പ്രീഡിഗ്രി വരെ തീരെ ആളനക്കമില്ലാത്ത ജീവിതം. എഞ്ചിനീയറീങ്ങ് ബിരുദ പഠനത്തിനായി കണ്ണൂരെത്തിയതോടെ ജീവിതം സംഭവബഹുലം. വിദ്യാർത്ഥി ജീവിതത്തിന് ശേഷം നിത്യവൃത്തിക്കായി മുംബൈ മഹാനഗരത്തിൽ കുറേക്കാലം. അവിടത്തെ സീസണിങ്ങ് കഴിഞ്ഞപ്പോൾ കുറച്ചുകാലം കൊച്ചിയിലെ തെരുവുകളിൽ. പിന്നെയൊരു വ്യാഴവട്ടക്കാലം ഗൾഫ് രാജ്യങ്ങളിലെ എണ്ണപ്പാടങ്ങളിൽ. ഇതിനൊക്കെയിടയ്ക്ക് നല്ലപാതി മുഴങ്ങോടിക്കാരിയുടെ ജോലിസംബന്ധമായി വേറെയും കുറെ മഹാനഗരങ്ങളിൽ. കൃത്യമായി ഒരിടത്ത് തന്നെ തല ചായ്ക്കാതെ, വീണിടം വിഷ്ണുലോകമാക്കിയുള്ള അലച്ചിലിപ്പോൾ ഒന്നടങ്ങിയിരിക്കുന്നു. കൊടുങ്കാറ്റിന് മുന്നുള്ള ശാന്തതയാണോ, അണപൊട്ടി ഒലിച്ചുപോകാനുള്ള നിയോഗമാണോ എന്നൊന്നുമറിയാതെ, തന്ന വേഷം ആടിത്തകർത്തുകൊണ്ടിരിക്കുന്നു. അതിനിടയ്ക്ക്, അക്ഷരങ്ങൾ കൊണ്ട് ജാലവിദ്യ കാണിക്കുന്നവർക്കിടയിൽ നിരക്ഷരനായി ഇങ്ങനെയൊരു രംഗം.
യാത്രാവിവരണമെഴുതാനൊന്നും ഞാനാളല്ല. അതൊക്കെ മലയാളിക്കുവേണ്ടി പൊറ്റക്കാട് അതിമനോഹരമായി എഴുതിയിട്ടുണ്ട്. അത് വായിക്കാത്തവര്‍ക്ക് വേണ്ടി, സന്തോഷ് ജോര്‍ജ്ജു് കുളങ്ങരയുടെ ‘സഞ്ചാരം‘ വീഡിയോ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനൊക്കെയപ്പുറം, മറ്റൊരു യാത്രാവിവരണത്തിനെന്തു പ്രസക്തി? ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ്. ഒരു ഡയറിപോലെ, എനിക്കുവേണ്ടി ഞാന്‍ തന്നെ കുത്തിക്കുറിച്ചിടുന്ന ചില സ്ക്രാപ്പുകൾ. ഏതെങ്കിലും വഴിപോക്കന് വായിക്കാനിടയായാൽ, ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാൻ ഇടയായാൽ, ഈയുള്ളവന് ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല..
2008 ആഗസ്റ്റില്‍ 6-)മത് വേള്‍ഡ് മലയാളി കൌണ്‍സില്‍ സിംഗപ്പൂർ, നടത്തിയ യാത്രാ വിവരണ ബ്ലോഗ് മത്സരത്തില്‍ ചില യാത്രകൾക്ക് ഒന്നാം സ്ഥാനം. സിംഗപ്പൂര്‍ വെച്ചുനടന്ന ചടങ്ങില്‍ , കപ്പ് സമ്മാനിച്ചത് ബഹു:വനം വകുപ്പുമന്ത്രി ശ്രീ.ബിനോയ് വിശ്വം. സമ്മാനത്തുക സ്പോണ്സര് ചെയ്തതും നല്കിയതും ലേബര്‍ ഇന്ത്യയുടെ ഡയറക്ടറായ ശ്രീ.ജോര്‍ജ്ജ് കുളങ്ങര.
മറ്റ് നിരക്ഷര ബ്ലോഗുകള്‍
നിരക്ഷര -കുടുംബ -യാത്ര
ശ്രീനിവാസന് എന്ന മുംബൈ കലാകാരന് പിറന്നാള്‍ സമ്മാനമായി വരച്ചുതന്ന കുടുംബ-യാത്രാ കാരിക്കേച്ചര്‍. 12 വയസ്സുകാരി നേഹ കാറിന്റെ പിന് സീറ്റില്‍ ഉറങ്ങുന്നുണ്ട്.