Friday 30 November 2007

മുഹമ്മയില്‍ ഒരു സായിപ്പ്

ഈ യാത്രാവിവരണം കലിക ഓണ്‍‌ലൈനില്‍ വന്നപ്പോള്‍

"കെട്ടുവള്ളം ടൂറിസം" തകര്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. ഒരു കെട്ടുവള്ളയാത്ര, പലപ്പോഴും പദ്ധതിയിട്ടെങ്കിലും, പലകാരണങ്ങള്‍ കൊണ്ടും നടന്നില്ല. അവസാനം 2002 ജൂലൈ 3ന്, ആലപ്പുഴയിലുള്ള ഒരു ടൂര്‍ ഓപ്പറേറ്റര്‍ വഴി, കുടുംബസമേതം ഒരു രസികന്‍ കെട്ടുവള്ളയാത്ര തരപ്പെട്ടു.

ഉച്ചതിരിഞ്ഞ്‌ വീട്ടില്‍ നിന്നിറങ്ങി. മുഹമ്മയില്‍, വേമ്പനാട്ടുകായലിനരുകിലുള്ള ഒരു വീട്ടിലാണ് രാത്രി താമസിച്ചത്. എന്റെ ബന്ധുക്കളുടേയോ, സുഹൃത്തുക്കളുടേയോ വീടൊന്നുമല്ല. ഓസ്ട്രിയക്കാരന്‍ ഒരു സായിപ്പിന്റെ വീട്.

ങ്ങേ...മുഹമ്മയില്‍ ഓസ്ട്രിയക്കാരന് വീടോ ?!!അത്ഭുതപ്പെടേണ്ട. സംഗതി സത്യമാണ്.

കക്ഷിക്ക് 55ന് അടുക്കെ പ്രായം ഉണ്ടാകും. പക്ഷെ ഒരു കുഴപ്പമുണ്ട്. തല ഒഴികെ കീഴോട്ടുള്ള ശരീരം മുഴുവന്‍ തളര്‍ന്നുപോയിരിക്കുന്നു. എങ്കിലും, അപ്രായത്തിലുള്ള മനുഷ്യമ്മാര് ചെയ്യുന്ന എല്ലാ കാര്യങ്ങളും സായിപ്പ് ചെയ്യും. ആരെങ്കിലും പൊക്കി വീല്‍ ചെയറിലിരുത്തി ഉരുട്ടിക്കൊടുക്കണമെന്നുമാത്രം. വീട് ഡിസൈന്‍ ചെയ്തിരിക്കുന്നതുതന്നെ ഈ വീല്‍ ചെയര്‍ ഉരുട്ടാന്‍ പാകത്തിനാണ്. എവിടെയും വാതില്‍പ്പടികളില്ല. വരാന്തയില്‍നിന്നുള്ള സ്ലോപ്പിലൂടെ വീല്‍ ചെയര്‍ ഉരുട്ടി പുഴയരികത്തുചെന്നാല്‍, അവിടെ ഒരു ഇരുമ്പിന്റെ പോസ്റ്റ്‌, അതിലൊരു കപ്പി, കയര്‍, കൊളുത്ത് , എന്നിങ്ങനെ ഒരു സംവിധാനമുണ്ട്. അതിലൂടെ സായിപ്പ്, വീല്‍ ചെയറടക്കം കഴുത്തൊപ്പം വെള്ളത്തില്‍ ഇറങ്ങിക്കിടന്ന് ‘നീരാടും‘

ഇതൊക്കെപ്പോട്ടെ, ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുതയുണ്ട് സായിപ്പിനെപ്പറ്റി.ഇഷ്ടനിപ്പോളും ജോലി ചെയ്യുന്നുണ്ട്. ചില്ലറ ജോലിയൊന്നുമല്ല. ഓസ്ട്രിയയിലെ ഒരു സിറ്റിങ്ങ് ജഡ്ജാണ് അദ്ദേഹം. എനിക്കാദ്യം വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഈ തളര്‍ന്ന ശരീരവും വച്ചോണ്ട് എന്തോന്ന് ജഡ്ജ്‌മെന്റ് ?!!

കമ്പ്യൂട്ടറില്‍ത്തന്നെയാണ് ജഡ്ജ്‌മെന്റെല്ലാം തയ്യാറാക്കുന്നത്. ആരെങ്കിലും കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തുകൊടുക്കണം. അതിനുശേഷം നെറ്റിയില്‍ ബാലചന്ദ്രമേനോന്റെ പോലൊരു ബാന്‍ഡ് കെട്ടിക്കൊടുക്കും. സ്ക്രീനില്‍ ഒരു കീബോര്‍ഡ് പ്രത്യക്ഷപ്പെടുമ്പോള്‍ സായിപ്പ് തല അനക്കാന്‍ തുടങ്ങും. നെറ്റിയിലെ ബാന്‍ഡില്‍ നിന്നും വരുന്ന പ്രകാശത്തിന്റെ നേര്‍ത്ത കിരണം, സ്ക്രീനിലുള്ള കീബോര്‍ഡിലെ ഓരോ അക്ഷരങ്ങളിലും പതിക്കുമ്പോള്‍, ആ അക്ഷരത്തില്‍ തുടങ്ങുന്ന വാക്കുകള്‍ pull down menu പോലെ, ചുരുള്‍ നിവരും. തലവെട്ടിച്ചുകൊണ്ട് സായിപ്പ് ആവശ്യമുള്ള വാക്കുകള്‍ തിരഞ്ഞെടുക്കുന്നു. വളരെ എളുപ്പം.

ഓ... ക്ഷമിക്കണം. സായിപ്പിന്റെ പേരിതുവരെ പറഞ്ഞില്ലല്ലോ.
അദ്ദേഹത്തിന്റെ പേരാണ് "വൂള്‍ഫ്‌ ഗ്യാങ്ങ് ". രസികന്‍ പേരുതന്നെ. അല്ലെ?

ഈയടുത്തകാലത്തുവരെ സായിപ്പിനെ സാഹായിച്ചുകൊണ്ടിരുന്നത് തൊട്ടടുത്ത വീട്ടിലെ ഒരു ചെറുപ്പക്കാരനാണ്. കുറച്ചുനാള്‍ മുന്‍പ് , സായിപ്പ് പത്തുനാല്‍പ്പതു വയസ്സുള്ള ഒരു മലയാളി സ്ത്രീയെ കല്യാണം കഴിച്ചതോടെ, ചെറുപ്പക്കാരന്റെ ജോലി, വീട് നോക്കിസംരക്ഷിക്കല്‍ മാത്രമായി മാറി.

രണ്ട്‌ കിടപ്പുമുറികളും, നീളത്തിലുള്ള വരാന്തയും, മറ്റെല്ലാ സൌകര്യങ്ങളുമുള്ള ഓടിട്ട ഒരു കൊച്ചുവീടാണത്. ഇന്‍റ്റീരിയര്‍ ഡെക്കറേഷന്‍ എല്ലാം തനിക്കേരളത്തനിമയുള്ള വസ്തുക്കള്‍കൊണ്ടുമാത്രം. നന്നങ്ങാടികള്‍, കള്ളു്‌ ചെത്തുകാരുപയോഗിക്കുന്ന ചുരക്കയുടെ തോടുകൊണ്ടുള്ള പാത്രം, മുതലായവയെല്ലാം മുറികളിലവിടവിടെയായി കാണാം. മുറ്റത്തു്‌ കായലരികോളം നീളുന്ന പച്ചപ്പുല്‍പരവതാനിയുടെ നടുവിലായി അമ്പലനടയിലേതുപോലുള്ള കല്ലിന്റെ തട്ടുവിളക്കൊരെണ്ണം സ്ഥാപിച്ചിരിക്കുന്നു. ചില പ്രത്യേക ദിവസങ്ങളില്‍ എല്ലാ തട്ടിലും എണ്ണയൊഴിച്ച് വിളക്ക് കത്തിക്കുകയും ചെയ്യാറുണ്ടത്രേ !!

യൂറോപ്പിലെ തണുപ്പുള്ള മാസങ്ങളില്‍ വൂള്‍ഫ് ഗ്യാങ്ങ്‌ കേരളത്തിലെത്തും. കൂടുതല്‍ തണുപ്പ് താങ്ങാന്‍ അദ്ദേഹത്തിന്റെ തളര്‍ന്ന ശരീരത്തിനാവില്ല. അദ്ദേഹം ഇവിടെയില്ലാത്ത മാസങ്ങളിലും, നല്ല ടൂറിസ്റ്റ്‌ സീസണിലും വീട്ടിലെ 2 ബെഡ്ഡു്‌ റൂമുകള്‍, ചില ടൂര്‍ ഓപ്പറേറ്റേഴ്സ്‌ വഴി ഹോം സ്റ്റേ ആയിട്ടു്‌ നല്‍കും. അങ്ങിനെയാണ് എനിക്കവിടെ താമസിക്കാനുള്ള അവസരം ഉണ്ടായത്.

എന്തായാലും ശരി, വേണമെങ്കില്‍ ചക്ക വേരിലും, മരത്തിലും കായ്ക്കും എന്നതിനു്‌ , വൂള്‍ഫ്‌ ഗ്യാങ്ങിലും വലിയൊരുദാഹരണം ഞാനിതുവരെ കണ്ടിട്ടില്ല.

രാത്രിഭക്ഷണം സായിപ്പിന്റെ ചെറുപ്പക്കാരനായ സഹായി ഉണ്ടാക്കിത്തന്നു. ഓര്‍ഡര്‍ ഉച്ചയ്ക്കുതന്നെ ചോദിച്ചുവാങ്ങിയെന്നു മാത്രം.
അടുത്ത ദിവസം രാവിലെ ഹൌസ്‌ ബോട്ട് വീടിന്റെ മുന്നില്‍ വന്നു. അന്നുമുഴുവനും വേമ്പനാട്ടുകായലിലൂടെയും, ആലപ്പുഴയിലെ കനാലുകളിലൂടെയും കെട്ടുവള്ളസവാരി. പാതിരാമണലില്‍ ഒരുപാട് കാഴ്ച്ചകള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരു ദിവസം മുഴുവന്‍ അവിടെ ചിലവഴിക്കാന്‍ പിന്നീടൊരിക്കല്‍ വരണമെന്ന് തീരുമാനിച്ചതുകൊണ്ട്, തല്‍ക്കാലം പാതിരാമണലിലേക്ക് കയറിയില്ല.

കനാലിനിരുവശത്തുമുള്ള ജീവിതങ്ങളും, വള്ളംകളിയുടെ ഫിനിഷിങ്ങ് പോയന്റുമെല്ലാം നേരിട്ടുകാണാന്‍ കൂടുതല്‍ ഭംഗി തോന്നി.

ഉച്ചയ്ക്ക് വള്ളം ഒരു തുരുത്തിലടുപ്പിച്ചു്‌ മീന്‍ വാങ്ങി പൊരിച്ച്, ചോറിന്റെയൊപ്പം വിളമ്പിത്തന്നു, മൂന്നംഗങ്ങളുള്ള വള്ളത്തിലെ ക്രൂ. രഹസ്യമായിട്ടൊരു ബിയര്‍ വേറെയും. സാധാരണ, വള്ളത്തില്‍ നിന്നുതന്നെ ചൂണ്ടയിട്ട് മീന്‍ പിടിച്ചാണത്രെ കറിവയ്ക്കുന്നത്. ഇന്നെന്തോ ചൂണ്ടയില്‍ മീനൊന്നും കുടുങ്ങിയില്ല.

ഇടയ്ക്കെപ്പോഴോ മത്സരിച്ചോടിവന്ന രണ്ട് യന്ത്രവല്‍കൃത സവാരിബോട്ടുകളുടെ ഓളം കാരണം, വള്ളം ശരിക്കൊന്നാടിയുലഞ്ഞു. ചെറിയതോതില്‍ പേടിക്കാതിരുന്നില്ല.

രാത്രി കായലിന്റെ നടുക്കു്‌ നങ്കൂരമിട്ട് വള്ളത്തില്‍ത്തന്നെ കിടന്നുറങ്ങി. ബെഡ് റൂമില്‍ കൊതുകുവല ഉണ്ടായിരുന്നതുകൊണ്ട്, വലയ്ക്കുപുറത്തുനിന്ന് പരവശരായ കൊതുകുകള്‍ പാടുന്ന പാട്ടുകേട്ട് സുഖമായുറങ്ങി. ഇടയ്ക്കെപ്പോഴോ ഞെട്ടിയുണര്‍ന്ന ഒന്നര വയസ്സുകാരി മകള്‍, പരിചയമില്ലാത്ത ചുറ്റുപാട് കണ്ടിട്ടാകണം, ശാഠ്യം പിടിച്ച് കുറെ നേരം കരഞ്ഞു. പിന്നെ തളര്‍ന്നുറങ്ങി.

അടുത്ത ദിവസം രാവിലെ നങ്കൂരമിളക്കി, വൂള്‍ഫ്‌ ഗാങ്ങിന്റെ വസതിയിലേക്ക് മടക്കയാത്ര. ഉച്ചഭക്ഷണസമയമായപ്പോളേക്കും തിരിച്ച് എറണാകുളത്തേക്കും. വെറുമൊരു കെട്ടുവള്ളയാത്രയേക്കാളുപരി, മറ്റെന്തൊക്കെയൊ കാണുകയും, മനസ്സിലാക്കുകയും ചെയ്തെന്ന ആത്മസംതൃപ്തിയോടെ തന്നെ.

Wednesday 28 November 2007

മൌണ്ട് അബു

സൂപ്പര്‍ ഹിറ്റായിരുന്ന, അമീര്‍ഖാന്റെ '' ഖയാമത്ത്‌ സെ ഖയാമത്ത്‌ തക്‌ '' എന്ന ഹിന്ദി സിനിമയിലാണ്‌ "മൌണ്ട്‌ അബു"വിനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നതും, കാണുന്നതും. ചിത്രത്തിലെ ക്ലൈമാക്സ്‌ അടക്കമുള്ള പ്രധാനഭാഗങ്ങള്‍ അവിടെയാണ്‌ സംഭവിക്കുന്നത്‌.
രാജസ്ഥാനിലെ ഒരു ഹില്ല്‌ സ്റ്റേഷനായ മൌണ്ട്‌ അബു, ഗുജറാത്തു്‌, ഡല്‍ഹി, തുടങ്ങിയ അയല്‍സംസ്ഥാനക്കാരുടെയും ഒരു പ്രധാന ടൂറിസ്റ്റ്‌ കേന്ത്രമാണു്‌. രാജഭരണകാലത്ത്‌ രാജാക്കന്മാരുടെ ഒരു പ്രധാന വേനല്‍ക്കാല സങ്കേതമായിരുന്നു മൌണ്ട്‌ അബു.

2003-ല്‍ അപ്രതീക്ഷിതമായി മൌണ്ട്‌ അബുവില്‍ പോകാനൊരു അവസരം കിട്ടി.
"കേയ്‌ന്‍ എനര്‍ജി "എന്ന വിദേശകമ്പനിയുടെ എണ്ണപര്യവേഷണം നടക്കുന്ന, രാജസ്ഥാനിലെ മരുഭൂമിയില്‍ ജോലിസംബന്ധമായി പോകേണ്ടിവന്നപ്പോളാണ്‌ അതുണ്ടായത്‌‌.

മരുഭൂമിയിലെ ജോലി ആരംഭിക്കാന്‍ കുറച്ചു താമസമുണ്ടായിരുന്നതുകൊണ്ട്, ആദ്യത്തെ ഒരാഴ്ച ജോധ്‌പൂറിലെ ഹെറിറ്റേജ്‌ ഹോട്ടലായ ശ്രീരാം ഇന്‍ടര്‍നാഷണലിലായിരുന്നു താമസം. പകല്‍ മുഴുവന്‍ പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. രാത്രി പിന്നെന്താ പണി? ഉറക്കം തന്നെ!!

എന്റെ കൂടെ സഹപ്രവര്‍ത്തകരായ, കലൂര്‍ക്കാരന്‍ ജോസഫ്‌ സൈമണ്‍, കോയമ്പത്തൂരുകാരനായ വേലു, റെയ്‌ഗണ്‍ എന്ന്‌ ചെല്ലപ്പേരുള്ള തിരോന്തരത്തുകാരന്‍ രാജന്‍, മദ്രാസുകാരന്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരുമുണ്ട്‌. രണ്ടു ദിവസം കൊണ്ട്‌ ജോധ്പൂര്‍ കോട്ടയും, കൊട്ടാരവുമൊക്കെ കറങ്ങിക്കണ്ടു. അടുത്തതെങ്ങോട്ടെന്ന്‌ പിടികിട്ടാതെ നില്‍ക്കുമ്പോളാണ്‌, രാജസ്ഥാന്‍കാരനായ ഡ്രൈവര്‍ ശിവരത്തിനം, മൌണ്ട്‌ അബുവിനെപ്പറ്റി പറഞ്ഞത്‌. നാലുമണിക്കൂറെങ്കിലും യാത്രയുണ്ട്‌. ആദ്യം ഒന്നു മടിഞ്ഞെങ്കിലും പിന്നെ പോകാന്‍ തന്നെ തീരുമാനിച്ചു.

മൌണ്ട്‌ അബു എത്താനായപ്പോളേക്കും, മറ്റ്‌ ടൂറിസ്റ്റുകളുടെ വാഹനങ്ങള്‍ ഒരുപാട്‌ കണ്ടുതുടങ്ങി. മിക്കവാറും എല്ലാം ഗുജറാത്തില്‍നിന്നാണ്‌. ദൂരെനിന്നുതന്നെ മൌണ്ട്‌ അബു കാണാം. മുകളിലേക്ക്‌ വാഹനങ്ങള്‍ കയറിപ്പോകുന്നതും, ഇറങ്ങിവരുന്നതും എല്ലാം വളരെ വ്യക്തമായിക്കാണുന്നതിന്‌ കാരണമുണ്ട്‌. കാഴ്ച മറയ്ക്കാന്‍, ഈ കുന്നിലൊരിടത്തും കാര്യമായിട്ട്‌ മരങ്ങളോ പച്ചപ്പോ ഇല്ല.

കുറേ ഹിന്ദു, ജൈന്‍ ക്ഷേത്രങ്ങളും ‘നക്കി’ എന്ന ഒരു തടാകവുമാണ് ഇവിടത്തെ പ്രധാന കാഴ്ച്ചകള്‍ എന്ന് മുന്നേതന്നെ കേട്ടിട്ടുണ്ട്.

20 മിനിട്ടുകൊണ്ട്‌ 1220 മീറ്റര്‍ കിളരമുള്ള മൌണ്ട് അബുവിന്റെ മുകളിലെത്തി. ഒരു റൌണ്ട് ചുറ്റിനടന്നപ്പോളേക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മതിയായി. എല്ലായിടത്തും ടൂറിസ്റ്റുകളുടെ ബഹളം തന്നെ. നിന്ന് തിരിയാനോ വാഹനം പാര്‍ക്ക് ചെയ്യാനോ സ്ഥലമില്ല. കാര്യമായിട്ടൊരു സീനറിയുമില്ല. നമ്മുടെ ഊട്ടിയുടേയും, കൊടൈക്കനാലിന്റേയുമൊന്നും ഏഴയലത്തുപോലും വെക്കാന്‍ കൊള്ളാത്ത ഒരു ചെറിയ മൊട്ടക്കുന്ന്‌. ഒറ്റ വാചകത്തിലങ്ങിനെ വിശേഷിപ്പിക്കാം. താഴെയുള്ളതുപോലെതന്നെ ചൂട് മുകളിലുമുണ്ട്. തണുപ്പൊന്നുമില്ലാതെ എന്തോന്ന് ഹില്‍ സ്‌റ്റേഷന്‍ ?

അവിടത്തെ സൂര്യാസ്തമനം വളരെ ഭംഗിയുള്ളതാണെന്നു കേട്ടിട്ടുണ്ട്‌. എങ്കിപ്പിന്നെ അതുകാണാമെന്നുപറഞ്ഞ്‌ സണ്‍സെറ്റ്‌ പോയന്റില്‍ പോയി തിക്കിത്തിരക്കി നിന്നു. ആകാശം " രോമാവൃതമായതു" കാരണം ആ കാഴ്ച്ച കാണലും നടന്നില്ല.

ഒരു ദിവസം അവിടെത്തങ്ങാമെന്നു പദ്ധതിയുമിട്ട്‌, സാധനസാമഗ്രികളും പൊതികെട്ടിയിറങ്ങിയ ഞങ്ങള്‍, മൂന്നുമണിക്കൂറിനകം കുന്നിറങ്ങി. ഇക്കണ്ട സഞ്ചാരികളുമുഴുവനും എന്തുകാണാനാണ്‌ അവിടെപ്പോകുന്നതെന്നാലോചിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. അവര്‍ക്കാഭാഗത്ത്‌ ആകെക്കൂടെയുള്ള ഒരു ഹില്‍ സ്റ്റേഷന്‍ അതുമാത്രമാണ്‌. അവരതുവച്ചു്‌, ഉള്ളതുകൊണ്ട്‌ ഓണം എന്നപോലെ ആഘോഷിക്കുന്നു. അത്രതന്നെ.

ഡ്രൈവര്‍ ശിവരത്തിനത്തിന്റെ കാര്യമായിരുന്നു‌ കഷ്ടം. ഉടനെതന്നെ വണ്ടി തിരിച്ചോടിക്കേണ്ടിവരുമെന്ന്‌ ഇഷ്ടന്‍ സ്വപ്നത്തില്‍പ്പോലും കരുതിക്കാണില്ല.

ഇഡ്ഡലി തിന്നാന്‍വേണ്ടിയൊരു യാത്ര

ഡ്ഡലി തിന്നാന്‍ വേണ്ടിയൊരു യാത്ര. അതും, രാവിലെ 4 മണിക്കു്‌ എഴുന്നേറ്റു്‌. കേട്ടിട്ടു്‌ കൌതുകം തോന്നുന്നുണ്ടാകും!!!

നാലഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌, ഒരു പ്രമുഖ മലയാള പത്രത്തിന്റെ സണ്‍ഡെ സപ്ലിമെന്റില്‍ കണ്ട ഒരു വാര്‍ത്തയെ ആധാരമാക്കിയായിരുന്നു ആ യാത്ര. പാലക്കാടുള്ള രാമശ്ശേരി എന്ന സ്ഥലത്ത്‌ ഉണ്ടാക്കുന്ന പ്രത്യേകതരം ഇഡ്ഡലിയെപ്പറ്റിയായിരുന്നു ആ ഫീച്ചർ. പ്രത്യേകതരം അടുപ്പിൽ, പ്രത്യേകതരം മണ്‍പാത്രത്തിൽ, വിറകുകത്തിച്ചുമാത്രം ഉണ്ടാക്കുന്ന ഇഡ്ഡലിയെപ്പറ്റി കൊതിപ്പിക്കുംവിധമാണ്‌ എഴുതിപ്പിടിപ്പിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ, ഒരു ഇഡ്ഡലിക്കൊതിയനല്ലാതിരുന്നിട്ടുകൂടെ എന്റെ വായിലും വെള്ളമൂറി. എങ്കിലിതൊന്നു കഴിച്ചിട്ടുതന്നെ ബാക്കി കാര്യം. പക്ഷെ ഇതിനുവേണ്ടിമാത്രം, പാലക്കാടുവരെ പോകാനുള്ള സമയം ഉണ്ടായിരുന്നില്ല.

ഒന്നുരണ്ടുവര്‍ഷങ്ങള്‍ വീണ്ടും കടന്നുപോയി. 2004ൽ, വാമഭാഗത്തിന്‌ ബാഗ്ലൂര്‍ മഹാനഗരത്തിലേക്ക്‌ ജോലിമാറ്റമായി. പിന്നെ രണ്ടരവര്‍ഷം താമസം അവിടെയായിരുന്നു. രണ്ടുമാസത്തിലൊരിക്കൽ, എണ്ണപ്പാടത്തെ പണിയെല്ലാം കഴിഞ്ഞ്‌ , ലീവിന്‌ ബാഗ്ലൂര് വരുമ്പോൾ, ആറുവയസ്സുകാരി മകളേയും, മുഴങ്ങോട്ടുകാരി ഭാര്യയുമായി എറണാകുളത്തേക്കൊരുയാത്ര പതിവാണ്‌. മിക്കവാറും കാറിലായിരിക്കും യാത്ര. 10 മണിക്കൂറിലധികം വരുന്ന ഈ യാത്രയും, ഡ്രൈവിങ്ങും ഞാന്‍ ശരിക്കുമാസ്വദിച്ചിരുന്നു. അങ്ങിനെയൊരു ബാഗ്ലൂർ-എറണാകുളം യാത്രയില്‍ പാലക്കാട് ഹൈവെയില്‍വെച്ച് ഒരു മിന്നായം പോലെ ഞാൻ ആ ബോര്‍ഡ് കണ്ടു.

........രാമശ്ശേരി........

പോള്ളച്ചിയിലേക്ക്‌ റോഡ്‌ തിരിയുന്നതിനുന്‌ ഏകദേശം 5 കിലോമീറ്റര്‍ മുന്‍പായി‌ ഇടതുവശത്ത്‌, ഒരു കൊച്ചുവഴി ഉള്ളിലേക്കുപോകുന്നു. സമയം ഉച്ചയ്ക്ക്‌ 2 മണി കഴിഞ്ഞുകാണും. വാളയാര്‍ കടന്നാല്‍പ്പിന്നെ എളുപ്പം വീടുപിടിക്കാനാണ്‌ ശ്രമം. ഇഡ്ഡലികഴിക്കാന്‍ പറ്റിയ സമയവുമല്ല.

മനസ്സില്‍ അപ്പോള്‍ത്തന്നെ പദ്ധതിയിട്ടു. മടക്കയാത്രയില്‍ ബ്രേക്ക്‌ഫാസ്റ്റ്‌ രാമശ്ശേരി ഇഡ്ഡലിതന്നെ. സാധാരണ രാവിലെ 5നും, 6നും ഇടയില്‍ മടക്കയാത്ര ആരംഭിക്കാറുണ്ട്‌. തൃശൂർ-പാലക്കാട്‌ റൂട്ടിലെ ഒരു കോഫി ഹൌസില്‍ നിന്നാണ്‌ ബ്രേക്ക്‍‍ഫാസ്റ്റ്‌ പതിവ്‌. ഇപ്രാവശ്യം 4:30ന് യാത്ര ആരംഭിച്ചു. പരിചയമില്ലാത്ത സ്ഥലത്തല്ലെ പോകേണ്ടത്‌. കുറച്ച്‌ നേരത്തേ ഇറങ്ങുന്നതില്‍ തെറ്റില്ലല്ലോ?

8 മണിക്കുമുന്‍പുതന്നെ രാമശ്ശേരിക്കുള്ള വഴി തിരിയുന്നിടത്തെത്തി. അവിടുന്നങ്ങോട്ടുള്ള വഴി, ഒരു നല്ല നാട്ടിന്‍പുറത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്തിണങ്ങിയതായിരുന്നു. 2 കിലോമീറ്ററോളം അകത്തേക്കുചെന്നപ്പോള്‍ വഴിതെറ്റിയോന്നൊരു സംശയം?!

മുണ്ടുമാത്രം ഉടുത്ത്‌ നടന്നുപോകുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ അടുത്ത്‌ വണ്ടി നിര്‍ത്തി.

" ചേട്ടാ, രാമശ്ശേരിയിലേക്കുള്ള വഴി ഇതുതന്നെയല്ലേ?"
" ഇഡ്ഡലി കഴിക്കാനല്ലേ? നേരെ പോയി വലത്തോട്ട്‌ തിരിഞ്ഞാല്‍ മതി."

ചെറിയൊരു ഇളിഭ്യത തോന്നാതിരുന്നില്ല. എല്ലാവര്‍ക്കും മനസ്സിലായിരിക്കുന്നു അതിരാവിലെ ഇഡ്ഡലി തിന്നാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന്‌ !!!

എന്തായാലും, ഇഡ്ഡലി ഇക്കരയില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചതാണെന്നുറപ്പായി. വലത്തോട്ടുള്ള വളവുതിരിഞ്ഞപ്പോൾ, വലത്തുവശത്തുള്ള പഞ്ചായത്ത്‌ ടാപ്പിന്റെ ചുറ്റും വെള്ളമെടുക്കാന്‍ വന്നിരിക്കുന്ന സ്ത്രീകളുടെയെല്ലാവരുടെയും മുഖത്ത്‌ ഒരു ചെറു ചിരി. എല്ലാവര്‍ക്കും കാര്യം മനസ്സിലായിരിക്കുന്നു. കര്‍ണ്ണാടക രജിസ്ട്രേഷന്‍ വണ്ടി, ഈ സമയത്തിവിടെ വരണമെങ്കില്‍ അതിനുകാരണം ഇഡ്ഡലി തന്നെയാണെന്നവര്‍ക്കുറപ്പാണ്‌.

നാറ്റക്കേസായോ? മടങ്ങിപ്പോകണോ?.......
ഇല്ല. മടങ്ങുന്നില്ല. വരുന്നിടത്തുവച്ചുകാണാം. ഇഡ്ഡലി തിന്നിട്ടുതന്നെ ബാക്കി കാര്യം.

വീണ്ടും 1 കിലോമീറ്റര്‍ പോയിക്കാണും. ഇടത്തുവശത്ത്‌ ഒരമ്പലത്തിന്റെ മതില്‍ക്കെട്ടിന്‌ ഓരം ചേര്‍ത്ത്‌ വണ്ടി നിര്‍ത്തി. മറുവശത്തായി ഒരു ചായക്കട. ഭഗവതിവിലാസം ചായക്കടയെന്നൊക്കെപ്പറയില്ലെ? അതുതന്നെ സെറ്റപ്പ്‌.

അകത്തുകയറി ഇഡ്ഡലിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. ഫ്രഷ്‌ ഇഡ്ഡലി വേണമെങ്കില്‍ കുറച്ച്‌ താമസിക്കും. രണ്ട്‌ ഇഡ്ഡലി ഉണ്ടാക്കാന്‍ അരമണിക്കൂര്‍ സമയമെടുക്കുമത്രേ. ഇഡ്ഡലിയുടെ ആകൃതിയിലും ചെറിയ വ്യത്യാസം ഉണ്ട്‌. അപ്പം പോലെ കുറച്ച്‌ പരന്നിട്ടാണ്‌. വട്ടം സാധാരണ ഇഡ്ഡലിയേക്കാള്‍ കൂടുതലാണ്‌. മേശപ്പുറത്ത്‌ ഇഡ്ഡലി വരുന്നതിനിടയിൽ, ഞാന്‍ അടുക്കളയിലേക്കൊന്ന്‌ കയറിനോക്കി. നാലഞ്ച്‌ കല്ലടുപ്പുകളിലായി തിരക്കിട്ട പാചകം നടക്കുന്നു. കണ്ടിട്ട്‌ എല്ലാം ഇഡ്ഡലി തന്നെയാണെന്ന്‌ തോന്നുന്നു. വിളമ്പലുകാരനുമായി ലോഹ്യം പറഞ്ഞപ്പോള്‍ ഇഡ്ഡലിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കിട്ടി. ഹൈവെയിലുള്ള മറ്റുഹോട്ടലുകളിലും രാമശ്ശേരി ഇഡ്ഡലി കിട്ടും. എല്ലാം ഇവിടന്നുതന്നെ ഉണ്ടാക്കി എത്തിച്ചുകൊടുക്കുന്നതാണെന്നുമാത്രം. അതിന്റെ തിരക്കാണ്‌ അടുക്കളയിൽ. പകല്‍മുഴുവന്‍ ഇഡ്ഡലി നിര്‍മ്മാണം നടന്നുകൊണ്ടിരിക്കും.

രാമശ്ശേരി ഇഡ്ഡലി - (ചിത്രം : ഷാജി മുള്ളൂക്കാരൻ‌)
അപ്പോള്‍ ന്യായമായും ഉയരാവുന്ന ഒരു സംശയമുണ്ട്‌ !? വൈകുന്നേരമാകുമ്പോളേക്കും ഇഡ്ഡലി ചീത്തയായിപ്പോകില്ലേ? ഇല്ല. ഈ ഇഡ്ഡലി ഒരാഴ്ച വരെ, ഒരു കേടുപാടും, രുചിവ്യത്യാസവുമില്ലാതെ ഇരുന്നോളും.

പത്രത്തില്‍ വായിച്ചിരുന്ന മറ്റൊരുകാര്യം ഓര്‍മ്മ വന്നു. രാമശ്ശേരി ഇഡ്ഡലിയുടെ പ്രശസ്തി വിറ്റു കാശാക്കാന്‍ വേണ്ടി, ഒരു പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പുകാര്‍ ഒരു ശ്രമം നടത്തി. ഇവിടന്നൊരു പാചകക്കാരി സ്ത്രീയെക്കൊണ്ടുപോയി അവരുടെ 5 സ്റ്റാര്‍ അടുക്കളയില്‍, ഇഡ്ഡലി ഉണ്ടാക്കാന്‍ ഒന്നു ശ്രമിച്ചു നോക്കി. പക്ഷെ പണി പാളി. ഗ്യാസടുപ്പും, സ്റ്റീല്‍പ്പാത്രങ്ങളുമുപയോഗിച്ച്‌ രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കാന്‍ പറ്റില്ലെന്നുള്ള തിരിച്ചറിവുകൂടിയായിരുന്നത്‌.

സ്വാദിലും, ആകൃതിയിലും വ്യത്യാസമുള്ള ഇഡ്ഡലി ആസ്വദിച്ചുതന്നെ കഴിച്ചു. അവിടെത്തന്നെയുണ്ടാക്കുന്ന ചമ്മന്തിപ്പൊടിയും, പരീക്ഷണാര്‍ത്ഥം ഒരു ഡസന്‍ ഇഡ്ഡലിയും പൊതിഞ്ഞുവാങ്ങുകയും ചെയ്തു. 3 ദിവസം വരെ ഒരു കുഴപ്പവുമില്ലാതെ ഞങ്ങളത്‌ കഴിക്കുകയും ചെയ്തു. അതിനുമുകളില്‍ പരീക്ഷണം നീട്ടിക്കൊണ്ടുപോകാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല.

ഹൈവേയിലേക്കുള്ള മടക്കയാത്രയിലും, ഇഡ്ഡലിതീറ്റക്കാരായ ഞങ്ങളെ നോക്കി ചിരിക്കുന്ന പല മുഖങ്ങളും കണ്ടു. പക്ഷെ ഇപ്പോള്‍ യാതൊരുവിധത്തിലുമുള്ള നാണക്കേടോ, ചമ്മലോ തോന്നിയില്ല. പകരം, മഹത്തായ എന്തോ ഒരു കാര്യം‌ ചെയ്തുതീര്‍ത്തതിന്റെ അനുഭൂതി മാത്രം.

യാത്രാലക്ഷ്യം

യാത്രാവിവരണമെഴുതാനൊന്നും ഞാനാളല്ല.

അതൊക്കെ, മലയാളിക്കുവേണ്ടി പൊറ്റക്കാടു്‌ അതിമനോഹരമായി എഴുതിയിട്ടുണ്ട്‌. അത് വായിക്കാത്തവര്‍ക്കുവേണ്ടി, സന്തോഷ്‌ ജോര്‍ജ്ജു്‌ കുളങ്ങരയുടെ ''സഞ്ചാരം" വീഡിയോ രൂപത്തിലും പുറത്തിറങ്ങിയിട്ടുണ്ട്‌. ഇതിനൊക്കെയപ്പുറം, മറ്റൊരു യാത്രാവിവരണത്തിനെന്തു പ്രസക്തി?

ഇതെന്റെ ചില കൊച്ചു കൊച്ചു യാത്രാക്കുറിപ്പുകളാണ്‌. ഒരു ഡയറിപോലെ, എനിക്കുവേണ്ടി ഞാന്‍തന്നെ കുത്തിക്കുറിച്ചിടുന്ന ചില സ്ക്രാപ്പുകൾ‍. ഏതെങ്കിലും വഴിപോക്കന്‍ വായിക്കാനിടയായാൽ‍, ഏതെങ്കിലും കുറിപ്പുകള്‍ രസകരമായിത്തോന്നാനിടയായാൽ‍, ഈയുള്ളവന്‍ ധന്യനായി. അതിലപ്പുറം ഒരു ലക്ഷ്യവും ഈ കുറിപ്പുകള്‍ക്കില്ല.

സസ്നേഹം
-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)