചാറും സിദ്ധൌഷധമാണെന്ന് ഞാന്‍ എവിടെയോ വായിച്ചതാണോ അതോ എനിക്ക് വെളിപാടുണ്ടായതാണോ ?
ഇതുപോലെ ചില അസ്തമനക്കാഴ്ച്ചകള്‍ ടാഗോറും കണ്ടിട്ടുണ്ടാകാം.
ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന യാത്രയ്ക്ക് ശേഷം പടിഞ്ഞാറേ ചക്രവാളത്തിലോ, ദ്വീപുകള്‍ക്കിടയിലോ മറയാന്‍ കതിരോന്‍ വെമ്പല്‍ കൊള്ളുന്നതുപോലെ‍. ബാക്കിയുള്ള അല്‍പ്പം വെളിച്ചം ഇരുട്ടിന്റെ പിടിയിലമരുന്നതിന് മുന്നേ കൂടണയാന്‍ ഞങ്ങള്‍ക്കും ധൃതിയായി.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday 15 May 2010

മിര്‍ജാന്‍ ഫോര്‍ട്ട്

‘കൊച്ചി മുതല്‍ ഗോവ വരെ‘ 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13.
------------------------------------------------------------

ന്നേക്ക് 5 ദിവസമാകുന്നു യാത്ര തുടങ്ങിയിട്ട്. മുരുദ്വേശ്വര്‍ പിന്നിട്ടതിനുശേഷം ഗോകര്‍ണ്ണം വഴി കാര്‍വാറില്‍ ചെന്ന് അന്ന് രാത്രി അവിടെത്തങ്ങാനായിരുന്നു പദ്ധതി. കാര്‍വാര്‍ ബീച്ചിനടുത്തായി തരംഗ് എന്ന ബീച്ച് റിസോര്‍ട്ടിലാണ് മുറി ഏര്‍പ്പാടാക്കിയിരുന്നത്. രാത്രിയാകുമ്പോഴേക്കും റിസോര്‍ട്ടിലേക്ക് എത്തിയാല്‍ മതി. അതിനിടയില്‍ ഗോകര്‍ണ്ണത്തും, ഓം ബീച്ചിലുമൊക്കെ ഒന്ന് ചുറ്റിയടിക്കണം.

വാഹനം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. ചില നെടുനീളന്‍ പാലങ്ങളിലൂടെ പുഴകളെ മുറിച്ച് കടക്കുമ്പോള്‍ വെള്ളത്തില്‍ കൂട്ടം കൂട്ടമായി കാണാനിടയായ ചെറിയ കുറേ പച്ചത്തുരുത്തുകളെ നോക്കി

“ഹായ് ആര്‍ക്കിപലാഗോ ആര്‍ക്കിപലാഗോ

എന്ന് നേഹ സന്തോഷം പ്രകടിപ്പിക്കാന്‍ തുടങ്ങി. യാത്രകളില്‍ പൊതുവേ പുള്ളിക്കാരി ഉറക്കമാണ്, അല്ലെങ്കില്‍ നിശബ്ദയാണ്. പക്ഷെ സംസാരം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ നിറുത്തുകയുമില്ല.

“ നിങ്ങള്‍ക്ക് രണ്ടാള്‍ക്കും ബോറടി മാറ്റാന്‍ ഞാന്‍ ചില എന്റര്‍ടൈന്‍‌മെന്റുകള്‍ നടത്തുന്നതല്ലേ “

എന്നു പറഞ്ഞുകൊണ്ട് പ്രകടനം തുടര്‍ന്നു. ഉടനെ തന്നെ ഗോവയില്‍ എത്തുമല്ലോ എന്നതിന്റെ സന്തോഷപ്രകടനമാണ് ഇതൊക്കെയെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നേഹയുടെ വര്‍ത്തമാനങ്ങളും കഥകളുമൊക്കെ, തുടര്‍ച്ചയായി വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്നതിന്റെ വിരസത പുറന്തള്ളുന്ന പ്രക്രിയ എളുപ്പമാക്കുന്നുണ്ട്. വണ്ടി കാര്‍വാര്‍ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടേയിരുന്നു.

ഉത്തര കന്നടയിലെ ‘കുംത്ത‘ എന്ന പട്ടണം ചന്ദനത്തടിയില്‍ കൊത്തുപണികള്‍ ചെയ്യുന്നതിന് പേരുകേട്ടതാണ്. കുംത്ത പിന്നിട്ട് 8 കിലോമീറ്ററോളം മുന്നോട്ട് നീങ്ങിയപ്പോള്‍, പെട്ടെന്ന് ഞാനൊരു ബോര്‍ഡ് വായിച്ചു. ‘മിര്‍ജാന്‍ ഫോര്‍ട്ട് ‘. മുഴങ്ങോടിക്കാരി അത് വായിച്ചത് ‘മിര്‍ജാന്‍ പോര്‍ട്ട് ‘ എന്നാണ്. അത് പിന്നെ ഒരു തര്‍ക്കത്തിലേക്ക് നീങ്ങി.

തര്‍ക്കത്തിന്റെ കാര്യം പറയുമ്പോൾ‍..... സാധാരണ യാത്രകളില്‍ വഴി, ദൂരം എന്നിവ സംബന്ധമായി ചില തര്‍ക്കങ്ങളൊക്കെ ഉണ്ടാകാറുണ്ട്. നേവിഗേറ്റര്‍ വന്നതിനുശേഷം ആ വക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. നേവിഗേറ്റര്‍ യാത്രയില്‍ മാത്രമല്ല സഹായിക്കുന്നത് കുടുംബജീവിതത്തില്‍ കൂടെയാണെന്ന് ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് തമാശയായിട്ടും കാര്യമായിട്ടും സ്മരിക്കാതിരുന്നില്ല.

എന്തായാലും വണ്ടി തിരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. മിര്‍ജാന്‍ പോര്‍ട്ട് ആണോ മിര്‍ജാന്‍ ഫോര്‍ട്ട് ആണോയെന്ന് അറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം. ഇതിലേതായാലും അവിടെവരെ ഒന്ന് പോകുന്നതില്‍ തെറ്റില്ലല്ലോ ? തിരികെ ചെന്ന് ബോര്‍ഡ് നോക്കിയപ്പോൾ‍, ഞങ്ങള്‍ രണ്ടുപേരും രണ്ട് വ്യത്യസ്ഥ ബോര്‍ഡുകളാണ് കണ്ടിരിക്കുന്നതെന്ന് മനസ്സിലാക്കാനായി. ഒന്നില്‍ മിര്‍ജാന്‍ പോര്‍ട്ട് എന്നും മറ്റേതില്‍ മിര്‍ജാന്‍ ഫോര്‍ട്ട് എന്നും എഴുതിയിരിക്കുന്നു. തര്‍ക്കത്തില്‍ രണ്ടുപേരും ജയിച്ചിരിക്കുന്നു.

പിന്നൊന്നും ആലോചിച്ചില്ല. വണ്ടി പോക്കറ്റ് റോഡിലേക്ക് തിരിച്ചു. ഒരു കിലോമീറ്ററോളം മുന്നോട്ട് ചെന്നപ്പോള്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന അവസ്ഥയില്‍ ഗാംഭീര്യത്തോടെ മിര്‍ജാന്‍ ഫോര്‍ട്ട് അതാ മുന്നിൽ‍.

മിര്‍ജാന്‍ ഫോര്‍ട്ട് - മുന്‍ഭാഗം
യാത്രയില്‍ ഇതിനകം പള്ളിപ്പുറം കോട്ട, കോട്ടപ്പുറം കോട്ട, കണ്ണൂര്‍ കോട്ട, ബേക്കല്‍ കോട്ട, ചന്ദ്രഗിരിക്കോട്ട എന്നിങ്ങനെ പല കോട്ടകളും കണ്ടുകഴിഞ്ഞു. അക്കൂട്ടത്തിലേക്ക് അപ്രതീക്ഷിതമായിട്ടിതാ ഒരു കോട്ട കൂടെ കടന്നു വന്നിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും സന്തോഷമായി. നേഹയ്ക്ക് സങ്കടവും. ഗോവയിലേക്കെത്താന്‍ ഇനിയും ഒരുപാട് വൈകുമല്ലോ എന്ന സങ്കടം തന്നെ.

മിര്‍ജാന്‍ ഫോര്‍ട്ട് - ഒരു ഗൂഗിള്‍ ചിത്രം
കോട്ടയില്‍ നിന്ന് ഒരാള്‍ പെട്ടെന്ന് ഇറങ്ങി വന്നു. അദ്ദേഹം അതിന്റെ സൂക്ഷിപ്പുകാരനാണെന്ന് സംസാരത്തില്‍ നിന്ന് വ്യക്തം. കോട്ട പുതുക്കിപ്പണിതുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഫോട്ടോയൊന്നും എടുക്കാന്‍ പാടില്ലെന്ന് പറഞ്ഞതിനുശേഷം അദ്ദേഹം സ്ഥലം വിട്ടു. പുതുക്കിപ്പണി നടക്കുന്നതും ഫോട്ടോയുമായി എന്തുബന്ധം ? അദ്ദേഹം പറഞ്ഞത് വകവെയ്ക്കാതെ, ആവശ്യത്തിന് ഫോട്ടോകള്‍ എടുത്തു. അതിനിടയ്ക്ക് രണ്ടുമൂന്ന് ചെറുപ്പക്കാരും കോട്ടയില്‍ വന്നുകയറി അവരും യഥേഷ്ടം പടങ്ങളെടുക്കുന്നുണ്ട്.

കോട്ടയ്ക്ക് അകത്തെ കൊത്തളവും അതിന്റെ പടികളും
 
10 ഏക്കറിലായിട്ടാണ് മിര്‍ജാന്‍ ഫോര്‍ട്ട് പരന്നുകിടക്കുന്നത്. പ്രധാനകവാടത്തിന് മുന്നിലുള്ള ഭാഗം ഒഴിച്ച് കോട്ടയുടെ ചുറ്റും കിടങ്ങുണ്ട്. പ്രധാനകവാടത്തിനോട് ചേര്‍ന്നുള്ള മതിലുകള്‍, തുരങ്കങ്ങൾ‍, ഉള്‍മതിലുകള്‍ എന്നിവയൊക്കെ പുതുക്കിപ്പണിഞ്ഞതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാനാവില്ല. പണി ഇപ്പോഴും തുടങ്ങാത്ത പൊളിഞ്ഞുകിടക്കുന്ന കോട്ടഭാഗത്ത് ചെന്ന് നോക്കിയാല്‍ മാത്രമേ പുതുക്കിപ്പണിതഭാഗവും പഴയഭാഗവും തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാകൂ. പുനര്‍നിര്‍മ്മാണത്തിനുപയോഗിച്ച കല്ലുകള്‍ക്കും നിറം മങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്തായാലും വെളിയില്‍ നിന്ന് കാണുന്ന കോട്ടയ്ക്ക്, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഒരു ദയനീയ ഭാവമില്ല.

കോട്ടയ്ക്കകത്തെ കിണറ് - മുകളില്‍ നിന്നൊരു ദൃശ്യം
 
മിര്‍ജാന്‍ ഫോര്‍ട്ട് - മറ്റൊരു ദൃശ്യം
 
സംഭവബഹുലമായ ഒരു കോട്ടയാണിതെങ്കിലും ചരിത്രത്തില്‍ കോട്ടയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പലതും വ്യക്തവും കുറ്റമറ്റതുമല്ല എന്നതാണ് സങ്കടകരം. 1608-1640 കാലഘട്ടത്തിലാണ് കോട്ട പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്നു. ആരാണ് കോട്ട നിര്‍മ്മിച്ചതെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളാണുള്ളത്. വിദേശസഞ്ചാരികളായ De Barros, Barbosa, Hamilton, Buchanan എന്നിവരുടെ ഡയറിക്കുറിപ്പുകളാണ് ഇക്കാര്യത്തില്‍ നമ്മുടെ ചരിത്രകാരന്മാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുന്നത്. ബാറോസിന്റെ രേഖകളില്‍ മെര്‍ഗാന്‍(Mergan) എന്നാണ് കോട്ടയുടെ പേര് എഴുതപ്പെട്ടിരിക്കുന്നത്. വിജയനഗര രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോട്ടയെന്നും ബാറോസ് പറയുന്നുണ്ട്. ഹാമില്‍‌ട്ടന്റെ 1720 ലെ കുറിപ്പുകള്‍ വ്യക്തമാക്കുന്നത് മിര്‍ജാൻ‍, കുരുമുളക് കയറ്റുമതിക്ക് പേരുകേട്ട ഒരു കൊച്ചു തുറമുഖമായിരുന്നു എന്നാണ്. കുരുമുളക് മാത്രമല്ല ഇഞ്ചി, ഏലം ഗ്രാമ്പൂ മുതലായ സകല സുഗന്ധവ്യഞ്ജനങ്ങളും ഇവിടന്ന് കയറ്റുമതി ചെയ്തിട്ടുള്ളതായി കരുതപ്പെടുന്നു.

മിര്‍ജാന്‍ ഫോര്‍ട്ട് - വെളിയില്‍ നിന്ന് മറ്റൊരു ദൃശ്യം.
 
വിജയനഗര സാമ്രാജ്യത്തിലെ ജെറുസോപ്പ(Gerusoppa) രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു കോട്ട ഇരിക്കുന്നതടക്കമുള്ള പ്രവിശ്യ. ജെറുസോപ്പ രാജാക്കന്മാരുടെ വീഴ്ച്ചയ്ക്ക് ശേഷം ബീജാപ്പൂര്‍ സുല്‍ത്താന്മാര്‍ ഇവിടം കീഴടക്കുകയും അക്കാലത്തെ ഗോവന്‍ ഗവര്‍ണ്ണര്‍ ആയിരുന്ന ഷെരീഫ് ഉള്‍ മുള്‍ക്ക് (Sharief Ul Mulk) കോട്ട നിര്‍മ്മിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്തെന്നാണ് ഒരു പരാമര്‍ശം. കോട്ട ആദ്യം ആരാണ് നിര്‍മ്മിച്ചതെന്ന് മനസ്സിലാക്കാനാകാത്ത വിധം തെളിവുകള്‍ ഇല്ലാതാക്കി ഷെരീഫ് കോട്ടയെ പുനര്‍നിര്‍മ്മിച്ചെന്നും അതിന് മുഗള്‍ വാസ്തുശില്‍പ്പ ശൈലി നല്‍കിയെന്നും സംസാരമുണ്ട്.

കേലാടി രാജ്ഞിയായിരുന്ന ചെന്നമ്മ എന്ന ചെന്നഭൈരദേവി ഈ പ്രവിശ്യ കീഴടക്കിയെന്നും ചെന്നമ്മയാണ് കോട്ട ഉണ്ടാക്കിയിട്ടുണ്ടാകാന്‍ സാദ്ധ്യതയെന്നുമുള്ള ഒരനുമാനം കൂടെ നിലനില്‍ക്കുന്നുണ്ട്. ജൈനമതസ്ഥയായിരുന്ന ചെന്നമ്മയ്ക്ക് കുരുമുളക് രാജ്ഞിയെന്ന് ഒരു പേരുകൂടെ ഉണ്ടെന്നുള്ളത് കൌതുകകരമായ ഒരു വസ്തുതയാണ്.

മിര്‍ജാന്‍ കോട്ടയില്‍ നിന്നും 25 കിലോമീറ്ററോളം അകലെയുള്ള മറ്റൊരു കോട്ടയാണ് അങ്കോള ഫോര്‍ട്ട്. അവിടന്ന് 4 കിലോമീറ്റര്‍ അകലെയുള്ള ‘ബസകള്‍ മല‘യുടെ മുകളിൽ‍, 2009 മാര്‍ച്ച് 11ന് ചില ചെറുപ്പക്കാര്‍ ഒരു തുരങ്കം കണ്ടെത്തുകയും അതിലൂടെ 150 മീറ്ററോളം സഞ്ചരിച്ചശേഷം ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയപ്പോള്‍ വെളിയില്‍ വന്ന് ഈ വിവരം അധികൃതരെ അറിയിക്കുകയും ഉണ്ടായി. ഈ തുരങ്കം മിര്‍ജാന്‍ കോട്ടയിലേക്കാണ് നീളുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്കോള കോട്ട നിര്‍മ്മിച്ച Sarp Ul Mulk അഥവാ സര്‍പ്പമല്ലിക്‍ (1650-1672) രാജാവ് തന്നെയാണ് മിര്‍ജാന്‍ കോട്ടയും നിര്‍മ്മിച്ചതെന്നും ചരിത്രകാരന്മാര്‍ കരുതുന്നുണ്ട്.

കിണറിനകത്തേക്കുള്ള തുരങ്കവും കിണറിന്റെ മുകള്‍ഭാഗവും
ചെറുതും വലുതുമായി ഒന്‍പതോളം കിണറുകളാണ് കോട്ടയ്ക്കകത്തുള്ളത്. ഏറ്റവും വലിയ 2 കിണറുകള്‍ക്കും സമീപത്തായി തുരങ്കത്തിലേക്കെന്ന പോലെ താഴേക്കിറങ്ങിപ്പോകുന്ന പടികള്‍ കാണാം. അതിലൂടെ ഞാനിറങ്ങിച്ചെന്നത് കിണറുകള്‍ക്ക് ഉള്ളിലേക്ക് തുറക്കുന്ന ദ്വാരത്തിലേക്കാണ്. അക്കാലത്ത് കോട്ടയ്ക്കകത്തുനിന്ന് ഇത്തരം തുരങ്കങ്ങളിലൂടെ വെളിയിലുള്ള കനാലുകള്‍ വഴി ജലഗതാഗതം ഉണ്ടായിരുന്നെന്നും കരുതപ്പെടുന്നു.

കിണറിനകത്തേക്കുള്ള തുരങ്കവും പടികളും

കിണറിനകത്തേക്കുള്ള തുരങ്കം ചെന്നവസാനിക്കുന്നയിടത്തെ കാഴ്ച്ച
 
ഒരു ദര്‍ബാര്‍ ഹാൾ‍, ഒരു അങ്ങാടി, ഒരു കൊച്ചുക്ഷേത്രം എന്നതൊക്കെ കോട്ടയ്ക്കകത്തുണ്ടായിരുന്നെന്ന് കോട്ടയുടെ അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുപാട് പോരാട്ടങ്ങളും കൈമാറ്റങ്ങളും രക്തച്ചൊരിച്ചിലുകളും കയറ്റുമതിയുമൊക്കെ നടന്നിട്ടുണ്ടാകാന്‍ സാദ്ധ്യതയുള്ള ഈ കോട്ടയുടെ ശരിയായ ചരിത്രം കണ്ടുപിടിക്കാനായി 2000-2001 വര്‍ഷങ്ങളില്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റുകാര്‍ സമഗ്രമായ ഉദ്‌ഘനനം നടത്തുകയും വളരെയധികം അമൂല്യ വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

കിണറ്റിനകത്തെക്കുള്ള മറ്റൊരു തുരങ്കം

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത് 1652ല്‍ Joao നാലാമന്റെ കാലത്ത് പോര്‍ച്ചുഗീസ് വൈസ്രോയി Conde De Sarzedas പുറത്തിറക്കിയ സ്വര്‍ണ്ണനാണയമാണ്. 20 കിലോഗ്രാമിലധികം തൂക്കമുള്ള ഇരുമ്പുകട്ടികൾ‍, 50ല്‍പ്പരം ഇരുമ്പ് വെടിയുണ്ടകൾ‍, സര്‍പ്പമല്ലിക്‍ കാലഘട്ടതിലേതാണെന്ന് കരുതപ്പെടുന്ന മണ്‍പാത്രങ്ങൾ‍, ചൈനീസ് പോര്‍സുലൈന്‍ പാത്രങ്ങൾ‍, ഇസ്ലാമിക്‍ ആലേഖനങ്ങളുള്ള കളിമണ്‍ ഫലകങ്ങള്‍ എന്നിവയൊക്കെയാണ് മറ്റ് പ്രധാനപ്പെട്ട കണ്ടെത്തലുകൾ‍. അതൊക്കെ പഠിച്ച് കഴിയുമ്പോൾ‍, പുരാവസ്തുവകുപ്പില്‍ നിന്ന് കോട്ടയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കോട്ടയുടെ മറ്റൊരു ദൃശ്യം
കോട്ടയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തായി സാമാന്യം വലിപ്പമുള്ള ഒരു മരത്തിനടിയില്‍ കോട്ടയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ദേവന്മാരും മറ്റ് പ്രതിഷ്ഠകളും വിശ്രമിക്കുന്നു. ജൈനശില്‍പ്പകലയുമായി ഒത്തുപോകുന്നതാണ് സര്‍പ്പക്കല്ലുകള്‍ അടക്കമുള്ള പല കൊത്തുപണികളും.

കോട്ടയ്ക്കകത്തെ മരത്തിനടിയില്‍ ദേവശില്‍പ്പങ്ങളും കൊത്തുപണികളും
 
കോട്ടയുടെ ചരിത്രപ്രാധാന്യം പ്രചരിപ്പിക്കുന്നതിനും കോട്ടയിലേക്കുള്ള ടൂറിസം വളര്‍ത്തുന്നതിനുമൊക്കെയായി ‘കോട്ടേഹബ്ബ ’ എന്ന ഒരു ഉത്സവം തന്നെ നാട്ടുകാരുടേയും നാട്ടുപ്രമാണിമാരുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം സഹകരണത്തോടെ നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാക്കൊല്ലവും ഇത്തരം കോട്ടേഹബ്ബകള്‍ ഉണ്ടായാല്‍ കോട്ടയിലേക്കിനിയും ജനങ്ങള്‍ എത്തിച്ചേരുമെന്ന് ഉറപ്പാണ്.

പലപ്പോഴും സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നത് ഇത്തരം ആളൊഴിഞ്ഞ വലിയ കോട്ടകളും കെട്ടിടങ്ങളുമെല്ലാമാണ്. കേരളത്തിലെ പ്രശസ്തമായ കണ്ണൂര്‍ കോട്ടയില്‍ പല മോശം സംഭവങ്ങളും ഉണ്ടായിട്ടുള്ളതായി കണ്ണൂരിലെ എന്റെ പഠനകാലത്ത് മനസ്സിലാക്കാനായിട്ടുണ്ട്. ചില മോശം സംഭവങ്ങള്‍ മിര്‍ജാന്‍ കോട്ടയിലും ഉണ്ടായിട്ടുണ്ട്. അമൂല്യമായ ഇത്തരം ചരിത്രസ്മാരകങ്ങള്‍ മൊത്തമായും ചില്ലറയായും സാമൂഹ്യദ്രോഹികള്‍ പ്രയോജനപ്പെടുത്താന്‍ ഇടയാകുന്നത് ഭരണവര്‍ഗ്ഗത്തിന്റെ പിടിപ്പുകേടുകൊണ്ടുമാത്രമാണ്. ചില യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെ ചെയ്യുന്നതുപോലെ സ്വകാര്യവ്യക്തികള്‍ക്ക് അവരുടെ ചടങ്ങുകള്‍ നടത്താനായി ഇത്തരം കോട്ടകള്‍ വിട്ടുകൊടുക്കുക വഴി സര്‍ക്കാരിന് വരുമാനം ഉണ്ടാക്കാനും സാമൂഹ്യവിരുദ്ധരെ അകറ്റിനിര്‍ത്താനും ആവുമെന്നതില്‍ സംശയമില്ല. ഇങ്ങനെ ചെയ്യുമ്പോള്‍ സ്മാരകങ്ങള്‍ കേടുവരുത്തപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്യുന്നില്ലെന്ന് കര്‍ശനമായിത്തന്നെ ഉറപ്പുവരുത്തുകയും അതിലേക്കായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്നുള്ളത് മാത്രമാണ് ഇത്തരം പദ്ധതികളുടെ ഒരു പ്രധാന ന്യൂനത.

കൊത്തളത്തിന്റെ പടികളില്‍ നേഹയോടൊപ്പം
അവിചാരിതമായി കാണാനിടയായതാണ് മിര്‍ജാന്‍ ഫോര്‍ട്ട്. ഒരു ബോണസ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. പക്ഷെ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം കോട്ടയില്‍ ചിലവഴിക്കപ്പെട്ടിരിക്കുന്നു. വൈകുന്നേരമാകുന്നതിനുമുന്‍പ് ഗോകര്‍ണ്ണവും, ഓം ബീച്ചും , കാര്‍വാറും കണ്ടുതീര്‍ക്കാനുണ്ട് . അതിനിടയ്ക്ക് ഉച്ചഭക്ഷണം കഴിക്കുകയും വേണം.

ഗോവയിലെ ബീച്ചുകളില്‍ ഉള്ളതുപോലെ സീ ഫുഡ്ഡൊക്കെ മിതമായ റേറ്റിന് കിട്ടുന്ന ബീച്ച് ഷാക്കുകൾ‍, ഓം ബീച്ചിലോ ഗോകര്‍ണ്ണത്തെ മറ്റേതെങ്കിലും ബീച്ചിലോ ഉണ്ടായിരുന്നെങ്കിൽ‍....? അതോര്‍ത്തപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും നാവില്‍ വെള്ളമൂറി.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക......

Saturday 1 May 2010

മുരുദ്വേശ്വര്‍

‘കൊച്ചി മുതല്‍ ഗോവ വരെ‘ ഭാഗം 1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12.
-------------------------------------------------------------

മൂകാംബികയിലും കുടജാദ്രിയിലുമൊക്കെ വിശാലമായിത്തന്നെ കറങ്ങണമെന്ന ആഗ്രഹത്തോടെയാണ് കൊല്ലൂരെത്തിയത്. പക്ഷേ, ജനത്തിരക്കിനിടയില്‍ മനഃസ്സമാധാനത്തോടെ ഒന്നും നടക്കില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ട് ദേവീദര്‍ശനത്തിനുശേഷം അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ കൊല്ലൂരുനിന്നും വിടുതലായി. മൂകാംബികയില്‍ നിന്ന് കാട്ടിലൂടെ കുടജാദ്രിയിലേക്കുള്ള ഒരു യാത്ര അധികം താമസിയാതെ തന്നെ ചെയ്യണമെന്ന് ഉറപ്പിച്ചുകൊണ്ടുതന്നെ.

ഇനി മുരുദ്വേശ്വറിലേക്കാണ്. മുരുദ്വേശ്വര്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവപ്രതിമ ഗാംഭീര്യത്തോടെ ഉയര്‍ന്നുനില്‍ക്കുന്ന ബട്ക്കല്‍ താലൂക്കിലെ കടല്‍ത്തീരം. ഫോട്ടോകളിലും ‘രസികന്‍ ‘ എന്ന സിനിമയിലുമൊക്കെ കണ്ടപ്പോള്‍ മുതല്‍ ആഗ്രഹിച്ചിട്ടുള്ളതാണ് മുരുദ്വേശ്വറിലേക്ക് ഒരു യാത്ര.
ഒരു ചെറിയ റൂട്ട് മാപ്പ്
കൊല്ലൂരുനിന്ന് 67 കിലോമീറ്ററോളം ദൂരമുണ്ട് മുരുദ്വേശ്വറിലേക്ക്. തീരദേശ പാത ലക്ഷ്യമാക്കി വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് വണ്ടി നീങ്ങിത്തുടങ്ങി. കാര്‍ക്കളയില്‍നിന്ന് കൊല്ലൂരേക്ക് വന്ന റൂട്ടില്‍ നിന്ന് വ്യത്യസ്തമാണ് കൊലൂരുനിന്ന് മുരുദ്വേശ്വറിലേക്കുള്ള പാത. റോഡിനിരുവശവും ഇടതൂര്‍ന്ന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നു പലയിടത്തും. ഈ റൂട്ടില്‍ നല്ല ഗതാഗതത്തിരക്കുമുണ്ട്. കാരണം മറ്റൊന്നുമല്ല. കൊല്ലൂര് വരുന്ന ജനങ്ങളില്‍ നല്ലൊരു പങ്ക് മുരുദ്വേശ്വറിലേക്കും പോകുന്നുണ്ട്. തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ.

ലക്ഷ്യത്തിലെത്താനാകുമ്പോള്‍ത്തന്നെ പടിഞ്ഞാറേക്ക് നോക്കിയാല്‍ കെട്ടിടങ്ങളുടേയും മരങ്ങളുടേയും ഇടയിലൂടെ ശിവപ്രതിമയുടെ ഒരു മിന്നായം പലയിടത്തും കിട്ടും. നേവിഗേറ്റര്‍ ഇല്ലാത്ത ഒരാള്‍ക്ക് പോലും വഴി ഒരിക്കലും തെറ്റില്ല മുരുദ്വേശ്വറിലേക്ക്. അങ്ങോട്ടെത്തുമ്പോള്‍ത്തന്നെ R.N‍. ഷെട്ടിയുടെ ആശുപത്രിയും മറ്റ് കെട്ടിടങ്ങളും കാണാനായിത്തുടങ്ങും, റോഡില്‍ തിരക്ക് വര്‍ദ്ധിച്ച് വരും. എല്ലാം മുരുദ്വേശ്വറില്‍ എത്തി എന്നതിന്റെ അടയാളങ്ങളാണ്.

അലങ്കരിച്ച കമാനത്തിനടിയിലൂടെ ബീച്ചിലേക്ക് തിരിയുന്ന വഴി ചെന്നുനില്‍ക്കുന്നത് പൂരപ്പറമ്പ് പോലെ തിരക്കുള്ള കടല്‍ക്കരയിലേക്കാണ്. ഏക്കറ് കണക്കിന് സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. സ്കൂള്‍ കുട്ടികളും, വിദേശസഞ്ചാരികളും, വഴിവാണിഭക്കാരും, പൊലീസുകാരും ഒക്കെക്കൂടെ ബഹളമയം തന്നെ.
അവധിദിനങ്ങളില്‍ മുരുദ്വേശ്വറില്‍ തിരക്കോട് തിരക്കാണ്.
വണ്ടി പാര്‍ക്ക് ചെയ്ത് ക്യാമറയും മറ്റ് സന്നാഹങ്ങളുമൊക്കെയെടുത്ത് ഞങ്ങള്‍ പത്മാസനത്തിലമര്‍ന്നിരിക്കുന്ന ചതുരബാഹുവിന്റെ അടുത്തേക്ക് നടന്നു. കിഴക്ക്നിന്ന് വീഴുന്ന സൂര്യകിരണങ്ങള്‍ തട്ടി തിളങ്ങിനില്‍ക്കുകയാണ് വെള്ളിനിറത്തിലുള്ള മഹേശ്വരപ്രതിമ. ആഭരണങ്ങളായി അണിഞ്ഞിരിക്കുന്ന പാമ്പുകള്‍ക്കൊക്കെ സ്വര്‍ണ്ണനിറം.

ഈ ശില്‍പ്പത്തെപ്പറ്റി കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് മുന്‍‌പായി ശ്രീ. R.N‍.ഷെട്ടി എന്ന വ്യവസായപ്രമുഖനെ ഒന്ന് പരിചയപ്പെടുത്തിയേ പറ്റൂ.
ശ്രീ.R.N.ഷെട്ടിയുടെ ചിത്രത്തിന് കടപ്പാട് ഗൂഗിളിനോട്
മുരുദ്വേശ്വറിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ശ്രീ. R.N‍.ഷെട്ടിയുടെ പിതാവ് മുരുദ്വേശ്വര്‍ ക്ഷേത്രത്തിലെ ഒരു ജോലിക്കാരനായിരുന്നു. പഠനമൊക്കെ കഴിഞ്ഞതിനുശേഷം കൊച്ചുകൊച്ചു കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിപ്പോന്ന ഷെട്ടി കാലക്രമേണ സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വ്യവസായപ്രമുഖനായിത്തീര്‍ന്നു. തന്റെ ഗ്രാമത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ശില്‍പ്പ നിര്‍മ്മാണത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. രണ്ട് വര്‍ഷമെടുത്തു 123 അടി ഉയരമുള്ള പ്രതിമയുടെ നിര്‍മ്മാണം തീരാന്‍. അതിലേക്ക് അദ്ദേഹത്തിന് ചിലവായതോ 5 കോടി രൂപയും.

എന്തായാലും ഷെട്ടിയുടെ ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ദിനംപ്രതി പതിനായിരക്കണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന ഒരു തീരദേശഗ്രാമമായി മുരുദ്വേശ്വര്‍ വളര്‍ന്നു. ഒരു വ്യക്തിക്ക് തന്റെ ഗ്രാമത്തിന് നേടിക്കൊടുക്കാനായ വലിയൊരു പ്രശസ്തി തന്നെയാണത്. ഒട്ടനവധി നാട്ടുകാര്‍ക്ക് ജോലി, ഒരുപാട് വികസനങ്ങള്‍. ഇതൊക്കെയുണ്ടെങ്കിലും ഈ മഹേശ്വര പ്രതിമ വന്നതോടെ മുരുദ്വേശ്വര്‍ ബീച്ചിന്റെ ഭംഗി നഷ്ടമായെന്നും ബീച്ച് വൃത്തിഹീനമായെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുമുണ്ട്. എല്ലാക്കാര്യങ്ങള്‍ക്കും രണ്ടഭിപ്രായമെങ്കിലും ഉണ്ടാകുന്നത് സ്വാഭാവികം മാത്രം.
മുരുദ്വേശ്വരന്‍ - ലോകത്തിലെ ഏറ്റവും വലിയ ശിവപ്രതിമ
കാശിനാഥ് എന്ന ശില്‍പ്പിയുടെ നേതൃത്വത്തിലാണ് ശില്‍പ്പം നിര്‍മ്മിക്കപ്പെട്ടത്. ശില്‍പ്പത്തിനടുത്തേക്ക് എത്തണമെങ്കില്‍ പത്തിരുപത്തഞ്ച് പടികള്‍ മുകളിലേക്ക് കയറണം. പടികള്‍ക്ക് ഇടത്തുവശത്തായി ഉദ്യാനത്തില്‍ മേയുന്ന പശുക്കളുടെ ശില്‍പ്പങ്ങള്‍. ഇടത്തുവശത്തുതന്നെ കാണുന്ന മറ്റ് രണ്ട് ശില്‍പ്പങ്ങളുടെ കഥയറിയണമെങ്കില്‍ പുരാണങ്ങളിലൂടെ ഒന്ന് പോയി വരേണ്ടത് അത്യാവശ്യമാണ്.

ദേവന്മാരുടെ അപാരമായ ശക്തിയുടേയും അമരത്വത്തിന്റേയും രഹസ്യം ആത്മലിംഗം ആണ്. ശക്തിനിറഞ്ഞ ആത്മലിംഗത്തില്‍ നടത്തപ്പെടുന്ന അര്‍ച്ചനകളും പൂജകളും ദേവന്മാരുടെ ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
രാവണന്‍ കഠിന തപസ്സിലാണ്.
പത്ത് തല ഇരുപത് കൈകള്‍ - ഒറ്റക്കാലില്‍ രാവണന്റെ തപസ്സ്
ആത്മലിംഗം കൈക്കലാക്കാന്‍ രാവണന്‍ അതികഠിനമായ തപസ്സ് ചെയ്യുകയും സംപ്രീതനായ പരമശിവന്‍ രാവണന് ആത്മലിംഗം നല്‍കിയെങ്കിലും അത് നിലത്ത് വെക്കരുതെന്ന മുന്നറിയിപ്പും അതോടൊപ്പം നല്‍കുന്നു. അങ്ങനെ ചെയ്താല്‍ ആത്മലിംഗത്തിന്റെ ശക്തി ഭഗവാനിലേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് മുന്നറിയിപ്പ്. അസുരന്മാര്‍ക്ക് വരം കൊടുക്കുകയും പിന്നീട് എന്തെങ്കിലും സൂത്രപ്പണികളിലൂടെ അത് അവര്‍ക്ക് തന്നെ വിനാശകരമാക്കുന്ന ദേവന്മാരുടെ സ്ഥിരം പരിപാടി ഇവിടേയും ആവര്‍ത്തിക്കപ്പെടുന്നു.
ഗണപതി ഭഗവാന്റെ പ്രതിമ - മ്യൂസിയത്തിനകത്തെ ഒരു കാഴ്ച്ച.
ഇപ്രാവശ്യം ഗണപതിയാണ് ഇടങ്കോലുമായി രംഗത്തിറങ്ങുന്നത്. ലങ്കയിലേക്കുള്ള യാത്രയില്‍, ഗോകര്‍ണ്ണയില്‍ രാവണന്‍ എത്തിയപ്പോഴാണ് വിഘ്നേശ്വരന്‍ ഒരു ബ്രാഹ്മണ ബാലന്റെ രൂപത്തില്‍ അവതരിക്കുന്നത്. ഈ സമയത്ത് മഹാവിഷ്ണു മേഘങ്ങള്‍ കൊണ്ട് സൂര്യനെ മറച്ച് സന്ധ്യാ സമയമായി എന്ന പ്രതീതി സൃഷ്ടിക്കുന്നു. തന്റെ സന്ധ്യാവന്ദനത്തിന് സമയമായെന്ന് കരുതി രാവണന്‍ ആത്മലിംഗം ബാഹ്മണ ഗണപതിയെ ഏല്‍പ്പിക്കുകയും അത് നിലത്ത് വെക്കരുതെന്ന് പറയുകയും ചെയ്തെങ്കിലും കാര്യങ്ങളൊക്കെ ദേവന്മാര്‍ക്ക് അനുകൂലമായിത്തന്നെ വന്നുഭവിക്കുന്നു. മൂന്ന് പ്രാവശ്യം താന്‍ വിളിക്കുന്നതിനുള്ളില്‍ പ്രാര്‍ത്ഥനയൊക്കെ നിര്‍ത്തി മടങ്ങിവന്നില്ലെങ്കില്‍ ആത്മലിംഗം താഴെവെച്ചിട്ട് പോകുമെന്നാണ് ഗണപതിയുടെ ശാസന. രാവണനെ മൂന്ന് പ്രാവശ്യം വിളിച്ചിട്ടും കാണാതായപ്പോള്‍ ഗണപതി പറഞ്ഞതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു.

അപ്പോഴേക്കും മേഘങ്ങള്‍ മറനീക്കി പുറത്തുവന്നു. താന്‍ ചതിക്കപ്പെട്ടിരിക്കുന്നുവെന്ന് രാവണന്‍ മനസ്സിലാക്കുന്നു. നിലത്തുറച്ചുപോയ ആത്മലിംഗത്തെ സര്‍വ്വശക്തിയുമെടുത്ത് പിഴുതെടുക്കാന്‍ രാവണന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ക്രുദ്ധനായ രാവണന്‍ ലിംഗത്തിന്റെ കവചം, മൂടി, അത് മൂടിയിരുന്ന തുണി അങ്ങനെ ഒന്നൊന്നായി വലിച്ചെറിയുന്നു. തുണി ചെന്ന് വീണത് ‘കണ്ടുക ഗിരി‘ യുടെ മുകളിലുള്ള മൃദേശ്വരത്താണ്. പിന്നീടാ സ്ഥലത്തിന്റെ പേര് മുരുദ്വേശ്വര്‍ എന്നായി മാറുകയാണുണ്ടായത്.

ആത്മലിംഗത്തിന്റെ ഒരു ഭാഗം ചെന്ന് വീണത് ഇപ്പോഴത്തെ സൂറത്ത്ക്കല്‍ എന്ന സ്ഥലത്താണെന്ന് ഐതിഹ്യം. സൂറത്ത്ക്കലിലെ സദാശിവക്ഷേത്രം പണിതിരിക്കുന്നത് അവിടെച്ചെന്നുവീണ ആത്മലിംഗത്തിന്റെ കഷ്ണത്തിനു ചുറ്റുമായിട്ടാണ്. 23 മൈല്‍ ദൂരെയുള്ള സജ്ജേശ്വര എന്ന സ്ഥലത്താണ് ലിംഗത്തിന്റെ കവചം ചെന്ന് വീണത്. ലിംഗത്തിന്റെ അടപ്പ് ചെന്ന് വീണത് 12 മൈല്‍ അകലെയുള്ളതും, ഇപ്പോള്‍ ഗുണവന്തേ എന്നറിയപ്പെടുന്നതുമായ ഗുണേശ്വരയിലാണ്.
മ്യൂസിയത്തിനുവെളിയിലെ പ്രതിഷ്ഠ. ജോലിക്കാരി പടത്തിലെ കരടായി.
കൂറ്റന്‍ മഹേശ്വരപ്രതിമയുടെ കീഴ്ഭാഗം ഒരു മ്യൂസിയമാണ്. അതിലേക്ക് കടക്കണമെങ്കില്‍ പ്രവേശന ടിക്കറ്റ് എടുക്കണം. പുരാണമൊക്കെ വിശദമായി മനസ്സിലാക്കണമെങ്കില്‍ അതിനകത്തേക്ക് കടന്നാല്‍ മതി. ടിക്കറ്റ് എടുക്കുന്ന കൌണ്ടറിന്റെ മുന്‍പില്‍ത്തന്നെ ഒരു ശിവലിംഗപ്രതിഷ്ഠയുണ്ട്. അതിനുമുന്‍പില്‍ ഒന്ന് വണങ്ങിയശേഷം മ്യൂസിയത്തിനത്തേക്ക് കടന്നു.

മ്യൂസിയത്തിനകത്ത് സ്പീക്കറിലൂടെ ഒഴുകിവരുന്ന വിവരണം കന്നടയിലായിരുന്നു. ആ പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും പ്രതിമകള്‍ നോക്കി നടന്നാല്‍ പുരാണത്തില്‍ അല്‍പ്പം ഗ്രാഹ്യമുള്ളവര്‍ക്ക് കഥകള്‍ മനസ്സിലാക്കിയെടുക്കാനാവും. രാവണനാണ് മ്യൂസിയത്തിനകത്തെ ഹീറോ. വിവിധതരം രാവണപ്രതിമകള്‍ ഉണ്ടതിനകത്ത്.
ശിവപ്രീതിക്കായി സ്വന്തം തലകള്‍ അറുത്തുമാറ്റുന്ന രാവണന്‍.
പത്ത് തലയുള്ള രാവണന്റെ ഫോട്ടോയും മറ്റും കണ്ടിട്ടുണ്ടെങ്കിലും നടുക്കുള്ള തലയൊഴിച്ച് മറ്റെല്ലാ തലയും ഉടലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന തരത്തിലാണ് ഇതുവരെ കണ്ടിരിക്കുന്നത്. ആദ്യമായിട്ടാണ് സാമാന്യബുദ്ധിക്കിണങ്ങുന്ന 10 തലയുള്ള രാവണനെ ദര്‍ശിക്കുന്നത്. രാവണന്റെ കായബലവും രാക്ഷസരൂപവുമൊക്കെ എടുത്തുകാണിക്കുന്ന മനോഹരമായ ശില്‍പ്പങ്ങള്‍. ഒറ്റക്കാലില്‍ തപസ്സ് ചെയ്യുന്ന രാവണന്‍, കൈലാസമെടുത്ത് അമ്മാനമാടുന്ന രാവണന്‍, കഠിനമായ തപസ്സ് ചെയ്തിട്ടും മഹേശ്വരന്‍ പ്രത്യക്ഷപ്പെടാതായപ്പോള്‍ സ്വന്തം തലകള്‍ ഒന്നൊന്നായി അറുത്തെറിയുന്ന രാവണന്‍, ഗണപതിയുടെ ചതിയില്‍പ്പെട്ട് ആത്മലിംഗം കൈമാറുന്ന രാവണന്‍. എല്ലാം മനോഹരവും ആനുപാതികവും ശില്‍പ്പഭംഗി ഒത്തിണങ്ങിയതുമായ രൂപങ്ങള്‍ തന്നെ.
കൈലാസമെടുത്ത് അമ്മാനമാടുന്ന രാവണന്‍.
മ്യൂസിയത്തിന്റെ ഗുഹയില്‍ നിന്നിറങ്ങി മുക്കണ്ണന്റെ പ്രതിമയ്ക്ക് ഒരു വലത്തിട്ട് ഞങ്ങള്‍ വെളിയിലിറങ്ങി നടന്നു. അറബിക്കടലിനോട് ചേര്‍ന്നുനില്‍ക്കുന്ന പരിസരപ്രദേശത്ത് ഇനിയുമുണ്ട് പുരാണദൃശ്യങ്ങള്‍. ആയുധം ഉപേക്ഷിച്ച് രണഭൂമിയില്‍ നില്‍ക്കുന്ന അര്‍ജ്ജുനന് ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കുന്ന ശില്‍പ്പമാണ് അതില്‍ പ്രധാനപ്പെട്ട ഒരെണ്ണം.
ഗീതോപദേശം - മുരുദ്വേശ്വറിലെ ഒരു കാഴ്ച്ച.

സൂര്യദേവന്റെ തേര് - മറ്റൊരു മുരുദ്വേശ്വര്‍ കാഴ്ച്ച.
മുകളില്‍ സൂര്യന്‍ കത്തിക്കാളാന്‍ തുടങ്ങിയിരിക്കുന്നു. ദൂരെയായിക്കാണുന്ന ബീച്ചില്‍ ഒന്നിറങ്ങണമെന്ന ആഗ്രഹം നേഹ ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ട്. ബീച്ചില്‍ സാമാന്യം നല്ല തിരക്കുണ്ട്. ഈ ഭാഗത്ത് ബീച്ചിന് അധികം ആഴമില്ലെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. തിരകള്‍ക്കും തീരെ രൌദ്രഭാവമില്ല.
ബീച്ച്, റസ്റ്റോറന്റ് എന്നിവയടങ്ങുന്ന ദൃശ്യം.
പക്ഷെ അപകടങ്ങള്‍ ഈ ബീച്ചിലും ഉണ്ടായിട്ടുണ്ട്. ബീച്ചിലേക്ക് തള്ളിനില്‍ക്കുന്ന റെസ്റ്റോറന്റില്‍ സാമാന്യം നല്ല തിരക്കുണ്ട്. തൊട്ടടുത്ത് തന്നെ കാണുന്ന R.N.S. ഗസ്റ്റ് ഹൌസ് ഷെട്ടിയുടെ തന്നെ സ്ഥാപനമാണ്. പ്രതിമയ്ക്ക് താഴെ നിന്നാല്‍ മഹേശ്വരന് അഭിമുഖമായി നില്‍ക്കുന്ന നന്ദിയേയും കടല്‍ക്കരയുമൊക്കെ കാണാം.
നന്ദിയുടെ പിന്നില്‍ കാണുന്നത് ക്ഷേത്രഗോപുരം.
ബീച്ചിലും നല്ല തിരക്കുണ്ട്. ഈ ബീച്ചിലെ മണ്ണ് അത്ര വൃത്തിയുള്ളതല്ല, ബീച്ചെന്ന് പറഞ്ഞാല്‍ ഗോവന്‍ ബീച്ചുകളാണെന്നൊക്കെ പറഞ്ഞ് നേഹയുടെ ആഗ്രഹത്തിന് കടിഞ്ഞാണിട്ടു. ക്ലീനല്ലാത്ത സ്ഥലങ്ങളിലൊന്നും പുള്ളിക്കാരി ഇറങ്ങില്ലെന്ന് ഞങ്ങള്‍ക്കറിയാമല്ലോ. അതങ്ങ് മുതലെടുത്തു.
ഗോപുര കവാടത്തിനു മുന്നിലെ തിരക്ക്.
താഴേക്ക് നടന്നിറങ്ങി വാഹനം പാര്‍ക്ക് ചെയ്തിരിക്കുന്നതിനടുത്തായുള്ള ക്ഷേത്രഗോപുരത്തില്‍ കയറുകയായിരുന്നു അടുത്ത ലക്ഷ്യം. ഗോപുരവാതിലിന് മുന്നിലായി രണ്ട് ആനകളുടെ പ്രതിമകള്‍. ഫോട്ടോകള്‍ ഒന്നുപോലും ആല്‍ത്തിരക്കിനിടയില്‍ സ്വര്യമായി എടുക്കാന്‍ പറ്റുന്നില്ല. ടിക്കറ്റെടുത്ത് ഗോപുരത്തിനുമുകളിലേക്കുള്ള ലിഫ്റ്റിലേക്ക് കറയി.
249 അടി ഉയരമുള്ള ക്ഷേത്രഗോപുരം.
ശിവപ്രതിമയുടെ നിര്‍മ്മാണത്തിന് ശേഷമാണ് ക്ഷേത്രഗോപുരം നിര്‍മ്മിക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്ന് ജോലിക്കാരെത്തിയാണ് 20 നിലകളുള്ള ഗോപുരം പണിതീര്‍ത്തത്. ക്ഷേത്രഗോപുരങ്ങളുടെ കാര്യമാകുമ്പോള്‍ തമിഴ് ജനത കഴിഞ്ഞല്ലേ മറ്റാരെങ്കിലും വരൂ.

ലിഫ്റ്റ് വഴി ഏറ്റവും മുകളിലത്തെ നിലയില്‍ ചെന്നിറങ്ങിയാല്‍ ജനലിലൂടെ പ്രതിമയുടേയും ബീച്ചിന്റേയുമൊക്കെ മനോഹരമായ ദൃശ്യത്തിന് സാക്ഷിയാവാം. ജനലിനടുത്ത് സൂചികുത്താനിടം കൊടുക്കാതെ മൊബൈല്‍ ക്യാമറ മുതല്‍ പുട്ടുകുറ്റി ക്യാമറ വരെയുള്ള സാങ്കേതികത്വവുമായി തിങ്ങി നില്‍ക്കുന്ന ജനങ്ങള്‍. ക്യാമറയുമായി ആ തിരക്കിനിടയിലേക്ക് കുത്തിക്കയറാന്‍ ഞാനല്‍പ്പം ശ്രമപ്പെട്ടു. പക്ഷെ അതിന് ഫലമുണ്ടായി. ശങ്കരന്റെ മുകളില്‍ നിന്നുള്ള കാഴ്ച്ച ക്യാമറക്കണ്ണിലൂടെ അകത്തേക്ക് ആവാഹിക്കപ്പെട്ടു.
ഗോപുരത്തിന് മുകളില്‍ നിന്നുള്ള മുരുദ്വേശ്വരന്റെയും തീരത്തിന്റേയും ഒരു ദൃശ്യം.
മറുവശത്തുള്ള മറ്റൊരു ജനലില്‍ അത്ര വലിയ തിരക്കില്ല. അതിലൂടെ നോക്കിയാല്‍ മുരുദ്വേശ്വര്‍ ബീച്ചിന്റെ മനം മയക്കുന്ന ദൂരക്കാഴ്ച്ച കിട്ടുന്നുണ്ട്. സൂര്യപ്രഭ കുത്തനെ വീണ് തിളങ്ങിനില്‍ക്കുന്ന കടല്‍പ്പരപ്പ്. അങ്ങിങ്ങായി നങ്കൂരമിട്ട് കിടക്കുന്ന നൌകകള്‍ . കടല്‍ത്തീരത്തോട് ചേര്‍ന്ന് ഹരം പിടിപ്പിക്കുന്ന പച്ചപ്പ്. ആഴം കുഴവായതുകൊണ്ട് അറബിക്കടലിലേക്ക് നടന്നിറങ്ങി കടല്‍‌ത്തിരകളുടെ തലോടലേല്‍ക്കുന്ന വിനോദസഞ്ചാരികള്‍.
ഗോപുരത്തിനു മുകളില്‍ നിന്ന് കാണുന്ന കടല്‍ത്തീരം.
249 അടി ഉയരമുള്ള ‘രാജ ഗോപുര‘ യാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രഗോപുരമെന്നത് പുതിയൊരറിവായിരുന്നു എനിക്ക്. ഷെട്ടിയുടെ കര്‍മ്മഫലമായി 2 റെക്കോര്‍ഡുകളാണ് മുരുദ്വേശ്വറില്‍ നിലകൊള്ളുന്നത് എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്.
ഗോപുരത്തില്‍ അധികസമയം നിന്ന് തിരിയാന്‍ പറ്റില്ല. സഞ്ചാരികള്‍ വന്ന് നിറഞ്ഞുകൊണ്ടിരിക്കുകയാണ് അവിടെ. ഞങ്ങള്‍ അടുത്ത ലിഫ്റ്റില്‍ താഴേക്കിറങ്ങി. മുരുദ്വേശ്വര ക്ഷേത്രനടയിലേക്ക് ഒന്നെത്തിനോക്കി പ്രസാദവും വാങ്ങി യാത്ര തുടരാനാണ് പദ്ധതി. ഓരോ സ്ഥലത്തും ചിലവഴിക്കാവുന്ന സമയത്തിന് കൃത്യമായ പരിധിയുണ്ട് ഞങ്ങള്‍ക്ക്. അത് തെറ്റിച്ചാല്‍ 10 ദിവസത്തേക്ക് പ്ലാന്‍ ചെയ്തിരിക്കുന്ന കാര്യങ്ങളൊക്കെ തകിടം മറിയും.

രാവണന്റെ മുരുദ്വേശ്വര പുരാണത്തിനായി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇതുവരെ അറിയില്ലായിരുന്ന പുരാണകഥകളില്‍ നിന്ന് കിട്ടിയ ചില നുറുങ്ങുകള്‍, ദേവന്മാര്‍ക്ക് ചിലപ്പോള്‍ വന്നുപെടുന്ന ഗതികേടിനെപ്പറ്റി ചിന്തിപ്പിക്കുന്നതായിരുന്നു.

രണ്ടാമത്തെ ശ്രമത്തിലാണ് രാവണന്‍ ശിവനില്‍ നിന്നും ആത്മലിംഗം കൈക്കലാക്കുന്നത്. ആദ്യശ്രമം വിജയിക്കുമെന്നായപ്പോള്‍ അതിനെ അട്ടിമറിക്കാനിറങ്ങിയത് സാക്ഷാല്‍ നാരദനും വിഷ്ണുഭഗവാനും ചേര്‍ന്നായിരുന്നു. വരം ചോദിക്കേണ്ട സമയത്ത് രാവണനെക്കൊണ്ട് ആത്മലിംഗത്തിന് പകരം പാര്‍വ്വതീ ദേവിയെ ചോദിപ്പിക്കുകയാണുണ്ടായത്. ചോദിച്ചാല്‍ കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ! ഗതികേട് എന്നല്ലാതെ എന്തുപറയാന്‍! ശിവന്‍ സ്വപത്നി പാര്‍വ്വതിയെ രാവണന് കൊടുക്കുന്നു.(രാവണന്‍ എന്ന് കേട്ടാല്‍, സീത മാത്രമല്ല പാര്‍വ്വതി കൂടെ ഇനി മുതല്‍ എന്റെ മനസ്സിലേക്ക് കടന്ന് വരുമെന്ന് തീര്‍ച്ച.)

മടക്കവഴിയേ, കാര്യങ്ങള്‍ കലക്കാന്‍ മുന്നില്‍ നിന്ന നാരദന്‍ തന്നെ രാവണനെക്കണ്ട്, ഇത് യഥാര്‍ത്ഥ പാര്‍വ്വതിയല്ല, ശരിക്കുള്ള പാര്‍വ്വതിയെ പരമശിവന്‍ പാതാളത്തില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് പറയുന്നുമുണ്ട്. ആ കഥ മറ്റൊരു വഴിക്ക് നീണ്ടുപോകുന്നു. വീട്ടില്‍ മടങ്ങിയെത്തിയ രാവണനോട് ആത്മലിംഗം എവിടെ എന്ന് മാതാവ് ചോദിക്കുമ്പോഴാണ് തന്റെ ലക്ഷ്യം പിഴച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയ രാവണന്‍ രണ്ടാമതും തപസ്സ് ചെയ്യാന്‍ തുടങ്ങുന്നത്.
നേഹയ്ക്കൊപ്പം മുരുദ്വേശ്വരനു മുന്നില്‍
മഹേശ്വരനോടും മുരുദ്വേശ്വറിനോടും യാത്രപറഞ്ഞ് കാറില്‍ക്കയറിയപ്പോള്‍ പാദമുദ്ര എന്ന സിനിമയിലെ “അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തീ.........“ എന്നു തുടങ്ങുന്ന മനോഹരമായ ശിവഭക്തി ഗാനത്തിലെ ഒരു വരി പെട്ടെന്ന് മനസ്സിലോടിയെത്തി.

“കാമനെച്ചുട്ടോരു കണ്ണില്‍ക്കനലല്ല,
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ ?!


മുരുദേശ്വരന്റെ മുഖത്തെ ഭാവമെന്താണ് ? കൃത്യമായി പറയാന്‍ ഞാനാളല്ല. കാശീനാഥന്റെ സൃഷ്ടിയില്‍ രൌദ്രവും ക്രോധവുമൊന്നുമല്ല തെളിഞ്ഞു നില്‍ക്കുന്നത്; കാമവുമല്ല. മുരുദ്വേശ്വറിലെ അറബിക്കടല്‍ പോലെതന്നെ ശങ്കരനും ശാന്തനാണെന്നാണ് എനിക്ക് തോന്നിയത്.

തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയുക.