Thursday 22 May 2008

കോടനാട്

കോടനാട് എന്ന സ്ഥലം ഏത് ജില്ലയിലാണ് ? “

“ ഒരു ക്ലൂ തരുമോ ?”
(ഇക്കാലത്ത് ചോദ്യത്തേക്കാള്‍ പ്രാധാന്യം ക്ലൂവിനാണല്ലോ!!)

“ ക്ലൂ....., ഈ സ്ഥലം ആനപിടുത്തത്തിനും, പരിശീലനത്തിനും പേരുകേട്ടതാണ്.“

ഏഷ്യാനെറ്റില്‍ ഒരു ‘ഫോണ്‍ ഇന്‍ ക്വിസ്സ് ‘ പരിപാടിയിലെ രംഗമാണ് മുകളില്‍ വിവരിച്ചത്. ഫോണ്‍ വിളിച്ച കക്ഷിക്ക് എന്നിട്ടും ഉത്തരമില്ല. ടീവി കണ്ടുനിന്ന എനിക്കും ഉത്തരമില്ല. കോടനാട്, ആനപിടുത്തവുമായി ബന്ധപ്പെട്ട സ്ഥലമാണെന്ന് നേരത്തേ കേട്ടിട്ടുണ്ട്. പക്ഷെ, അത് കോട്ടയത്താണോ, ഇടുക്കിയിലാണോ, ഇനി മറ്റേതെങ്കിലും കിഴക്കന്‍ ജില്ലകളിലാണോ എന്നാ‍ലോചിച്ചാണ് ഞാന്‍ വശക്കേടായത്‍. സ്വന്തം ജില്ലയായ എറണാകുളത്താണ് കോടനാട് എന്നത് ഒരു പുതിയ അറിവായിരുന്നു. നാലഞ്ച് വര്‍ഷം മുന്‍‌പാണ് മേല്‍പ്പറഞ്ഞ ടീ.വി. പരിപാടി കാണുന്നത്. അന്ന് തീരുമാനിച്ചതാണ് കോടനാട് പോകണമെന്ന്. എന്നിട്ട് പോയതോ, ഇക്കഴിഞ്ഞ കൊല്ലം.

റിയല്‍ എസ്റ്റേറ്റ് മാഫിയക്കാരും, ടൂറിസം-റിസോര്‍ട്ട് പരിപാടിക്കാരും കാരണം ഒരു സെന്റ് ഭൂമി പോലും കിട്ടാനില്ല. കേറിക്കിടക്കാനൊരു കൂര ഉണ്ടാക്കാന്‍ വേണ്ടി സ്ഥലം അന്വേഷിച്ച് ചെന്നുചെന്ന് അവസാനം എത്തിയത് കോടനാടാണ്. അല്ലാതെ അറിഞ്ഞുകൊണ്ട് ഒരു യാത്ര പോയതൊന്നുമല്ല. എവിടെപ്പോയാലും, പടമെടുക്കാനൊന്നും അറിയില്ലെങ്കിലും പൂണൂല് പോലെ ഒരു ക്യാമറ തോളില്‍ തൂങ്ങുന്നുണ്ടാകും. അതുകൊണ്ട് കുറച്ച് പ്രകൃതി സൌന്ദര്യം അന്നും ക്യാമറയില്‍ പതിഞ്ഞു.

സ്ഥലങ്ങള്‍ കാണിച്ചുതരാന്‍ വന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റുമായി കോടനാട് ചെന്നപ്പോള്‍, അഞ്ച് വര്‍ഷം മുന്നേ അവിടെ പോകാതിരുന്നതില്‍ കുണ്ഠിതം തോന്നി. പ്രധാനകാരണങ്ങളില്‍ ഒന്ന് പ്രകൃതി സൌന്ദര്യം തന്നെ. പിന്നത്തെ കാരണം കൈപ്പിടിയിലൊതുങ്ങാത്ത സ്ഥലത്തിന്റെ വില. അതെങ്ങിനെയെങ്കിലും ഉണ്ടാക്കാമെന്ന് വെച്ചാലും സ്ഥലമൊന്നും കിട്ടാനില്ല എന്നത് വേറൊരു വിഷയം.

എന്തായാലും അവിടെ വരെ ചെന്ന സ്ഥിതിക്ക് പുരയിടമൊന്നും വാങ്ങിയില്ലെങ്കിലും, നന്നായൊന്ന് കറങ്ങി മൊത്തത്തില്‍ പ്രകൃതിസൌന്ദര്യമൊക്കെ ആസ്വദിച്ചശേഷം മടങ്ങാമെന്ന് തീരുമാനിച്ചു.

മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ഹെഡ് ക്വാര്‍ട്ടേഴ്സാണ് കോടനാട്. 1977 ല്‍ ആനപിടുത്തം നിരോധിച്ചതിനുശേഷം, ഇവിടെയിപ്പോള്‍ ആനപരിശീലനം‍ മാത്രമേ ഉള്ളൂ.

ആനപിടുത്തം നിരോധിച്ചെങ്കില്‍പ്പിന്നെ പരിശീലനത്തിന് ആനകള്‍ എവിടന്ന് വരുന്നു ? എന്നൊരു ചോദ്യം ഈയവസരത്തില്‍ ന്യായമായും ഉണ്ടായേക്കാം.

കാട്ടിലിപ്പോഴും, പണ്ട് ആനപിടുത്തത്തിന് ഉപയോഗിച്ചിരുന്ന വലിയ വാരിക്കുഴികള്‍ അതുപോലെ തന്നെ കിടപ്പുണ്ട്. അബദ്ധത്തില്‍ അതില്‍ വീണ് പരിക്ക് പറ്റുന്ന കുട്ടിയാനകളേയും, തള്ളയാനയുടെ കണ്ണുതെറ്റി വഴിയറിയാതെ കറങ്ങിനടക്കുന്ന കുറുമ്പന്മാരേയും ഫോറസ്റ്റുകാര്‍‍ താപ്പാനകളുടെ സഹായത്തോടെ ഇവിടെ കൊണ്ടുവന്ന് ചികിത്സിച്ച്, പരിശീലിപ്പിച്ച് സംരക്ഷിക്കുകയാണ് പതിവ്.

ആനക്കൊട്ടിലിന്റെ ഗേറ്റിലെത്തുന്നതിന് മുന്‍പായി വലത്തുവശത്ത് ഒരു മഹാദേവക്ഷേത്രം ഉണ്ട്. വളരെ പുരാതനമായ ഈ ക്ഷേത്രത്തില്‍ കാട്ടാളന്റെ വേഷത്തിലുള്ള ശിവനാണ് കുടിയിരിക്കുന്നത്. ഇത് പ്രതിഷ്ഠയല്ലെന്നും സ്വയംഭൂവാണെന്നുമാണ് ഐതിഹ്യം. ക്ഷേത്രത്തിന്റെ പരിസരത്തും മുറ്റത്തുമൊക്കെയുള്ള കാടും പടലും വെട്ടിനീക്കി വെടിപ്പാക്കാന്‍ ഒരിക്കലും പറ്റാറില്ലെന്നും കാട്ടാളരൂപം പ്രാപിച്ച ശിവന് കാട്പിടിച്ച് കിടക്കുന്ന ക്ഷേത്രപരിസരമാണ് ഇഷ്ടമെന്നും മറ്റൊരു വിശ്വാസമുണ്ടിവിടെ. എത്ര വെട്ടിയൊതുക്കിയാലും കാടെല്ലാം വളരെപ്പെട്ടെന്ന് തന്നെ പഴയതുപോലെ തിരിച്ചുവരും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കുഴപ്പങ്ങള്‍ ക്ഷേത്രസംബന്ധിയായി ഉണ്ടാകും. ഇതൊക്കെ അവിടത്തെ വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. ചിത്രത്തില്‍ കാണുന്ന ക്ഷേത്രത്തിന്റെ പുറം മോടികളൊക്കെ 1990 കാലങ്ങളില്‍ ഉണ്ടായതാണ്.

നല്ലൊരു അമ്പലത്തില്‍ രാവിലെ തന്നെ പോകണമെന്നുള്ളവര്‍ക്ക് മഹാദേവനെ തൊഴുതിറങ്ങിയശേഷമാകാം ബാക്കിയുള്ള കാഴ്ച്ചകളൊക്കെ. ദൈവങ്ങളുമായി അത്ര വലിയ അടുപ്പമൊന്നും ഇല്ലാത്തതുകൊണ്ടും ഭഗവാന്‍ ശിവനുമായി, അദ്ദേഹത്തിന്റെ ഒരു പ്രസാദത്തിന്റെ പേരില്‍ ചെറിയൊരു സൌന്ദര്യപ്പിണക്കം ഉള്ളതുകൊണ്ടും ഈയുള്ളവന്‍ അങ്ങോട്ട് കയറാനൊന്നും നിന്നില്ല. ഭഗവാന്‍ പൊറുക്കണം.

ആനക്കൊട്ടിലിന്റെ ഗേറ്റില്‍ ഫോറസ്റ്റിന്റെ ഉദ്യോഗസ്ഥര്‍ ഉണ്ട്. വാഹനം അകത്തേക്ക് കയറ്റി പാര്‍ക്ക് ചെയ്തു. വലത്തുവശത്ത് കാണുന്ന മതില്‍ക്കെട്ട് ഒരു ചെറിയ കാഴ്ച്ചബംഗ്ലാവാണ്. കുട്ടികള്‍ക്ക് നേരം പോക്കിനുള്ളതൊക്കെ അവിടെയുണ്ട്. മാന്‍,കുരങ്ങ്, മലമ്പാമ്പ്, പ്രാവ്, മയില്‍, ചീങ്കണി അങ്ങിനെ കുറച്ച് ജന്തുക്കള്‍ മാത്രമുള്ള ഒരു കൊച്ചു മൃഗശാല. അതില്‍ ചില കുരങ്ങന്മാര്‍ ‘പോക്കറ്റടിക്കാരാണ് ശ്രദ്ധിക്കണം‘ എന്ന് മുന്നറിയിപ്പ് കിട്ടിയപ്പോള്‍ കൌതുകം തോന്നി. പോക്കറ്റടി എന്ന കലാപരിപാടി അപ്പൂപ്പന്മാരായിട്ട് തന്നെ ഉള്ളതാണെന്ന് അന്നാണ് പിടികിട്ടിയത്.


വണ്ടിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ആനക്കൂട് കണ്ടു. ആനക്കൊട്ടിലിന്റെ ചരിത്രമൊക്കെ എഴുതി തൂക്കിയിരിക്കുന്നത് കണ്ടു. 1965 ഉണ്ടാക്കിയ ഈ ആനക്കൊട്ടിലിന് ചിലവായത് 40,346 രൂപ.

ഒരു ആനക്കുട്ടി‍ അതിനകത്തുണ്ട്. ഒന്നോ രണ്ടോ വയസ്സ് കാണുമായിരിക്കും അല്ലേ ? ഓടിക്കളിച്ച് നടക്കേണ്ട ചെറുപ്രായത്തില്‍ത്തന്നെ അഴികള്‍ക്ക് പിന്നിലായ അവന്റെ ബാല്യത്തെപ്പറ്റിയോര്‍ത്തപ്പോള്‍ സങ്കടം തോന്നി.

വേറൊരു വികൃതിയെ പുറത്തുള്ള മതില്‍ക്കെട്ടിലില്‍ കണ്ടു. അവന്‍ മുഴുവന്‍ സമയവും, ഇളയരാജയുടെ ഒരു നല്ല മെലഡി കേട്ട നിര്‍വൃതിയിലെന്നപോലെ തല ആട്ടിക്കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് തുമ്പികൊണ്ട് മണ്ണ് വാരി പുറത്തുകൂടെ ഇടുന്നുമുണ്ട്.

അവന്റെ ചര്‍മ്മം ശ്രദ്ധിച്ചോ ? നല്ല കറുത്ത സുന്ദരനല്ലേ? ഇതുപോലുള്ള സുന്ദരന്‍ ആനകളാണ് തടിപിടുത്തത്തിനും, ഉത്സവങ്ങള്‍ക്കുമൊക്കെ പോകാന്‍ തുടങ്ങുന്നതോടെ കള്ളുകുടിയന്മാരായ പാപ്പാന്മാരുടെ തോട്ടിവെച്ചുള്ള കുത്തലും, പീഡനവുമൊക്കെ കാരണം ഗ്ലാമറെല്ലാം പോയി, കാലില്‍ ചങ്ങലവൃണമൊക്കെ വന്ന് പരിതാപകരമായ അവസ്ഥയിലാകുന്നത്. പാവം ആനകള്‍.
തൊട്ടടുത്ത മതില്‍ക്കെട്ട് ഒരു ചെറിയ പാര്‍ക്കാണ്. ഇടയ്ക്ക് ഒന്ന് വിശ്രമിക്കണമെങ്കില്‍ അവിടെയുള്ള സിമന്റ് ബെഞ്ചിലോ മുളകൊണ്ടുണ്ടാക്കിയ ബെഞ്ചിലോ ഇരിക്കാം.
പാര്‍ക്കിന്റെ അരികിലൂടെ താഴേക്ക് നടന്ന് പുഴക്കരകില്‍ എത്തി. പെരിയാറിന്റെ തീരത്താണ് ആനക്കൊട്ടില്‍. മുകളില്‍ കാണുന്ന പടവിലാണ് ഈ കുട്ടിക്കൊമ്പന്മാരുടെ നീരാട്ട്. അപ്പുറത്തൊരു കടവില്‍ ടൂറിസ്റ്റുകളും കുളിക്കുന്നുണ്ടായിരുന്നു . ആ തെളിവെള്ളം കണ്ടാല്‍, ഇറങ്ങിക്കുളിക്കണമെന്ന് ഏത് കുളിക്കാത്തവനും തോന്നിപ്പോകും. ‘പര്‍വ്വതനിരയുടെ പനിനീരേ‘ എന്ന് കവി പാടിയത് ഈ പെരിയാറിനെപ്പറ്റിത്തന്നെ, യാതൊരു സംശയവും വേണ്ട.

കുളി കഴിഞ്ഞ് മടങ്ങി വരുന്ന കുട്ടിക്കൊമ്പന്മാരെ, കുട്ടികളും മറ്റ് ടൂറിസ്റ്റുകളും ചേര്‍ന്ന് വളഞ്ഞുവെച്ച് താലോലിക്കുന്നതുകണ്ടു. കുട്ടികളുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെ. ആനക്കുട്ടന്മാരും തുമ്പിവെച്ച് എല്ലാരേം തൊട്ടുനോക്കുന്നൊക്കെയുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ആനപ്പുറത്ത് സവാരി നടത്താനുള്ള സൌകര്യവും കോടനാടുണ്ട്.

അതിന്റെ ചിത്രങ്ങളൊന്നും ഞാനിവിടെ പ്രദര്‍ശിപ്പിക്കുന്നില്ല. നേരിട്ട് പോകുമ്പോള്‍ കണ്ടാസ്വദിച്ചോ‍ളൂ.

ആലുവയില്‍ നിന്ന് കിഴക്കോട്ട് പെരുമ്പാവൂര്‍ വഴിയും, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍‍ നിന്ന് കാലടിവഴിയും കോടനാട് എത്തിച്ചേരാം. പെരുമ്പാവൂരോ, കാലടിയിലോ ചെന്നിട്ട് കോടനാട് ആനക്കൊട്ടിലിലേക്കുള്ള വഴി, ആരോട് ചോദിച്ചാലും പറഞ്ഞുതരും.

താമസിയാതെ തന്നെ ഈ ആനക്കൊട്ടില്‍ കോടനാടുതന്നെയുള്ള വടക്കാം‌പള്ളിയിലേക്ക് മാറ്റി സ്ഥാപിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. കൂടുതല്‍ സ്ഥലസൌകര്യവും കാടുമൊക്കെയുള്ളത് വടക്കാം‌പള്ളിയിലാണത്രേ.

പുഴയുടെ അക്കരയിലേക്ക് നോക്കിയാല്‍ കാണുന്നതാണ് മലയാറ്റൂര്‍ പള്ളി. കുരിശുചുമന്ന് മലകയറി മുകളിലെത്തുമ്പോഴുള്ള പള്ളിയല്ല ഇത്. പൊന്നുംകുരിശുമുത്തപ്പന്റെ ആ പള്ളി, അപ്പുറത്ത് മലമുകളിലാണ് ഇവിടന്ന് കാണാന്‍ പറ്റില്ല.

പുഴയില്‍ വെള്ളം കുറവായിരുന്നെങ്കിലും നല്ല ഒഴുക്കുണ്ടായിരുന്നു.പള്ളിപ്പെരുന്നാള് കാലത്ത് ജനങ്ങള്‍ക്ക് പെരിയാര്‍ കുറുകെ കടക്കാന്‍ മരവും മുളയുമൊക്കെ ഉപയോഗിച്ച് താല്‍ക്കാലികമായി ഒരു പാലം ഉണ്ടാക്കും. ഒരു മാസത്തോളം ആ പാലം അവിടെ കാണും. അതിലൂടെ അക്കരയിക്കരെ കടക്കാന്‍ ചെറിയ തുകയുടെ ഒരു ടിക്കറ്റ് എടുക്കണം. പെരുന്നാള് കഴിയുന്നതോടെ പാലം പോളിച്ച് കളയും. ശ്രദ്ധിച്ചുനോക്കിയാല്‍ താഴത്തെ ചിത്രത്തില്‍ ആ പാ‍ലത്തിന്റെ മുളങ്കുറ്റികള്‍ വെള്ളത്തിലുറപ്പിച്ചിരിക്കുന്നത് കാണാം. കോടനാട്-മലയാറ്റൂര്‍ സ്ഥിരം പാലത്തിന്റെ കരടുപണികള്‍ തുടങ്ങിക്കഴിഞ്ഞു. ഉടനെ തന്നെ ഈ കരകള്‍ക്കിടയില്‍ ഒരു കോണ്‍ക്രീറ്റ് പാലം ഉയര്‍ന്നുവരും.

ടിക്കറ്റെടുത്ത് പാലത്തിലൂടെ അക്കരയ്ക്ക് നടന്നു. അപ്പുറം എത്താനായപ്പോള്‍ ക്ലോറിനും, മലമൂത്രവിസര്‍ജ്ജ്യവും കൂടിക്കലര്‍ന്ന മനം‌പുരട്ടുന്ന നാറ്റമടിച്ചു. നദിക്കരയില്‍ കാര്യം സാധിച്ച് പോയിരിക്കുന്നു പെരുന്നാള് കൂടാന്‍ വന്ന ജനം. പ്ലാസ്റ്റിക്കിന്റെ കൂമ്പാരവും നല്ലവണ്ണം ഉണ്ട്. ഇത്രയും മനോഹരമായ സ്ഥലത്ത് വന്നിട്ട് ഈ വക പരിപാടി കാട്ടുന്ന സംസ്ക്കാര ശൂന്യരായ മുഴുവന്‍ ജനങ്ങളേയും മനസ്സറിഞ്ഞ് പ്രാകിക്കൊണ്ട് പാലത്തിലൂടെ തിരിച്ച് നടന്നു.


വീണ്ടും ഇക്കരയില്‍ വന്നുനിന്ന് നദിയുടേയും മറുകരയിലെ പച്ചപ്പിന്റേയും മനോഹാരിത ആസ്വദിച്ചുനിന്നു. അക്കാണുന്നതുമുഴുവന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീ‍ഴിലുള്ള റിസര്‍വ്വ് വനമാണ്. തേക്ക് മരങ്ങളാണത് മുഴുവന്‍. സ്വകാര്യ വ്യക്തികളുടെ സ്ഥലം അപ്പുറത്തില്ലാത്തതുകൊണ്ടാകണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളൊന്നും അക്കരയില്‍ ഇല്ല.

എത്രനേരം ആ കാഴ്ച്ചയും കണ്ട് അവിടെ നിന്നെന്ന് അറിയില്ല. പുഴക്കരയില്‍ ഇത്തിരി സ്ഥലം വാങ്ങിയിടാനുള്ള ബാങ്ക് ബാലന്‍സൊന്നും ഈയുള്ളവനില്ല. അതുമാത്രമല്ല, എന്നും കണ്ടാല്‍ ഈ കാഴ്ച്ചയ്ക്ക് ഒരു രസമില്ലാതാകും.(കിട്ടാത്ത മുന്തിരി പുളിക്കും!!)

എറണാകുളത്തുനിന്ന് അധികം ദൂരമൊന്നുമില്ലല്ലോ. കുട്ടിക്കൊമ്പന്മാരെ കാണണമെന്നും, പുഴക്കരയില്‍ വന്ന് അവന്മാരെ കുളിപ്പിക്കുന്നത് കാണണമെന്നും, പെരിയാറില്‍ ഇറങ്ങി ഒന്ന് നനയണമെന്നും തോന്നുമ്പോള്‍ ഇനിയും വരാമല്ലോ ?

കൂടെ വന്ന ബ്രോക്കര്‍ക്ക് ഒരു സ്ഥലത്തിന്റെ രജിസ്ട്രേഷനുണ്ടുപോലും! അയാള്‍ പോകാന്‍ തിരക്കാക്കിക്കൊണ്ടേയിരുന്നു. സ്ഥലം വാങ്ങാതെ, കാഴ്ച്ച കാണാന്‍ വേണ്ടി മാത്രം വന്ന എന്നെ മനസ്സാ‍ ശപിച്ചുകൊണ്ട് അയാള്‍ നീട്ടിവലിച്ച് മുന്നില്‍ നടന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത പെരിയാറിന്റെ സൌന്ദര്യം ആസ്വദിച്ചുകൊണ്ട് അയാള്‍ക്ക് പുറകെ പതുക്കെപ്പതുക്കെ ഞാനും.

Sunday 11 May 2008

കുറുവ ദ്വീപ്

"കുറുവ ദ്വീപിലേക്ക് പോയാലോ ? "

ചോദ്യം വയനാട്ടിലെ മാ‍നന്തവാടിക്കാരനായ സുഹൃത്ത് ഹരിയുടേതാണ്.

പല പ്രാവശ്യം ഹരിയും മറ്റ് മാനന്തവാടി സുഹൃത്തുക്കളും കുറുവ ദ്വീപിനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്. അവിടെ പോകാന്‍ ഒത്തുവന്ന ഒരവസരം എന്തിന് പാഴാക്കണം ?

ഹരിയുടെ കാറില്‍ യാത്ര പുറപ്പെട്ടപ്പോള്‍ത്തന്നെ മഴ പെയ്ത് തുടങ്ങിയിരുന്നു. മാനന്തവാടിയില്‍ നിന്ന് 'കാട്ടിക്കുളത്ത്' എത്തുന്നതിന് ഏകദേശം ഒരു കിലോമീറ്റര്‍ മുന്‍പായി 'ചങ്ങല ഗേറ്റില്‍' നിന്നും വലത്തേക്ക് തിരിഞ്ഞ് പിന്നേയും 4 കിലോമീറ്ററോളം പോയപ്പോള്‍ കുറുവ ദ്വീപിന് മുന്നിലെത്തി. മൊത്തം 16 കിലോമീറ്റര്‍ പോയിക്കാണും. ദ്വീപിന്റെ ഇക്കരെ വാഹനം പാര്‍ക്ക് ചെയ്ത് കഴിഞ്ഞപ്പോഴേക്കും മഴ ശക്തമായിക്കഴിഞ്ഞിരുന്നു.

കേരളത്തിലെ‍, കിഴക്കോട്ടൊഴുകുന്ന നദികളിലൊന്നാ‍യ കബനി‍യുടെ ശാഖകളാല്‍ ചുറ്റപ്പെട്ടാണ് 950 ഏക്കറോളം വരുന്ന ആള്‍ത്താമസമൊന്നുമില്ലാത്ത കുറുവ ദ്വീപ് കിടക്കുന്നത്.

2007 മെയ് മാസമാണ്. കാലവര്‍ഷം ആരംഭിച്ചുകഴിഞ്ഞു. കബനീനദി കലങ്ങി മറിഞ്ഞ് ഒഴുകുന്നു. നദിയില്‍ വെള്ളം കൂടുതലാണിപ്പോള്‍ എന്നാണ് ഹരിയുടെ അഭിപ്രായം. വെള്ളം കുറവുള്ള സമയത്ത് ചില ഹോട്ടല്‍ ഗ്രൂപ്പുകാര്‍ നദിക്ക് കുറുകെ കയര്‍ കെട്ടി ലൈഫ് ജാക്കറ്റൊക്കെ ഇട്ട് പുഴകടക്കാനുള്ള ചില സാഹസികമായ സൌകര്യങ്ങളൊക്കെ ഉണ്ടാക്കാറുണ്ടത്രേ! പുഴയില്‍ ചീങ്കണ്ണിയോ, മുതലയോ മറ്റോ ഉണ്ടെന്നും ആരേയോ കടിച്ചിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തയും ചുറ്റുവട്ടത്തൊക്കെ കേള്‍ക്കാനുണ്ട്. പുഴ കിഴക്കോട്ടൊഴുകി 'ബാവലി' കഴിഞ്ഞ് കര്‍ണ്ണാടകത്തിലെ 'ബീച്ചനഹള്ളി' ഡാമിലെത്തിച്ചേരുന്നു. ഈ ഡാമാണത്രേ കര്‍ണ്ണാടകത്തിലേക്കുള്ള ശുദ്ധജലവിതരണത്തിന്റെ ഒരു സ്രോതസ്സ്.

ദ്വീപിലേക്ക് പോകേണ്ടത് നാലഞ്ച് പേര്‍ക്ക് കയറാവുന്ന ചെറിയ ഫൈബര്‍ ബോട്ടിലാണ്. ടിക്കറ്റ് കൌണ്ടറില്‍ ഇരിക്കുന്നത് ഹരിയുടെ പരിചയക്കാരനാണ്. മഴ ഒന്ന് ശമിക്കുന്നതുവരെ മുളവെച്ച് കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ആ കൊച്ചുകൂടാരത്തില്‍ കയറി നിന്നു.

മഴമാറിയിട്ട് ദ്വീപിലേക്ക് പോകലുണ്ടാകില്ലെന്ന് തോന്നിയതുകൊണ്ട് കയ്യിലുള്ള ഒരു കുടക്കീഴില്‍ത്തന്നെ രണ്ടുപേരും പുഴക്കടവിലേക്ക് നടന്നു. മൂന്നാല് ബോട്ടുകള്‍ കിടക്കുന്നുണ്ട് കരയില്‍. മറുകരയിലും ഒരു ബോട്ട് കണ്ടു.

മഴയത്ത് നനഞ്ഞ് കുളിച്ച് നാലഞ്ച് ചെറുപ്പക്കാര്‍ ഇക്കരയിലേക്ക് വന്നു കയറി. സംസാരം കേട്ടപ്പോള്‍ കര്‍ണ്ണാടകയില്‍ നിന്നും വന്ന സഞ്ചാരികളാണെന്ന് തോന്നി. ആ ബോട്ടില്‍ തന്നെ ഞങ്ങള്‍ ദ്വീപിലേക്ക് പുറപ്പെട്ടു. മഴ വീണ്ടും കൂടി. ഒരു അപകടം ഉണ്ടായാ‍ല്‍ എന്ത് ചെയ്യുമെന്ന്, എങ്ങനെ രക്ഷപ്പെടുമെന്ന് എന്നിലെ ഓയല്‍ഫീല്‍ഡുകാരന്‍ ചിന്തിക്കാ‍ന്‍ തുടങ്ങി. എന്തായാലും, വിചാരിച്ചതുപോലെ കുഴപ്പമൊന്നുമില്ലാതെ ദ്വീപിലെത്തി.
ചെന്നപ്പോള്‍ തന്നെ കയ്യിലിരുന്ന ബാഗെല്ലാം പരിശോധിക്കാന്‍ ഗാര്‍ഡ് എത്തി. മദ്യപാനമൊന്നും അവിടെ നടക്കാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നി. വനസംരക്ഷണസമിതിയും, സംസ്ഥാന‍ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുമൊക്കെ ചേര്‍ന്നാണ് ഇപ്പോള്‍ കുറുവാ ദ്വീപിന്റെ സംരക്ഷണവും, ടൂറിസവുമൊക്കെ നടത്തിക്കൊണ്ടുപോകുന്നത്.

50 രൂപ കൊടുത്താല്‍ ഒരു ഗൈഡിനെ കിട്ടും. ദ്വീപ് മൊത്തം നമ്മളൊറ്റയ്ക്ക് കറങ്ങിനടന്നാലും അവിടത്തെ പ്രധാന ആകര്‍ഷണമായ ഔഷധസസ്യങ്ങളും, മരങ്ങളിലൊക്കെ സ്വാഭാവികമായി പിടിച്ചുകിടക്കുന്ന ഓര്‍ക്കിഡുകളുമൊന്നും കാണാന്‍ തന്നെ പറ്റിയെന്നുവരില്ല. എന്നിരുന്നാലും, മഴ നിലയ്ക്കാത്തതുകൊണ്ട് ഗൈഡുമായിട്ട് അധികം കറങ്ങാന്‍ പറ്റുമെന്ന് തോന്നിയില്ല. അതുകൊണ്ട് ഗൈഡിനെ ഒഴിവാക്കി.

കാട്ടില്‍ ഇടയ്ക്കിടയ്ക്ക് മുളവെച്ച് കെട്ടിയുണ്ടാക്കിയ ഗാലറിപോലുള്ള ഇരിപ്പിടങ്ങള്‍ ഉണ്ട്. കുറെ നേരം അതില്‍ക്കയറി ഇരുന്നു. മഴ ഒന്ന് ശമിച്ചപ്പോള്‍ അവിടന്നിറങ്ങി വീണ്ടും കാട്ടിലൂടെയെല്ലാം കുറെ നടന്നു. ഇല്ലിക്കൂട്ടങ്ങള്‍ ഒരു ക്ഷാമവുമില്ലാതെ വളര്‍ന്നുനില്‍ക്കുന്നുണ്ട്, ദ്വീപ് മുഴുവന്‍.

ദേശാടനപ്പക്ഷികളുടെ ഒരു സങ്കേതമാണത്രേ കുറുവ ദ്വീപ്. ഇതല്ലാതെയും ധാരാളം പക്ഷികള്‍ കുറുവയിലുണ്ട്. അവയുടെ കൂടുകെട്ടുന്ന ശീലങ്ങള്‍, ഇണയെ വിളിക്കുന്ന ശബ്ദങ്ങള്‍, എന്നുതുടങ്ങി ഒരു പക്ഷിനിരീക്ഷകന് സമയം ചിലവാക്കാന്‍ പറ്റിയ ഒരു സ്ഥലമാണതെന്നാണ് എനിക്ക് തോന്നിയത്. വന്യമൃഗങ്ങളും ഉണ്ടെന്നാണ് പറഞ്ഞുകേട്ടത്. പക്ഷെ, കുരങ്ങിനെയല്ലാതെ വേറൊന്നും ഞാന്‍ കണ്ടില്ല.

കുറുവയെ ചുറ്റിപ്പറ്റി ഒന്നുരണ്ട് ചെറിയ ഉപഗ്രഹദ്വീപുകള്‍ കൂടെയുണ്ട്. ദ്വീപും പരിസരവുമെല്ലാം എക്കോ ഫ്രണ്ട്‌ലിയായിട്ടാണ് സംരക്ഷിക്കപ്പെടുന്നത്. മഴ ശരിക്കും ചതിച്ചതുകാരണം മുഴുവന്‍ കറങ്ങിനടന്ന് കാണാന്‍ പറ്റിയില്ലെന്ന് മാത്രമല്ല, ചിലയിടങ്ങളില്‍ ക്യാമറ പുറത്തെടുക്കാന്‍ പോലും പറ്റിയില്ല.

കുറച്ചുള്ളിലോട്ട് മാറി നദിക്കരയില്‍ പാറക്കെട്ടുകള്‍ ഉള്ളിടത്ത് ഒരു മരത്തിന്റെ തണല്‍ പറ്റി‍ കുറേനേരം വെറുതെ ഇരുന്നു. മഴ വന്നും പോയും ശല്യം ചെയ്തുകൊണ്ടിരുന്നെങ്കിലും കുറേനേരമങ്ങിനെ ഇരുന്നപ്പോള്‍ മനസ്സും ശരീരവും കുളിര്‍ത്തു.


ദ്വീപില്‍, രാത്രികാലങ്ങളില്‍ ക്യാമ്പ് ചെയ്യാന്‍ സൌകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്ന് കേട്ടു. മഴക്കാലം കഴിഞ്ഞിട്ട് ഒരിക്കല്‍ക്കൂടെ പോകണം, ശരിക്കും കറങ്ങിനടന്ന് കാണണം, ഒരു രാത്രി അവിടെ ക്യാമ്പ് ചെയ്യണമെന്നൊക്കെ അപ്പോള്‍ത്തന്നെ മനസ്സിലുറപ്പിച്ചു.

മനുഷ്യന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന വൈപ്പിന്‍ ദ്വീപില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. മനുഷ്യവാസം തീരെയില്ലാത്ത വേറൊരു ദ്വീപില്‍ ഒരു രാത്രി തങ്ങിയാല്‍ എങ്ങിനെയുണ്ടാകുമെന്ന് അറിയണമല്ലോ ?!

Thursday 8 May 2008

ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ

1989 ഡിസംബര്‍ 22. കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍നിന്നും ഞാനടക്കം 27 വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ ട്രെയിനില്‍ ഒരു യാത്ര പുറപ്പെടുന്നു.

21 ദിവസം നീണ്ടുനിന്ന രസികന്‍ ഒരു യാത്ര. ജീവിതത്തില്‍ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത, അതിമനോഹരമായ മുഹൂര്‍ത്തങ്ങള്‍ മന‍സ്സിന്റെ മണിച്ചെപ്പിലെന്നും കാത്തുസൂക്ഷിക്കാന്‍ അവസരമുണ്ടാക്കിത്തന്ന ഒരു സ്വപ്നമനോഹമായ ദീര്‍ഘയാത്ര.

ആള്‍ ഇന്ത്യാ ടെക്‍നിക്കല്‍ സ്റ്റഡി ടൂര്‍ എന്നൊക്കെയാണ് ഈ യാത്രയുടെ ഔദ്യോഗികനാമം. സ്റ്റഡി എത്രത്തോളം നടന്നിട്ടുണ്ടാകുമെന്ന് ചുമ്മാ ഊഹിക്കാവുന്നതേയുള്ളൂ. സംസ്ഥാന ടെക്‍നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ കറിക്കലത്തിന്റെ, സോറി.... കരിക്കുലത്തിന്റെ ഭാഗമായി നടത്തുമായിരുന്ന അത്തരം ടൂറുകള്‍ അടുത്ത മൂന്നോ നാലോ വര്‍ഷത്തിനകം കരിക്കുലത്തിന്റെ ഭാഗമല്ലാതായെന്നാണ് വേദനയോടെ അറിയാന്‍ കഴിഞ്ഞത്. ഭൂരിഭാഗം വരുന്ന സാങ്കേതിക വിദ്യാര്‍ത്ഥികളും അങ്ങിനെയൊരു സംവിധാനത്തിന്റെ സൌകര്യം മുതലെടുത്തില്ല എന്നതായിരിക്കാം അത് നിര്‍ത്തലാക്കാനുള്ള കാരണം.

വിഷയത്തിലേക്ക് മടങ്ങാം. യാത്ര കണ്ണൂര് ‍നിന്ന് തുടങ്ങി, ഡെല്‍ഹി, നൈനിറ്റാള്‍, ആഗ്ര, ബോംബെ, ഗോവ, ബാംഗ്ലൂര്‍, മൈസൂര്‍, ഊട്ടി, ഹസ്സന്‍ വഴി തിരിച്ച് കണ്ണൂരെത്തുന്നു.അത്രയും ദിവസം ഉണ്ടായ സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ഓര്‍മ്മയില്‍ പച്ചപിടിച്ച് നില്‍ക്കുന്നുണ്ട്, ചില തീയതികള്‍ മറന്നുപോയി എന്നതൊഴിച്ചാല്‍. പക്ഷെ, അത്രയും സംഭവങ്ങള്‍ ഒറ്റയടിക്ക് വിവരിക്കാന്‍ നിന്നാല്‍ ഒരിടത്തുമെത്തില്ല.

ആ യാത്രയ്ക്കിടയില്‍ സ്ഥിരമായി സംഭവിച്ചുകൊണ്ടിരുന്ന ഒരു സംഗതി മാത്രം എടുത്ത് പറയാതിരിക്കാന്‍ വയ്യ. പ്രശ്നം മറ്റൊന്നുമല്ല, ഭാഷയുടേതുതന്നെ.

രണ്ടര ദിവസമെടുത്ത ഡെല്‍ഹി യാത്രയില്‍ ഒരു ദിവസം കഴിയുന്നതിന് മുന്നേ കളി മാറി. ഭാഷ ഹിന്ദിയായിരിക്കുന്നു. ട്രെയിനില്‍ ശാപ്പാട് കൊണ്ടുവരുന്നവരും, വരുന്നോരും, പോകുന്നോരും, ടി.ടി.ഇ.യുമെല്ലാം ഹിന്ദി തന്നെ സംസാരിക്കുന്നു. നമുക്കുണ്ടോ ഈ മറുഭാഷ വല്ലതും നേരേ ചൊവ്വേ അറിയുന്നു!

സ്കൂളിലും കോളെജിലുമൊക്കെ പഠിച്ചിരുന്ന കാലത്ത് സരളട്ടീച്ചറിന്റേം,പത്മാവതിട്ടീച്ചറിന്റെയും,വിജയലക്ഷിട്ടീച്ചറിന്റേയും, സത്യശീലന്‍ മാഷിന്റേയുമൊക്കെ ഹിന്ദി ക്ലാസ്സില്‍ അലമ്പുണ്ടാക്കിയതിന്റെ മുഴുവന്‍ പാപത്തിനും പരിഹാരമായെന്ന് മാത്രം പറഞ്ഞാല്‍ മതിയല്ലോ.

സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ്ക്ലാസ്സ് കമ്പാര്‍‌ട്ട്‌മെന്റില്‍, 27 തലതെറിച്ചതുങ്ങളുടെ മേല്‍നോട്ടക്കാരനായി യാത്ര ചെയ്യുന്ന, ഞങ്ങളേക്കാള്‍ കഷ്ടി മൂന്നോ നാലോ വയസ്സ് മാത്രം മൂപ്പുള്ള ഹാരിസ് സാറിനും, ഇപ്പറഞ്ഞ ഭാഷ ഞങ്ങളില്‍ ചിലരുടെ അത്രപോലും വശമില്ല. ചുരുക്കിപ്പറഞ്ഞാല്‍ 28 പേരടങ്ങുന്ന ഒരു കഥകളി സംഘം ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്, ഇന്ത്യ കാണാന്‍. പോരേ പൂരം.

ഒരു ദിവസം, ട്രെയിനില്‍ ഉച്ച ഭക്ഷണത്തിന്റെ പാത്രം തിരിച്ചെടുക്കാന്‍ വന്ന പാന്‍‌ട്രി ജോലിക്കാരനോട് ഞാന്‍ പറഞ്ഞ ഹിന്ദി, അവന്‍ ജനിച്ചിട്ടിതുവരെ കേട്ടുകാണാത്തത്ര ഗ്രാമറും, വൊക്കാബുലറിയുമൊക്കെയുള്ളതായിരുന്നു. ആരും കേള്‍ക്കാതെയാണ് ഇത്രയും കഷ്ടപ്പെട്ട് അയാളോടത് പറഞ്ഞതെങ്കിലും, അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ രാകേഷ് ഇരുന്ന് അലറിച്ചിരിക്കുന്നത് കണ്ടപ്പോളാണ് ഞാന്‍ പറഞ്ഞുകൂട്ടിയ ഹിന്ദി, പരീക്ഷ രൂപത്തില്‍ എഴുതിയിരുന്നെങ്കില്‍ ഹിന്ദി വിദ്വാന്‍ പരീക്ഷ പാസാകാമായിരുന്നെന്ന് വെളിപാട് വന്നത്.

പിന്നങ്ങോട്ട് ആരൊക്കെ ഹിന്ദി സംസാരിക്കുന്നുണ്ടെങ്കിലും ചെവി വട്ടം പിടിച്ചിരിക്കുകയായിരുന്നു സകലവന്മാരും, അവളുമാരും. ഡിസംബര്‍ മാസത്തിലെ തണുപ്പും കൂടെ ആയപ്പോള്‍ മരുന്നിനുപോലും ഹിന്ദി, മരവിച്ചിരിക്കുന്ന നാക്കില്‍ വഴങ്ങില്ല എന്ന അവസ്ഥയായി എല്ലാവര്‍ക്കും.
--------------------------------------------------
ഡെല്‍ഹിയില്‍ സൈക്കിള്‍ റിക്ഷയിലും, ഫട്ട് ഫട്ടിലുമൊക്കെ പല പല ബാച്ചുകളായി കുറെ ദിവസങ്ങള്‍ കാഴ്ച്ചകള്‍ കണ്ട് കറങ്ങി നടന്നു. ഒരു ദിവസം സൈക്കിള്‍ റിക്ഷാ സവാരി കഴിഞ്ഞ്, വാസസ്ഥലമായ ടൂറിസ്റ്റ് ക്യാമ്പില്‍ മടങ്ങിയെത്തിയപ്പോള്‍ ‘പന്ദ്രഹ് റൂപ്പയ‘ (15 രൂപ) കൂലി ചോദിച്ച റിക്ഷാക്കാരനോട് ജോഷിയുടെ വക മറുചോദ്യം ഇങ്ങനെ.

“ഇത്രേം ചെറിയ ദൂരം വരാന്‍ 12 രൂപയോ ? “
--------------------------------------------------
കയ്യിലുള്ള ഇത്തിരി ഹിന്ദീം വെച്ചോണ്ട്, വഴിവാണിഭക്കാരോടെല്ലാം വിലപേശലെല്ലാം നടത്തുന്നുണ്ട് മഹാന്മാരെല്ലാം.
അത്തരത്തിലൊരു വിലപേശലിനൊടുവില്‍ ‘പച്ചീസ് റുപ്പയ’(25 രൂപ) എന്ന് അവസാനവില പറഞ്ഞ ഒരു കച്ചവടക്കാരനോട് ശ്രീകുമാറിന്റെ വക രാഷ്ടഭാഷാപ്രയോഗം ഇങ്ങനെയായിരുന്നു.

“ നഹി നഹി പച്ചാസ്” (പറ്റില്ല 50 രൂപയേ തരൂ)
--------------------------------------------------
ആഗ്രയില്‍ ലതറിന്റെ സാമഗ്രികള്‍ക്കൊക്കെ വിലക്കുറവാണെന്നാണ് കേട്ടിരിക്കുന്നത്. മൊയ്തു ഖാന് ഒരു ജോടി ലതര്‍ ചെരുപ്പ് വാങ്ങണം. ഹിന്ദി ഇതിനുമുന്‍പ് അറിഞ്ഞോ അറിയാതെയോ അബദ്ധത്തിനുപോലും സംസാരിച്ചില്ലാത്ത മൊയ്തു, വേറാരോടോ ചോദിച്ച് ചില്ലറ ഹിന്ദിയൊക്കെ മനപ്പാഠമാക്കി, ചെരുപ്പ് കടയിലേക്ക് നീങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ കച്ചവടം നടക്കാത്തതിന്റെ ദുഖവുമായി മൊയ്തു മടങ്ങിവന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ മൊയ്തുവിന്റെ മറുപടി ഇപ്രകാരം.

“കച്ചവടം നടന്നില്ലടേയ്, അയാള് പറഞ്ഞു, ‘അരേ ബന്ദര്‍ ജാ ജാ‘ എന്ന്”

കൂട്ടച്ചിരികള്‍ക്കിടയില്‍ കാര്യമെന്താണെന്ന് മനസ്സിലാകാതെ പകച്ചുനില്‍ക്കുന്ന മൊയ്തുവിന്റെ മുഖം ഇന്നും മറന്നിട്ടില്ല.
--------------------------------------------------
ഓരോന്ന് പറഞ്ഞുകഴിഞ്ഞിട്ടാണ് പറഞ്ഞതിലെ അബദ്ധം ഓരോരുത്തര്‍ക്കും വെളിപാട് വന്നിരുന്നത്. മനസ്സിലിട്ട് എത്ര പ്രാവശ്യം കൂട്ടിയും കിഴിച്ചുമൊക്കെ ചെയ്തതിന് ശേഷമാണ് എന്തെങ്കിലും പറഞ്ഞിരുന്നതെങ്കിലും, പത്ത് ഡിഗ്രി തണുപ്പില്‍ ഒരുവിധം എല്ലാവരുടെയും തല പണിയെടുക്കുന്നുണ്ടായിരുന്നില്ല എന്ന് തന്നെ വേണം മനസ്സിലാക്കാന്‍.

“തൂ കൌന്‍ ഹൈ“ എന്ന് ചോദിച്ചാല്‍, “തേരാ ബാപ്പ്“ എന്ന് മാത്രം എല്ലാവരും ഉടനെ മറുപടി തരും.

ഒരിക്കല്‍ രാത്രി ഭക്ഷണത്തിനായി, ഒരു ഡാബയില്‍ ഞങ്ങള്‍ ചിലര്‍ പോകുന്നു. ഓര്‍ഡര്‍ എടുക്കാന്‍ വന്ന ഭയ്യ, തീറ്റ സാധനങ്ങളുടെ ലിസ്റ്റ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍, തിരിച്ച് ഭയ്യാ‌യോട് എന്റെ വക ഒരു ഉഗ്രന്‍ ചോദ്യം.

“ഖാനേ കേലിയേ ഓര്‍ കോയി നഹി ഹെ ? ”
(കഴിക്കാന്‍ വേറാരും ഇല്ലേ?)
വേറൊന്നും കഴിക്കാനില്ലേ എന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് അവനുണ്ടോ മനസ്സിലാകുന്നു!!

ഇവനെന്താ ആളെ തിന്നുന്ന കൂട്ടത്തിലാണോ എന്ന മട്ടില്‍ എന്നെ നോക്കി ഭയ്യ നില്‍ക്കുന്നതിനിടയില്‍, കൂടെ വന്നിരുന്നവരുടെ കൂട്ടച്ചിരി ഉയര്‍ന്നു. മാനക്കേട് കാരണം, എനിക്കന്ന് ഭക്ഷണം ഒന്നും ഇറങ്ങിയില്ലെന്ന് പറഞ്ഞാല്‍ മതിയല്ലോ.

യാത്രയുടെ അവസാന ദിവസങ്ങളില്‍ എപ്പോഴോ ഒരിക്കല്‍, ഞങ്ങള്‍ ചിലര്‍ ഞെട്ടിക്കുന്ന ഒരു രഹസ്യം മനസ്സിലാക്കി. കൂട്ടത്തിലുള്ള ലലനാമണികളില്‍ ചിലര്‍ക്ക് നല്ല ഒന്നാന്തരം ഹിന്ദി അറിയാം. ഹിന്ദിയില്‍ തമാശ വരെ പറയുന്നുണ്ട് അവള്മാര്.
അതിരൊരു തമാശച്ചോദ്യം, ഒരുത്തിയുടെ വക ഹിന്ദിയറിയാത്ത ഞങ്ങള്‍ വിഡ്ഡിയാന്മാരോട് ഇങ്ങനെയായിരുന്നു.

“ലട്ക്കിയും ലക്കടിയും(പെണ്‍കുട്ടിയും,വിറകും)തമ്മിലൊരു സാമ്യമുണ്ട്, എന്താണെന്നറിയാമോ ?“

ഉത്തരം അവസാനം അവള് തന്നെ ഞങ്ങള്‍ക്ക് പറഞ്ഞ് തരേണ്ടി വന്നു. അതിത്തിരി മോശമാ. ഞാനിവിടെ പറയുന്നില്ല.

ഹിന്ദി അറിയുന്നവര്‍ ഇരുന്ന് ആലോചിക്ക്. ഹിന്ദി അറിയാത്തവര്‍ പോയി മലയാളത്തിലൂടെ ഹിന്ദി പഠിക്കാം എന്നുള്ള ദ്വിഭാഷ പഠനസാഹായി 50 രൂപാ (പച്ചീസ് നഹി പച്ചാസ്) കൊടുത്ത് വാങ്ങി ഹിന്ദി പഠിക്കാന്‍ നോക്ക്.

ഒന്നുമില്ലെങ്കിലും ഹിന്ദി ഹമാരാ രാഷ്ട്രഭാഷാ ഹെ, ഹൈ, ഹും, ഹോ.